Raise our Conscience against the Killing of RTI Activists




Tuesday, February 5, 2013

ബിം ബാം ക്ലോക്ക്

"ഈ സാധനത്തിനു കീ കൊടുത്തു ഞാന്‍ മടുത്തു. എടുത്തു വല്ല പറമ്പിലും കൊണ്ടു കളയ്", ലില്ലി പ്രഭാതത്തില്‍ തന്നെ പരാതിപ്പെട്ടു. അവളുടെ ഭര്‍ത്താവായ ഫ്രാന്‍സിയുടെ അപ്പന്‍റെ കാലത്തു, വീട്ടില്‍ എത്തപ്പെട്ടതാണ് കറുത്ത ബോര്‍ഡറോടു കൂടിയ ഹോട്ട കമ്പനിയുടെ ബിം ബാം മോഡല്‍ ക്ലോക്ക്. അവന്‍റെ ബാല്യത്തെയും, യൌവ്വനത്തെയും വിളിച്ചുണര്‍ത്തിയിരുന്നതും, ഊട്ടിയിരുന്നതും അതില്‍ നിന്ന് ക്രമം തെറ്റാതെ ഉയരുന്ന മണി ശബ്ദങ്ങളായിരുന്നു. പൌരാണികതയുടെ എല്ലാ പ്രതാപങ്ങളും ഉള്‍ക്കൊണ്ടിരുന്ന ആ ക്ലോക്കും, അതിന്‍റെ വെളുത്ത നിറമുള്ള സൂചികളും അവന്‍റെ ഓര്‍മ്മകള്‍ തന്നെയാണ്. സാങ്കേതികവിദ്യയുടെ പ്രയാണത്തില്‍, ചക്രങ്ങളും ഗിയറുകളും വഴി സമയം നിയന്ത്രിച്ചിരുന്ന ഇവന്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ ബാറ്റെറിയില്‍ പ്രവര്‍ത്തിക്കുന്ന പുത്തന്‍ തലമുറ ക്ലോക്കുകളുടെ മുന്നില്‍ കിതച്ചു. അതിന്‍റെ സമയം നിലനിര്‍ത്തുന്നതിനു വേണ്ട മാനുഷിക ഊര്‍ജ്ജം കൊടുക്കുന്നതില്‍ വീട്ടുകാരുടെ താല്‍പ്പര്യവും നാള്‍ക്കുനാള്‍ കുറഞ്ഞു വന്നു. അതിഥി മുറിയില്‍ വന്ന പുത്തന്‍ ക്ലോക്കുകള്‍ അതിന്‍റെ സ്ഥാനം  ലിവിംഗ് മുറിയിലേക്കും, അവിടെ നിന്നു അടുക്കളയിലേക്കും മാറ്റി. ഇന്നവിടെയും ലില്ലിയുടെ പ്രതീക്ഷക്കൊത്തുയരുവാന്‍ അതിനാവുന്നില്ല. ചക്രങ്ങളില്‍ സംഭവിച്ച തേയ്മാനവും അതിന്‍റെ സമയം തെറ്റിച്ചു. കുടുംബത്തിലെ ലില്ലിയുടെ പ്രധാന ശത്രു ഇന്നു ആ പഴയ ബിം ബാം ക്ലോക്കാണ്.

"ചുമ്മാ സ്ഥലവും സമയവും മെനക്കെടുത്താന്‍. ഇതാ സ്റ്റോറില്‍ കൊണ്ടു വെച്ചേക്കാം.". ഫ്രാന്‍സി ക്ലോക്കു ഭിത്തിയില്‍ നിന്നൂരി മാറ്റി. അത്യാവശ്യം ഭാരമുള്ള ആ കിളവനെ താങ്ങിയെടുത്തു ഇന്നലയുടെ ലോകത്തേക്കു നയിച്ചു. വര്‍ത്തമാന കാലത്തിനു പുച്ഛമായ അനേകം വസ്തുക്കള്‍ അവിടെ ക്ലോക്കിനു കൂട്ടായി നിരന്നു കിടന്നിരുന്നു. അതിനു നടുവില്‍ ഇവനെയും പ്രതിഷ്ഠിച്ചു ഫ്രാന്‍സി പടിയിറങ്ങി. ചലിക്കാനുള്ള ചോദന ചക്രങ്ങളില്‍ അവശേഷിച്ചിരുന്നു. ബാറ്റെറിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കുഞ്ഞന്‍ ക്ലോക്ക് അടുക്കളയില്‍ സ്ഥാനം പിടിച്ചു. "ഇപ്പൊ എന്താശ്വാസമുണ്ട്. നല്ല ഒതുക്കവുമുണ്ട്, കീ കൊടുക്കുകയും വേണ്ട.", ലില്ലി അവളുടെ സന്തോഷം മറച്ചു വച്ചില്ല. പുതു തലമുറക്കാവശ്യമായ രീതിയില്‍ യാതൊരു ശബ്ദവും പുറപ്പെടുവിക്കാതെ, മനുഷ്യര്‍ക്കു യാതൊരു വിധ അദ്ധ്വാനവും കൊടുക്കാതെ പുതിയ ക്ലോക്കു പ്രവര്‍ത്തിച്ചു. 

"അപ്പച്ചനോടു പല തവണ പറഞ്ഞിട്ടില്ലേ, ഇങ്ങനെ മുന്‍വശത്തു വന്നിരിക്കരുതെന്നു. പല പല ആളുകള്‍ ചേട്ടനെ കാണാന്‍ വരും. അപ്പച്ചനാനെങ്കില്‍ അവരോടൊന്നും സംസാരം നിര്‍ത്തുകയുമില്ല. അതവര്‍ക്കൊക്കെ എന്തു ബുദ്ധിമുട്ടാണെന്നറിയാമോ? ആവശ്യമുള്ള എല്ലാ സാധനങ്ങളും മുറിയിലെത്തിച്ചു തരാം. വല്ല പത്രം വായിച്ചോ, കിടന്നുറങ്ങിയോ സമയം കള". തോമസു ചേട്ടന്‍ മുന്‍വശം വരുന്നത് ലില്ലിക്കു എതിര്‍പ്പുള്ള മറ്റൊരു വസ്തുതയാണ്‌. അവളുടെ അഭിപ്രായത്തില്‍ അപ്പച്ചന്‍റെ പഴഞ്ചന്‍ ആശയങ്ങളും, പെരുമാറ്റവുമാണു പ്രധാന പ്രശ്നക്കാര്‍‍. അതിനുള്ള ഒരേയൊരു പോംവഴി അവള്‍ കണ്ടിരിക്കുന്നത് അപ്പച്ചനെ പുറം ലോകത്തു നിന്നും ബന്ധിക്കുക എന്നതും. തോമസു ചേട്ടന്‍റെ അപ്പന്‍ തൊമ്മിക്കുട്ടിയാണ് ടൌണില്‍ ആദ്യമായി ഒരു ബേക്കറി തുടങ്ങിയത്. തോമസു ചേട്ടനും, ശേഷം മകന്‍ ഫ്രാന്‍സിയും നയിക്കുന്ന ആ ബേക്കറിക്കിപ്പോള്‍ പ്രായം പത്തെഴുപത്തഞ്ചു കടന്നു കാണും. തോമസു ചേട്ടന്‍, ആയ കാലത്തു കൊടുങ്ങല്ലൂര്‍ മാര്‍ക്കറ്റില്‍ പോയി മേടിച്ചു കൊണ്ടു വന്നതാണു ബിം ബാം ക്ലോക്ക്. അന്നു നാട്ടില്‍ ക്ലോക്കുകളുള്ള ചുരുക്കം വീടുകളില്‍ ഒന്നായിരുന്നു തോമസു ചേട്ടന്‍റെ വലിയതുറയില്‍ വീട്. 

ഫ്രാന്‍സിയുടെ ചൈതന്യ ബേക്കറിയാണു ഗ്രാമത്തിലുള്ള ഒരേയൊരു ബേക്കറി. വര്‍ഷങ്ങളുടെ വിശ്വാസവും നാട്ടുകാര്‍ക്ക് ആ സ്ഥാപനത്തിലുണ്ട്. ബേക്കറിയിലെ ബ്രഡ് പുറം നാട്ടില്‍ പോലും പ്രശസ്തമാണ്. സാധനങ്ങളുടെ ഗുണമേന്മയില്‍ അപ്പനപ്പൂപ്പന്മാരായി വലിയതുറക്കാര്‍ യാതൊരു കുറവും കാണിക്കാറില്ല. വര്‍ഷങ്ങളുടെ പാരമ്പര്യം ഉണ്ടെങ്കിലും, ഇന്നും ബേക്കറി ഒരു കടയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതിനൊരു കാരണവും ഗുണമേന്മയിലുള്ള ഈ കടുംപിടിത്തം തന്നെ. നാട്ടുകാരില്‍ ആര്‍ക്കും ഒരന്യ കടയില്‍ പോയി സാധനം മേടിക്കുന്നു എന്ന തോന്നലുണ്ടാക്കുന്ന വിധത്തില്‍ വലിയതുറക്കാര്‍ പെരുമാറാറുമില്ല.

പട്ടണത്തിലെ ചോയ്സ് ഗ്രൂപ്പ്‌ ഗ്രാമത്തില്‍ ഒരു ബേക്കറി ആരംഭിക്കുന്നതു വളരെ പെട്ടെന്നായിരുന്നു. വന്‍ ആസ്തിയുള്ള ആ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ചൈതന്യക്കു ഒരു എതിരാളിയുടെ പകിട്ടു പോലും ഉണ്ടായിരുന്നില്ല. ചൈതന്യയുടെ നാലും അഞ്ചും വലിപ്പമുള്ള കടമുറിയിലാണ് ബേക്കറി വരുന്നത്. പുത്തന്‍ പകിട്ടില്‍, വര്‍ണ്ണകടലാസുകള്‍ കൊണ്ടു അതിര്‍ത്തി തീര്‍ത്ത ആ ബേക്കറി, തിടമ്പേറ്റി നില്‍ക്കുന്ന ഒരു കൊമ്പന്‍റെ പ്രതീതി ജനിപ്പിച്ചു. നാട്ടുകാര്‍ക്കു പല പുത്തന്‍ വിഭവങ്ങളും അവര്‍ പരിചയപ്പെടുത്തി. അവയില്‍ പലതും അവരെ പ്രലോഭിപ്പിച്ചും തുടങ്ങി. നാള്‍ക്കു നാള്‍ ചൈതന്യയില്‍ ആളുകള്‍ കുറഞ്ഞു വന്നു. ചോയ്സിന്‍റെ മുമ്പില്‍ തന്‍റെ ബേക്കറി പിടിച്ചു നില്‍ക്കില്ലെന്ന അപകര്‍ഷതാ ബോധം ഫ്രാന്‍സിയിലും നിറഞ്ഞു തുടങ്ങി. "കാലത്തിനൊപ്പം സഞ്ചരിച്ചില്ലെങ്കില്‍ പിടിച്ചു നില്‍ക്കാനാവില്ല.", നാട്ടുകാരില്‍ പലരും അഭിപ്രായപ്പെട്ടു.

"രാവിലെ തന്നെ പത്രവും എടുത്തു പിടിച്ചോണ്ടിരുന്നോളും. ഇങ്ങു തന്നെ. പോയിട്ടു മനുഷ്യനു നൂറു കൂട്ടം പണിയുള്ളതാണ്.", രാവിലെ തന്നെ ഫ്രാന്‍സി അപ്പന്‍റെ അടുത്തു ക്ഷോഭിച്ചു. വര്‍ഷങ്ങളുടെ ഓര്‍മ്മകളും പേറി ആ മനുഷ്യന്‍ അടച്ചു പൂട്ടപ്പെട്ട തന്‍റെ ലോകത്തേക്കു കയറി. "ഒരു കാര്യവും ശരിയാകുന്നില്ല. കടയിലാണെങ്കില്‍ ആളും കയറുന്നില്ല. ", അയാള്‍ ലില്ലിയുടെ അടുത്തും ക്ഷോഭിച്ചു. തന്‍റെ ഉള്ളിലെ നിസ്സഹായത അയാള്‍ ക്ഷോഭമായി പുറത്തേക്കു വമിപ്പിച്ചു. പുതുമയുടെ കുത്തൊഴുക്കില്‍ സ്വന്തം സ്ഥാനം എവിടെയാണെന്നു മനസ്സിലാക്കാതെ അപ്പച്ചനും, ആ ക്ലോക്കും, ബേക്കറിയും ഭാവിയെ നോക്കി പകച്ചു നിന്നു. ആ വലിയ ബേക്കറിയെ എതിര്‍ക്കാനുള്ള പണമോ, ആള്‍ബലമോ ഫ്രാന്‍സിക്കുണ്ടായിരുന്നില്ല. ഈ കച്ചവടം നിലച്ചാല്‍ താന്‍ എങ്ങനെ കുടുംബം പുലര്‍ത്തുമെന്നത് ഒരാശങ്കയായി അയാളില്‍ വളര്‍ന്നു വന്നു. പലരോടും അയാള്‍ ഉപദേശം തേടിയെങ്കിലും ഫലപ്രദമായ ഒന്നും അയാളുടെ മുമ്പില്‍ തെളിഞ്ഞില്ല. ആളുകള്‍ അയാളുടെ കടയെ തീര്‍ത്തും ഉപേക്ഷിച്ചിരുന്നില്ല. അത്യാവശ്യം അല്ലറ ചില്ലറ പിടിച്ചു നില്‍ക്കാനുള്ള വരുമാനം ഇപ്പോഴും കടയില്‍ നിന്നു ലഭിക്കുന്നുണ്ട്. 

ജോസ്‌, സ്ഥലത്തെ ഒരു ടാക്സി ഡ്രൈവറാണ്. "വണ്ടിക്കൊരു കര കര ശബ്ദം. എകസ്ഹോസ്റ്റു ഫാനിന്‍റെയാണെന്നു തോന്നുന്നു. വൃത്തിയാക്കാന്‍ ഒരു ബ്രഷ് വേണം", ഓട്ടം കഴിഞ്ഞു ഫ്രാന്‍സിയെ വീട്ടില്‍ ഇറക്കുമ്പോള്‍ ജോസു പറഞ്ഞു. "അതൊക്കെയങ്ങു മുകളില്‍ സ്റ്റോറിലുണ്ട്. വേണ്ടതു നോക്കിയെടുത്തോ", ഫ്രാന്‍സി പറഞ്ഞു. ഇരുട്ടും, മാറാലയും മാറി മാറി ആക്രമിച്ചു രസിക്കുന്ന സ്റ്റോറില്‍, ഒരു ടോര്‍ച്ചിന്‍റെ പ്രകാശത്തില്‍ അവര്‍ ബ്രഷു പരതി. ടോര്‍ച്ചിന്‍റെ വഴി മാറി സഞ്ചരിച്ച പ്രകാശം, അപ്പൂപ്പന്‍ ക്ലോക്കിന്‍റെ ചില്ലുകള്‍ പ്രതിഫലിപ്പിച്ചു. "ഈ ക്ലോക്കു വേണ്ടാതെ വച്ചിരിക്കുവാണോ?"അയാള്‍ ചോദിച്ചു. "അതു മൊത്തം കേടായി. പിന്നെ താഴത്തെ സ്ഥലവും കളയുന്നതുകൊണ്ട് എടുത്തു പൊക്കി സ്റ്റോറില്‍ വച്ചതാണ്. ഇതൊക്കെ കൊണ്ടുനടക്കാന്‍ ആര്‍ക്കാണു നേരം.", ഫ്രാന്‍സി മറുപടിയായി അറിയിച്ചു "ഈ സാധനം ഞാനെടുത്തോട്ടെ. ആയിരം രൂപ തരാം. എനിക്കീ പഴയ ക്ലോക്കിന്‍റെ പരിപാടിയുണ്ട്", ജോസു പറഞ്ഞു. "ആയിരം രൂപയോ. കേടായി അനങ്ങാതെ കിടക്കുന്ന ഇതിനോ?", ഞെട്ടിയത് ഫ്രാന്‍സിയാണ്. അയാളിലെ കച്ചവടക്കാരന്‍ ഉണര്‍ന്നു. "എന്നാല്‍ തനിക്കിതൊന്നു നന്നാക്കി തരാമോ?". "തരാം. പക്ഷെ ഒരു മാസമെങ്കിലും എടുക്കും. അമ്പതുകളിലെ ഹോട്ടയുടെ ഡബിള്‍ ബെല്‍ പീസാണ്. ഇതൊന്നുമിപ്പോള്‍ കിട്ടാനില്ല ഫ്രാന്‍സി. ഇപ്പൊ ഇതിനൊക്കയല്ലേ ഡിമാന്‍റ്‌? വൃത്തിയാക്കി വച്ചാല്‍ ഇതിന്‍റെ ഏഴയലത്ത് പുതിയ ഇലക്ട്രോണിക് ക്ലോക്കുകള്‍ വരില്ല. പിന്നെ ഐറ്റം ഹോട്ടയുടെയല്ലേ. സാധനം വിദേശിയാണ്. നന്നായി സൂക്ഷിച്ചാല്‍ അതിനി ജീവിതകാലത്തു കേടുമാവില്ല. പഴമയ്ക്കു എപ്പോഴും അതിന്‍റെ മൂല്യമുണ്ട്". ജോസ് ആ ക്ലോക്കും, ബ്രഷുമായി പടികളിറങ്ങി പോകുന്നതു അയാള്‍ ഇരുട്ടില്‍ നിന്നു നോക്കി കണ്ടു. അയാള്‍ക്കു ചുറ്റുമുള്ള ഇരുട്ടില്‍ നിന്നും, പ്രകാശത്തിലേക്കെത്താനുള്ള മാര്‍ഗമായി ജോസിന്‍റെ ആ വാക്കുകള്‍. തന്‍റെ ചുറ്റിലുമുള്ളവയുടെ മൂല്യം തിരിച്ചറിയാന്‍ സാധിക്കാതെ പോയതില്‍ അയാള്‍ ദുഖിച്ചു. 

പഴമയുടെ ആവരണം മൂലം തന്‍റെ ചുറ്റും അനേകം വസ്തുക്കളും വ്യക്തിത്വങ്ങളും തിരിച്ചറിയപ്പെടാനാവാതെ കിടക്കുന്നു. അയാള്‍ക്ക് അവ ചിന്തയുടെയും തിരിച്ചറിയലിന്‍റെയും മണിക്കൂറുകളായിരുന്നു. സന്ധ്യാ മണിക്കൂറുകളില്‍ അയാള്‍ അപ്പച്ചന്‍റെ മുറിയില്‍ ചെന്നു. കിടക്കയുടെ ഒരു വശത്തു ഒന്നും മിണ്ടാനാവാതെ അയാള്‍ ഇരുന്നു. അപ്പച്ചന്‍ കിടക്കയില്‍ എഴുന്നേറ്റിരുന്നു. സംസാരിക്കാനും അപ്പച്ചനു ചില ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. "നിനക്കെന്‍റെ അടുത്തു വരാന്‍ ആ പഴയ ക്ലോക്കു വേണ്ടി വന്നല്ലേ." ആ ചോദ്യത്തിന്‍റെ മറുപടി മൌനം മാത്രമായിരുന്നു. അപ്പച്ചന്‍ തുടര്‍ന്നു, "ഏറ്റവും വലിയ അദ്ധ്യാപകന്‍ സമയമാണ്. ഒരു ക്ലാസ്സില്‍ നിന്നോ, ഏതെങ്കിലുമൊരു വ്യക്തിയില്‍ നിന്നോ, അനുഭവം പഠിപ്പിക്കുന്ന പാഠങ്ങള്‍ ലഭിക്കില്ല. മക്കളാകുന്ന പ്രതീക്ഷകള്‍ക്കു മുന്നില്‍ മാതാപിതാക്കളാകുന്ന ഓര്‍മ്മകള്‍ക്ക് എന്തു സ്ഥാനം? ഒരു സ്ഥാനവുമില്ല. അതു ഒരു നിത്യസത്യവുമാണ്."

 "കച്ചവടമൊക്കെ എങ്ങനെ പോകുന്നു?". "കുഴപ്പമില്ല", ഫ്രാന്‍സി പ്രതികരിച്ചു. "ടൌണില്‍ പുതിയ വലിയ ബേക്കറി വന്നല്ലേ. ഞാന്‍ കേട്ടു". അപ്പച്ചന്‍ തുടര്‍ന്നു, "എണ്‍പതുകളുടെ ആരംഭത്തില്‍, ഒരു അമേരിക്കക്കാരന്‍ അന്തോണിച്ചന്‍ ഗ്രാമത്തിലൊരു വലിയ ബേക്കറി തുടങ്ങി. കേക്കുകളൊക്കെ വളരെ വേഗം ഉണ്ടാക്കി കൊടുക്കുന്ന മെഷീനും മറ്റു ആധുനിക സാങ്കേതിക വിദ്യയുമുള്‍പ്പെടെ. വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നു, ആ കട നിന്നിരുന്ന സ്ഥലത്താണു ഗോപിയുടെ പലചരക്കു കട നിലനില്‍ക്കുന്നത്. ഇത്ര വലിയ ഒരു ബേക്കറി നമ്മുടെ കൊച്ചു ബേക്കറിക്കു മുന്നില്‍ എങ്ങനെ പരാജയപ്പെട്ടു എന്നല്ലേ? നമുക്കുള്ളതും പുതിയ ബേക്കറിക്കാര്‍ക്ക് ഇല്ലാത്തതുമായ ഒന്നുണ്ട്. പാരമ്പര്യം. അതിനു വലിയ വിലയുമുണ്ട്. ആധുനീക സജ്ജീകരണങ്ങള്‍ക്കും, സൌകര്യങ്ങള്‍ക്കും ടൌണിലൊക്കെ ആളുകളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞേക്കും. നമ്മുടെ ഈ കൊച്ചു ഗ്രാമത്തില്‍ ചൈതന്യ, നാട്ടുകാരുടെ നിത്യജീവിതത്തിന്‍റെ ഭാഗമാണ്. നാട്ടിലെ എത്രയോ ജന്മദിനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും മധുരം വിളമ്പിയ നമ്മെ അത്ര പെട്ടെന്നൊന്നും അവര്‍ക്കു മറക്കാന്‍ സാധിക്കില്ലെടാ. അന്നു അന്തോണിച്ചന്‍ കട തുടങ്ങിയപ്പോള്‍ ഞാനും നമ്മുടെ ബേക്കറി ചെറുതായൊന്നു മോടി പിടിപ്പിച്ചു, നമ്മുടെ പാരമ്പര്യത്തിന്‍റെ പകിട്ടു എടുത്തു കാണിക്കുന്ന വിധത്തില്‍. അവര്‍ പുത്തന്‍ വിഭവങ്ങള്‍ വിളമ്പിയപ്പോള്‍, ഞാന്‍ ഓര്‍മ്മയില്‍ നിന്നു കുറച്ചു പഴയ വിഭവങ്ങള്‍ കൂടി ബേക്കറിയില്‍ നിറച്ചു. ചീട, ഇലയപ്പം, ചക്കയട, കൊണ്ടാട്ടം, മുതലായവയൊക്കെ നമ്മുടെ കടയില്‍ ഇങ്ങനെ എത്തിയതാണ്. പുത്തന്‍ രുചികള്‍ ആളുകള്‍ പരീക്ഷിക്കുമായിരിക്കും. എന്നാല്‍ അവരുടെ തന്നെ ഭാഗമായ ഈ പഴമയെ, ആരു ശ്രമിച്ചാലും അവരില്‍ നിന്നു വേര്‍പെടുത്താന്‍ കഴിയില്ല. കാരണം ഇവ അവരുടെ മുന്‍ തലമുറകളുടെ രുചിയാണ്". അപ്പച്ചന്‍ ഒന്നു നിര്‍ത്തിയതിനു ശേഷം തുടര്‍ന്നു. "കാലം ചെല്ലുന്തോറും മൂല്യം കൂടുന്നതെന്തിനാണെന്നറിയാമോ?", അയാള്‍ ഉത്തരത്തിനായി പരതി. "പാരമ്പര്യം, അതിനു മാത്രം. നമുക്കതുണ്ട്." അല്‍പ നേരത്തിനു ശേഷം അപ്പച്ചന്‍ പറഞ്ഞു, "കാലിനും കൈയ്ക്കുമൊക്കെ നല്ല വേദന. ഞാനൊന്നു കിടക്കട്ടെ.", അയാള്‍ ആദ്യമായി അപ്പച്ചന്‍റെ കാല്‍ക്കല്‍ തൊട്ടു. രാത്രി ഇരുളും വരെ ആ കാലുകള്‍ തിരുമ്മി കൊടുത്തു. മുറിയില്‍ നിന്നു പുറത്തേക്കിറങ്ങുമ്പോള്‍ എന്തു ചെയ്യണമെന്നു അയാള്‍ക്കു വ്യക്തമായ രൂപമുണ്ടായിരുന്നു.

ചൈതന്യയും ചെറിയ തോതില്‍ മോടി പിടിപ്പിക്കപ്പെട്ടു. വല്യപ്പച്ചന്‍ തൊമ്മിക്കുട്ടിയുടെ ചിത്രം അയാള്‍ ആദ്യമായി കടയില്‍ സ്ഥാപിച്ചു. സ്ഥാപനം : 3-10-1935 എന്നതും വലിയ അക്ഷരത്തില്‍ രേഖപ്പെടുത്തപ്പെട്ടു. പുതു തലമുറയുടെ രുചി ലോകത്തു നിന്നും വേര്‍പെട്ടു പോയ ഏതാനും സാധനങ്ങള്‍ കൂടി കടയില്‍ നിരന്നു. ഒന്നും സംഭവിക്കാത്തതു പോലെ, കടയില്‍ ആളുകളോടു പൂര്‍വ്വാധികം സന്തോഷത്തോടെ ഇടപെടാനുള്ള ശക്തി അയാള്‍ക്കു ലഭിച്ചിരുന്നു. 

ഇന്നു, ടൌണില്‍ പ്രതാപത്തില്‍ തലയുയര്‍ത്തി തന്നെ ചൈതന്യ ബേക്കറി നിലകൊള്ളുന്നു.  വലിയതുറ വീട്ടിലെ പൂമുഖത്തു തന്നെ അപ്പച്ചനു വിശ്രമിക്കാനുള്ള ചാരു കസേരയുണ്ട്. അതിനു മുകളിലായി ആ പഴയ ബിം ബാം ക്ലോക്കും.