Raise our Conscience against the Killing of RTI Activists




Saturday, January 12, 2013

പങ്കാളി

അയാളുടെ ചക്രക്കസേരയുടെ മുന്നോട്ടുള്ള സഞ്ചാരം അവളില്‍ നിന്നു അയാളെ താല്‍ക്കാലികമായെങ്കിലും വേര്‍പെടുത്തി. അയാളില്‍ ചേര്‍ന്നിരുന്ന അവളുടെ കരങ്ങള്‍ കൂപ്പുകൈകളായി. അയാള്‍ സാവധാനം, വലിയ അക്ഷരങ്ങളില്‍, ചുവന്ന വെളിച്ചത്തിനു മുകളിലായി റേഡിയോതെറാപ്പി എന്നു രേഖപെടുത്തപ്പെട്ട മുറിയിലേക്കു പ്രവേശിച്ചു. ഉപകരണങ്ങള്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനു മുന്നോടിയായുള്ള ബീപ് ശബ്ദങ്ങള്‍ പുറപ്പെടുവിച്ചു. പുറമെയുള്ള ചുവന്ന ബള്‍ബ്‌ അവളെ പേടിപ്പെടുത്തിക്കൊണ്ട് വീണ്ടും അരണ്ട വെളിച്ചം പ്രകാശിപ്പിച്ചു. ഉപകരണങ്ങളില്‍ നിന്നുള്ള റേഡിയോ തരംഗങ്ങള്‍ അയാളുടെ ശരീരത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു. അര്‍ബുദ കോശങ്ങള്‍ക്കൊപ്പം ധാരാളം ജീവസ്സുറ്റ കോശങ്ങളെയും അവ കൊന്നൊടുക്കി. അയാള്‍ക്ക്‌ അല്‍പ്പം പോലും വേദന തോന്നിയില്ല. പുറമേ നിന്നുള്ള പ്രാര്‍ത്ഥനകളോ, തന്‍റെ തന്നെ ആത്മവിശ്വാസമോ, എന്തോ ഒന്നു അയാള്‍ക്ക്‌ അളവില്‍ കവിഞ്ഞു ആവേശം നല്‍കി. സമയം കടന്നു പോകെ ഉപകരണങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. മറ്റൊരു ഹതഭാഗ്യനു വേണ്ടി അവ കാത്തിരുന്നു. അയാള്‍ അവശനായിരുന്നു. പുറമെയുള്ള ചുവന്ന വെളിച്ചം സാവധാനം അണഞ്ഞു. പുറത്തെത്തിയ അയാളെ അവള്‍ വാരിപ്പുണര്‍ന്നു. അയാള്‍ തന്‍റെ അവസാനത്തെ റേഡിയേഷന്‍ ചികത്സയും വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു, കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ അയാളുടെ ഇരുപത്തിനാലാമത്തെത്. നടക്കുവാന്‍ അയാള്‍ക്കു പരസഹായം വേണ്ടിയിരുന്നു. അവളും അറ്റന്‍ഡറും ചേര്‍ന്നു അയാളെ താങ്ങി കാറില്‍ കയറ്റി. അവള്‍ കാര്‍ സാവധാനം മുന്നോട്ടെടുത്തു. അതു RCC എന്നെഴുതിയ ഗെയിറ്റും പിന്നിട്ടു മുന്നോട്ടു ചലിച്ചു.

അയാളില്‍ ഓര്‍മകള്‍ക്കു മാത്രം ഊര്‍ജ്ജം അവശേഷിച്ചു. സഞ്ചരിക്കുന്ന ചുറ്റുപാടുകളെക്കാള്‍ അയാള്‍ പഴമയെ പുല്‍കി. അയാള്‍ തന്നെ സൃഷ്ടിച്ച ചിന്തകളുടെ ലോകത്തിലേക്കു തന്‍റെ പഴമയെ അയാള്‍ ആവാഹിച്ചു. അയാളിപ്പോള്‍ ഒരു യുവ വക്കീലാണ്. നിയമപുസ്തകങ്ങള്‍ അതിര്‍ത്തി പാകുന്ന, മാറാലയാല്‍ മൂടപ്പെട്ട കുടുസു മുറിയില്‍ പതിവു പോലെ അയാള്‍ മറ്റൊരു ദിനം കൂടി ആരംഭിച്ചു. പ്രശസ്ഥ അഭിഭാഷകന്‍ രാമയ്യരുടെ അസ്സിസ്സ്ടന്റാണ്. സൂര്യകോപം ജ്വലിച്ചു നില്‍ക്കുന്ന ഒരു മെയ്‌ മാസ ദിനത്തില്‍ അവള്‍ കുറെ കടലാസ്സു കെട്ടുകളുമായി അയാളുടെ പക്കലേക്കു വന്നു. സ്ട്രീറ്റിലെ ഏറ്റവും വലിയ വീട്ടിലെ ഭാഗ്യവതിയായ ആ പരിചിത മുഖത്തെ കണ്ടു അയാള്‍ ചെറുതായൊന്നു ഞെട്ടി. "ഞാന്‍ പ്രിയ. ഞാന്‍ ഇവിടെ പി.ആര്‍.ലയിനില്‍ താമസിക്കുന്നു. അയ്യര്‍ സാറാണ് എന്നെ ഇങ്ങോട്ട് വിട്ടത്". അയാളും സ്വയം പരിചയപ്പെടുത്തി. "എന്‍റെ പേരു ജോണി. സാറിന്‍റെ അസ്സിസ്സ്ടന്റാണ്. കുട്ടിയെ ഞാന്‍ കണ്ടിട്ടുണ്ട്. ഫ്രഞ്ചു സാറിന്‍റെ മകളല്ലേ. എന്‍റെ വീടും പി.ആര്‍. ലയിനില്‍ തന്നെ." പരിചയം സന്തോഷം ജനിപ്പിക്കുമെന്നു പ്രതീക്ഷിച്ച ജോണിക്കു ആ കണ്ണുകളില്‍ അവ കാണാന്‍ കഴിഞ്ഞില്ല. വരേണ്ടിയിരുന്നില്ല എന്നൊരു വികാരത്തോടെയാണ് അവള്‍ പിന്നീടു സംസാരിച്ചത്. ലയിനിലെ കൂറ്റന്‍ ബംഗ്ലാവില്‍ താമസിക്കുന്ന അവള്‍ എത്രയോ വട്ടം അയാളുടെയും, സമീപത്തുള്ള മറ്റു യുവാക്കളുടെയും മനസ്സിലൂടെ അവളുടെ ഇരുചക്ര വാഹനം ഓടിച്ചിരിക്കുന്നു.

പരിഹാരം എന്നൊരു വാക്കിന്‍റെ വിവധ തലങ്ങളിലെ സ്വാധീനം ഉപയോഗിച്ച്, വന്ന കാര്യം അവളില്‍ നിന്ന് പുറത്തു ചാടിച്ചു. "എന്‍റെ അപ്പച്ചന്‍ ഫ്രാന്‍സിലാണെന്നു അറിയാമല്ലോ. പുറമേക്കറിയുന്നതു പോലല്ല ഞങ്ങളുടെ യഥാര്‍ത്ഥ സ്ഥിതി. അപ്പച്ചന്‍റെ  അതിരുവിട്ട മദ്യപാനം വീടും സ്ഥലവുമെല്ലാം പണയത്തിലാക്കി. ഇപ്പോള്‍ അവ ജപ്തിയുടെ വക്കിലാണ്. ബാങ്കില്‍ നിന്ന് കഴിഞ്ഞ ദിവസം വന്ന നോട്ടീസാണിത്. ഇതില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?", അവള്‍ ആ പേപ്പര്‍ കഷണം ജോണിയുടെ നേരെ പ്രതീക്ഷയോടെ നീട്ടി. ഒരു കണ്ണാടി മാളിക അതിവേഗം ചീട്ടുകൊട്ടാരമായി. ഒരു വക്കീലെന്ന നിലയില്‍ അയാള്‍ക്കതില്‍ കാര്യമായൊന്നും ചെയ്യുവാനില്ല. ചെറിയ തുക ഉടനെ അടച്ചാല്‍ ജപ്തി കുറച്ചു നാളത്തേക്കു നീട്ടി വയ്ക്കാന്‍ കഴിയും. അതു മാത്രമേ ഇപ്പോള്‍ ചെയ്യാനുള്ളൂ. അവള്‍ക്കു അതിനുമുള്ള ത്രാണിയില്ല. അവളുടെ മറുപടിയില്‍ ഒന്നു രണ്ടു കണ്ണുനീര്‍ തുള്ളികളും കലര്‍ന്നിരുന്നു. വിചാരങ്ങളും സത്യവും തമ്മില്‍ വളരെ ദൂരമുണ്ട്. ഇന്ദ്രിയങ്ങള്‍ വഴി കണ്ടത്തിയവയില്‍ നിന്നുള്ള അനുമാനങ്ങളും, യാഥാര്‍ത്ഥ്യവും പലപ്പോഴും വ്യത്യസ്ഥങ്ങളാകുന്നു. ഏതാനും നിമിഷം കൊണ്ട് അവള്‍ മാനത്തു നിന്നു ഭൂമിയിലെത്തി. ഭൂമിയിലുമല്ല, ഏതോ ചതുപ്പില്‍.

വഴിയില്‍ പിന്നീടു അയാളെ കാണുമ്പോള്‍ അവള്‍ പുഞ്ചിരിച്ചു. അയാള്‍ തിരിച്ചും. വഴിവക്കില്‍ പാര്‍പ്പിടത്തിനായി അലയുന്ന നാടോടികളെ കാണുമ്പോഴും അയാള്‍ മന്ദഹസിച്ചിരുന്നു, അവര്‍ തിരികെ പ്രതികരിക്കാറില്ലെങ്കിലും. എന്നാല്‍ അവളോടുള്ള ജോണിയുടെ പുഞ്ചിരിയില്‍ സ്നേഹം കലര്‍ന്നിരുന്നു. അതു കൂടുതല്‍ വലിയ പുഞ്ചിരിക്കും, കൂടുതല്‍ നേരം അവളെ നോക്കി നില്‍ക്കുവാനും അയാളെ പ്രേരിപ്പിച്ചു. അവള്‍ മുന്നിലൂടെ ഓരോ തവണ പോകുമ്പോഴും, സ്നേഹം വളര്‍ന്നു വന്നു. ഒടുവിലൊരു നാള്‍ സ്നേഹം സഹതാപം എന്ന വികാരത്തെ കീഴടക്കി. അന്നു സായാഹ്നത്തില്‍, സ്വരൂപിച്ചു വച്ചിരുന്ന അല്‍പ്പം പണവുമായി, ശുഭ്ര വസ്ത്രം ധരിച്ചു നില്‍ക്കുന്ന ആ മാളികയിലേക്ക് അയാള്‍ നടന്നു. വാതില്‍ തുറന്ന അവളുടെ പക്കല്‍ പണം ഏല്‍പ്പിച്ചു തിരികെ പോന്നു. സംഭാഷണങ്ങള്‍ ഒന്നും ഉണ്ടായില്ല. ഗെയിറ്റിനരുകില്‍ നിന്നു തിരിഞ്ഞു നോക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതു അയാള്‍ കണ്ടു.

പലപ്പോഴും അവര്‍ സംസാരിച്ചു. ആ സംസാരത്തില്‍ വീട്ടുകാര്യങ്ങളും, നാട്ടുകാര്യങ്ങളും വിഷയങ്ങളായി. ആ സംഭാഷണങ്ങള്‍ സാവധാനം അവരിലേക്കു തന്നെ ഉള്‍വലിഞ്ഞു. അവ അവരുടെ വികാരങ്ങളെയും സ്പര്‍ശിച്ചു. സ്നേഹം വാക്കുകളായി രൂപപ്പെട്ടു. സ്വന്തമായി ഒരു വീടു പോലുമില്ലാത്ത ഒരു പെണ്‍കുട്ടിയെ പ്രണയിക്കുന്നതിനോടു ജോണിയുടെ വീട്ടിലായിരുന്നു കൂടുതല്‍ എതിര്‍പ്പ്. സ്നേഹത്തിനു മുന്നില്‍ പ്രതിഷേധങ്ങളുടെ സ്ഥാനം പോലും അവയ്ക്ക് അയാള്‍ നല്‍കിയില്ല. അങ്ങനെയിരിക്കെയാണ് വായിലെ ആ മുറിവു കൂടുതല്‍ വേദന നല്‍കി വളര്‍ന്നു വന്നത്. വിദഗ്ദ പരിശോടനകള്‍ക്കിടയില്‍ ഡോക്ടര്‍ ആരും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു സത്യം പങ്കു വച്ചു. "ജോണിയുടെ വായില്‍ ഉള്ളത് അര്‍ബുദ്ദമാണ്.". പുറമേക്ക് ഭാവപ്പകര്‍ച്ച ഒന്നുമുണ്ടായില്ലെങ്കിലും അയാളുടെ ഉള്ളില്‍ ഒരു പുകച്ചില്‍ അനുഭവപ്പെട്ടു. "രണ്ടാം സ്റ്റേജാണ്. ഞാനിതു RCCയിലേക്ക് റെഫര്‍ ചെയ്യാം." ഡോക്ടറുടെ മുറി വിട്ടിറങ്ങുമ്പോഴും അയാളുടെ ഉള്ളിലെ പുകച്ചില്‍ കുറഞ്ഞിരുന്നില്ല. സമയം പോകെ അതു കൂടി കൂടി വന്നു. അയാളുടെ ബന്ധുക്കളില്‍ ആര്‍ക്കും ഇത്ര ഭയാനകരമായ ഒരു രോഗം പിടിപെട്ടിരുന്നില്ല.

തന്‍റെ ഉള്ളില്‍ തന്‍റെ തന്നെ ഊര്‍ജ്ജത്തെ കാര്‍ന്നു തിന്നു കൊണ്ട് കോശ പടലങ്ങള്‍ വളരുന്നത് അയാളെ അസ്വസ്ഥനാക്കി. അത് അയാളെ ആത്മഹത്യ എന്നൊരു തീരുമാനത്തിലേക്കാണു നയിച്ചത്. അവസാനമായി അയാള്‍ പ്രിയയെ ചെന്നു കണ്ടു, "ഇന്നു ഞാന്‍ ഡോക്ടറെ കണ്ടു. വായിലെ ആ മുറിവില്ലേ, അതു ക്യാന്‍സറാണെന്ന്‍." അയാളുടെ തൊണ്ടയിടറി. പ്രിയയുടെ മുഖത്തു കാര്യമായ ഭാവപ്പകര്‍ച്ച ദൃശ്യമായില്ല. "ഇത്ര വല്യ അസുഖമൊന്നും കുടുംബത്തില്‍ ആര്‍ക്കും വന്നിട്ടില്ല. അതുകൊണ്ട് തന്നെ ജീവിക്കുന്നതില്‍ പ്രത്യേകിച്ച് അര്‍ത്ഥവുമില്ല. ഞാന്‍ യാത്ര പറയാനാണു വന്നത്". "എന്തു ചെയ്യാനാണ് തീരുമാനം?", അവള്‍ ചോദിച്ചു "എനിക്കു ഡ്രൈവിംഗ് വളരെ താല്‍പ്പര്യമാണെന്നു അറിയാമല്ലോ. ഞാന്‍ ഡ്രൈവു ചെയ്തു തന്നെ വിടവാങ്ങും.". അതവളില്‍ ഒരിടര്‍ച്ചയുണ്ടാക്കി. "എത്രയോ പേര്‍ക്കു നാട്ടില്‍ ക്യാന്‍സര്‍ വന്നിട്ടു പൂര്‍ണ്ണമായും ഭേദമായിരിക്കുന്നു. നമുക്കു RCC വരെയൊന്നു പോകാം. ഞാന്‍ വരാം നിന്‍റെ കൂടെ." അവളുടെ നിരന്തരമായ നിര്‍ബന്ധത്തിനു മുന്നില്‍ അയാളുടെ ലക്ഷ്യങ്ങള്‍ വഴിമാറി. മാര്‍ഗ്ഗങ്ങള്‍ ലക്ഷ്യങ്ങളാകുന്ന ഒരു കാലത്ത്, ഇവിടെ തിരിച്ചു സംഭവിച്ചു.

ജോണിയും പ്രിയയും പിറ്റേന്നു തന്നെ RCCയിലേക്ക് പുറപ്പെട്ടു. അവര്‍ ഒളിച്ചോടിയതായി നാട്ടില്‍ കഥകള്‍ പരന്നു. അതു വീട്ടുകാരുടെ പ്രതിഷേധം വര്‍ദ്ധിപ്പിച്ചു. അയാളെ അവര്‍ മാനസീകമായി അകറ്റി. അയാളുടെ ലക്ഷ്യങ്ങള്‍ ആരും അറിഞ്ഞില്ല. പ്രിയയായിരുന്നു അയാളുടെ ഏക ധൈര്യം. അവളിലും പ്രതീക്ഷ മാത്രം അവശേഷിച്ചു. അനേകര്‍ക്കു പ്രതീക്ഷയും, മറ്റുള്ളവര്‍ക്കു പേടി സ്വപ്നവുമായിരുന്ന റീജിയനല്‍ ക്യാന്‍സര്‍ സെന്‍റെര്‍ എന്ന ബോര്‍ഡ്‌ അവരെ സ്വാഗതം ചെയ്തു. അവിടെ അയാള്‍ പരിശോധനകള്‍ക്കു വിധേയനായി. "പേടിക്കാനില്ല. രണ്ടാം സ്റ്റേജാണ്. ഭേദമാക്കാനാവും. നമുക്കു ഉടനെ തന്നെ കീമോ തുടങ്ങണം. കീമോ കഴിയുമ്പോള്‍ രോഗി താല്‍ക്കാലികമായി അവശനാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഒരു സഹായി കൂടി വേണം. ആരെങ്കിലും കൂടെ ഉണ്ടോ?". അയാള്‍ മറുപടിക്കായി വിഷമിക്കുമ്പോള്‍, "ഭാര്യ കൂടെയുണ്ട്" എന്നൊരു ശബ്ദം അവളില്‍ നിന്നു ആ മുറിയില്‍ മുഴങ്ങി. ചികത്സക്കുള്ള പേപ്പറില്‍ ഒപ്പിടുമ്പോഴും അവള്‍ ഭാര്യ എന്നാണു എഴുതിയത്.

കീമോതെറാപ്പിയുടെ അതിശക്തമായ മരുന്നുകള്‍ അയാളുടെ ശരീരത്തിലൂടെ ഒഴുകി മറഞ്ഞു. അവ അര്‍ബുദ്ദ കോശങ്ങളെ ആക്രമിച്ചു കീഴ്പെടുത്തി. കൂടെ ആരോഗ്യമുള്ള അനേകം കോശങ്ങളും നശിക്കപ്പെട്ടു. ഓരോ കീമോ കഴിയുമ്പോഴും അയാള്‍ അവശനായിക്കൊണ്ടിരുന്നു. പ്രിയയുടെ നിശ്ചയദാര്‍ഢ്യം അയാളെ ഓരോ തവണയും കിടക്കയില്‍ നിന്നും വേഗത്തില്‍ എഴുന്നേല്‍പ്പിച്ചു. കീമോ ആറെണ്ണം കഴിഞ്ഞപ്പോള്‍, മുറിവു കരിഞ്ഞു തുടങ്ങി. അവരുടെ മുഖങ്ങളില്‍ സന്തോഷം മിന്നി മറഞ്ഞു. "ഒരു സര്‍ജറി ചെയ്യണം. അതും ഉടനെ തന്നെ വേണം ", ഡോക്ടര്‍ അറിയിച്ചു. സന്തോഷങ്ങള്‍ അല്‍പ്പായുസ്സിയായിരുന്നു. ആഴ്ചകള്‍ കടന്നു പോകെ അയാള്‍  സര്‍ജ്ജറിക്കും വിധേയനായി. രണ്ടു മാസത്തിനു ശേഷം തുടര്‍ പരിശോധനക്കു ഹാജരാകാനുള്ള നിര്‍ദ്ദേശത്തോടെ അവര്‍ ആശുപത്രിയോടു താല്‍ക്കാലികമായി വിട ചൊല്ലി.

തിരിച്ചുപോക്കില്‍ അവര്‍ ഇടവകപള്ളിയില്‍ ഇറങ്ങി വികാരിയച്ചനെ സന്ദര്‍ശിച്ചു, വിവാഹിതരാകാനുള്ള താല്‍പ്പര്യം അറിയിച്ചു. സാധാരണ രീതിയില്‍ കുടുംബത്തിലെ കാരണവന്മാര്‍ അറിയിക്കുന്ന ഒരു വിവരം. കാര്യങ്ങളെല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ അച്ചന്‍ അറിയിച്ചു, "ആരൊക്കെ വന്നില്ലെങ്കിലും നിങ്ങളുടെ വിവാഹം ഞാന്‍ നടത്തി തരും. നിങ്ങളുടെ സ്നേഹത്തില്‍ ആത്മാര്‍ത്ഥതയുണ്ട്. വിവാഹത്തിനെടുക്കുന്ന "ഇന്നു മുതല്‍ മരണം വരെ" എന്ന പ്രതിഞ്ജ നിങ്ങള്‍ ഇതിനകം പ്രാവര്‍ത്തികമാക്കി കഴിഞ്ഞിരിക്കുന്നു." ദൈവദൂതന്മാര്‍ കുളിര്‍മഴയായി ഭൂമിയിലേക്കിറങ്ങി വന്നൊരു ദിവസം, അച്ചന്‍ അവരുടെ വിവാഹം ആശീര്‍വദിച്ചു. കാണികളായി ആരുമുണ്ടാകാതിരുന്ന ആ വിവാഹത്തിന്‍റെ സാക്ഷിക്കോളത്തില്‍ അച്ചന്‍ തന്നെ ഒപ്പിട്ടു. അയാളുടെ കൈയ്യും പിടിച്ചു അവള്‍ ദൈവസന്നിധിയില്‍ നിന്ന് പുറത്തേക്കിറങ്ങി. എങ്ങനെയും ജീവിക്കുമെന്ന ആത്മവിശ്വാസത്തോടെ.

രണ്ടു മാസങ്ങള്‍ക്കു ശേഷം തുടര്‍ പരിശോധനകള്‍ക്കു അവര്‍ RCCയില്‍ ഹാജരായി. അസുഖം പൂര്‍ണ്ണമായി ഭേദമായി എന്നൊരു വസ്തുത പ്രതീക്ഷിച്ചിരുന്ന അവരുടെ മുഖത്തു നോക്കി ഡോക്ടര്‍ അറിയിച്ചു, "ഇനി റേഡിയേഷന്‍ തുടങ്ങാം. ഇരുപത്തൊന്നെണ്ണമെങ്കിലും വേണ്ടി വരും." അവരുടെ ഓരോ പ്രതീക്ഷകളും അവരില്‍ നിന്നു മാറി മാറി സഞ്ചരിക്കുകയാണ്. "നമ്മള്‍ ഇത്രയും ചെയ്തില്ലേ. ഇനി ആകെ ഇതും കൂടിയല്ലെ ബാക്കിയുള്ളു. നമുക്കു ധൈര്യമായി അതു കൂടി പൂത്തിയാക്കാം." വിദൂരതയിലേക്ക് കണ്ണും നട്ടിരുന്ന അയാളോടായി പ്രിയ പറഞ്ഞു. അയാള്‍ അലസമായി തലയാട്ടി. അയാള്‍ കുറെ നാളുകളായി അനുസരിക്കുന്ന ഒരു യന്ത്രം മാത്രമായി മാറിയിരിക്കുന്നു. ഒരു രോഗിയായതിനാല്‍ അയാളുടെ ആഗ്രഹങ്ങള്‍ക്കോ, പ്രതീക്ഷകള്‍ക്കോ അവിടെ സ്ഥാനമില്ല. മറ്റുള്ളവര്‍ അയാളുടെ പ്രവര്‍ത്തികള്‍ നിശ്ചയിക്കുന്നു, നടപ്പിലാക്കുന്നു.  അയാള്‍ ഈ അവസ്ഥയില്‍ ആയിട്ടു അഞ്ചാറു മാസം കഴിഞ്ഞിരിക്കുന്നു. ഇതില്‍ നിന്നും എങ്ങിനെയും പുറത്തു കടക്കണം എന്ന ആഗ്രഹം അയാളില്‍ കലശലായിരുന്നു.

റേഡിയോ വികരണങ്ങള്‍ അതിന്‍റെ ജോലി അയാളുടെ ശരീരത്തില്‍ നിര്‍വ്വഹിച്ചു തുടങ്ങി. അവ അയാളുടെ ഉള്ളില്‍ കോശങ്ങളില്‍ കടന്നു ചെന്നു DNAയെ നുറുക്കി കളഞ്ഞു കൊണ്ടിരുന്നു. സ്വാഭാവികമായി നശിക്കാന്‍ മറന്നു പോയിരുന്ന പല കോശങ്ങളും ഈ അപ്രതീക്ഷിത ആക്രമണത്തില്‍ വിട വാങ്ങി. അതോടൊപ്പം നാക്കിന്‍റെ ആവരണവും, രുചി തിരിച്ചറിയാനുള്ള പല കോശങ്ങളും അയാള്‍ക്കു നഷ്ടമായി. ചികത്സ പുരോഗമിക്കെ, ബ്രെഡു പോലും അയാളുടെ നാവുകളെ നീറ്റി. എന്തു കഴിച്ചാലും അയാള്‍ക്കു നാവില്‍ നിന്ന് അളവില്‍ കവിഞ്ഞ പുകച്ചില്‍ അനുഭവപ്പെട്ടു. ഇരുപത്തോന്നെണ്ണം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ റേഡിയേഷന്‍റെ അളവു മൂന്നെണ്ണം കൂടി ദീര്‍ഘിപ്പിച്ചു. പ്രിയയുടെ കരങ്ങള്‍ അയാളുടെ കരങ്ങളായി, അവളുടെ വാക്കുകള്‍ അവന്‍റെ പ്രതീക്ഷകളായി. ഒടുവില്‍ ഇരുപത്തിനാലാം ചികല്‍സയും ഇന്നു വിജയകരമായി കഴിഞ്ഞിരിക്കുന്നു. ഓര്‍മ്മകള്‍ അയാളെ വീണ്ടും വര്‍ത്തമാന കാലത്തിലേക്കു കൊണ്ടുവന്നു. അയാള്‍ വണ്ടിയില്‍ നിന്നു പുറത്തേക്കു നോക്കി. വണ്ടി എറണാകുളം അടുക്കാറായിരിക്കുന്നു. ഇനി ആറു മാസം കൂടുമ്പോള്‍ RCCയിലെ പരിശോധന മാത്രമേ ബാക്കിയുള്ളൂ. വര്‍ഷം ഒന്നു കഴിഞ്ഞിരിക്കുന്നു അയാള്‍ ഈ അലച്ചില്‍ തുടങ്ങിയിട്ട്. ഇന്നു അയാള്‍ സമാധാനപരമായി ഉറങ്ങും.

_____________________________________________________________

"ഡാ സമയം ഏഴു കഴിഞ്ഞു. നിനക്കിന്നു സ്കൂളില്‍ പോകണ്ടേ?" പ്രിയയുടെ ശബ്ദം രാവിലെ വീട്ടില്‍ മുഴങ്ങി. അവളുടെ ശബ്ദമാണ് ഇന്നു വീടിന്‍റെ താളം. മകന്‍റെ കൂടെ മൂടി പുതച്ചുറങ്ങുന്ന ജോണിയെ എഴുന്നേല്‍പ്പിക്കുക എന്ന ലക്ഷ്യവും ഈ ശബ്ദവീചികളില്‍ അടങ്ങിയിരിക്കുന്നു. പ്രിയ ഇന്നു നഗരത്തിലെ ഒരു അക്കൗണ്ടിങ്ങ് ഫേമില്‍ ജോലി സമ്പാദിച്ചിട്ടുണ്ട്. ജോണിയുടെ വക്കീല്‍ കോട്ടു തേച്ചു മിനുക്കി രാവിലെ തന്നെ അവള്‍ മേശയില്‍ വച്ചിരിക്കുന്നു. "വേണമെങ്കില്‍ അപ്പനും മോനും എണീറ്റു വല്ലതും കഴിക്ക്. എനിക്കു പോകാറായി." അവള്‍ അവസാന ഭീഷണി മുഴക്കി.

ജോണി ഓഫീസില്‍ ഇരിക്കെ ഒരു സ്ത്രീ അയാളെ കാണുവാനായി എത്തി. വേഷവിധാനം കണ്ടിട്ട് അവള്‍ ഒരു ഉത്തരാധുനീക വനിതയാണ്. "ഞാന്‍ ഒരു ഡൈവോഴ്സ് പെറ്റീഷന്‍ ഫയല്‍ ചെയ്യാന്‍ വന്നതാണ്." "എന്താണ് കാരണം?", അയാള്‍ തിരക്കി. "എന്‍റെ ഭര്‍ത്താവിനു എനിക്കു വേണ്ടി ചിലവഴിക്കാന്‍ സമയമില്ല. അയാളെപ്പോഴും അയാളുടെ ലോകത്താണ്." അവള്‍ പറഞ്ഞു. അതിനുള്ള മറുപടി ഒരു പുഞ്ചിരിയായിരുന്നു. ആ പുഞ്ചിരിയില്‍ അയാളുടെ ജീവിതം അടങ്ങിയിരുന്നു. അല്‍പനേരത്തെ നിശബ്ദടക്കു ശേഷം അയാള്‍ തുടര്‍ന്നു, "പങ്കാളിക്കു ജീവിതത്തിലുള്ള പ്രാധാന്യം അനുഭവം കൊണ്ടു മനസ്സിലാക്കിയ ഒരുവനാണ് ഞാന്‍. ഞാന്‍ ഇന്നു നിങ്ങളുടെ മുന്നില്‍ ഇരിക്കുന്നുണ്ടെങ്കില്‍ അതു അവള്‍ മൂലം മാത്രമാണ്." അയാള്‍ മേശവിരിപ്പിനുള്ളില്‍ നിന്നു ഒരു പൊതി അവര്‍ക്ക് സമ്മാനിച്ചുകൊണ്ടു പറഞ്ഞു,  "നിങ്ങളുടെ പങ്കാളി ഇതിനുള്ളിലുണ്ട്. പുറത്തിറങ്ങി സാവധാനം അഴിച്ചു നോക്കിയാല്‍ മതിയാവും". അവര്‍ക്കൊന്നും മനസ്സിലായില്ല. തിരികെപ്പോകെ അവര്‍ പൊതി പൊട്ടിച്ചു. അതില്‍ ഒരു കണ്ണാടിയായിരുന്നു. അയാളുടെ പുഞ്ചിരി അവരുടെ മുഖത്തും സാവധാനം കടന്നുവന്നു. അവരുടെ സന്തോഷം അതിലും വ്യക്തമായി കണ്ണാടി പ്രതിഫലിപ്പിച്ചു.

(ഒരു യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടത്)