Raise our Conscience against the Killing of RTI Activists




Wednesday, January 22, 2014

ശിൽപ്പി


"മലയാള സാഹിത്യ ലോകത്തു തന്നെ ഒരു പക്ഷെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട നോവലാവും രാമന്‍ തമ്പി രചിച്ച സുനന്ദ. ഒരു സ്ത്രീ കേരളീയരെയാകെ തന്‍റെ സൌന്ദര്യത്തിലൂടെ വശീകരിച്ചു എന്നു പറയുമ്പോള്‍ അതു നോവലിസ്റ്റിന്‍റെ കഴിവു തന്നെയാണു വെളിവാക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തമ്പിയുടെ പേരില്‍ ഒരു സാഹിത്യ അവാര്‍ഡ്‌ രൂപീകരിക്കുന്നതില്‍ ഈ സര്‍ക്കാരിനു അതിയായ സന്തോഷമുണ്ട്. ഒപ്പം ഒരു കലാകാരനെ അംഗീകരിക്കാന്‍ ഇത്ര നാള്‍ വേണ്ടി വന്നു എന്നതില്‍ വിഷമവും". മുഖ്യമന്ത്രി വേദിയില്‍ തന്നെ ഉണ്ടായിരുന്ന പ്രതിപക്ഷ നേതാവിനെ ഒന്നു നോക്കിയതിനു ശേഷം തുടര്‍ന്നു, "നോവലിന്‍റെ അവസാനം സുനന്ദ കടന്നു പോയ സാഹചര്യങ്ങള്‍ ഏതൊരു സഹൃദയന്‍റെയും കരളലിയിക്കുന്നതാണ്. സുനന്ദയും, മറ്റു കഥാപാത്രങ്ങളും യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നവരാണ് എന്നാണു പഴമൊഴി. അക്കാലഘട്ടത്തില്‍ ഗ്രാമത്തിലേയ്ക്കു വരുന്ന ഒരു സായിപ്പിന്‍റെ വീക്ഷണകോണില്‍ നിന്നു കഥ അവതരിപ്പിച്ചു എന്നതും നോവലിന്‍റെ ഒരു സവിശേഷതയാണ്. കഥ നടക്കുന്ന, പാലക്കാടു ജില്ലയിലെ ഇരവിപുരം ഗ്രാമത്തിനെ പൂര്‍ണ്ണമായും കഥാകാരന്‍ കഥയിലേക്കാവാഹിച്ചിരിക്കുന്നു. അതിനാല്‍ തന്നെ പ്രസ്തുത ഗ്രാമത്തില്‍ ഒരു ശില്‍പ പാര്‍ക്ക് പ്രഖ്യാപിക്കുന്നതില്‍ സര്‍ക്കാരിനു അതിയായ സന്തോഷമുണ്ട്. നോവലിലെ പ്രമുഖ കഥാപാത്രങ്ങളെല്ലാം ശില്‍പങ്ങളായി അണിനിരക്കുന്ന ഒരു പാര്‍ക്ക്. മേഖലയുടെ ടൂറിസം വികസനത്തിനും പാര്‍ക്കു ഗുണം ചെയും." സാഹിത്യ സദസ്സ് ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പറഞ്ഞു.

****************************************************
ഇരവിപുരം ഗ്രാമത്തില്‍ ശില്‍പികള്‍ കല്ലില്‍ കഥ പറഞ്ഞു തുടങ്ങിയിട്ടു ഇന്നേയ്ക്കു വര്‍ഷം ഒന്ന് അടുക്കാറായി. കരിങ്കല്ലുകളെ ചെത്തി മിനുക്കി മനോഹര രൂപങ്ങളാക്കുന്നതിനെ, ദൈവത്തിനു മാത്രം അവകാശമുള്ള, സൃഷ്ടിക്കു തുല്യമായ ഒരു പ്രവൃത്തിയായാണു അവര്‍ കണ്ടിരുന്നത്. നോവലില്‍ പ്രതിപാദിക്കപ്പെട്ട‍‍, ഗ്രാമത്തിലേക്കെത്തുന്ന സായിപ്പും, ശാസ്താ ക്ഷേത്രവും, ആലിന്‍ ചുവട്ടിലെ ഭിക്ഷകനും, ക്രൂരനായ ജന്മിയും, സുനന്ദയുടെ ഭര്‍ത്താവായ രാമനുമെല്ലാം കല്ലുകളില്‍ അഭയം പ്രാപിച്ചു. എല്ലാറ്റിന്‍റെയും പോര്‍ട്രെയിറ്റ്‌ രൂപങ്ങളാണു സൃഷ്ടിക്കപ്പെട്ടത്‌. വര്‍ഷങ്ങള്‍ക്കു ശേഷം  കഥാപാത്രങ്ങള്‍ മനസ്സും ശരീരവും കല്ലില്‍ മരവിച്ചു പാര്‍ക്കില്‍ പുനര്‍ജനിച്ചു. ഉച്ചമരത്തണലില്‍ ശില്‍പികള്‍ ഒരുമിച്ചിരുന്നു നോവല്‍ വായിച്ചു. പ്രധാന ഭാഗങ്ങള്‍ ചര്‍ച്ച ചെയ്തു. അതില്‍ നിന്നും കഥാപാത്രങ്ങളെ അവര്‍ വേര്‍തിരിച്ചു. സാഹചര്യങ്ങളില്‍ നിന്നും അവയുടെ മനോവ്യാപാരവും, അടിസ്ഥാന സ്വഭാവവും അവര്‍ മനസ്സിലാക്കി. കല്ലു ചെത്തുവാന്‍ ഉളി പിടിക്കുമ്പോള്‍ ഇതില്‍ പല കഥാപാത്രങ്ങളും ഭ്രാന്തമായി അവരുടെ ഉള്ളില്‍ വ്യാപരിച്ചു. മനോ വിക്ഷോഭങ്ങള്‍ നിയന്ത്രിക്കാനാവാതെ അവര്‍ ഇടയ്ക്കിടെ പണികള്‍ നിര്‍ത്തി വച്ചു. ശില്പികളും അവര്‍ പോലുമറിയാതെ നോവലിലെ കഥാപാത്രങ്ങളായി മാറിത്തുടങ്ങിയിരുന്നു.  ശില്‍പങ്ങളുടെ പൂര്‍ണ്ണത ശില്‍പികളുടെ ആസ്വാദനശേഷിക്ക് അടിക്കുറുപ്പായി.

ശില്‍പികള്‍ പ്രധാനമായും രണ്ടു പേര്‍. മുപ്പതുകളുടെ മദ്ധ്യത്തിലുള്ള ഡാമിയനും, നാല്‍പ്പതുകളുടെ സായാഹ്നത്തോടടുത്ത രവിയും, അഥവാ ഡാമിയന്‍റെ തമ്പിച്ചന്‍. ആ പേര് എങ്ങനെ വന്നു എന്നാര്‍ക്കും അറിയില്ല. നോവലിലെ സായിപ്പു ഒരു സുപ്രഭാതത്തില്‍ ഗ്രാമത്തില്‍ വന്നതു പോലെ ഡാമിയന്‍ കാണുമ്പോള്‍ മുതല്‍ രവി തമ്പിച്ചനാണ്. കഥാപാത്രങ്ങളെ കൂടാതെ നോവലില്‍ പ്രതിപാദിക്കുന്ന ഇരവിപുരത്തെ ജന്തു വൈവിധ്യവും അവര്‍ പുനര്‍സൃഷ്ടിച്ചു. അമ്പലക്കുളത്തില്‍ നിന്നും ഇടയ്ക്കിടയ്ക്കു നാക്കു നീട്ടി തലയുയര്‍ത്തി നോക്കുന്ന നീര്‍ക്കോലി, സായിപ്പിനെ ഭയപ്പെടുത്തുന്ന ഭീമന്‍ മഞ്ഞത്തവള, ആലിന്‍ചുവട്ടിലെ തുമ്പിക്കൂട്ടം, അങ്ങനെ പലതും. മഴയുള്ള പല ദിനങ്ങളിലും അവര്‍ക്കു ജോലി നിര്‍ത്തി വയ്ക്കേണ്ടി വന്നു. പലപ്പോഴും ജോലിക്കാവശ്യമായ കല്ലുകള്‍ കിട്ടാതായി. അപ്പോഴെല്ലാം അവര്‍ പൂര്‍ത്തിയായ ശില്‍പ്പങ്ങളെ കൂടുതല്‍ വൃത്തിയുള്ളതാക്കി. വീഴുന്ന മഴത്തുള്ളികളില്‍ നിന്നും അല്‍പ്പമെടുത്തു ശില്‍പങ്ങളുടെ പുറത്തെ മാലിന്യം തുടച്ചു നീക്കി. 

പുലര്‍ച്ചെ തന്നെ നിലയ്ക്കാതെ മഴ പെയ്യുന്ന ഒരു ദിവസം ഡാമിയന്‍ പറഞ്ഞു, "സുനന്ദയെ ജന്മി പിടിച്ചു കൊണ്ടു പോയതിനു ശേഷമുള്ള ഭാഗങ്ങളിലെ രാമന്‍റെ അവസ്ഥ ശോചനീയമാണ്. നോവലിന്‍റെ അവസാനം സുനന്ദയുടെ വേര്‍പാടു സഹിക്കാനാവാതെ ഭ്രാന്തമായ മനസ്സോടു കൂടി അലയുന്ന രാമനെക്കൂടി പുനര്‍സൃഷ്ടിച്ചാലോ?".  അല്‍പ നിമിഷത്തെ ആലോചനയ്ക്കു ശേഷം നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി രവി പറഞ്ഞു, "വായനക്കാര്‍ക്ക് എന്നും ദുഃഖം ഉളവാക്കുന്ന ഒരു മുഖമായിരിക്കും അത്. മാത്രമല്ല, അതു, ഏറെ സമയം എടുക്കുന്ന ഒരു പ്രക്രിയയും ആവും. കാരണം, നമ്മള്‍ ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്ന രാമന്‍റെ മുഖത്തിന്‍റെ അടിസ്ഥാന ആകൃതിയില്‍ നിന്നു പുതിയതു വ്യതിചലിക്കാന്‍ പാടില്ല, എന്നാല്‍ അയാളുടെ മനസ്സിന്‍റെ വേദന കാഴ്ച്ചക്കാരിലേക്ക് എത്തുകയും വേണം. മാത്രവുമല്ല, നോവലിലെ ഏറ്റവും പ്രധാന കഥാപാത്രമായ സുനന്ദയെ നമ്മള്‍ ഇതു വരെ നിര്‍മ്മിച്ചിട്ടില്ല. ഇരവിപുരത്തെ ആകെ മയക്കിയ സുനന്ദയെ പുനര്‍സൃഷ്ടിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നാട്ടുകാര്‍ ഇന്നു വരെ കാണാത്ത ഒരു വശ്യത അതിനാവശ്യമാണ്. നമ്മുടെ സുനന്ദയും നോവലിലെ പോലെ ആളുകളുടെ മനസ്സുമായി നേരിട്ടു സംവദിക്കണം. അതിനായി കാതില്‍ വെള്ളിക്കമ്മലും, കാലില്‍ സ്വര്‍ണ്ണക്കൊലുസ്സും ധരിച്ച സുനന്ദയെ നമ്മള്‍ കൂടുതല്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. നോവലിന്‍റെ അവസാനം, ജന്മി അപഹരിച്ച സുനന്ദയ്ക്ക് എന്തു സംഭവിച്ചു എന്നു പറയാതിരിക്കുന്നതിലുമുണ്ട് നോവലിസ്റ്റിന്‍റെ ഒരു ബ്രില്യന്‍സ്", രവിയുടെ വാക്കുകള്‍ ഡാമിയന്‍ സാകൂതം ശ്രദ്ധിച്ചിരുന്നു. കെട്ടിടത്തിന്‍റെ ഓല മേല്‍ക്കൂരയ്ക്കിടയിലൂടെ മഴത്തുള്ളികള്‍ ഇറ്റിറ്റു വീഴുന്നുണ്ട്. അതില്‍ ഒരു തുള്ളി രാമന്‍റെ ശില്പത്തിന്‍റെ കണ്ണുകളില്‍ വീണു ഒരു ചാല്‍ രൂപപ്പെടുത്തി താഴെക്കൊഴുകി.

"കഴിഞ്ഞില്ലേടാ ഇതു വരെ. മാസം കൊറേയായല്ലോ ഉളീം കൊട്ടുവടീം എടുത്തിട്ടുള്ള ഈ പരിപാടി തുടങ്ങിയിട്ട്", വര്‍ക്കിച്ചനാണു രാവിലെ തന്നെ ശബ്ദമുണ്ടാക്കുന്നത്. കാലങ്ങള്‍ക്കിപ്പുറമുള്ള ഇരവിപുരത്തിന്‍റെ മാറിയ മുഖങ്ങളില്‍ പ്രധാനി‍. "ശില്‍പ പാര്‍ക്കിന്‍റെ കോണ്‍ട്രാക്റ്റ് ഏറ്റെടുത്തു എന്നും പറഞ്ഞു ജീവിത കാലം മുഴുവന്‍ ഇവിടെയിരുന്നു കൊട്ടിക്കൊണ്ടിരിക്കാമെന്നു ഒരു നായിന്‍റെ മോനും വിചാരിക്കേണ്ട". വര്‍ക്കിച്ചന്‍ ഇങ്ങനെയാണ്. പലിശ വരുമാനം ജീവിത വിജയത്തിന്‍റെ അടിസ്ഥാനമാക്കിയതിനാല്‍, ആരോടു സംസാരിക്കുമ്പോഴും അസഭ്യം എന്നു സാധാരണക്കാര്‍ക്കു തോന്നുന്ന ചില പദപ്രയോഗങ്ങള്‍ പുറത്തു വരും. എന്നിരിക്കിലും അയാള്‍ക്ക്‌ അതൊരു അസഭ്യമല്ല. "ഇവന്മാരോടൊക്കെ ഇങ്ങനെയല്ലാതെ, പിന്നെ എങ്ങനെ പറയുമെന്നാ", തനിക്കെതിരെ കടുത്ത ആരോപണം ഉന്നയിച്ച മനസ്സാക്ഷിയോടു അയാള്‍ ഒരിക്കല്‍ തിരിച്ചു ചോദിച്ചു. 

"കഴിഞ്ഞു മുതലാളി. ഇനിയാകെ സുനന്ദയുടെ ശില്‍പം കൂടിയേ നിര്‍മ്മിക്കാനുള്ളു. അതിന്‍റെ പണികള്‍ ആരംഭിച്ചു കഴിഞ്ഞു. കേന്ദ്ര കഥാപാത്രമായതു കൊണ്ട് അതു നിര്‍മിക്കാന്‍ ചുരുങ്ങിയതു ആറു മാസമെങ്കിലും എടുക്കും. ഇതാണു സ്കെച്ച്", രവി ഉയര്‍ത്തിക്കാണിച്ച ചുളുങ്ങിയ നോട്ടുബുക്കിലെ ആ പേപ്പറില്‍ സുനന്ദയുടെ ആത്മാവു കുടികൊണ്ടിരുന്നു. എന്നാല്‍ വര്‍ക്കിച്ചന്‍ അതില്‍ തീരെ താല്‍പ്പര്യം കാണിച്ചില്ല. "നിയൊക്കെ ഇവിടെയിരുന്നു എന്നാ കാണിച്ചാലും കൊള്ളാം. സമയത്തു പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഒരു നയാ പൈസ നിനക്കൊന്നും കിട്ടുമെന്നു വിചാരിക്കെണ്ടാ", അയാള്‍ ഇറങ്ങാന്‍ നേരം പറഞ്ഞു. 

ഡാമിയനാണു സുനന്ദയെ നിര്‍മിക്കുവാനുള്ള നിയോഗം ഉണ്ടായിരുന്നത്. "നിന്‍റെയുള്ളില്‍ നടക്കാതെ പോയ ഒരു പ്രണയമുണ്ടെന്നു എനിക്കറിയാം. നിനക്കെ സുനന്ദയ്ക്കാവശ്യമായ വശ്യത വരുത്തുവാന്‍ സാധിക്കൂ", രവി എന്ന തമ്പിച്ചന്‍ ഡാമിയനോടായി പറഞ്ഞു. അയാള്‍ ദൈവത്തിന്‍റെ കരവിരുതോടെ ശിലയില്‍ നിന്നും സുനന്ദയെ നിര്‍മിച്ചു തുടങ്ങി. സുനന്ദയ്ക്കു മാത്രം പോര്‍ട്രെയിറ്റിനു പകരം മുഴു നീള ശില്‍പമാണ്‌ അവര്‍ ഉദ്ദേശിച്ചത്. ആറരയടി വലിപ്പമുള്ള ശിലാപാളിയില്‍ ഡാമിയന്‍റെ കയ്യുളി വീണു. കല്ലില്‍ ഉറങ്ങിക്കിടന സുനന്ദ പതിയെ മയക്കത്തില്‍ നിന്നും വിടുതല്‍ നേടി. മാസങ്ങള്‍ കടന്നു പോകെ മഴയത്തും, വെയിലത്തും അയാള്‍ ശില്‍പം നിര്‍മിച്ചു തുടങ്ങി. പലപ്പോഴും അയാള്‍ സുനന്ദയുടെ അച്ഛനായി, ജ്യേഷ്ടനായി, കാമുകനായി. ചിലപ്പോഴെങ്കിലും സുനന്ദയ്ക്കു മുകളില്‍ കൈകള്‍ വെയ്ക്കാന്‍ അയാള്‍ നാണിച്ചു. അയാള്‍ അവളെ ഒളിഞ്ഞു നോക്കി. ദൂരെ നിന്നുംനോക്കി അയാള്‍ അവളുടെ സൌന്ദര്യം ആസ്വദിച്ചു. ഇത്ര മാത്രം അടുപ്പം ഒരു ശില്‍പത്തോടും അയാള്‍ക്കിതു വരെ തോന്നിയില്ല. 

മാസം നാലഞ്ചു കഴിയവേ ശില്‍പം ഏറെക്കുറെ പൂര്‍ണ്ണത പ്രാപിച്ചു. കണ്ണുകള്‍ മാത്രമേ ഇനി പൂര്‍ത്തിയാകാനുള്ളു. ഡാമിയന്‍റെ ശില്‍പം കണ്ട രവി ഏറെക്കുറെ സ്തംഭിച്ചു. ഇത്ര ഭംഗിയുള്ള ഒരു ശില്‍പം അയാള്‍ ഇതുവരെ കണ്ടിട്ടുണ്ടായിരുന്നില്ല. അതൊരു ശില്‍പമാണെന്നു പോലും അയാള്‍ മറന്നു. അയാള്‍ കുറെ സമയം ആ സുന്ദരിയെ നോക്കി നിന്നു. രവിയുടെ വാക്കുകള്‍ കേട്ടു ശില്‍പം കാണാന്‍ ദൂരെ നാട്ടില്‍ നിന്നു പോലും ശില്‍പികള്‍ എത്തി. പലരും അവളെ കെട്ടി പിടിച്ചു. കവിളിലും, ചുണ്ടിലും ഉമ്മ വെച്ചു, മാറില്‍ കൈവിരലുകള്‍ ഓടിച്ചു. അവര്‍ക്കൊന്നും സുനന്ദയെ വിട്ടു പോകാന്‍ കഴിഞ്ഞില്ല. എന്നാല്‍ ആളുകള്‍ അധിക സമയം സുനന്ദയുടെ പക്കല്‍ ചിലവഴിക്കുന്നതു പലപ്പോഴും ഡാമിയനു അസഹ്യത ഉളവാക്കി. പലപ്പോഴും അയാള്‍ കോപാകുലനായി. അവള്‍ തന്‍റെയാണ് എന്നൊരു ബോധം അയാളെ നയിച്ചു തുടങ്ങി. ആരോടെന്നില്ലാതെ അയാള്‍ പലപ്പോഴും ദേഷ്യപ്പെട്ടു.

മനസ്സിലുള്ള പ്രണയം നഷ്ടപ്പെട്ടതു കൊണ്ടോ എന്തോ അയാള്‍ക്ക്‌ അവളുടെ കണ്ണുകള്‍ക്കു വശ്യത വരുത്തുവാന്‍ കഴിഞ്ഞില്ല. പല രീതിയില്‍ പുലരുവോളം അയാള്‍ ശ്രമിച്ചെങ്കിലും  കണ്ണുകള്‍ മാത്രം അവളുടെ ബാക്കിയുള്ള അഴകളവുകള്‍ക്കു യോജിച്ചില്ല. തനിക്കു ശില്‍പം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനു പലപ്പോഴും അയാള്‍ ശില്‍പത്തെ ശകാരിച്ചു, ഇടയ്ക്കിടയ്ക്കു അയാള്‍ വിങ്ങിപ്പൊട്ടി. വിഷമമകറ്റാന്‍ പലപ്പോഴും അയാള്‍ മദ്യപിച്ചു, മാനം നോക്കി കിടന്നു. ആറുമാസങ്ങള്‍ക്കിപ്പുറവും, വശ്യമല്ലാത്ത കണ്ണുകളും, ആരെയും മയക്കുന്ന ശരീരവുമായി അവള്‍ നിലകൊണ്ടു. 

ഷൈലോക്ക് കണ്ണുകളുമായാണു പുരോഗതി വിലയിരുത്താന്‍ വര്‍ക്കിച്ചന്‍ എത്തിയത്. "ആള്‍ക്കാരൊക്കെ നിന്‍റെ സുനന്ദയെ ഏറെ പുകഴ്ത്തുന്നുണ്ട്. എവിടെ? അവളെ ഞാനൊന്നു കാണട്ടെ. ഞാനല്ലേ അവള്‍ക്കു വേണ്ടി പണം മുടക്കുന്നത്". ഡാമിയന്‍ അയാളെ സുനന്ദയുടെ പക്കലേയ്ക്കു നയിച്ചു‌. അവളെക്കണ്ട വര്‍ക്കിച്ചന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. അവളുടെ സൌന്ദര്യം അയാളെ ആകര്‍ഷിച്ചു. ഏറെ നേരെം അയാള്‍ ശില്‍പം നോക്കി നിന്നു. അയാള്‍ അവളുടെ ചുണ്ടുകളില്‍ സ്പര്‍ശിച്ചു. ആകര്‍ഷണം സഹിക്ക വയ്യാതെ  തറയി കിടന്ന ആ ശില്‍പത്തിന്‍റെ ഒപ്പം കിടന്നു. അയാളെ പിടിച്ചു മാറ്റാന്‍ ചെന്ന ഡാമിയനെ അയാള്‍ ചവിട്ടി പുറത്താക്കി. പുറത്തു വന്ന അയാള്‍ ഡാമിയനോടു പറഞ്ഞു, "ആ ശില്‍പം ഞാനെടുക്കുന്നു. നിനക്കാവശ്യമുള്ള പണം നല്‍കിയേക്കാം." അതിനു സമ്മതിക്കാത്ത ഡാമിയനെ അയാള്‍ അടിച്ചവശനാക്കി. അയാളുടെ കയ്യാളുകള്‍ സുനന്ദയെ കൊണ്ടുപോകുന്നതു കണ്ടു ഡാമിയന്‍ പുറകെ ഓടി. ഡാമിയന്‍റെ ശരീരത്തില്‍ വീണ്ടും വീണ്ടും ക്ഷതങ്ങള്‍ ഏറ്റു. കണ്‍പോളകളില്‍ നിന്നും രക്തം കണ്ണുനീര്‍ ചാലിലൂടെ പുറത്തു വന്നു. അവ മണ്ണില്‍ വീണലിഞ്ഞു. താമസിയാതെ അയാള്‍ ബോധരഹിതനായി.

ബോധം വീണ്ടെടുക്കുമ്പോഴും, അയാള്‍ അലറിക്കരഞ്ഞു. ഒന്നു രണ്ടു തവണ അയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. പലപ്പോഴും അയാള്‍ ഭ്രാന്തമായി അലറി. മനസ്സ് അയാളുടെ നിയന്ത്രണത്തിന്‍റെ കേട്ടു പാടുകള്‍ പൊട്ടിച്ചു പുറത്തു വന്നു തുടങ്ങിയിരുന്നു. മാനസീക ആശുപത്രികളിലെ ചികത്സകള്‍ക്ക് അയാളെ നേരെയാക്കാന്‍ കഴിഞ്ഞില്ല. കണ്ണുകള്‍ തുറക്കുമ്പോഴെല്ലാം അതില്‍ വന്യമായ ഒരു ക്രോധം നിറഞ്ഞു നിന്നു. 

**********************************
ചുറ്റും ജലം. ഒന്നിന്‍റെയും അതിരു കാണാന്‍ സാധിക്കുന്നില്ല. താന്‍ ഈ ചെറുവള്ളത്തില്‍, കടലിന്‍റെ നടുവില്‍ എത്തിയതെങ്ങനെയെന്നു ഡാമിയന്‍ അത്ഭുതപ്പെട്ടു. ചുറ്റും വള്ളങ്ങളുമായി അനേകം പേരെ കാണുന്നുണ്ട്. ചിലരൊക്കെ ബോട്ടുകളും, അപൂര്‍വ്വം ചിലര്‍ ഉല്ലാസനൌകകളും ഓടിക്കുന്നുണ്ട്. ക്ഷോഭിക്കാത്ത കടലിലൂടെ കാറ്റുമേറ്റു അയാള്‍ ഏറെ ദൂരം സഞ്ചരിച്ചു. അയാള്‍ക്കു നേരിടാന്‍ സാധിക്കുന്ന ചെറിയ ഓളങ്ങള്‍ മാത്രമേ കടലില്‍ ഉള്ളൂ. ആകാശത്തു അനേകം പക്ഷികളുമുണ്ട്. വള്ളങ്ങളിലും, ബോട്ടുകളില്‍ നിന്നും ചിലരെങ്കിലും കിളികളുടെ കാലുകളില്‍ തൂങ്ങി ചെറു പറക്കലുകള്‍ നടത്തുന്നുമുണ്ട്. കടലില്‍ ഒഴുകി വരുന്ന ഏതാനും തടിക്കഷണങ്ങളും അയാള്‍ കണ്ടു. "കടലില്‍ മറിഞ്ഞ ഏതെങ്കിലും ബോട്ടിന്‍റെ അവശിഷ്ടങ്ങളാവും", അയാള്‍ ആത്മഗതം ചെയ്തു. തനിക്കു തുഴയാന്‍ ചെറിയ വള്ളം മാത്രമായതില്‍ അയാള്‍ അല്‍പം പോലും നിരാശപ്പെട്ടില്ല.

സമയം കടന്നു പോകെ, അയാള്‍ക്കു മുന്നില്‍ മനോഹരമായൊരു ദ്വീപു തെളിഞ്ഞു വന്നു. ധാരാളം ഫലവൃക്ഷങ്ങളും, മൃഗങ്ങളേയുമൊക്കെ കാണാനാവുന്നുണ്ട്. ദൂരെ നിന്നു നോക്കിയപ്പോള്‍ ചെറിയ പൊട്ടു പോലെ തോന്നിച്ച ദ്വീപിലെ മനുഷ്യര്‍ അടുത്തേയ്ക്കു വരുന്തോറും വളര്‍ന്നു വികസിച്ചു. ദ്വീപിന്‍റെ ഭംഗിയും കുറഞ്ഞു വന്നു. പലയിടങ്ങളിലും പുകപടലങ്ങളും, രക്തക്കറകളും അയാള്‍ കണ്ടു. ദ്വീപില്‍  അയാള്‍ വഞ്ചിയടുപ്പിച്ചു. ദ്വീപിനുള്ളില്‍ ധാരാളം ശില്‍പ്പങ്ങള്‍ അയാള്‍ കണ്ടു. മുന്നോട്ടു നടക്കവേ ഒരു ശില്‍പം അയാളെ തുറിച്ചു നോക്കി. അത്ഭുതം, അത്യത്ഭുതം, അതിനു വര്‍ക്കിച്ചന്‍റെ അതേ ഛായ. ഡാമിയന്‍ അതിനെ നോക്കി പുഞ്ചിരിച്ചു. അവിടെ ഓടി നടക്കുന്നതില്‍ ഭൂരിഭാഗവും കുട്ടികളായിരുന്നു, കൂടെ കുറച്ചു സാധുക്കളെന്നു കാഴ്ചയില്‍ തോന്നുന്ന മദ്ധ്യവയസ്കരും, ഏതാനും വൃദ്ധരും. അവര്‍ ഒരു അത്ഭുതജീവിയെ പോലെ അയാളുടെ ചുറ്റും കൂടി. അല്‍പ സമയം കൂടി അവരുടെയൊപ്പം ചിലവഴിച്ച ഡാമിയന്‍ അവര്‍ക്കു യാത്ര പറഞ്ഞു തിരികെയിറങ്ങി. "അതു നമ്മുടെ ഡാമിയനല്ലേ.", കേട്ടു പരിചിതമായ ശബ്ദം ആള്‍ക്കൂട്ടത്തില്‍ നിന്നും ഉയര്‍ന്നു. എന്നാല്‍ ഡാമിയനു ആളെ കാണുവാന്‍ സാധിച്ചില്ല. തിരികെ വഞ്ചി തുഴയുമ്പോഴും ആ ശബ്ദത്തിന്‍റെ ഉടമയെയാണു അയാള്‍ തിരഞ്ഞു കൊണ്ടിരുന്നത്.

അനേകം കടല്‍പ്പക്ഷികള്‍ ഒരേതാളത്തില്‍ ആകാശത്തിലൂടെ പറന്നു പോയി. തന്‍റെ സമീപമുള്ള തോണി വശ്യതയുള്ള ഒരു സ്ത്രീ തുഴയുന്നതു നന്നേ വൈകിയാണു ഡാമിയന്‍റെ ശ്രദ്ധയില്‍ പെടുന്നത്. അയാള്‍ തോണി അവളിലേക്കടുപ്പിച്ചു. ഇരുവരുടെയും വള്ളങ്ങളുടെ ഓളങ്ങള്‍ പരസ്പരം മുറിച്ചു കടന്നു പോയി. അയാള്‍ക്കു എത്ര ശ്രമിച്ചിട്ടും അവളുടെ കണ്ണുകള്‍ മാത്രം വ്യക്തമായി കാണുവാന്‍ സാധിച്ചില്ല. "ദൈവമേ, എന്‍റെ കാഴ്ചയ്ക്കു എന്തു സംഭവിച്ചു. അവളുടെ അംഗലാവണ്യം മുഴുവന്‍ മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടും കണ്ണുകള്‍ പൂര്‍ണ്ണമായി കാണുവാന്‍ സാധിക്കാത്തതെന്തുകൊണ്ട്?", അയാള്‍ നിരാശനായിരുന്നെങ്കിലും, അവളില്‍ മുഴുകി തുടങ്ങിയിരുന്നു. അവളെ അയാള്‍ സ്പര്‍ശിച്ചു നോക്കി. അവളെ പിരിഞ്ഞിരിക്കുവാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. അയാള്‍ കാഴ്ചകള്‍ ആസ്വദിച്ചു മാനം നോക്കി കിടന്നു. ദയനീയമായ നിലവിളിയാണ് ഡാമിയന്‍റെ ശ്രദ്ധ വീണ്ടും അവളിലേയ്ക്കെത്തിച്ചത്. നോക്കുമ്പോള്‍ മുന്നിലുള്ള ഒരു ആഢംബരനൌകയിലേക്ക്, ബലമായി ആ സ്ത്രീയെ പിടിച്ചു കയറ്റുന്നതാണു അയാള്‍ കണ്ടത്. അവള്‍ വാവിട്ടു നിലവിളിച്ചു കൊണ്ടിരുന്നു. അവളുടെ ശബ്ദം ദിക്കുകള്‍ പ്രതിധ്വനിപ്പിച്ചു. കരങ്ങള്‍ ബന്ധിക്കുവാനുള്ള എല്ലാ ശ്രമങ്ങളെയും അവള്‍ ചെറുക്കുന്നുണ്ട്.  ഡാമിയന്‍ ആ നൌകയ്ക്കു പിന്നാലെ തന്‍റെ വള്ളം തുഴഞ്ഞു. ഒരു തരാം ഭ്രാന്തമായ ആവേശത്തോടെ, അയാള്‍ക്കു സാധ്യമായ എല്ലാ ശക്തിയുമെടുത്തു തുഴഞ്ഞു. അയാള്‍ക്കു ഒരിക്കല്‍ പോലും നൌകയ്ക്കു അടുത്തെത്തുവാന്‍ സാധിച്ചില്ല. എങ്കിലും അയാളുടെ ആവേശം വര്‍ദ്ധിച്ചു വന്നു. അവളുടെ വിയോഗം അയാള്‍ക്കു ഭ്രാന്തമായ ശക്തി നല്‍കി. 

അയാളുടെ ഒരേയൊരു ശ്രദ്ധ ആ നൌകയില്‍ നിന്നും അവളെ മോചിപ്പിക്കുന്നതില്‍ മാത്രമായിരുന്നു. കടലില്‍ ഒറ്റപ്പെട്ട ഏതോ പ്രദേശത്തേയ്ക്കു നൌക അയാളെ നയിച്ചു. അയാള്‍ക്കു ചുറ്റുമുണ്ടായിരുന്ന വള്ളങ്ങളും, കപ്പലുകളും സാവധാനം മറഞ്ഞു. ഏറെ സമയത്തിനു ശേഷമാണു, താന്‍ തികച്ചും ഒറ്റപ്പെട്ടിരിക്കുന്നതു അയാള്‍ അറിയുന്നത്. പരന്നു കിടക്കുന്ന കടലിന്‍റെ ഭയാനകത അയാള്‍ അന്നറിഞ്ഞു. കടല്‍ത്തിരകളോ, ചുഴലിയോ അയാളെ ഇത്രയും ഭയപ്പെടുത്തിയിരുന്നില്ല. ശാന്തമായി കിടക്കുന്ന കടലില്‍ ദിക്കു കിട്ടാതെ അയാള്‍ അലഞ്ഞു. അയാള്‍ക്കു മുന്നിലൂടെ അനേകം മരത്തടികള്‍ ഒഴുകി വന്നു. താന്‍ ഏറെ ദൂരം പ്രാധാന പാതയില്‍ നിന്നും മാറിയിരിക്കുന്നു. കടല്‍ സാവധാനം പ്രക്ഷുബ്ധമായിത്തുടങ്ങി. കാറ്റു വീശിയടിച്ചു, ഓളങ്ങളുണ്ടായി. വള്ളം നേരെ നിര്‍ത്താന്‍ അയാള്‍ പണിപ്പെട്ടു. ഒടുവില്‍ കടല്‍ക്ഷോഭത്തില്‍ വള്ളം തകര്‍ന്നു. അയാള്‍ ജലത്തിലേയ്ക്കു മുങ്ങി താണു.

***********************************************
ശില്‍പം നഷ്ടപ്പെട്ട ദുഃഖം താങ്ങാനാവാതെ, ഭ്രാന്തിന്‍റെ ലക്ഷണങ്ങള്‍ കാണിയ്ക്കുന്ന, ഭ്രാന്തമായ കണ്ണുകളും,  ബോധരഹിതമായ മനസ്സുമുള്ള ഡാമിയനെ മടിയില്‍ കിടത്തി, സഹോദരിമാരായ ദയയും, ഡയാനയും, യേശുവിന്‍റെ രൂപത്തിനു മുന്നില്‍ പ്രാര്‍ത്ഥനാനിരതരായിരുന്നു. യേശുവിന്‍റെ മുഖം പതിവു പോലെ ശാന്തവും, തേജസ്സുറ്റും അനുഭവപ്പെട്ടു. മുന്നിലെ തിരി നാളങ്ങള്‍, കനത്ത കാറ്റില്‍ അതിന്‍റെ അസ്ഥിത്വം നിലനിര്‍ത്തുവാന്‍ പ്രയത്നിച്ചു. ദയ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. "കര്‍ത്താവേ അങ്ങിവിടെ ഉണ്ടായിരുന്നുവെങ്കില്‍ എന്‍റെ അനുജനു ഇതൊന്നും സംഭവിക്കുമായിരുന്നില്ല. എങ്കിലും അങ്ങേയ്ക്കു എല്ലാം സാധ്യമാണെന്നു ഞാന്‍ വിശ്വസിക്കുന്നു." യേശു അവളോടു പറഞ്ഞു, "നിന്‍റെ അനുജന്‍ എഴുന്നേല്‍ക്കും." യേശുവിന്‍റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒഴുകുന്നതു അവള്‍ കണ്ടു.  ഡയാന അയാളെ യേശുവിന്‍റെ രൂപത്തിനു മുന്നില്‍ താങ്ങിയിരുത്തിയിരുന്നു. 

****************************************************
"ഡാമിയനെ നീ പുറത്തു വരിക". സുദീര്‍ഘമായ മയക്കത്തില്‍ നിന്നും സാവധാനം ഡാമിയന്‍ കണ്ണുകള്‍ തുറന്നു. അയാള്‍ക്കു പരിസരം മനസ്സിലായില്ല. ചുറ്റു പാടും നിരന്നിരിക്കുന്ന ശവങ്ങളില്‍ നിന്നും അതു പാറ വെട്ടിയുണ്ടാക്കിയ ഒരു ശവക്കല്ലറയാണെന്നു അയാള്‍ അനുമാനിച്ചു. ചീഞ്ഞ ശവങ്ങള്‍ പുറപ്പെടുവിച്ച കടുത്ത ഗന്ധം അയാളുടെ നാസാഗ്രന്ധികളെ തളര്‍ത്തി. ജലത്തില്‍ മുങ്ങിത്താണ താന്‍ എങ്ങനെ ഈ ശവക്കല്ലറയില്‍ എത്തപ്പെട്ടുവെന്നു അയാള്‍ ശങ്കിച്ചു. കൈകളും കാലുകളും വരിഞ്ഞു കെട്ടപ്പെട്ടിരുന്നതിനാല്‍ ബുദ്ധിമുട്ടിയാണു അയാള്‍ നടന്നിരുന്നത്. കല്ലറയുടെ പുറത്തെയ്ക്കെത്തിയപ്പോള്‍ വീണ്ടും അയാള്‍ ശബ്ദം കേട്ടു. "അയാളുടെ കെട്ടുകള്‍ അഴിച്ചു വിടുക. അയാള്‍ പോകട്ടെ." ആളുകള്‍ കെട്ടഴിക്കുമ്പോള്‍ ആ ശബ്ദത്തിന്‍റെ ഉടമയെ ഡാമിയന്‍ ചുറ്റുപാടും പരതി. തിരകെ നടന്നു തുടങ്ങിയിരുന്നതിനാല്‍  ഡാമിയനു അദ്ദേഹത്തിന്‍റെ മുഖം വ്യക്തമായില്ല. എങ്കിലും അദ്ദേഹം നീണ്ട ലോഹ പോലെയൊരു വസ്ത്രമാണു ധരിച്ചിരുന്നത്. തോളിനു താഴെ വരെ നന്നേ ചുരുണ്ട മുടിയും ദൃശ്യമായിരുന്നു. ആളുകള്‍ അദ്ദേഹത്തെ "ഗുരോ" എന്ന് വിളിച്ചു സാഷ്ടാംഗം പ്രണമിക്കുന്നതു ഡാമിയന്‍ കണ്ടു. 

അതിപുരാതനം എന്ന് തോന്നിപ്പിക്കുന്ന ഭൂപ്രദേശമാണു ചുറ്റിലും നിലനിന്നിരുന്നത്. ഡാമിയന്‍ ആശ്ചര്യത്തോടു കൂടി അവിടം ചുറ്റിക്കണ്ടു. അയാള്‍ക്കു അവിടുത്തെ സംസാരഭാഷ മനസ്സിലായില്ല. അയാള്‍ കടല്‍ത്തീരത്തെയ്ക്ക് നടന്നു. അത്ഭുതം! തകര്‍ന്ന അയാളുടെ വഞ്ചി അവിടെ അയാളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഡാമിയന്‍ വഞ്ചിയില്‍ കയറി. തന്‍റെ മുന്നിലൂടെ, തലേന്നു ബലാല്‍ക്കാരമായി പിടിച്ചു കൊണ്ടു പോകപ്പെട്ട സ്ത്രീ, അത്യധികം സന്തോഷവതിയായി വള്ളം തുഴഞ്ഞു പോകുന്നതു അയാള്‍ കണ്ടു. അന്നു കടല്‍ തീര്‍ത്തും ശാന്തമായിരുന്നു. ഡാമിയനു ദിക്കന്വേഷിച്ചു പിന്നീടു അല്‍പ്പം പോലും അലയേണ്ടി വന്നില്ല. അയാള്‍ അതിവേഗം പ്രധാന പാതയ്ക്കരുകില്‍ എത്തിച്ചേര്‍ന്നിരുന്നു. തലേന്നു കാതങ്ങള്‍ തുഴഞ്ഞ താന്‍ ഇത്ര വേഗം തിരിച്ചെത്തിയതെങ്ങനെ എന്ന് അയാള്‍ അത്ഭുതപ്പെട്ടു. 

**************************************************
രണ്ടു കാര്യങ്ങള്‍ അന്നു ഭൂമിയില്‍ സംഭവിച്ചു. രാത്രിയുടെ യാമങ്ങളില്‍ കനത്ത ഒരു ഭൂകമ്പമുണ്ടായി. ആ ഭൂകമ്പത്തില്‍, വര്‍ക്കിച്ചന്‍ മുതലാളിയുടെ മുറിയിലുണ്ടായിരുന്ന സുനന്ദയുടെ ശില്‍പം നിലത്തു വീണു പല കഷണങ്ങളായി ഉടഞ്ഞു. പ്രാര്‍ത്ഥിച്ചു തളര്‍ന്നു മയങ്ങിയ ഡയാനയുടെ മടിയില്‍ നിന്നും ആ യാമങ്ങളില്‍ ഡാമിയന്‍ കണ്ണുകള്‍ തുറന്നു, തികച്ചും ശാന്തനായി. 

Friday, December 27, 2013

മരുഭൂമിയിലെ ഉറവകൾ


ഡോ.അലക്സ്‌ നന്നേ അസ്വസ്ഥനായിരുന്നു. ഓര്‍മ്മകള്‍ അയാളുടെ ചിന്തകളെ അലട്ടിത്തുടങ്ങിയിട്ടു അധിക നാളുകളായിട്ടില്ല. ഓര്‍മ്മകള്‍ ഇത്ര അക്രമകാരികളാവുന്നതിന്‍റെ കാരണം ഇനിയും അയാള്‍ക്കു മനസ്സിലായിട്ടില്ല. തന്‍റെ ഭാര്യ ആനിയുടെ മരണവുമല്ല യഥാര്‍ത്ഥ കാരണം എന്നയാള്‍ക്ക് ഉറപ്പാണ്. ആനി മരണപ്പെട്ടപ്പോള്‍ അയാള്‍ ഒട്ടൊന്നു ആശ്വസിക്കുകയാണു ചെയ്തത്. അതിനും മാസങ്ങള്‍ക്കു ശേഷമാണ് അയാള്‍ ഈ ഒരരവസ്ഥയിലെത്തിയത്. ഓര്‍ത്തോപ്പെഡിക്ക് സര്‍ജനായ അയാള്‍ പകല്‍ മുഴുവന്‍ നീണ്ട ശാസ്ത്രക്രീയകള്‍ക്കു ശേഷം നന്നേ ക്ഷീണിച്ചിരുന്നു. ക്ഷീണിച്ച ശരീരവും, അതിനേക്കാള്‍ തളര്‍ന്ന മനസ്സുമായി അയാള്‍ നിദ്രയെ ക്ഷണിച്ചെങ്കിലും, രാത്രിയുടെ യാമങ്ങള്‍ തന്നെ തലോടി നടന്നകലുന്നത് അയാള്‍ അനുഭവിച്ചറിഞ്ഞു.

പിറ്റേന്നു ഞായറാഴ്ച. ആഴ്ചകള്‍ക്കു ശേഷം ഔദ്യോഗികമായി യാതൊരു തിരക്കുകളുമില്ലാതെ സ്വസ്ഥമായി ചിലവഴിക്കാന്‍ ലഭിച്ച ഒരു ദിനം. പതിനൊന്നില്‍ പഠിക്കുന്ന മകള്‍ അലീന എന്‍ട്രന്‍സ് കോച്ചിംഗ് എന്ന ലക്ഷ്യത്തോടെ പുലര്‍ച്ചെ തന്നെ വീട്ടില്‍ നിന്നും ഇറങ്ങി. ഉച്ചഭക്ഷണത്തിനു ശേഷം അയാളും, വാഹനവുമായി പുറത്തേക്കിറങ്ങി. പ്രത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ലാതെയുള്ള അലസമായ ഒരു ഡ്രൈവിംഗ്. ടൌണിലെ തിരക്കുകള്‍ പിന്നിട്ടു വാഹനം കടല്‍ത്തീരത്തേയ്ക്കു സഞ്ചരിച്ചു. കാര്യമായ തിരക്കുകള്‍ ഒന്നുമില്ലാതിരുന്ന ആ കടല്‍ത്തീരത്തുകൂടി തണലന്വേഷിച്ചു അയാള്‍ നടന്നു. കച്ചവടസ്ഥാപനങ്ങളുടെ ചൂടേറിയ തണല്‍ അയാളെ ആകര്‍ഷിച്ചില്ല. പ്രകൃതിയുടെ നനുത്ത കുളിര്‍മ അയാള്‍ക്കു കടല്‍ത്തീരത്തെങ്ങും കണ്ടെത്താനായില്ല. ആലപ്പുഴ കടല്‍ത്തീരം അയാള്‍ക്കെന്നും പ്രീയപ്പെട്ടതാണ്. താന്‍ തന്‍റെ ആനിയോടു വിവാഹാഭ്യര്‍ത്ഥന നടത്തിയത് ആലപ്പുഴ ബീച്ചില്‍ നിന്നും മാറി പാറക്കെട്ടുകള്‍ക്കു താഴെയായുള്ള ആ ആളൊഴിഞ്ഞ സ്ഥലത്താണ്. അതിനാല്‍ തന്നെ ആ കടലോരം അയാള്‍ക്കു സമ്മാനിക്കുന്നത് ആനിയുടെ ഗന്ധമാണ്, അവളുമൊത്തുള്ള മണിക്കൂറുകളാണ്, അവളുടെ ശബ്ദമാണ്. അയാള്‍ ആ പാറക്കെട്ടുകള്‍ ലക്ഷ്യമാക്കി നടന്നു. അനേകം കാല്‍പ്പാടുകള്‍ മണ്ണില്‍ പൂഴ്ന്നിറങ്ങിയിരിക്കുന്നത് അയാള്‍ കണ്ടു. അവയോരോന്നായി കടല്‍ത്തിരകള്‍ മായ്ച്ചു കളയുന്നതും. 

അലക്സ് ആ പാറക്കെട്ടുകള്‍ക്കു കീഴെ മാനം നോക്കി കിടന്നു. നീലാകാശത്തിലൂടെ ധാരാളം കിളികള്‍ പറക്കുന്നുണ്ട്. അവയില്‍ കറുത്തിരുണ്ട കാക്കയും, നന്നേ ചന്തമുള്ള ദേശാന്തര പക്ഷികളും അയാള്‍ കണ്ടു. ദൃശ്യങ്ങളുടെ ലോകത്തു നിന്നും സാവധാനം അയാള്‍ കണ്ണുകളടച്ചു. യഥാര്‍ത്ഥ ദൃശ്യങ്ങള്‍ നിലച്ചപ്പോള്‍ തലച്ചോര്‍ ഓര്‍മ്മകളില്‍ നിന്നും അയാള്‍ക്കു വേണ്ടി ദൃശ്യങ്ങള്‍ നിർമ്മിച്ചു. മനസ്സു വര്‍ഷങ്ങള്‍ പിന്നോട്ടു പോയത് നിമിഷ നേരം കൊണ്ടാണ്. "അളിയാ ആ രണ്ടാം ബെഞ്ചില്‍ ആദ്യമിരിക്കുന്ന പെണ്‍കൊച്ചു കൊള്ളാല്ലേ. ഒന്നു മുട്ടി നോക്കിയാലോ മച്ചാ", ഉറ്റസുഹൃത്തും, സഹമുറിയനുമായ പാപ്പിയാണതു പറഞ്ഞത്. "നീയിങ്ങനെ ഒലിപ്പിച്ചു നടന്നോ. എന്നെ കിട്ടില്ല ഇതിനൊന്നും", ഇതു പറയുമ്പോഴും അലക്സിന്‍റെ കണ്ണുകള്‍ ആ പെണ്‍കുട്ടിയില്‍ തന്നെ ഉടക്കി നിന്നിരുന്നു. പുരോഗമനകവിയായ അലക്സിനെ ക്ലാസ്സിലെല്ലാവര്‍ക്കും നന്നേ മതിപ്പാണ്. അയാളുടെ കവിതകള്‍ മെഡിക്കല്‍ കോളേജു ക്യാമ്പസ്‌ മാസികയില്‍ സ്ഥിരമായി അച്ചടിച്ചു വരുമായിരുന്നു. തൊണ്ണൂറുകളുടെ ആരംഭഘട്ടമായിരുന്നതിനാല്‍, നവബുദ്ധിജീവികള്‍ക്കു ക്യാമ്പസ്സില്‍ ധാരാളം ബഹുമാനം ലഭിച്ചിരുന്നു. 

രണ്ടാം വര്‍ഷമാണു അയാള്‍ ആ പെണ്‍കുട്ടിയോടു ആദ്യമായി സംസാരിക്കുന്നത്. "പേര് ആനിയെന്നാണല്ലേ.". അവള്‍ ഒന്നു ചിരിച്ചെങ്കിലും, മറുപടിയൊന്നും പറയാതെ അപ്പോള്‍ തന്നെ നടന്നകന്നു. ഒന്നു പരിചയപ്പെടണമെന്നു കരുതി ചെന്ന അയാള്‍ക്കു അതു വലിയ ക്ഷീണമായി. "ലോലാ, മോനെ ലോലാ", പുറകില്‍ നിന്ന് പാപ്പിയും, ബാക്കി നാറികളും അലറുകയാണ്. ആ അഭിമാനക്ഷതം മൂലം പിന്നെടയാള്‍ അവളോടു ചങ്ങാത്തം കൂടാനുള്ള ഒരു പരിശ്രമവും നടത്തിയില്ല. പുറകു ബെഞ്ചിലിരുന്നുള്ള വായിനോട്ടമൊഴിച്ചാല്‍, സംസാരത്തിലെല്ലാം അയാള്‍ അവളോടു കനത്ത ദേഷ്യം പ്രകടിപ്പിച്ചിരുന്നു. "അവളൊക്കെ വെറും പുസ്തകപ്പുഴു. ചുമ്മാ ഇങ്ങനിരുന്നു പഠിക്കാന്‍ ആര്‍ക്കും പറ്റും. കല വേണം മോനെ കല. അല്ലാതെ ചുമ്മാ ടോപ്പേര്‍ ആണെന്നും പറഞ്ഞു നടക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല", അവളെ പറ്റിയുള്ള സംസാരങ്ങളിലെല്ലാം അയാള്‍ പറഞ്ഞു. എന്നിരിക്കിലും വര്‍ഷാവസാനം യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്കു ക്ലാസ്സിലെല്ലാവരും, അലക്സുള്‍പ്പെടെ, അവളുടെ നോട്ട് ബുക്കുകളാണു റഫറന്‍സായി ഉപയോഗിച്ചിരുന്നത്. 

"കവിതകള്‍ കൊള്ളാം കേട്ടോ. ഞാന്‍ സ്ഥിരമായി വായിക്കാറുണ്ട്", മൂന്നാം വര്‍ഷമാണു, കൃത്യമായി പറഞ്ഞാല്‍ ഓണാഘോഷ പരിപാടികളുടെ സമാപന സമയത്താണ് അവളിതു അലക്സിനോടു പറയുന്നത്. "ആ ശരി", അയാള്‍ വിരസമായൊരു മറുപടിയാണു അതിനു കൊടുത്തതെങ്കിലും, അയാളുടെ മനസ്സില്‍ സന്തോഷത്തിന്‍റെ പടുകൂറ്റന്‍ കോട്ടകള്‍ ഉയര്‍ന്നുകഴിഞ്ഞിരുന്നു. പിന്നീട്, എഴുതുന്ന കവിതകളെല്ലാം ആനിയ്ക്കു ആദ്യമേ നല്‍കി അഭിപ്രായം ആരാഞ്ഞിരുന്നു അയാള്‍. അവള്‍ താല്പ്പര്യപൂര്‍വ്വം കവിതകള്‍ വായിച്ചു. ചിലതിനെങ്കിലും തിരുത്തലുകള്‍ പറഞ്ഞു. അവളോടുള്ള അയാളുടെ ഇഷ്ടം വളര്‍ന്നു വന്നു.

നാലാംവര്‍ഷത്തെ ഒരു സായാഹ്നത്തിലാണു, അയാള്‍ വിലയിരുത്താന്‍ നല്‍കിയ കവിതയുടെ കൂടെ തിരികെ മറ്റൊരു കടലാസും കൂടി കൈമാറി അവള്‍ പറഞ്ഞത്, "അലക്സ്‌ ഇത് വായിച്ചു ഒരഭിപ്രായം പറയണം". അയാള്‍ ഹോസ്റ്റലില്‍ എത്തി ആരും കാണാതെ ആ കത്തു തുറന്നു. അതിലാകെ കുറച്ചു വരികളെ ഉണ്ടായിരുന്നുള്ളൂ. "പ്രീയ അലക്സ്‌, കവിതകള്‍ പോലെ അലക്സിനെയും എനിക്കിഷ്ടമാണ്. മറ്റൊരാളുടെ മുന്നില്‍ താലിക്കായി തല കുനിക്കുന്നതിനു മുന്‍പ്, എനിക്കിഷ്ടമുള്ള നിങ്ങളോടു അഭിപ്രായം ചോദിക്കണമെന്നു തോന്നി. ചോദിച്ചില്ലല്ലോ എന്നോര്‍ത്തു പിന്നീടു ജീവിതകാലം മുഴുവന്‍ വിഷമിക്കേണ്ടല്ലോ. സ്നേഹത്തോടെ ആനി". അലക്സിനു താൻ വളരെ ചെറുതായതു പോലെ അനുഭവപ്പെട്ടു. അയാളുടെ അനുഭവത്തില്‍ ആദ്യമായാണ്‌, ഒരു പെണ്‍കുട്ടി പ്രണയം ആദ്യം വെളിപ്പെടുത്തുന്നത്. ഇത്രയും കഴിവുള്ള കുട്ടി തന്നോടു പ്രണയാഭ്യര്‍ത്ഥന നടത്തിയതു തന്‍റെ ഭാഗ്യമായി തന്നെ അയാള്‍ കണക്കുകൂട്ടി. പിന്നീടു ക്ലാസ്സുകളില്‍ വച്ചു അവരുടെ കണ്ണുകള്‍ പലപ്പോഴും സന്ധിച്ചു, സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടു. എന്നാല്‍ ചുറ്റുമുള്ളവരാരും ഇതൊന്നും അറിഞ്ഞില്ല. 

"നമുക്കു വരുന്ന ശനിയാഴ്ച ആലപ്പുഴ ബീച്ചില്‍ പോവാം", അലക്സാണിതു ആനിയോടു പറഞ്ഞത്. അയാള്‍, കടലിനെ സാക്ഷിയാക്കി അവളോടു അന്നു പ്രണയാഭ്യര്‍ത്ഥന നടത്താന്‍ തീരുമാനിച്ചിരുന്നു. പല ഹോളിവുഡ് ചലച്ചിത്രങ്ങളുടെയും കാസ്സെറ്റുകള്‍ കണ്ടു അതിനായി വിപുലമായ രീതിയിലുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു. എന്നാല്‍ അയാളെ നിരാശനാക്കി ബീച്ചില്‍ അന്നു തിരക്കു പതിവിലും കൂടുതലായിരുന്നു. കടല്‍ത്തീരത്തു നിന്ന് പരിഭ്രമിക്കുന്ന അലക്സിനോടു ആനിയാണതു പറഞ്ഞത്, "ഇവിടെ നിന്ന് ഒരു കിലോമീറ്റര്‍ നടന്നാല്‍ പാറക്കെട്ടുള്ള ഒരു സ്ഥലമുണ്ട്. അവിടെ തീരെ ആളുണ്ടാവില്ല. ഞാന്‍ വല്ലപ്പോഴും കവിതയെഴുതാന്‍ അവിടെ പോവാറുണ്ട്. വളരെ ശാന്തമായൊരിടം". "താനും കവിതയെഴുതുമോ?", അയാള്‍ ആശ്ചര്യത്തോടു കൂടിയാണതു ചോദിച്ചത്. അവള്‍ അതിനൊന്നു ചിരിച്ചു. നുണക്കുഴികള്‍ നിറഞ്ഞ അവളുടെ ചിരിയാണ് അയാളെ മോഹിപ്പിക്കുന്ന പ്രധാന ഘടകം. പാറക്കെട്ടിനു കീഴെ എത്തിയ അയാള്‍ മണ്ണില്‍ മുട്ടുകുത്തി, മോതിരമെടുത്തു അവളോടു ചോദിച്ചു, "വില്‍ യൂ മാരി മീ?". ആനിയുടെ മുഖം സന്തോഷം കൊണ്ടു വിടര്‍ന്നു. അവള്‍ അവനെ കെട്ടിപ്പിടിച്ചു. നെറ്റിയില്‍ ചുംബിച്ചു. അവര്‍ ഇരുവരും പൊട്ടിച്ചിരിച്ചു, "അലക്സിനൊരു സംഭവം അറിയുവോ, ഇവിടെ വച്ചു പ്രണയം കൈമാറുന്നവര്‍ പിന്നീടൊരിക്കലും പിരിയില്ല. മരിച്ചാലും ആത്മാക്കളായി തങ്ങളുടെ പ്രീയപ്പെട്ടവരെ കാണാന്‍ അവര്‍ വരുമത്രേ", ആനി പറഞ്ഞു. "കുന്തം. താനിതൊക്കെ വിശ്വസിച്ചു നടന്നോ", അലക്സിനതൊരു കുട്ടിക്കളിയായാണു തോന്നിയത്. "ഞാന്‍ വിശ്വസിക്കുന്നോന്നുവില്ല. എന്നാലും അങ്ങനെ ആയിരുന്നെങ്കിലെന്നു ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു", അവള്‍ പറഞ്ഞു. അവന്‍ അവളെ ചേര്‍ത്തു പിടിച്ചു കടല്‍ക്കരയിലൂടെ നടന്നു. അസ്തമയ സൂര്യനു അപ്പോള്‍ പതിവില്ലാത്ത ചുവപ്പു നിറം. അവരെ തഴുകി കടല്‍ക്കാറ്റു കടന്നു പോയി.

കടല്‍ക്കരയില്‍ കാറ്റെറ്റു കിടന്ന അയാളില്‍ ഓര്‍മ്മകള്‍ വര്‍ണ്ണങ്ങള്‍ വിടര്‍ത്തിയപ്പോഴാനു ഫോണ്‍ ശബ്ദിച്ചത്. "ഡോക്ടര്‍ അത്യാവശ്യമായി ഒന്നു ആശുപത്രി വരെ എത്തണം. ഒരു എമര്‍ജന്‍സി സര്‍ജറി ഉണ്ട്." വീണ്ടും ചെല്ലുവാനാഗ്രഹിച്ച പോയ കാലത്തെ കൈ വിട്ടു അയാള്‍ ആശുപത്രിയിലേക്കു പുറപ്പെട്ടു, കൂടെ അയാളുടെ ഓര്‍മ്മകളും.

ആഴ്ചകള്‍ കടന്നു പോയെങ്കിലും അയാളുടെ മാനസീക സംഘര്‍ഷത്തിനു ഒരു കുറവും ഉണ്ടായില്ല. ഇതു ശരീരത്തെയും ബാധിച്ചു തുടങ്ങിയപ്പോള്‍, അലീനയാണു ഒരു മനശാസ്ത്രജ്ഞനെ കാണാന്‍ അയാളെ നിര്‍ബന്ധിച്ചത്. മഡോണ മാനസീക ആശുപത്രിയിലെ ഡോ. സുരേഷ് ഡിഗ്രീ ക്ലാസ്സിലെ അയാളുടെ സഹപാഠിയാണ്‌. വര്‍ഷങ്ങള്‍ക്കു ശേഷം യാതൊരു അറിയിപ്പുമില്ലാതെ തന്‍റെ ആശുപത്രി മുറിയിലേക്കു കയറി വന്ന അലക്സിനെ കണ്ടു ആദ്യം സുരേഷ് ഒന്നമ്പരന്നു. അതു സന്തോഷത്തിലേക്കു തെന്നിമാറാന്‍ അല്‍പ്പ സമയം പോലും വേണ്ടി വന്നില്ല. "ആശാനെ, എത്ര വര്‍ഷമായെടാ കണ്ടിട്ടു. എന്തുണ്ട് വിശേഷങ്ങള്‍?", സുരേഷ് ചോദിച്ചു. "സുഖമായിരിക്കുന്നെടാ. നീ ഇവിടെയാണെന്നു കുറെ തപ്പിയിട്ടാണു അറിഞ്ഞത്. നമ്മുടെ ബാച്ചില്‍ സൈക്യാട്രി ആകെ നീ മാത്രമല്ലേ എടുത്തിരുന്നുള്ളൂ", അലക്സ്‌ പറഞ്ഞു. രണ്ടു ചായ ഓര്‍ഡര്‍ ചെയ്ത ശേഷം സുരേഷ് ചോദിച്ചു, "എന്താടാ ഇപ്പൊ അത്യാവശ്യമായി വരാന്‍? എന്തു പറ്റി?". "കുറച്ചു നാളുകളായി മനസ്സിലൊരു വിഷമം തുടങ്ങിയിട്ട്. ഒറ്റയ്ക്കിരിക്കുമ്പോള്‍ ഓര്‍മ്മകള്‍ എന്നെ വല്ലാതെ വേട്ടയാടുന്നു. മനസ്സിനൊരു സന്തോഷമില്ല", അലക്സ്‌ വിഷാദ ഭാവത്തില്‍ അറിയിച്ചു. "ഇതു ഈ അടച്ചു മൂടിയ മുറിയ്ക്കുള്ളില്‍ പരിഹരിക്കാന്‍ കഴിയുന്ന ഒന്നല്ല. നമുക്കു വരുന്ന ഞായറാഴ്ച ഒരു യാത്ര പോവാം. ഞാനും, നീയും, നിന്‍റെ ഓര്‍മ്മകളും കൂടി. നമുക്കു ആതിരപ്പിള്ളിയില്‍ പോവാം. ഒരുമിച്ചു യാത്ര പോയിട്ടു വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിരിക്കുന്നു", സുരേഷിന്‍റെ ഈ ആശയത്തോടു അലക്സും യോജിച്ചു.

ഞായറാഴ്ച പ്രഭാതഭക്ഷണത്തിനു ശേഷം ഇരുവരും യാത്ര തിരിച്ചു. ലക്ഷ്യത്തെക്കാള്‍, യാത്ര പ്രധാനമായതുകൊണ്ടു സാവധാനമാണു സുരേഷ് വണ്ടിയോടിക്കുന്നത്. കുറച്ചു കഴിഞ്ഞപ്പോള്‍ സുരേഷ് പറഞ്ഞു. "നിന്‍റെയും ആനിയുടെയും കല്യാണം കഴിഞ്ഞ വിവരമൊക്കെ ഞാനറിഞ്ഞിരുന്നു. കല്യാണത്തിനു ശേഷമുള്ള നിന്‍റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ എല്ലാം പറയണം. അതിലുണ്ടാവും നീ തേടുന്ന ഉത്തരവും". കുറച്ചു നേരം ആലോചിച്ചിരുന്ന ശേഷം അലക്സ്‌ തുടങ്ങി, "ഞങ്ങളുടെ കല്യാണം കഴിയുന്നതിനു മുന്‍പുള്ള സംഭാവങ്ങളെല്ലാം നിനക്കറിയാമല്ലോ. കല്യാണത്തിനു ശേഷവും ഞങ്ങളുടെ ജീവിതം സന്തോഷകരമായിരുന്നു, സ്വര്‍ഗീയമായിരുന്നു എന്നു പറയുന്നതാവും കൂടുതല്‍ ശരി. ഞങ്ങള്‍ തമ്മില്‍ വഴക്കു തന്നെ വളരെ വിരളമായിരുന്നു. ഞാന്‍ വഴക്കു പിടിച്ചാല്‍ തന്നെ അവള്‍ വന്നു ഒരു ചുംബനത്തില്‍ എല്ലാം ലയിപ്പിച്ചു കളയും. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണു ഞങ്ങള്‍ക്കു അലീന ഉണ്ടാകുന്നത്. കുഞ്ഞിനു വേണ്ടി അവള്‍ രണ്ടു വര്‍ഷത്തോളം അവധിയെടുത്തു വീട്ടിലിരുന്നു. അതിനാല്‍ തന്നെ എനിക്ക് അലീനയ്ക്കു വേണ്ടി വളരെ കുറച്ചേ ബുദ്ധിമുട്ടേണ്ടി വന്നുള്ളൂ. വിവാഹത്തിനു ശേഷമുള്ള പത്തുപന്ത്രണ്ട് വര്‍ഷങ്ങള്‍ തികച്ചും സന്തോഷകരമായി കടന്നു പോയി. ആ നിമിഷങ്ങള്‍ ഞാന്‍ വീണ്ടും ഓര്‍മിക്കാന്‍ ആഗ്രഹിക്കുന്നവയാണ്". "അപ്പോള്‍ ആ കാലഘട്ടം വിട്ടേക്കാം. മനസ്സ് ഒരു വിചിത്രമായ പ്രതിഭാസമാണ്. അതിനെ എന്തെങ്കിലും അലട്ടിയാല്‍, അതു കണ്ടെത്തുകയോ, അതിനു തക്ക പരിഹാരം ചെയ്തു എന്ന് ബോധ്യമാകുന്നതു വരെയോ അത് പ്രശ്നകാരിയാവും, ഒരു പക്ഷെ രോഗബാധിതമായ ഒരു അവയവത്തെക്കാള്‍ കൂടുതല്‍ പ്രശ്നകാരി. ശരി നീ ബാക്കി പറ", സുരേഷ് പറഞ്ഞു.

വണ്ടി എറണാകുളം എത്തിയിരുന്നു. മുന്നോട്ടു തിക്കിത്തിരക്കാന്‍ കൊതിക്കുന്ന അനവധി വാഹനങ്ങള്‍ അവരുടെ വാഹനത്തിന്‍റെ പിന്നില്‍ അണിനിരന്നിരുന്നു. ആശകള്‍ക്കൊപ്പം സഞ്ചരിക്കാന്‍ സാധിക്കാത്ത വാഹനങ്ങള്‍ റോഡിലൂടെ  ഇഴഞ്ഞിഴഞ്ഞു നീങ്ങി. "ഉദ്ദേശം മൂന്നാലു വര്‍ഷങ്ങള്‍ക്കു മുന്‍പാണു അവള്‍ക്കു അസുഖം സ്ഥിരീകരിച്ചത്", അലക്സ്‌ പറഞ്ഞു. "ഏതസുഖം?", സുരേഷ് സംശയഭാവത്തില്‍ അയാളുടെ മുഖത്തേയ്ക്കു നോക്കി. "ക്യാന്‍സര്‍, കൃത്യമായി പറഞ്ഞാല്‍ ബ്രസ്റ്റ് ക്യാന്‍സര്‍. കണ്ടെത്തുമ്പോള്‍ ലിംഫ് നാഡികളിലേയ്ക്കും അസുഖം പടര്‍ന്നിരുന്നു. കൃത്യമായി പറഞ്ഞാല്‍ മൂന്നാം സ്റ്റേജ്", അലക്സ്‌ ദീര്‍ഘനിശ്വാസം വിട്ടു. അവിശ്വസനീയ ഭാവത്തില്‍ സുരേഷ് അയാളുടെ മുഖത്തേയ്ക്കു നോക്കി. "പിന്നീടുള്ള കുറച്ചു നാളുകള്‍ ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുന്നു. റേഡിയേഷനും, കീമോതെറാപ്പിയും ക്യാന്‍സര്‍ കോശങ്ങളോടൊപ്പം അവളുടെ ജീവിതത്തെയും കരിച്ചു തുടങ്ങിയിരുന്നു. ചികല്‍സയുടെ ഭാഗമായി അവളുടെ വലതു വശത്തെ ബ്രസ്റ്റ് നീക്കം ചെയ്തു, വായില്‍ വ്രണങ്ങള്‍ രൂപപ്പെട്ടു, അവളാകെ വിളറി വെളുത്തു. അവളെ വിധിയുടെ മോഹങ്ങള്‍ക്കു വിട്ടു കൊടുക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. എന്‍റെ സാന്നിധ്യം അവള്‍ക്കു നല്ല മനോബലം നല്‍കി. അഞ്ചെട്ടു മാസങ്ങള്‍ക്കൊണ്ടു ഞങ്ങള്‍ ചികത്സ പൂര്‍ത്തിയാക്കി ആശുപത്രി വിട്ടു. ഒന്നു രണ്ടു മാസങ്ങള്‍ കൊണ്ടു തന്നെ അവള്‍ പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തു. അവള്‍ ആശുപത്രിയിലും പോയി തുടങ്ങി."

"എന്നിട്ടോ?", സുരേഷ് ചോദിച്ചു. "പിന്നീടുള്ള ഞങ്ങളുടെ നാളുകളില്‍ സന്തോഷം നന്നേ കുറഞ്ഞിരുന്നു. അവളുടെ അസുഖമാവാം എന്‍റെ സന്തോഷം നശിപ്പിച്ചിരുന്നത്. ഞാന്‍ അവയൊന്നും വീണ്ടും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. കണ്ടെത്തുന്നതിനു മുന്‍പു തന്നെ ക്യാന്‍സര്‍ കോശങ്ങള്‍ അവളുടെ ശരീരത്തില്‍ പടര്‍ന്നിരുന്നു. ഉദ്ദേശം ഒന്നൊന്നര വര്‍ഷങ്ങള്‍ക്കു ശേഷം അസുഖം വീണ്ടും കരളിനെ ബാധിച്ചു. ഇപ്രാവശ്യം ഡോക്ടര്‍മാര്‍ക്കു കാര്യമായൊന്നും ചെയ്യുവാനുണ്ടായിരുന്നില്ല. അവളുടെ അന്ത്യ നിമിഷങ്ങളില്‍ ഞാനും കൂടെയുണ്ടായിരുന്നു", അയാള്‍ കണ്ണുകള്‍ തുടച്ചു. 

ചാലക്കുടിയിലൂടെ ശ്രദ്ധാപൂര്‍വ്വം സുരേഷ് വണ്ടിയോടിച്ചു. "അസുഖം ആദ്യം വന്ന സമയത്തുണ്ടായിരുന്ന മനോധൈര്യം പിന്നീടു, അതായതു അസുഖം മാറിയ സമയത്തു അവള്‍ക്കുണ്ടായിരുന്നില്ല, അല്ലെ?", സുരേഷ് ചോദിച്ചു. അയാള്‍ ശരിയെന്ന മട്ടില്‍ തലയാട്ടി. അല്പം ആലോചിച്ച ശേഷം സുരേഷ് പറഞ്ഞു, "അവളെ ആദ്യം സധൈര്യം അസുഖത്തെ നേരിടാന്‍ പ്രേരിപ്പിച്ചത് നിന്‍റെ അകമഴിഞ്ഞ സഹകരണമാണ്. അസുഖം മാറിയ ശേഷം നിന്‍റെ മനോഭാവത്തിനു മാറ്റം വരുത്തുന്ന രീതിയില്‍ എന്തുണ്ടായി?", സുരേഷ് വീണ്ടും ചോദ്യങ്ങള്‍ എറിഞ്ഞു. "എന്‍റെ മനോഭാവത്തിനു അങ്ങനെ വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല", അലക്സ്‌ നിഷേധാര്‍ത്ഥത്തില്‍ കയ്യൊഴിയുവാന്‍ ശ്രമിച്ചു. "നിയങ്ങനെ ഒഴിഞ്ഞു മാറല്ലേ. ഞാനൊരു പോലിസൊന്നുമല്ല. നിന്‍റെ ബോധമനസ്സു തന്നെയാണ്, ഉത്തരങ്ങള്‍ അറിയാമെങ്കില്‍ കൂടി ഉപബോധ മനസ്സിന്‍റെ ചോദ്യങ്ങളോടു സഹകരിക്കാത്തത്. ഞാനൊന്നു ചോദിച്ചോട്ടെ. ആ കാലഘട്ടത്തില്‍ ഓഫീസിലെ മറ്റാരെങ്കിലുമായി തനിക്കു പ്രണയം, അല്ലെങ്കില്‍ ഇഷ്ടം തോന്നിയിരുന്നോ?"

"ഉവ്വ്‌, പക്ഷെ അതൊരിക്കലും പ്രണയമൊന്നുമല്ലായിരുന്നു. ഒരു ആകര്‍ഷണം. ജനറല്‍ മെഡിസിനിലെ ലീനയോടു. ആളൊരു ഡൈവോഴ്സിയാണ്", അലക്സ്‌ പങ്കുവച്ചു, ഒപ്പം സുരേഷ് എങ്ങനെ ഇതൊക്കെ മനസ്സിലാക്കുന്നു എന്നതില്‍ അയാള്‍ ആശ്ചര്യപ്പെട്ടു. "ഈ ലീന ആശുപത്രിയില്‍ ജോയിന്‍ ചെയ്തിട്ടു എത്ര വര്‍ഷമായി?", സുരേഷ് ചോദിച്ചു. "അഞ്ചെട്ടു വര്‍ഷമെങ്കിലും ആയിട്ടുണ്ടാവും. പക്ഷെ അന്നൊന്നും അങ്ങനെ താല്‍പ്പര്യമൊന്നുമുണ്ടായില്ല", അലക്സ്‌ മറുപടി പറഞ്ഞു. "അതിലുണ്ട് താന്‍ തേടുന്ന ഉത്തരം. ഞാന്‍ ഒരു ചോദ്യം ചോദിച്ചോട്ടെ. താന്‍ പോസിറ്റീവ് ആയി എടുക്കണം", അലക്സ്‌ ചോദ്യം പ്രതീക്ഷിച്ചിരുന്നു. "ബ്രസ്റ്റ് നീക്കം ചെയ്ത സ്ത്രീയെ ഒരു സ്ത്രീയായി കാണുവാന്‍ തന്‍റെ മനസ്സ് ഒരുക്കമായിരുന്നില്ല അല്ലെ?", സുരേഷിന്‍റെ ചോദ്യം അലക്സിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അയാള്‍ ഉത്തരത്തിനായി പതറി. "നീ അതിനു ശേഷം അവളെ ഒരു ഭാര്യ എന്ന നിലയില്‍ സ്നേഹിച്ചിട്ടില്ല എന്നു ഞാന്‍ പറയും. നിന്‍റെ സ്നേഹം വെറും ബാഹ്യമായ സ്നേഹ പ്രകടനങ്ങളില്‍ ഒതുങ്ങി. ബ്രസ്റ്റ് നീക്കം ചെയ്ത ഒരു സ്ത്രീ സ്വതവേ തന്നെ അല്‍പം തകര്‍ന്നിട്ടുണ്ടാവും, ക്യാന്‍സര്‍ പോലൊരു മാരക രോഗത്തില്‍ നിന്ന് മുക്തി നേടിയെങ്കില്‍ കൂടി. ഒരു ഭര്‍ത്താവെന്ന നിലയില്‍ നിന്‍റെ സ്നേഹം അവള്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കുന്ന സമയമാവും അത്. ഇതിനെല്ലാം കൂടെയാവും, നിന്‍റെ പുതിയ ഇഷ്ടത്തെ പറ്റി അവള്‍ അറിഞ്ഞിട്ടുണ്ടാവുക. അസുഖം റെക്കര്‍ ചെയ്യാന്‍ ഇതിലും കൂടുതല്‍ കാരണങ്ങള്‍ ഞാന്‍ കാണുന്നില്ല.", അലക്സ്‌ റോഡിലേക്ക് കണ്ണിമയ്ക്കാതെ നോക്കിയിരുന്നു. സുരേഷിന്‍റെ ഓരോ വാക്കുകളും അയാള്‍ കേള്‍ക്കുന്നുണ്ടെങ്കിലും ഒന്നിനോടും പ്രതികരിക്കാന്‍ കഴിയുന്നില്ല. ദീര്‍ഘ നേരത്തേയ്ക്കു വളവും, തിരിവുമില്ലാതെ വിശാലമായ വഴി അയാള്‍ക്കു മുന്നില്‍ തെളിഞ്ഞു. 

കുറച്ചു സമയത്തിനു ശേഷം സുരേഷ് തുടര്‍ന്നു, "നീ ആ കാലയളവില്‍ അവളെ പറ്റി അല്‍പം പോലും ആലോചിച്ചില്ല എന്നു ഞാന്‍ പറയും. അവളുടെ പത്തു പന്ത്രണ്ടു വര്‍ഷങ്ങള്‍ നിനക്കു വേണ്ടി മാത്രമുള്ളതായിരുന്നു. നിന്‍റെ ഭക്ഷണം, കുഞ്ഞ്, സമ്പാദ്യം തുടങ്ങി നീയുമായി ബന്ധപ്പെട്ട എല്ലാത്തിലും നിന്നെക്കാള്‍ അദ്ധ്വാനിച്ചിരിക്കുക അവളാകും. അവളുടെ സൌന്ദര്യം മങ്ങിയെങ്കില്‍ അതു നിനക്കു വേണ്ടിയായിരുന്നു. അവളുടെ ഓരോ നരയും, ചുളിവും നിന്നോടുള്ള സ്നേഹമായിരുന്നു", അലക്സ്‌ സുരേഷിന്‍റെ കരങ്ങളില്‍ പിടിച്ചു. കൂടുതലൊന്നും കേള്‍ക്കാന്‍ അയാള്‍ ആഗ്രഹിച്ചിരുന്നില്ല. അലക്സില്‍ നിന്നു ഒന്നു രണ്ടു കണ്ണുനീര്‍ തുള്ളികള്‍ ഇറ്റു വീണു. "ഇതിലെ രസകരമായൊരു സംഭവം എന്താണെന്നു വച്ചാല്‍ നിനക്കു തന്നെ അറിയാമായിരുന്നു നിന്‍റെ പ്രശ്നം. പക്ഷെ ബോധമനസ്സിനെ അവ അംഗീകരിപ്പിക്കുവാന്‍ ഒരു മനശാസ്ത്രജ്ഞന്‍റെ സഹായം ആവശ്യമായിരുന്നു", സുരേഷ് അറിയിച്ചു.

വണ്ടി ആതിരപ്പിള്ളി വനമേഘലയില്‍ പ്രവേശിച്ചു. ഉച്ചസൂര്യന്‍റെ കനത്ത ചൂടില്‍ നിന്നും ചുറ്റും നില്‍ക്കുന്ന മരങ്ങള്‍ അവരെ സംരക്ഷിച്ചു. ആ യാത്ര അയാള്‍ക്കു തിരിച്ചറിവിന്‍റെതായിരുന്നു. ചുറ്റുപാടും പ്രകാശം കുറയുമ്പോള്‍, അയാളില്‍ തിരിച്ചറിവിന്‍റെ വെളിച്ചം വീണു കൊണ്ടിരുന്നു. മരങ്ങള്‍ക്കിടയില്‍ ഒളിഞ്ഞു നില്‍ക്കുന്ന സൂര്യനെ അയാള്‍ കണ്ടു. 

പിറ്റെ ആഴ്ച അയാള്‍ കടല്‍ത്തീരത്തു പോവുമ്പോള്‍ അലീനയെക്കൂടി കൂട്ടി. അവര്‍ ഒരുമിച്ച് ആ പാറക്കൂട്ടത്തില്‍ പോയി. "ഇവിടെയുണ്ട് മമ്മി ഇപ്പോള്‍", അയാളുടെ ശബ്ദം ഇടറിത്തുടങ്ങിയിരുന്നു. അലീനയ്ക്കായി, അവര്‍ തമ്മില്‍ കണ്ടു മുട്ടിയതു മുതലുള്ള കഥകള്‍ അയാള്‍ പങ്കുവെച്ചു, സങ്കടം നിറഞ്ഞിരുന്ന അവളുടെ മുഖം സാവധാനം സന്തോഷം കൊണ്ടു വിടര്‍ന്നു. പണ്ടു ചെയ്തിരുന്ന പോലെ അയാള്‍ തന്‍റെയും ആനിയുടെയും പേരുകള്‍ തീരത്തെ മണല്‍ത്തരികളില്‍ കുറിച്ചു. കുറച്ചു നേരം മടിച്ചു നിന്ന തിരകള്‍ അധികം താമസിയാതെ തന്നെ അവയെയും മായിച്ചു കളഞ്ഞു. സന്ധ്യയായിട്ടും അവിടം വിട്ടു പോകാന്‍ അയാള്‍ക്കു തോന്നിയില്ല. ഒടുവില്‍ അവിടം വിട്ടു പോകുമ്പോള്‍ അയാള്‍ മകളെ ചേര്‍ത്തു പിടിച്ചിരുന്നു. ശേഷിച്ച സ്നേഹമെല്ലാം കൈമാറാന്‍ എന്നവണ്ണം. പോകുംവഴി അയാള്‍ ഇടയ്ക്കിടയ്ക്കു തിരിഞ്ഞു നോക്കി. ആ നോട്ടത്തില്‍ പ്രതീക്ഷയുടെ ഒരു ചെറിയ അംശം അടങ്ങിയിരുന്നു. 

മാസങ്ങള്‍ക്കു ശേഷം ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പുതിയൊരു ക്യാന്‍സര്‍ കെട്ടിടം തുറന്നു, ആനി മെമ്മോറിയല്‍ ക്യാന്‍സര്‍ സെന്‍റെര്‍. ആനിയുടെ ചിരിക്കുന്ന ഒരു ചിത്രവും ഭിത്തിയില്‍ തൂക്കിയിരുന്നു. നുണക്കുഴികളുമൊക്കെയായി അലക്സ്‌ ഏറ്റവും കൂടുതല്‍ കാണുവാനാഗ്രഹിക്കുന്ന അവളുടെ മുഖമായിരുന്നു അത്. അതിനു ചുറ്റും അയാള്‍ പൂമാല തൂക്കിയിരുന്നില്ല. കെട്ടിടത്തില്‍ ഒരിടത്തു പോലും തന്‍റെ പേരു വരാതിരിക്കാന്‍ അയാള്‍ നന്നേ ശ്രദ്ധിച്ചു. അവിടെ നിന്നും അസുഖം ഭേദമായി ഇറങ്ങുന്ന ഓരോ വ്യക്തിയും ആ ചിത്രം നോക്കി പുഞ്ചിരിച്ചു, ആനി അവരെ നോക്കി തിരിച്ചും. അലക്സിനെ കാലം ആശുപത്രിയില്‍ നിന്നും മായ്ച്ചെങ്കിലും, ആനി അവിടെ തന്നെ നിലകൊണ്ടു. ഭാവിയിലെ അനേകം തലമുറകള്‍ക്കു പ്രതീക്ഷ നല്‍കുന്ന ചെറുപുഞ്ചിരിയുമായി.  

Saturday, November 23, 2013

ഗാനഭൂഷണം അമ്പാസ്സിഡർ


രാജ്യത്തെ തന്ത്രപ്രധാനമായൊരു ഗവേഷണ കേന്ദ്രം. ഇതു സ്ഥിതി ചെയ്യുന്നതു അങ്ങ് ആന്ധ്രാ പ്രദേശിലാണ്. കയ്യില്‍ തോക്കും, അരയില്‍ ഉണ്ടകളുമായി അനേകം ഭടന്മാര്‍ കാവല്‍ നില്‍ക്കുന്ന ഈ കേന്ദ്രം പുറമേ നിന്നും നോക്കുന്ന ഏതൊരുവനും ഒരു സംഭവമാണ് എന്ന പ്രതീതി ജനിപ്പിക്കും. സ്ഥാപനത്തിന്‍റെ ബസ്സില്‍ നൂറു കണക്കിനു "ശാസ്ത്രജ്ഞന്മാര്‍" പതിവായി രാവിലെ ഒന്‍പതിനു അകത്തേക്കു പോവുകയും, എണ്ണം അല്‍പ്പം പോലും കുറയാതെ വൈകുന്നേരം അഞ്ചാകുമ്പോള്‍ പുറത്തേക്കു വരികയും ചെയ്യുന്നു. അതീവ തന്ത്രപ്രധാനമായതുകൊണ്ടാണെന്നു തോന്നുന്നു കരയില്‍ നിന്നും വളരെ മാറി ഒരു ദ്വീപിലാണ് കേന്ദ്രം പണിതിരിക്കുന്നത്. ഏതു വഴിയിലൂടെയും ശത്രുക്കള്‍ വരാമെന്നുള്ളതുകൊണ്ടു ഭടന്മാര്‍ സദാ ജാഗരൂകരായി വെള്ളത്തിലേക്കും നോക്കി സമയം കളയുന്നു.

സംഭവം പുറമേ ഇങ്ങനെയൊക്കെയാണെങ്കിലും അകത്തു കയറിക്കഴിഞ്ഞാല്‍, മനുഷ്യനെ ലവലേശം പേടിയില്ലാതെ, സദാ സമയം ചാണകമിടുന്ന കുറെ പശുക്കളെയും, ആളനക്കം അല്‍പ്പം പോലുമില്ലാത്ത കുറ്റിക്കാടുകളും മാത്രമാണു കാണാന്‍ കഴിയുക. രാവിലെ വന്‍ പത്രാസു കാണിച്ചു അകത്തേയ്ക്ക് കയറിപ്പോയ പല ശാസ്ത്രജ്ഞന്മാരും, വണ്ടിക്കു വേണ്ടി അകത്തൂടെ അങ്ങോടും ഇങ്ങോടും ഓടുന്നതു കാണാം. സ്വകാര്യ വാഹനങ്ങള്‍ അകത്തു അനുവദനീയമല്ല. എന്നാല്‍ എല്ലാവരെയും എപ്പോഴും കൊണ്ടുപോകാനുള്ളത്ര വണ്ടികള്‍ കേന്ദ്രത്തിനില്ല താനും. അതു കൊണ്ടു സമീപത്തുള്ള പട്ടണത്തില്‍ നിന്നും വാടകയ്ക്ക് വിളിക്കുന്ന ടാക്സികളാണു പല തല മുതിര്‍ന്ന ശാസ്ത്രജ്ഞന്മാരുടെയും ഏക ആശ്രയം. ഒരു ഓട്ടോയില്‍ മിനിമം ഒരു പതിനഞ്ചു പേരെങ്കിലും പോകുന്ന തരത്തിലുള്ള പട്ടണത്തില്‍ നിന്നാണു ഈ ടാക്സികള്‍ വരുന്നതെന്നു ആദ്യമേ സൂചിപ്പിച്ചു കൊള്ളട്ടെ.

വര്‍ഷങ്ങളായി കേന്ദ്രത്തില്‍ സേവനമനുഷ്ടിച്ചു കൊണ്ടിരിക്കുന്ന ഒരു ടാക്സിക്കാരനാണു ഗാനഭൂഷണം. ഏതു വര്‍ഷം നിര്‍മ്മിച്ചതാണെന്നറിയില്ലെങ്കിലും വളരെ സവിശേഷതകളുള്ള ഒരു അമ്പാസ്സിഡറാണു അദ്ദേഹത്തിനുള്ളത്. ഏതു സമയത്തും, എത്ര വലിയ തസ്കര സംഘത്തിന്‍റെ മൂക്കിന്‍ തുമ്പത്തു വണ്ടിയിട്ടു ലോക്കു ചെയ്യാതെ പോയാലും അവര്‍ക്കാര്‍ക്കും മോഷ്ടിക്കാന്‍ കഴിയാത്തത്ര സുരക്ഷാസംവിധാനങ്ങള്‍ അതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. വണ്ടിയൊന്നു സ്റ്റാര്‍ട്ട്‌ ചെയ്തിട്ടു വേണ്ടേ ആര്‍ക്കെങ്കിലും മോഷ്ടിക്കാന്‍. പഴയ ചില മലയാളം പടങ്ങളില്‍ ബോംബിനെ നിര്‍വീര്യമാക്കാനുള്ള അനേകം വയറുകളില്‍ നിന്നു കൃത്യമായി നായകന്‍ രണ്ടെണ്ണമെടുത്തു കൂട്ടി പിരിക്കുന്നതു പോലെ, കാറിനുള്ളില്‍ തൂങ്ങി കിടക്കുന്ന അനേകം വയറുകളില്‍ ഏതോ രണ്ടെണ്ണം കൂട്ടി പിരിച്ചു ഒരു രണ്ടു മിനിറ്റു ഇരിക്കണം. എഞ്ചിനില്‍ നിന്നും ഒരു പ്രത്യേക ശബ്ദം ആ സമയത്തു കേള്‍ക്കാം. ശബ്ദം ഒരു പ്രത്യേക അവസ്ഥയില്‍ എത്തുമ്പോള്‍ കറക്ടായി കീ കൊടുക്കുക. ഈ ടൈമിംഗ് അല്‍പ്പം പോലും മാറാന്‍ പാടില്ല. മാറിയാല്‍ ഈ പ്രക്രിയ ആദ്യം മുതല്‍ ഒന്നു കൂടി തുടങ്ങേണ്ടി വരും. കൃത്യമായി കീ കൊടുക്കാന്‍ കഴിഞ്ഞാല്‍, വണ്ടി ആകെ പാടെ ഒന്നു വിറച്ചു സ്റ്റാര്‍ട്ട്‌ ആവും. അകമേ ഇരിക്കുന്നവര്‍ ശ്രവിക്കുന്ന ശബ്ദത്തിനു അല്‍പ്പം വ്യത്യാസം ഉണ്ടെങ്കിലും, പുറമേ നില്‍ക്കുന്നവര്‍ക്കു ട്രാക്ടര്‍ പോകുമ്പോലെയുള്ള ആ ശബ്ദം കൃത്യമായി തിരിച്ചറിയാനാവും. ആമേന്‍ സിനിമയിലെ കപ്യാര്‍ ഓടിക്കുന്ന സ്കൂട്ടര്‍ പോലെ റോക്കറ്റിലൊഴിക്കുന്ന എണ്ണയാണോ ഗാനഭൂഷണം വണ്ടിയില്‍ ഒഴിക്കുന്നതെന്നു അതിന്‍റെ പുക കണ്ടിട്ടുള്ള പലര്‍ക്കും സംശയം തോന്നിയിട്ടുണ്ട്.

അതീവ തന്ത്രപ്രധാനമായ ഗവേഷണ കേന്ദ്രമായതു കൊണ്ടു തന്നെ ആര്‍ക്കു അകത്തു പ്രവേശിക്കണമെങ്കിലും ശക്തമായ പരിശോധനകള്‍ ഉണ്ട്. ടാക്സിക്കാര്‍ക്കു കണ്ണു പരിശോധന, ലൈസെന്‍സ് പരിശോധന തുടങ്ങി അനേകം കടമ്പകള്‍ കടക്കണം അകത്തൊന്നു കയറി പറ്റണമെങ്കില്‍. ഇതൊക്കെ കഴിഞ്ഞു വര്‍ഷങ്ങളായി അകത്തു വണ്ടിയോടിക്കുന്ന ഗാനഭൂഷണത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പുള്ളിക്കു രാത്രിയില്‍ കണ്ണു വളരെ കുറച്ചേ കാണൂ. വര്‍ഷങ്ങള്‍ കുറെ ആയെങ്കിലും കേന്ദ്രത്തിലെ മെഡിക്കല്‍ സംഘത്തിനു ഈയൊരു പ്രതിഭാസം ഇതുവരെ കണ്ടു പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇനിയിപ്പോ പുള്ളിയായിട്ടു അങ്ങോടു പോയി പറഞ്ഞാല്‍ പോലും അവരതു സമ്മതിക്കുമെന്നും തോന്നുന്നില്ല. കാഴ്ചയുടെ ഈ പ്രശ്നം ശാസ്ത്രഗണത്തിനെല്ലാം അറിയാവുന്നതു കൊണ്ടു കാഴ്ചശക്തി വളരെ കൂടിയ ആരെങ്കിലും നിര്‍ബന്ധമായും രാത്രിയില്‍ ഗാനഭൂഷനത്തിന്‍റെ ഒപ്പം മുന്‍ സീറ്റില്‍ ഇരിക്കും. ഇങ്ങനെ ആളുകള്‍ ഇരിക്കാന്‍ തുടങ്ങിയതില്‍ പിന്നെ രാത്രിയില്‍ റോഡില്‍ നില്‍ക്കുന്ന പശുക്കൾ ബീഫായി മാറുന്ന ആ പ്രത്യേക പ്രതിഭാസത്തിനു ചെറിയൊരു അളവില്‍ അയവു വന്നിട്ടുണ്ട്. എഴുന്നേറ്റു നിന്നു ആക്സിലറേറ്റര്‍ ചവിട്ടിയാല്‍ പോലും നാല്‍പ്പതിനപ്പുറത്തെയ്ക്കു പോവാത്ത ആ വണ്ടി, ആളെയും നിറച്ചു കല്യാണ പെണ്ണിനെ പോലെ നാണിച്ചു, കുണുങ്ങി കുണുങ്ങി റോഡിലൂടെ പോവുന്നത് നല്ല ഒരു കാഴ്ചയാണ്.

ഇനി കഥയുടെ പ്രധാന ഭാഗത്തേയ്ക്ക്. ജോലിയില്‍ വളരെയധികം മുഴുകിയിരുന്ന തമിഴ് നാട്ടില്‍ നിന്നുള്ള ഒരു സീനിയര്‍ ശാസ്ത്രജ്ഞനു പെട്ടെന്നാണു, താന്‍ നാട്ടിലേക്കു തിരിച്ചു പോകാന്‍ ട്രെയിനില്‍ ടിക്കെറ്റു ബുക്കു ചെയ്തിരിക്കുന്നത് അന്നാണു എന്നൊരു ബോധോദയം വന്നത്. അയാള്‍ വാച്ചിലെയ്ക്കു നോക്കി. ട്രെയിന്‍ വരാന്‍ കഷ്ടി ഒരു മണിക്കൂര്‍ കൂടിയേ ഉള്ളു. പുറമേയ്ക്കു നോക്കിയപ്പോള്‍ ആകെയുള്ളതു ഗാനഭൂഷണത്തിന്‍റെ വണ്ടിയും. അതില്‍ കയറി ഹോസ്റ്റലില്‍ നിന്നു ബാഗുമെടുത്ത് അയാള്‍ സ്റ്റേഷനിലേയ്ക്കു പുറപ്പെട്ടു. കേന്ദ്രം കായലിനുള്ളിലെ ഒരു ദ്വീപിലാണെന്നു ആദ്യം സൂചിപ്പിച്ചിരുന്നല്ലോ. പുറത്തേയ്ക്കുള്ള ഗേറ്റില്‍ ഭടന്മാരുടെ വക കര്‍ശന പരിശോധന. ഇതൊക്കെ കണ്ടാല്‍ വന്‍ സുരക്ഷയാണെന്നു വിചാരിക്കുമെങ്കിലും ഐഡി കാര്‍ഡിനു പകരം എ.റ്റി.എം കാര്‍ഡു കാണിച്ചു വരെ ശാസ്ത്രജ്ഞന്മാര്‍ കേന്ദ്രത്തിനുള്ളിലേയ്ക്കു പോയിട്ടുണ്ടെന്നുള്ളതു മറ്റൊരു കഥ. ആ സുരക്ഷാ പരിശോധനയില്‍ ഒരു അഞ്ചു പത്തു മിനിട്ട് അങ്ങനെ പോയി. പരിശോധനയൊക്കെ കഴിഞ്ഞു വണ്ടി പുറത്തെക്കിറങ്ങിയപ്പോഴാണു രംഗനാഥന്‍ പുറത്തു നില്‍ക്കുന്നതു സീനിയര്‍ ശാസ്ത്രജ്ഞന്‍ കണ്ടത്. "വണ്ടി നിര്‍ത്തപ്പ", അയാള്‍ ഗാനഭൂഷണത്തോടു വിളിച്ചു പറഞ്ഞു.

രംഗനാഥന്‍ കേന്ദ്രത്തിലെ ഒരു തൊഴിലാളിയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ്, അതായതു കേരളത്തില്‍ നിന്നു മലയാളികള്‍ അമേരിക്കയില്‍ പോയിത്തുടങ്ങുന്ന കാലത്തു, ജോലി ആവശ്യത്തിനു ആന്ധ്രയിലേക്കു കുടിയേറിയതാണു രംഗനാഥന്‍. തെലുങ്കന്മാരെ മലയാളികളുടെ ദേവപാനീയമായ അമൃതു (മദ്യം) കുടിപ്പിച്ചു പരിശീലിപ്പിച്ച രംഗനാഥനു അവരുടെയിടയില്‍ ഇപ്പോഴും സവിശേഷമായൊരു സ്ഥാനമുണ്ട്. അദ്ദേഹത്തിന്‍റെ അശ്രാന്തമായ പരിശ്രമവും, ശ്രദ്ധയും ഒന്നു കൊണ്ടു മാത്രമാണു, പല തെലുങ്കന്മാരും മലയാളികളെ വെല്ലുന്ന കുടിയന്മാരായി പേരെടുത്തിരിക്കുന്നത്. രംഗനാഥന്‍ കാറില്‍ കയറിയപ്പോള്‍ അല്‍പ്പാല്‍പ്പമായി, കുറച്ചധികം മദ്യപിച്ചിരുന്നു. അയാള്‍ കയറി മുന്‍ സീറ്റില്‍ ഇരുന്നു. പിന്നില്‍ സീനിയര്‍ ശാസ്ത്രജ്ഞന്‍. ഡ്രൈവറായി ഗാനഭൂഷണവും. ഗാനഭൂഷണം തൂങ്ങിക്കിടക്കുന്ന വയറുകളില്‍ നിന്നും പ്രത്യേക കോമ്പിനേഷനിനില്‍ രണ്ടു വയറുകള്‍ പൊക്കി. വണ്ടി കുലുങ്ങി. അന്തരീക്ഷമാകമാനം പുകപടലം കൊണ്ടു മൂടി.

കായലിനു നടുവില്‍ കേന്ദ്രത്തിനു വേണ്ടി മാത്രം നിര്‍മിച്ച കിലോമീറ്ററുകള്‍ നീണ്ടു പരന്നു കിടക്കുന്ന റോഡിലൂടെ കായല്‍ക്കാറ്റുമേറ്റു ആ കാര്‍ അങ്ങനെ സാവധാനം സഞ്ചരിച്ചു. സീനിയര്‍ ശാസ്ത്രജ്ഞന്‍ ഇടയ്ക്കിടയ്ക്കു വാച്ചില്‍ നോക്കുന്നുണ്ട്. സൂചി കൃത്യമായി ചലിക്കുന്നുണ്ടെങ്കിലും കിലോമീറ്ററുകള്‍ അതിനനുസരിച്ചു പോകുന്നില്ല. "അല്‍പം കൂടി സ്പീഡില്‍ വിടപ്പ", സീനിയര്‍ ശാസ്ത്രജ്ഞന്‍റെ ശബ്ദം ഇടറിത്തുടങ്ങിയിരുന്നു. പുറകില്‍ നിന്നുള്ള ഈ അപേക്ഷ കേട്ട ഭൂഷണം ആക്സിലറേറ്റര്‍ ഒറ്റയടിക്കു മുഴുവന്‍ അമര്‍ത്തി. വണ്ടിക്കു ആകെപ്പാടെ ഒരു കുലുക്കം അനുഭവപ്പെട്ടു. മുന്നിലിരിക്കുന്ന രംഗനാഥന്‍ റോഡിലൂടെ രണ്ടു വസ്തുക്കള്‍ അതിവേഗത്തില്‍ ഉരുണ്ടു പോവുന്നതു ശ്രദ്ധിച്ചു. എന്താണതു എന്ന ഞെട്ടലില്‍ ഒന്നു കൂടി സൂക്ഷിച്ചു നോക്കിയപ്പോഴാണു വസ്തു രണ്ടില്ല ഒന്നേയുള്ളൂ എന്നു വ്യക്തമായത്. രണ്ടു കണ്ണിലൂടെയും വരുന്ന കാഴ്ചകള്‍ ഒരുമിപ്പിക്കാന്‍ മദ്യത്തില്‍ മുങ്ങി കിടന്ന ആ തലച്ചോര്‍ അല്‍പ നേരമെടുത്തു. വണ്ടി ഒരു വശത്തേക്കു ചെരിഞ്ഞു കഴിഞ്ഞു സൂക്ഷിച്ചു നോക്കിയപ്പോഴാണു, മുന്നിലൂടെ ഉരുണ്ടു പോയത് വണ്ടിയുടെ തന്നെ ഒരു ചക്രമാണെന്നു രംഗനാഥനു മനസ്സിലായത്‌. പുറകില്‍ നിന്നുള്ള ദീനരോദനം കേട്ടു അയാള്‍ തിരിഞ്ഞു നോക്കി, "കടവുളേ, എല്ലാമേ ഒടഞ്ഞു പോയാച്ച്". സ്വന്തം വണ്ടിയുടെ ചക്രം തന്നെക്കാള്‍ വേഗത്തില്‍ ഉരുണ്ടു പോയതിന്‍റെ ഞെട്ടലിലും ദേഷ്യത്തിലും, ഭൂഷണം വണ്ടി നിര്‍ത്തി. വേഗത കാര്യമായി ഇല്ലാതിരുന്നതിനാല്‍ ആര്‍ക്കും ഒന്നും സംഭവിച്ചില്ല.

ശാസ്ത്രജ്ഞന്‍റെ കയ്യിലെ വാച്ച്, ഈ ചക്രം ഉരുണ്ടു പോയതൊന്നും അറിഞ്ഞില്ലെന്നു തോന്നുന്നു, അതു കൃത്യമായി ഓടിക്കൊണ്ടിരുന്നു. ട്രെയിന്‍ വരാന്‍ ഇനി ഏകദേശം ഇരുപതു മിനിറ്റു കൂടിയേ ഉള്ളു. അങ്ങനെ നിന്നപ്പോഴാണു അതു വഴി ഒരു ലോക്കല്‍ പയ്യന്‍ തലയിലും, കയ്യിലുമുള്‍പ്പെടെ പുറത്തു കാണാവുന്ന സകല സ്ഥലങ്ങളിലും ഒരു സ്കാര്‍ഫും ചുറ്റി ബൈക്കില്‍ പറന്നു വന്നത്. ഒന്നുകില്‍ പൂജ്യം, അല്ലെങ്കില്‍ മാക്സിമത്തില്‍ മാത്രം പോകാന്‍ അറിയാവുന്ന തെറിച്ച പയ്യനാണു എന്നതു ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാം. സീനിയര്‍ ശാസ്ത്രജ്ഞന്‍ കൈ കാണിച്ചതു കൊണ്ടു പയ്യന്‍ നൂറില്‍ നിന്നു പൂജ്യത്തിലേക്ക് തുച്ചമായ സെക്കണ്ടുകള്‍ കൊണ്ടു ചവിട്ടി നിര്‍ത്തി. എന്നിട്ടു ഇടയ്ക്കിടയ്ക്കു ആക്സിലറേറ്റര്‍ പിരിച്ച്, ബൈക്കില്‍ നിന്നും ശബ്ദം പുറപ്പെടുവിച്ചുകൊണ്ടിരുന്നു. ബൈക്കു നിര്‍ത്തിയ ആവേശത്തില്‍ തന്‍റെ വലിയ ബാഗും തൂക്കി ശാസ്ത്രജ്ഞന്‍ ബൈക്കിന്‍റെ പിന്‍ സീറ്റിലേക്ക് ചാടി. ശാസ്ത്രജ്ഞന്‍ കൈ കുത്തിയപ്പോള്‍ ബൈക്ക് ഇടത്തോട്ടൊന്നു ചെരിഞ്ഞു. പയ്യന്‍ ബൈക്കു നേരെയാക്കിയപ്പോഴേക്കും ശാസ്ത്രജ്ഞന്‍ മൊത്തമായി പുറകിലേക്ക് എത്തി. അങ്ങോടും, ഇങ്ങോടും ആടിക്കളിച്ച ശേഷം ബൈക്കു നിലം പൊത്തുന്ന ശബ്ദം അവിടെ മുഴങ്ങി. അല്‍പ നേരത്തിനു ശേഷം പിന്നണിയിലായി മറ്റൊരു ശബ്ദവും, "കടവുളേ, വീണ്ടും എല്ലാമേ ഒടഞ്ഞു പോയാച്ച്".

Sunday, October 20, 2013

മരിച്ചവന്‍റെ കുപ്പായം


"സമര്‍പ്പണം : എന്നെ കാത്തിരിക്കുന്ന എന്‍റെ മരണത്തിന്", യൂണിവേഴ്സിറ്റി ലൈബ്രറിയുടെ പിന്നിലുള്ള പൊടി പിടിച്ച അലമാരകളിലൊന്നില്‍ ആ പി.എച്ച്.ഡി തീസിസ്‌ കണ്ടെത്തിയപ്പോഴുണ്ടായിരുന്ന ജൊനാഥന്‍റെ സന്തോഷം സാവധാനം ആകാംക്ഷയ്ക്കു വഴിമാറി. ആരെങ്കിലും സ്വന്തം തീസിസ്‌ മരണത്തിനു സമര്‍പ്പിക്കുമോ? ലോകത്തുണ്ടായിട്ടുള്ള പല പ്രഗത്ഭരും സാമാന്യ ജനത്തിനു ഭ്രാന്തന്മാരായിരുന്നതു പോലെ ഡോ.കര്‍ത്തായും അല്‍പ്പം എക്സെന്‍ട്രിസിറ്റി പ്രകടിപ്പിച്ചിരുന്നിരിക്കാം. ഭ്രാന്തമായ വിചാരങ്ങളുടെ കൂടിച്ചേരലാണു ബുദ്ധിയെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. മാസങ്ങളായുള്ള തിരച്ചിലിനൊടുവിലാണു എണ്‍പതുകളുടെ അവസാനം രചിക്കപ്പെട്ട, കര്‍ത്തായുടെ, ഭാരതസമൂഹത്തിലെ മരണ ആചാരങ്ങള്‍ എന്ന തീസിസ് കണ്ടെടുക്കാനായത്. അയാള്‍ ആ പുസ്തകവുമായി ലൈബ്രറിയിലെ കസേരയിലേക്കു നടന്നു. മേശപ്പുറത്തു നിരന്നു കിടന്നിരുന്ന മാസികകളുടെ മുകളിലേക്കു പഴകിയ ആ പുസ്തകത്തില്‍ നിന്നും പൊടിപടലങ്ങള്‍ അടര്‍ന്നു വീണു. കാലപ്പഴക്കത്തില്‍ അതിലെ പല കടലാസുകളും വിണ്ടു കീറിയിരുന്നു.

പുസ്തകം ഒന്നു മറിച്ചു നോക്കിയതിനു ശേഷം ജൊനാഥന്‍ അയാളുടെ ഗവേഷണ ഗൈഡായ ഡോ.സ്വാമിയുടെ അരികിലേക്കു പോയി. സ്വാമിയാണു കര്‍ത്തായുടെ തീസിസ്‌ ജൊനാഥനോടു കണ്ടു പിടിക്കാന്‍ പറഞ്ഞത്. പതിവിലും പ്രസന്നമായ അയാളുടെ മുഖം കണ്ടു സ്വാമി ചോദിച്ചു, "എന്താണു ജൊനാഥന്‍, പതിവില്ലാത്ത സന്തോഷത്തിലാണല്ലോ". "അതെ സാര്‍. ആ തീസിസ്‌ ഞാന്‍ കണ്ടു പിടിച്ചു. കുറെ തപ്പി", അയാള്‍ പറഞ്ഞു. "കൊള്ളാം. ഭാരതത്തിലെ പുനര്‍ജന്മ വിശ്വാസങ്ങളെ പറ്റിയുള്ള തന്‍റെ ഗവേഷണത്തിനു കര്‍ത്തായുടെ പ്രബന്ധം സഹായിക്കും. കാര്യം ഞങ്ങള്‍ ഒരേ സമയമാണു ഗവേഷണം നടത്തിയതെങ്കിലും ഇപ്പോള്‍ അയാള്‍ എവിടെയാണെന്നു ഒരു വിവരവുമില്ല. മിക്കവാറും വല്ല വിദേശ രാജ്യങ്ങളിലുമായിരിക്കും. ആള്‍ നല്ല ബ്രില്ലയന്റ്റ് ആയിരുന്നു. അയാളെ നേരിട്ടു കണ്ടെത്തി സംസാരിക്കാന്‍ സാധിച്ചാല്‍ വളരെ നല്ലതായിരിക്കും. തല്‍ക്കാലം താന്‍ ആ പ്രബന്ധം ആഴത്തില്‍ മനസ്സിലാക്ക്. കര്‍ത്താ മാസങ്ങളോളം പലയിടങ്ങളിലും പോയി താമസിച്ചു ഉണ്ടാക്കിയതാണത്. പല മരണ ആചാരങ്ങളെയും അവയുടെ അര്‍ത്ഥങ്ങളെയും ആഴത്തില്‍ മനസ്സിലാക്കാന്‍ ഇതുപകരിക്കും. അടുത്ത ആഴ്ച നമുക്കിതിനെപറ്റി കൂടുതല്‍ ചര്‍ച്ച ചെയ്യാം", ഡോ.സ്വാമി ഇന്നല്‍പ്പം തിരക്കിലാണെന്നു തോന്നുന്നു. ജൊനാഥന്‍ മുറിക്കു പുറത്തിറങ്ങി.

തനിക്കു ലഭിച്ച അമൂല്യ വസ്തുവിനെപ്പോലെ അയാള്‍ ആ പ്രബന്ധം കൈകാര്യം ചെയ്തു. അതില്‍ പ്രധാനമായും പല ആദിവാസി വിഭാഗങ്ങളിലെ മരണവുമായി ബന്ധപ്പെട്ട ആചാരങ്ങളെ പറ്റിയാണു പ്രതിപാദിച്ചിരുന്നത്. ഓരോ ആചാരങ്ങളെയും, അവയുടെ അര്‍ത്ഥങ്ങളെയും കുറിച്ചു വളരെ ആഴത്തില്‍ അതില്‍ പ്രതിപാദിക്കപ്പെട്ടിരുന്നു. ഇതിലൂടെ മരണത്തിനു തത്വചിന്താധിഷ്ടിതമായ ഒരു ഉത്തരം നല്‍കുവാനായിരിക്കാം കര്‍ത്ത ശ്രമിച്ചിരിക്കുന്നത്. താളുകള്‍ക്കിടയിലൂടെ കണ്ണോടിച്ചപ്പോഴാണു, പ്രബന്ധ രചനാ സമയത്തെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടു മരണാന്വേഷണ അനുഭവങ്ങള്‍ എന്ന പേരില്‍ കര്‍ത്താ രചിച്ച പുസ്തകം ഡി.സി.ബുക്സ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നതു ജൊനാഥന്‍ ശ്രദ്ധിക്കുന്നത്. ആ പുസ്തകം അന്വേഷിച്ചു അയാള്‍ പല പുസ്തക സ്ടാളുകളിലും അലഞ്ഞെങ്കിലും ലഭിച്ചില്ല. അവസാന ശ്രമമെന്ന നിലയിലാണു അയാള്‍ ഡി.സി. ബുക്സിനു കത്തയച്ചത്. ആവശ്യത്തിനു കോപ്പികള്‍ വിറ്റഴിക്കാന്‍ സാധിക്കാഞ്ഞതിനാല്‍ പുസ്തകത്തിന്‍റെ പ്രസാധനം നിര്‍ത്തി വച്ചു എന്നുള്ള മറുപടിയാണു പുസ്തക കമ്പനിയില്‍ നിന്നും തിരികെ ലഭിച്ചത്. ഗവേഷണ ആവശ്യത്തിനാണെന്നും, ഏതെങ്കിലും കോപ്പികള്‍ നിലവിലുണ്ടെങ്കില്‍ അയച്ചു തരണമെന്നുമുള്ള ജൊനാഥന്‍റെ ആവശ്യം അവസാനം ഫലം കണ്ടു. പുസ്തക കമ്പനിയില്‍ നിന്നും പഴയ ഒരു പുസ്തകം ബുക്ക്‌ പോസ്റ്റായി അയാളെ തേടിയെത്തി. കര്‍ത്തായുടെ ചിത്രം അതില്‍ അയാള്‍ പ്രതീക്ഷിച്ചെങ്കിലും കണ്ടെത്താനായില്ല. 

പ്രബന്ധത്തോടൊപ്പം അയാള്‍ ആ പുസ്തകവും പഠന വിധേയമാക്കി. ജൊനാഥന്‍ പുസ്തകത്തിന്‍റെ ആമുഖം വ്യക്തമായി വായിച്ചു, "നമ്മുടെ സമൂഹത്തില്‍ ഇത്രയധികം വിചിത്രമായ  മരണാനുഷ്ടാനങ്ങള്‍ നിലവിലുണ്ടെന്നത് എനിക്കു പുതിയൊരു അറിവായിരുന്നു. മരണവുമായി ബന്ധപ്പെട്ടു ഭാരതത്തിലെ പല സ്ഥലങ്ങളില്‍ നിലവിലിരിക്കുന്ന വിശ്വാസങ്ങളെ പഠന വിധേയമാക്കുക എന്നതായിരുന്നു എന്‍റെ ഉദ്ദേശ്യമെങ്കിലും, അവ എന്നെത്തന്നെ മാറ്റി മറിച്ചു കളഞ്ഞു. മരണത്തിനു മാത്രം ഒരു മിസ്റ്റിക്ക് ശക്തിയുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍ തന്നെയാവാം അവ മനുഷ്യനു പൂര്‍ണ്ണമായും പിടി തരാതെ ഒളിഞ്ഞു നടക്കുന്നത്. പല വിധ വിശ്വാസങ്ങളില്‍ എവിടെയെങ്കിലും യഥാര്‍ത്ഥ മരണം ഒളിഞ്ഞു കിടക്കുന്നുണ്ടാവും. അവയെ മനസ്സിലാക്കാനാണ് ഞാന്‍ ഇതിലൂടെ ശ്രമിക്കുന്നത്."

പല അദ്ധ്യായങ്ങളായി തിരിച്ചിട്ടുള്ള ആ പുസ്തകത്തിന്‍റെ ആരംഭ ഭാഗങ്ങളില്‍, ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം മതങ്ങളുടെ ചടങ്ങുകളെ മനസ്സിലാക്കുവാനുള്ള ശ്രമങ്ങളാണു പ്രതിപാദിച്ചിരുന്നത്. ഇവയെ പറ്റി നല്ല ഒരു ബോദ്ധ്യം ജൊനാഥനു ഉണ്ടായിരുന്നതിനാല്‍, ഈ അദ്ധ്യായങ്ങള്‍, അയാളില്‍ താല്‍പ്പര്യം ജനിപ്പിച്ചില്ല. പുസ്തകത്തിന്‍റെ താളുകള്‍ അയാള്‍ അതിവേഗം മറിച്ചു വിട്ടു. ദക്ഷിണേന്ത്യയില്‍ നിന്നും ഉത്തരേന്ത്യയിലെ പല വിഭാഗങ്ങളുടെ ചടങ്ങുകളും അതിനു വേണ്ടി വന്ന യാത്രകളെ പറ്റിയും പുസ്തകത്തില്‍ പ്രതിപാദിച്ചിരുന്നു. വിചിത്ര അനുഷ്ടാനങ്ങലുള്ള ശൈവ സന്യാസിമാരെപ്പറ്റിയുള്ള ഭാഗം അയാളെ ആകര്‍ഷിച്ചു. ശവങ്ങളുടെ മാംസം കഴിക്കുക എന്നതു അവര്‍ക്കിടയില്‍ ചില വിഭാഗങ്ങളിലുണ്ടെന്നു പുസ്തകത്തില്‍ പ്രതിപാദിച്ചിരുന്നു. അതിനായി അവര്‍ കണ്ടെത്തുന്ന മാര്‍ഗ്ഗങ്ങളും, എന്തിനുവേണ്ടി അവര്‍ അപ്രകാരം ചെയ്യുന്നു എന്നും പ്രതിപാദിക്കുന്ന ഭാഗങ്ങള്‍ വായിച്ചപ്പോള്‍, കര്‍ത്താ ഈ പ്രബന്ധത്തിനു വേണ്ടി ചിലവഴിച്ച അദ്ധ്വാനമാണ് അയാളുടെ മനസ്സിലൂടെ പോയത്.

പുസ്തകത്തിന്‍റെ അവസാന ഭാഗങ്ങളിലാണു പുറം ലോകത്തിനു അധികം അറിവില്ലാത്ത ആദിവാസി ഗോത്രങ്ങളുടെ മരണാനുഷ്ടാനങ്ങളെ പറ്റി പ്രതിപാദിക്കുന്നത്. ഡോ.കര്‍ത്താ അതില്‍ ഇപ്രകാരം എഴുതിയിരുന്നു, "എന്‍റെ പ്രൊഫസര്‍ ഡോ.രംഗനാഥന്‍ പറഞ്ഞപ്പോഴാണു, വയനാടന്‍ പശ്ചിമഘട്ട മലനിരകളില്‍ താമസിക്കുന്ന ചില ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ വിചിത്രമായ അനുഷ്ടാനങ്ങള്‍ മരണവുമായി ബന്ധപ്പെട്ടുണ്ടെന്നു ഞാന്‍ അറിയുന്നത്. ഇവയെപ്പറ്റി കൂടുതലറിയാന്‍ വയനാട്ടിലെ ഫോറസ്റ്ററായ സന്തോഷിനെ എനിക്കു പരിചയപ്പെടുത്തി തന്നതും പ്രൊഫസര്‍ തന്നെ. മഴക്കാലമായിരുന്നതിനാല്‍, വയനാട്ടിലേക്കുള്ള യാത്ര ദുര്‍ഘടം പിടിച്ചതായിരുന്നു. ചുരത്തില്‍ പലയിടത്തും മരങ്ങള്‍ വീണു കിടന്നിരുന്നു. സന്തോഷ്‌, ചുരത്തിനു മുകളില്‍ത്തന്നെ കാത്തു നിന്നിരുന്നതു വലിയ അനുഗ്രഹമായി. ദീര്‍ഘ യാത്രയുടെ ക്ഷീണം ശമിപ്പിക്കാന്‍ ഞങ്ങള്‍ മുത്തങ്ങയിലുള്ള ഫോറസ്റ്റ്‌ ബംഗ്ലാവിലേക്കു പോയി. രാത്രിയുടെ തണുപ്പിനെയും, മഴയെയും ശമിപ്പിക്കാന്‍ അല്‍പ്പം മദ്യ സേവ നടത്തിയെങ്കിലും, ഞങ്ങളുടെ സംഭാഷണങ്ങള്‍ പ്രധാനമായും ആദിവാസി വിഭാഗങ്ങളെ പറ്റിയായിരുന്നു. സര്‍ക്കാര്‍ ഇവര്‍ക്കു വേണ്ടി ലക്ഷങ്ങള്‍ ചിലവിടുമ്പോഴും, അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്തവരായി ഇവര്‍ തുടരുന്നുവല്ലോ എന്ന യാഥാര്‍ത്ഥ്യം തികച്ചും വിരോധാഭാസകരമായി. ഒന്നു രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് ഞങ്ങള്‍ ആദിവാസികളെ പരിചയപ്പെടുന്നതിനു വേണ്ടി അവരുടെ കുടിയിലേക്കു യാത്രയായത്. 

സന്തോഷിനു ആദിവാസികളുടെയിടയില്‍ പ്രത്യേക ബഹുമാനമുണ്ടായിരുന്നു. അവരുടെ മൂപ്പന്‍റെ അടുത്ത സുഹൃത്തായിരുന്നതോ, അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കിയിരുന്നതോ ആവാം കാരണം. ഓല മേഞ്ഞ കുടിലുകളും, നിരക്ഷരരായ മനുഷ്യരും ഞങ്ങളെ സ്വാഗതം ചെയ്തു. മനുഷ്യര്‍ എന്ന് വിളിക്കാമെങ്കിലും, അവര്‍ അനുഭവിക്കുന്ന യാതൊരുവിധ സൌകര്യങ്ങളോ, അവകാശങ്ങളോ ആദിവാസികള്‍ക്കുള്ളതായി തോന്നിയില്ല. മൂപ്പനാണു കുടിയിലെ അവസാന വാക്ക്. കാട്ടില്‍ നിന്നു കണ്ടെത്തുന്ന തേന്‍ പ്രധാന വരുമാന മാര്‍ഗ്ഗവും. കാട്ടുകിഴങ്ങും, അരുവിയിലെ വെള്ളവും അവര്‍ ഭക്ഷണമാക്കുന്നു. സ്ത്രീകളില്‍ പലരും മാറു മറച്ചിട്ടില്ല. അവരെ പറ്റി പഠിക്കാന്‍ നാട്ടില്‍ നിന്നു വന്ന ഗവേഷകനാണെന്നും, എല്ലാ വിധ സൌകര്യങ്ങളും നല്‍കണമെന്നും, മൂപ്പനോടു സന്തോഷ്‌ പറഞ്ഞു. നേരം വൈകിയപ്പോള്‍ ഞങ്ങള്‍ തിരികെ ഗസ്റ്റ് ഹൌസിലേക്ക് പോന്നു. പഠന വിഷയം മരണമായിരുന്നതിനാല്‍, എന്‍റെ തിരിച്ചു പോക്ക് അനിശ്ചിതത്വത്തിലായിരുന്നു. വ്യക്തികള്‍ മരണത്തെ പേടിക്കുമ്പോള്‍ അതിനു വിപരീതമായി മരണത്തെയും കാത്തു ഞാന്‍ ആ ഗസ്റ്റ് ഹൌസില്‍ കഴിഞ്ഞു. ആഴ്ചകള്‍ കഴിയേ, അവരുടെയിടയിലെ യുവത്വത്തിന്‍റെ പ്രതീകമായ കേളുവുമായി ഞാന്‍ സൗഹൃദത്തിലായി. പിന്നീട് എനിക്കാവശ്യമായ സഹായങ്ങളും, വിവരങ്ങളും നല്‍കിയിരുന്നത് അവനായിരുന്നു. ഞാന്‍ മുത്തങ്ങയിലെത്തി ഒരു മാസത്തിനു ശേഷമാണു അവിടെ ഒരു മരണം നടക്കുന്നത്. അറിഞ്ഞയുടന്‍, ഞാന്‍ രണ്ടു മൂന്നു ദിവസത്തെക്കാവശ്യമായ സാധനങ്ങളുമായി, കേളുവിനൊപ്പം വനത്തിലേക്കു പോയി.  

കുടിയിലെ തലമുതിര്‍ന്ന അംഗമായ ജാനുവാണു മരിച്ചിരിക്കുന്നത്. കാര്യമായ വിലപിക്കലുകളോ, അലമുറയിടലോ അവിടെ കണ്ടില്ല. പുനര്‍ജന്മത്തില്‍ ശക്തമായി വിശ്വസിക്കുന്നതു കൊണ്ടാവാം ഇങ്ങനെ. മരിച്ചവരുടെ പാപങ്ങള്‍ തീരാന്‍, അവരെ കഴുകന്മാര്‍ ഭക്ഷിക്കണമെന്നാണു, അവരുടെ വിശ്വാസം. അതിനാല്‍ തന്നെ മരണ ശേഷം ശരീരങ്ങള്‍ വൃത്തിയാക്കി, വസ്ത്രങ്ങള്‍ മാറ്റി അവിടുത്തെ പുല്‍മേടുകളില്‍ നിക്ഷേപിക്കുന്നു. മാംസം ചീയുന്ന ഗന്ധം, അവയുടെ യജമാനന്മാരായ കഴുകന്മാരെ വിളിച്ചു വരുത്തും. അവസാനം അവിടെ എല്ലുകള്‍ മാത്രം അവശേഷിക്കുന്നു. ആഴ്ചകള്‍ക്കു ശേഷം അവര്‍ ആ എല്ലുകള്‍ മറ്റൊരിടത്തു നിക്ഷേപിക്കുന്നു. വിചിത്രമായ മറ്റൊരാചാരം, മരണത്തോടനുബന്ധിച്ചു ബന്ധുക്കളായ പുരുഷന്മാര്‍ അവരുടെ കൈവിരലുകള്‍ മുറിക്കുന്നുവെന്നതാണ്. ഓരോ മരണത്തിനും ഓരോ വിരലുകളായി മുറിക്കുന്നു. കൈകള്‍ കൂട്ടികെട്ടിയ ശേഷം, വാളുപയോഗിച്ചാണു മുറിക്കുന്നത്. ഹൃദയഭേദകമായ ദൃശ്യമായിരുന്നെങ്കിലും അവയെ എതിര്‍ക്കാനുള്ള അവകാശം എനിക്കുണ്ടായിരുന്നില്ല. ഞാന്‍ അവരെ പറ്റി പഠിക്കുവാന്‍ വേണ്ടി മാത്രം വന്ന വ്യക്തിയാണല്ലോ. 

ഈ ചടങ്ങുകള്‍ അവസാനിച്ചു ഞാന്‍ തിരികെ പോകാന്‍ നില്‍ക്കുമ്പോഴാണു, മറ്റൊരു ആദിവാസി വിഭാഗമായ ബൊഹീമിയന്‍ വര്‍ഗ്ഗക്കാരുടെയിലെ മൂപ്പന്‍ മരിച്ച വിവരം കേളു എന്നോടു പറയുന്നത്. തനിമയും, വ്യക്തിത്വവും വളരയധികം കാത്തു സൂക്ഷിക്കുന്ന അവര്‍, പുറം ദേശക്കാരെ അവരുടെയിടയിലേക്കു തീരെ അടുപ്പിക്കാറില്ല, പലപ്പോഴും അവരെ ആക്രമിക്കുന്ന സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. മൂപ്പന്‍റെ ശവമടക്കു വളരെ പ്രത്യേകതകളോടു കൂടിയതാനെന്നും, കണ്ടിട്ടേ പോകാവൂ എന്നും കേളു നിര്‍ബന്ധിച്ചു. ഉള്ളില്‍ ചെറിയ ഭയം നിലനിന്നിരുന്നതിനാല്‍, ഞാന്‍ ആശങ്ക പ്രകടിപ്പിച്ചെങ്കിലും, അയാള്‍ കൊണ്ടുപോകാമെന്നറിയിച്ചപ്പോള്‍, ഞാന്‍ യാത്രയ്ക്ക് തയാറായി. ഒരു പക്ഷെ, പുറം ലോകത്തു നിന്നു ആദ്യമായൊരാള്‍ ബൊഹീമിയന്‍ വര്‍ഗ്ഗക്കാരുടെയിടയില്‍ കടക്കാന്‍ പോകുന്നു. ഇതെന്‍റെ പ്രബന്ധത്തിനൊരു മുതല്‍ക്കൂട്ടാവും. 

കേളുവെന്ന ഒറ്റയൊരാളുടെ പരിശ്രമം കൊണ്ടാണു എനിക്കവിടെ പ്രവേശനം കിട്ടിയതെന്നു എടുത്തു പറയണം. അവന്‍ അര മുക്കാല്‍ മണിക്കൂറോളം അവരുടെ തനതു ഭാഷയില്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അവസാനം അവര്‍ എന്നെ പ്രവേശിപ്പിച്ചെങ്കിലും, കാര്യമായ ഒരു സഹകരണവും കാണിച്ചില്ല. അവന്‍ മാത്രമായി എന്‍റെ ഏക ആശ്രയം. അവിടെ കണ്ട ചില കാഴ്ചകള്‍ കരളലിയിക്കുന്നതായിരുന്നു. മൂപ്പന്‍ മരിച്ചു കഴിഞ്ഞാല്‍ ശവ ശരീരം വിവസ്ത്രമാക്കിയ ശേഷം, അവര്‍ താല്‍ക്കാലികമായി കുഴിച്ചു മൂടും. അതിനു ശേഷം കുടിയില്‍ നിന്നൊരു കന്യകയെ മൂപ്പന്‍റെ പര ലോകത്തെ സേവകിയായി തിരഞ്ഞെടുക്കുന്നു. ഇത്രയും ചടങ്ങുകള്‍ ഞാന്‍ എത്തിയപ്പോഴേക്കും കഴിഞ്ഞിരുന്നു. കടന്നു വന്നപ്പോള്‍ കണ്ട കാവലോടെയുള്ള പെണ്‍കുട്ടിയാണു ആ കന്യകയെന്നു ഞാന്‍ പിന്നീടാണു തിരിച്ചറിഞ്ഞത്. അവളെ നിര്‍ബന്ധിപ്പിച്ചു കൂടിയ അളവില്‍ മദ്യം സേവിപ്പിക്കുന്നുണ്ടായിരുന്നു. 

അതിനു ശേഷം അവള്‍ ഓരോ വീട്ടിലും പോയി അനുവാദം വാങ്ങണം. വീട്ടിലുള്ള ഓരോ പുരുഷന്മാരും അവളെ പീഢിപ്പിക്കും. ഞാന്‍ മൂപ്പനെ സ്നേഹിക്കുന്നെന്നു പറയുക എന്നും പറഞ്ഞാണു ഈ ചടങ്ങ്. ഓരോ ദിവസം ചെല്ലുന്തോറും സ്ഥിതി അത്യന്തം വഷളായി വരുന്ന ആ പെണ്‍കുട്ടിയെ ഞാന്‍ സാവധാനം എന്‍റെ കാഴ്ചയില്‍ നിന്നും മായ്ച്ചു. എനിക്കു ചുറ്റും നിരന്നിരുന്ന കുന്തങ്ങള്‍ അതു മായ്പ്പിച്ചു കളഞ്ഞു എന്നു പറയുന്നതാവും കൂടുതല്‍ ശരി. പിന്നീടവളെ പത്തു ദിവസങ്ങള്‍ക്കു ശേഷമാണു ഞാന്‍ കാണുന്നത്. അവളെ മൂപ്പന്‍റെ, അല്ലെങ്കില്‍ മരിച്ചവന്‍റെ കുപ്പായമായാണ് അവര്‍ പരിഗണിക്കുന്നത്. പത്താം ദിവസം, മൂപ്പന്‍റെ അടക്കിയ മൃതദേഹം മണ്ണില്‍ നിന്നും മാന്തി പുറത്തെടുത്തു. ചീഞ്ഞു തുടങ്ങിയിരുന്ന ആ ശരീരം അസഹ്യമായ ദുര്‍ഗന്ധം പുറപ്പെടുവിച്ചു. പെണ്‍കുട്ടിയെ ആ ശരീരത്തോടു കൂട്ടികെട്ടി കുപ്പായമാക്കി. അതിനു ശേഷം മണ്ണിട്ടു മൂടി. ആ രംഗങ്ങള്‍ ഇതില്‍ കൂടുതല്‍ വിശദീകരിക്കാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും എനിക്കു കഴിയുന്നില്ല. ഒരു കൊലപാതകം കാണുന്നതിന്‍റെ ദൈന്യത അവിടെ ആരുടെ മുഖത്തും പ്രകടമായില്ല. പെണ്‍കുട്ടിയുടെ കുടുംബമാണെന്നു തോന്നുന്നു, ഒരു കുടുംബം മാത്രം മാറി നിന്നു വ്യസനിക്കുന്നുണ്ടായിരുന്നു. ജീവിക്കുന്നവര്‍ മരിച്ചവന്‍റെ കുപ്പായമാകുന്ന വിചിത്രമായ ആ കാഴ്ച എനിക്കുണ്ടാക്കിയ ഞെട്ടല്‍ ചെറുതല്ല. ചീഞ്ഞളിഞ്ഞ ആ മൃതശരീരം ദൂരെ മാറി നിന്ന എന്നെക്കൊണ്ടു വരെ ശര്‍ദ്ദിപ്പിച്ചെങ്കില്‍, ഒരു പെണ്‍കുട്ടിയോടു അവര്‍ക്കിതു എങ്ങനെ ചെയ്യാനാവും?"

ജൊനാഥന്‍ സാവധാനം ആ പുസ്തകം അടച്ചു. പ്രത്യേകമായൊരു മാനസീകാവസ്ഥയിലായിരുന്ന അയാള്‍ ഡോ. കര്‍ത്തായെ കണ്ടെത്താന്‍ ആഗ്രഹിച്ചു. യൂണിവേഴ്സിറ്റിയില്‍ കര്‍ത്തായുടെ വിലാസം തിരഞ്ഞെങ്കിലും, ലഭിച്ചില്ല. അയാള്‍ രാജ്യത്തിനു പുറത്തെവിടെയെങ്കിലുമായിരിക്കുമോ എന്ന സംശയത്തില്‍ ഇന്‍റെര്‍നെറ്റില്‍ പരതിയെങ്കിലും, അവിടെ നിന്നും മറുപടി ലഭിച്ചില്ല. ചുരുക്കത്തില്‍ കര്‍ത്തായെ പറ്റി ഇന്നാര്‍ക്കും വലിയ വിവരമില്ല. പുസ്തകത്തില്‍ പ്രതിപാദിക്കുന്ന സന്തോഷ്‌, വനംവകുപ്പില്‍ നിന്നും വിരമിച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇത്ര പ്രഗല്ഭനാണെന്നു, ജൊനാഥന്‍റെ ഗൈഡായ സ്വാമി വരെ പറയുന്ന കര്‍ത്താ, ഏതെങ്കിലും ഉയര്‍ന്ന നിലയിലായിരിക്കുമെന്നത് ഉറപ്പാണ്. വിദേശ സര്‍വകലാശാലകളുടെ അദ്ധ്യാപക പട്ടികയില്‍ പരതിയെങ്കിലും, അവിടെയും നിരാശയായിരുന്നു ഫലം.

ആഴ്ചകള്‍ക്കു ശേഷമാണു പണ്ടു കര്‍ത്താ സഞ്ചരിച്ച വഴികളിലൂടെ ഒന്നു കൂടി യാത്ര ചെയ്യാന്‍ ജൊനാഥന്‍ തീരുമാനിക്കുന്നത്. ഇതിനു സ്വാമിയുടെ പൂര്‍ണ്ണ പിന്തുണയുമുണ്ടായിരുന്നു. സ്വാമിയുടെ കത്തിന്‍റെ ബലത്തില്‍, വയനാടു വനംവകുപ്പില്‍ നിന്നും, ജൊനാഥനു എല്ലാ വിധ പിന്തുണയും ലഭിച്ചു. കര്‍ത്താ, പുസ്തകത്തില്‍ പറയുന്നതിനു വിരുദ്ധമായി, ബൊഹീമിയന്‍ ആദിവാസികള്‍ പുറം ലോകവുമായി നന്നായി ഇടപഴകുന്നു എന്ന വിവരമാണു, വനം വകുപ്പില്‍ നിന്നും ജൊനാഥനു ലഭിച്ചത്. "കര്‍ത്തായ്ക്കു തെറ്റി പോയതായിരിക്കാന്‍ സാദ്ധ്യതയില്ല. ചിലപ്പോള്‍, മറ്റെവിടെയെങ്കിലുമുള്ള ബോഹീമിയക്കാരെപ്പറ്റിയായിരിക്കാം, കര്‍ത്താ പ്രതിപാദിച്ചത്", ജൊനാഥന്‍ മനസ്സില്‍ ഓര്‍ത്തു‌. 

ഉള്‍വനത്തിലായിരുന്നെങ്കിലും, കര്‍ത്താ പ്രതിപാദിക്കുന്നതു പോലെയുള്ള ഒരു ലോകമായിരുന്നില്ല ജൊനാഥനെ വരവേറ്റത്. അവിടെ ഒരു ട്രൈബല്‍ സ്കൂള്‍ ഉണ്ടായിരുന്നു. സ്ത്രീകള്‍ മാറു മറച്ചിരുന്നു. ആളുകള്‍ക്കു മലയാളം സംസാരിക്കാന്‍ അറിയാമായിരുന്നു. "മൂപ്പന്‍ മരിച്ചു കഴിയുമ്പോള്‍, പെണ്‍കുട്ടികളെ കുഴിച്ചു മൂടുന്ന ആചാരം ഇപ്പോഴുമുണ്ടോ?", സമീപത്തു കണ്ട മദ്ധ്യവയസ്കനായ ഒരു ആദിവാസിയോടു അയാള്‍ ചോദിച്ചു. "അതെല്ലാം പെരിയമൂപ്പന്‍ നിര്‍ത്തിച്ചാച്ച്". "പെരിയമൂപ്പന്‍ യാര്?", ജൊനാഥന്‍ വീണ്ടും ചോദിച്ചു. "വര്‍ഷങ്ങള്‍ക്കു മുമ്പു ചത്തു പോയി", ആദിവാസി നടന്നകന്നു. ജൊനാഥന്‍ അവിടെ മുഴുവന്‍ നടന്നു കണ്ടു. കൂട്ടത്തില്‍ സ്കൂളിലും അയാള്‍ കയറി. അതിന്‍റെ ഒരു വശത്തായി, പൊടി പിടിച്ച ഒരു ചിത്രത്തിന്‍റെ ചുവട്ടില്‍ ചെറിയ അക്ഷരത്തില്‍ ഡോ. ഡി. കര്‍ത്താ എന്നു രേഘപ്പെടുത്തിയിരുന്നു. അവിടെയുണ്ടായിരുന്ന ഒരു കുട്ടിയോടു ഇതാരാണെന്നു അയാള്‍ ചോദിച്ചു. "പെരിയമൂപ്പന്‍". പറഞ്ഞശേഷം അവന്‍ കളിക്കാനായി ഓടി പോയി. മരിച്ചവരുടെ കുപ്പായങ്ങള്‍ക്കു മുകളില്‍ ജീവിക്കുന്നവരുടെ കുപ്പായമായി ആ സ്കൂളും അതിലെ കൊച്ചു ചിത്രവും നിലകൊണ്ടു. 

"കര്‍ത്താ സാര്‍ എങ്ങനെ ഇവരുടെ പെരിയമൂപ്പനായി?", ജൊനാഥന്‍ വനം വകുപ്പിലെ കീപ്പറായ പിള്ളച്ചേട്ടനോടു അന്വേഷിച്ചു. പത്തറുപതു വയസ്സായ പിള്ള, വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരനാണ്. "കര്‍ത്താ സാര്‍ രണ്ടാമതു ഇവിടെ വന്നു കുട്ടികള്‍ക്കു അക്ഷരം പറഞ്ഞു കൊടുക്കുകയാണു ചെയ്തത്. ആദ്യം ഭയങ്കര എതിര്‍പ്പായിരുന്നു. സാറിനെ കൊല്ലാന്‍ വരെ ആദിവാസികള്‍ ഒരുങ്ങി. പക്ഷെ മറ്റൊരു ഗോത്രത്തിലെ കേളു എന്നൊരു ആദിവാസിയുടെ സഹായം സാറിനുണ്ടായിരുന്നു. ദിവസങ്ങള്‍ കടന്നു പോകെ, അവരുടെ രോഷം കുറഞ്ഞു വന്നു.  അവര്‍ പതിയെ നമ്മുടെ ഭാഷയില്‍ സംസാരിക്കാന്‍ പഠിച്ചു. പുറമേക്കുള്ള കച്ചവടങ്ങളും മറ്റും തുടങ്ങിയതോടെ അവരുടെ ജീവിത രീതിയിലും മാറ്റങ്ങള്‍ വന്നു തുടങ്ങി. പലപ്പോഴും ചൂഷണങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരുന്ന ആദിവാസി സ്ത്രീകളെ സംഘടിപ്പിച്ചു സാര്‍ അവര്‍ക്കൊരു കൂട്ടായ്മയുണ്ടാക്കി. കൈത്തൊഴിലുകള്‍ക്കു സര്‍ക്കാര്‍ സഹായം ലഭ്യമാക്കുകയും, പലപ്പോഴും പുറമേ നിന്നും ഡോക്ടര്‍മാരെ കൊണ്ടുവന്നു ആരോഗ്യ ക്യാമ്പുകള്‍ നടത്തുകയും ചെയ്തു. കര്‍ത്താ സാര്‍ അവരുടെ പെരിയ മൂപ്പനായി വളരുകയായിരുന്നു. ഇപ്പോഴത്തെ മൂപ്പന്‍റെ അപ്പന്‍ മരിക്കുമ്പോഴാണു പെണ്‍കുട്ടികളെ കുഴിച്ചു മൂടുന്ന ആ ചടങ്ങിനെതിരെ കര്‍ത്താ ശബ്ദമുയര്‍ത്തിയത്. വിദ്യാഭ്യാസം ഒരു സമൂഹത്തെ എങ്ങനെ മാറ്റുമെന്നതിന്‍റെ നേര്‍ക്കാഴ്ചയായി ബൊഹീമിയന്‍ സമൂഹം."

ഒരാഴ്ചയോളം വനാന്തരങ്ങളില്‍ കഴിഞ്ഞ ജൊനാഥന്‍ തിരികെയുള്ള യാത്രയില്‍ നന്നേ ക്ഷീണിതനായിരുന്നു. എന്നിരിക്കിലും അയാളുടെ മനസ്സില്‍ തീക്ഷ്ണമായ ചിന്തകള്‍ മാറി മറിഞ്ഞു. ആരും നോക്കാതെ യൂണിവേഴ്സിറ്റി ലൈബ്രറിയുടെ കോണുകളില്‍ മാറാല പിടിച്ചു കിടക്കുന്ന അനേകം പ്രബന്ധങ്ങള്‍ അയാള്‍ കണ്ടിരിക്കുന്നു. എന്നാല്‍ അവയില്‍ പലതും കര്‍ത്തായുടെ ജീവിതം പോലെ സമൂഹത്തില്‍ ചലനങ്ങളുണ്ടാക്കിയ, നന്മയുടെ വിത്തു പാകിയ അമൂല്യങ്ങളായ ജ്ഞാത്തിന്‍റെ ഉറവിടങ്ങളാണ്. ആ യാത്ര പഠനത്തിനപ്പുറമുള്ള ചില തീരുമാനങ്ങളിലേക്കാണു അയാളെ നയിച്ചത്. ആ തീരുമാനങ്ങളില്‍ പല മുഖങ്ങളും ചിരിച്ചു, മുകളില്‍ ദൈവവും, കീഴെ കുറച്ചു മനുഷ്യരും.

***********************

വര്‍ഷങ്ങള്‍ക്കു ശേഷം തന്‍റെ പ്രബന്ധത്തിന്‍റെ അവസാന ഘട്ട രചനാ വേളയില്‍ ജൊനാഥന്‍ കുറിച്ചു.
"സമര്‍പ്പണം- ഒരു ജനതയ്ക്കു മരിച്ചവന്‍റെ കുപ്പായം മനസ്സിലാക്കികൊടുത്ത, പുറം ലോകത്തിനു ഇന്നും അജ്ഞാതനായ ഡോ. ഡി. കര്‍ത്തായ്ക്ക്." 

Monday, September 16, 2013

വിപ്ലവം - ശരീരവും, മനസ്സും, ആത്മാവും


ഫോണിന്‍റെ തുടര്‍ച്ചയായ ശബ്ദവീചികള്‍ പുലര്‍ച്ചെ തന്നെ എന്‍റെ ഉറക്കത്തെ അലോസരപ്പെടുത്തി. ഏതോ മായാ ലോകത്തു നിന്നും ബോധം വീണ്ടും സാവധാനം യാഥാര്‍ത്ഥ്യത്തിലെക്കുയര്‍ന്നു. "രാഘവേട്ടാ, നിങ്ങളെവിടാണ്? കളക്ട്രെറ്റ് മാര്‍ച്ചിനു കാണുന്നില്ലല്ലോ", ലോക്കല്‍ സെക്രട്ടറി ദിനേശനാണു മറുപുറം. "ദിനേശാ, ഞാനൊന്നു കൊല്ലം വരെ പോവുന്നു", എന്‍റെ ശബ്ദത്തില്‍ ഉറക്കച്ചടവുകള്‍ കലര്‍ന്നിരുന്നു. "നിങ്ങളുടെ ഇത്തരം സ്വകാര്യ പരിപാടികള്‍ കാലേക്കൂട്ടി പാര്‍ട്ടിയെ അറിയിക്കെണ്ടേ? അതിനനുസരിച്ചല്ലേ, നമുക്കു പ്രക്ഷോഭ പരിപാടികളിലെ ആളുകളുടെ ഏണ്ണം നിജപ്പെടുത്താന്‍ സാധിക്കൂ. ഒരു ഉത്തരവാദിത്വപ്പെട്ട മെമ്പറായ രാഘവേട്ടന്‍ കൂടി ഇങ്ങനെ തുടങ്ങിയാല്‍.  കൊല്ലത്തൊക്കെ പോകുമ്പോള്‍ സ്വയം സൂക്ഷിക്കാന്‍ മറക്കേണ്ട. പാര്‍ട്ടിയാല്‍ സംരക്ഷിക്കപ്പെടുന്നവനാണു നിങ്ങളെന്നു അറിയാമല്ലോ‍. അറിയിച്ചിരുന്നെങ്കില്‍ സുരക്ഷിതമായൊരു യാത്രാസൌകര്യം നമ്മള്‍ ഒരുക്കുമായിരുന്നില്ലേ?", ദിനേശന്‍റെ ശബ്ദം അല്‍പം ഉയര്‍ന്നിരുന്നു. എന്നാല്‍ ക്ഷോഭിച്ചു എന്നു പറയാനാവില്ല. അല്ലെങ്കിലും പാര്‍ട്ടിയിലെ ഒരു സീനിയര്‍ മെമ്പറായ രാഘവനോടു ആരും അങ്ങനെ ദേഷ്യം കാണിക്കാറില്ല, അഭിപ്രായങ്ങള്‍ ചോദിക്കുക മാത്രമേ ചെയ്യൂ. അതു അദ്ദേഹം ഒരു ബുദ്ധിജീവിയായതു കൊണ്ടല്ല, മറിച്ചു ബഹുമാനം മൂലം മാത്രം. വേഗത്തില്‍ പായുന്ന ട്രാന്‍സ്പോര്‍ട്ട് ബസ്സിന്‍റെ ജനലിലൂടെ നല്ലൊരളവു കാറ്റ് അകത്തു പ്രവേശിക്കുന്നുണ്ട്‌. ഞാന്‍ സാവധാനം പുറം കാഴ്ചകളിലേക്കു മുഖമമര്‍ത്തി, അല്‍പ്പാല്‍പ്പമായി വീണ്ടും ഉറക്കത്തെ പുല്‍കി. 

മായാലോകം വീണ്ടും എനിക്കു ചുറ്റും നിറങ്ങള്‍ പടര്‍ത്തി. യൌവ്വനത്തിന്‍റെ, കൌമാരത്തിന്‍റെ എഴുവര്‍ണ്ണങ്ങളുള്ള ലോകം. ചിന്തയും, ബുദ്ധിയും അതിരുകളില്ലാതെ പാറി നടക്കാന്‍ വെമ്പുന്ന കൊല്ലത്തെ എഞ്ചിനീയറിംഗ് കോളേജു പഠന കാലം. ആ കാലഘട്ടത്തില്‍ മനസ്സു സ്വാഭാവീകമായും സമത്വത്തിന്‍റെയും, സഹവര്‍ത്തിത്വത്തിന്‍റെയും അനുകരണങ്ങള്‍ നല്‍കിയ വിപ്ലവ പാര്‍ട്ടിയിലേക്കു ആകര്‍ഷിക്കപ്പെട്ടു. പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ ഡി.എഫ്.ഐയുടെ ക്യാമ്പസ്‌ യൂണിയനിലെ സജീവാംഗം. പഠനത്തേക്കാള്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിനു മുന്‍ഗണന നല്‍കിയിരുന്ന ചിന്താഗതി. സംഘടനയുടെ ചിട്ടയായ പ്രവര്‍ത്തനവും, മേധാവിത്വവും മൂലം ക്യാമ്പസ്സില്‍ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനക്കും പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. മൂന്നാം വര്‍ഷ ഇലക്ട്രിക്കല്‍ ബാച്ചിലെ രഘുനന്ദന്‍ മതാധിഷ്ടിത പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി യൂണിയന്‍ കോളേജില്‍ ആരംഭിക്കുവാന്‍ ശ്രമിച്ചപ്പോള്‍ മുതലാണു പ്രശ്നങ്ങള്‍ ഉടലെടുത്തു തുടങ്ങിയത്. പ്രശ്നങ്ങള്‍ ഏറിയും, കുറഞ്ഞും, കോളേജിനെ എന്നും പ്രക്ഷുബ്ധമാക്കിക്കൊണ്ടിരുന്നു.

വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന ഡി,എഫ്,ഐയുടെ പ്രവര്‍ത്തകരെ ആക്രമിക്കുവാന്‍ കുറച്ചു ഗുണ്ടകള്‍ ഹോസ്റ്റലിനുള്ളിലേക്കു എത്തിയതു ഒരു ജൂണ്‍ മാസ രാത്രിയിലായിരുന്നു. രാത്രിയിലും തോരാതെ പെയ്യുന്ന കനത്ത മഴയെ അവഗണിച്ചു, ഹോസ്റ്റലിന്‍റെ ഇരുമ്പു ഗേറ്റുകള്‍ തള്ളിത്തുറന്നു അവര്‍ കണ്ണില്‍ കണ്ട വിദ്യാര്‍ത്ഥികളെ വെട്ടി. ഒന്നോ രണ്ടോ പേരുടെ കൈകള്‍ അടര്‍ന്നപ്പോഴുണ്ടായ നിലവിളിയില്‍ ഹോസ്റ്റല്‍ ഉണര്‍ന്നു. ഓരോ മുറികളിലായി സ്വരൂപിച്ചിരുന്ന വടിവാളും, കത്തികളുമായി വിദ്യാര്‍ത്ഥി സംഘം പുറത്തേക്കൊഴുകി. നാലുപാടും ചിതറിയ ഗുണ്ടകളെ അവര്‍ പിന്തുടര്‍ന്നു. നിലാവെളിച്ചം പോലും ആവുന്നത്ര ലഭിക്കാതിരുന്ന ആ രാത്രിയില്‍ മതിലിനിടയില്‍ ഒരു ഗുണ്ടയെ അവര്‍ തളച്ചു. അയാളുടെ മുഖം അത്ര കാണാനാവുമായിരുന്നില്ല. "രാഘവാ വെട്ടി കൊല്ലെടാ ആ പന്നിയെ", യൂണിറ്റ് സെക്രട്ടറി അലറുകയായിരുന്നു. മഴവെള്ളത്തില്‍ സാവധാനം രക്തത്തിന്‍റെ ചുവപ്പു കലര്‍ന്നു. ഉറക്കത്തില്‍ നിന്നും ഞാന്‍ ഞെട്ടി എഴുന്നേറ്റൂ. യുവത്വത്തിന്‍റെ മുഴുവന്‍ സമാധാനവും നഷ്ടപ്പെടുത്തിയ, ഞാന്‍ ബോധപൂര്‍വ്വം മറവിക്കു വിട്ടുനല്‍കിയ ആ ഓര്‍മ്മകള്‍ എന്‍റെ മനസ്സിലേക്കു വീണ്ടും എത്തിത്തുടങ്ങി. ഒരു പക്ഷെ വാര്‍ദ്ധക്യത്തില്‍, മനസ്സിനു പഴയ ശക്തിയില്ലായിരുന്നിരിക്കാം. 

അന്നു രാത്രി കൊല്ലപ്പെട്ടതു രഘുനന്ദനാണെന്നു പിറ്റേന്നു മാത്രമാണു ഞാന്‍ മനസ്സിലാക്കിയത്. ഞാനാണു കൊലയാളിയെന്നു അപ്പോഴേക്കും കോളേജില്‍ പ്രചരിച്ചിരുന്നു. വര്‍ഗീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ എന്‍റെ രക്തത്തിനായി പായുമ്പോഴാണു പഠനം തല്‍ക്കാലം മതിയാക്കി ഒരു പാര്‍ട്ടി ഗ്രാമത്തിന്‍റെ സംരക്ഷണത്തിലേക്കു മാറാന്‍ പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നത്. കൊലക്കേസും പാര്‍ട്ടി ഇടപെട്ടു മരവിപ്പിച്ചു. വിറപ്പിക്കേണ്ടവരെ വിറപ്പിക്കാനും, സന്തോഷിപ്പിക്കേണ്ടവരെ സന്തോഷിപ്പിക്കുവാനും, നശിപ്പിക്കേണ്ടവരെ നിഷ്കരുണം നശിപ്പിക്കുവാനും വേണ്ടുവോളമറിയാവുന്ന ഒരു പാര്‍ട്ടിയുടെ ശക്തി കേന്ദ്രത്തിലേക്കു അത്രയൊന്നും എത്തി നോക്കുവാന്‍ ശത്രുക്കള്‍ക്കായില്ല. 

"ചായ കുടിക്കാന്‍ പത്തു മിനിറ്റുണ്ട്", അറിയിച്ച ശേഷം കണ്ടക്ടര്‍ പുറത്തേക്കിറങ്ങി. ബസ്സു തൃശ്ശൂര്‍ എത്തിയിരിക്കുന്നു. പുലര്‍ച്ചെ കയറിയതിനാല്‍ എനിക്കു വിശന്നും തുടങ്ങി. ബസ്സ്‌ സ്റ്റാന്‍ഡില്‍ തന്നെയുള്ള ശക്തി ഹോട്ടലില്‍ നിന്നു മസാല ദോശയും, ചായയും കുടിച്ചു ഞാന്‍ സാവധാനം പുറത്തേക്കിറങ്ങി. സ്റ്റാന്‍ഡിനു മുന്നിലെ ചെങ്കൊടി, തെളിഞ്ഞ ആകാശത്തു പാറി നില്‍ക്കുന്നുണ്ടായിരുന്നു. എന്‍റെ കൈകള്‍ മുഷ്ടി ചുരുട്ടി അറിയാതെ ആകാശത്തേക്കുയര്‍ന്നു. ചെറുപ്പം മുതലുള്ള ശീലമാണ്. എന്‍റെ ജീവിതം തന്നെ ആ പതാകയില്‍ അലിഞ്ഞിരിക്കുന്നു. ബസ്സില്‍ അധികം താമസിയാതെ ഇരട്ട മണിശബ്ദം മുഴങ്ങി.

ഞാന്‍ കേളപ്പേട്ടനെയും, ദേവകിച്ചേച്ചിയെയും പരിചയപ്പെട്ടതു ആ പാര്‍ട്ടി ഗ്രാമത്തില്‍ നിന്നാണ്. അവരെ പോലെ, പാര്‍ട്ടി പറയുന്നതു അക്ഷരം പ്രതി അനുസരിക്കുന്ന ഒട്ടനവധി ആത്മാക്കള്‍ അവിടെയുണ്ടായിരുന്നു. പാര്‍ട്ടി തന്നെയായിരുന്നു അവരുടെ അന്നദാതാവും, സംരക്ഷകനും. ഭൂരിഭാഗം പേരും കൂലിപ്പണിക്കാരായ ആ ഗ്രാമത്തില്‍ ആധുനീകം എന്ന് വിളിക്കാവുന്ന ഒരു സൌകര്യവും ഉണ്ടായിരുന്നില്ല. അവരുടെയിടയില്‍ പ്രവര്‍ത്തിച്ചും, പണിയെടുത്തും സല്‍പ്പേരു സമ്പാദിച്ചെങ്കിലും, പാര്‍ട്ടി പദവികളില്‍ അധികം ഉയരാന്‍ സാധിച്ചില്ല. ദേവകിയുടെ മകള്‍ അഞ്ജനയുമായുള്ള വിവാഹത്തിനു മുന്‍കൈയെടുത്തതും പാര്‍ട്ടി തന്നെ. എന്തിനും, ഏതിനും ആ സംഘടിത ശക്തി ഒപ്പമുണ്ടായിരുന്നു. ഒരുമിച്ചു നില്‍ക്കുമ്പോഴുണ്ടാകുന്ന ആ ശക്തി, കര്‍ഷകര്‍, തൊഴിലാളികള്‍ തുടങ്ങി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട എല്ലാവരുടെയും പ്രതീക്ഷയാണ്. ഈ പാര്‍ട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ എന്ന ചിന്ത മുഴുമുപ്പിക്കാന്‍ പോലും എന്നെക്കൊണ്ടു സാധിക്കില്ല. ബസ്സു എറണാകുളം സ്റ്റാന്‍ഡില്‍ എത്തിയിരുന്നു. ഭക്ഷണം കഴിക്കുവാന്‍ അര മണിക്കൂറോളം വണ്ടി നിര്‍ത്തി. ദീര്‍ഘമായ യാത്ര കൈ കാലുകളെ തളര്‍ത്തിയിരിക്കുന്നു. പല ശരീരഭാഗങ്ങളും മരച്ചിരുന്നു. പുറത്തിറങ്ങി കൈകള്‍ വിടര്‍ത്തി ഞാന്‍ ക്ഷീണത്തെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. ഭക്ഷണ ശേഷം തിരികെയെത്തി അല്‍പ സമയം കണ്ണുകള്‍ അടച്ചു അവയ്ക്കു ഞാന്‍ വിശ്രമം അനുവദിച്ചു.     

തിരികെ ബസ്സില്‍ കയറി അല്‍പ സമയത്തിനകം മുപ്പതുകള്‍ പിന്നിട്ട ഒരു യുവാവു സമീപത്തു തിക്കിത്തിരക്കിയിരുന്നു. തീരെ മര്യാദയില്ലാത്ത പ്രകൃതം. സമീപമിരിക്കുന്ന എന്നോടു അല്‍പം പോലും മാന്യത കാണിക്കാതെയാണു അയാള്‍ ഇരുന്നത്. അയാള്‍ സ്വല്‍പ്പം കറുത്തിട്ടാണ്. മുഖത്തെ താടി തീരെ വെട്ടിയൊതുക്കാതെ അയാള്‍ അയാളോടു തന്നെ ദേഷ്യം പ്രകടിപ്പിച്ചു. ഞാന്‍ അയാളെ നോക്കിയൊന്നു പുഞ്ചിരിച്ചെങ്കിലും, മറുപടി ലഭിച്ചില്ല. അയാള്‍ ടിക്കറ്റ്‌ എടുത്തതില്‍ നിന്നും, കൊല്ലം വരെ അയാള്‍ മാത്രമാണു എന്‍റെ സഹയാത്രികന്‍ എന്നതു വ്യക്തമായി. ഇനിയും നാലഞ്ചു മണിക്കൂര്‍ യാത്രയുണ്ട്. ദീര്‍ഘനേരമായി ഒറ്റയ്ക്കുള്ള യാത്ര എന്നെ തളര്‍ത്തിത്തുടങ്ങിയിരുന്നു. "കൊല്ലത്താണോ വീട്?", ഞാന്‍ അയാളെ പരിചയപ്പെടാന്‍ ഒരു ശ്രമം നടത്തി. അയാളുടെ പരുഷമായ നോട്ടം, പരിചയപ്പെടാനുള്ള എന്‍റെ എല്ലാ ആവേശവും ശമിപ്പിച്ചു. "ഇങ്ങനെയും മനുഷ്യരുണ്ടോ?", ഞാന്‍ ആത്മഗതം ചെയ്തു. വിരസത അകറ്റാന്‍ ഞാന്‍ വീണ്ടും പുറംകാഴ്ചകളില്‍ മുഴുകി.

വണ്ടി ആലപ്പുഴ സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോഴാണു ഒന്നു വലിക്കണമെന്ന ആഗ്രഹം കലശലായത്. പത്തു മിനുട്ടോളം സ്റ്റോപ്പുണ്ടെന്നു കണ്ടക്ടര്‍ അറിയിക്കുകയും ചെയ്തു. വിരസത അകറ്റാനുള്ള എന്‍റെ ഏറ്റവും പ്രീയപ്പെട്ട ഒറ്റമൂലിയാണ് ബീഡിവലി. അതിനായി എപ്പോഴും ഒരു പായ്ക്കറ്റ് ബീഡി കൂടെയുണ്ടാവും. ആകാശത്തേക്കും, വായുവിലേക്കുമുയരുന്ന പുകച്ചുരുളുകള്‍, കവിതയും, കഥയും പോലെ മറ്റൊരു മനുഷ്യ കലാസൃഷ്ടിയാണെന്നു ഞാന്‍ ഇന്നും വിശ്വസിക്കുന്നു. പുരുഷന്മാരുടെ ടോയിലെറ്റിന്‍റെ ഭാഗത്തു മാറി നിന്നു ബീഡി വലിക്കുമ്പോഴാണു, പതുങ്ങിയ ആ ശബ്ദം ഞാന്‍ കേട്ടത്. "ചേട്ടാ ഒരു പഫ്‌ എടുത്തോട്ടെ? വല്ലാത്ത ക്ഷീണം". തിരിഞ്ഞു നോക്കിയപ്പോള്‍, സദാ അരസികനായി കാണപ്പെട്ട എന്‍റെ സഹയാത്രികനാണു അത്. എന്നാല്‍ ഇപ്പോള്‍ അയാളുടെ മുഖത്തു അത്ര ദേഷ്യ ഭാവം കാണുന്നില്ല. "വേണമെങ്കില്‍ ഒരു ബീഡി തന്നെ തരാം", എന്‍റെ സ്നേഹമാസൃണമായ വാഗ്ദാനത്തിനു അയാള്‍ തലയാട്ടി. താമസിയാതെ അവിടെ നിന്നു ഇരട്ട പുകച്ചുരുളുകള്‍ ഉയര്‍ന്നു. അവ വായുവില്‍ വച്ചു കൂടിക്കലര്‍ന്നു. 

ബസ്സു യാത്ര പുറപ്പെട്ടപ്പോള്‍, അയാള്‍ എന്നെ പരിചയപ്പെട്ടു. പുകച്ചുരുളുകള്‍ക്കു വായുവില്‍ മാത്രമല്ല, മനുഷ്യരിലും മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നു എനിക്കു മനസ്സിലായി. രാഷ്ട്രീയപരമായ കാര്യങ്ങളൊന്നും ഞാന്‍ പങ്കു വച്ചില്ല.  അത്തരം വിവരങ്ങള്‍ അപരിചിതരുമായി പങ്കു വയ്ക്കുന്നത് ഒരു ഗുണവും നല്‍കുന്നില്ല എന്നതാണ് അനുഭവം. "താങ്കളുടെ പേരെന്താണ്? എന്തു ചെയ്യുന്നു?", ഞാന്‍ അയാളെ പരിചയപ്പെടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. "എന്‍റെ പേരു രാമചന്ദ്രന്‍. കൊല്ലത്തു കുണ്ടറയാണു സ്ഥലം. നാട്ടില്‍ അല്ലറ ചില്ലറ ചെറിയ ബിസിനസ്സ് പരിപാടികളൊക്കെയായി പോകുന്നു", അയാള്‍ പറഞ്ഞു. "ഭാര്യയും കുട്ടികളുമൊക്കെ?", എന്‍റെ ചോദ്യത്തിനു അയാള്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. "ഇനിയും ആയിട്ടില്ല. അതിനെപറ്റിയൊന്നും ഇതുവരെ കാര്യമായി ആലോചിച്ചു തുടങ്ങിയില്ല". "ബിസിനസ്സ് തിരക്കുകളാവുമല്ലേ?", ഞാന്‍ ചിരിച്ചു കൊണ്ട് ചോദിച്ചു. എന്നാല്‍ അതിനു അയാള്‍ക്കു മറുപടിയൊന്നുമുണ്ടായില്ല. "ചേട്ടന്‍റെ കുടുംബമൊക്കെ എന്തു ചെയ്യുന്നു?", അയാള്‍ തിരികെയും ചോദ്യങ്ങള്‍ ഉന്നയിച്ചു തുടങ്ങി. "ഭാര്യ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല. രണ്ടു പെണ്‍കുട്ടികളാണ്. അവര്‍ കോഴിക്കോട് ഡിഗ്രിക്കു പഠിക്കുകയാണ്", ഇതും പറഞ്ഞു ഞാന്‍ പെഴ്സില്‍ നിന്നും കുടുംബ ഫോട്ടോയെടുത്തു അയാളെ കാണിച്ചു. ഇളയ മോളുടെ കോളേജ് പ്രവേശന സമയത്തു, ഫോട്ടോ എടുക്കാന്‍ പോയപ്പോള്‍ എടുപ്പിച്ചതാണ്. എന്‍റെ മനസ്സു പോലെ എപ്പോഴും കൂടെയുണ്ടാവും ആ മുഖങ്ങളും. "നല്ല കുടുംബം. അസൂയ തോന്നുന്നു", അയാള്‍ ഇതു പറയുമ്പോഴും ഫോട്ടോയില്‍ നിന്നു കണ്ണെടുക്കുന്നുണ്ടായിരുന്നില്ല. "ഇത്ര വ്യസനിക്കാന്‍ തനിക്കത്ര പ്രായമൊന്നും ആയിട്ടില്ലല്ലോ", ഞാന്‍ പ്രതികരിച്ചു.

ബസ്സു ലക്ഷ്യത്തിലേക്കു എത്തുന്നതനുസരിച്ചു, ഞങ്ങളുടെ സൌഹൃദവും പുത്തന്‍ മേച്ചില്‍പ്പുറങ്ങളിലൂടെ സഞ്ചരിച്ചു. അയാളുടെ മുഖത്തു തുടക്കത്തിലുണ്ടായിരുന്ന ദേഷ്യഭാവം ഇപ്പോള്‍ തീരെ കാണാനാവുന്നില്ല. ചര്‍ച്ചകള്‍ സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളിലൂടെ കടന്നു പോയി. അയാള്‍ എന്‍റെ കുടുംബത്തെക്കുറിച്ചറിയാന്‍ നല്ല ഉത്സാഹം കാണിച്ചു. "അപ്പനും അമ്മയുമൊക്കെ എന്തു ചെയ്യുന്നു?", ഞാന്‍ വളരെ സാധാരണ മട്ടില്‍ ചോദിച്ചതാണെങ്കിലും, അയാളുടെ മുഖം വിഷാദപൂരിതമായി. "അപ്പന്‍ ചെറുപ്പത്തിലെ മരിച്ചു. അമ്മയാണു എന്നെ വളര്‍ത്തിയത്. ഞങ്ങള്‍ ഇരട്ട സഹോദരങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റിത്തരാന്‍ നിരക്ഷരയായ ഒരു സ്ത്രീക്കു ഒരിക്കലും സാധിക്കുമായിരുന്നില്ല. അതിനാല്‍ തന്നെ വിദ്യാഭ്യാസം നേടാന്‍ എനിക്കായില്ല. പ്രായമായപ്പോള്‍ ഓരോ തൊഴില്‍മേഘലകളിലേക്കു ഞങ്ങള്‍ തന്നെ ഇറങ്ങുകയായിരുന്നു". "ആ ചോദ്യം വേണ്ടിയിരുന്നില്ല. പ്രത്യേകിച്ചു, വണ്ടി  കൊല്ലം അടുക്കാറായ സ്ഥിതിക്ക്", ഞാന്‍ മനസ്സില്‍ പരിതപിച്ചു. 

അസ്തമയ സൂര്യന്‍റെ കിരണങ്ങളാല്‍ അലംകൃതമായിരുന്ന കൊല്ലം സ്റ്റേഷനിലേക്കു വണ്ടി പ്രവേശിച്ചു. ഞങ്ങള്‍ ഇരുവരും  ഇറങ്ങി. "പരിചയപ്പെട്ടതില്‍ വളരെ സന്തോഷം. ഇനിയും എവിടെയെങ്കിലും വച്ചു കാണാം", കൈ കൊടുത്തു ഞങ്ങള്‍ പിരിഞ്ഞു. ഞങ്ങളുടെ വഴികള്‍ ഇനി വ്യത്യസ്തങ്ങളാണ്, ലക്ഷ്യങ്ങളും. പ്രായമായ അമ്മയെ സംരക്ഷിക്കാനായിരിക്കാം അയാള്‍ പോവുന്നത്. ഞാന്‍ എന്‍റെ ഭൂതകാല ഓര്‍മ്മകളെ പുനരുജ്ജീവിപ്പിക്കാനും, പറ്റുമെങ്കില്‍ ഈ വൈകിയ വേളയിലെങ്കിലും അവയ്ക്കു പരിഹാരം ചെയ്യാനും. ഫലം ഉറപ്പില്ലാത്ത ഒരു പ്രവര്‍ത്തിക്കിറങ്ങുന്നതിനു മുമ്പുള്ള ഒരു ചങ്കിടിപ്പ്, അത് എന്നില്‍ വ്യക്തമായി കേള്‍ക്കാമായിരുന്നു. കൊല്ലം ടി.കെ.എം. കോളേജ് ലക്‌ഷ്യം വച്ചു ഞാന്‍ അടുത്ത വണ്ടിയില്‍ കയറി. 

കോളേജു കവലയില്‍ എത്തുമ്പോഴേക്കും നേരം നന്നേ ഇരുട്ടിയിരുന്നു. വൈദ്യുത ദീപങ്ങളാല്‍ അലംകൃതമായ കോളേജു കെട്ടിടം ഏകദേശം മുപ്പതു മുപ്പത്തഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണു ഞാന്‍ നേരിട്ടു കാണുന്നത്. പരിസരങ്ങള്‍ക്കു മാറ്റമുണ്ടെങ്കിലും, കോളേജിനു കാര്യമായ ഒരു മാറ്റവും ദൃശ്യമായില്ല. പഠന കാലത്തു താമസിച്ചിരുന്ന എസ്.എസ്. ലോഡ്ജില്‍ ഞാന്‍ മുറിയെടുത്തു. ദീര്‍ഘയാത്രയുടെ ക്ഷീണം അകറ്റാനുള്ള ഒരു കുളിയും കഴിഞ്ഞു ഞാന്‍ പുറത്തേക്കിറങ്ങി. ഒരു കാലത്തു ഞാന്‍ ചിലവഴിച്ച സ്ഥലങ്ങള്‍ ഒന്നു കൂടെ സമാധാനമായി കാണുവാനും, ചില വിവരങ്ങള്‍ ശേഖരിക്കുവാനും, കോളേജിനു ചുറ്റുപാടും ഞാന്‍ നടന്നു, ഒന്നല്ല പലവട്ടം. എന്‍റെ ജീവിതം തന്നെ മാറ്റി മറിച്ച ആ ഹോസ്റ്റല്‍‍, ഒരു അപരിചിതന്‍റെ സ്വാതന്ത്ര്യത്തോടെ ഞാന്‍ പുറമേ നിന്നു കണ്ടു. മങ്ങിയ വെളിച്ചത്തില്‍ കോളേജു മതില്‍ പണ്ടത്തെതുപോലെ ഒന്നു കൂടി ചാടികടക്കാന്‍ മനസ്സു താല്പ്പര്യപ്പെട്ടു. മനസ്സിനെ പൂര്‍ണ്ണമായും അനുസരിക്കുന്ന പ്രായത്തില്‍ നിന്നു ശരീരം വിടുതല്‍ പ്രാപിച്ചു തുടങ്ങിയിരുന്നതിനാല്‍, അത്തരം കാര്യങ്ങള്‍ക്കു ശ്രമിച്ചില്ല. നടന്നു മടുത്തപ്പോള്‍ ഞാന്‍ ഗോപിയേട്ടന്‍റെ ഹോട്ടലിലേക്കു കയറി. പണ്ടു മുതലേ അവിടെയുള്ളയാളാണു ഗോപിയേട്ടന്‍. അത്ര അത്യാധുനീക ഹോട്ടലൊന്നുമല്ല, മറിച്ചു ഒരു സാധാരണ ഭക്ഷണശാല എന്നു പറയാം.

"ഗോപിയേട്ടാ, ഒരു കുറ്റി പുട്ടും, കടലക്കറിയും", പേരു വിളിക്കുന്നതു കേട്ട് ആ വയസ്സന്‍ എന്‍റെ മുഖത്തേക്ക് തുറിച്ചു നോക്കി. അയാളുടെ ഓര്‍മ്മകളുടെ ശേഖരിണിയില്‍ ഇങ്ങനെയൊരു മുഖം കണ്ടെത്താനാവാഞ്ഞതുകൊണ്ടാണെന്നു തോന്നുന്നു, മുഖത്തു ഒരു അപരിചിതത്വം ശേഷിച്ചു. ഭക്ഷണം കൊണ്ടു വരുമ്പോള്‍ അയാള്‍ ചോദിച്ചു, "ആരാണെന്നു അത്ര മനസ്സിലായില്ല". "ഞാന്‍ പത്തു മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പു ഇവിടെ പഠിച്ച ഒരു വിദ്യാര്‍ത്ഥിയാണ്. വീണ്ടും, പഠിച്ച സ്ഥലങ്ങള്‍ ഒന്നു കൂടി കാണാനായി വന്നതാണ്". ഗോപിയേട്ടന്‍റെ മുഖത്തു സന്തോഷം വിടര്‍ന്നു. പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പലപ്പോഴും ഇങ്ങനെ അവിടെ വരാറുണ്ട്. വരുമ്പോഴെല്ലാം ചില്ലറ കയ്യില്‍ തടയാറുമുണ്ട്. ഭക്ഷണ ശേഷം അയാള്‍ക്കു ഇരുനൂറു രൂപയുടെ നോട്ടുകള്‍ കൈമാറിക്കൊണ്ടു ഞാന്‍ ചോദിച്ചു, "പണ്ടു ഇവിടെ കോളേജു ഹോസ്റ്റലില്‍ വെട്ടി കൊല്ലപ്പെട്ട ഒരു രഘുനന്ദനെ ഓര്‍മ്മയുണ്ടോ? ഏകദേശം പത്തു മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ്". അയാള്‍ അപ്പോള്‍ തന്നെ പറഞ്ഞു, "അതെങ്ങനെ മറക്കാനാവും. അതിനു ശേഷം ഇവിടെ കലാപമല്ലായിരുന്നോ, കലാപം. ഒരു മാസത്തോളം ഇവിടുത്തെ ഒരു കടയും തുറന്നിട്ടില്ല. അല്ല എന്തേ ഇപ്പൊ ഇതു ചോദിക്കാന്‍?". "അല്ല, ഞാന്‍ ആ സമയമാണ് ഇവിടെ പഠിച്ചിരുന്നത്. രഘുനന്ദന്‍റെ വീടെവിടെയാണെന്നു ഗോപിയേട്ടനു അറിയാമോ?", ഞാന്‍ ചോദിച്ചു. "അതു നമ്മടെ കുണ്ടറക്കപ്പുറം വാഴക്കാലായിലാണു. വര്‍ഗീയ പാര്‍ട്ടിയുടെ വല്യ പ്രവര്‍ത്തകനായിരുന്നല്ലോ പുള്ളി. പുള്ളിയുടെ ഭാര്യയേയും, മക്കളെയും അതു കഴിഞ്ഞു ആ പാര്‍ട്ടി ഏറ്റെടുത്തു. അവരൊക്കെ ഇപ്പോള്‍ അതിന്‍റെ സജീവ പ്രവര്‍ത്തകരാണ്", അയാള്‍ അറിയിച്ചു. ഗോപിയേട്ടനു സലാം കൈമാറി ഞാന്‍ കടയില്‍ നിന്നിറങ്ങി.

രഘുനന്ദന്‍ ലാട്ടറല്‍ എന്‍ട്രി ആണെന്നറിയാമായിരുന്നെങ്കിലും, അയാള്‍ക്കു ഭാര്യയും, മക്കളുമുള്ള കാര്യം ഇപ്പോഴാണു ഞാന്‍ അറിയുന്നത്. ഞാന്‍ വന്നതിനു എന്താണെങ്കിലും ഒരര്‍ത്ഥമുണ്ടായെന്നു ഞാന്‍ ആശ്വസിച്ചു. അതു പോലെ ഞാന്‍ ചെയ്തതിന്‍റെ ആഴവും, പരപ്പും വളരെ വലുതാണല്ലോ എന്നോര്‍ത്തപ്പോള്‍ കുറ്റബോധവും. പിന്നീടു അധിക സമയം അവിടെ ചുറ്റി തിരിയാതെ, ഞാന്‍ തിരികെ ലോഡ്ജിലെ മുറിയിലെത്തി. സുഖകരമായ ഒരു നിദ്ര പ്രതീക്ഷിച്ചു കട്ടിലില്‍ കിടന്നു. പഴയ ഓര്‍മ്മകള്‍ എന്‍റെ ചിന്തയെ വേട്ടയാടിക്കൊണ്ടിരുന്നു. രാത്രിയുടെ ഏതോ യാമത്തില്‍ ഞാന്‍ ഉറക്കത്തിലേക്കു നിപതിച്ചു. പിറ്റേന്നു പുലര്‍ച്ചെ ഞാന്‍ വഴക്കാലായിലേക്ക് പുറപ്പെട്ടു.

വഴക്കാലായില്‍ രഘുനന്ദന്‍റെ വീടു കണ്ടെത്താന്‍ അല്‍പം പോലും ബുദ്ധിമുട്ടേണ്ടി വന്നില്ല. പ്രതീക്ഷിച്ച പോലെ നന്നേ ചെറിയ ഒരു ഭവനമാണു എന്നെ എതിരേറ്റത്. കാളിംഗ് ബെല്‍ കേട്ടിട്ട് പത്തന്‍പതു വയസ്സായ ഒരു സ്ത്രീ കതകു തുറന്നു. തലയില്‍ അങ്ങിങ്ങായി നരയുടെ നേര്‍ത്ത പൊട്ടുകള്‍ കാണാം. "രഘുനന്ദന്‍റെ ഭാര്യ?", എന്‍റെ സംശയ ഭാവം കണ്ട അവര്‍ ഭാര്യയാണ് എന്നറിയിച്ചു. ഞാന്‍ വാക്കുകള്‍ക്കു വേണ്ടി പരാതിയ ഏതാനും നിമിഷങ്ങള്‍ ഞങ്ങള്‍ക്കു ചുറ്റും നിശബ്ദത പറന്നു. ഒടുവില്‍ അവരാണു അതിനു വിരാമമിട്ടത്. "ആരാണ്?", അവര്‍ ചോദിച്ചു. എന്‍റെ ശബ്ദത്തെ വര്‍ദ്ധിച്ച ഉമ്മിനീര്‍ ഗദ്ഗദമാക്കി മാറ്റി. ബാഗില്‍ നിന്നു രണ്ടു ലക്ഷം രൂപയുടെ ഒരു പൊതി അവര്‍ക്കു കൈമാറിക്കൊണ്ടു ഞാന്‍ പറഞ്ഞു, "സഹോദരി, പത്തുമുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പു വിവരമില്ലായ്മയുടെ നാളുകളില്‍ ഞാന്‍ നിങ്ങളുടെ ജീവിതത്തെ മാറ്റി മറിച്ച ഒരു തെറ്റു ചെയ്തു. എന്‍റെ ജീവിതം കൊണ്ടുള്ള ഒരു ചെറിയ പരിഹാരമാണിത്". ഞാന്‍ പുറത്തേയ്ക്കു നടക്കുമ്പോള്‍ അവരെ തിരികെ നോക്കിയില്ല. അഥവാ തിരകെ നോക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി സ്ഥബ്ധയായി നില്‍ക്കുന്നത്  കഥാകാരന്‍ ഇപ്പോള്‍ കാണുന്നു. 

എന്‍റെ മനസ്സിന്‍റെ വലിയൊരു ഭാരമിറങ്ങിയിരുന്നു. അന്നു രാത്രിയിലെ കണ്ണൂര്‍ എക്സ്പ്രസ്സിനാണു ടിക്കറ്റു ബുക്കു ചെയ്തിരിക്കുന്നത്. ശാന്തമായ മനസ്സുമായി ഏതാനും മണിക്കൂറുകള്‍ ആ ലോഡ്ജില്‍ താമസിച്ച ശേഷം രാത്രി ഏഴു മണിയോടെ ബില്‍ സെറ്റില്‍ ചെയ്തു ഞാന്‍ പുറത്തേക്കിറങ്ങി. കോളേജിനു പുറകിലുള്ള വിജനമായ വഴിയിലൂടെ നടക്കുമ്പോള്‍ ഞാന്‍ സന്തോഷവാനായിരുന്നു. പുറമേ എന്തോ കൊണ്ടു മുറിയുന്നതായി തോന്നിയപ്പോഴാണ് ഞാന്‍ ഞെട്ടി തിരിഞ്ഞത്. "എന്‍റെ അപ്പനെ കൊന്നിട്ടു നീ അങ്ങു തിരിച്ചു പോകാമെന്നു കരുതിയല്ലേ. വെട്ടി കൊല്ലെടാ ഈ പന്നിയേ", ശരീരത്തില്‍ അങ്ങിങ്ങു പാറുന്ന വാളിന്‍റെ ശീല്‍ക്കാരത്തില്‍ എന്‍റെ ബോധം മറഞ്ഞു തുടങ്ങി. വെട്ടുന്ന ഇരട്ട സഹോദരനെയും, അയാളുടെ കൂട്ടാളികളെയും തടയുന്ന രാമചന്ദ്രനെ ഒരു ഞെട്ടലോടെയാണ് ഞാന്‍ കണ്ടത്. അയാള്‍ ഉപയോഗിക്കുന്നുണ്ടായിരുന്നില്ലെങ്കിലും, രാമചന്ദ്രന്‍റെ കയ്യിലും വാളുണ്ടായിരുന്നു. "വേണ്ടടാ. ഇയാളെ എനിക്കറിയാം. വെട്ടല്ലേ", എന്ന രാമചന്ദ്രന്‍റെ ശബ്ദം അപ്പോഴും കേള്‍വി ശക്തി ശേഷിച്ചിരുന്ന എന്‍റെ കാതുകളില്‍ മുഴങ്ങി. സമയം കടന്നുപോകെ, ചോരയില്‍ കുളിച്ചൊരു ജഢം അനാഥപ്രേതമായി കോളേജു പരിസരത്തു കിടന്നു. ആ ചോരയില്‍ അപ്പനും, അമ്മയും, രണ്ടു പെണ്മക്കളുമടങ്ങുന്ന ഒരു കുടുംബ ചിത്രവും പുതഞ്ഞു കിടന്നു. പരിസരത്തുള്ള, വിപ്ലവത്തിന്‍റെ രക്തം കലര്‍ന്ന ചെങ്കൊടി, അപ്പോഴും ഉയര്‍ന്നു പാറിക്കൊണ്ടിരുന്നു.  പല കഥകളും അതില്‍ ആരംഭിക്കുന്നു. അതില്‍ തന്നെ അവസാനിക്കുകയും ചെയ്യുന്നു.