Raise our Conscience against the Killing of RTI Activists




Thursday, September 18, 2014

വാക പൂക്കുമ്പോള്‍


ഉരുക്കുപാലത്തിന്‍റെ തൂണുകള്‍ പോലെ, കോളേജിലെ രണ്ടാം നിലയിലുള്ള ക്ലാസ്സ്മുറിയില്‍ നിരന്നു കിടന്ന ബെഞ്ചുകള്‍ക്കും, ഡെസ്കുകള്‍ക്കുമിടയിലൂടെ എന്‍റെ കണ്ണുകള്‍ ശ്രിദ്ധിച്ചുകൊണ്ടിരുന്നതു മുന്‍വശത്തെ ഭിത്തിയിലെ ഘടികാരത്തിന്‍റെ സദാ ചലിച്ചുകൊണ്ടിരുന്ന സൂചികളെ മാത്രമാണ്. കോളേജു കലോത്സവത്തിലെ കഥാരചനാ മത്സരത്തില്‍ ഒരക്ഷരം പോലും കുറിക്കാന്‍ സാധിക്കാതെ, ഞാന്‍ കയ്യിലുണ്ടായിരുന്ന വെള്ള കടലാസ്സുകള്‍ ചുരുട്ടുകയും നിവര്‍ത്തുകയും ചെയ്തുകൊണ്ടിരുന്നു. എഴുതാന്‍ മനസ്സിലേക്കു വരുന്നതാകട്ടെ, വെറും ഏഴാം കിട ക്ലീഷേ പ്രയോഗങ്ങള്‍ മാത്രവും. മുന്നിലെ ബോര്‍ഡില്‍ വലിയ അക്ഷരത്തില്‍ എഴുതിയിരുന്ന പ്രത്യാശ എന്ന വിഷയം ക്ലാസ്സ്‌ മുറിയുടെ ഏതു കോണിലുള്ളവര്‍ക്കും വായിച്ചെടുക്കാന്‍ സാധിക്കും. ചുറ്റിലും കഥകള്‍ പോട്ടിമുളക്കുകയാണ്. സഹ കഥാകൃത്തുക്കളുടെ ശ്വാസനിശ്വാസങ്ങള്‍ക്കു പോലും കഥാഗതിക്കനുസരിച്ചു വ്യതിയാനം സംഭവിക്കുന്നുണ്ട്. ഒരു സൃഷ്ടിക്കായി തലച്ചോറു മുഴുവന്‍ പരതിയിട്ടും നിശ്വാസം മാത്രമാണു പ്രതിധ്വനിച്ചത്. ചിലപ്പോള്‍ അങ്ങനെയാണ്, വിശേഷിച്ചും സമയനിഷ്ടമായി രചിക്കേണ്ടി വരുമ്പോള്‍. സൃഷ്ടികള്‍ സ്വാതന്ത്ര്യത്തിന്‍റെ പ്രതിഫലനമാണെന്നും, അതിനാല്‍ അവയ്ക്കു സമയം നിശ്ചയിക്കരുതെന്നുമുള്ള പല വിധ വാദങ്ങള്‍ നിരത്തി തലച്ചോര്‍ എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എന്നിരിക്കിലും എനിക്കറിയാമായിരുന്നു, മത്സരത്തില്‍ ഞാന്‍ പിന്തള്ളപ്പെടുകയാണെന്ന്. നടുക്കടലില്‍ ഒഴിഞ്ഞ വഞ്ചിയുമായി തുഴയുന്ന മുക്കുവന്‍റെ മനസ്സോടെ ഞാന്‍ ആ ക്ലാസ്സ്മുറിയുടെ ചുമരുകളോടു ചേര്‍ന്നിരുന്നു വിമ്മിഷ്ടപ്പെട്ടു. 

ചെറുതായി മുറിയില്‍ എത്തുന്ന, കലോത്സവ നൃത്തമത്സരത്തിന്‍റെ ശബ്ദം, ഒരു പശ്ചാത്തല സംഗീതം പോലെ കാതിനിമ്പം നല്‍കുന്നുണ്ട്. കലാപരമായ പ്രവര്‍ത്തനങ്ങളില്‍ തല്‍പ്പരരല്ലാത്ത കുറച്ചു വിദ്യാര്‍ത്ഥികള്‍ കോളേജിനു മുന്നിലെ പൂന്തോട്ടത്തിലിരുന്നു സമയം കളയുന്നു. അവയും, പുറത്തുള്ള വെയിലും, സൌന്തര്യവുമെല്ലാം ജനലരികിലുള്ള എന്‍റെ ഇരിപ്പിടത്തിലിരുന്നു കൃത്യമായി വീക്ഷിക്കാം. സൂര്യ താപത്തില്‍ വിയര്‍ത്തൊലിച്ചു ധൃതിയില്‍ നടക്കുന്നവരെയും, പൂന്തോട്ടത്തിലെ മരത്തണലിന്‍റെ ശീതളിമയില്‍ ഇളംകാറ്റാസ്വദിക്കുന്നവരെയും, പുഞ്ചിരിക്കുന്നവരെയും, ഗൌരവക്കാരെയുമെല്ലാം  കാണാം. മനസ്സിനെ ഈ പുറംകാഴ്ചകളില്‍ അല്‍പ സമയം സ്വതന്ത്രമാക്കി ഞാന്‍ കണ്ണുകളടച്ചു, സൌന്ദര്യമുള്ള അകക്കാഴ്ചകള്‍ക്കായി.

മനസ്സിന്‍റെ കോണുകളില്‍ അങ്ങിങ്ങായി ചില രൂപങ്ങള്‍ മിന്നുന്നുണ്ട്, അവയ്ക്കു പക്ഷെ കണ്ടു മറന്ന ചില പരിചിത മുഖങ്ങളോടു രൂപസാദൃശ്യം തോന്നുന്നു. കഥാപാത്രങ്ങളെ കൂട്ടിയിണക്കുന്ന ഇരുണ്ട ഇടനാഴികളില്‍ പഴകിയ ഓടിന്‍റെ വിടവിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശം കടന്നുവന്നു. സമയത്തിന്‍റെ തള്ളലില്‍ നിന്നു മനസ്സു സ്വതന്ത്രമാകുന്നതനുസരിച്ചു, ഞാന്‍ കഥയ്ക്കുള്ളിലേക്കു കൂടുതല്‍ ഇറങ്ങി ചെന്നു. ചുറ്റിലും നമുക്കു കാണാനാവാതെയുണ്ടെന്നു ഒരിക്കലെങ്കിലും നമ്മള്‍ ഭയപ്പെട്ടിരുന്ന ഭൂതഗണങ്ങളെ പോലെ, എന്‍റെ കഥാപാത്രങ്ങളെ അവര്‍ കാണാതെ ഞാന്‍ തൊടുകയും, സാഹചര്യങ്ങള്‍ സ്വയം സൃഷ്ട്ടിക്കുകയും ചെയ്തു. സൃഷ്ടിയും, സ്ഥിതിയും ഒരുമിച്ചു ഒരു കഥാകാരനു മാത്രമുള്ളതാണ്. കണ്ണുകള്‍ തുറന്ന ഞാന്‍ സമയത്തിന്‍റെ സൂചികളിലേക്കു പിന്നീട് നോക്കിയില്ല. മനസ്സില്‍ കഥയും, പശ്ചാത്തലവും സൃഷ്ടിക്കായുള്ള അസാധാരണമായ ധൃതിയിലായിരുന്നു. ഇടയ്ക്കിടയ്ക്കുള്ള ചുരുട്ടലുകള്‍ വരകള്‍ വീഴ്ത്തിയിരുന്ന വെള്ളകടലാസുകള്‍ ഞാന്‍ മടക്കി നിവര്‍ത്തി. കഥയിലെ ആദ്യാക്ഷരങ്ങളില്‍ സാവധാനം മഷി പുരണ്ടു.

***********************************************************
രഘു തിരുവനന്തപുരം സെന്‍ട്രല്‍ ജെയിലിന്‍റെ അകത്തളത്തില്‍ പ്രവേശിച്ചത് ഒരു കുറ്റവാളിയായാണ്. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട അന്നു തന്നെ പോലീസ് അയാളെ വിചാരണവേളയില്‍ താമസിപ്പിച്ചിരുന്ന സബ് ജെയിലില്‍ നിന്നും സെന്‍ട്രല്‍ ജെയിലിലേക്കു മാറ്റുകയായിരുന്നു. ജെയിലിനു പുറത്ത് ആവര്‍ത്തന വിരസതയോടെ വൃക്ഷ മുത്തച്ഛന്മാര്‍  ജയില്‍ പ്രവേശന കാഴ്ചയില്‍ നിന്നു ശിഖിരങ്ങള്‍ ചലിപ്പിച്ചു മുഖം മറച്ചു. ജയില്‍വാതില്‍ തുറക്കുമ്പോഴുള്ള കര കര ശബ്ദം സുപ്രണ്ടിന്‍റെ മുറി വരെ എത്തും. കുനിഞ്ഞു കയറുമ്പോള്‍ അയാളുടെ മുഖത്തു ആശങ്കയും, ഭയവും നിഴലിച്ചിരുന്നു. സുപ്രണ്ടിന്‍റെ മുറിയില്‍ അയാളെ എത്തിച്ച്, രസീതും കൈപറ്റി പോലീസ് മടങ്ങി. 

"ഇന്നാടാ ഇവിടെ ഒപ്പിട്", സുപ്രണ്ട് അലക്സാണ്ടര്‍ സര്‍ അയാളോടു രജിസ്റ്റര്‍ നീട്ടി പറഞ്ഞു. "നിന്‍റെ തരികിട വേലകളൊക്കെ ഇവിടെ എറക്കിയാലുണ്ടല്ലോ", ഒപ്പിട്ടുകൊണ്ടിരിക്കുമ്പോള്‍ സൂപ്രണ്ട് അയാള്‍ക്കു മുന്നറിയിപ്പു കൊടുത്തു. വശത്തു നിന്നും മറ്റൊരു ജയില്‍ ജീവനക്കാരന്‍ അയാള്‍ക്കു തേച്ച വെള്ള കുപ്പായവും, മുണ്ടും നീട്ടിക്കൊണ്ടു പറഞ്ഞു, "പൊറത്തുള്ള മുറിയില്‍ പോയി മാറ്റിയിട്ടു വാടാ". രഘു പുറത്തു പോയി കുപ്പായം മാറ്റി ജയില്‍ വേഷം ധരിച്ചു വന്നു. അയാളുടെ കയ്യില്‍ നിന്നും മാറിയ കുപ്പായവും, വാച്ചും മേടിച്ച ജീവനക്കാരന്‍ അതു രെജിസ്റ്ററില്‍ രേഖപ്പെടുത്തി. "പൊറത്തു പോയി വാര്‍ഡനെ കാണ്. വശത്തു നിന്നും നാലാമത്തെ മുറിയാണ്", ജീവനക്കാരന്‍ പറഞ്ഞു. ജയിലിലുള്ള ആയിരക്കണക്കിനു ശുഭ്രവസ്ത്രധാരികളിലൊരാളായി, മൂടുപടമുള്ളൊരു മനസ്സുമായി അയാള്‍ മുറിക്കു പുറത്തേക്കിറങ്ങി. 

കെ. സി. ലാല്‍, വാര്‍ഡന്‍, എന്നൊരു ബോര്‍ഡാണു അയാളെ ആ മുറിയിലേക്കു സ്വാഗതം ചെയ്തത്. മാറാല തൂങ്ങിയ ആ മുറിക്കുള്ളിലെ തടിക്കസേരയില്‍ വാര്‍ഡനെ രഘു കണ്ടു. "എന്താടാ നിന്‍റെ കുറ്റം?", അയാള്‍ ചോദിച്ചു. മൌനം പാലിച്ച രഘുവിന്‍റെ മുന്നില്‍ അയാളുടെ ശബ്ദം ഉയര്‍ന്നു, "എന്താടാ നായിന്‍റെ മോനെ, നിനക്കു ചെവി കേട്ടു കൂടെ?" ആക്രോശത്തില്‍ ബോധം വീണ്ടെടുത്ത രഘു ഒറ്റശ്വാസത്തില്‍ അറിയിച്ചു, "കാമുകിയെ കൊന്നു." "എങ്ങനെയാടാ കൊന്നത്?", അയാള്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. "കഴുത്തു ഞെരിച്ച്", പറയുമ്പോള്‍ അവന്‍റെ ശബ്ദം വിറച്ചു. വാര്‍ഡന്‍ കസേരയില്‍ നിന്നെഴുന്നേറ്റ് ആക്രോശിച്ചു വരുന്നതു കണ്ട അവന്‍ പിന്നോട്ടാഞ്ഞു. അപ്പോഴേക്കും അയാളുടെ കൈ വിരലുകള്‍ അവന്‍റെ മുഖത്തു പാടുണ്ടാക്കി കഴിഞ്ഞിരുന്നു. പോലീസുകാരില്‍ നിന്നു തന്നെ ആവശ്യത്തിലേറെ മര്‍ദ്ദനം ഏറ്റു വാങ്ങിക്കഴിഞ്ഞിരുന്ന അവന്‍ അയാളുടെ മുന്നില്‍ കൈ കൂപ്പി. "അടിക്കല്ലേ സാറേ." "ഫ എരപ്പാളി, വന്നു കേറിയൊടനെ കാര്യം പറയാറായോടാ", അയാള്‍ അവന്‍റെ മുതുകില്‍ ആഞ്ഞു ചവിട്ടി. അവന്‍ തെറിച്ചു മുറിക്കു പുറത്തേക്കു വീണു. "നിന്നെയൊക്കെ വഴിയെ കണ്ടോളം നാറി", അകത്തു നിന്നു ആക്രോശം അടങ്ങുന്നുണ്ടായിരുന്നില്ല.

പുറത്തുണ്ടായിരുന്ന പണിക്കര്‍ സാര്‍ അവനെ സെല്ലുകളുടെ ഭാഗത്തേയ്ക്കു കൊണ്ടു പോയി. സെല്ലുകള്‍ക്കു മുന്നിലുള്ള ഇരുമ്പു ഗേറ്റു തുറന്ന ജീവനക്കാരന്‍, അവന്‍റെ കരണത്തില്‍ ആഞ്ഞടിച്ചു. നടയടിയുടെ പൊള്ളലില്‍, വേച്ചു നിലത്തു വീണ അവന്‍റെ മുഖത്തു, കൈവിരലുകളുടെ രൂപത്തില്‍ രക്തം കട്ട പിടിച്ചു. അനേകം വെള്ളക്കുപ്പായക്കാര്‍ അതിലൂടെ പോകുന്നുണ്ടായിരുന്നെങ്കിലും ആരും അവനെ നോക്കിയില്ല. അവരെല്ലാം കുളിസ്ഥലത്തു കൂട്ടംകൂടിക്കൊണ്ടിരുന്നു. പണിക്കര്‍ അവനെ പിന്നീടു കൊണ്ടു പോയതും അങ്ങോട്ടു തന്നെ. "കുളിക്കെടാ", അയാള്‍ അവനോടു ആജ്ഞാപിച്ചു. ആള്‍ക്കൂട്ടത്തിനു മുന്നില്‍ കുളിക്കാനുള്ള ജാള്യതയില്‍ അവന്‍ പരുങ്ങി. തുടര്‍ന്നുണ്ടായ അയാളുടെ പദപ്രയോഗങ്ങള്‍ക്കു മുന്നില്‍ അവന്‍ ഉടുമുണ്ടും കുപ്പായവും മാത്രമല്ല മാനം കൂടി ഊരി നല്‍കി. സഹതടവുകാര്‍ അവനെ വര്‍ണ്ണിച്ചു കൊണ്ടു കന്നിക്കുളി ആസ്വദിച്ചു. ഒരു തടവുകാരനു അവകാശങ്ങള്‍ മാത്രമല്ല, നാണവും, മാനവും പോലും അന്യമാണെന്നുള്ള സത്യം ജയിലിലെ ആദ്യ ദിനം അവനു പകര്‍ന്നു നല്‍കി. കുളിക്കു ശേഷം അവനെ പണിക്കര്‍ സെല്ലിലേക്കു കൊണ്ടുപോയി. സി ബ്ലോക്കിലെ പത്താം നമ്പര്‍ മുറിയില്‍ ഇരട്ടകൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട കണ്ണനായിരുന്നു അവന്‍റെ സഹമുറിയന്‍. സായാഹ്നത്തിലെ തലയെണ്ണലിനു ശേഷം അത്താഴവുമായി സെല്ലില്‍ പ്രവേശിച്ച  അവനും, കണ്ണനുമിടയില്‍ അവശേഷിച്ചത് ഒരു പിടി ചോറു മാത്രം. ജയിലിനു മുകളില്‍ വട്ടമിട്ടു പറന്ന കഴുകന്‍, റാഞ്ചാന്‍ വരുന്നതറിഞ്ഞ വളപ്പിലെ ഒരു കോഴിക്കുഞ്ഞ്, രക്ഷപ്പെടാന്‍ ആവതു ശ്രമിക്കുന്നുണ്ടായിരുന്നു.

ഏറെ നേരം സൂക്ഷിച്ചു നോക്കിയതിനു ശേഷം കണ്ണന്‍ അവനെ അടുത്തേയ്ക്കു വിളിച്ചു. ഇരുള്‍ മൂടിത്തുടങ്ങിയതിനാല്‍ അവനു മുഖം വ്യക്തമായില്ല. എങ്കിലും അയാളുടെ കാതിനു താഴെയുള്ള വലിയ മറുകും ചുരുണ്ട മുടിയും വ്യക്തമാണ്. "എത്ര പേരെ കൊന്നു?", അയാള്‍ ചോദിച്ചു. അല്‍പ നേരത്തിനു ശേഷം അവന്‍ പറഞ്ഞു, "ഒന്ന്." കുറച്ചധിക സമയം അയാള്‍ ചിരിച്ചു. എന്തിനാണയാള്‍ ചിരിച്ചതെന്നു അവനു വ്യക്തമായില്ല. "ഞാന്‍ രണ്ടെണ്ണത്തിനെ കൊന്നു. രണ്ടിനേം ശെരിക്കും ഉപയോഗിച്ചിട്ടാ...", അയാള്‍ കൊലപാതകം ആസ്വദിച്ചിരിക്കണം.  സമയത്തിന്‍റെ നിശബ്ദദയ്ക്കു ശേഷം അയാള്‍ അവന്‍റെ തോളില്‍ കയ്യിട്ടു. "നിനക്കു പേടിയാവണ്ടോ?", അയാള്‍ ചോദിച്ചു. ഭയവും, ആശങ്കയും അവന്‍റെ പ്രതികരണശേഷി നശിപ്പിച്ചിരുന്നു. അയാളുടെ കൈ സാവാധാനം തോളില്‍ നിന്നും താഴേക്കു സഞ്ചരിച്ചു. നന്നേ പ്രകാശം ചൊരിഞ്ഞ ചന്ദ്രനേക്കാളും, അവന്‍ നോക്കിയിരുന്നതു സമീപത്തുള്ള കുഞ്ഞുനക്ഷത്രത്തെയാണ്. കണ്ണുകള്‍ നനഞ്ഞപ്പോള്‍ അവന്‍ കാഴ്ചകളടച്ചു. രക്ഷപെടാന്‍ ശ്രമിച്ച കോഴിക്കുഞ്ഞിന്‍റെ പപ്പുകള്‍ മാത്രമേ ജയില്‍ വളപ്പില്‍ ശേഷിച്ചുള്ളു.  

ജയിലും കണ്ണനും അവനു പേടിപ്പെടുത്തുന്ന അനുഭവങ്ങളായി മാറിയിരുന്നു. നിലാവിന്‍റെ കുഞ്ഞു പ്രകാശത്തെ ആക്രമിച്ചു കീഴ്പെടുത്തി അട്ടഹസിച്ചുയര്‍ന്ന സൂര്യന്‍ മറ്റൊരു ദിനത്തിലേക്കു അവനെ വിളിച്ചുണര്‍ത്തി. നീളമുള്ളൊരു കൈക്കോട്ടാണു ജോലി സമയത്തേയ്ക്കായി വാര്‍ഡന്‍ രഘുവിനു കൈമാറിയത്. അഞ്ചാറേക്കര്‍ ജയില്‍വളപ്പില്‍ അങ്ങിങ്ങായി പച്ചക്കറിയും, കുറച്ചു തെങ്ങുകളും കാണാം. കാക്കകളും, പക്ഷികളും വിരളമായേ അവയ്ക്കു മുകളിലൂടെ പറന്നിരുന്നുള്ളു. പണിക്കായി വന്ന പല തലമുതിര്‍ന്ന തടവുപുള്ളികളും തെങ്ങിന്‍ ചുവട്ടിലിരുന്നു വാര്‍ഡര്‍മാരോടു സംസാരിക്കുന്നതും അവന്‍ കണ്ടു. മറ്റൊരു ജീവനെ വളര്‍ത്തി വലുതാക്കുന്ന കൃഷി ചെറുപ്പം മുതലേ അവനിഷ്ടമായിരുന്നു. ഭയപ്പെട്ടതുപോലെ അന്നു രാത്രി കണ്ണനില്‍ നിന്നു ഒന്നും സംഭവിച്ചില്ല. എല്ലാം കടന്നുപോകും എന്നതിന്‍റെ വ്യക്തമായ സൂചനകള്‍ നല്‍കി ഉഗ്രരൂപിയായ സൂര്യന്‍  ചക്രവാളത്തില്‍ മറഞ്ഞു. രാത്രിയില്‍, അവനും നിലാവെളിച്ചത്തിനുമിടയില്‍ സെല്‍വാതിലിന്‍റെ കമ്പികള്‍ നിഴലുകള്‍ സൃഷ്ടിച്ചു. 

പ്രഭാതം മുതല്‍ പ്രദോഷം വരെ എല്ലാം കുറിക്കപ്പെട്ട ജയില്‍ ജീവിതത്തില്‍ ചിന്തിക്കാന്‍ മാത്രം സമയമുണ്ടായിരുന്നില്ല. ദിവസങ്ങളും, മാസങ്ങളുമായി കാലചക്രം മുന്നോട്ടു നീങ്ങിയപ്പോള്‍, ജയില്‍ വളപ്പിലെ കൃഷിഭൂമിയില്‍ അണ്ണാനും, മറ്റു കിളികളും പ്രഭാത സവാരി നടത്തി തുടങ്ങി. യാതൊരു പ്രശ്നങ്ങളിലും ഏര്‍പ്പെടാത്ത അദ്ധ്വാനിയായ രഘുവിനെ ജയിലധികാരികളും ശ്രദ്ധിച്ചു. അവന്‍ താല്‍പ്പര്യക്കുറവു പ്രകടിപ്പിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ കണ്ണന്‍റെ ശല്യം ഗണ്യമായി കുറഞ്ഞു. ജയിലിന്‍റെ ഇരുമ്പു വാതിലുകള്‍ ഇക്കാലയളവില്‍ പലര്‍ക്കും വേണ്ടി തുറക്കുകയും അടയുകയും ചെയ്തു. സ്വാതന്ത്ര്യത്തിന്‍റെ കുത്തുവാക്കുകളേക്കാള്‍ അവനു ആശ്വാസം നല്‍കിയതു തടവറയുടെ സൌമ്യതയാണ്. ദൈവത്തിന്‍റെ ഭൂപടത്തില്‍ ജയില്‍വളപ്പിലെ പച്ചപ്പു കൂടിവന്നു.

"അമര്‍ന്നുപോയി കാലവര്‍ഷ വിഭ്രമത്തിലെങ്കിലീ നമുക്കു പിന്നെയെന്തു ശങ്ക മാറ്റമൊന്നുമില്ലതില്‍. സി. മേരി ബെനിഞ്ഞയുടെ പ്രശസ്തമായൊരു കവിതാശകലമാണിത്‍. ശക്തന്മാരും, ദുര്‍ബലരും ഒരു പോലെ കടന്നുപോയൊരു ലോകത്തു നമ്മള്‍ ഭയപ്പെടേണ്ടതു മരണത്തെ മാത്രമല്ലേ", പ്രശസ്ത സാഹിത്യകാരനും, സുപ്രണ്ടിന്‍റെ സുഹൃത്തുമായ സി. കെ. രമേശ്‌ ജയിളിനുള്ളിലെ തന്‍റെ പതിവു സാഹിത്യ വിജിന്തനത്തിലാണ്. സാഹിത്യ തല്‍പ്പരരായ ഏതാനും തടവുപുള്ളികളും, സൂപ്രണ്ടും, സദസ്സിലുണ്ട്. "ക്രൂരതകൊണ്ടു പലരെയും വലച്ചിട്ടുണ്ട് മരണം. ജീവിക്കുമ്പോള്‍ തന്നെ ഓര്‍ക്കാത്ത പലരെയും. നേരെ മറിച്ചു, ആഗ്രഹിക്കുന്ന പലരുടെയും അടുത്തെത്താതെ അവരെയും ദ്രോഹിക്കുന്നുണ്ട് ഇതേ മരണം. നാം മനപ്പൂര്‍വ്വം മറക്കാനാഗ്രഹിക്കുന്ന ആ സത്യത്തെ പറ്റി ഇടയ്ക്കൊക്കെ ഓര്‍ക്കുന്നതു നല്ലതാണ്. അതു മാത്രമാണു സത്യം", അയാള്‍ പ്രഭാഷണം നിര്‍ത്തി വേദിയില്‍ നിന്നിറങ്ങവേ രഘു ചോദിച്ചു. "മരണ ശേഷം എന്താണെന്നു ആര്‍ക്കും വ്യക്തമായ ധാരണയില്ല. ദൈവവും, പിശാചുമൊന്നും ഇല്ലെങ്കില്‍ സത്യസന്ധരായി ജീവിച്ചവര്‍ യഥാര്‍ത്ഥത്തില്‍ മണ്ടന്മാരാവുകയല്ലേ? എല്ലാ വിധ ലൌകീക സന്തോഷവും അനുഭവിച്ചു, അക്രമങ്ങള്‍ ആസ്വദിച്ചു, ജീവിതം മടുക്കുമ്പോള്‍ ആത്മഹത്യ ചെയ്യുന്ന ഒരു യുവസമൂഹം വളര്‍ന്നു വന്നാല്‍ നമുക്കതിനു എങ്ങനെ തടയിടാന്‍ സാധിക്കും? അവരെ ഭയപ്പെടുത്താന്‍ മരണത്തിനു സാധിക്കില്ലല്ലോ", സദസ്സില്‍ സമ്പൂര്‍ണ്ണ നിശബ്ദട പടര്‍ന്നു.

കൃഷിക്കിടയിലാണു പറമ്പിന്‍റെ അരികില്‍ നില്‍ക്കുന്നൊരു വാകച്ചെടി അവന്‍ കാണുന്നത്. അവളെ ആദ്യമായി കാണുന്നതും  അമ്പലക്കുളത്തിനു അരികിലുള്ള ചുവന്ന പൂക്കളുള്ള വാക മരത്തിന്‍റെ ചുവട്ടില്‍. മഞ്ഞുതുള്ളികള്‍ അനുഭൂതി തീര്‍ത്ത  അന്തരീക്ഷത്തില്‍, പക്ഷെ അവള്‍ അവനെ കണ്ടില്ല. മാസങ്ങള്‍ക്കു ശേഷം അവന്‍റെ ചോദ്യത്തിനു അവള്‍ മറുപടി പറഞ്ഞതും അതേ മരത്തിന്‍റെ ചുവട്ടില്‍ വച്ച്‍. അവള്‍ വരുമ്പോഴെല്ലാം ഇളംകാറ്റ് മരത്തിന്‍റെ ശിഖിരങ്ങള്‍ ഇളക്കി. പൊഴിയുന്ന പുഷ്പങ്ങള്‍ക്കിടയില്‍ അവളൊരു ദേവതയായിരുന്നു. അവള്‍ക്കേറ്റവും ഇഷ്ടമുള്ള മരവും പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന അതേ വാകമരം തന്നെ. അത് അവളുടെ മനസ്സു പോലെ എപ്പോഴും കാറ്റത്തു ശിഖിരങ്ങള്‍ ഇളക്കി, പൂക്കള്‍ പൊഴിച്ച് ചുറ്റിലും സന്തോഷം വിതറി നിന്നു. മാസങ്ങള്‍ക്കു ശേഷം അവനെയും കൊണ്ടു പോലീസ് തെളിവെടുപ്പിനായി വന്നതും ഇതേ മരത്തിന്‍റെ ചുവട്ടില്‍. ശിശിരകാലത്തെ ആ ദിവസത്തില്‍ പൂക്കളില്ലാതെ, നിറം മങ്ങി, ആളുകള്‍ക്കിടയില്‍ തല കുമ്പിട്ടു ആ മരം. 

അവന്‍ ജയില്‍വളപ്പിലെ വാകച്ചെടി പറിച്ചെടുത്തു അവന്‍റെ സെല്ലില്‍ നിന്നു നോക്കിയാല്‍ കാണുന്ന വിധത്തില്‍ അടുക്കളയുടെ പുറകു വശത്തു നട്ടു പിടിപ്പിച്ചു. വെള്ളവും, വളവും നല്‍കി അവന്‍ മറ്റൊരു ദേവതയെ വളര്‍ത്തിയെടുത്തു തുടങ്ങി. പത്തിരുപതു ഇലകള്‍ മാത്രമുള്ള ആ കൊച്ചു ചെടി അവന്‍റെ മനസ്സില്‍ പടര്‍ന്നു പന്തലിച്ചു പൂക്കള്‍ വിതറി തുടങ്ങിയിരുന്നു. അതിന്‍റെ തണുപ്പിലും, സൌന്ദര്യത്തിലും അവന്‍ നാളെകള്‍ക്കായി കൊതിച്ചു. അവനും, അവളും, വാക മരവും അവന്‍റെയുള്ളില്‍ വീണ്ടും കൊച്ചുവര്‍ത്തമാനം പറഞ്ഞു‌. കഴിഞ്ഞു പോയ നാളുകള്‍ ഒര്‍മ്മകള്‍ക്കുള്ളിലാക്കി, ആരെയും കാണിക്കാതെ അവന്‍ കാത്തു വെച്ചു. രാത്രിയില്‍ നക്ഷത്രങ്ങളില്‍ നിന്നും അവന്‍റെ കണ്ണുകള്‍ താഴേക്കിറങ്ങി ആ കൊച്ചു ചെടിയുടെ ചുറ്റിലുമായി ഭാവനകള്‍ മെനഞ്ഞു. ദിവസങ്ങള്‍ മാസങ്ങളായും, വര്‍ഷങ്ങളായും ജയില്‍ വളപ്പിലൂടെ നടന്നു നീങ്ങി. 

"ദുരിത ഫലം പോലുള്ളപ്പഴമെടുത്തവള്‍ തന്നുണ്ണിക്കിടാവിന്‍റെ താരുടല്‍ മറ ചെയ്ത മണ്ണില്‍ തന്‍ നിക്ഷേപിച്ചു മന്തമായ്‌ ഏവം ചൊന്നാല്‍‍. വൈലോപ്പിള്ളിയുടെ മാമ്പഴത്തിലെ വരികളാണിത്. സാഹിത്യത്തിനു ഏതു മനസ്സിനെയും ആര്‍ദ്രമാക്കാന്‍ സാധിക്കുമെന്നു ഇതു തെളിയിക്കുന്നു. ഇതു പോലുള്ള സൃഷ്ടികള്‍ നമ്മെ ചിന്തിപ്പിക്കുന്നു. സ്നേഹത്തെയും, ബന്ധത്തെയും പറ്റി, പ്രതീക്ഷകളെ പറ്റി, നിരാശയെ പറ്റി. ഇത്തരം ചിന്തകള്‍ ജീവിതങ്ങളില്‍ ഉണര്‍വുണ്ടാക്കും." സാഹിത്യ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തിരുന്ന രഘുവിനെ നോക്കി രമേശ്‌ ചോദിച്ചു, "എന്താണു തനിക്കിതിലുള്ള അഭിപ്രായം?" "എല്ലാ മനസ്സുകളെയും സാഹിത്യത്തിനു സ്പര്‍ശിക്കാന്‍ സാധിക്കുമെന്നു തോന്നുന്നില്ല. പലരും സാഹിത്യത്തിനു മനസ്സിലേക്കുള്ള വഴി വൈരാഗ്യം, അസൂയ തുടങ്ങി പലവിധ മാര്‍ഗ്ഗങ്ങളുപയോഗിച്ചു കോട്ട കെട്ടിയടച്ചിരിക്കുന്നു. മനസ്സിലൊന്നു എത്തിപെട്ടിട്ടു വേണ്ടേ അതിനെ ആര്‍ദ്രമാക്കാന്‍." അവന്‍റെ പുഞ്ചിരിയില്‍ രമേശും പങ്കുചേര്‍ന്നു.

"എന്താണു ആ രഘുവിന്‍റെ കേസ്?", അന്നു തിരികെ പോകും വഴി രമേശ്‌ സുപ്രണ്ടിനോടു അന്വേഷിച്ചു. "കൊലപാതകമാണ്. കാമുകിയെ കഴുത്തുഞെരിച്ചു കൊന്നെന്നാണു പ്രോസിക്യൂഷന്‍ കേസ്‌", സൂപ്രണ്ട് അറിയിച്ചു. "അയാള്‍ അതു ചെയ്യുമെന്നു എനിക്കു  തോന്നുന്നില്ല. എവിടെയോ തെറ്റ് പറ്റിയിരിക്കുന്നു", രമേശിന്‍റെ ശബ്ദം ഉറച്ചിരുന്നു. "അയാള്‍ കൊലപാതകം ചെയ്തു എന്നു പറഞ്ഞത് കോടതിയാണ്. ഞാനോ താനോ അതു ചെയ്തില്ലെന്ന് വിചാരിച്ചിട്ടോ, പറഞ്ഞിട്ടോ കാര്യമില്ല. അയാളുടെ ജാതകം കോടതിമുറിയില്‍ നിര്‍ണ്ണയിക്കപ്പെട്ടു കഴിഞ്ഞു. ഇപ്പൊ വന്നിട്ടു അഞ്ചെട്ടു വര്‍ഷമായില്ലേ. കണ്ടിട്ടു ഒരു തരികിടയാണെന്നു തോന്നുന്നില്ല. എന്നാലും പറയാന്‍ പറ്റില്ല. ചിലവന്മാര്‍ അങ്ങനെയേ പെരുമാറൂ", സൂപ്രണ്ട് തന്‍റെ സന്ദേഹവും, നിസ്സഹായതയും ഒരുമിച്ചു വെളിപ്പെടുത്തി. നിഷേധാര്‍ത്ഥത്തില്‍ തലയാട്ടിക്കൊണ്ടു രമേശ്‌ പറഞ്ഞു," എനിക്കു തോന്നുന്നില്ല അവനൊരു തരികിടയാണെന്ന്. പത്തുമുപ്പതു വയസ്സാകുന്നതല്ലേയുള്ളു, അവനെ വല്ലതും പഠിപ്പിക്കാന്‍ വിട്ടു കൂടായിരുന്നോ?" ആലോചിച്ചശേഷം സൂപ്രണ്ട് അറിയിച്ചു, "മുഖ്യമന്ത്രിയുടെ ഒരു വിദ്യാഭ്യാസ പദ്ധതിയുണ്ട്, തടവുപുള്ളികള്‍ക്കു വേണ്ടിയുള്ളത്. അപേക്ഷിച്ചാല്‍ അവനെ പരിഗണിക്കാം. നിങ്ങള്‍ സുഹൃത്തുക്കളല്ലേ. താന്‍ തന്നെ അവനോടു പറ", സൂപ്രണ്ട് മന്ദഹസിച്ചു.

തിരുവനന്തപുരം ജയില്‍ നിന്നും ആദ്യമായാണു ഒരു തടവുപുള്ളി നിയമ പഠനത്തിനായി ചേരുന്നത്. എന്തിനാണവന്‍ നിയമ പഠനം തിരഞ്ഞെടുത്തതെന്നു ജയിലധികൃതര്‍ക്കു അജ്ഞാതമായിരുന്നു. അത്തരം ചോദ്യങ്ങള്‍ക്കു അവന്‍ വ്യക്തമായ ഉത്തരം പറഞ്ഞില്ല. ഇഗ്നോവിന്‍റെ വിദൂര വിദ്യാഭ്യാസ ബിരുദമാണ്. പരീക്ഷകള്‍ നടത്തപ്പെടുന്നതു സിറ്റിയിലെ ലോ കോളേജിലും. പഠനസൌകര്യത്തിനായി, അനാഥമായിരുന്ന ജയിലിലെ എകാന്തതടവറയുടെ വാതിലുകള്‍, അവനു തുറന്നു കൊടുത്തു. മരണക്കയറിന്‍റെ രോദനങ്ങള്‍ക്കിടയില്‍, നിലാവെളിച്ചത്തില്‍, അക്ഷരങ്ങളുടെ നിഴലുകള്‍ വീണു.  സൂപ്രണ്ടിന്‍റെ മുറിക്കു പുറത്തുള്ള കൂട്ടിലെ തത്തയെ അവന്‍ സമയം കിട്ടുമ്പോള്‍ അക്ഷരങ്ങള്‍ പഠിപ്പിച്ചു. ജയിലില്‍ വന്ന എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറവും ആ വാകമരം പൂത്തില്ല. ചിലപ്പോഴൊക്കെ സന്ധ്യാസൂര്യന്‍റെ കിരണങ്ങളെ ഇലകളിലെ മഴത്തുള്ളികള്‍ പ്രതിധ്വനിപ്പിച്ചു പുഷ്പങ്ങളേക്കാള്‍ ഭംഗി വരുത്തി. അവന്‍ കാത്തിരുന്നു, ആ ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ നിന്നും വരുന്ന കുസുമങ്ങള്‍ക്കായി, ആ ദിനത്തിനായി. 

**************************************************

"അഞ്ചു മിനിറ്റു കൂടി മാത്രം", ഹാളില്‍ മുന്നിലിരുന്ന അദ്ധ്യാപകന്‍ സമയം അവസാനിക്കുന്നതിന്‍റെ സൂചന നല്‍കി. ഭാവനയില്‍ നിന്നും വര്‍ത്തമാനത്തിലേക്കുണര്‍ന്ന ഞാന്‍ ആശങ്കയോടെ ഘടികാരത്തിലെ സമയം നോക്കി. കഥയുടെ ബാക്കി എഴുതാന്‍ ഇനി സമയമില്ല. അക്ഷരങ്ങള്‍ക്കായി കൊതിക്കുന്ന, അപൂര്‍ണ്ണതയില്‍ ആശങ്കപ്പെടുന്ന, ആ സങ്കല്‍പ്പലോകത്തിന്‍റെ അന്ത്യം കടലാസ്സില്‍ ഞാന്‍ ഇങ്ങനെ കുറിച്ചു, "സ്വന്തം കുപ്പായത്തില്‍ വാദിച്ചു, കോടതിമുറിയില്‍ നിരപരാധിത്വം തെളിയിക്കുന്ന ഒരു ദിനം അവന്‍റെ മനസ്സില്‍ ഉണ്ടായിരുന്നു. അതേ ദിവസം വാക മരം പൂക്കുന്നതു കാണാന്‍ അവള്‍ വന്നിരുന്നെങ്കിലെന്നു അവന്‍ ആഗ്രഹിച്ചു." മഷി പുരണ്ട അക്ഷരങ്ങള്‍ക്കായി അധ്യാപകന്‍റെ കൈ എന്‍റെ കടലാസുകളില്‍ അപ്പോഴേക്കും പിടി മുറുക്കിയിരുന്നു. 

ഹാളില്‍ നിന്നറങ്ങി മുന്നോട്ടു നടക്കുമ്പോള്‍ ഞാന്‍ ഫലത്തെ പറ്റി ആശങ്കപ്പെട്ടില്ല. സഹാപാഠികളോടു വിഷയത്തിന്‍റെ കാഠിന്യത്തെ പറ്റിയോ, അവരുടെ കഥാഗതിയെ പറ്റി ചോദിച്ചറിയാനോ, നിന്നില്ല. എന്‍റെ കഥ അപൂര്‍ണ്ണമാണെന്നു ഞാന്‍ അറിഞ്ഞിരുന്നു. മനുഷ്യജീവിതങ്ങള്‍ തന്നെ അപൂര്‍ണ്ണങ്ങളാകുമ്പോള്‍, ജീവിതഗന്ധിയായ ഒരു കഥയെങ്ങനെ പൂര്‍ണ്ണമാകുമെന്ന മറുചോദ്യവുമായി ഞാന്‍ എന്നെ തന്നെ ആശ്വസിപ്പിച്ചു. വസന്തകാലത്തെ സായാഹ്നത്തില്‍, ലോ കോളേജിലെ പൂന്തോട്ടത്തിലുള്ള വാകമരം, ചുവന്ന പുഷ്പങ്ങള്‍ പതിവിലും കൂടുതല്‍ പൊഴിച്ചു. ഞാന്‍ അങ്ങോട്ടേക്കു നടന്നു. പത്മശ്രീ ലഭിച്ച പ്രശസ്ത സാഹിത്യകാരന്‍ സി. കെ. രമേശിനുള്ള അനുമോദന സമ്മേളനം അകത്തെ ഓഡിറ്റോറിയത്തില്‍ നടക്കുന്നതിന്‍റെ ശബ്ദം പൂന്തോട്ടത്തില്‍ വരെ എത്തുന്നുണ്ട്. ഇളംകാറ്റില്‍ എനിക്കു ചുറ്റും ആയിരക്കണക്കിനു പുഷ്പഹാരങ്ങള്‍ പെയ്തിറങ്ങി. 

കോളേജിന്‍റെ പോര്‍ട്ടിക്കോയില്‍ ജയില്‍ വകുപ്പിന്‍റെ ഒരു ജീപ്പ് ആരെയോ പ്രതീക്ഷിച്ചു കാത്തു കിടന്നു. പൂന്തോട്ടത്തില്‍ നിലക്കാതെ പൊഴിയുന്ന പുഷ്പങ്ങള്‍ക്കിടയിലായി ഇങ്ങനെ എഴുതിയിരുന്നു, "എന്‍റെ വാഗയ്ക്ക്".

6 comments:

  1. ജയിലില്‍ നിന്നൊരു കഥ. കൊള്ളാം

    ReplyDelete
  2. നല്ല കഥ ,, അവതരണ ശൈലിയില്‍ പുതുമയുണ്ട് . ഇഷ്ടപ്പെട്ടു.

    ReplyDelete
  3. കഥ വളരെ നന്നായിട്ടുണ്ട്. സ്ഥിരം ശൈലിയില്‍ നിന്ന് വേറിട്ട് നില്കുന്നു. അഭിനന്ദനങ്ങള്‍.

    ഏന്നാലും ചില കുറ്റങ്ങള്‍ പറയുന്നു :-)
    1. സ്പെല്ലിങ്ങ് ശ്രദ്ധിക്കുക. വാഗ, കണ്ടോളം, സൗന്തര്യം, മന്തം.. ഇതൊക്കെ കല്ലുകടിക്കുന്നു.
    2. എന്റെ അഭിപ്രായത്തില്‍ അവസാനത്തെ ഒന്നോ രണ്ടോ വരികള്‍ വേണ്ടായിരുന്നു. "പുഷ്പഹാരങ്ങള്‍ പെയ്തിറങ്ങി" എന്നതില്‍ അവസാനിപ്പിക്കാമായിരുന്നു. അല്പമൊക്കെ വായനക്കാരന് ചിന്തിക്കാന്‍ വിടണ്ടേ?
    3. ആദ്യം എഴുതിയത് പോലെ, ക്ലീഷേകള്‍ അല്പസ്വല്പം ഉണ്ട്.

    എന്തായാലും ഈ പോസ്റ്റ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. കലക്കി.

    ReplyDelete
  4. കഥയിലെ
    കഥ കൊള്ളാം
    നന്നായിരിക്കുന്നു...,

    ReplyDelete
  5. nice story buddy, very nice..

    ReplyDelete