Raise our Conscience against the Killing of RTI Activists




Sunday, August 19, 2012

സായിയുടെ കൂട്ടുകാര്‍


അയാളുടെ മുഖം മനസ്സിന്‍റെ പ്രതിഫലനമായിരുന്നു. അഭിനയലോകത്തെ കുലപതി എന്നു സാധാരണ ജനങ്ങള്‍ അയാളെ വാഴ്ത്തി. സാധാരാണ കുടുംബത്തില്‍ നിന്നും സ്വന്തം കഴിവിലൂടെ മാത്രമായിരുന്നു അയാള്‍ ഉയര്‍ന്നു വന്നത്. ശരീരത്തിലെ ഓരോ സിരകളും അയാളെ അനുസരിച്ചിരുന്നു. അഭിനയം എന്ന തന്‍റെ കഴിവില്‍ അയാള്‍ അഹങ്കരിച്ചിരുന്നു. അയാള്‍ക്ക്‌ വേണ്ടി, അയാള്‍ മാറ്റി മറിക്കുന്ന സമയത്തിലൂടെ ചുറ്റുപാടുകള്‍ സഞ്ചരിച്ചു. സമൂഹത്തിലേക്ക് കണ്ണോടിക്കാന്‍ മടിച്ചിരുന്ന അയാള്‍ അവയെ തടയുന്നതിന് വേണ്ടി കൂറ്റന്‍ മതിലുകളും, കളര്‍ ഗ്ലാസ്സിട്ട ശീതീകരിച്ച മുറികളും കെട്ടി പൊക്കി. ഉദ്ഘാടന പരിപാടികള്‍ക്കും, സംഗീത നിശകളിലേക്കും അയാളുടെ വാഹനങ്ങള്‍ നിര്‍ത്താതെ സഞ്ചരിച്ചു. ഇന്നും പതിവ് പോലെ അയാള്‍ക്കൊരു അവാര്‍ഡ് നിശയുണ്ട്. അയാളുടെ മനസ്സിനേക്കാള്‍ വേഗതയില്‍ ആ വണ്ടി ലക്ഷ്യത്തിലേക്ക് പായുകയാണ്.

-------------------------------------------------------------

"നടന്‍ സായിക്ക് വാഹനാപകടത്തില്‍ സാരമായ പരിക്കോ?", സാധാരണക്കാര്‍ ഞെട്ടിപ്പോയി. നാല്‍ക്കവലകളിലെ ചൂടന്‍ ചായക്കൊപ്പം ഇതിലും ചൂടുള്ള മറ്റൊരു വാര്‍ത്ത കിട്ടാനില്ലായിരുന്നു. അയാളുടെ വാഹനം മുതല്‍ ജീവിത രീതികള്‍ വരെ മാധ്യമ പാപ്പരാസികള്‍ ചികഞ്ഞെടുത്ത്, മാലോകര്‍ക്കായി ആകാശത്തേക്കും ഭൂമിയിലേക്കും എറിഞ്ഞു. സായി ഇനി ജീവിതത്തിലേക്ക്, അതിലുപരി നടന കലയിലേക്ക് തിരിച്ചു വരുമോ എന്നതായിരുന്നു വീട്ടമ്മമാര്‍ക്ക് പോലും അറിയേണ്ട കാര്യം. അപ്രതീക്ഷിതമായി കിട്ടിയ പ്രശസ്തിയില്‍ ഉറച്ചു നില്‍ക്കാന്‍ സായിയുടെ ഡോക്ടര്‍മാരും അല്പം സമയമെടുത്തു. "ഒന്നും പറയാറായിട്ടില്ല. ഇപ്പോഴും അബോധാവസ്ഥയില്‍ തന്നെ", എന്ന ഉത്ഘണ്ടാകുലമായ വാര്‍ത്തയാണ് ആശുപത്രിയില്‍ നിന്നുപുറത്തേക്കെത്തികൊണ്ടിരുന്നത്. സായി എന്ന വ്യക്തിയില്‍ നിന്നും, അയാളുടെ രോഗാതുരമായ ശരീരത്തിലേക്ക് ലോക ശ്രദ്ധ മാറാന്‍ അല്പം പോലും സമയമെടുത്തില്ല. അയാള്‍ എന്ന വ്യക്തിത്വം ഇപ്പോഴും മയക്കത്തിലാണ്, അത് അയാളുടെ രോഗാവസ്ഥയെ ഇതുവരെ മനസ്സിലാക്കിയിട്ടില്ല.

ഏകദേശം ഒരു മാസം പിന്നിട്ടിരിക്കുന്നു. മാലോകര്‍ക്ക് അയാളിലുള്ള താല്പര്യം നഷ്ടപ്പെട്ടു തുടങ്ങി. അതൊരു തേജസ്സറ്റ ശരീരമായി അവര്‍ എഴുതി തള്ളി. മാധ്യമ പടകള്‍ മറ്റു പല ജീവിതങ്ങളിലേക്കും എത്തി നോക്കാനുള്ള ശ്രമം അഭംഗുരം നടത്തികൊണ്ടിരിക്കുകയും ചെയ്യുന്നു. സാവധാനം, അയാളുടെ മനസ്സ് അയാളുടെ ശരീരത്തെ സ്പര്‍ശിച്ചു തുടങ്ങി. ഒരു രാത്രിയില്‍ അയാള്‍ തന്‍റെ കണ്ണുകള്‍ ചലിപ്പിച്ചു. വീട്ടുകാര്‍ കാര്യമായില്ലാത്തതു കൊണ്ടാവണം ചുറ്റുപാടും ഒരു ശൂന്യതയാണ് അയാള്‍ കണ്ടത്. ഇന്നലെ കാറോടിക്കുമ്പോള്‍ വാഹനത്തിലിടിക്കാന്‍ പോയതു മുതല്‍ എന്താണ് തനിക്ക് സംഭവിച്ചത്? അയാള്‍ക്ക്‌ മനസ്സിലാകുന്നുണ്ടായില്ല. താന്‍ ആശുപത്രിയില്‍ എത്തിയതെങ്ങനെ? തന്‍റെ ഓര്‍മകള്‍ക്ക് പറയാന്‍ നഷ്ടത്തിന്‍റെ കണക്കുകളും ഉണ്ടാവുമോ? സായി കണ്ണ് തുറക്കുന്നത് കണ്ട നേഴ്സ്, ഡോക്ടറെ വിവരമറിയിക്കാന്‍ ഓടി. ന്യൂറോയുടെ തലവന്‍ ഡോ. കുര്യന്‍ അല്‍പ സമയത്തിനകം സ്ഥലത്തെത്തി. ഡോക്ടറോട് കാര്യങ്ങള്‍ ചോദിക്കാന്‍ അയാള്‍ ചുണ്ട് ചലിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അയാള്‍ക്ക്‌ കയ്യോ കാലോ മറ്റു ശരീര ഭാഗങ്ങള്‍ ഒന്നും തന്നെയോ ചലിപ്പിക്കാന്‍ സാധിക്കുന്നില്ല. കണ്ണുകള്‍ മാത്രമായി അയാള്‍ക്ക്‌ മനസ്സിന്‍റെ ആവരണം. അയാളുടെ പുരോഗതിയില്‍ പ്രതീക്ഷയര്‍പ്പിച്ചു ഡോക്ടര്‍ സംഘങ്ങള്‍ അവിടെ നിന്ന് മടങ്ങി.

നടന്‍ സായി കണ്ണു തുറന്നിരിക്കുന്നു എന്നത് പതിവിലും ചെറിയ ഒരു വാര്‍ത്ത മാത്രമായിരുന്നു. തനിക്ക് ചുറ്റുപാടുകളോട് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ടെങ്കിലും, ഒന്നിനും സാധിക്കുന്നില്ല. ഫിസിയോതെറാപ്പിസ്റ്റ്‌ കിരണും, കൃത്യ ഇടവേളകളില്‍ മരുന്നുമായെത്തുന്ന നഴ്സുമായിരുന്നു അയാളുടെ നിത്യ സന്ദര്‍ശകര്‍. അഭിനയ രംഗത്ത് നിന്നും ആളുകളുടെ സന്ദര്‍ശന തോത് ഗണ്യമായി കുറഞ്ഞു. തന്‍റെ ബാല്യ കാല സുഹൃത്ത് സാംകുട്ടി കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശിക്കാനെത്തുന്നതാണ് മാനസീക സുഖം നല്‍കുന്ന ഒരു കാര്യം. തന്‍റെ മനോഭാവം സാംകുട്ടിയുമായുള്ള സമ്പര്‍ക്കത്തില്‍ ഇടക്കാലത്ത് വിള്ളലുണ്ടാക്കിയിരുന്നെങ്കിലും, അവന്‍ അതൊന്നും കാര്യമാക്കിയിരുന്നതായി തോന്നുന്നില്ല.

ഫിസിയോതെറാപ്പിസ്റ്റും, നഴ്സുമാരും എന്നും അയാളോട് കുശലം പറയും. കടല്‍ക്കരയിലെ അലകള്‍ പോലെ അത് പ്രതികരണമില്ലാതെ പോകും. അയാള്‍ക്ക്‌ സ്വയം ആകെ ചെയ്യാനാവുന്നത് കണ്ണുകള്‍ അനക്കുക എന്നത് മാത്രമായിരുന്നു. ശീതീകരിച്ച മുറിയിലെ ഗ്ലാസ് ജനാലയിലൂടെ അയാള്‍ ചുറ്റുപാടിലേക്ക് കണ്ണോടിച്ചു. താഴെ ഉറുമ്പുകളെ പോലെ മനുഷ്യര്‍ തിരക്കിട്ട് പായുന്നുണ്ട്. തിക്കി തിരക്കി അവര്‍ എത്തുന്നത് ഇതുപോലെ മറ്റൊരു കിടക്കയിലേക്കാവും. അയല്‍ മുറികളില്‍ കിടക്കുന്നവരെ കൃത്യമായി അവരുടെ വീട്ടുകാര്‍ പരിപാലിക്കുന്നത് അയാള്‍ കാണുന്നുണ്ടായിരുന്നു. സാംകുട്ടി വരുമ്പോള്‍ ഈ വിഷമങ്ങളെല്ലാം കണ്ണീരായി പെയ്തൊഴിയും. അവന്‍ നാട്ടുവിശേഷങ്ങള്‍ പങ്കു വെയ്ക്കും. ഒടുവില്‍ പിരിയും. കൂട്ടിനു ഏകാന്തതയും നിശബ്ദതയും മാത്രം.

ആശുപത്രിയുടെ സമീപമുള്ള ഒരു വീട്ടിലെ പയ്യനെ ഇതിനിടയില്‍ അയാള്‍ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. ഒരു ഏഴിലോ എട്ടിലോ ആവും അവന്‍ പഠിക്കുക. അതിരാവിലെ പത്രമിടാന്‍ പോയി, തിരിച്ചു വരുന്ന അവന്‍ നേരെ സ്ക്കൂളിലേക്ക് യാത്രയാകും. വൈകുന്നേരങ്ങളില്‍ അവിടെ ട്യൂഷന്‍ ക്ലാസ്സും ഉണ്ടാകാറുണ്ട്. അവനാണ് മാഷ്‌. പഠിക്കാനെത്തുന്നത് മൂന്നോ നാലോ തെരുവു കുട്ടികളെന്നു തോന്നിക്കുന്നവരാണ്, അവര്‍ അവന്‍റെ കൂട്ടുകാരാവും. അവനു അച്ചനുണ്ടെന്നു തോന്നുന്നില്ല, അഥവാ, ആ കുടുംബത്തില്‍ അങ്ങനെ ഒരാളെ ഇതുവരെ അയാള്‍ കണ്ടില്ല. അമ്മ പകല്‍ സമയത്ത് ഏതോ പണികള്‍ക്ക് പോകുന്നത് അയാള്‍ കാണാറുണ്ട്‌. എന്തായാലും വല്യ പത്രാസുള്ള പണിയല്ലെന്ന് തീര്‍ച്ചയാണ്. അവനും, അവന്‍റെ പ്രവൃത്തികളും അയാളില്‍ സന്തോഷം ജനിപ്പിച്ചു തുടങ്ങി. ഒരു കൌതുകത്തിന് തുടങ്ങിയ നിരീക്ഷണം, ഇപ്പോള്‍ അയാളുടെ പ്രധാന പ്രവൃത്തിയാണ്. ഇതിനു വേണ്ടിയുള്ള ആഗ്രഹം അയാളെ പുലര്‍ച്ചകളില്‍ എഴുന്നേല്‍പ്പിച്ചു. ഇരുട്ടും വരെ ഉണര്‍ത്തിയിരുത്തി. പകല്‍ സമയങ്ങളിലായി അയാളുടെ മയക്കം.

ഫിസിയോതെറാപ്പിസ്റ്റ്‌ കിരണ്‍ അയാളുടെ ജീവിതത്തിന്‍റെ ഭാഗം തന്നെയായി മാറിയിരുന്നു. തന്‍റെ തേജസ്സറ്റ ശരീരം അനക്കുന്നത് ഇപ്പോള്‍ അയാളാണ്. പണ്ട് താന്‍ സ്വാഭിമാനം ചെയ്തിരുന്ന കര്‍ത്തവ്യം. കിരണിന്‍റെ വീട്ടുകാരും ഒരിക്കല്‍ അയാളെ കാണാന്‍ വന്നിരുന്നു. സായിയുടെ, ബാല നിരീക്ഷണം എന്ന ഹോബിയെ പറ്റി കിരണിനും വ്യക്തമായി അറിയാം. സായിയുടെ മനസ്സ് എകാന്തതയുമായി രമ്യതയിലായി തുടങ്ങിയിരുന്നു. പണ്ടു ജനങ്ങളുടെ നടുവില്‍ നില്‍ക്കുമ്പോഴും അയാള്‍ അവരെയൊന്നും കണ്ടിരുന്നില്ല. ഇപ്പോള്‍ ആ ശീതീകരിച്ച മുറിയിലിരുന്നു അയാള്‍ അവരെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. അയാളുടെ കുടുംബം ഇപ്പോള്‍ ചെറുതാണ്. അതിലുള്ളത് സാംകുട്ടിയും, ആ ബാലനും, കിരണും, ഏതാനം നഴ്സുമാരും മാത്രമാണ്. ആരെയെങ്കിലും പരിചയപ്പെടുന്നത് എന്തെങ്കിലും മാറ്റങ്ങള്‍ക്കുവേണ്ടിയാവും എന്നു അയാളുടെ മനസ്സ് മന്ത്രിക്കുന്നു.

മാസം അഞ്ചു കടന്നു പോയിരിക്കുന്നു. സാംകുട്ടി കുട്ടിക്കാല കുസൃതികളൊക്കെ പറഞ്ഞു കട്ടിലിന്‍റെ വശത്തിരിക്കുന്നു. പണ്ടു മേരി ടീച്ചര്‍ അറിയാതെ ക്ലാസിലിരുന്നു തുണ്ട് പുസ്തകം വായിച്ചതിനെ പറ്റി സാംകുട്ടി വിവരിച്ചപ്പോള്‍, അയാള്‍ ഓര്‍മകളും സന്തോഷവും ഒക്കെ കൂടിക്കലര്‍ന്ന ഒരു മാനസീകാവസ്ഥയില്‍ എത്തിച്ചേര്‍ന്നു. "ഒന്നു പോടാപ്പാ", അയാള്‍ അറിയാതെ അയാളുടെ വായില്‍ നിന്നും ശബ്ദം പുറത്തു വന്നു. അത് കേട്ടു സാംകുട്ടിയെക്കാള്‍ ഞെട്ടിയത് അയാള്‍ തന്നെയാണ്. അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. വീണ്ടും, ഡോക്ടര്‍ പട പാഞ്ഞു വന്നു. കിരണെയും, നഴ്സുമാരെയും പുറകിലാക്കി അവര്‍ അയാളെ പരിശോധിച്ചു. സായിക്ക് ശരിയായി സംസാരിക്കാന്‍ ഇപ്പോഴും ആവുന്നില്ല. ചുണ്ട് ഒരു വശത്തേക്ക് കോടിപ്പോയി. നല്ല ആയാസത്തോടെ മാത്രം കുറച്ചൊക്കെ  സംസാരിക്കാം എന്ന അവസ്ഥയിലാണ് അയാളിപ്പോള്‍. വലിയ ഒരു കാരഗ്രഹത്തില്‍ നിന്നും പുറത്തിറങ്ങിയതിന്‍റെ സുഖം അയാള്‍ അനുഭവിച്ചു തുടങ്ങി. ആ ബാലനും, വൈകുന്നേരം തന്‍റെ ശിഷ്യന്മാര്‍ക്ക് അവന്‍റെ വീട്ടില്‍ വെച്ചു മിഠായി വിതരണം നടത്തുന്നത് അയാള്‍ ചില്ലു കണ്ണാടിയിലൂടെ കണ്ടു. അവന്‍റെ സ്കൂള്‍ റിസള്‍ട്ട്‌ വന്നു കാണണം, അയാള്‍ അനുമാനിച്ചു.

കാലം അയാളെക്കൊണ്ട് കൈകളും കാലുകളും അനക്കിച്ചു. മാസങ്ങള്‍ ഇപ്പോള്‍ പത്തു പതിനൊന്നു കടന്നു പോയിരിക്കുന്നു. നടക്കുവാന്‍ സഹായിക്കുന്ന പ്രത്യേക ഉപകരണം വഴി അയാള്‍ തന്‍റെ മുറിയില്‍ നടക്കുന്നുണ്ട്. കിരണാണ് ഇപ്പോള്‍ അയാളുടെ ഗുരു. വേണമെങ്കില്‍ വീട്ടില്‍ പോകാമെങ്കിലും അയാള്‍ ആശുപത്രിയില്‍ തന്നെ തുടരുകയാണ്. തന്‍റെ പുതിയ കുടുംബത്തെ അയാള്‍ അത്രയേറെ ആസ്വദിക്കുന്നുണ്ട്. അയാളുടെ പ്രചോദനങ്ങളില്‍ ഒന്ന് ആ ബാലനാണ്. അവന്‍റെ സായാഹ്ന ക്ലാസ്സിന്‍റെ വലിപ്പം ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുന്നു. എട്ടു പത്തു തെരുവു ബാലന്മാര്‍ക്കാണ് അവന്‍ ഇപ്പോള്‍ ക്ലാസുകള്‍ എടുക്കുന്നത്. സാംകുട്ടി വരുമ്പോഴാണ് മുറിയില്‍ സന്തോഷത്തിന്‍റെ രശ്മികള്‍ നിറയുന്നത്. അവരുടെ സംസാരം സാമൂഹീക, രാഷ്ട്രീയ വിഷയങ്ങളിലേക്കും വഴി മാറി തുടങ്ങി. താനൊരു സാമൂഹീക ജീവിയാണെന്ന് അയാളെ ബോധ്യപ്പെടുത്തിയത് ആ ആശുപത്രി മുറിയാണ്. ഏകദേശം ഒരു വര്‍ഷത്തിനു മുമ്പ് നിരാശയുടെ പ്രതീകമായിരുന്ന ആ മുറി ഇപ്പോള്‍ പ്രതീക്ഷയുടെ ആസ്ഥാനമാണ്.

അയാള്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിട്ടു വര്‍ഷം ഒന്നു കഴിഞ്ഞിരിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ ഒരു വര്‍ഷവും, മൂന്നു മാസവും. സായിക്ക് ഇനി ആശുപത്രിയുടെ ആവശ്യമില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി. കിരണ്‍ പഠിപ്പിച്ച വ്യായാമ മുറകള്‍ പതിവായി വീട്ടിലിരുന്നു ചെയ്യുവാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അയാള്‍ ആശുപത്രി വിടുന്ന ദിവസം വന്നെത്തി. ഒരു വര്‍ഷം തന്നെ താങ്ങിയ കട്ടിലിനോടും, എന്തിനേറെ മുറിയിലെ ചെറിയ കപ്പിനോടു പോലും അയാള്‍ മനസ്സു കൊണ്ട് യാത്ര ചോദിച്ചു. അയാളിപ്പോള്‍ വീണ്ടും പ്രശസ്തിയുടെ വെള്ളി വെളിച്ചത്തിലാണ്. സായി ആശുപത്രി വിടുന്നത് കവര്‍ ചെയ്യുവാന്‍ എത്തിയിരിക്കുന്നത് വന്‍ മാധ്യമ പടയാണ്. ആശുപത്രിയില്‍ നടന്ന ചെറു പരിപാടിയില്‍, ആശുപത്രി ഡയറക്ടര്‍ സായിക്ക് ഒരു ചെറു പൂച്ചെണ്ട് കൈ മാറി. ആശുപത്രിക്കും, പരിചരിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു അയാള്‍ പുറത്തേക്കിറങ്ങി. ചുറ്റുമുള്ള ജനസഞ്ചയം സാംകുട്ടിയെയും, കിരണെയും, ആ നഴ്സുമാരെയും അയാളുടെ പരിസരത്തു നിന്ന് മാറ്റിയിരുന്നു. ജീവിത സാഹചര്യങ്ങള്‍ ബന്ധങ്ങളില്‍ ഉലച്ചില്‍ ഉണ്ടാക്കുമെന്നതിന്‍റെ നേര്‍ സാക്ഷ്യം. എങ്കിലും, തന്‍റെ പുതിയ കുടുംബത്തെ വിട്ടു കളയില്ലെന്ന് അയാള്‍ ഉറച്ചിരുന്നു.

അയാള്‍ വണ്ടിയില്‍ പോയത് നേരെ ആ ബാലന്‍റെ വീടിലേക്കാണ്. സമയം സന്ധ്യയായി. അവിടെ അവന്‍റെ ക്ലാസ് നടക്കുന്നു. സായി അതിനിടയിലൂടെ അവന്‍റെ അടുത്തേക്ക്‌. സിനിമയില്‍ മാത്രം കണ്ടിട്ടുള്ള സൂപ്പര്‍ സ്റ്റാര്‍ തന്‍റെ അടുത്തേക്ക്‌ വരുന്നത് കണ്ടു അവന്‍ അമ്പരന്നു പോയി. ആ ആശുപത്രി തനിക്കു സമ്മാനിച്ച പൂച്ചെണ്ട് അയാള്‍, അവനു സമ്മാനിച്ചു. വീട്ടില്‍ നിന്ന് അയാള്‍ ഒരു ചായ പറഞ്ഞു മേടിച്ചു. എന്താണ് തനിക്കു ചുറ്റും സംഭവിക്കുന്നതെന്ന് ആ കുട്ടിക്കു തീരെ മനസ്സിലായില്ല. അവിടെ ആളുകളും കൂടി തുടങ്ങി. വീട്ടുകാരോട് യാത്ര പറഞ്ഞു സായി ഇരുളിലൂടെ തന്‍റെ വണ്ടിയിലേക്ക് കയറി. നാട്ടുകാരുടെ ഇടയില്‍ ഒരു കൊച്ചു വീരനാകാന്‍ അവനു അധിക സമയം വേണ്ടി വന്നില്ല. എങ്കിലും അവന്‍റെ മനസ്സ് അവനോടു തന്നെ ചോദിച്ചു കൊണ്ടിരുന്നു, "എന്തിനാവും സായി തന്‍റെ വീട്ടില്‍ വന്നത്?"

--------------------------------------------------

വര്‍ഷം ഒന്ന് കൂടി കൊഴിഞ്ഞു പോയിരിക്കുന്നു. സായി തന്‍റെ അനുഭവങ്ങള്‍ ഒരു പുസ്തകമാക്കി. അതിനു എന്‍റെ ആത്മകഥ എന്ന പേരും നല്‍കി. സ്ഥലം തിരുവനന്തപുരത്തെ ഒരു പഞ്ച നക്ഷത്ര ഹോട്ടല്‍. സായിയുടെ പുസ്തക പ്രകാശന ചടങ്ങ് നടക്കുന്നു. പ്രകാശനം ചെയ്യുന്നത് കേരള മുഖ്യനും. ക്ഷണിക്കപ്പെട്ട അതിഥികളില്‍ മുന്‍ നിരയിലുള്ളത് സാംകുട്ടിയും, ബാലനും, കിരണും അവന്‍റെ കുടുംബവും, ആ നഴ്സുമാരുമാണ്. സായി എങ്ങനെ തന്‍റെ സുഹൃത്തായെന്നു ഇന്ന് ആ ബാലനറിയാം. അവന്‍റെ സമൂഹീക സേവനം ചാനെലുകള്‍ കവര്‍ ചെയ്തു കഴിഞ്ഞു. പുസ്തക പ്രകാശനത്തിനിടയിലെ കനപ്പെട്ട പ്രസംഗങ്ങള്‍ നടക്കുമ്പോള്‍, മുഖ്യന്‍ ആ പുസ്തകം ഒന്നു മറിച്ചു നോക്കി. അതിന്‍റെ ഒന്നാം പുറത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു. "സമര്‍പ്പണം: എന്നെ ആകാശത്തു നിന്നും ഭൂമിയിലേക്ക്‌ കൈ പിടിച്ചിറക്കിയ എന്‍റെ സുഹൃത്തുക്കള്‍ക്ക്". മുഖ്യന്‍ കൌതുകത്തോടെ സായിയോട് ആരാണ് അവര്‍ എന്നു അന്വേഷിച്ചു.  അയാളുടെ കൈ വിരലുകള്‍ കാണികളിലെ ഒന്നാം നിരയിലേക്ക് നീണ്ടു.

സായി ഇപ്പോള്‍ നടക്കുമ്പോള്‍, രാത്രിയില്‍ ആകാശത്തിലെ നക്ഷത്രങ്ങളുടെ ഭംഗി ആസ്വദിക്കാറുണ്ട്, പകല്‍  മണല്‍പരപ്പിന്‍റെ വിശാലതയും.

Saturday, July 21, 2012

ഭക്ഷ്യവിഷബാധയേറ്റ കേരളം


തിരുവനന്തപുരം നഗരത്തിന്‍റെ ഹൃദയഭാഗങ്ങളായ വെള്ളയമ്പലവും, വഴുതക്കാടും. ഭരണ സിരാകേന്ദ്രങ്ങളുടെ മൂക്കിന്‍ തുമ്പത്തുള്ള സ്ഥലങ്ങള്‍. ജംക്ഷനു ഒത്തനടുക്കുള്ള സാല്‍വ ഡൈന്‍ ഹോട്ടല്‍. നല്ല വലിപ്പവും, തിരക്കുമുള്ളിടം‍. എന്നെ പോലെ അനേകം യുവാക്കള്‍ ഭക്ഷണാവശ്യങ്ങള്‍ക്കായി എത്തുന്നിടം. കഴിഞ്ഞ ആഴ്ച സച്ചിന്‍ എന്ന ചെറുപ്പക്കാരന്‍ മൂന്നു ഷവര്‍മ മേടിച്ചതും ഇവിടെ നിന്നു തന്നെ. വയറിളക്കം മൂലമുള്ള നിര്‍ജ്ജലീകരണം നിമിത്തം അവന്‍ മരണപ്പെട്ടു. ഒപ്പം ഭക്ഷ്യവിഷബാധയേറ്റു പത്തിരുപതു പേര്‍ ആശുപത്രിയില്‍. വിഷബാധയുണ്ടാക്കിയ ക്ലോസ്ട്രീഡിയം ബോട്ടുലിനം എന്ന ബാക്റ്റീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍ പത്തു മണിക്കൂറിനകത്ത് മസിലുകളെ തളര്‍ത്തുകയും, പരസഹായമില്ലാതെ മറ്റൊന്നും ചെയ്യാനാവാത്ത അവസ്ഥയിലേക്കെത്തുകയും ചെയ്യും. ഈ വാര്‍ത്തകളൊക്കെ അറിഞ്ഞു സംസ്ഥാനം ഞെട്ടി. ഒട്ടും വൈകിയില്ല, അന്വേഷണ മാമാങ്കം ആരംഭിച്ചു. ആദ്യത്തെ ഞെട്ടിക്കുന്ന വിവരം. രാജ്ഭവന്‍റെ തൊട്ടടുത്ത്, ജംക്ഷനിലെ പ്രധാന സ്ഥലത്ത് വര്‍ഷങ്ങളായി നല്ല തിരക്കോടു കൂടി പ്രവര്‍ത്തിക്കുന്ന സാല്‍വ ഡൈനു ലൈസെന്‍സ് ഇല്ല.

അതു കഴിഞ്ഞു തുടങ്ങി അടുത്ത പ്രഹസനം. എറണാകുളം ജില്ലയില്‍ ഷവര്‍മ എന്ന ഭക്ഷണം നിരോധിച്ചു. വിഷബാധ ഷവര്‍മ മൂലമല്ലെന്നും, അതുണ്ടാക്കിയ പദാര്‍ത്ഥങ്ങളിലെ മായം മൂലമാണെന്നും മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാത്തവര്‍ അല്ലല്ലോ കസേരകളില്‍ ഇരിക്കുന്നത്. അങ്ങനെയായിരുന്നെങ്കില്‍, ഈ അറബികളൊക്കെ വയറ്റിലസുഖം വന്നു എപ്പോഴേ സ്ഥലം കാലിയാക്കിയേനെ. അതിനു പിന്നാലെ ഷവര്‍മ ആരാധകരുടെ ചീത്ത വിളി. വയറിളകി മരണമടഞ്ഞ സച്ചിനെ പറ്റി, "അവനൊക്കെ മൂലം ഇപ്പൊ ഭക്ഷണം പോലും കിട്ടാതായി" എന്ന വാക്യം ഒരാള്‍ പറഞ്ഞത് എന്‍റെ തൊട്ടടുത്ത് നിന്നാണ്. അവന്‍ മൂന്നെണ്ണം മേടിച്ചു എന്നതിനായി അടുത്ത കുറ്റം. അങ്ങനെ ചിലരുടെയെങ്കിലും മനസ്സില്‍ ഇപ്പോഴും പ്രതി സ്ഥാനത്ത് സച്ചിനുണ്ട്. ഏതിനും രണ്ടഭിപ്രായമുള്ള നാടിനെയാണല്ലോ ദൈവം എടുത്തു മടിയില്‍ വച്ചിരിക്കുന്നത്.

ഭക്ഷണം കഴിച്ചു ആളു മരിച്ചു എന്ന വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നു മോചിതരായപ്പോഴാണ് ഇതൊക്കെ പരിശോധിക്കാന്‍ ഇവിടെ ആരാണുള്ളത് എന്നതിനെ പറ്റി ജനം ചിന്തിച്ചത്. ഇത് മുന്‍കൂട്ടി മനസ്സിലാക്കിയ ഭക്ഷ്യ സുരക്ഷാ വകുപ്പ് (ഞാന്‍ ഈ സംഭവത്തിനു മുമ്പ് വരെ ഇങ്ങനെയൊരു വകുപ്പിനെ പറ്റി കേട്ടിട്ടു പോലുമുണ്ടായിരുന്നില്ല) ഉദ്യോഗസ്ഥന്മാര്‍ സംസ്ഥാനത്ത് തലങ്ങും വിലങ്ങും പാഞ്ഞു. രാവിലെ മുതല്‍ വൈകിട്ട് വരെ റെയ്ഡോടു റെയ്ഡ് . ഇപ്പോള്‍ തന്നെ ഏതാണ്ട് നൂറ്റന്‍പതോളം ഹോറെലുകള്‍ പൂട്ടിച്ചു കഴിഞ്ഞു എന്നാണു വിവരം. അപ്പോള്‍ അവിടെ നിന്നു ഇത്ര നാള്‍ ഭക്ഷണം കഴിച്ചവര്‍ വിഷമാണ് വാങ്ങി കഴിച്ചിരുന്നതല്ലേ അര്‍ഥം. ഈ ഉദ്യോഗസ്ഥര്‍ റെയ്ഡിനു പോകുന്നത് ക്രിസ്മസിന്‍റെ കാരോള്‍ സംഘങ്ങള്‍ പോകുന്നത് പോലെയും. ഒരറ്റത്ത് പരിശോധന തുടങ്ങുമ്പോഴേ മറ്റുള്ളവര്‍ പഴകിയ ഭക്ഷണം മാറ്റിയിരിക്കും. പിന്നെ ആര്‍ക്കോ വേണ്ടി ഇവര്‍ ഇങ്ങനെ റെയ്ഡ് ചെയ്തു കൊണ്ടേയിരിക്കുന്നു.

റെയ്ഡ് ഒക്കെ വളരെ നല്ല കാര്യം തന്നെ. പക്ഷെ, ഇതിലൊന്നും തുടര്‍നടപടികളിലേക്ക് പോകാന്‍ ആരും തയാറാകുന്നില്ല എന്നത് വാസ്തവം. 2003-2012 വരെയുള്ള കണക്കെടുത്താല്‍, മായം ലാബില്‍ തെളിയിക്കപ്പെട്ട കേസുകളില്‍ പോലും 25ശതമാനത്തില്‍ താഴെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. അപ്പോള്‍ ഇവര്‍ ഇത്ര കഷ്ടപ്പെട്ടു റെയ്ഡ് നടത്തുന്നത് എന്തിനു? ഏകദേശം 250ഓളം ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ മാരെയാണ് ജനം ശമ്പളം കൊടുത്തു നിലനിര്‍ത്തുന്നത്. മിക്ക നേരവും പുറത്തു നിന്നു ഭക്ഷണം കഴിക്കുന്ന എന്‍റെ ഇത്ര കാലത്തെ ജീവിതത്തിനിടയില്‍ ഒരു ഹോട്ടലില്‍ പോലും ഇവരിലാരെങ്കിലും പരിശോധന നടത്തുന്നത് ഞാന്‍ കണ്ടിട്ടില്ല. ആകെയുള്ള ജോലി പോലും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ഇവരുടെ സേവനം നാടിനു ആവശ്യമുണ്ടോ? അയ്യോ പറയാന്‍ പാടില്ലല്ലോ, സര്‍വീസില്‍ കയറിയാല്‍ പിന്നെ പിരിച്ചുവിടല്‍ എന്ന പദം പോലും ജാമ്യം കിട്ടാത്ത കുറ്റമാണ്. അപ്പൊ അവരെ കുറ്റം പറഞ്ഞിട്ടും വലിയ പ്രയോജനം ഇല്ല.

റെയ്ഡുകളില്‍ ധാരാളം നക്ഷത്ര ഹോട്ടെലുകളില്‍ നിന്നും മാസങ്ങള്‍ പഴക്കമുള്ള ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. എന്നാല്‍ അവര്‍ക്കെല്ലാം വാണിംഗ് മാത്രം. വഴിവക്കിലെ കടകളില്‍ ഇതിലും മികച്ച നിലവാരമുള്ള ഭക്ഷണം പിടിച്ചെടുത്തവ പോലും അടപ്പിച്ചു. അതെന്താ പണക്കാര്‍ക്ക് വയറ്റിലസുഖം വരില്ല എന്നോ മറ്റോ ഉണ്ടോ? ഇതില്‍ നിന്നു തന്നെ ഇത് പൊതു ജനങ്ങളുടെ കണ്ണില്‍ പൊടി ഇടാന്‍ എന്നുള്ളത് വ്യക്തം. അവര്‍ ദിവസേന കാണുന്ന കടകള്‍ അടപ്പിച്ചാലല്ലേ ഉദ്യോഗസ്ഥന്മാര്‍ എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് വിചാരിച്ചു നമ്മുടെ ജനങ്ങള്‍ മണ്ടന്മാരാകൂ. ഇതൊക്കെ കണ്ടു, നമ്മളാണോ വിഡ്ഢികള്‍ അതോ ആരോഗ്യ വകുപ്പുകാരാണോ വിഡ്ഢികള്‍ എന്നൊരു സന്ദേഹത്തിലാണ് ഞാന്‍.

വ്യക്തിപരമായ അഭിപ്രായത്തില്‍, ഭക്ഷ്യമായം മൂലം മരണത്തിനു കേസെടുക്കുമ്പോള്‍, പ്രതിപ്പട്ടികയില്‍ അതാത് സ്ഥലത്തെ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ മാരെ കൂടി പ്രതി ചേര്‍ക്കണം. കാരണം, സാല്‍വാ കഫെ ഉടമ ചെയ്തത് പോലെ തന്നെയുള്ള കുറ്റം അവരും ചെയ്തിട്ടുണ്ട്. പിന്നെ അവരെ മാത്രം എന്തിനു ഒഴിവാക്കുന്നു? നമ്മുടെ ജനത ശരിക്കും മരവിച്ചിരിക്കുന്നു. ഇപ്പോള്‍ എല്ലാം കാണാപ്പാഠമാണ് അവര്‍ക്ക്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മൂലം എന്തെങ്കിലും ദുരന്തം തടയാം എന്നൊരു വിചാരം ഇന്ന് ആര്‍ക്കും ഉണ്ടെന്നു കരുതുന്നില്ല. ദുരന്തമുണ്ടായാല്‍ ഉടനടി ഉണരുകയും, അതിലും വേഗത്തില്‍ ഉറങ്ങുകയും ചെയ്യുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ അവര്‍ ശീലിച്ചു കഴിഞ്ഞു. ബോട്ട് ദുരന്തങ്ങള്‍ മുതല്‍, വിഷമദ്യം, സ്ഫോടനങ്ങള്‍ തുടങ്ങി അത്രയോ സംഭവങ്ങള്‍ നമ്മള്‍ കണ്ടു ശീലിച്ചു കഴിഞ്ഞു. സെന്‍സേഷണലിസത്തിനു പുറകെ മാത്രം പോകുന്ന മാധ്യമങ്ങളും സംഭവങ്ങളുടെ ഗ്ലാമര്‍ നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ തിരിഞ്ഞു നോക്കുന്നില്ല.

സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാര്യക്ഷമത ഇല്ലായ്മ ആണ് ഈ പ്രശ്നങ്ങളുടെയെല്ലാം മൂല കാരണം. നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തില്‍, അഴിമതി തടയുവാനും, ഉദ്യോഗസ്ഥരെ പിരിച്ചു വിടുവാനും ഒരു ഭരണഘടനാ സ്ഥാപനം സ്ഥാപിക്കാനുള്ള ദീര്‍ഘവീക്ഷണം ഭരണഘടനാ ശില്പികള്‍ക്കില്ലാതെ പോയി. സര്‍ക്കാരുകള്‍ ഇനി അതൊരിക്കലും കൊണ്ട് വരുവാനും പോകുന്നില്ല. രാജ്യത്ത് നിയമങ്ങള്‍ അധികാരമില്ലാത്തവര്‍ക്ക് വേണ്ടി മാത്രമാണ്. അത് അധികാരത്തിനു മുമ്പില്‍ പല വിധത്തിലും കുമ്പിടുന്നു. നമ്മുടെ തന്നെ ചിന്താഗതിയില്‍ വന്ന മാറ്റമാണ് മറ്റൊന്ന്. ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ എല്ലാത്തിലും മായം. എന്‍റെ പരിചയക്കാരന്‍റെ പച്ചക്കറി തോട്ടത്തില്‍ അദ്ദേഹത്തിന്‍റെ വീട്ടിലെക്കാവാശ്യമുള്ള പച്ചക്കറിയും, മാര്‍ക്കറ്റിലേക്കുള്ളതും പ്രത്യേകമായാണ് വളര്‍ത്തുന്നത്. മാര്‍ക്കറ്റിലേക്കുള്ളതില്‍ അടിക്കുന്ന വിഷാംശം അതിഭീകരവും. കേരളത്തില്‍ അനുദിനം ക്യാന്‍സര്‍ രോഗികള്‍ പെരുകുന്നുണ്ടെങ്കില്‍ അതിനുള്ള കാരണം പ്രത്യേകിച്ച് ആലോചിക്കാനില്ല.

ഒരു ജനാധിപത്യ രാജ്യത്തിന്‍റെ ഭാഗമായി എന്നതില്‍ അഭിമാനിക്കാറുണ്ട് നമ്മള്‍ പലപ്പോഴും. എന്നാല്‍, ഇവിടുത്തെ ജനാധിപത്യം ഭാഗികമാണ് എന്നാണു എന്‍റെ അഭിപ്രായം. അത് ജനതയ്ക്ക് തങ്ങളുടെ അഭിപ്രായം എവിടെ വേണമെങ്കിലും വ്യക്തമാക്കാം എന്നതില്‍ ഒതുങ്ങുന്നു. അവര്‍ക്ക് വേണ്ട സംരക്ഷണം ഒരുക്കുന്നതിലോ, സേവനങ്ങള്‍ നല്‍കുന്നതിലോ നമ്മുടെ രാജ്യം ഒരു ജാനാധിപത്യ രാജ്യത്തിന്‍റെ പടിവാതില്‍ക്കല്‍ പോലും എത്തിയിട്ടില്ല. പൌരാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ നമുക്ക് പല വികസിത രാജ്യങ്ങളെയും മാതൃകയാക്കാം. ഞാനും തുല്യനാണ് എന്ന് സമൂഹത്തിന്‍റെ താഴെക്കിടയിലുള്ളവനും തോന്നുമ്പോഴേ ജനാധിപത്യം പൂര്‍ണ്ണമാകുന്നുള്ളു. നിര്‍ഭാഗ്യവശാല്‍, നമ്മുടെ രാജ്യം ഒരിക്കലും മാറാന്‍ പോകുന്നില്ല. ദുരന്തങ്ങള്‍ ആഘോഷമാക്കുന്ന ഈ തലമുറയില്‍ അടുത്ത ദുരന്തത്തിനായി ആകാംക്ഷയോടെ നമുക്ക് കാത്തിരിക്കാം.

Saturday, June 30, 2012

നഗരക്കാഴ്ചകള്‍


അവന്‍ ട്രെയിനിലേക്ക് കയറിയപ്പോള്‍ എല്ലാവരുടെയും വദനങ്ങളില്‍ പ്രകടമായ നീരസം ഉണ്ടായിരുന്നു. അവനു പ്രായം ഉദ്ദേശം ആറു വയസ്സുണ്ടാവും. ആകെയുള്ളത് പൊടിപടലങ്ങളും, ചെളിയും അതിര്‍ത്തി തീര്‍ത്ത ഒരു കുട്ടിനിക്കര്‍. തലമുടി, ചെളി നിറഞ്ഞു ജട പിടിച്ചിരിക്കുന്നു. എന്നെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചു സ്കൂളില്‍ വിടുകയും, വിദ്യാഭ്യാസം എന്ന ഫലവൃക്ഷം രുചിച്ചു തുടങ്ങുകയും ചെയ്ത പ്രായത്തില്‍ പെട്ട ഒരു മനുഷ്യ ജീവി. അവന്‍റെ കയ്യില്‍ ഒരു കമ്പി വളയമുണ്ട്. അത് വച്ച് ചില അഭ്യാസങ്ങള്‍ അവന്‍ കാണിക്കുന്നുണ്ടെങ്കിലും, യാത്രക്കാര്‍ അതില്‍ ഒരു താല്പര്യവും പ്രകടപ്പിക്കുന്നില്ല. അവന്‍ തലകുത്തി മറിയുന്നതിനിടയില്‍ സമീപത്തെ ഇരിപ്പിടത്തില്‍ തല ഇടിച്ചെങ്കിലും, ഒരു ഭാവഭേദവും ആരുടേയും മുഖത്തില്ല. അവനില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധവും അവനെ കാണികളില്‍ നിന്ന് അകറ്റുന്നുണ്ട്. അവന്‍ ഒരു പാത്രവുമായി, നാണയത്തുട്ടുകള്‍ക്ക് വേണ്ടി കരുണയുള്ള കണ്ണുകള്‍ പരതിയെങ്കിലും നിരാശയായിരുന്നു ഫലം. ചെന്നൈ അടുക്കാറായപ്പോള്‍ ട്രെയിന്‍ ഒരു സ്റ്റേഷനില്‍ പിടിച്ചിട്ടു. അവന്‍ അവിടെ ഇറങ്ങി. എന്‍റെ മനസ്സ് അവനു ഒരു പേരിട്ടിരുന്നു. ബാസ്റ്റ്യന്‍. ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ എന്‍റെ നയനങ്ങള്‍ അവനെ തന്നെ പരതിക്കൊണ്ടിരുന്നു. സ്റ്റേഷനു തൊട്ടടുത്ത് തന്നെയുള്ള ഒരു പടുത കൊണ്ടുള്ള മറയിലേക്ക് അവന്‍ നടന്നു നീങ്ങി. അവിടെ അവനെ പോലെ അനേകം കുഞ്ഞുങ്ങള്‍ നില്‍ക്കുന്നുണ്ടായിരുന്നു. കുടുംബവും വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ട ഒരു ചെറു സമൂഹം. ട്രെയിന്‍ജനാലയെന്ന കാരാഗ്രഹം എന്‍റെ കാഴ്ചയെ മറച്ചു തുടങ്ങി. എങ്കിലും ആ കുഞ്ഞുങ്ങളെ ശ്രദ്ധിച്ചുകൊണ്ട് അവരുടെ അടുത്തു തന്നെയുണ്ടായിരുന്ന ആ മധ്യവയസ്കനെ ഞാന്‍ മറക്കില്ല. അയാള്‍ ആ ഭിക്ഷാലയത്തിന്‍റെ നടത്തിപ്പുകാരനാവും.  അനേകം കുഞ്ഞുങ്ങളാണ് വ്യക്തമല്ലാത്ത ഒരു ഭാവിയിലേക്ക് അവിടെ നിന്ന് ചുവടു വച്ചിറങ്ങുന്നത്.

അതിനു ഉദ്ദേശം രണ്ടു രണ്ടര കിലോമീറ്റര്‍ അകലെയുള്ള ചെന്നൈയിലെ പ്രശസ്തമായ എക്സ്പ്രസ്സ്‌ അവെന്യൂ മാള്‍. ബി.എം.ഡബ്ല്യൂവും, ഓഡിയും, ബെന്‍സും സമ്പന്നമാക്കിയ കാര്‍ പാര്‍ക്കിംഗ്. വിദേശ നിര്‍മിത സ്പ്രേകളുടെ സൌരഭ്യവുമായി ധാരാളം യുവാക്കളും, കൌമാരക്കാരും. ചുറ്റുപാടുകളിലേക്ക് കണ്ണോടിക്കാന്‍ മടിക്കുന്ന ഒരു ജനസമൂഹം. എല്ലാവരും തിരക്കിലാണ്. വിദേശ നിര്‍മിത ബ്രാണ്ടുകളുടെ ഷോപ്പുകളില്‍ നാണയങ്ങള്‍ കുമിഞ്ഞു കൂടുകയാണ്. ചെന്നൈയിലെ അഴുക്ക് ചാലുകള്‍ അതിനുള്ളില്‍ ദര്‍ശിക്കാനാവുന്നില്ല. ആ വെള്ള മാര്‍ബിളും, അതിനുള്ളിലെ വ്യക്തികളും ഒരു കൃത്രിമ സന്തോഷമാണ് എന്നില്‍ നിറച്ചത്. അതിനുള്ളിലെ മനസാക്ഷി, നഗരത്തിന്‍റെ പൊതു മനസാക്ഷിയില്‍ നിന്നു വേറിട്ട്‌ നില്‍ക്കുന്നു. അതിനു പണത്തിന്‍റെ ആഢംബരമുണ്ട്, സുഗന്ധമുണ്ട്, എന്നാല്‍ അവിടെ മനുഷ്യത്വത്തിന്‍റെ സംതൃപ്തിയില്ല. ഒരു കച്ചവട സ്ഥാപനത്തില്‍ അത് പ്രതീക്ഷിക്കാനും പാടില്ല. സാമ്പത്തീക പുരോഗതിയോടൊപ്പം, വ്യക്തികളിലെ പണത്തിന്‍റെ അളവ് കൂടി വന്നു. ഉത്തരാധുനീക സമൂഹം എന്ന പേരില്‍ പടിഞ്ഞാറോട്ട് ഉറ്റു നോക്കുന്ന ഒരു വലിയ ജനവിഭാഗം നമ്മുടെയിടയില്‍ വളര്‍ന്നു കഴിഞ്ഞു.

മാളില്‍ നിന്ന് സന്ധ്യയായപ്പോള്‍ പുറത്തിറങ്ങി. അതിനുള്ളിലേക്ക് ഉറ്റുനോക്കുന്ന വലിയൊരു ജനവിഭാഗം മാളിനു പുറത്തുണ്ട്. അതില്‍ ഓട്ടോത്തൊഴിലാളികലുണ്ട്, ആലംബമില്ലാത്ത വന്ധ്യവയോധികരുണ്ട്, ഭ്രാന്തന്മാരുണ്ട്, തെരുവുകുട്ടികളും, പട്ടികളുമുണ്ട്, തിളങ്ങുന്ന വസ്ത്രങ്ങളുമായി രാത്രിയെ പ്രഭാതമാക്കുന്ന സ്ത്രീകളുമുണ്ട്. എല്ലാവര്‍ക്കും ഒരു ചിന്തയും പ്രതീക്ഷയും, നാണയം അഥവാ രൂപ. ഇവര്‍ക്കിടയിലൂടെ, നമ്മുടെ നാട് ഒരിക്കലും നന്നാകില്ല എന്നാ മനോഭാവത്തോടെ പോകുന്ന അനേകരെയും കണ്ടു. മാളില്‍ നിന്ന് ആളുകള്‍ പകുതി കഴിച്ചു വലിച്ചെറിയുന്ന കെ.എഫ്.സി.യുടെ എച്ചിലുകളുമായി വണ്ടി ഇവര്‍ക്കിടയിലൂടെ നീങ്ങുന്നതും കണ്ടു. ചിലര്‍ ഭക്ഷണം സ്റ്റാറ്റസിന്‍റെ ഭാഗമാക്കുമ്പോള്‍, മറ്റു ചിലര്‍ക്ക് അത് ജീവന്‍ പിടിച്ചു നിര്‍ത്തുവാന്‍ മാത്രമുള്ളതാകുന്നു. റെയില്‍വേ സ്റ്റേഷനു സമീപം ഗുണ്ടകളും പിടിച്ചുപറിക്കാരുമുണ്ട്. നഗരത്തില്‍ മൊത്തം മാലിന്യവും നിറഞ്ഞിരിക്കുന്നു.

രാത്രി, ഭക്ഷണം ചെന്നൈയില്‍ നിന്നു തന്നെ ആക്കി. സ്റ്റേഷന്‍റെ പുറത്തു നൂറു കണക്കിന് ആളുകള്‍ മയങ്ങുന്നുണ്ട്. അതിനു തൊട്ടടുത്തുള്ള ജനറല്‍ ആശുപത്രിയില്‍ ആളുകള്‍ തിക്കിത്തിരക്കുന്നു. പലതും കൂട്ടിവായിക്കുമ്പോള്‍ വിചിത്രമായി തോന്നി. യുവാക്കള്‍ സിനിമ തിയേറ്ററില്‍ ആരവങ്ങളുയര്‍ത്തുമ്പോള്‍, ആലംബമില്ലാതെ അനേകം വ്രദ്ധര്‍ നഗര പ്രാന്തങ്ങളില്‍ സഞ്ചരിക്കുന്നു. നഗരം ഒരു തിരക്കഥയുടെ ഭാഗമാണ്. നാടകീയത തീരെയില്ലാതെ, അന്ത്യം കാത്തുകിടക്കുന്നൊരു തിരക്കഥ. അതില്‍ അനേകം നായകരുണ്ട്, വില്ലന്മാരും. വെളിച്ചം കുറഞ്ഞു തുടങ്ങി, എന്‍റെ ട്രെയിനും പുറപ്പെട്ടു. പകല്‍ നിര്‍ത്തിയിട്ട സ്റ്റേഷന്‍ എത്തിയപ്പോള്‍ വീണ്ടും അവന്‍ ട്രെയിനില്‍ കയറി, ബാസ്റ്റ്യന്‍. അവന്‍ ചാടി മറിയുന്നതിനിടയില്‍ അവന്‍റെ തുടയിലെ അടികൊണ്ടു കരുവാളിച്ച പാട് ഞാന്‍ ശ്രദ്ധിച്ചു. അഭ്യാസങ്ങലെല്ലാം കഴിഞ്ഞു, രാവിലത്തേതു പോലെതന്നെ അവന്‍ നിരാശനായി ട്രെയിനില്‍ നിന്നിറങ്ങി, അടുത്ത വണ്ടിയും, നാണയവും കാത്തു സ്റ്റേഷനില്‍ നില്‍പുറപ്പിച്ചു.. പ്രശസ്ത ഇംഗ്ലീഷ് സിനിമയായ ഇന്‍സപ്ഷനില്‍ നിന്നുള്ള ഒരാശയം കടമെടുത്താല്‍, എന്‍റെ ഈ നഗരക്കാഴ്ചകള്‍ ഒരു സ്വപ്നമാണെങ്കില്‍, പ്രതീക്ഷയറ്റ ബാസ്റ്റ്യനും, അല്പായുസ്സിയായ ധനവും സ്വപ്നത്തിലെ സ്വപ്നമാവുമോ?

Monday, June 18, 2012

അയാള്‍


അയാള്‍ എന്‍റെ ബോധമണ്ഡലത്തിലേക്ക് അതിക്രമിച്ചു കയറിയത് അതിദ്രുതമായിരുന്നു. യാത്രകളില്‍ ഞാന്‍ പ്രധാനമായും കാത്തുസൂക്ഷിക്കുന്നത് എന്‍റെ ഏകാന്തതയും, ഓര്‍മകളുമാണ്. അവയിലേക്ക് എത്തിനോക്കാന്‍ സുഹൃത്തുക്കളല്ലാതെ ആരെയും ഞാന്‍ അനുവദിക്കാറുമില്ല. നിരന്തരം ശല്യമുണ്ടാക്കുന്ന ചില കുടിയന്മാര്‍ക്കുള്ള മറുപടി ബാലെയിലെ പോലെ മൂകാഭിനയം മാത്രമാണ്. ചിലര്‍ അതില്‍ കൂടുതല്‍ ക്ഷോഭിക്കാറുണ്ട്. ചിലര്‍ മടുത്തു നിര്‍ത്തി പോകാറുമുണ്ട്. അതിര്‍വരമ്പുകളിലേക്ക് അനുവാദമില്ലാതെ എത്തുന്നവരോട് പ്രതികരണം ആവശ്യമാണ്‌.

പതിവു പോലെയുള്ള എന്‍റെ ഒരു യാത്രയില്‍, ഞാന്‍ ചിന്തകളില്‍ വ്യാപരിച്ചിരിക്കുന്നു. അതില്‍ ഞാന്‍ ആനന്ദം കണ്ടെത്താറുണ്ട്. "നിങ്ങള്‍ എങ്ങോട്ടാണ്?" ഉയര്‍ന്ന ശബ്ദത്തില്‍ എന്‍റെ സമീപമിരുന്ന ചെരുപ്പക്കാരന്‍ സംസാരിക്കുകയാണ്. ബസ്‌ കൊട്ടാരക്കര വിട്ടു കോട്ടയത്തിനുള്ള യാത്രയില്‍. ഞാന്‍ പ്രതികരിക്കാതെ എന്‍റെ അനിഷ്ടം പ്രകടിപ്പിച്ചു. അയാള്‍ ഉയര്‍ന്ന ശബ്ദത്തില്‍ ചോദ്യം ആവര്‍ത്തിക്കുകയാണ്. ഒരു മറുപടിക്കായി സാഹചര്യവും നിര്‍ബന്ധിച്ചു തുടങ്ങി. "കോട്ടയത്തേക്ക്", ഞാന്‍ പതിയെ അറിയിച്ചു. "എവിടുന്നാ?" ഉദ്ദേശം മുപ്പതു വയസ്സ് പ്രായം തോന്നിക്കുന്ന അയാള്‍ ഒരു കുടിയനല്ല. എനിക്ക് ഈ സംഭാഷണങ്ങളില്‍ താല്പര്യവുമില്ല. പിന്നെ എന്തിനു അയാള്‍ എന്നെ നിര്‍ബന്ധിക്കുന്നു? അയാളുടെ ശബ്ദം പതിവിലും ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ പരിസരത്തിരിക്കുന്നവര്‍ ശ്രദ്ധിക്കുന്നുണ്ട്.

"തിരുവനന്തപുരത്തുന്നാ", ഞാന്‍ ഒരു മറുപടി കൃത്രിമമായി സൃഷ്ടിച്ചു. "അതിനു ഇവിടുന്നാണോ കയറുന്നെ?", കടന്നു പോകുന്ന കൊട്ടാരക്കര ചൂണ്ടി അയാള്‍ ചോദിച്ചു. ഞാന്‍ അതിനു മുന്‍പേ ബസ്സില്‍ കയറിയെങ്കിലും അയാളുടെ അടുത്തു ഇരുന്നത് കൊട്ടാരക്കരയിലാണ്. അതാവും അയാളുടെ ചോദ്യത്തിനുള്ള പ്രചോദനം."പിന്നെ എവിടെ നിന്നു കയറണം?", ഞാന്‍ അനിഷ്ടം മറച്ചില്ല. അത് അയാള്‍ക്കും മനസ്സിലായെന്നു തോന്നുന്നു. അയാള്‍ ഒരു ക്ഷമാപണ ഭാവത്തോടെ കൊട്ടാരക്കരക്കു മുന്‍പു കാണാത്തതിനാലാണ് ചോദ്യം ഉന്നയിച്ചത് എന്ന് അറിയിച്ചു. കയറിയ സ്ഥലം ഞാനും അറിയിച്ചു. പിന്നീടയാള്‍ ജോലി സ്ഥലമാണ് തിരക്കിയത്. മറുപടി പറഞ്ഞു എന്‍റെ അനിഷ്ടം ഉയര്‍ന്നു വന്നു.

ഉത്തരങ്ങളില്ലാത്തവരുടെ പ്രധാന ആയുധം നിരന്തരമായ ചോദ്യങ്ങളാണ്. ഞാന്‍ അയാളോടും ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി. ആള്‍ ഫിസിക്സില്‍ phd ചെയ്യുകയാണെന്നും, അവസാന പ്രബന്ധം പ്രസിദ്ധീകരിക്കാറായെന്നും, ഒരു iit വിദ്യാര്‍ത്ഥിയാണെന്നുമുള്ള വിവരം കേട്ടതോടെ യഥാര്‍ത്ഥത്തില്‍ ചെറുതായത് ഞാനാണ്. അയാളുടെ വിനയം കൂടി മനസ്സിലാക്കിയതോടെ എന്‍റെ ഏകാന്തത എന്നില്‍ നിന്നു പിന്‍വലിഞ്ഞു തുടങ്ങി. ഇത്ര പ്രഗല്‍ഭനായ ഒരു വ്യക്തിയോടാണല്ലോ ഞാന്‍ ഇത്ര നേരം പ്രതികരിക്കാതിരുന്നത്.

ഞങ്ങള്‍ സുഹൃത്തുക്കളാകാന്‍ സമയം ഏറെ എടുത്തില്ല. വണ്ടി സ്ഥലങ്ങള്‍ പിന്നിടുമ്പോള്‍ ഞങ്ങള്‍ സംഭാഷണങ്ങളിലൂടെ കാലങ്ങളെ പിന്നിലാക്കി കൊണ്ടിരുന്നു. ബസ്‌ ഓരോ സ്റ്റാന്‍റ് പിന്നിടുമ്പോഴും അയാളുടെ ജീവിതകാലഘട്ടം ഓരോന്നായി ഞാന്‍ അറിഞ്ഞു കൊണ്ടിരുന്നു. എനിക്കു ഇതില്‍ ഉണ്ടായിരുന്നത് ഒരു ശ്രോദ്ധാവിന്‍റെ വേഷം മാത്രം. അയാള്‍ ജീവിതത്തിനോ, കാലത്തിനോ ഒരു മറയും കൊടുത്തിരുന്നില്ല. ഞാന്‍ ആളുകളെ എന്നില്‍ നിന്നു അകറ്റി നിര്‍ത്തികൊണ്ടിരുന്നപ്പോള്‍, അതിന്‍റെ വിരുദ്ധമായ ഒരു സമീപനമായിരുന്നു അയാളുടേത്.

വണ്ടി ചെങ്ങന്നൂര്‍ എത്തിയിരിക്കുന്നു. അയാളിപ്പോള്‍ അയാളുടെ കോളേജ് കാലഘട്ടത്തിലാണ്. ഒരു വിജയിയുടെ കഥയാണ്‌ ഞാന്‍ അയാളില്‍ നിന്നു പ്രതീക്ഷിക്കുന്നത്. കോളേജ് കാലഘട്ടത്തില്‍ അയാള്‍ ഒരു പ്രണയ ബന്ധത്തില്‍ ഏര്‍പ്പെട്ടെങ്കിലും, അതു പഠന കാലഘട്ടത്തില്‍ തന്നെ തകര്‍ന്നു. സാധാരണമായൊരു സംഭവത്തെ അത്ര ലാഘവത്തോടെ എടുക്കാന്‍ അയാളുടെ മനസ്സു ഒരുക്കമായിരുന്നില്ല. താമസിയാതെ വളരെ വേഗം സ്വഭാവവും, വ്യക്ത്തിത്വവും മാറുന്ന ട്വിന്‍ പേഴ്സണാലിറ്റി എന്നൊരു മാനസീക രോഗത്തിന് അയാള്‍ അടിപ്പെട്ടു. ഇതൊക്കെ സംഭവിക്കുന്നത് iit പഠനകാലത്തും. രണ്ടു വര്‍ഷത്തോളം ഒരു മനശാസ്ത്രജ്ഞന്‍റെ അടുത്തു ചികല്‍സ. ചെറിയൊരു പനി വരെ മറ്റുള്ളവരില്‍ നിന്നു മറച്ചു വയ്ക്കുന്നൊരു തലമുറയെ കണ്ടു ശീലിച്ച എനിക്കു അയാള്‍ പുതിയൊരനുഭവമായിരുന്നു. ആദ്യമായി കാണുന്ന എന്നോട് അയാള്‍ എല്ലാ വിവരങ്ങളും പങ്കു വച്ചു.

രണ്ടു വര്‍ഷത്തോളം പഠനം മുടങ്ങി. iitയില്‍ തിരിച്ചെത്തിയ ഉടനെ അസുഖം വീണ്ടും കണ്ടതിനെ തുടര്‍ന്ന് അമ്മ കൂടെ വന്നു നില്‍കേണ്ടിയും വന്നു. എല്ലാവരും ഒരു മാനസീക രോഗി എന്ന നിലയില്‍ കണ്ടിരുന്ന ആ കാലത്തെ അയാള്‍ വെറുക്കുന്നുണ്ട്. അതു പറയുമ്പോള്‍ അയാളുടെ കണ്ണ് നനഞ്ഞിട്ടില്ലേ? ഉണ്ടെന്നു ഞാന്‍ മനസ്സിലാക്കുന്നു. സഹപാഠികളുടെ സഹകരണവും, അധ്യാപകരുടെ പ്രോത്സാഹനവും മൂലം അയാള്‍  MSc ക്ലാസ്സില്‍ പത്താമനായി വിജയിച്ചു. ഇപ്പോള്‍ അവിടെ തന്നെ phdയും കഴിയാറായിരിക്കുന്നു. ഇപ്പോള്‍ ആ കണ്ണുകളില്‍ വേദനയുടെ നനവില്ല, വിജയത്തിന്‍റെ തിളക്കം മാത്രം. തന്‍റെ മനോരോഗത്തെ പോലും മറച്ചു പിടിക്കാത്ത അയാള്‍ എന്‍റെ മറ്റൊരു അധ്യാപകനായി മാറിയിരുന്നു.

വണ്ടി ചെങ്ങനാശ്ശേരി പിന്നിട്ടു കഴിഞ്ഞു. കോട്ടയത്തിനു ഇനി അര മണിക്കൂറില്‍ താഴെ മാത്രം. പഴകി ദ്രവിച്ച ഓര്‍മകളുമായി ഞാന്‍ വന്നിറങ്ങുന്ന സ്ഥലത്ത് ഇന്നെനിക്കുള്ളത് പുതുമയുള്ള ഒരു ജീവിതവും, സുഹൃത്തുമാണ്.  ഞാന്‍ എന്‍റെ ജീവിതം ഹ്രസ്വമായി വിവരിച്ചു. എന്നാല്‍ അതില്‍ പ്രയാസങ്ങള്‍ തീരെ കുറവ്. സാഹചര്യങ്ങള്‍ എല്ലാം അനുകൂലമായവന്‍ വെട്ടിപിടിക്കുമ്പോള്‍ അതിലെന്തു പുതുമ? അയാള്‍ തന്‍റെ രോഗത്തോട്, സാഹചര്യത്തോട്, സഹതാപത്തോട് എല്ലാം പൊരുതി വിജയം എന്ന് പൊതുവില്‍ വിചാരിക്കപെടുന്നിടത്തു എത്തി നില്‍ക്കുന്നു. വണ്ടി കോട്ടയം സ്റ്റാന്‍റിലേക്ക് കയറി. ചായ കുടിക്കാന്‍ അഞ്ചു മിനിട്ട് വണ്ടി നിര്‍ത്തി. അയാള്‍ യാത്ര പറഞ്ഞു കോട്ടയത്തെ ഇരുട്ടിലൂടെ നടന്നു മറഞ്ഞു. എന്‍റെ സ്വന്തമായ ഏകാന്തതയെയും, ചിന്തകളെയും എന്നെ തിരികെ ഏല്‍പ്പിച്ചിട്ട്.

Sunday, June 10, 2012

പത്മനാഭപുരം കൊട്ടാരത്തിലൂടെ


പ്രതാപശാലികളായിരുന്ന തിരുവതാംകൂര്‍ രാജാക്കന്മാരുടെ ഈറ്റില്ലമായിരുന്ന പത്മനാഭപുരം കൊട്ടാരം സന്ദര്‍ശിക്കുക എന്നത് വളരെ നാളായുള്ള ഒരാഗ്രഹമായിരുന്നു. പല നിര്‍ണായക ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ച അവിടം ഇപ്പോഴും മനോഹരമായി സംരക്ഷിക്കപ്പെട്ടുപോരുന്നു. കന്യാകുമാരി ജില്ലയിലെ തക്കലയിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പത്മനാഭ ദാസന്മാര്‍ വസിക്കുന്നിടം എന്നതില്‍ നിന്നാണ് കൊട്ടാരത്തിനു ആ പേരു ലഭിച്ചത്. ചരിത്രാനുഭവ യാത്രക്ക് എന്നോടൊപ്പമുണ്ടായിരുന്നത് സഹമുറിയനായ നിതിന്‍. ഞങ്ങള്‍ സ്ഥലത്തെത്തുമ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു. ഭക്ഷണ ശേഷം ഉടനെ തന്നെ ഞങ്ങള്‍ പാസ്സെടുത്തു കൊട്ടാരത്തില്‍ പ്രവേശിച്ചു. തറകളുടെ സംരക്ഷണാര്‍ത്ഥം കൊട്ടാരത്തില്‍ ചെരുപ്പുകള്‍ക്ക് വിലക്കുണ്ട്. തമിഴ്‌ നാട്ടില്‍ ആണെങ്കിലും കൊട്ടാരം നില്‍ക്കുന്ന സ്ഥലം കേരളത്തിന്‍റെതാണ്. 


തിരുവോണ തോണി
കുതിരക്കാല്‍  വിളക്ക്
കൊട്ടാരം ആദ്യ കാഴ്ചയില്‍ തന്നെ ആരെയും ആകര്‍ഷിക്കും. അത് ആഢംബരം കൊണ്ടല്ല. മറിച്ച്, അതിന്‍റെ പ്രൌഢി കൊണ്ടാണ്. കൊട്ടാരത്തിനു ചുറ്റുമുള്ള വിശാലമായ പഠിപ്പുര അതിഥികളെ സ്വാഗതം ചെയ്യുന്നു. പഠിപ്പുരയില്‍ നിന്നു കൊട്ടാരത്തിന്‍റെ പൂമുഖത്തേക്കാണ് നമ്മള്‍ പ്രവേശിക്കുന്നത്. അവിടെ തൂങ്ങി കിടക്കുന്ന കുതിരക്കാല്‍ വിളക്കുകള്‍ പുരാതന കാലത്തെ ശില്‍പികളുടെ കലാവൈഭവം പ്രകടമാക്കുന്നു. കൂടാതെ അതിഥികളെ രാജാവ് സ്വീകരിച്ചിരുത്തിയിരുന്ന പൂമുഖ കട്ടിലും, രാജാവിന് തിരുവോണ നാളുകളില്‍ സമ്മാനമായി ലഭിച്ചിരുന്ന തിരുവോണ തോണികളുടെ മാതൃകയും അവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. 

കൊട്ടാരം 1601ല്‍ ഇരവി വര്‍മ കുലശേകര പെരുമാളാണ് പണികഴിപ്പിച്ചത്. തായ്‌ കൊട്ടാരം 1550കളില്‍ തന്നെ ഉണ്ടെന്നു വിശ്വസിക്കപെടുന്നു. മാര്‍ത്താണ്ട വര്‍മ മഹാരാജാവ് 1750ല്‍ കൊട്ടാരം പുതുക്കിപണിയുകയും രാജ്യം പത്മനാഭനു കാഴ്ച സമര്‍പ്പിക്കുകയും ചെയ്തു. 1795ല്‍ ആണ് കൊട്ടാരം തിരുവനന്തപുരത്തെ കവടിയാറിലേക്ക് മാറ്റുന്നത്. 500 വര്‍ഷത്തോളം പഴക്കമുള്ള ഒരു ചരിത്ര സ്മാരകം ഇന്നും അതെ കെട്ടുറപ്പോടെ തന്നെ നിലകൊള്ളുന്നു. രാജശാസനകളുടെ അലയൊലികള്‍ ഇന്നും അവിടെ ശ്രവിക്കാം.


മന്ത്രശാല
പൂമുഖത്തു നിന്ന് നമ്മള്‍ പ്രവേശിക്കുന്നത് മന്ത്രശാലയിലേക്കാണ്. രാജാവ് മന്ത്രിസഭാ യോഗങ്ങള്‍ നടത്തിയിരുന്നത് ഇവിടെയാണ്‌. ഇത് പൂമുഖത്തിന്‍റെ നേരെ മുകള്‍ നിലയിലാണ്. കോണിപടികള്‍ പുരാതന കേരള നിര്‍മാണ രീതിയായ വീതി കുറച്ച് ഉയരം കൂട്ടിയാണ് നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ കയറാന്‍ ലേശം ബുദ്ധിമുട്ടും. മന്ത്രശാലയിലെ തറ കറുത്ത് തിളങ്ങുന്നുണ്ട്. ചകിരി, മുട്ട വെള്ള തുടങ്ങിയ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചുള്ള ഇതിന്‍റെ നിര്‍മാണ രീതി ഇന്ന് അജ്ഞാതമാണ്. നിര്‍മാണ പ്രത്യേകത കൊണ്ടും, തടികളുടെ ആധിക്യം കൊണ്ടും നട്ടുച്ചക്ക് പോലും കുളിര്‍മ അനുഭവപ്പെടും. ഇവിടെ നിന്ന് നേരെ ചെല്ലുന്നത് രാജാക്കന്മാര്‍ ആയിരങ്ങള്‍ക്ക് അന്നദാനം നടത്തിയിരുന്ന വിശാലമായൊരു ഹാളിലേക്കാണ്. തിരുവതാംകൂര്‍ രാജാക്കന്മാര്‍ ദാനധര്‍മരായിരുന്നതിനാല്‍ അവിടെ ദിനപ്രതി അനേകര്‍ വിശപ്പകറ്റിയിരുന്നു. ഇന്നവ ആളും അനക്കവും ഒഴിഞ്ഞു സന്ദര്‍ശകരെ പ്രതീക്ഷിച്ചിരിക്കുന്നു. 

രാജകട്ടില്‍ 
ഇവിടെ നിന്നു നമ്മള്‍ ചെന്നെത്തുന്നത് ഉപ്പിരിക്ക മാളികയിലെക്കാണ്. ഇതാണ് കൊട്ടാരത്തിന്‍റെ കേന്ദ്രഭാഗം. ഇതിന്‍റെ ഒന്നാം നിലയിലാണ് കൊട്ടാരത്തിന്‍റെ ധനകാര്യ വിഭാഗം പ്രവര്‍ത്തിച്ചിരുന്നത്. മച്ചിലെ കൊത്തുപണികള്‍ ലോകോത്തരമാണ്. രണ്ടാം നിലയിലായി രാജാവിന്‍റെ കിടപ്പുമുറി സ്ഥിതി ചെയ്യുന്നു. 64 കൂട്ടം മരുന്നു ചെടികളുടെ തടി കൊണ്ടാണ് ആ കട്ടില്‍ പണി കഴിപ്പിച്ചിരിക്കുന്നത്. ഇവ ഡച്ച് കച്ചവടക്കാര്‍ രാജാവിന് സമ്മാനിച്ചതാണ്. ഇതിന്‍റെ അടുത്തായി തന്നെ വാളുകളും കുന്തങ്ങളും സൂക്ഷിക്കാനുള്ള ആയുധപുരകളും ഉണ്ട്. ജനാധിപത്യവും വിദ്യാഭ്യാസവും നല്‍കിയ ധൈര്യത്തില്‍ ഞാന്‍ ആ കട്ടിലില്‍ സ്പര്‍ശിച്ചു. ഒരു കാലത്തു പ്രജകള്‍ നോക്കുവാന്‍ പോലും പേടിച്ചിരുന്നിടം, ഇന്ന് സന്ദര്‍ശകരുടെ ഇഷ്ട സ്ഥലമായിരിക്കുന്നു. മൂന്നാം  നിലയിലായി രാജാവിന്‍റെ വിശ്രമ, പഠന മുറികള്‍ സ്ഥിതി ചെയ്യുന്നു. മുകള്‍ നിലയാണ് ഉപ്പിരിക്ക മാളിക എന്ന പേരില്‍ അറിയപ്പെടുന്നത്. അത് പദ്മനാഭന്‍റെ വാസ സ്ഥലമായാണ് കരുതി പോരുന്നത്. 


 ബെല്‍ജിയം കണ്ണാടി
ക്ലോക്ക് ടവര്‍ 
ഉപ്പിരിക്ക മാളികയില്‍ നിന്നു നമ്മള്‍ പ്രവേശിക്കുന്നത് തായ് കൊട്ടാരത്തിലെക്കാണ്. അമ്മ മഹാറാണിയുടെ കൊട്ടാരമാണ് തായ്‌ കൊട്ടാരം. അത് പുരാതന ശൈലിയിലുള്ള ഒരു നാലുകെട്ടാണ്. റാണിമാര്‍ ഒരുങ്ങാന്‍ ഉപയോഗിച്ചിരുന്ന ബെല്‍ജിയം കണ്ണാടിയും, സാമഗ്രികളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പുരാതന കക്കൂസുകളും ഒരു കോട്ടവും പറ്റാതെ സംരക്ഷിച്ചു പോരുന്നുണ്ട്. അമ്മമാഹാറാണിയുടെ കിടപ്പറയുടെ സമീപത്തായി വളരെ വിശാലമായ ആയുധപുരയാണ്. അവിടെ നിന്നു നോക്കിയാല്‍ കൊട്ടാരത്തിന്‍റെ മുക്കും മൂലയും കാണാനാവും. അതിനാല്‍ തന്നെ രാജാവിന്‍റെ വിശ്വസ്തരാന് അവിടെ നിരീക്ഷണ ജോലി നടത്തിയിരുന്നത്. തായ്‌ കൊട്ടാരത്തില്‍ തന്നെയുള്ള ഏകാന്ത മണ്ഡപത്തില്‍ ഒറ്റ പ്ലാവിന്‍ തടിയില്‍ നിര്‍മിച്ച കൊത്തുപണികള്‍ നിറഞ്ഞ അനേകം തൂണുകള്‍ കാണാനാവും. 300 വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച ക്ലോക്ക് ടവറില്‍ സമയം ഇപ്പൊഴും കൃത്യമാണ്.

അമ്പാരി മുഖപ്പ്
അവിടെ നിന്നു നമ്മള്‍ കൊട്ടാരത്തിന്‍റെ ചരിത്രം അനാവരണം ചെയ്യുന്നൊരു ഹാളിലേക്കാണ് പ്രവേശിക്കുന്നത്. ചിത്രങ്ങളുടെ സഹായത്തോടെ തിരുവതാംകൂര്‍ രാജചരിത്രം അവിടെ വിവരണം ചെയ്യുന്നുണ്ട്.  രാജാവ് അമ്പലത്തിലെ ഉല്‍സവത്തിന് കുതിരയോട്ടം ആസ്വദിച്ചിരുന്ന അമ്പാരി മുഖപ്പ് അവിടെയായി സ്ഥിതി ചെയ്യുന്നു. ആന സവാരിക്ക് ഉപയോഗിക്കുന്ന അമ്പാരിയുടെ സാദൃശ്യമാണ് പേരിനു കാരണം. സ്ത്രീകള്‍ക്ക് പൊതു ജന സമ്പര്‍ക്കം നിഷിദ്ധമായിരുന്ന ഒരു കാലഘട്ടത്തിന്‍റെ സൃഷ്ടിയാണ് കൊട്ടാരം. അതിനാല്‍ തന്നെ അവര്‍ക്ക് പുറം ലോകം കാണുവാന്‍ പ്രത്യേകം ജനലുകളും സ്ഥലങ്ങളും ഉണ്ട്. 



             ഇന്ദ്രവിലാസം 
കുളക്കടവ്
ഇത് നേരെ എത്തിചേരുന്നിടം ഇന്ദ്ര വിലാസമാണ്. രാജാവിന്‍റെ അതിഥി മന്ദിരമാണിത്. വിദേശ വാസ്തുനിര്‍മാണ ശൈലി ഇവിടെ പ്രകടമാണ്. കൊത്തുപണികളിലും, പടികളിലും, വാതിലുകളിലും ഇത് ദര്‍ശിക്കാം. അവിടെ നിന്നു ഹെറിട്ടേജ്‌ മ്യൂസിയത്തിലെക്കാന് നാം എത്തുന്നത്. രാജാവിന്‍റെ മൂത്ത അമ്മാവന്‍റെ ഗ്രഹമാണിവിടം. മണിച്ചിത്രത്താഴ് സിനിമയില്‍ പ്രാധാന്യമുള്ള അനേകം രംഗങ്ങള്‍ ഇവിടെ ചിത്രീകരിച്ചിരുന്നു. കൊട്ടാരത്തിന്‍റെ കുളക്കടവും, കുളിമുറികളും സമീപത്തു തന്നെയാണ്. ഉപയോഗം നിലച്ചതിനാല്‍ ജലം മലിനമാണ്. കൊട്ടാരത്തിന്‍റെ കിണറും അവിടെ തന്നെയാണ്. വര്‍ഷങ്ങളുടെ ഓര്‍മകളും പേറി ഒരു ചന്തന മരം വഴിയില്‍ കാണികളെ സ്വാഗതം ചെയ്യുന്നുണ്ട്. 

രഹസ്യ വഴി
നവരാത്രി മണ്ഡപം
നവരാത്രി മണ്ഡപം നവരാത്രി ആഘോഷങ്ങള്‍ക്കായി മാര്‍ത്താണ്ട വര്‍മ നിര്‍മിച്ചതാണ്. കല്‍ത്തൂണുകളും, തിളങ്ങുന്ന തറയും അതിരു പാകിയിരിക്കുന്നിടം. സ്ത്രീകള്‍ക്കു പരിപാടികള്‍ വീക്ഷിക്കുവാന്‍ പ്രത്യേകം സംവിധാനം ഒരുക്കിയിരിക്കുന്നു. കൊട്ടാരത്തിന്‍റെ അടുക്കള ഇതിനു ശേഷമാണ്. അനേകം അടുപ്പുകള്‍ കാണാം നമുക്കവിടെ. അടുക്കളയുടെ സമീപത്തു കൂടെ നമ്മള്‍ കൊട്ടാരത്തിന്‍റെ പുറത്തേക്കെത്തുന്നു. തൊട്ടടുത്തായി ഒരു സ്മാരകം സര്‍ക്കാര്‍ സംരക്ഷിച്ചു പോരുന്നുണ്ട്. പുരാതന ശില്പങ്ങള്‍, വിളംബരങ്ങള്‍, നാണയങ്ങള്‍, ആയുധങ്ങള്‍, ശിക്ഷാരീതികള്‍, ചിത്രങ്ങള്‍ എന്നിവയെല്ലാം അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. രാജാവിനും അടുത്ത കുടുംബാങ്ങള്‍ക്കും കിലോമീറ്ററുകള്‍ അകലെയുള്ള ചാരോട്ടു കൊട്ടാരത്തിലേക്ക് പോകാനുള്ള ഒരു രഹസ്യ വഴിയും കൊട്ടാരത്തില്‍ ഉണ്ട്. കാണികള്‍ക്ക് അതിലേക്കു പ്രവേശനമില്ല. 

ഞങ്ങള്‍ പുറത്തെക്കെത്തുമ്പോള്‍ സമയം സന്ധ്യയായിരുന്നു. കൊട്ടാരം സന്ദര്‍ശിക്കാന്‍ വന്ന ഞങ്ങളെപോലെ അനേകം സഞ്ചാരികള്‍ പുറത്തു നില്‍ക്കുന്നുണ്ട്. തെരുവു കച്ചവടക്കാര്‍ ഉത്സാഹപൂര്‍വം അവരുടെ അന്നത്തെ സ്വാഗതം ചെയ്യുന്നു. ഞങ്ങള്‍ പുറത്തുകൂടെ കൊട്ടാരം ഒന്നുകൂടി ചുറ്റി കണ്ടു. വര്‍ഷങ്ങള്‍ പിന്നിലേക്കു പോയിരുന്നെങ്കിലെന്നു ഞാന്‍ അറിയാതൊന്നാശിച്ചു. ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള നമ്മുടെ ചരിത്രത്തില്‍ നമുക്കഭിമാനിക്കാം. കാരണം അതു നമ്മുടെ തന്നെ പൈതൃകമാണ്.