Raise our Conscience against the Killing of RTI Activists




Friday, December 31, 2010

ട്രെയിന്‍ നമ്പര്‍ 16327 കോര്‍ബാ-തിരുവനന്തപുരം എക്സ്പ്രസ്സ്‌ (ചെന്നൈ വഴി)

                        ഭാരതീയരെല്ലാം യാത്രയിലാണ്‌. ആയതിനാല്‍ ഇന്ത്യന്‍ റെയില്‍വേയില്‍, ആഘോഷ കാലങ്ങളില്‍ ഒരു കണ്‍ഫേര്‍മഡ്‌ ടിക്കറ്റ്‌ കിട്ടുന്നതും കേരള സര്‍ക്കാരിന്‍റെ ക്രിസ്തുമസ്‌ ബമ്പര്‍ എടുക്കുന്നതും ഒരു പോലെയാണ്‌, പ്രത്യേകിച്ചും ഒരാഴ്ച മുമ്പൊക്കെയാണ്‌ ബുക്ക്‌ ചെയ്യുന്നതെങ്കില്‍. പിന്നെ തത്കാല്‍ എന്നൊരു സാധനം അവര്‍ ഇറക്കിയിട്ടുണ്ട്‌. അതിലുള്ള എണ്ണിപ്പറക്കിയ അപ്പം ചുട്ട പോലെയുള്ള സീറ്റുകള്‍, സ്പിരിറ്റ്‌ ആവിയാകുന്നതിനേക്കാള്‍ വേഗത്തില്‍ തീരുന്നതിനാല്‍ സാധാരണക്കാര്‍ക്ക്‌ എന്നും കിട്ടാക്കനിയാണ്‌. ചുരുക്കത്തില്‍ മുമ്പു പറഞ്ഞ പോലെ ട്രെയിനിലെ ഒരു സീറ്റ്‌, അടിച്ച ലോട്ടെറിക്കു തുല്യം.

                         അപ്രതീക്ഷിതമായി വന്ന ജോലിത്തിരക്കു മൂലം കഴിഞ്ഞ ക്രിസ്തുമസ്‌ കാലത്തു ചെന്നൈയില്‍ നിന്നും, ഇതു പോലെ ഒരാഴ്ച മുമ്പ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു കിളി ആയവരാണ്‌ ഞാനും, കൂടെ ജോലി ചെയ്യുന്ന സുജിത്തും, പിന്നെ സീനിയര്‍ ആയ കരുണാകരന്‍ മാഷും. തത്കാല്‍ എടുക്കാന്‍ ക്യൂവില്‍ മൂന്നാമത്‌ ആയിരുന്നെങ്കിലും, അതിന്‍റെ തൊലി പോലും കിട്ടിയില്ല. രാവിലെ 4 മണിക്കു എണീറ്റു ഉറക്കം കളഞ്ഞതു മിച്ചം. ജോലിക്കൊക്കെ നല്ല കൃത്യ നിഷ്ടയായതിനാല്‍ ഇതു പോലത്തെ അനുഭവങ്ങള്‍ ധാരാളമുള്ള സാറന്‍മാര്‍ ഞങ്ങളുടെ സ്ഥാപനത്തില്‍ ഉണ്ട്‌. ഞങ്ങള്‍ ഈ വിഷയത്തില്‍ വിദഗ്ദരോടു അഭിപ്രായം തേടി. അവരുടെ വക ഒരു കിടിലന്‍ ഐഡിയ. ചെന്നൈയില്‍ അര്‍ദ്ധരാത്രി എത്തുന്ന ഒരു ദീര്‍ഘദൂര വണ്ടിയുണ്ട്‌. അധികമാര്‍ക്കും ഇതിനെപ്പറ്റി അറിയാന്‍ വഴിയില്ല. ജനറല്‍ ടിക്കറ്റ്‌ എടുക്കുക, എന്നിട്ടു TTയെ കണ്ടു പൈസ കൊടുത്തു സീറ്റ്‌ മേടിക്കുക. കിട്ടിയ ഉപദേശമനുസരിച്ചു ഞങ്ങള്‍ സ്റ്റേഷനിലേക്കു പുറപ്പെട്ടു.

                         ചെന്നൈയില്‍ നിന്നു അര്‍ദ്ധരാത്രി പുറപ്പെടുന്ന കോര്‍ബ തിരുവനന്തപുരം എക്സ്പ്രസ്സാണ്‌ ലക്ഷ്യം. പതിവു പോലെ സ്റ്റേഷന്‍ അന്നും, ബഹളമയവും വൃത്തികേടുമായിരുന്നു. ട്രെയിന്‍ എത്താറായതോടെ ഞങ്ങള്‍ 3 കിളികള്‍ TTമാരെ തപ്പി നടപ്പു തുടങ്ങി. ചെന്നൈയില്‍ നിന്നു TTമാര്‍ മാറിക്കേറും. കയറാനുള്ള TTമാര്‍ പ്ളാറ്റ്ഫോമില്‍ തന്നെ നില്‍പ്പുണ്ട്‌. അവര്‍ സിക്കിം, ഭൂട്ടാന്‍ എന്നൊക്കെ വിളിച്ചു പറയുമ്പോലെ നോ ടിക്കറ്റ്‌, നോ ടിക്കറ്റ്‌ എന്നും പറഞ്ഞു പ്ളാറ്റ്ഫോമിലൂടെ നടക്കുന്നു. ആഫ്രിക്കയില്‍ നിന്നും മറ്റും ഭക്ഷണവും വെള്ളവും തേടി ഇന്ത്യയിലെത്തുന്ന അഭയാര്‍ത്ഥികളെ കാണുന്നതു പോലെയാണ്‌ പൊതുവേ TTമാര്‍ റിസര്‍വേഷന്‍ ഇല്ലാതെ പുറകെ നടക്കുന്ന ജനറലുകളെ കാണാറ്‌. ഞങ്ങളുടെ ശ്രമവും പാളി. പക്ഷെ, വല്യ തിരക്കില്ല, ഞങ്ങള്‍ ആശ്വസിച്ചു.

                      രാത്രി 11:45. ട്രെയിന്‍ വന്നു നിന്നു. ഞങ്ങള്‍ നോക്കിയപ്പോഴതാ തൃശൂര്‍ പൂരത്തിന്‌ ആളു കൂടുമ്പോലെ അവിടുന്നും ഇവിടുന്നുമൊക്കെ ആളുകള്‍ പാഞ്ഞു വരുന്നു.  അറിയാതെ ഉള്ളില്‍ നിന്നും ഒരു വിളി, ഈശ്വരാ. നാട്ടില്‍ cpmകാര്‍ വില്ലേജ്‌ ഓഫിസറെ തടഞ്ഞു വച്ചു ഖൊരാവൊ ചെയ്തു കാര്യം നടത്തുമ്പോലെ, ആളുകള്‍ TTമാരെ വളഞ്ഞു. സീറ്റ്‌ കൊടുത്താലെ അവര്‍ക്കും ട്രെയിനില്‍ കയറാന്‍ പറ്റു എന്ന അവസ്ഥ. ഇത്രയും പേരെ മാറ്റാന്‍ അവിടെയുള്ള 2 ഈര്‍ക്കിളി പോലീസ്‌ വിചാരിച്ചിട്ട്‌ നടന്നില്ല. ഗത്യന്തരമില്ലാതെ TTമാര്‍ സീറ്റ്‌ അലോട്ടു ചെയ്തു തുടങ്ങി. എല്ലാവരും TTയുടെ നേരെ ടിക്കറ്റും പൊക്കി നില്‍പ്പാണ്‌. പെട്ടെന്നാണ്‌ അതു സംഭവിച്ചത്‌. ആള്‍ക്കൂട്ടത്തില്‍ ഏതൊ വിരുതന്‍ എന്‍റെ ടിക്കറ്റ്‌ അടിച്ചു മാറ്റി. അപ്പോഴാണ്‌ അലോട്ട്‌ ചെയ്ത ഒരു ടിക്കറ്റ്‌ ഞാന്‍ TTയുടെ കൈയില്‍ കണ്ടത്‌. അതും തട്ടി ഞാന്‍ ട്രെയിനിലേക്ക്‌. മൊത്തം തിക്കും തിരക്കും ആയതിനാല്‍ എന്തു നടക്കുന്നു എന്നു ആളുകള്‍ക്കു വല്യ രൂപമില്ല. അടിച്ചു മോനെ അടിച്ചു, എനിക്കു കിട്ടിയതു ഒരു 2 ടയിര്‍ AC ടിക്കറ്റ്‌. കിട്ടിയ തക്കത്തിനു ഞാന്‍ സീറ്റില്‍ കയറി ഉറക്കം തുടങ്ങി.

                              സീറ്റ്‌ പെട്ടെന്നു തീര്‍ന്നു. മുജന്‍മ പാപങ്ങള്‍ മൂലമോ മറ്റോ, സുജിത്തും മാഷും ടിക്കറ്റ്‌ കിട്ടാത്തവരുടെ കൂട്ടത്തില്‍ പെട്ടു. അവര്‍ ജനറലില്‍ കയറി. അതിണ്റ്റകത്താകെ ബീഹാറികളും ഒറീസ്സക്കാരും മലന്നും, കമിഴ്‌ന്നും, തറയിലുമൊക്കെയായി കിടന്നിട്ട്‌, ഒരു സൂചി കുത്താനുള്ള സ്ഥലമില്ല മിച്ചം. വളരെ പണിപ്പെട്ട്‌, അവര്‍ രണ്ടു കാലു കുത്താനുല്ല സ്ഥലം ഒപ്പിച്ചു. തമിള്‍ മക്കളുടെ തള്ളു തുടങ്ങാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു.

                       വണ്ടി സേലം എത്തിയപ്പോള്‍, ഒന്നു ചൊറിയാനായി കാലൊന്നു പൊക്കിയതാണ്‌ നമ്മടെ സുജിത്‌. അതാ ആ സ്ഥലത്ത്‌ ഒരുത്തന്‍ ഇരിപ്പുറപ്പിച്ചു. പോയില്ലേ, സുജിത്‌ ഒറ്റക്കാലനായി. വരുന്നതു വരട്ടെ എന്നും പറഞ്ഞു അവനും മാഷും സ്ളീപ്പറില്‍ കയറി. കുറെ ബെര്‍ത്തുകല്‍ വെറുതെ കിടക്കുന്നതു കണ്ട്‌ അവരുടെ കണ്ണു തള്ളി. ഉടനെ തന്നെ മാഷ്‌, മുകളിലൊരു ബെര്‍ത്തില്‍ കയറി കിടപ്പായി. പേടി മൂലം സുജിത്‌ ഒരു സീറ്റിന്‍റെ മൂലക്കിരുന്നു. TT കണ്ടുപിടിച്ചാല്‍, ഉറങ്ങുന്ന അത്രയും വല്യ കുറ്റമല്ല ഇരിക്കുന്നത്‌. വണ്ടി സേലം വിട്ടു. സമയം വെളുപ്പിനു 3:30 കഴിഞ്ഞു. പയ്യെ ഉറക്കം പിടിച്ചപ്പോള്‍, അതാ തോളില്‍ ഒരു കൈ. "ടിക്കറ്റ്‌, ടിക്കറ്റ്‌?". കയ്യിലിരുന്ന ജനറല്‍ ടിക്കറ്റ്‌ ഭവ്യതയോടെ എടുത്തു കൊടുത്തു. ഒട്ടും താമസിച്ചില്ല, അടിച്ചു ഫൈന്‍ 300 രൂപ. അങ്ങനെ അതും പൊയി. അപ്പോഴും, മാഷ്‌ മുകളില്‍ കിടന്നു കൂര്‍ക്കം വലിക്കുന്നുണ്ടായിരുന്നു.

                     കോയമ്പത്തൂര്‍ എത്തിയപ്പോള്‍, സുജിത്‌ വണ്ടിയില്‍ നിന്നുമിറങ്ങി 3 ടയിര്‍ ACയിലെ TTയെ കണ്ടു കാലു പിടിച്ച്‌ ഒരു വിധത്തില്‍ സീറ്റ്‌ ഒപ്പിച്ചു. സമയം വെളുപ്പിനു 6 മണിയായി. ഉറങ്ങാനുള്ള ആവേശവുമായി പാഞ്ഞു സീറ്റില്‍ ചെന്നപ്പോഴാണു, കിട്ടിയത്‌ ഒരു മിഡില്‍ ബെര്‍ത്താണെന്നു മനസ്സിലായത്‌. രാവിലെയായതു കൊണ്ടു അതു മലര്‍ത്തിയിരുന്നു. മുകളിലൊക്കെ വേറെ ആളുകള്‍ ഉറങ്ങുന്നുമുണ്ട്‌. വീണ്ടും കിളി. ഗത്യന്തരമില്ലാതെ അവിടെ ഇരുന്നു. ഏകദേശം, അങ്കമാലി വരെ അവിടെ ഇരുന്നുറങ്ങി.

                    അപ്പോഴാണ്‌ ഞാന്‍ 2 ടയിര്‍ ACയില്‍ ഉള്ളത്‌ സുജിത്തിനു കത്തിയത്‌. അവന്‍ എന്‍റെ അടുത്തു വന്നു. ഞാന്‍ എര്‍ണാകുളത്തു ഇറങ്ങുകയാണ്‌. അവന്‍ എന്‍റെ സീറ്റില്‍ കയറി കര്‍ട്ടന്‍ ഒക്കെ വലിച്ചിട്ടു ഉറങ്ങാന്‍ തുടങ്ങി. ഞാന്‍ എര്‍ണാകുളത്ത്‌ ഇറങ്ങി. വണ്ടി ഉദ്ദേശം തൃപ്പൂണിത്തുറ എത്തിയപ്പോഴാണ്‌, വണ്ടിയില്‍ സ്ക്വാഡ്‌ കയറുന്നത്‌. 3 ടയിര്‍ ACയുടെ ടിക്കറ്റും വച്ചു 2 ടയിറില്‍ കിടന്നുറങ്ങിയതിന്‌ അടുത്ത 300ഉം പൊടിഞ്ഞു. അതിന്‍റെ ടിക്കറ്റ്‌ എന്‍റെ കയില്‍ ആയിപ്പോയി. ഗതി കെട്ട സുജിത്‌, വീണ്ടും പോയി തന്‍റെ സീറ്റില്‍ ഇരുന്നു. ദേഷ്യവും സങ്കടവും എല്ലാം കാരണം പിന്നെ ഉറങ്ങിയില്ല. തിരുവനന്തപുരം വരെ അവിടെ ഇരുന്നു.

                  ക്രിസ്തുമസ്‌ തലേന്നു വീട്ടിലെത്തിയ അവന്‌, ക്ഷീണം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ചെന്ന പാടെ കയറി കിടന്നു ഒറ്റ ഉറക്കം. പിന്നെ, ക്രിസ്തുമസിന്‍റെ അന്നു ഉച്ചക്കാണ്‌ കക്ഷി എഴുന്നേല്‍ക്കുന്നത്‌. അങ്ങനെ അതും കുളം. അതു കൊണ്ടു തന്നെ, പിന്നീടു റിസര്‍വേഷന്‍ ഇല്ലാതെ ട്രെയിനില്‍ കയറുക എന്നതു, കോഴിക്കാഷ്ടം കാണുന്ന കോഴി കണക്കെ ആയി അവനു. ഇത്തവണ ക്രിസ്തുമസിനു അവന്‍, 2 മാസം മുമ്പു തന്നെ കുറെ ദിവസങ്ങളിലേക്കു ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിട്ടു. ഞാനും, മറ്റൊരു സുഹൃത്തും ഇത്തവണ കിളികളായി പറന്നപ്പോള്‍, അവന്‍ 2 ടയിര്‍ ACയിലെ രാജാവായിരുന്നു, കിരീടം വെക്കാത്ത രാജാവ്‌.

Friday, December 24, 2010

ഓര്‍മ്മകളുടെ ഒരു ക്രിസ്തുമസ്‌ കാലം കൂടി

                    

                      ക്രിസ്തുമസ്‌ കാലമാണ്‌ വര്‍ഷത്തില്‍ ഏറ്റവും സന്തോഷമുള്ള കാലം, പ്രത്യേകിച്ച്‌ ചെറുപ്പത്തില്‍. നഗരത്തെ ചുറ്റിയുള്ള ടൌണ്‍ കരോളും, നക്ഷത്രങ്ങളും, സംഗീതവും, അലങ്കാര ദീപങ്ങളും, പുല്‍ക്കൂടും, വീടുകളിലൂടെ രാത്രിയുള്ള കരോളും, ക്രിസ്തുമസ്‌ ട്രീയും, ഒക്കെയായി ഒരു കുട്ടിയും നഷ്ടപെടുത്താന്‍ ആഗ്രഹിക്കാത്ത കാലം. അന്നത്തെ വിശേഷ ഐറ്റങ്ങളായ പാലപ്പവും, കൊഴിക്കറിയുമൊക്കെ എന്നും വായില്‍ വെള്ളമൂറിക്കും. രാത്രിയുള്ള

                          ക്രിസ്തുമസ്‌ കാലത്ത്‌ പുല്‍ക്കൂടു മത്സരം സംഘടിപ്പിക്കാറുണ്ട്‌. പള്ളിയോടനുബന്ധിച്ചാണ്‌ മത്സരങ്ങള്‍ നടക്കാറ്‌. ഞാന്‍ 6 ല്‍ പഠിക്കുന്ന കാലം. എന്‍റെ അന്നത്തെ ഇടവകയായ കലയന്താനി പള്ളിയും മത്സരം സംഘടിപ്പിച്ചു. ഒന്നാം സമ്മാനം 1001 രൂപ. കേട്ടപ്പോള്‍ മുതല്‍ അതു മേടിച്ചെടുക്കാന്‍ പരിശ്രമവും തുടങ്ങി. പള്ളിയിലച്ചന്‍റെ കയ്യില്‍ നിന്നു സമ്മാനം മേടിക്കുന്നതൊക്കെ ഞാന്‍ അഭിമാനപൂര്‍വം സ്വയം സങ്കല്‍പ്പിച്ചു.

                            യുവാക്കളുടെ സംഘടനയായ യുവദീപ്തിയിലെ ചേട്ടന്‍മാരാണ്‌ മാര്‍ക്കിടാന്‍ വരുന്നത്‌. യുവദീപ്തിയുടെ അന്നത്തെ സെക്രട്ടറി സജി ചേട്ടനും, കൂട്ടരുമായി എനിക്ക്‌ അടുത്ത സൌഹൃദം ഉണ്ടായിരുന്നു. അങ്ങനെ, മാര്‍ക്കിടാന്‍ പോയപ്പൊള്‍ അവര്‍ എന്നെയും കൂടെ കൂട്ടി. മത്സരത്തില്‍ പങ്കാളിയായതു കൊണ്ടോ, ഒരു ശരാശരി ഇന്ത്യക്കാരനായതു കൊണ്ടൊ എന്തോ, മറ്റുള്ളവരുടെ പുല്‍ക്കൂടൊന്നും എനിക്കു തീരെ ഇഷ്ടപ്പെട്ടില്ല, എന്‍റെ ഇഷ്ടത്തിനു തീരെ വിലയില്ലെങ്കില്‍ പോലും.

                        ചിലവ, കമ്മിറ്റിയംഗങ്ങള്‍ക്കു നന്നായി ബോധിച്ചുവെന്നു എനിക്കു മനസ്സിലായി. സമ്മാനം കൈ വിടാന്‍ സാധ്യതയുണ്ട്‌. കുറേ കഴിഞ്ഞു പുല്‍ക്കൂടൊക്കെ പരിശോധിച്ച്‌ എന്‍റെ വീട്ടിലും എത്തി. എല്ലാവരും നല്ല കമ്പനിയാണ്‌. പുല്‍ക്കൂടൊക്കെ വേഗം കണ്ടു. അതു കൊണ്ടൊന്നും സമ്മാനം കിട്ടില്ലെന്നു എനിക്കു മനസ്സിലായി. ആരും കാണതെ ഞാന്‍ പൊയി ഫ്രിഡ്ജിലിരിക്കുന്ന ചോക്ളേറ്റ്‌ കേക്ക്‌ എടുത്തുകൊണ്ടു വന്നു കമ്മിറ്റിയംഗങ്ങള്‍ക്കു നല്‍കി. ക്രിസ്തുമസിനു പ്രത്യേകമായി മെടിച്ചു വച്ചതായിരുന്നു അത്‌. അതിന്‍റെ അവസാന തരിയും വടിച്ചു നക്കി കമ്മിറ്റി അംഗങ്ങള്‍ എഴുന്നേറ്റു. കുടിക്കാന്‍ സ്പെഷ്യല്‍ ഓറഞ്ച്‌ ജ്യൂസും.

                      ഞങ്ങള്‍ അങ്ങനെ ഇടവകയിലെ വീടുകളൊക്കെ കറങ്ങി. സുന്തരിമാരുള്ള വീടുകളില്‍ ചെല്ലുമ്പോള്‍ സ്പെഷ്യല്‍ ച്യോദ്യാവലിയൊക്കെയുണ്ട്‌, എന്തു മെറ്റീരിയല്‍ ആണ്‌ ഉപയോഗിച്ചിരിക്കുന്നത്‌, മേടിച്ചതാണൊ/ ഉണ്ടാക്കിയതാണൊ തുടങ്ങി നിരവധി ചോദ്യങ്ങള്‍. അവസാനം ക്രിസ്തുമസ്‌ ദിനത്തില്‍ പുല്‍ക്കൂടു മത്സരത്തിന്‍റെ സമ്മാനം പ്രഖ്യാപിച്ചു. വീണ്ടും പവനായി ശവമായി. സമ്മാനം പോയിട്ടു ആദ്യ പത്തിണ്റ്റകത്തു പോലുമില്ല. കേക്കിനെ ചൊല്ലി പൂര വഴക്കു വീട്ടില്‍ നിന്നു കിട്ടിയതു മാത്രം മിച്ചം.

                     അന്നതെ യാത്രകളെല്ലാം മനോഹരങ്ങളായിരുന്നു. എല്ലാ വീടുകളിലും പോയി പടക്കം പൊട്ടിച്ച്‌ കരോളിനായി ആളുകളെ ഉണര്‍ത്തുന്നതും, ക്രിസ്തുമസ്‌ പപ്പയായി വേഷമിട്ടു നടക്കുന്നതും, പുല്‍ക്കൂടൊരുക്കുന്നതും, പള്ളിയിലെ അലങ്കാരങ്ങള്‍ ഒരുക്കുന്നതുമെല്ലാം. ഇതിനൊക്കെയുള്ള പ്രതിഫലമായി ക്രിസ്തുമസ്‌ ദിനത്തില്‍ ഞങ്ങള്‍ക്കു ലഭിച്ചിരുന്ന പൊറോട്ടയും ബീഫ്‌ കറിയും, ആഞ്ഞാഞ്ഞു കഴിക്കുമ്പോഴുള്ള സംതൃപ്തി ഇന്നു മുന്തിയ ഹോട്ടലുകളില്‍ നിന്നു കഴിച്ചാല്‍ പോലും കിട്ടില്ല.

                    ക്രിസ്തുമസുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ വളരെ കൂടുതലാണ്‌. ഈ ഒര്‍മ്മകളും പ്രതീക്ഷകളുമാവാം നമ്മെ ഇന്നും മുന്നോട്ടു നയിക്കുന്നത്‌. അല്‍പ സമയത്തിനകം ക്രിസ്തുവിന്‍റെ വരവറിയിച്ചുകൊണ്ടുള്ള പള്ളി മണികള്‍ മുഴങ്ങും. നിന്നേക്കാള്‍ വലുതായി നിന്‍റെ അയല്‍ക്കാരനെ സ്നേഹിക്കുക എന്നു പറഞ്ഞവന്‍റെ ജന്‍മദിനത്തില്‍, ആ സന്തേശം മനസ്സിലേറ്റുന്നവര്‍ ഭാഗ്യവാന്‍മാര്‍. ഒര്‍മ്മകളുടെ ഈ മഞ്ഞു കാലത്ത്‌ എല്ലാവര്‍ക്കും ഒരു സമൃദ്ധമായ ക്രിസ്തുമസ്‌ നേരുന്നു.

Sunday, December 12, 2010

Good probability puzzle

If a stick is broken into 3 pieces, what is the probability that these pieces can form the sides of a triangle?
How?
(NOTE: In a triangle, the sum of any two sides will be greater than the third side)

Answers are expected as comments

Saturday, December 4, 2010

ചരിത്രമുറങ്ങുന്ന ചന്ദ്രഗിരി

                ചരിത്രത്തില്‍ ചന്ത്രഗിരിക്കുള്ള സ്ഥാനം ചെറുതല്ല. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ്‌ ഇന്ത്യയുടെ കീഴിലുള്ള ഭാരതത്തിലെ വളരെ ചുരക്കം സ്ഥലങ്ങളില്‍ ഒന്നാണ്‌ ആന്ധ്ര പ്രദേശിലെ തിരുപ്പതി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ചന്ത്രഗിരി. ഒരു കാലത്ത്‌ വിജയനാഗര സാമ്രാജ്യത്തിന്‍റെ ആസ്ഥാനമായിരുന്നു ഇവിടം. വളര്‍ച്ചകളിലൂടെയും തളര്‍ച്ചകളിലൂടെയും കടന്നു പോയിട്ടുള്ള ആ മണ്ണ്‌ ഇപ്പൊള്‍ മനോഹരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ചരിത്രാന്വേഷകര്‍ക്കു തീര്‍ച്ചയായും ധാരാളം സാധ്യതകള്‍ തുറന്നിടുന്നു അവിടം.

                ആന്ധ്ര പ്രദേശിലെ ഞങ്ങളുടെ ജോലി സ്ഥലത്ത്‌ നിന്നും, ഒരു ഒഴിവു ദിവസമാണ്‌ ചന്ത്രഗിരി കോട്ടയും, അനുബന്ധ സ്മാരകങ്ങളും കാണാനായി പുറപ്പെട്ടത്‌. കേരളത്തോട്‌ സാദൃശ്യം തോന്നുന്ന മനോഹരമായ സ്ഥലങ്ങളാണ്‌ പോകുന്ന വഴിയില്‍ ഇരുവശവും. മനോഹരമായ സ്ഥലങ്ങളില്‍ വണ്ടി നിര്‍ത്തി ഫോട്ടോയൊക്കെ എടുത്താണ്‌ യാത്ര. സുഹൃത്തുക്കളോടൊപ്പമുള്ള ആ യാത്ര മനോഹരമായിരുന്നു. ഉദ്ദേശം 2 മണിക്കൂറ്‍ യാത്രക്കൊടുവില്‍ ഞങ്ങള്‍ സ്ഥലത്ത് എത്തിച്ചേര്‍ന്നു.

                   ചന്ത്രഗിരിയുടെ കേന്ദ്ര ഭാഗങ്ങളെ സംരക്ഷിക്കുന്ന രീതിയില്‍ ചുറ്റുമുള്ള ഒരു മലക്കു മുകളിലൂടെയാണ്‌ കോട്ട പണിതിരിക്കുന്നത്‌. രണ്ടു നിരകളായി കോട്ടകള്‍ സ്ഥിതി ചെയ്യുന്നു. നമ്മുടെ പാരമ്പര്യത്തിന്‍റെ  ഊര്‍ജ്ജം വിളിച്ചോതുന്ന തരത്തിലാണ്‌ കോട്ടകളുടെ പ്രവേശന കവാടം ഉണ്ടാക്കിയിരിക്കുന്നത്‌. കാലമിത്ര കഴിഞ്ഞിട്ടും, അതിപ്പോഴും മാറ്റമില്ലാതെ അങ്ങനെ തന്നെ. കവാടങ്ങള്‍ പിന്നിട്ടു ഞങ്ങള്‍ അകത്തേക്കു നീങ്ങി. ഉദ്ദേശം മുക്കാല്‍ കിലോമീറ്റര്‍ അകത്തായാണ്‌ ക്ഷേത്രങ്ങളും കൊട്ടാരവുമെല്ലാം ഉള്‍പ്പെടുന്ന പ്രാചീന ചന്ത്രഗിരി പട്ടണം.

                  1000AD ല്‍ നരസിംഹ യാദവരായ ചക്രവര്‍ത്തിയാണ്‌ കോട്ടകള്‍ പണിതതെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. 1565AD യിലെ തളിക്കോടു യുദ്ധത്തോടെയാണ്‌ രാജ്യത്തിന്‍റെ തലസ്ഥാനം ഹമ്പിയില്‍ നിന്നു ചന്ത്രഗിരിയിലെക്കു മാറ്റുന്നത്‌. അതിനു ശേഷം വന്ന വെങ്കടപ്പടിദേവ മഹാരായ, കോട്ടയെ ശക്തിപ്പെടുത്തുകയും ധാരാളം ക്ഷേത്രങ്ങള്‍ പണിയുകയും ചെയ്തു. 1646 മുതല്‍ ഗോല്‍ക്കൊണ്ട സുല്‍ത്താന്‍മാരുടെ അധീനതയിലായിരുന്ന ഇവിടം 1782ല്‍ മൈസൂറ്‍ രാജാക്കന്‍മാര്‍ കീഴ്പ്പെടുത്തുകയും പിന്നിടു ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ കൈകളില്‍ എത്തുകയുമായിരുന്നു.

                   വിജയനാഗര ചക്രവര്‍ത്തിമാരുടെ ആസ്ഥാനമായ രാജ്‌ മഹളാണ്‌ സ്ഥലത്തെ പ്രധാന ശ്രദ്ധാ കേന്ദ്രം. ഈ പ്രദേശങ്ങള്‍ വളരെ ഭംഗിയായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. കൊട്ടാരം മുഴുവന്‍ കല്‍പാളികളാലാണ്‌ നിര്‍മിക്കപ്പെട്ടിരിക്കുന്നത്‌ എന്നതു ശ്രദ്ധേയമായ ഒരു വസ്തുതയാണ്‌. കട്ടിളപ്പടികലും, മേല്‍ക്കൂരകളും, എന്തിനേറെ പറയുന്നു, മുകള്‍ നിലകളെ താങ്ങി നിര്‍ത്തുന്ന ബീമുകള്‍ വരെ കല്‍പ്പാളികളാണ്‌. ആ കാലത്തും, ഇതിന്‍റെ സാങ്കേതികവിദ്യ നമുക്കുണ്ടായിരുന്നു. രാജ്‌ മഹളിനുള്ളില്‍ പുരാതന കാലത്തെ ശൈവ, വൈഷ്ണവ, ജൈന മത പശ്ചാത്തലങ്ങളുടെ ദേവി ദേവ വിഗ്രഹങ്ങളാണ്‌ പ്രദര്‍ശനത്തിനു വച്ചിരിക്കുന്നത്‌. 2ആം നൂറ്റാണ്ടു BCയിലേതെന്നു കരുതപ്പെടുന്ന ഒരു ശിവ ലിംഗമാണ്‌ പ്രധാന ആകര്‍ഷണം. ഉദ്ദേശം എല്ലാ പ്രതിമകളുടെയും തല അറുക്കപ്പെട്ട നിലയിലാണ്‌. ഗോല്‍ക്കൊണ്ട സുല്‍ത്താന്‍മാരുടെ ആക്രമണ കാലത്താണ്‌ ഇതു സംഭവിച്ചതെന്നു ഗൈഡ്‌ വിശദീകരിച്ചു.

                   രാജ്‌ മഹളിന്‍റെ മുകള്‍ നിലയില്‍ പണ്ടു കാലത്തെ പലതരം ആയുധങ്ങള്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുന്നു. അന്നത്തെ രാജ, റാണിമാരുടെയും വിഷ്‌ണുവിന്‍റെ പല അവതാരങ്ങളുടെയും വെങ്കല ശില്‍പങ്ങള്‍ ഉണ്ട്‌. അന്നത്തെ വാളിന്‍റെ അംശമുള്ള മനുഷ്യ എല്ലുകളുടെ ഭാഗങ്ങളും അവിടെയുണ്ട്‌. അവരെയൊക്കെ മരണത്തിനിടയാക്കിയ രാജ ശാസനം എന്തായിരിക്കും എന്നു ഞാന്‍ ഓര്‍ത്തുപോയി. രാജവിന്‍റെ ദര്‍ബാര്‍ ഹാളും സിംഹാസനവും അതേപടി നിലനിര്‍ത്തിയിരിക്കുന്നു. 1800കളിലെ ബ്രിട്ടീഷ്‌ കാലത്തുള്ള ഇംഗ്ളീഷിലെഴുതിയ മുദ്ര പത്രങ്ങളാണ്‌ എനിക്കു താല്‍പര്യം തോന്നിയ മറ്റൊന്ന്‌. രാജ്‌ മഹളിനുള്ളില്‍ ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നു.

                     റാണിമാരുടെ താമസ സ്ഥലമായിരുന്ന റാണി മഹള്‍ അടുത്തു തന്നെയാണ്‌. അതു താരതമ്യേന ചെറുതാണ്‌. തന്നെയുമല്ല അതു പഴയതിന്‍റെ ഒരു മാതൃക പുനശൃഷ്ട്ടിച്ചതാണ്‌. മല മുകളിലെ കോട്ടകളിലേക്കുള്ള പ്രവേശനം ഇപ്പോള്‍ നിരോധിച്ചിരിക്കുകയാണ്‌. അവിടെ വര്‍ദ്ധിച്ചു വന്ന ആത്മഹത്യകളാണ്‌ കാരണം. ആകാംക്ഷ മൂലം ഞങ്ങള്‍, കാവല്‍ക്കാരുടെ കണ്ണു വെട്ടിച്ച്‌ അല്‍പ ദൂരം മുകളിലെത്തിയപ്പോഴെക്കും താഴെ നിന്ന മറ്റുള്ളവര്‍ കണ്ടു പിടിച്ചതിനാല്‍ തിരിച്ചിറങ്ങേണ്ടി വന്നു. മല മുകളിലെക്കു കയറാനായി കല്‍പ്പാളികള്‍ കൊണ്ടു നടയും നിര്‍മ്മിച്ചിട്ടുണ്ട്‌. കൊട്ടാരത്തിന്‍റെ കിണറും മല്ലയുദ്ധങ്ങള്‍ നടന്നിരുന്ന സ്ഥലങ്ങളും ആകര്‍ഷകമാണ്‌. സമീപത്തുള്ള കുറച്ചു പുരാതന ക്ഷേത്രങ്ങള്‍ കൂടി സന്തര്‍ശിച്ച്‌, ഞങ്ങള്‍ മടക്ക യാത്രക്കൊരുങ്ങി. മലമുകളിലെ കല്‍ ഗോപുരങ്ങള്‍ പൊയ കാലത്തിന്‍റെ ആഢ്യത്വത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്നുണ്ടായിരുന്നു.

                     സന്ധ്യക്കു കൊട്ടാരവും പരിസരവും വര്‍ണ വെളിച്ചത്തില്‍ വിളങ്ങി. മറ്റൊരു രാജ്യങ്ങള്‍ക്കും അവകാശപ്പെടാനാവാത്ത പ്രൌഢമായ ഒരു പാരമ്പര്യത്തിലേക്കാണ്‌ ഈ യാത്ര എന്നെ നയിച്ചത്‌. ഒന്നും ആത്യന്തികമല്ല എന്നൊരു സത്യവും ചരിത്രം നാമ്മെ പഠിപ്പിക്കുന്നു. ഒരു കാലത്ത്‌ ആളുകള്‍ പരിസരത്തു വരാന്‍ പോലും പേടിച്ചിരുന്ന കൊട്ടാരങ്ങള്‍, ഇന്നു വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം. ഇവിടെ മാറ്റം സംഭവിച്ചത്‌ കാലത്തിനു മാത്രം. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. ഞങ്ങള്‍ തിരിച്ചു പുറപ്പെട്ടു. എന്‍റെ മനസ്സിലെ കൊട്ടാരത്തില്‍, കാലം പഴയതായിരുന്നു, അവിടെ ചക്രവര്‍ത്തിയുണ്ടായിരുന്നു, ക്ഷേത്രത്തില്‍ ചടങ്ങുകള്‍ ഉണ്ടായിരുന്നു, കൂടാതെ കോട്ടകളില്‍ ഭടന്‍മാരുടെ വ്യൂഹം കാവലിനും.

Wednesday, November 24, 2010

ബെസ്റ്റ്‌ ഓഫ്‌ ലക്ക്‌

                             യുവതാരങ്ങള്‍ അതാ ചിരിയുടെ മാലപ്പടക്കവുമായി വരുന്നു എന്നൊക്കെയുള്ള വിശേഷണങ്ങളുമായി ഇറങ്ങിയ സമീപകാല ചലച്ചിത്രമാണ്‌ ബെസ്റ്റ്‌ ഓഫ്‌ ലക്ക്‌. പക്ഷെ, അതൊരു നനഞ്ഞൊട്ടിയ പടക്കമായിരുന്നു എന്നു മനസ്സിലാക്കാന്‍ വൈകിപ്പോയി. കോരിച്ചൊരിയുന്ന മഴയെയും അവഗണിച്ചാണ്‌, യുവാക്കളുടെ ആ സിനിമ കാണുവാന്‍ ഞാന്‍ ഇറങ്ങി തിരിച്ചത്‌. ഇങ്ങനെയും "തമാശ" അവതരിപ്പിക്കാം എന്നൊരു പുതിയ അറിവാണ്‌ ഈ സിനിമ പ്രേക്ഷകരിലേക്കു തരുന്നത്‌. ഇതൊക്കെ കോമെഡി ആണോ എന്നു ആര്‍ക്കെങ്കിലും പടം കണ്ടിട്ടു സംശയം തോന്നിപ്പോയാല്‍, അവരെ തെറ്റു പറയാനെ പറ്റില്ല.

                                   M A നിഷാദ്‌ ആണ്‌ സിനിമയുടെ സംവിധായകന്‍. ദോഷം പറയരുതല്ലൊ, സിനിമയുടെ പേര്‌ എഴുതി കാണിക്കുന്നതു നല്ല വൃത്തിയായിട്ടാണ്‌. അതു കഴിഞ്ഞു തുടങ്ങുകയായി പൂരം. സൂക്ഷിക്കുക, കുളത്തില്‍  മുതലയുണ്ട്‌ എന്നൊക്കെ പറയുന്നതു പോലെ, മുകേഷ്‌ ഒരാവശ്യവുമില്ലാതെ വന്നു പറയുന്നു "വന്‍ കോമെഡി കാണാന്‍ ഒരുങ്ങിക്കൊള്ളു" എന്ന് . കോമെഡി കണ്ടാല്‍ ഉടനെ ചിരിക്കാന്‍ പാകത്തിന്‌ ആകാംക്ഷാപൂര്‍വം ഇരിക്കുകയണ്‌. ആദ്യത്തെ 5 മിനിറ്റില്‍ തന്നെ മനസ്സിലായി, ഇതു വെറും പൊട്ടാസു വെടിയാണെന്ന്‌.

                               സിനിമയില്‍ കൈലേഷും ആസിഫ്‌ അലിയും ഉറ്റ സുഹൃത്തുക്കളാണ്‌. സിനിമയുടെ ഒരു പ്രത്യേകത, ഉദ്ദേശം എല്ലാ ഷോട്ടിലും തന്നെ ഇവരും, ഇവരുടെ ലൌവേഴ്സ്‌ ആയ റീമ കല്ലുങ്കലും, അര്‍ച്ചനയും ഉണ്ട്‌ എന്നതാണ്‌. പക്ഷെ എന്തിനാണ്‌ എന്നു എനിക്കു അത്രക്കങ്ങു മനസ്സിലായില്ല. ആസിഫ്‌, പടമെടുക്കനുള്ള പണത്തിനായി കൈലേഷിന്‍റെ ചേട്ടനായ പ്രഭു അറിയാതെ, കൈലേഷിനെ ഒരൊ കെണിയില്‍ ചാടിക്കുന്നതാണ്‌ പടത്തിന്‍റെ ഇതിവൃത്തം. ഒരു ആവശ്യവുമില്ലാത്ത ഒരു കുക്കിന്‍റെ റോളില്‍ സുരാജും പ്രത്യക്ഷപ്പെടുന്നുണ്ട്‌. ദോഷം പറയരുതല്ലൊ, തമാശ പറയാന്‍ സുരാജ്‌ തന്‍റെ കഴിവിന്‍റെ പരമാവധി ശ്രമിച്ചിട്ടുണ്ട്‌. ഭീമന്‍ രഘു ഒരു തടിയന്‍ പൊട്ടനായിട്ടും അഭിനയിക്കുന്നു.

                                സിനിമയുടെ മറ്റൊരു ഹയ്‌ ലൈറ്റാണ്‌ മമ്മൂട്ടി. സിനിമ ചിത്രീകരിക്കുന്ന സമയത്ത്‌, മമ്മൂട്ടി വളരെ ഒരു നിര്‍ണായക റോളിലാണ്‌ വരുന്നതെന്നു സംവിധായകന്‍ പറയുന്നതു ചാനലില്‍ ഞാന്‍ കണ്ടിരുന്നു. മമ്മൂട്ടിയുടെ റോളൊക്കെ വളരെ സീരിയസായാണ്‌ സംവിധയകന്‍ ഉദ്ദേശിച്ചതെങ്കിലും, അതു കണ്ടപ്പോഴാണ്‌ ശരിക്കും ചിരി വന്നത്‌. മമ്മൂട്ടി ഒരു പോഷ്‌ കാറില്‍ വരുന്നു, പിന്നെ ഒരു ബൈകില്‍ വരുന്നു, ബൈക്ക്‌ ചെരിക്കുന്നു, പൊകുന്നു. ഇടക്കു മമ്മൂട്ടി ചുമ്മാ ആരെയൊക്കെയൊ പറന്നടിക്കുന്നു. പിന്നെ കുറച്ചു സമയം സ്ളോ മോഷനില്‍ നടക്കുന്നു.ഈ സിനിമയില്‍ മമ്മൂട്ടി( ഇതില്‍ നടനായിട്ടു തന്നെയാണ്‌) ആസിഫ്‌ അലിക്കു, തന്‍റെ സിനിമക്കു ഡെയിറ്റ്‌ കൊടുക്കുന്നു എന്നതാണ്‌ കഥയുമായുള്ള ഏക ബന്ധം. അതിനാണ്‌ ഈ കോലാഹലമെല്ലാം. മമ്മൂട്ടി വരുമ്പോഴുള്ള ബാക്ക്ഗ്രൌണ്ട്‌ സ്ക്കോര്‍ ഒന്നു കേള്‍ക്കേണ്ടതു തന്നെയാണ്‌. ഇതൊക്കെ കണ്ടാല്‍ പിന്നെ മമ്മൂട്ടി ജന്‍മത്തില്‍ ഇവര്‍ക്കൊന്നും ഡെയിറ്റ്‌ കൊടുക്കില്ല.

                                അതൊക്കെ പോട്ടെ, ആദ്യ പകുതിയില്‍ കുറച്ചു റൊമാന്‍സും പിന്നെ കുറച്ചു ഇന്‍ട്രൊഡക്ഷനുമായി, കഥ എന്താണെന്ന്‌ മനസ്സിലായിരുന്നു. രണ്ടാം പകുതി നടക്കുന്നതു മുഴുവന്‍ ഒരു വീടിനുള്ളിലാണ്‌. അതില്‍ നമ്മുടെ താരം എത്തുന്നു. ഉര്‍വശി. പ്രഭുവും വീട്ടില്‍ എത്തുന്നു. പിന്നെ ആകെ പാടെ അവിടെ ഒരു പുകയാണ്‌. ഇടക്കു നായികമാര്‍ ഇണ്റ്റര്‍ചെയിഞ്ച്‌ ആവുന്നു, ഇടക്കു ഒരുത്തിയെ കാണാതാവുന്നു, ഇതു വിശ്വസിപ്പിക്കാന്‍ പ്രഭുവിനോടു പറയുന്ന നുണയും എല്ലാം കഴിയുമ്പോള്‍, എതാണ്ട്‌ കുഴമ്പു പരുവത്തില്‍ ഒരു കഥ മുന്നില്‍ തെളിയും. വീട്ടില്‍ വേലക്കാരിയായി എത്തുന്ന ഉര്‍വശിയാണ്‌ എറ്റവും അസഹനീയം. ഉര്‍വശി മുഴുവന്‍ സമയവും കോട്ടൊക്കെ ഇട്ടാണ്‌ നടക്കുന്നത്‌. ഈ വേലക്കാരികള്‍ ഇപ്പൊള്‍ ഇതൊക്കെയാണാവൊ വേഷം. തന്നെയുമല്ല, അസ്സഹനീയമായ ഉര്‍വശിയുടെ കൊഞ്ചലും കുഴയലുമൊക്കെയായി പ്രേക്ഷകരെ ഒരു പ്രത്യേക മാനസീകാവസ്ഥയിലേക്കു സംവിധായകന്‍ ഈ സമയങ്ങളില്‍ കൊണ്ടു പോവുന്നുണ്ട്‌.

                                പടം 2 മണിക്കൂറ്‍ കഴിഞ്ഞപ്പോള്‍ എല്ലാം മിക്സായി, നായികമാര്‍ ഒക്കെ ആരാണെന്നു കണ്‍ഫ്യൂഷനായി. ആകെ ആള്‍മാറാട്ടം മാത്രം. ഇതിനിടക്കു ജനാര്‍ദ്ദനന്‍, ഒരു ഉണ്ടയില്ലാ വെടി പൊട്ടിക്കാന്‍ എത്തുന്നുണ്ട്‌. ഉറക്കം മൂലം, ഞാന്‍ ഇടക്കു പോയി മുഖമൊക്കെ കഴുകി ഫ്രഷായി വന്നു. ചുറ്റും നോക്കി മറ്റുള്ളവരുടെ നിസ്സഹായാവസ്ഥ കണ്ടു നിര്‍വൃതിയടഞ്ഞു. വാച്ചില്‍ നോക്കി നോക്കി, ഒടുവില്‍ പടം തീരാറായപ്പൊള്‍ ഒരു ആവശ്യവുമില്ലാതെ, പടം തീര്‍ന്നു എന്നും പറഞ്ഞു മമ്മൂട്ടി വീണ്ടും. പടം കഴിഞ്ഞപ്പോള്‍, അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നു രക്ഷപ്പെടുന്ന പോലെ ഓടി പുറത്തേക്ക്‌.

                             പ്രീയ വായനക്കാരോട്‌, ഇതു കാണാന്‍ പോകുന്ന പണം വല്ല നേര്‍ച്ചക്കുറ്റിയിലുമിട്ടാല്‍ അല്‍പം പുണ്യമെങ്കിലും ലഭിക്കും. ഇതിന്‍റെ തിരക്കഥാകൃത്ത്‌ ഒരു മഹാന്‍ തന്നെ, ഇങ്ങനെയും ഒരുക്കാമെന്നു നമുക്കു കാണിച്ചു തന്നു. ഈ കോമെഡി പടത്തില്‍, മമ്മൂട്ടിയുടെ സ്റ്റണ്ട്‌ രംഗങ്ങള്‍ ഒഴികെ, ഒരു രംഗങ്ങളിലും എനിക്കു ചിരി വന്നില്ല. അവസാനമായി നിര്‍ത്തുന്നതിനു മുമ്പ്‌ സംവിധായകനോട്‌ ഒരു വാക്ക്‌, നമ്മുടെ ശത്രു രാജ്യങ്ങളോടു പോലും ഇങ്ങനെ ചെയ്യരുത്‌.

Sunday, November 14, 2010

കുടിയന്‍മാരുടെ ലോകം

                       വെള്ളമടിക്കുക എന്നത്‌ എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം ഒരു അഭിമാന മുഹൂര്‍ത്തമാണ്‌. വെള്ളമടിക്കാത്തവരെ പൊതുവേ പോഴന്‍മാരായും, അടിക്കാരെ മഹാന്‍മാരായും പരിഗണിക്കുന്ന ഒരു സംസ്കാരം കോളേജുകളില്‍ നിലവില്‍ ഉണ്ട്‌. എന്‍റെ  കോളേജിലും അങ്ങനെതന്നെ ആയിരുന്നു. അതിനാല്‍ തന്നെ മുക്കാലും വെള്ളമടി തുടങ്ങുന്നത്‌ കോളേജില്‍ നിന്നാണ്‌. കപ്പാസിറ്റി കൂടുന്നതനുസരിച്ച്‌, കിട്ടുന്ന ബഹുമാനത്തിലും മാറ്റം വരും. പരീക്ഷക്ക്‌ 1ആം റാങ്ക്‌ മേടിക്കുന്നവനു പോലും, ഒറ്റയടിക്ക്‌ നാലഞ്ച്‌ ഫുള്ള്‌ അകത്താക്കുന്നവന്‍റെ പകുതി വിലയെ ഉള്ളു അവിടെ.

                      വലിയ ഒരു കുടിയനാകണം എന്ന മൊഹവുമായി ചെങ്ങനാശ്ശേരിയില്‍ നിന്നും കോളേജില്‍ പഠിക്കാന്‍ എത്തിയതായിരുന്നു Mr.അരുണന്‍. വന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മൂത്ത കുടിയന്‍മാര്‍ അങ്ങോട്ടും ഇങ്ങോട്ടും കമ്പനി ആകും. അങ്ങനെയുള്ള, എന്‍റെ ക്ളാസ്സിലെ 2 തലമുതിര്‍ന്ന കുടിയന്‍മാരായിരുന്നു പ്രതീപന്‍ കായംകുളവും, തമ്പാനൂര്‍ കീരിയും. സദസ്സുകളില്‍ ഇവന്‍മാരുടെ വെള്ളമടി കഥകള്‍ കേട്ടു കൊതിയോടും, കോരിത്തരിപ്പോടും കൂടി അരുണനും സമീപത്ത്‌ മാറി നിന്നു. എങ്ങിനീയറിംഗ്‌ ക്ളാസ്സുകള്‍ തുടങ്ങി നാലഞ്ച്‌ മാസം കഴിഞ്ഞപ്പോള്‍, തന്‍റെ മനസ്സിലെ മുളക്കാതെ നിന്ന ആ ആഗ്രഹം അരുണന്‍ കുടിയന്‍മാരുടെ മുന്നില്‍ അവതരിപ്പിച്ചു.

                       പുതിയ എന്‍ട്രികളെ, വളരെ ശ്രദ്ധയോടും, സൂക്ഷ്മമായും വിലയിരുത്തിയിട്ടെ കുടിയന്‍മാര്‍ തങ്ങളുടെ സംഗത്തില്‍ ചേര്‍ക്കാറുള്ളു. അതിനാല്‍ തന്നെ, ഇവന്‍ കുടിയന്‍മാരുടെ മഹാത്മ്യം ഉയര്‍ത്തി പിടിക്കുമൊ, കാലുവാരുമൊ തുടങ്ങിയവ അറിയാന്‍ വിശദമായ ഒരു ഇണ്റ്റര്‍വ്യൂ തന്നെ നടന്നു. അവസാനം, അവന്‍ കുടിയന്‍മാരുടെ യശസ്സ്‌ ഉയര്‍ത്തിപ്പിടിക്കുമെന്നും, കുടിയന്‍മാര്‍ക്ക്‌ ഒരു മുതല്‍ക്കൂട്ടാകുമെന്നും മനസ്സിലാക്കിയ കുടിയന്‍ സബ്‌ കമ്മിറ്റി അവനു പച്ച സിഗ്നല്‍ കൊടുത്തു.

                       ഐശ്വര്യമായി, ഒരു വിഷു ദിനത്തില്‍ പ്രതീപനും, കീരിയും, മറ്റു കുടിയന്‍മാരും, അരുണനെ ഹരിശ്രീ എഴിതിക്കുവാനായി കോളേജിന്‍റെ അടുത്തു തന്നെ ഉള്ള ഹരിശ്രീ എന്ന ബാറിലേക്കു കൊണ്ടുപോയി. സമയം വൈകിട്ടു 5:00 കഴിഞ്ഞു. അതിഗംഭീരമായി ഉദ്ഘാടനം നടത്തിയ ശേഷം പിന്നിടു അരുണനെ സ്വന്തം നിലക്കു വെള്ളമടിക്കാന്‍ വിട്ടു. അപ്പൊഴാണ്‌ അരുണന്‍ ഒരു കാര്യം ശ്രദ്ധിച്ചത്‌. ഒരു പെഗ്‌ അടിച്ചിട്ടും തനിക്കു ഒന്നും പറ്റിയിട്ടില്ല. ബോധമെല്ലാം പഴയ പോലെ തന്നെ. അനവധി പെഗുകള്‍ അടിച്ചിട്ടും ബോധം പോകാത്തവര്‍, അഥവ കുടിയന്‍ ഭാഷയില്‍ കപ്പാസിറ്റി കൂടിയവര്‍ക്കാണ്‌ കൂടുതല്‍ ബഹുമാനം കിട്ടുക. അരുണന്‌, തന്നെ പറ്റി തന്നെ അഭിമാനം തോന്നി.

                       മൂത്ത കുടിയന്‍മാര്‍ അവിടെ മാറിയിരുന്നു സൊറ പറഞ്ഞു സാവധാനം സാധനം അകത്താക്കി കൊണ്ടിരിക്കയാണ്‌. ഒരു പെഗു കൂടി അടിച്ച ശേഷം അരുണന്‍ ഒരു ഫുള്‍ ഓര്‍ഡര്‍ ചെയ്തു. എന്നിട്ടും തനിക്കു മാറ്റമൊന്നുമില്ല എന്ന അഭിമാന വാര്‍ത്ത നേതാക്കളെ അരുണന്‍ ധരിപ്പിച്ചു. സാവധാനം, എന്ന ഉപദേശത്തോടെ അവര്‍ അരുണനോടു തുടര്‍ന്നുകൊള്ളാന്‍ പറഞ്ഞു. പിന്നീടു അവിടെ ഫുള്ളുകളുടെ ഒരു പ്രവാഹമായിരുന്നു. പെട്ടെന്നാണ്‌ അതു സംഭവിച്ചത്‌. അതാ, അരുണന്‍ ബോധം പോയ പോലെ "ഠേ" എന്ന ശബ്ദത്തോടെ, നിന്ന നില്‍പ്പില്‍ നിലത്തടിച്ചു വീണു.

                     മുതിര്‍ന്ന കുടിയന്‍മാര്‍ ഓടിയെത്തി. അവന്‍ ബോധം കെട്ട പോലെ കിടക്കുയാണ്‌. വായില്‍ നിന്നുള്ള മണം, നെഞ്ചിടിപ്പ്‌, തുടങ്ങിയ പല ഘടകങ്ങല്‍ വെച്ച്‌ പ്രശ്നത്തിന്‍റെ നിജ സ്ഥിതി മുതിര്‍ന്നവര്‍ മനസ്സിലാക്കി. അവര്‍ ലോകം മുഴുവന്‍ അംഗീകരിച്ച ചികത്സാ മാര്‍ഗത്തിലേക്കു കടന്നു. അവനെ ബാത്‌റൂമില്‍ കൊണ്ടു പോയി മൂന്നാല്‌ ബക്കറ്റ്‌ വെള്ളം ഒഴിച്ചു. ഒരു അനക്കവുമില്ല. പിന്നെയും നാലഞ്ച്‌ ബക്കറ്റ്‌ ഒഴിച്ചപ്പോള്‍ ചെറിയ ഒരനക്കം. ഒപ്പം പച്ച നിറത്തില്‍, ഹോസ്റ്റെലിലെ പുഴുത്ത മോരുകറി പോലെ എന്തോ ഒരു സാധനം പുറത്തേക്കും. പിന്നെയും ബൊധം പൊയി. ഇങ്ങനെ ഒരൊ മൂന്നാല്‌ ബക്കറ്റ്‌ കഴിയുമ്പോഴും ചെറുതായി ബൊധം വരികയും, തൃശ്ശൂര്‍ പൂരത്തിന്‍റെ വെടിക്കെട്ടു പോലെ പല വര്‍ണത്തില്‍ സാധനം ശര്‍ദ്ദിലായി ബഹിര്‍ഗമിക്കുകയും ചെയ്തുകൊണ്ടിരുന്നു.

                       അവസാനം കഴിച്ചതെല്ലാം പോയി കാറ്റു മാത്രം വരുന്ന അവസ്ഥയായി. സാവധാനം ബൊധം വന്നു. കഷ്ടി എഴുന്നേറ്റു നില്‍ക്കാമെന്ന അവസ്ഥയായി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ പ്രതീപന്‍ കായംകുളവും, കീരി തമ്പാനൂരും ചേര്‍ന്നു അണ്ണനെ പൊക്കിയെടുത്തു, തൂക്കി റോഡിലൂടെ നടന്നു. ഒറ്റ ഓട്ടോ പോലും കൈ കാണിച്ചിട്ടു നിര്‍ത്തുന്നില്ല. അവസാനം ബസ്സില്‍ കയറ്റി കഷ്ട്ടപെട്ടു രാത്രി ഹോസ്റ്റെലില്‍ എത്തിച്ചു. വിവരം അറിഞ്ഞ സഹപാഠികള്‍ അതൊരു ആഘോഷമാക്കാന്‍ തീരുമാനിച്ചു. അവര്‍ അരുണനെ പൊക്കിയെടുത്തു ഹോസ്റ്റെലിലെ എല്ലാ മുറികളിലും, ആദിവാസികള്‍ ശവം കൊണ്ടു പോകുന്ന പോലെ "ഊ ഹോയി ഊ ഹോയി" ശബ്ദത്തോടെ എടുത്തു  പൊക്കി കൊണ്ടുപോയി. കുടിയന്‍ സമൂഹത്തിനു അപമാനം വരുത്തി വച്ച അരുണനെ, കുടിയന്‍ ഹൈ കമ്മാണ്റ്റ്‌ അടിയന്തരമായി സസ്പെണ്റ്റ്‌ ചെയ്തു. പിറ്റേന്നു ബോധം വന്നപ്പോഴാണ്‌ അരുണന്‍ കാര്യങ്ങള്‍ അറിയുന്നത്‌. ഇനി അടിക്കില്ല എന്നൊക്കെ പ്രഖ്യാപിച്ചെങ്കിലും, ഇപ്പോള്‍ അവന്‍ പ്രതീപന്‍ പോലും തോറ്റു പോകുന്ന വിധത്തില്‍ ഒരു അന്താരാഷ്ട്ര കുടിയനാണെന്നുള്ള വിവരം സന്തോഷപൂര്‍വ്വം അറിയിച്ചു കൊള്ളട്ടെ.

Thursday, November 11, 2010

Simple Puzzle

For a multiple choice question, there are 3 possible solutions namely A, B and C. The choices given for the question was
A) Answer A
B) Answer A or B
C) Answer B or C
There is only one correct choice to this question. 
Which is that choice? 


Answers are expected as comments.

Tuesday, October 26, 2010

പട്ടി ബെല്‍റ്റ്‌

                            വെറൈറ്റി ബാബു എന്‍റെ  അടുത്ത സുഹൃത്താണ്‌. ആളും, ഇലക്ട്രോണിക്സില്‍ എഞ്ചിനീയറിംഗ്‌ ഒക്കെ കഴിഞ്ഞ്‌ ഇരിക്കുകയാണ്‌. പഠിച്ചത്‌, കോട്ടയത്തുള്ള ഒരു പേരുകേട്ട കോളേജിലും. പേരില്‍ നിന്നുതന്നെ മനസ്സിലാക്കാമല്ലൊ, എന്തും വെറൈറ്റി ആയി ചെയ്യുന്നതിലാണ്‌ പുള്ളിക്ക്‌ താല്‍പ്പര്യം. നേരെയുള്ള വഴി കണ്ടാലും സമീപത്തുള്ള കാടു വഴി വല്ല എളുപ്പ വഴിയും ഉണ്ടോ എന്നാണ്‌ അദ്ദേഹം ആദ്യം ചിന്തിക്കുക.

                              ഫൈനല്‍ ഈയര്‍ പ്രോജക്ടിന്‍റെ സമയം. ബാബുവും കൂട്ടരും വ്യതസ്ഥമായ ഒരെണ്ണം തിരഞ്ഞെടുത്തു. പട്ടികളെ നിയന്ത്രിക്കുന്ന ഒരു അത്ഭുത ഉപകരണം. അതിന്‌ പേരുമിട്ടു, "ഡോഗ്‌ ബെല്‍റ്റ്‌". പട്ടികളുടെ കഴുത്തില്‍ കെട്ടുന്ന ഈ ഉപകരണം വച്ച്‌ ഏതു തരം പട്ടികളെയും നിയന്ത്രിക്കാന്‍ കഴിയുമെന്നാണ്‌ ടിയാന്‍റെ പക്ഷം. പട്ടികള്‍ക്കു മാത്രം ശ്രവിക്കാന്‍ സാധിക്കുന്ന ഹൈ ഫ്രീക്ക്വെന്‍സി ശബ്ദം വച്ചാണ്‌ ഉപകരണം കാര്യം സാധിക്കുക. ആയതിനാല്‍, മനുഷ്യര്‍ക്ക്‌ വേറെ ശല്യമില്ല. പട്ടികള്‍ക്ക്‌ മനുഷ്യരെക്കാള്‍ വിലയുള്ള ഈ കാലത്ത്‌, ഇതു ഒരു വന്‍ കണ്ടുപിടിത്തമാവും എന്നൊക്കെയുള്ള ടിയാന്‍റെ പ്രിസെന്‍റെഷന്‍ കണ്ട്‌, സ്ഥിരമായി ട്രാന്‍സിസ്റ്ററും റെസിസ്റ്ററും കണ്ടു മടുത്തിരുന്ന അദ്ധ്യാപകര്‍ മൂക്കും കുത്തി വീണു. അവര്‍ ഒറ്റ സ്വരത്തില്‍ പ്രസ്താവിച്ചു, "gooooo ahead. "

                             അവസാന സെമസ്റ്റര്‍ കഴിയാറായി. ഞങ്ങളുടേതൊക്കെ സാധാരണ പ്രോജക്ട്‌ ആണ്‌. അതുകൊണ്ട്‌ അദ്ധ്യാപകര്‍ക്കു നമ്മളെ വല്യ വിലയൊന്നുമില്ല. മേല്‍പ്പടി ബാബു, ഇതുണ്ടാക്കി തുടങ്ങിയപ്പോഴാണ്‌ പ്രശ്നം തുടങ്ങുന്നത്‌. ഇന്‍റെര്‍നെറ്റില്‍ നിന്ന്‌ കോപ്പി അടിച്ച സര്‍ക്യൂട്ടിന്‌ ചെറിയൊരു കുഴപ്പം. അതു കാരണം ശബ്ദം മനുഷ്യര്‍ക്കും കേള്‍ക്കാനാവുന്നുണ്ട്‌. ഇനി സ്വന്തമായി ഒരു സംഭവം ഉണ്ടാക്കി എടുക്കാനുള്ള സമയവുമില്ല. 

                               അവസാനം പ്രോജക്ട്‌ പ്രിസെന്‍റെഷന്‍റെ സമയം വന്നെത്തി. ബാബു പ്രവര്‍ത്തനം ഒക്കെ എക്സ്റ്റേണലിന്‌ വിശദീകരിച്ചു കൊടുത്തു. എക്സ്റ്റേണലിന്‌, ബാബുവിന്‍റെ സാധനം ആകെയങ്ങു സുഖിച്ചു. "ശരി, പ്രവര്‍ത്തിപ്പിക്കൂ", എക്സ്റ്റേണല്‍ ഉത്തരവിട്ടു. ഓണാക്കിയതും, എല്ലാവരും ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. "എടോ, അപ്പോ താനല്ലേ പറഞ്ഞത്‌, മനുഷ്യര്‍ക്ക്‌ ഇതിന്‍റെ ശബ്ദം കേള്‍ക്കാന്‍ പറ്റില്ലെന്ന്‌, എന്നിട്ടു ഞാന്‍ കേള്‍ക്കുന്നുണ്ടല്ലൊ". വിയര്‍ത്തു പോയ ബാബു പറഞ്ഞു, "ഇല്ല സാര്‍ ഞാന്‍ കെള്‍ക്കുന്നില്ലല്ലൊ. ഇതു നായ്ക്കള്‍ക്കു മാത്രമെ കേള്‍ക്കാന്‍ സാധിക്കൂ!!!!". പിന്നീട് അവിടെ നടന്നത് ചരിത്രം. 

Sunday, October 17, 2010

സഖറിയാസ്‌ അച്ചനും ഞങ്ങളും

                            സഖറിയാസ്‌ അച്ചന്‍ 8-10 വര്‍ഷം മുമ്പ്‌ ഞങ്ങളുടെ പള്ളിയിലെ വികാരിയായിരുന്നു. മറ്റച്ചന്‍മാരില്‍ നിന്നും വ്യതസ്ഥമായി, ഭൌതീകകാര്യങ്ങളെ തണ്റ്റേടത്തോടു കൂടി   നേരിടാനുള്ള കഴിവാണ്‌ അച്ചനെ പ്രശസ്തനാക്കിയത്‌. കാര്യങ്ങള്‍ക്കെല്ലാം അപ്പപ്പോള്‍ തീരുമാനമെടുത്തിരുന്നതിനാല്‍ ഇടവകയംഗങ്ങള്‍ക്കു അച്ചനെ വളരെ പ്രീയമായിരുന്നു. സ്ഥലത്തെ ഷാപ്പില്‍ നിന്നും പുറത്തു വരുന്ന പാമ്പുകളോട്‌ വല്ലാത്ത ഒരു വാത്സല്യം അദ്ദേഹം വച്ചു പുലര്‍ത്തിയിരുന്നു.

                             ഞങ്ങളുടെ ഇടവക പള്ളി സ്ഥിതി ചെയ്യുന്നത്‌ ടൌണിന്‍റെ നടുക്കു തന്നെയാണ്‌. അതിനാല്‍ പള്ളിയില്‍ നിന്നു നോക്കിയാല്‍ ടൌണിലെയും, തിരിച്ചും കാഴ്ചകള്‍ വ്യക്തമായി കാണാം. അച്ചന്‌ വൈകുന്നേരങ്ങളില്‍ കൈലിമുണ്ടുമുടുത്ത്‌ പള്ളിമുറ്റത്തോടെ ഉലാത്തുന്ന ഒരു പതിവുണ്ട്‌. ഒരിക്കല്‍ ഒരു കള്ളുകുടിയന്‍ നാലു കാലില്‍ ടൌണിലൂടെ പൊകുമ്പോഴാണ്‌, ഒരു ആത്മാവ്‌ കൈലിയുമുടുത്ത്‌ പള്ളിയിലൂടെ ഉലാത്തുന്ന ആ ഭീകര ദൃശ്യം കണ്ടത്‌. വല്ല പിശാചുമാണൊ എന്ന ന്യായമായ സംശയത്തില്‍, കുടിയന്‍ താഴെ നിന്നു വിളിച്ചുചോദിച്ചു, "ഏതു പിശാചാടാ കൈലിയുടുത്തു നടക്കുന്നത്‌?". "ഞാനാടാ പിശാച്‌", എന്ന മറുപടിയോടു കൂടി ഒരു ഭീമാകാര രൂപം തന്‍റെ നേരെ ഇളകി വരുന്നതു കുടിയന്‍ കണ്ടു. ഒട്ടും താമസിയാതെ തന്നെ ആളെ മനസ്സിലാക്കിയ കുടിയന്‍ ക്ഷണം കൊണ്ട്‌ അവിടെ നിന്നു കടന്നു.

                            ഇതുപോലെ മറ്റൊരു കുടിയന്‌ രാത്രി കുറേ നേരം മദ്യപിച്ചു കഴിഞ്ഞപ്പോഴാണ്‌ കുമ്പസാരിക്കണം എന്നൊരു ചിന്ത പൊട്ടിമുളച്ചത്‌. വേഗം തന്നെ കുടിയന്‍ പള്ളിമുറിയിലേക്കോടി. കൊച്ചച്ചന്‍റെ വതില്‍ തട്ടി തുറന്നു കുടിയന്‍ തന്‍റെ നിഷ്കളങ്കമായ ആവശ്യം അറിയിച്ചു. വികാരിയച്ചന്‍ പള്ളിമേടയില്‍ മുകളിലത്തെ നിലയിലാണ്‌ താമസിക്കുന്നത്‌. കൊച്ചച്ചന്‍ താഴെയും. കാര്യം അത്ര പന്തിയല്ലെന്നു മനസ്സിലാക്കിയ കൊച്ചച്ചന്‍, രാത്രി കാലങ്ങളില്‍ കുമ്പസാരിപ്പിക്കാന്‍ വികാരിയച്ചനാണ്‌ നല്ലത്‌ എന്ന ഉപദേശത്തോടെ കുടിയനെ മുകളിലോട്ടു പറഞ്ഞു വിട്ടു. 5 മിനിറ്റ്‌ കഴിഞ്ഞില്ല, കുടിയന്‍ വരാന്തയിലൂടെ 4 കാലില്‍ പുറത്തേക്കോടി പോവുന്നതാണ്‌ കൊച്ചച്ചന്‍ തന്‍റെ മുറിയിലിരുന്നു കണ്ടത്‌.

                               പള്ളിപ്പെരുന്നാള്‍ നടക്കുന്ന സമയം. വികാരിയച്ചനാണ്‌ മൈകിന്‍റെ നിയന്ത്രണം. പ്രദിക്ഷണം കഴിഞ്ഞപ്പോള്‍ വഴി തെറ്റിപ്പോയ ഒരു കുട്ടിയെ കമ്മിറ്റിക്കാര്‍ അച്ചനെ ഏല്‍പ്പിച്ചു. ഉടനെ അച്ചന്‍ മൈകിലൂടെ," ഒരു കുട്ടിയെ കളഞ്ഞു കിട്ടിയിട്ടുണ്ട്‌. താല്‍പ്പര്യമുള്ളവര്‍ പള്ളിമേടയില്‍ വന്ന് ഒത്തു നോക്കേണ്ടതാണ്‌". പ്രദിക്ഷണത്തിനു ശേഷം ഉടനെ തന്നെ കരിമരുന്നു പ്രകടനമാണ്‌. കരിമരുന്നു പ്രകടനത്തിന്‌ മുമ്പ്‌ അച്ചന്‍ മൈകിലൂടെ പ്രധാന നിര്‍ദേശങ്ങള്‍ നല്‍കികൊണ്ടിരിക്കയാണ്‌. അതിനിടയില്‍ അച്ചന്‍ പറഞ്ഞു, "ഞാന്‍ പറയാതെ പടക്കം പൊട്ടിക്കരുത്‌." പറഞ്ഞു തീര്‍ന്നില്ല 2 സാമ്പിള്‍ വാണങ്ങള്‍ ആകാശത്തേക്കുയര്‍ന്നു. ഉടനെ അച്ചന്‍ മൈകിലൂടെ, "നിന്നോടെല്ലേടാ പറഞ്ഞത്‌ ഞാന്‍ പറയാതെ വാണം വിടരുതെന്ന്". അച്ചന്‍റെ ശുദ്ധമനസ്ഥിതിയും സംസാര ശൈലിയും അറിയാവുന്ന ഞങ്ങള്‍ ഇടവകക്കാര്‍ അതൊരു ചിരിയുടെ ആഘോഷമാക്കി മാറ്റി. 5-6 വര്‍ഷം മുമ്പ്‌ സ്ഥലം മാറിപ്പോയ അച്ചന്‍ ഇന്നും ഞങ്ങളുടെയെല്ലാം ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്നു.

Tuesday, October 12, 2010

ഭൂതകാലത്തെ സൌഹൃദങ്ങള്‍

                           നമുക്കിടയില്‍ മാറ്റത്തിന്‍റെ ശംഖൊലി മുഴക്കുന്നവരാണ്‌ യഥാര്‍ത്ഥ സുഹൃത്തുക്കള്‍. അങ്ങനെ നോക്കിയാല്‍ ചെറുപ്പകാലത്തെ എന്‍റെ വളരെ അടുത്ത സുഹൃത്തായിരുന്നു അരുണ്‍ ജോസ്‌. പഠന രംഗങ്ങളില്‍ കാര്യമായ മാര്‍ഗനിര്‍ദ്ദേശം തന്നിരുന്ന വ്യക്തി. അനതിസാധാരണമായ ബുദ്ധിസാമര്‍ത്ഥ്യം പ്രകടിപ്പിച്ചിരുന്ന അവന്‌ യാതൊരുവിധ ദുസ്വഭാവങ്ങളും ഇല്ലായിരുന്നു. മറ്റെല്ലാവരും ക്ളാസ്സിലെ പ്രോജക്ട്‌ പുറത്തു കൊടുത്തു ചെയ്യിപ്പിച്ചപ്പോള്‍ ഞാന്‍ സ്വയമായി ചെയ്യാനുണ്ടായ പ്രചോദനവും അവന്‍ തന്നെ.

                           സ്കൂള്‍ പഠന ശേഷം ഞാന്‍ വളരെ കുറച്ചു മാത്രമെ അവനെ കണ്ടിട്ടുള്ളു. ഞങ്ങള്‍ ഇരുവരും കേരളത്തിന്‍റെ രണ്ടറ്റത്തുള്ള കോളേജില്‍ പഠിച്ചതായിരുന്നു അതിനു കാരണം. പക്ഷെ, ക്രിയാത്മകമായ സൌഹൃദത്തിന്‌ അതൊരു വിഘാതമായിരുന്നില്ല. നാട്ടില്‍ എത്തുമ്പോഴുള്ള കൂടിക്കാഴ്ച്ചകള്‍ ഞങ്ങള്‍ ആഘോഷമാക്കാറുണ്ടായിരുന്നു. ഞങ്ങള്‍ സ്ഥിരമായി സന്ധിക്കാറുണ്ടായിരുന്ന ടൌണിലെ സിറ്റി ബേക്‌ ഹൌസ്‌ ഇന്നും അതേ പ്രൌഢിയോടെ നില്‍ക്കുന്നു.

                          പക്ഷെ, ഇന്ന് അവനില്ല. ബ്രെയിന്‍ ക്യാന്‍സറ്‍ നിമിത്തം അവന്‍ മരിച്ചു. വളരെ വൈകിയാണ്‌ കണ്ടെത്തിയത്‌. പ്രകത്ഭരായ ഡോക്ടര്‍മാര്‍ക്കു പോലും എന്തെങ്കിലും ചെയ്യാനുള്ള സമയം കഴിഞ്ഞിരുന്നു. ഞാന്‍ മരണ ചടങ്ങുകള്‍ക്കു പോയില്ല. പോകാന്‍ തോന്നിയില്ല എന്നതു സത്യം. അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ നമ്മള്‍ ബോധപൂര്‍വ്വം തന്നെ അംഗീകരിക്കാറില്ലല്ലോ.

                        ജീവിതത്തിന്‍റെ പകുതിയെന്നോ മുക്കാലെന്നോ അറിയാത്ത ഒരു ഭാഗം ഞാനും പൂര്‍ത്തിയാക്കി കഴിഞ്ഞു. പക്ഷേ, ഈ മത്സരത്തില്‍ അവന്‍ ഒന്നാമനായി. ദിവസങ്ങള്‍ക്കിടയിലുള്ള അന്തരം മങ്ങി തുടങ്ങിയിരിക്കുന്നു. ഇന്നലകളിലെ ഭക്ഷണം കഴിപ്പും, സിനിമ കാണലുകളും, സുഹൃത്തുക്കളോടൊപ്പമുള്ള കറങ്ങലുകളുമൊന്നും ഇന്ന് ഒരു സംതൃപ്തിയും നല്‍കുന്നില്ല. അവയെല്ലാം നിറഞ്ഞ ഒര്‍മ്മകള്‍ മാത്രം. നമ്മള്‍ ഇല്ലെങ്കിലും ഒന്നും നിന്നു പോവുന്നില്ല. ഞാന്‍ പഠിച്ച സ്കൂളുകളും കോളേജും, കറങ്ങിയ സ്ഥലങ്ങളും ഇന്നു പുതിയ വ്യക്തിത്വങ്ങളെകൊണ്ട്‌ നിറഞ്ഞു നില്‍ക്കുന്നു. നമുക്കു മാത്രമാണ്‌ മാറ്റം എന്നു തോന്നുന്നു. ഇതിനിടയില്‍ മറ്റൊരാളുടെ മുഖമെങ്കിലും നമ്മള്‍ മൂലം ശോഭിച്ചാല്‍, അതൊരു വിജയമായി. എന്നേക്കുമുള്ള വിജയം.

                          ഓര്‍മ്മകള്‍ പുനരുജ്ജീവിപ്പിക്കാന്‍ അവന്‍ ഇനി വരില്ല. സിറ്റി ബേക്‌ ഹൌസ്‌ പുതിയ സൌഹൃദങ്ങള്‍ക്കായി ഒരുങ്ങി നില്‍ക്കുന്നു. പഴയവ പലതും ഓര്‍മ്മകളില്‍ പോലും അവശേഷിക്കാതായപ്പോള്‍ ഞാനും പുതിയ സൌഹൃദങ്ങള്‍ കണ്ടെത്തി. അതു തുടരുന്നു. എന്‍റെ പ്രീയപ്പെട്ട അരുണിനും, ഇതുവരെയുള്ള പഠനകാലത്തിനിടക്കു മൃതിയടഞ്ഞ നാലു സുഹൃത്തുക്കള്‍ക്കും, ലക്ഷ്യ സ്ഥാനത്തേക്കുള്ള യാത്രകള്‍ക്കിടയില്‍ ഞാന്‍ അവഗണിച്ച ഓരോ വ്യക്തിത്വങ്ങള്‍ക്കു മുന്നിലും ഇതു ഞാന്‍ സമര്‍പ്പിക്കുന്നു.

Monday, October 11, 2010

Average logical puzzle

Four angels sat on the Christmas tree amidst other ornaments. Two had blue halos (imaginary ring above head of angels) and two – yellow. However, none of them could see above his head. Angel A sat on the top branch and could see the angels B and C, who sat below him. Angel B, could see angel C who sat on the lower branch. And angel D stood at the base of the tree obscured from view by a thicket of branches, so no one could see him and he could not see anyone either.
Which one of them could be the first to guess the color of his halo and speak it out loud for all other angels to hear?


Answers are expected as comments

Monday, October 4, 2010

ഉത്തൂപ്പും ഗോപിയും ശശിയും പിന്നെ ഞാനും

അന്ത കാലം. എന്നുവച്ചാല്‍ കോളേജില്‍ പഠിക്കുന്ന കാലം. പറയേണ്ട കാര്യമില്ലല്ലോ. സുന്ദരികള്‍ തന്നെയാണ്‌ എറ്റവും വിപണി മൂല്യമുള്ള വസ്തു. മറ്റു വിപണി സാധനങ്ങള്‍ പോലെ തന്നെ പരിഗണിക്കപ്പെടുന്നതുകൊണ്ട്‌, ചരക്ക്‌ എന്നാണ്‌ അവരുടെ കോഡ്‌ ഭാഷ. എവിടെ പോയാലും നമ്മുടെ കണ്ണുകള്‍ ആദ്യം തിരയുക അവരെയായിരിക്കും. പ്രത്യേകിച്ചു ട്രെയിനില്‍. ബസ്സില്‍ ഏതൊ അലവലാതി (കോഴികളുടെ ഭാഷയില്‍) സ്ത്രീകള്‍ക്കു സീറ്റ്‌ സംവരണം ചെയ്തതു കൊണ്ടു അവരെല്ലം അവിടെയേ കൂടി നില്‍ക്കു. കോഴികള്‍ എന്നത്‌ സ്ത്രീകളില്‍ കുറച്ചു താല്‍പര്യം കൂടിയവരെ സ്നേഹിതന്‍മാര്‍ സ്നേഹത്തോടെ വിളിക്കുന്ന പേരാണ്‌. പക്ഷേ, ലേഡീസ്‌ കമ്പാര്‍ട്മണ്റ്റ്‌ ഒഴിച്ച്‌ മറ്റെല്ലായിടത്തും ട്രെയിനില്‍ സമത്വമുണ്ട്‌. അതു ഭാരതത്തെ പ്രതിനിധീകരിക്കുന്നു. അതിനാല്‍ തന്നെ കോഴികള്‍ക്ക്‌, ട്രെയിനിനോട്‌ ഒരു പ്രത്യേക  ബഹുമാനമാണ്‌. ട്രെയിനില്‍, ചരക്കുകള്‍ ഇരിക്കുന്ന ഭാഗങ്ങളില്‍ മിക്കവാറും തിരക്ക്‌ അല്‍പം കൂടുതലാണ്‌.

ഞാന്‍ 3ആം വര്‍ഷം പഠിക്കുമ്പൊഴാണ്‌ സംഭവം. പൊതുവേ എല്ലാവരും ചരക്കുകളില്‍ തല്‍പരരാണെങ്കിലും, അവരോട്‌ കേറി മുട്ടാനുള്ള ഗട്സൊന്നും എല്ലാവര്‍ക്കും ഇല്ല.  അങ്ങനെയുള്ള 3-4 കോഴികള്‍ എന്‍റെ ക്ളാസ്സിലുണ്ടായിരുന്നു. ഓണം അവധിക്കു ഞാനും, അവര്‍ എല്ലവരും കൂടി ചെന്നൈ മെയിലില്‍ വീട്ടിലേക്കു പോവുകയാണ്‌. നമുക്ക്‌ അവരെ തല്‍ക്കാലം ഗോപി, ഉത്തൂപ്പ്‌, ശശി എന്നിങ്ങനെ വിളിക്കാം. പൊതുവെ സ്റ്റാണ്റ്റേഡ്‌ ചരക്കുകള്‍ സ്ളീപ്പറില്‍ ആണ്‌ ഉള്ളത്‌, എന്നതുകൊണ്ടു തന്നെ ഞങ്ങളും കഷ്ടപ്പെട്ടു സ്ളീപ്പര്‍ ടിക്കറ്റ്‌ ഒക്കെ എടുത്തു. ട്രെയിനില്‍ കയറി വേഗം പരതല്‍ തുടങ്ങി. ഒത്തിരി എക്സ്പീരിയന്‍സൊക്കെ ഉള്ളതു കൊണ്ടുതന്നെ ഒരു കിടിലന്‍ ചരക്കിനെ കണ്ടെത്താന്‍ അവര്‍ക്കധികം താമസിക്കേണ്ടി വന്നില്ല.

സന്ദേശം എല്ലാവരിലേക്കും കൈമാറപ്പെട്ടു. ചരക്കു അവിടെ ഒറ്റക്കിരിക്കയാണ്‌. സീറ്റിനടുത്തിരിക്കാന്‍ അവര്‍ക്കിടയില്‍ കടുത്ത തര്‍ക്കമായി. ഗട്സ്‌ ഇല്ലായിരുന്നതുകൊണ്ട്‌, ഞാന്‍ അല്‍പം മാറിയിരുന്ന്‌ ബോബനും മോളിയും വായിക്കാനും തുടങ്ങി. അവസാനം അവരൊരു ഒത്തുതീര്‍പ്പിലെത്തി. ഓരോരുത്തര്‍ പോയി പരിചയപ്പെടുന്നു. നല്ല കൂട്ടായി കഴിയുമ്പോള്‍ അടുത്തവന്‍ സീറ്റിനടുത്തേക്കു വരും. അപ്പോള്‍ ആദ്യത്തവന്‍ മാറി കൊടുക്കണം. ഇതായിരുന്നു കോഴികള്‍ക്കിടയിലെ ധാരണ. മാന്യമായ ഈ ധാരണ അതിവേഗം അംഗീകരിക്കപ്പെട്ടു. അതനുസരിച്ച്‌, ആദ്യം ഉത്തൂപ്പു പരിചയപ്പെടാന്‍ പോയി. പുസ്തകം മുന്നിലുണ്ടെങ്കിലും, എന്‍റെ കണ്ണുകള്‍ അവിടെ എന്തു സംഭവിക്കുന്നു എന്നതിലാണ്‌ ശ്രദ്ധ കേന്ദ്രീകരിച്ചത്‌. ശശിക്കാണ്‌ 3ആം ചാന്‍സ്‌. അവന്‍ ടോയ്ലറ്റില്‍ ഒക്കെ പോയി 10-15 മിനിറ്റ്‌ കഴിഞ്ഞപ്പോള്‍ പതിയെ പരിചയപ്പെടാന്‍ രംഗപ്രവേശം ചെയ്തു.

നോക്കിയപ്പോള്‍ അവന്‍ ഞെട്ടിപ്പോയി. പരിചയപ്പെടാന്‍ ഉത്സാഹിച്ച മറ്റു രണ്ടവന്‍മാര്‍ മുകളില്‍ കയറി, ഭാര്യയും ഭര്‍ത്താവും വഴക്കുണ്ടാക്കി കിടക്കുന്ന പോലെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടക്കുന്നു. അവന്‍മാരുടെ നമ്പറില്‍ അവള്‍ വീണുകാണില്ല, ശശി മനസ്സില്‍ ഉറപ്പിച്ചു. നമ്പര്‍ കുറച്ചു മാറ്റി പിടിച്ചു കളയാം. മനസ്സില്‍ കാല്‍ക്കുലേഷന്‍ ഒക്കെ നടത്തി അവന്‍, കോളേജ്‌ ID കര്‍ഡ്‌ എടുത്തു കഴുത്തിലിട്ടു, അവളുടെ എതിര്‍ സീറ്റില്‍ വന്നിരുന്നു. ആശാന്‍റെ രണ്ടു മൂന്നു ചിരി വെറുതെ  പാഴായി. അവള്‍ നോക്കുന്നേയില്ല. ഇനി നോക്കി നിന്നിട്ടു കാര്യമില്ല, അണ്ണന്‍ മനസ്സിലുറപ്പിച്ചു.

ശബ്ദമൊക്കെ ഒന്നു ശരിയാക്കി ആശാന്‍ ചോദിച്ചു, "എന്തു ചെയ്യുന്നു?". ഒരു നിമിഷം പോലും കഴിഞ്ഞില്ല, അവളുടെ മറുപടി വന്നു, "എന്‍റെ ഭര്‍ത്താവു കൊച്ചിയില്‍ ജോലി ചെയ്യുന്നു.""എന്തു!", ചോദ്യവും ഉത്തരവും തമ്മില്‍ എന്തു ബന്ധം. ആലോചിച്ചപ്പോഴാണ്‌ അവള്‍ പരിചയപ്പെടലിന്‍റെ ഉദ്ദേശം മനസ്സിലാക്കിയതായി അവനു പിടി കിട്ടിയത്‌. അപ്പോള്‍ തന്നെ മുകളില്‍ കിടക്കുന്ന അവന്‍മാര്‍, കികികി എന്നു പല്ലിളിക്കുന്നതും ശശി കേട്ടു. പണ്ടതെ മോഹന്‍ലാല്‍ സ്റ്റയിലില്‍ ശരി, വരട്ടെ എന്നൊക്കെ പറഞ്ഞു ശശി പയ്യെ രംഗത്തു നിന്ന്‌ എഴുന്നേറ്റു. എന്നിട്ടു പയ്യെ മുകളില്‍ കയറി കിടന്നു. ട്രെയിന്‍ ഇറങ്ങിയപ്പോഴാണ്‌ മനസ്സിലായത്‌, ഉത്തൂപ്പും ഗോപിയും അതേ ചോദ്യം തന്നെയായിരുന്നു ചോദിച്ചത്‌. ആദ്യം ഉത്തൂപ്പ്‌ വടിയായപ്പോള്‍, പയ്യെ മുകളിലേക്കു വലിഞ്ഞ്‌ ഗോപിയുടെ ഊഴം കാത്തുകിടന്നു. ഗോപിയുടെ ഊഴം കൂടി കഴിഞ്ഞതോടെ, ശശിയുടെ ഊഴത്തിനായി കാത്തിരിക്കുകയായിരുന്നു അവര്‍. ചമ്മലിന്‍റെ ക്ഷീണം മാറ്റാന്‍ ഒരു നാരങ്ങാ വെള്ളമൊക്കെ കുടിച്ചു അവര്‍ സ്റ്റേഷനില്‍ നിന്നു പിരിഞ്ഞു. ഇതു, എന്നെകൊണ്ടു സാധിക്കുന്ന തരത്തിലൊക്കെ കോളേജില്‍ പാട്ടാക്കി എന്നു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. അന്നത്തെ ഓരോ രസങ്ങള്‍......

Monday, September 20, 2010

തൊമ്മന്‍കുത്ത്‌ യാത്ര

തിരുവോണ അവധി ദിവസങ്ങളില്‍ കാര്യമായ പണിയൊന്നുമില്ലാതെ വീട്ടില്‍ ഇരിക്കുമ്പോഴാണ്‌ സുഹൃത്തിന്‍റെ ഫോണ്‍ വരുന്നത്‌. അവധിയുടെ ആലസ്യത്തില്‍ മടുത്തിരുന്ന അവനും ഞാനും, ഒരു ട്രിപ്‌ പോയാലൊ എന്ന ആലോചന ആയി. നിര്‍ദ്ദേശം അതിവേഗം സ്വീകരിക്കപ്പെട്ടു. അവന്‍റെ വീടിനടുത്തുള്ള തൊമ്മന്‍കുത്തിലേക്കു പോകാം എന്ന തീരുമാനവുമായി. തൊടുപുഴയില്‍ ഉള്ള മറ്റൊരു സുഹൃത്തിനെ കൂടി യാത്രയില്‍ പങ്കാളിയാക്കി. തിരുവോണ ദിവസം സദ്യയൊക്കെ കഴിച്ച ശേഷം ഉച്ചയോടെ സുഹൃത്തിന്‍റെ കാറില്‍ ഞങ്ങള്‍ പുറപ്പെട്ടു, തൊമ്മന്‍കുത്തെന്ന പ്രകൃതിയുടെ വിസ്മയത്തിലേക്ക്‌.

തൊടുപുഴയില്‍ നിന്ന്‌ ഉദ്ദേശം 19km അകലെയാണ്‌ തൊമ്മന്‍കുത്തെന്ന മനോഹരമായ വനമ്പ്രദേശവും വെള്ളച്ചാട്ടവും. പോകുന്ന വഴിയില്‍ ഉള്ള പുഴയുടെ അരികില്‍ ഞങ്ങള്‍ വാഹനം നിര്‍ത്തി. ഒരു ചെറു വിശ്രമം. മഴക്കാലമായിരുന്നതു കൊണ്ടു പുഴ നിറഞ്ഞു കവിഞ്ഞിരുന്നു. ഞങ്ങള്‍ ഉത്സാഹത്തോടെ നടന്ന്‌ ഫോട്ടോ എടുത്തു. അധികം താമസിയാതെ ഞങ്ങള്‍ പുറപ്പെട്ടു.

തൊമ്മന്‍കുത്ത്‌ ഒരൊറ്റ വെള്ളച്ചാട്ടമല്ല. മറിച്ച്‌ രണ്ടാള്‍ മുതല്‍ മൂന്നാള്‍ വരെ ഉയരമുള്ള കുറേ ചെറു വെള്ളച്ചാട്ടങ്ങളുടെ ഒരു സമാഹാരമാണ്‌. ഈ ഓരൊ ചാട്ടത്തിനുമാണ്‌ അവിടെ കുത്ത്‌ എന്ന്‌ പറയുന്നത്‌. ഇങ്ങനെ മൊത്തം 7 കുത്ത്‌ ചേര്‍ന്നതാണ്‌ തൊമ്മന്‍കുത്ത്‌. ചെന്നു വണ്ടി പാര്‍ക്‌ ചെയ്യുന്ന സ്ഥലത്തു തന്നെ ഒന്നാം കുത്ത്‌ കാണാം. പ്രകൃതി അതിന്‍റെ ശക്തി പ്രദര്‍ശിപ്പിക്കുന്ന അപൂര്‍വം സ്ഥലങ്ങളില്‍ ഒന്ന്‌. നല്ല ഒഴുക്കുള്ളതു കൊണ്ടുതന്നെ അസുര ഭാവം തെളിഞ്ഞു നിന്നു. ഞങ്ങള്‍ ടോക്കണ്‍ എടുത്തു കയറിയപ്പോള്‍ തന്നെ ഞങ്ങളെ സ്വീകരിച്ചത്‌ 48പേര്‍ ഇതിനോടകം തന്നെ അവിടെ മരിച്ചു കഴിഞ്ഞു എന്ന്‌ സൂചിപ്പിച്ചുകൊണ്ടുള്ള അപകട മുന്നറിയിപ്പ്‌. പാറകള്‍ക്കിടയില്‍ പൊടുന്നനെയുള്ള കയങ്ങളും, അപ്രതീക്ഷിതമായ അടിയൊഴുക്കും നീന്തല്‍ അഭ്യാസിയെ പോലും ഒന്ന്‌ പരീക്ഷിക്കും. കണ്ടാല്‍ ആര്‍ക്കും ഒന്നിറങ്ങാന്‍ തോന്നുന്ന വിധത്തില്‍ മാടി വിളിക്കുകയാണ്‌ തൊമ്മന്‍കുത്തു പുഴ.

വനമേഘലയിലേക്കു ഞങ്ങള്‍ കയറി. ആ തണുപ്പും വായുവും ആര്‍ക്കും ഉന്‍മേഷം നല്‍കും. പുഴയുടെ അരികിലൂടെയാണ്‌ വനത്തിലെ നടപ്പാത. അപൂര്‍വതരം വനസസ്യങ്ങളുടെ ഒരു വന്‍ ശേഖരമാണ്‌ അവിടം. അതില്‍ പ്രധാനപ്പെട്ടവയുടെയെല്ലാം പേരുകള്‍ വൃക്ഷത്തില്‍ തന്നെ എഴുതി വച്ചിരിക്കുന്നത്‌, സസ്യശാസ്ത്ര പഠനത്തില്‍ ഏവര്‍ക്കും താല്‍പര്യം ഉണര്‍ത്തും. ഉദ്ദേശം 1km ഞങ്ങള്‍ സഞ്ചരിച്ചു കഴിഞ്ഞപ്പോള്‍ 2ആം കുത്ത്‌ എത്തി. അതിനടുത്തുള്ള പാറയിലൂടെ നടന്ന്‌ ഞങ്ങള്‍ ഫോട്ടോ എടുത്തു. എന്നാല്‍ ജലത്തിലിറങ്ങാന്‍ ഞങ്ങളില്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല.  നീരൊഴുക്കുകള്‍ സഞ്ചാര പാതയെ ചെറുതായി തടസ്സപെടുത്തുന്നുണ്ട്‌.

2ആം കുത്ത്‌ കഴിഞ്ഞതോടെ വഴി പതിയേ ഒറ്റയടി പാതയായി മാറിത്തുടങ്ങി. മിക്കവാറും കുടുംബ ടൂറിസ്റ്റുകള്‍ ഇവിടം വരെയേ എത്താറുള്ളു. വനം അതിന്‍റെ ഗാംഭീര്യവും കാണിച്ചുതുടങ്ങി. നല്ല കയറ്റവും ഇറക്കവും ഒക്കെയായി വഴികള്‍ ദുഷ്കരമാവുകയാണ്‌. ഇതിനിടയിലൂടെ ഉദ്ദേശം മുക്കാല്‍ കിലോമീറ്റര്‍ കൂടി അകത്തേക്കു ചെന്നപ്പോല്‍ 3ആം കുത്തായി. അതു മനോഹരമാണ്‌. ഉദ്ദേശം 3 ആള്‍ പൊക്കത്തിലുള്ള വളരെ നല്ല ഒരു വെള്ളച്ചാട്ടം. അതിന്‍റെ ചുവട്ടില്‍ തൊട്ടടുത്തു വരെ പാറകളും ഉണ്ട്‌. വെള്ളചാട്ടത്തിന്‍റെ ചുവട്ടില്‍ അതിനോട്‌ ചേര്‍ന്ന്‌ നില്‍ക്കുക എന്നതു അവാച്യമായ ഒരു അനുഭൂതിയാണ്‌. ഫോട്ടോഗ്രഫിക്കു പറ്റിയ ഒരു സീനിക്‌ സ്ഥലം കൂടിയാണ്‌ അത്‌.

യാത്ര നിര്‍ത്തണോ എന്ന്‌ ചെറിയ ഒരു സന്ദേഹം ഉണ്ടായെങ്കിലും പിന്നീടു മുന്നൊട്ടു പോകുവാന്‍ തന്നെ തീരുമാനിച്ചു. പിന്നീടങ്ങോട്ടു വഴി നന്നേ ദുഷ്കരമാണ്‌. ഞങ്ങളുടെ കൂടെ വളരെയധികം പേര്‍ യാത്ര തുടങ്ങുമ്പോള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഞങ്ങള്‍ മാത്രം. വഴിയിലാകെ മരങ്ങളൊക്കെ ഒടിഞ്ഞു കിടക്കുന്നുണ്ട്‌. വനമേഖല ആയതിനാല്‍ വെട്ടി മാറ്റുക സാധ്യമല്ല. വഴിയെന്നു പറയുന്നതു പല സ്ഥലങ്ങളിലും ഇല്ലായെന്നുതന്നെ പറയാം. പലയിടത്തും തൂങ്ങിയും, മറിഞ്ഞു കിടക്കുന്ന മരങ്ങളുടെ മുകളിലൂടെയും ചാടി പൊകേണ്ടി വന്നു. നല്ല ഒരു ട്രക്കിംഗ്‌ അനുഭവം പ്രദാനം ചെയ്യുന്നു ഇവിടം. ഉദ്ദേശം അര മണിക്കൂറ്‍ കൂടി വനത്തിനകത്തേക്കു ചെന്നപ്പോള്‍ ആശ്വാസമായി 4ആം കുത്തും ദൃഷ്ടിയില്‍ പെട്ടു.

അവിടെ അല്‍പ സമയം വിശ്രമിച്ച ശേഷം മുന്നോട്ടു പോകാന്‍ തുടങ്ങിയപ്പോള്‍, വഴിയേ കാണുന്നില്ല. തന്നെയുമല്ല കൊടും കാടും. മറ്റ്‌ ആളുകള്‍ ആരും കൂടെയില്ലാതിരുന്നത്‌ ഞങ്ങളിലെ ഭയം ചെറുതായി കൂട്ടി. സമയം വൈകിട്ടു 4 മണിയായേ ഉള്ളുവെങ്കിലും നന്നായി ഇരുട്ടിയിരുന്നു. മുന്നോട്ടു, ആനയും മറ്റു ഹിംസ്രജീവികളും ഇറങ്ങുന്ന സ്ഥലമാണെന്നുള്ള മുന്നറിയിപ്പ്‌ ഞങ്ങള്‍ക്കു താഴെ നിന്നേ കിട്ടിയിരുന്നു. ഇതൊക്കെ കൊണ്ടു, ഞങ്ങള്‍ പകുതി മനസ്സൊടെ മടക്കയാത്ര ആരംഭിച്ചു. അപ്പോഴേക്കും പെരും മഴയും. ആ മഴയത്തു കാടിലൂടെ ഞങ്ങള്‍ തിരിച്ചു നടന്നു. മഴ കനത്തപ്പോള്‍ അവിടെയുള്ള ഒരു പാറയുടെ അടിയില്‍ ഞങ്ങള്‍ അഭയം പ്രാപിച്ചു.

 ഉദ്ദേശം അഞ്ചര മണിയോടെ തിരിച്ച് ഞങ്ങള്‍ കാടിനു പുറത്തെത്തി. മഴയത്ത്‌ ഒന്നാം കുത്ത്‌ അതിന്‍റെ അസുര ഭാവം മുഴുവന്‍  പുറത്തെടുത്തു നില്‍ക്കുകയായിരുന്നു അപ്പോള്‍. ആ നിമിഷങ്ങള്‍ ഓര്‍മ്മകള്‍ക്കായി ഞങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. ഇതിന്‍റെ 7ആമത്തേയും അവസാനത്തേയുമായ കുത്ത്‌ ഒരിക്കല്‍ കാണണം എന്ന ആഗ്രഹം, ഒരു ആവേശമായി അപ്പോഴും മനസ്സിലുണ്ടായിരുന്നു.

ഇത്തരം ഓരോ യാത്രകളും ചരിത്രത്തിലേക്കുള്ള യാത്രകളാണ്‌. നമ്മുടെ ഭൂമി നമുക്കു മുമ്പേ എങ്ങനെ എന്നതു പറഞ്ഞു തരും ഒരൊ വൃക്ഷങ്ങളും. മനുഷ്യന്‍റെ കാലടികള്‍ കുറഞ്ഞു വരുന്തോറും പ്രകൃതി അതിന്‍റെ തന്‍മയത്വം കാണിച്ചു തരും. വെള്ളച്ചാട്ടത്തിലെ ജലം, അതിന്‍റെ അമ്മയായ സമുദ്രത്തെ പുണരാനുള്ള ആവേശത്തിലായിരുന്നു. മനോഹരമായ ഒരു ദിവസം കൂടി ഞങ്ങള്‍ക്കു സമ്മാനിച്ചിട്ടു സൂര്യന്‍ തന്‍റെ മടക്കയാത്ര ആരംഭിച്ചിരുന്നു. കൂടെ ഞങ്ങളും...

Friday, September 17, 2010

പ്രാഞ്ചിയേട്ടനും വിശുദ്ധനും


തന്‍റെ സിനിമകളില്‍ പരീക്ഷണം നടത്താന്‍ ഒട്ടും മടികാണിക്കാത്ത ഒരു സംവിധായകനാണ്‌ രഞ്ചിത്ത്‌. നമ്മള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച തിരക്കഥ, പലേരി മാണിക്യം, നന്ദനം, കേരള കഫെ എന്നിവ അതിന്‍റെ മികച്ച ഉദാഹരണങ്ങളാണ്‌. അതിലേക്കു ഓരെണ്ണം കൂടി രഞ്ചിത്ത്‌ ചേര്‍ത്തിരിക്കുന്നു. നമ്മുടെ സ്വന്തം പ്രാഞ്ചിയേട്ടന്‍. അതിന്‍റെ കഥാഗതികൊണ്ടാണ്‌  പ്രാഞ്ചിയേട്ടന്‍ മറ്റു സിനിമകളില്‍ നിന്നു വ്യതസ്തമാവുന്നത്‌. തൃശ്ശൂര്‍ ആണ്‌ കഥാകേന്ദ്രം. സംവിധായകനു പ്രീയപ്പെട്ട മമ്മൂട്ടി തന്നെ ലീഡ്‌ റോളില്‍ വരുന്ന സിനിമയില്‍ കൂടുതല്‍ അഭിനേതാക്കളും അതേ ജില്ലക്കാരു തന്നെയാണ്‌. പാട്ട്‌, ഡാന്‍സ്‌, അടി എന്നിവ തീരെ ഇല്ലെങ്കില്‍ പോലും പ്രേക്ഷകരെ പൂര്‍ണമായും ചിരിപ്പിക്കുവാനും അതിലുപരി ചിന്തിപ്പിക്കുവാനും രഞ്ചിത്തിന്‍റെ ബ്രില്ലിയണ്റ്റ്‌ തിരക്കഥക്കു കഴിഞ്ഞിട്ടുണ്ട്‌ എന്നാണ്‌ എന്‍റെ പക്ഷം.

ഒരു നിര്‍ണ്ണായക തീരുമാനമെടുക്കേണ്ട സമയത്ത്‌ CE ഫ്രാന്‍സ്സീസ്‌ എന്ന പ്രാഞ്ചിയേട്ടനും ഫ്രാന്‍സ്സീസ്‌ പുണ്യവാളനും തമ്മില്‍ നടത്തുന്ന ആശയവിനിമയത്തിലൂടെയാണ്‌ കഥ പുരോഗമിക്കുന്നത്‌. ധനവാനായ അരിക്കച്ചവടക്കാരനായ പ്രാഞ്ചി തന്‍റെ ജീവിതകഥ പുണ്യവാളന്‍റെ മുന്നില്‍ തുറന്നു കാട്ടുന്നു. പ്രശസ്തിക്കും പേരിനും വേണ്ടിയുള്ള നമ്മുടെ ഓട്ടത്തെ സര്‍ഗാത്മകമായ സൃഷ്ടിയിലൂടെ തിരക്കഥാകൃത്ത്‌ പരിഹസിക്കുന്നു.

ഒരു എപ്പിസോഡ്‌ ഫോര്‍മാറ്റിലാണ്‌ സിനിമയുടെ പുരോഗതി. അതിനാല്‍ സീനുകള്‍ക്കിടയില്‍ നമ്മുക്ക്‌ അത്ര ബന്ധം തോന്നില്ലെങ്കില്‍ പോലും അടിസ്ഥാന കഥാതന്തു അവസാനം വരെ കേടു പറ്റാതെ സൂക്ഷിച്ചിരിക്കുന്നു സംവിധായകന്‍. പ്രധാന കഥയില്‍ നിന്നു വ്യതിചലിക്കുന്നു എന്നു ചില സ്ഥലങ്ങളില്‍ തോന്നിയെങ്കിലും അവസാനം അതു അതിവിദഗ്ദമായി ഒന്നിപ്പിച്ചതിലാണ്‌ രഞ്ചിത്തിണ്റ്റെ മിടുക്ക്‌. ഓരോ കഥാഭാഗത്തിനും ആവശ്യമായ പ്രാധാന്യം നല്‍കിയിട്ടുണ്ട്‌.

മമ്മൂട്ടിയുടെ അടുത്ത കാലത്തെ വളരെ മികച്ച പ്രകടനം എന്നു നിസ്സംശയം പറയാം. സിനിമയെ രാജമാണിക്യം പോലെ സ്ളാങ്ങ്‌ അടിസ്ഥാനമാക്കിയുള്ള ഒരു കോമെഡി പടമാക്കാത്തതില്‍ മമ്മൂട്ടിയുടെ പങ്കു നിര്‍ണ്ണായകമാണ്‌. മമ്മൂട്ടി, രഞ്ചിത്തിന്‍റെ തിരക്കഥയെ അതിലും ഉജ്വലമായി കാഴ്ചക്കാരിലെത്തിച്ചു. പ്രാഞ്ചിയെ വഴി തെറ്റിക്കുന്ന സഹായികളായി ഇന്നസെണ്റ്റും, ടിനി ടോമും, രാമുവും, TG രവിയും മനോഹരമാക്കി. ഇതില്‍ TG രവി മികച്ച പ്രകടനമാണ്‌. സിദ്ദിക്കുിനും ഖുശ്ബുവിനും സിനിമയില്‍ സീന്‍ കുറവാണെങ്കിലും കഥയില്‍ അവര്‍ നല്ല സ്വാധീനം ചെലുത്തുന്നുണ്ട്‌. തന്‍റെ റോള്‍ മനോഹരമാക്കി പ്രിയാമണിയും. ഗണപതി എന്ന പയ്യന്‍ താരം അഭിനയത്തില്‍ മറ്റുള്ളവര്‍ക്കൊപ്പം തന്നെയുണ്ട്‌. ചില സ്ഥലങ്ങളില്‍ അല്‍പം ഓവര്‍ ആയൊ എന്നു തോന്നിയെങ്കിലും കഥയില്‍ മമ്മൂട്ടി കഴിഞ്ഞാല്‍ ഏറ്റവും സ്വാധീനം ചെലുത്തുന്നത്‌ ഗണപതിയുടെ പൌളി എന്ന കഥാപാത്രമാണ്‌. പുണ്യവാളനെ അവതരിപ്പിച്ച ജെസ്സി ഫോക്സ്‌ അലനും, ശബ്ദം ഡബ്ബ്‌ ചെയ്ത സംവിധായകന്‍ രഞ്ചിത്തും നന്നായിട്ടുണ്ട്‌.

പുണ്യവാളനും പ്രാഞ്ചിയേട്ടനുമായുള്ള സംസാരത്തിന്‌, ലഗെ രഹൊ മുന്നാഭായിയില്‍ മുന്നാഭായിയും ഗാന്ധിജിയുമായുള്ള സംഭാഷണത്തോടു തോന്നിയ നേരിയ സിമിലാരിറ്റി മാത്രമാണ്‌ എനിക്കു അന്യസിനിമകളില്‍ നിന്നുള്ള ഒരു സ്വാധീനമായി തൊന്നിയതു. തിരക്കഥയില്‍ ഒരിടത്തു പോലും പ്രേക്ഷകണ്റ്റെ യുക്തി ചോദ്യം ചെയ്യപ്പെടുന്നില്ല. ഡയലോഗുകള്‍ ബുദ്ധിപരവും, ഹാസ്യാത്മകവും സാഹചര്യം ആവശ്യപ്പെടുന്ന പഞ്ചും ഉള്ളതാണ്‌.

ഔസേപ്പച്ചന്‍റെ സംഗീതം തരക്കേടില്ലെങ്കിലും ബാക്ക്ഗ്രൌണ്ട്‌ സ്ക്കോര്‍ അത്യുഗ്രനാണ്‌. സിനിമയുടെ ആശയത്തോടു പൂര്‍ണ്ണമായും യോജിക്കുകയും, സിനിമ തീര്‍ന്നാലും പ്രേക്ഷകന്‍റെ മനസ്സില്‍ സ്ഥാനം പിടിക്കുന്നതുമാണ്‌ അത്‌. ഛായാഗ്രാഹകന്‍ വേണു സീനുകള്‍ വളരെ ഭംഗിയാക്കി. മിക്കവാറും സീനുകളിലേക്കും വേണ്ട ഇന്‍ഡോര്‍ ലൈറ്റിംഗ്‌ നന്നായി ക്രമീകരിച്ചിട്ടുണ്ട്‌. കലാസംവിധായകന്‍ മനു ജഗത്തും കൊള്ളാം.

പുണ്യവാളന്‍ അവസാനം പ്രാഞ്ചിയേട്ടനെ കാണിക്കുന്ന 3 ദര്‍ശനങ്ങളാണ്‌ സിനിമയുടെ ഒരു പഞ്ചായി എനിക്കു തോന്നിയത്‌. ചുരുക്കത്തില്‍, ഈ സിനിമ മികച്ച അഭിനയം കൊണ്ടും, ബുദ്ധിപരമായ സ്ക്രിപ്റ്റ്‌ കൊണ്ടും, എല്ലാറ്റിലും ഉപരിയായി കഥയുടെയും കഥാപാത്രങ്ങളുടേയും ലാളിത്യം കൊണ്ടും മികച്ചതായി എന്നു പറയാം. തിരുവനന്തപുരം കൃപ തിയറ്ററില്‍ ഹൌസ്‌ ഫുള്ള്‌ ആയ ഫസ്റ്റ്‌ ഷോ കഴിഞ്ഞ ശേഷം ഉണ്ടായ കയ്യടി അതിനെ സാധൂകരിക്കുന്നു. തിരിച്ചു തെരുവുകളിലേക്കിറങ്ങിയപ്പോള്‍ പുണ്യവാളന്‍ പ്രാഞ്ചിയേട്ടനോടു പറഞ്ഞ 2 വാചകങ്ങള്‍ മനസ്സില്‍ മുഴങ്ങി നിന്നു, "പ്രാഞ്ചീ, നീ നേടിയെന്നു കരുതിയവര്‍ക്ക്‌ എന്തു നേടാനായി? നഷ്ടമായെന്നു കരുതിയവര്‍ക്കു അവസാനം എന്തു നഷ്ടപ്പെട്ടു?"

Monday, September 13, 2010

Interesting puzzle



This photograph is taken by one of my colleague.  How this was taken using a still camera?

Answers are expected as comments

Wednesday, September 8, 2010

സൈമണ്‍ സാര്‍

സൈമണ്‍ സാര്‍ ഞങ്ങളുടെ ഓഫീസിലെ തല മുതിര്‍ന്ന ആളാണ്‌. പുതിയതായി ജോയിന്‍ ചെയ്യുന്നവരെ പറ്റിക്കുക എന്നത്‌ സാറും കൂട്ടുകാരും വര്‍ഷങ്ങളായി ഏറ്റെടുത്തിട്ടുള്ള ഒരു നയ പരിപാടിയാണ്‌. ഇവിടെയുള്ള എല്ലാവരും അതിന്‌ ഇരകളുമാണ്‌.

              ഒരിക്കല്‍ ഞാന്‍, ഞങ്ങളുടെ ഓഫിസിനകത്തുള്ള ഒരു ലാബില്‍ ഇരിക്കുകയാണ്‌. അന്നൊരു പ്രധാന പരീക്ഷണം നടക്കുന്ന ദിവസവും. അതുകൊണ്ടു തന്നെ, വലിയ സാറന്‍മാരൊക്കെ ലാബിന്‍റെ പുറകിലുള്ള കസേരകളില്‍ ഇരിപ്പുറപ്പിച്ചിരിക്കുകയാണ്‌. ഞാന്‍ മുന്നില്‍ നിന്നു മൂന്നാം നിരയിലാണ്‌ ഇരിക്കുന്നത്‌. സുരക്ഷാപ്രശ്നങ്ങള്‍ കൊണ്ടാണോ, അതോ ആരെങ്കിലും ഉറങ്ങുന്നുണ്ടൊ എന്നറിയാനാണോ എന്തൊ, ലാബില്‍ അങ്ങിങ്ങു ക്യാമറകള്‍ ഉണ്ട്‌. ഒന്നു ലാബിന്‍റെ മുന്നിലും ഉണ്ട്‌. പെട്ടെന്നു ഞാന്‍ നോക്കിയപ്പൊള്‍ അതാ എന്‍റെ മുന്‍നിരയിലിരിക്കുന്ന കുട്ടന്‍ സാര്‍ ക്യാമറയെ നോക്കി, കസേരയില്‍ ഇരുന്നു കൊണ്ടു എന്തൊക്കെയൊ വിചിത്ര ആംഗ്യങ്ങള്‍ കാണിക്കുന്നു. കുട്ടന്‍ സാര്‍ സൈമണ്‍ സാറിന്‍റെ ഒരു ഉറ്റ സുഹൃത്താണ്‌. സാര്‍ ഇരിക്കുന്നതു കൊണ്ടു, മറ്റാരും കാണുന്നുമില്ല. എന്തൊക്കെ മണ്ടന്‍ ആക്ഷനുകള്‍ ആണ്‌ ഈ സാര്‍ കാണിക്കുന്നത്‌ എന്നു ഞാന്‍ മനസ്സില്‍ ഓര്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ എന്‍റെ നിരയിലും ഒരു ഫോണ്‍ വന്നു. "ഇതു ക്യാമെറയില്‍ നിന്നാണ്‌ വിളിക്കുന്നത്‌", ഫൊണിന്‍റെ അങ്ങെ തലക്കല്‍ സ്വയം പരിചയപ്പെടുത്തി. "ഞങ്ങള്‍ ക്യാമറ ഫോകസ്‌ ചെയ്യുകയാണ്‌. നിങ്ങല്‍ ദയവായി ഒന്നെഴുന്നേറ്റു നില്‍കാമൊ?", എന്നോടു വിനീതമായി ആവശ്യപ്പെട്ടു. ഞാന്‍ ഒരു വിജയിയെപ്പോലെ ഉടനെ ചാടി എഴുന്നേറ്റു. "നിങ്ങള്‍ വലതു കൈ മുന്നിലെ ക്യാമെറയിലെക്കു നൊക്കി ഒന്നുയര്‍ത്താമോ?", ഫോണ്‍ ആവശ്യപ്പെട്ടു. ഉടനെ ഞാന്‍ അനുസരിച്ചു. "കൈ ഒന്നു അങ്ങോട്ടും ഇങ്ങോട്ടും വീശാമോ?" വീണ്ടും. ഞാന്‍ അനുസരിച്ചുകൊണ്ടേ ഇരുന്നു. "ok, കൈ ഫോകസ്‌ ചെയ്തു കഴിഞ്ഞു. നിങ്ങള്‍ ചൂണ്ടു വിരല്‍ മാത്രം ഉയര്‍ത്തി അങ്ങൊട്ടും ഇങ്ങൊട്ടും ഒന്നനക്കാമൊ?" വീണ്ടും ആവശ്യം. അതും ഞാന്‍ സാധിച്ചു. ഒരോ 30  സെക്കണ്റ്റ്‌ കൂടുമ്പോഴും ഞങ്ങള്‍ ഫോകസ്‌ ചെയ്യുകയാണ്‌ എന്നു ഫൊണിലൂടെ സന്തേശം എത്തുന്നുണ്ട്‌. അവസാനം പറഞ്ഞു, "വളരെ നന്ദി. ഞങ്ങള്‍ ഫോകസ്‌ ചെയ്തു കഴിഞ്ഞു". പുറകില്‍ നിന്നു കുറേ ചിരിയൊക്കെ കേട്ടെങ്കിലും എനിക്കു കാര്യമായൊന്നും മനസ്സിലായില്ല. പിറ്റേന്നു മറ്റൊരു സാര്‍ എന്‍റെയടുത്തു വന്നു ചോദിച്ചു, "താന്‍ ഇന്നലെ എന്തൊക്കെ കോപ്രായമാ എഴുന്നേറ്റു നിന്നു കാണിച്ചെ? അതൊക്കെ നമ്മടെ സൈമണിന്‍റെ പരിപാടി അല്ലായിരുന്നോ?" ചമ്മലില്‍ ഇരുന്നപ്പോഴാണ്‌ കുട്ടന്‍ സാറിനെ കണ്ടത്‌. ഞാന്‍ വേഗം സാറിനെ കളിയാക്കി, "അയ്യേ, ഇന്നലെ സാറിനെ പറ്റിച്ചതാ. സൈമണ്‍ സാറാണ്‌ വിളിച്ചത്‌". അപ്പോഴാണ്‌ ആ ഞെട്ടിക്കുന്ന സത്യം കുട്ടന്‍ സാര്‍ പറഞ്ഞത്‌. സാറും, സൈമണ്‍ സാറും പ്ളാന്‍ ചെയ്തായിരുന്നു എന്നെ പറ്റിച്ചത്‌. എനിക്കു വിശ്വാസ്യത ഉണ്ടാക്കാന്‍ ആയിരുന്നു കുട്ടന്‍ സാറിന്‍റെ കോപ്രായങ്ങള്‍.

             കുഞ്ഞു മേരി ഓഫിസില്‍ അടുത്ത കാലത്തു ജോയിന്‍ ചെയ്ത ഒരു കുട്ടിയാണ്‌. ഒത്തിരി സ്വപ്നങ്ങള്‍ ഒക്കെയുള്ള ഒരു കുട്ടി. അന്ന് എന്നെ പറ്റിച്ച ദിവസം, ഒത്തിരി സന്തോഷത്തോടെ പൊട്ടിചിരിച്ച്‌ അതു സ്വീകരിച്ച ആളാണ്‌ ഈ കുഞ്ഞു മേരി. ആ വകയില്‍ കുറച്ചു പക എനിക്കു ബാകി കിടപ്പുണ്ട്‌. ഒരിക്കല്‍ കുഞ്ഞു മേരി ഔദ്യോഗീക ആവശ്യത്തിനായി സൈമണ്‍ സാറിന്‍റെ ഒപ്പം പ്ളെയിനില്‍ കയറി. മേരി ആദ്യമായി കയറുകയാണ്‌. സാര്‍ പറഞ്ഞു, "ഒന്നും പേടിക്കെണ്ട. ഞാനില്ലെ". സാര്‍ ഓരൊന്നൊക്കെ പറഞ്ഞു കൊടുത്തുകൊണ്ടിരുന്നു. പ്ളെയിന്‍ പൊങ്ങി കഴിഞ്ഞപ്പോള്‍ സാര്‍ പറഞ്ഞു, " നമുക്ക്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു വേണമെങ്കില്‍ കോക്ക്പിറ്റ്‌ കാണാം. ആദ്യമൊന്നും അവര്‍ സമ്മതിക്കില്ല. അപ്പോള്‍ നമ്മുടെ ID കാര്‍ഡ്‌ കാണിച്ചാല്‍ മതി. അവര്‍ കയറ്റി കാണിച്ചു തരും." കേട്ട ആവേശത്തില്‍ മേരി ചാടി എഴുന്നേറ്റു. താന്‍ ഇതൊക്കെ എത്ര കണ്ടതാ എന്ന മട്ടില്‍ സാര്‍ സീറ്റില്‍ തന്നെ ഇരുന്നു. നേരെ കോക്ക്പിറ്റിനടുത്തേക്കു വച്ചു പിടിക്കുന്ന മേരിയെ കണ്ട്‌ എയര്‍ ഹോസ്റ്റെസ്സ്മാര്‍ ഞെട്ടി. അവര്‍ ഓടി വന്ന് തടഞ്ഞു നിര്‍ത്തി ചോദിച്ചു," എവിടെ പൊവുന്നു?". "കോക്ക്പിറ്റ്‌ കാണണം", മേരി തിരിച്ചടിച്ചു. അതു സാധ്യമല്ലെന്നു അവര്‍ അറിയിച്ചപ്പോള്‍ കുഞ്ഞു മേരി ചാടി ID കാര്‍ഡ്‌ എടുത്തു. "I am കുഞ്ഞു മേരി from ISRO". കേട്ട പാടെ എയര്‍ ഹോസ്റ്റെസ്സ്‌ ഒറ്റ ചിരി. കൂടെ യാത്രക്കാരും . ചൂളി പൊയ മേരിയെ എയര്‍ ഹോസ്റ്റെസ്സ്‌ നിയമങ്ങളൊക്കെ പറഞ്ഞു സീറ്റില്‍ കൊണ്ടു വന്നിരുത്തി. സാറിന്‍റെ ചിരി അപ്പോഴും മാറിയിരുന്നില്ല.

Tuesday, August 31, 2010

മദര്‍ തെരേസ


മദര്‍ തെരേസ. ജനനം ഓഗസ്റ്റ്‌ 26, 1910.
ലോകത്തിനു പുതിയൊരു സന്ദേശം.

മദറിനു വളരെ തീക്ഷണമായ കണ്ണുകളായിരുന്നു ഉള്ളതെന്ന്‌ 1970 മുതല്‍ 1997 വരെ മദറിന്‍റെ ഫോട്ടോ പകര്‍ത്തിയ പ്രശസ്ത ഫോട്ടൊഗ്രാഫര്‍ രഘു റായി അനുസ്മരിക്കുന്നു."അവര്‍ സാധാരണ നമ്മുടെ ഉള്ളുകളിലേക്ക്‌ നോക്കിയിരുന്നു. മദറിന്‍റെ മുമ്പില്‍ നില്‍ക്കുക എന്നതു തന്നെ വളരെ പേടി ഉളവാക്കുന്ന കാര്യമായിരുന്നു. എന്‍റെ കണ്ണുകളിലേക്കു മദര്‍ നോക്കുമ്പോളെല്ലാം എന്‍റെ ഉള്ളിലെക്കാണ്‌ അവര്‍ നോക്കിയിരുന്നത്‌. അതിനാല്‍ തന്നെ മദറിന്‍റെ ഫോട്ടോ പകര്‍ത്തല്‍ അല്‍പം ദുഷ്കരവുമായിരുന്നു" .

കുഷ്ഠരോഗികളുടെയും വൃദ്ധരുടെയും കുഞ്ഞുങ്ങളുടേയും കാര്യവുമായി നിരന്തരം സര്‍ക്കാര്‍ പടികള്‍ കയറി ഇറങ്ങുന്ന മദറിനെയാണ്‌ മദറിന്‍റെ ജീവചരിത്രമെഴുതിയ മുന്‍ തിരഞ്ഞെടുപ്പു കമ്മീഷണര്‍ നവീന്‍ ചവ്ളക്കു പരിചയം. ഡെല്‍ഹി സര്‍ക്കാരില്‍ ഉദ്യോഗസ്ഥനായ ചാവ്ള അങ്ങനെയാണ്‌ മദറുമായി പരിചയം സ്ഥാപിക്കുന്നത്‌. പാവങ്ങളെ സഹായിക്കുവാനായി ബംഗാളിലേക്കു വന്ന മദറിനെ ചാവ്ള അനുസ്മരിക്കുന്നു," അവര്‍ തെരുവുകളിലേക്ക്‌ 1948ല്‍ ഇറങ്ങുമ്പോള്‍ അവര്‍ക്കു സഹായിയായി ആരും ഉണ്ടായിരുന്നില്ല. അവര്‍ ആദ്യ കാലങ്ങളില്‍ പിച്ചയെടുത്താണ്‌ ജീവിച്ചിരുന്നത്‌. കല്‍ക്കട്ടയിലെ തെരുവുകളില്‍ അവര്‍ ഒറ്റക്കു ഒരു സ്കൂള്‍ തുടങ്ങി. അതിനു കെട്ടിടമോ, ബോര്‍ഡോ, മേശയൊ കസേരയൊ ഒന്നുമുണ്ടായിരുന്നില്ല. അവര്‍ ഒരു വടി കൊണ്ടു മണ്ണിലെഴുതി പഠിപ്പിച്ചു. സാവധാനം ഓരൊരുത്തര്‍ സംഭാവനയായി മേശയും കസേരയും നല്‍കി. ടീച്ചര്‍മാര്‍ ഒഴിവു സമയങ്ങളില്‍ വന്നു പഠിപ്പിച്ചു. ഡോക്ടര്‍മാര്‍ തനിയെ മുന്നോട്ടു വന്നു ചികത്സിച്ചു. മരുന്നു കമ്പനികള്‍ മരുന്നു സൌജന്യമായി നല്‍കി. ഒരു നിശബ്ദ വിപ്ളവം ശക്തി പ്രാപിക്കുകയായിരുന്നു അവിടെ. ഇതിനിടയിലും ഒരു പൈസ പോലും മദര്‍ സംഭാവനയായി സ്വീകരിച്ചിരുന്നില്ല. മതപരിവര്‍ത്തനത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ മദറിന്‍റെ മറുപടി ഇങ്ങനെയായിരുന്നു. "ഞാന്‍ ഒരു ഹിന്ദുവിനെ നല്ല ഹിന്ദുവായും, സിഖുകാരനെ നല്ല സിഖുകാരനായും മാറ്റാറുണ്ട്‌. ഒരിക്കല്‍ ദൈവത്തെ കണ്ടെത്തി കഴിഞ്ഞാല്‍ പിന്നെ അവരാണ്‌ ദൈവത്തെകൊണ്ടു എന്തു ചെയ്യണമെന്നു തീരുമാനിക്കേണ്ടത്‌".ചവ്ള അനുസ്മരിക്കുന്നു.

പ്രശസ്ത ഇറ്റാലിയന്‍ എഴുത്തുകാരനായ ഡോമിനിക്ക്‌ ലാപീരി കൊലക്കത്തയിലെത്തിയത്‌ തന്‍റെ ഒരു നോവല്‍ വിറ്റു കിട്ടിയ പണം എന്തു ചെയ്യണമെന്നു മദറുമായി ആലൊചിക്കാനായിരുന്നു. മദറിനെ അദ്ദേഹം കാണുന്നത്‌ മരണാസന്നര്‍ക്കുള്ള ഭവനത്തില്‍ വച്ചായിരുന്നു. മരിക്കാന്‍ പോകുന്ന ഒരൊരുത്തരെയും മദര്‍ നോക്കുന്നത്‌ ദൂരെ നിന്നു നോക്കി കണ്ട അദ്ദേഹം, അല്‍പ സമയം അങ്ങനെ നിന്നു പോയി. അദ്ദേഹം തിരിച്ചു പോയതു മനസ്സില്‍ ഒരു ദൃഢ നിശ്ചയവുമായി ആയിരുന്നു. താമസിയാതെ അദ്ദേഹവും കുഞ്ഞുങ്ങള്‍ക്കായി കല്‍ക്കട്ടയില്‍ തന്‍റെ സ്ഥാപനം തുടങ്ങി.ഇന്നും ആ സ്ഥാപനം കുഞ്ഞുങ്ങളുടെ ചിരികള്‍ക്കിടയില്‍ പ്രശോഭിച്ചു നില്‍ക്കുന്നു.

പ്രശസ്ത എഴുത്തുകാരന്‍ ഖുശ്വന്ത്‌ സിംഗ്‌ ഒരിക്കല്‍ മദറിനെ മരണാസന്നര്‍ക്കുള്ള നിര്‍മല്‍ ഭവനില്‍ സന്ദര്‍ശിച്ചു. അവിടെ ഒരു വ്യക്തി മരിക്കാന്‍ പോവുന്നതു കണ്ട മദര്‍ അയാളുടെ കൈകള്‍ മുറുകെ പിടിച്ചു പറഞ്ഞു. "ദൈവം ജീവിക്കുന്നു". അപ്പോഴേക്കും ആ രോഗി മരിക്കുകയും ചെയ്തു. യാതൊരു ഭാവ ഭേദവുമില്ലാതെ മദര്‍ ആ ജഡം അവിടെ നിന്നു മാറ്റുന്ന ദൃശ്യം സിംഗ്‌ നോക്കി നിന്നു. സ്ഥിരമായി കുഞ്ഞുങ്ങള്‍ക്കു ഭക്ഷണം എത്തിച്ചിരുന്ന ബ്രിട്ടാന്നിയ കമ്പനി ഒരിക്കല്‍ പ്രതിസന്ധി മൂലം ഒരു മാസത്തെ ഭക്ഷണം മുടക്കിയതായി അറിയിച്ചു. ഇതറിഞ്ഞ മദര്‍ അവരുടെ മാനേജറെ വിളിച്ച്‌, ബിസ്കറ്റ്‌ ഉണ്ടാക്കുമ്പോള്‍ നിലത്തു വീഴുന്ന പൊടി കഷ്ണങ്ങളെങ്കിലും തന്നു കൂടെ എന്നു ചോദിച്ചു. ഒട്ടും വൈകാതെ ആ മാനേജര്‍ ഒരു വലിയ പെട്ടി നിറയെ നല്ല ബിസ്കറ്റുമായി അവിടെ എത്തിയ സംഭവം സിംഗ്‌ ഒര്‍മിക്കുന്നു.

മദറിന്‍റെ പ്രവര്‍ത്തനം കോല്‍കത്തയെ മാറ്റി മറിച്ചതായി സോമനാഥ്‌ ചാറ്റെര്‍ജി കരുതുന്നു. ഒരിക്കല്‍ കമ്മ്യൂണിസ്റ്റ്കാരുടെ ഒരു റാലി നടക്കുന്നു. വഴി വക്കില്‍ മദറിനെ കണ്ട റാലിയിലെ, ദൈവ വിശ്വാസമില്ലാത്ത അണികള്‍ ഒന്നൊന്നായി ചുവപ്പ്‌ കൊടി അവിടെ വച്ച്‌ മദറിന്‍റെ പാദം നമസ്കരിച്ച ശേഷമാണ്‌ തിരികെ റാലിയില്‍ പ്രവേശിചത്‌. ചാറ്റെര്‍ജി ഓര്‍മിക്കുന്നു.അവരുടെ ജീവിതമായിരുന്നു അവരുടെ സന്ദേശം. മവോവാദികള്‍ പോലും അവരെ വളരെ ബഹുമാനത്തോടെയാണ്‌ കണ്ടിരുന്നത്‌.

വിവാഹ ശേഷം 14 വര്‍ഷമായിട്ടും കുഞ്ഞുങ്ങളാകാതിരുന്ന ക്രിക്കറ്റ്‌ താരം കപില്‍ ദേവും പത്നിയും ഒരിക്കല്‍ മദറിനെ സന്ദര്‍ശിച്ചു. അതീവ ദുഖിതനായിരുന്നു കപില്‍ അന്ന്‌. മദര്‍ അവരെ സമാശ്വസിപ്പിച്ചു. എന്നിട്ടു പറഞ്ഞു, "ഒട്ടും വിഷമിക്കരുത്‌. ദൈവം കരുണയുള്ളവനാണ്‌". ഇതൊക്കെ കഴിഞ്ഞു അദ്ദേഹം തിരിച്ചു പോയി. 3 മാസങ്ങള്‍ക്കു ശേഷം ഭാര്യ പ്രെഗ്നണ്റ്റ്‌ ആയിരുന്ന സമയത്ത്‌, മദര്‍ കുഞ്ഞു സുഖമായിരിക്കുന്നൊ എന്നു ഫോണിലൂടെ അന്വോഷിച്ചത്‌ ഒരു ഞെട്ടലോടെയാണ്‌ കപില്‍ ഓര്‍മിക്കുന്നത്‌. തന്‍റെ മകള്‍ അമിയ, മദറിന്‍റെ ദാനമായി കപില്‍ കാണുന്നു.

പ്രശസ്ഥരുടെ അനുഭവങ്ങള്‍ തീരുന്നില്ല. അപ്പോള്‍ അല്ലാത്തവരുടെ അനുഭവങ്ങളുടെ മനോഹാരിത എന്തു മാത്രം ഉണ്ടാവും. ആ മനോഹാരിതയാണ്‌ മദറിനെ ഇന്നും ജീവിപ്പിക്കുന്നത്‌. നോബെല്‍ സമ്മാനം മേടിക്കാന്‍ പോവുന്നതിനു തലേ ദിവസം പോലും തന്‍റെ ദിനചര്യയായിരുന്ന, പുരുഷന്‍മാരുടേതുള്‍പ്പെടെ കക്കൂസുകള്‍ വൃത്തിയാക്കുന്ന മദര്‍ ലോകത്തിനു തന്നെ പുതിയ ഒരു പാഠമാണ്‌. അവസാന നാളില്‍ വിജയികളുടെ പക്ഷത്ത്‌ നില്‍ക്കുന്ന ചുരുക്കം ആളുകളില്‍ മദറും ഉണ്ടാവും. നമ്മളോ?

Friday, August 20, 2010

ജാട റാണിയും ടൂറും

റാണി എന്‍റെ  സുഹൃത്തിന്‍റെ ക്ളാസ്മേറ്റ്‌ ആയിരുന്നു കോളേജില്‍. കാണാന്‍ നല്ല സൌന്തര്യമുള്ള റാണിയെ വളക്കാന്‍ പയ്യന്‍മാര്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും എറ്റിരുന്നില്ല. പൂവാലന്‍മാരെ സുരേഷ്‌ ഗോപി സ്റ്റയിലില്‍ "ഫൂ" എന്ന മനോഭാവത്തോടെ നോക്കി കടന്നു പോകുന്ന അവള്‍ക്കു, എളുപ്പത്തില്‍ തന്നെ ജാട റാണി എന്ന പേരും വീണു. എന്നാലും ജാട റാണിയെ കാണാന്‍ പയ്യന്‍മാര്‍ രാവിലെ മുതല്‍ തന്നെ വഴിയരുകില്‍ കാത്തു നില്‍ക്കും. ഫലമുണ്ടാകാറില്ലെങ്കിലും, വാലെണ്റ്റൈന്‍സ്‌ ഡേയ്ക്കു പ്രദേശത്തു വിറ്റഴിയുന്ന പൂക്കളില്‍ ഭൂരിഭാകവും അവള്‍ക്കു വേണ്ടി തന്നെ ആയിരുന്നു. എന്നാല്‍ അവളുടെ കനത്ത ജാട കുറച്ചു പയ്യന്‍മാര്‍ക്കു അത്ര പിടിച്ചിരുന്നില്ല.

സെക്കണ്റ്റ്‌ ഈയര്‍ ടൂറിനാണ്‌ ആ സംഭവം നടന്നത്‌. ജാട റാണിയുടെ ക്ളാസ്സാണ്‌ ടൂറ്‍ പോകുന്നത്‌. പകുതിയില്‍ കൂടുതലും അവളുടെ ക്ളാസ്സില്‍ ബോയ്സ്‌ ആണ്‌. ടൂറ്‍ വണ്ടി മൂന്നാറില്‍ നിന്നു കൊടൈക്കനാലിലേക്കു പൊയ്ക്കൊണ്ടിരിക്കയാണ്‌. സമയമാണെങ്കില്‍ അര്‍ദ്ധ രാത്രിയും. അപ്പോഴാണ്‌ അതു സംഭവിച്ചത്‌. ജാടക്കു ഭയങ്കര മൂത്ര ശങ്ക. കുറെ നേരം പിടിച്ചിരുന്നു സഹി കെട്ടപ്പോല്‍ അവള്‍ വിവരം ക്ളാസ്സ്‌ റെപ്പിനോടു പറഞ്ഞു. കുറെ നേരം ആലൊചിച്ചിട്ടും റെപ്പിനു ഒരു സൊല്യൂഷന്‍ കാണാന്‍ കഴിഞ്ഞില്ല. ആരോടും പറയരുത്‌ എന്ന ആമുഖത്തോടെ റെപ്പ്‌ അടുത്ത സുഹൃത്തിനോടു കാര്യം പറഞ്ഞു. ആരോടും പറയരുത്‌ എന്ന ആമുഖമുള്ളതുകൊണ്ടോ, എന്തോ താമസിയാതെ അതു ബസ്സില്‍ പാട്ടായി. എല്ലാവരും പരിഹാരം ആലോചിക്കാനും തുടങ്ങി. റെപ്പിനോടു പറയാന്‍ പോയ നിമിഷത്തെയോര്‍ത്ത്‌ റാണി സ്വയം ശപിച്ചു. സുന്തരിമാര്‍ക്ക്‌ ഒരു പ്രശ്നമുണ്ടായാല്‍ അതു പരിഹരിക്കാന്‍ ആണ്‍കുട്ടികള്‍ ഭയങ്കര ശ്രമമായിരിക്കുമല്ലൊ കോളേജില്‍.

ഒടുവില്‍ ഒരു വിദ്വാന്‍ ഒരു ഐഡിയ പറഞ്ഞു. "വണ്ടി ഏതെങ്കിലും കൊള്ളാവുന്ന പെട്രോള്‍ പമ്പിലേക്കു വിടുക. അവിടെ ടൊയിലറ്റും ഉണ്ടാവും". അങ്ങനെ വണ്ടി താമസിയാതെ കൊള്ളാവുന്ന ഒരു പെട്രോള്‍ പമ്പില്‍ കയറി. ഉറക്കത്തിലാണോ ശല്യം എന്ന മനോഭാവത്തോടെ അവിടെയുണ്ടായിരുന്ന ജീവനക്കാരന്‍ പെട്രോള്‍ അടിക്കാന്‍ വന്നു. അദ്ദേഹത്തോട്‌ ടോയിലറ്റ്‌ ചോദിച്ചപ്പോള്‍, " ആ പുറകില്‍ ഉള്ള റൂം ആണ്‌" എന്ന മറുപടിയും കിട്ടി. അവിടെയാണെങ്കില്‍ കുറ്റാ കൂരിരുട്ടും. റാണിയും പിന്നെ റെപ്പും കൂടി അങ്ങോട്ടേക്കു പുറപ്പെട്ടു. ഇരുട്ടു കാരണം ഒന്നും കാണാനാവുന്നില്ല. ഒടുവില്‍ ഒരു വിധത്തില്‍ ടോയിലറ്റ്‌ മുറി കണ്ടുപിടിച്ചു. റാണി അവിടെ പോവുകയും ചെയ്തു.

 കാര്യങ്ങളെല്ലാം കഴിഞ്ഞു തിരികെ വരുന്ന വഴി റെപ്പാണ്‌ അതു കണ്ടത്‌. അരണ്ട വെളിച്ചത്തില്‍ അവിടെയുള്ള മറ്റൊരു മുറിയുടെ മുകളില്‍ ടോയിലറ്റ്‌ എന്നു എഴുതിയിരിക്കുന്നതു റെപ്പ്‌ വായിച്ചെടുത്തു. താന്‍ പോയത്‌ ടോയിലെറ്റില്‍ ആയിരുന്നില്ല എന്ന സത്യം ഒരു ഞെട്ടലോടെ റാണി തിരിച്ചറിഞ്ഞു. ജാട റാണി ജാട പോയിട്ടു ജാടയേ ഇല്ലാ റാണിയായി മാറി. പോകുന്ന വഴി റെപ്പ്‌, പമ്പിലെ മറ്റൊരു ജീവനക്കാരനോടു ചോദിച്ചു, " ആ ടോയിലെറ്റിനടുത്തുല്ല മറ്റേ മുറി ഏതാ?" "അതു സ്റ്റോര്‍ റൂം, സാര്‍", മറുപടി പെട്ടെന്നായിരുന്നു. തിരികെ ബസ്സില്‍ എത്തിയ റെപ്പ്‌, ഒരു ദുര്‍ബല നിമിഷത്തില്‍ വിശ്വസ്തനോട്‌, മുമ്പത്തെ പോലെ മറ്റാരോടും പറയരുത്‌ എന്ന ആമുഖത്തോടെ പറഞ്ഞു. പിന്നെ പറയാനുണ്ടോ. അതു നിമിഷങ്ങള്‍ കൊണ്ടു പരന്നു. ആരോടും പറയരുത്‌ എന്നു കൂടി വാര്‍ത്തയുടെ കൂടെ ഉണ്ടായിരുന്നു എന്നു മാത്രം. ആ സംഭവം റാണിയെ ആകെ മാറ്റി. സത്യം പറഞ്ഞാല്‍ റാണി ഞങ്ങളുടെ ഒക്കെ മുഖത്തു നോക്കി തുടങ്ങിയതു തന്നെ ആ സംഭവത്തിന്‌ ശേഷമാണ്‌. അവള്‍ ഇന്നു ഡെല്‍ഹിയില്‍ ഒരു ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍ ഉദ്യോഗസ്ഥയാണ്‌.

Monday, August 16, 2010

Good Logical Puzzle



The Grand Master takes a set of 8 stamps, 4 red and 4 green, known to the logicians namely A, B, and C and loosely affixes two to the forehead of each logician so that each logician can see all the other stamps except those 2 in the Grand Master's pocket and the two on his own forehead. He asks them in turn if they know the colors of their own stamps:
A: "No."
B: "No."
C: "No."
A: "No."
B: "Yes."
What color stamps does B have? How? 


Answers are expected as comments

Sunday, August 15, 2010

പ്രണയിക്കുന്നവര്‍ക്കായി

                                                               നിങ്ങള്‍ പ്രണയത്തിലാണോ?

10) നിങ്ങള്‍ക്ക്‌ അയാളുടെ/അവളുടെ അടുത്ത്‌ എത്ര ശ്രമിച്ചാലും ഒന്നോ രണ്ടോ മിനിറ്റില്‍ കൂടുതല്‍ ചൂടാകാന്‍ സാധിക്കില്ല.
9) നിങ്ങള്‍ അയാളുടെ/അവളുടെ മെസ്സേജുകള്‍ വീണ്ടും വീണ്ടും വായിച്ചു കൊണ്ടേയിരിക്കും.
8) നിങ്ങള്‍ അയാളുടെ/അവളുടെ ഒപ്പമായിരിക്കുമ്പോള്‍ വളരെ സാവാധാനമേ നടക്കു.
7) നിങ്ങള്‍ അയാളുടെ/അവളുടെ ഒപ്പമായിരിക്കുമ്പോള്‍ എപ്പോഴും, ചെറുതായെങ്കിലും നാണം തോന്നും.
6) നിങ്ങള്‍ അയാളെ/അവളെ പറ്റി വിചാരിക്കുമ്പോഴോ, അപ്രതീക്ഷിതമായി കാണുമ്പോഴോ ഹൃദയമിടിപ്പു വല്ലാതെ കൂടും.
5) അയാളുടെ/അവളുടെ ശബ്ദം കേള്‍ക്കുമ്പോള്‍ പ്രത്യേകിച്ചു ഒരു കാരണവുമില്ലാതെ ഒരു ചെറുപുഞ്ചിരി നിങ്ങളുടെ മുഖത്തുണ്ടാകും.
4) അയാളെ/അവളെ നോക്കികൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ ചുറ്റുമുള്ള മറ്റാരെയും കാണില്ല.
3) നിങ്ങളുടെ ഒഴിവു സമയ ചിന്തകള്‍ മുഴുവനും അയാളെ/അവളെ പറ്റി ആവും.
2) നിങ്ങള്‍ അയാളെ/അവളെ പറ്റി ചിന്തിക്കുമ്പോള്‍ നിങ്ങളുടെ മുഖത്ത്‌ ഒരു ചെറു പുഞ്ചിരി ഉണ്ടെന്നു സാവധാനം തിരിച്ചറിയും.
1) അയാള്‍/അവള്‍ക്കു വേണ്ടി നിങ്ങള്‍ എന്തും ചെയ്യും.

ഇതു വായിക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ പ്രണയിക്കുന്നു.
                                        
                                        (കടപ്പാട്‌: അമേരിക്കയിലെ ഒരു ആരോഗ്യ പ്രസിദ്ധീകരണം)

To make a new beginning on Our Independence Day


".......... Nevertheless, the past is over and it is the future that beckons to us now.

That future is not one of ease or resting but of incessant striving so that we might fulfill the pledges we have so often taken and the one we shall take today. The service of India means the service of the millions who suffer. It means the ending of poverty and ignorance and disease and inequality of opportunity. The ambition of the greatest man of our generation has been to wipe every tear from every eye. 

That may be beyond us but so long as there are tears and suffering, so long our work will not be over............."
                            (From the  Speech of Pandit Jawaharlal Nehru, delivered on midnight of August 14th, 1947 to the Constitutional Assembly, New Delhi)

Thursday, August 12, 2010

തടയിലേക്ക്‌ ഒരു ഉല്ലാസയാത്ര



ഔദ്യോഗീക ആവശ്യത്തിനായി ആന്ധ്രാപ്രദേശില്‍ എത്തിയതായിരുന്നു. ജോലിക്കിടയിലുള്ള ഒരു ഞായറാഴ്ച, റൂമില്‍ ചടഞ്ഞിരുന്നപ്പോഴാണ്‌ ഒരു ട്രിപ്പ്‌ അടിച്ചാലൊ എന്നൊരു ആലൊചന വന്നത്‌. സമാന മനസ്ഥിതിക്കാരായ 5 പേരെ കണ്ടെത്താന്‍ ഒട്ടും താമസമുണ്ടായില്ല. ഉച്ചക്കു 12:30 ഓടെ ഉച്ച ഭക്ഷണമൊക്കെ കഴിച്ച്‌ എല്ലാവരും യാത്ര പോകുവാന്‍ റെഡി ആയിക്കഴിഞ്ഞു.

 ഞങ്ങളുടെ ജോലി അവിടെ ഒരു ഗ്രാമത്തിലാണ്‌. അതിനാല്‍ തന്നെ അവിടെ യാത്രക്കായി ആളുകള്‍ ഭൂരിഭാകവും ജീപ്പും ഓട്ടോയുമാണ്‌ ഉപയൊഗിക്കുന്നത്‌. ജീപ്പെന്നൊക്കെ പറഞ്ഞാല്‍ ജീപ്പിന്‌ നാണം വരും. അതു പോലത്തെ തുക്കട ജീപ്പാണ്‌. അറിയാവുന്ന തെലുങ്കും തമിഴും കൂട്ടി കുഴച്ച്‌ ഞങ്ങളും, അറിയാവുന്ന ഇംഗ്ളീഷില്‍ ജീപ്പുകാരനും, വാടക സംബന്ധിച്ചു 10 മിനിറ്റ്‌ നേരത്തെ തര്‍ക്കം. അത്‌ ഒടുവില്‍ ഫലം കണ്ടു. വാടക ഉറപ്പിച്ച്‌ അവസാനം ജീപ്പ്‌ പുറപ്പെടാന്‍ തയാറായി, കൂടെ ഞങ്ങളും.

ജീപ്പിന്‍റെ പുറകു വീലിന്‍റെ മുകളില്‍ ഒരു അമ്പ്ളിഫയര്‍ വച്ചിട്ടുണ്ടോ എന്ന്‌ സംശയം തോന്നി. ചെറിയ കുഴിയില്‍ വീഴുമ്പോള്‍ തന്നെ ഞങ്ങള്‍ എല്ലാവരും പൊങ്ങിച്ചാടുകയാണ്‌. വണ്ടി സാവധാനം ഞങ്ങളുടെ ഗ്രാമത്തില്‍ നിന്ന്‌ NHലേക്കു കയറി. പിന്നിട്‌ നല്ല യാത്രയായിരുന്നു. വണ്ടി തടയില്‍ എത്തി. പിന്നെ വെറൊരു കുഗ്രാമത്തിലെക്കാണ്‌ യാത്ര. കുലുക്കത്തിന്‍റെ അളവു വീണ്ടും കൂടി വന്നു. പോകുന്ന വഴിക്കാണ്‌ ആള്‍ ദൈവങ്ങളായ കല്‍ക്കി ഭഗവാന്‍റെയും പത്നിയുടേയും ആശ്രമം എന്നു വിളിക്കപ്പെടുന്ന കൊട്ടാരം. ഇനിയുള്ള കാലം മെയ്യനങ്ങാതെ ജീവിക്കണമെങ്കില്‍ ഇതൊക്കെയാണ്‌ വഴി എന്നു തോന്നി. അവിടെ അല്‍പ സമയം ചിലവഴിച്ച ശേഷം ഞങ്ങള്‍ പുറപ്പെട്ടു. ടാറിട്ട റോഡ്‌ പിന്നിടു ടാറിടാത്തതിലേക്കും, അതു പിന്നീടു കുണ്ടും കുഴിയും നിറഞ്ഞ വന പാതയിലെക്കും മാറി. വണ്ടി സത്യവേതു വനമേഖലയില്‍ എത്തി. നല്ല കുലുക്കം മൂലം തല മുകളില്‍ ഇടിക്കുന്നതിനാല്‍ ഞങ്ങള്‍ കമിഴ്‌ന്നും മലന്നുമൊക്കെയാണ്‌ പുറകില്‍ ഇരിപ്പ്‌. ഉദ്ദേശം 2: 30ഓടു കൂടി വണ്ടി ലക്ഷ്യസ്ഥലത്തെത്തി.

കൃത്യമായ അടയാളങ്ങളോ ബോര്‍ഡുകളോ ഒന്നും വെള്ളച്ചാട്ട മേഖലയില്‍ ഇല്ല. ഞങ്ങള്‍ ഒരു വഴി സങ്കല്‍പ്പിച്ചു നടത്തം തുടങ്ങി. നല്ല വെയിലുമുണ്ട്‌. ഉദ്ദേശം 20 മിനിറ്റ്‌ ആയിട്ടും ആളുകളെ ആരെയും കാണുന്നില്ല.അതു വഴി കടന്നുപോയ ഒരു വണ്ടിക്കാരനോടു ചോദിച്ചപ്പോഴാണ്‌ വഴി തെറ്റിയ വിവരം മനസ്സിലാവുന്നത്‌. ഞങ്ങള്‍ നേരെ തിരിച്ചു വിട്ടു. അപ്പോള്‍ അതുവഴി പൊയ 2 ബൈക്കുകളില്‍, പുറകില്‍ 2 കിടിലന്‍ സുന്തരികളെ കണ്ട്‌ എന്‍റെ സുഹൃത്ത്‌ പ്രതിമ കണക്കെ അതു നോക്കി നിന്നുപോയതും, ബൈക്ക്‌ ഓടിക്കുന്നവന്‍ വണ്ടി നിര്‍ത്തി അവനെ ഓടിച്ചു വിട്ടതും രസകരമായ നിമിഷങ്ങളായിരുന്നു. അങ്ങനെ ഉദ്ദേശം 40 മിനിറ്റ്‌ നേരത്തെ നടത്തത്തിനു ശേഷവും ഞങ്ങള്‍ തുടങ്ങിയ സ്ഥലത്തു തന്നെ.

അങ്ങനെ ഞങ്ങള്‍ യഥാര്‍ത്ഥ യാത്ര തുടങ്ങി. ഉദ്ദേശം 4 കിലോമീറ്റര്‍ വനത്തിനകത്താണ്‌ തട വെള്ളച്ചാട്ടം. അങ്ങോട്ടേക്കുള്ള വഴി മുഴുവന്‍ കല്ലും പാറയും നിറഞ്ഞതും. ആ ട്രക്കിംഗ്‌ തന്നെയാണ്‌ തട യാത്രയുടെ പ്രത്യേകതയും. വഴിയരുകിലുള്ള കുപ്പിയും മറ്റു മാലിന്യങ്ങളും പറക്കിക്കൊണ്ട്‌ "സേവ്‌ തട" മുദ്രാവാക്യമണിഞ്ഞ ഡ്രെസ്സുമായി ചെന്നൈ ട്രക്കിംഗ്‌ ക്ളബ്ബിന്‍റെ കുറേ അംഗങ്ങളും അവിടെ സുലഭമായിരുന്നു.തുടക്കത്തില്‍ നടക്കാന്‍ പാകത്തിലുണ്ടായിരുന്ന മണ്‍പാതകള്‍ പിന്നീടു ചെറു കല്ലുകള്‍ നിറഞ്ഞവയിലേക്കു വഴി മാറി. പോകുന്ന വഴിയിലുടനീളം നമ്മുടെ ശരീരവും മനസ്സും തണുപ്പിക്കാന്‍ എന്ന വണ്ണം മാങ്കൊ പൂള്‍ എന്ന പേരില്‍ വെള്ളക്കെട്ടുകള്‍ ഉണ്ട്‌. ഇടക്കു കണ്ട ഒരു മരത്തിന്‍റെ മുകളില്‍ കയറിയും മറ്റും ഞങ്ങള്‍ ഫോട്ടോക്കായി പോസ്‌ ചെയ്തുകൊണ്ടിരുന്നു.

യാത്രയിലുടനീളം 3, 4 പ്രാവശ്യം ചെറു അരുവികള്‍ മുറിച്ചു കടക്കേണ്ടതായിട്ടുണ്ട്‌. ഉദ്ദേശം 3 കിലോമീറ്റര്‍ വനത്തിനകത്തായി ഒരു ശിവ ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്‌. അവിടെ ഉടനീളം മരത്തില്‍ എന്തോ കെട്ടി തൂക്കിയിട്ടുണ്ട്‌. വീണ്ടും അരുവി മുറിച്ചു കടന്ന്‌, ഞങ്ങള്‍ യാത്ര തുടങ്ങി. കൂട്ടത്തിലെ ഒരുത്തന്‍ അപ്പോഴേക്കും നടന്ന്‌ മടുത്ത്‌ യാത്രയില്‍ നിന്ന്‌ രാജി വച്ചിരുന്നു.

അതിനു ശേഷമുള്ള വഴി അല്‍പം സാഹസികമാണ്‌. ഒറ്റയടി പാതയാണ്‌. അതും, കൊടും കാട്ടിലൂടെ. സമയം ഉച്ച കഴിഞ്ഞേ ഉള്ളെങ്കിലും, തീരെ വെളിച്ചമില്ല. പാറക്കു മുകളിലൂടെ കയറി അടുത്ത ചെറു അരുവിക്കര എത്തി. പിന്നീടു ആ കൊച്ചരുവി വഴിയാണ്‌ മുകളിലേക്കു കയറേണ്ടത്‌. പാറക്കൂട്ടം ഒക്കെ ചാടി കയറി ഒടുവില്‍ ഞങ്ങള്‍ വെള്ളച്ചാട്ടത്തിനടുത്തെത്തി. അല്‍പ സമയം മാത്രമെ അവിടെ ചിലവഴിക്കാന്‍ സാധിച്ചുള്ളു. അവിടെയുണ്ടായിരുന്ന ഇരുട്ടും, പിന്നെ ദൂരെയുള്ള ജോലി സ്ഥലവും ഞങ്ങളെ തിരിച്ചു പോകാന്‍ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ഞങ്ങള്‍ മടക്ക യാത്ര ആരംഭിച്ചു.



ഉദ്ദേശം 6:00 മണിയോടെ ഞങ്ങള്‍ വണ്ടി പാര്‍ക്ക്‌ ചെയ്ത സ്ഥലത്തെത്തി. ഇത്രയധികം നടന്നതിനാല്‍ ഞങ്ങളില്‍ പലരും തളര്‍ന്നിരുന്നു. കേരളത്തിലെ സ്ഥിതി എത്ര മെച്ചമാണെന്ന്‌ ആ കുഗ്രാമങ്ങളിലൂടെയുള്ള യാത്ര ഞങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. അത്താഴം, ഞങ്ങള്‍ ഇടക്കിടക്ക്‌ ഒത്തു കൂടാറുള്ള പഞ്ചാബി ധാബയിലാക്കി. ചിക്കണ്‍ മുഗുളായും, ചില്ലി ചിക്കണും, അണ്ടിപ്പരിപ്പു വറുത്തതും, ചിക്കണ്‍ 65ഉം, പായസവും എല്ലാം ഞങ്ങുളുടെ യാത്രക്കു ഉഗ്രന്‍ കലാശക്കൊട്ടു നല്‍കി. ഉദ്ദേശം 9:15ഓടെ ഞങ്ങള്‍ തിരികെ എത്തി. ഒരു ഐസ്‌ ക്രീം കൂടി കഴിച്ചു, സന്തോഷകരമായ ആ ദിവസത്തിന്‍റെ ഓര്‍മകളുമായി എല്ലാവരും അവരവരുടെ മുറികളിലേക്കു പിരിഞ്ഞു.

Sunday, August 1, 2010

Good puzzle

A long stick is cut into 3 pieces. What is the probability that these pieces form the sides of a triangle?
Answers are expected as comments.

Monday, July 26, 2010

ചക്കമത്തായി സിന്ദാബാദ്‌

                 ചക്കമത്തായി ചേട്ടന്‍ ഒരിക്കല്‍ മൂവാറ്റുപുഴയില്‍ പോയി. ആള്‍ എന്‍റെ  വീടിനടുത്തുള്ള ഒരു കക്ഷിയാണ്‌. ലേശം പിശുക്കന്‍ കൂടിയാണ്‌ പുള്ളി. അവിവാഹിതനായതു കൊണ്ട്‌ നമ്മുടെ അടുത്തുള്ള ഒരു ഹോട്ടലില്‍ നിന്നാണ്‌ സ്ഥിരം ഭക്ഷണം. മൂവറ്റുപുഴയിലെത്തിയ ചക്ക ചേട്ടനു വിശപ്പിന്‍റെ അസുഖം തുടങ്ങി. അപ്പോഴതാ തൊട്ടു മുമ്പില്‍ ബെസ്റ്റോട്ടെല്‍. മൂവാറ്റുപുഴയിലെ പുരാതന ഹോട്ടലാണ്‌. നാട്ടിലെ ഉണക്കപുട്ടു സ്ഥിരമായി കഴിച്ചു മടുത്തിരുന്ന ചേട്ടന്‍ അന്നു വ്യതസ്തമായി എന്തെങ്കിലും കഴിച്ചുകളയാം എന്നു മനസ്സിലുറപ്പിക്കുകയും ചെയ്തു. മെനു നോക്കിയപ്പോള്‍ എല്ലാത്തിനും ഒടുക്കത്തെ വില. നോക്കി നോക്കി വന്നപ്പോള്‍ അതാ സ്റ്റീം കേക്ക്‌ എന്നൊരു ഐറ്റം. സാധനത്തിനു 4 രൂപയെ ഉള്ളുതാനും. പിന്നെ ഒന്നും നോക്കിയില്ല. അതങ്ങു ഓര്‍ടര്‍ ചെയ്തു. "കൂടെ കറി വല്ലതും?", വെയിറ്റര്‍ ചോദിച്ചു. "എന്തൊരു മണ്ടനാ, കേക്കിന്‍റെ കൂടെ ആരെങ്കിലും കറി കഴിക്കുമൊ?" ചേട്ടന്‍ മനസ്സില്‍ വിചാരിച്ചു. "വേണ്ടാ......", കല്യാണ രാമന്‍ സ്റ്റയിലില്‍ അങ്ങു തട്ടി വിട്ടു. വീണ്ടും വെയിറ്റര്‍,"പഞ്ചസാരയോ?". "ഒന്നു പോയി സാധനം എടുത്തു കൊണ്ടു വാടോ", ചേട്ടന്‍ ക്ഷോഭിച്ചു. വെയിറ്റര്‍ പോയി സാധനവുമായി വന്നു. മറ്റൊന്നുമല്ല നമ്മുടെ പുട്ടു തന്നെ. "ഇതാണോടോ കേക്ക്‌?" സ്ഥിരം ഐറ്റം കണ്ട്‌ ചേട്ടന്‌ ദേഷ്യം സഹിച്ചില്ല. "കേക്കല്ല സ്റ്റീം കേക്ക്‌". വെയിറ്റര്‍ തിരുത്തി. ആത്മാഭിമാനം കാരണം ചേട്ടന്‍ കറിയൊന്നും ചോദിച്ചില്ല. നാട്ടിലെ പുട്ടിന്‌ കറിയെങ്കിലും കാണുമായിരുന്നല്ലൊ എന്നോര്‍ത്ത്‌ അദ്ദേഹം അങ്ങനെ ഇരുന്നു പോയി.

                ആള്‍ നസ്രാണി യൂണിയന്‍റെ വലിയ പ്രവര്‍ത്തകനാണ്‌. ഒരിക്കല്‍ യൂണിയന്‍ തിരുവനന്തപുരത്ത്‌ വാന്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. രാജ്‌ ഭവന്‍ മുതല്‍ സെക്രട്ടേറിയേറ്റ്‌ വരെയാണ്‌ റാലി. ഉച്ച മുതല്‍ തുടങ്ങിയ നടപ്പു തീര്‍ന്നപ്പോള്‍ വൈകിട്ടായി. പിന്നെ പ്രഭാഷണം കൂടിയായപ്പോള്‍ സമയം രാത്രി. പത്തു മുപ്പതു കുട്ടികളുടെ നിയന്ത്രണ ചുമതല ആണ്‌ ചക്ക ചേട്ടന്‌ അവിടെ. രാത്രിയായപ്പോഴെക്കും കുട്ടികള്‍ക്കു മൂത്രമൊഴിക്കാന്‍ മുട്ടി ആകെ അവശരായി. അവര്‍ ആ റോഡ്‌ സൈഡില്‍ തന്നെ കാര്യം സാധിച്ചു. ഇതു കണ്ട ചേട്ടന്‍ ക്ഷുഭിതനായി."റോഡ്‌ സൈഡിലാണൊ ഇതൊക്കെ സാധിക്കേണ്ടത്‌? വല്ല പെണ്ണുങ്ങളൊക്കെ കാണില്ലെ?". ഭയങ്കര അഭിമാനിയായ ചേട്ടനു ദേഷ്യം അടക്കാന്‍ പറ്റുന്നില്ല. പിള്ളേര്‍ പേടിച്ചു മൂത്രമൊഴിക്കല്‍ നിര്‍ത്തി. ഓര്‍ക്കുന്തോറും ആഗ്രഹം കൂടി കൂടി വരുന്ന ഒരു പ്രത്യേക വികാരമാണല്ലൊ ഈ മൂത്രമൊഴിക്കല്‍. പരിപാടി തീര്‍ന്നപ്പോഴെക്കും ചേട്ടനും മുട്ടി തുടങ്ങി. ഒത്തിരി ദൂരത്തു നിന്നുള്ളവരൊക്കെ വന്നിട്ടുള്ളതു കൊണ്ടു ടൂറിസ്റ്റ്‌ ബസ്സിനാണു ഭൂരിഭാകവും വന്നത്‌. അതെല്ലാം അടുത്തൊരു ഗ്രൌണ്ടില്‍ നിര്‍ത്തി ഇട്ടിരിക്കുകയാണ്‌. ചേട്ടന്‍ പയ്യെ അങ്ങോടു പോയി. ചേട്ടന്‍ പമ്മി പമ്മി പോവുന്നതു കണ്ട പിള്ളേര്‍ ഒച്ച വെക്കാതെ പുറകെ കൂടി. ഒരു ബസ്സിന്‍റെ സൈഡില്‍ മാറി നിന്ന ചേട്ടന്‍ കാര്യം സാധിക്കാന്‍ തുടങ്ങി. കുറേ നേരമായി പോകാത്തതു കൊണ്ടു പാട്ടൊക്കെ പാടി വലരെ മങ്കളകരമായി ആണ്‌ പോക്ക്‌. കുറച്ചു കഴിഞ്ഞപ്പൊ ബസ്സിന്‍റെ ഗ്ളാസ്സ്‌ തുറന്നൊരു അമ്മച്ചി ക്ഷോഭിച്ചു," പെണ്ണുങ്ങള്‍ മാത്രമുള്ള ബസ്സിന്‍റെ മുമ്പില്‍ വന്നു മൂത്രമൊഴിക്കാന്‍ നാണമില്ലേടൊ കെഴവാ?". ചമ്മലും, കെഴവാ എന്നു കേട്ടതിന്‍റെ ദേഷ്യവുമായി നില്‍ക്കുമ്പോഴാണ്‌ പിള്ളേരുടെ വക അകമ്പടി കൂവല്‍. പിന്നെ അവിടെ ആരും ചേട്ടനെ കണ്ടില്ലെന്നാണ്‌ ശ്രുതി.

Thursday, July 15, 2010

യാക്കൂബ്‌ വാസു

താന്‍ ഭയങ്കര സീരിയസാണ്‌ എന്നാണ്‌ സ്വയം വിചാരമെങ്കിലും യാക്കൂബ്‌ വാസു ഒരു തമാശക്കാരനാണ്‌ . വലിയ വിപ്ളവകരമായാണ്‌ പുള്ളി സംസാരിക്കുക. അതു കേള്‍ക്കുമ്പോഴേ ചിരി വരും. ബാക്കിയുള്ളവര്‍ക്കൊന്നും ബൌദ്ധീകമായി ആ ലെവലില്‍ എത്താന്‍ കഴിയാത്തതാണ്‌ ആ ചിരിയുടെ കാരണമെന്നാണ്‌ പുള്ളിയുടെ വിശദീകരണം. അണ്ണന്‍ എഞ്ചിനീയറിംഗ്‌ ഒക്കെ കഴിഞ്ഞു ഇപ്പോള്‍ രാജ്യസേവനത്തില്‍ മുഴുകി ഇരിക്കുകയാണ്‌.

                      ഒരിക്കല്‍ ഇങ്ങനെ രാജ്യസേവനമൊക്കെ കഴിഞ്ഞു മടങ്ങുന്ന വഴി ചെന്നൈയില്‍ ഷോപ്പിങ്ങിനു പോകാമെന്നു അദ്ദേഹത്തിനൊരു ബുദ്ധി ഉദിച്ചു. നേരെ മാമ്പലത്തേക്കു വിട്ടു. ഞാനും പിന്നെ രണ്ടു മൂന്നു കൂട്ടുകാരും കൂടെയുണ്ട്‌. ഞങ്ങളുടെ പ്രധാന ഉദ്ദേശം വായിനോക്കലാണ്‌. അവിടെയാകുമ്പോള്‍ കുറേ സുന്ദരിമാര്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ്‌ ഞങ്ങള്‍. വഴിയരുകിലെ കടകളും സുന്ദരിമാരെയും എണ്ണി നടക്കുകയാണ്‌ ഞങ്ങള്‍. അണ്ണന്‌ അതിലൊന്നും വലിയ താല്‍പര്യമില്ല. ഷോപ്പിംഗ്‌ എന്ന ജ്വരവുമായി മുന്നില്‍ നടക്കുകയാണ്‌ അദ്ദേഹം. "വായി നോക്കി നടക്കാതെ വേഗം ഇങ്ങ്‌ വാടാ", ഇടക്ക്‌ അവന്‍ ഞങ്ങളെ നോക്കി പറഞ്ഞു. അതു ഞങ്ങള്‍ക്ക്‌ അത്ര ദഹിച്ചില്ല. അങ്ങനെ നടന്നു പോകുമ്പോഴാണ്‌ വഴിയരുകിലെ ഒരു പാവ അവന്‍റെ കണ്ണില്‍ പെടുന്നത്‌. വഴിക്കച്ചവടമാണ്‌. വാസുവിന്‌ അതു നന്നായി ഇഷ്ടപെട്ടു. നോക്കിയപ്പോള്‍ പാവക്കടുത്തായി ഒരു ചേച്ചിയും പാവയെ നോക്കി നില്‍കുന്നു. മറ്റാരെയും കാണാനുമില്ല. അവന്‍ പാവയിലേക്കു ചൂണ്ടി ചോദിച്ചു," what is the rate?" ആ പെണ്ണു കുന്തം വിഴുങ്ങിയ പോലെ അവനെ തുറിച്ചുനോക്കി. രണ്ടാമതു ഒന്നു കൂടി അവന്‍ അതു തന്നെ ആവര്‍ത്തിച്ചു. പക്ഷേ ഇത്തവണ പറഞ്ഞു വന്നപ്പോള്‍ theക്കു പകരം your എന്നായി പൊയി. ചേച്ചി പാവക്കിട്ട വിലയെത്രയാണ്‌ എന്നതാണ്‌ അവനുദ്ദേശിച്ചത്‌. അതും കൂടാതെ പാവയെ ചൂണ്ടിയിരുന്ന വിരല്‍ അറിയാതെ അവളുടെ നേരെയായിപ്പോയി. പകരം കൊടുക്കാന്‍ ഒരു ചാന്‍സ്‌ കിട്ടിയ സന്തോഷത്തില്‍ ഞങ്ങള്‍ മൂന്നു പേരും പുറകില്‍ നിന്ന്‌ അവളെ നോക്കി ലാസ്യഭാവത്തില്‍ ഒന്നു ചിരിച്ചു. പിന്നീടു നോക്കിയപ്പൊ അതാ നമ്മുടെ വാസു മോന്തയും തിരുമി നില്‍ക്കുന്നു. "ഠേ", എന്നൊരു ഒച്ച അതിനു മുമ്പു കേട്ടതു അപ്പോഴാണ്‌ ഞാന്‍ ഓര്‍ക്കുന്നത്‌. ഞാന്‍ വേഗം പുള്ളിയുടെ അടുത്ത്‌ ചെന്നു പറഞ്ഞു, " കിട്ടിയത്‌ കളയാതെ പിടിച്ചോ.നമുക്കു വേഗം സ്ഥലം വിടാം." പോകാന്‍ തിരിഞ്ഞപ്പോഴാണ്‌ കടക്കാരന്‍ പാണ്ടി വരുന്നത്‌. " എന്നാ വേണം സാര്‍?" പുള്ളി ഞങ്ങളോടു അപേക്ഷ ഭാവത്തില്‍ ചോദിച്ചു. "ഒന്നു പോടോ", ആ പെണ്ണിനോടുള്ള ദേഷ്യം മുഴുവന്‍ അവന്‍റെ ആ മറുപടിയില്‍ പ്രതിഫലിച്ചിരുന്നു.

                               ഇതിനു പകരമോ എന്തോ തിരിച്ചൊരു പാര കുറച്ചു നാള്‍ കഴിഞ്ഞു എനിക്കു കിട്ടി. ഞാനും വാസുവും ഒരിക്കല്‍ മദ്രാസ്‌ മെയിലില്‍ കേരളത്തിലേക്ക്‌ വരാന്‍ തുടങ്ങുകയാണ്‌. വണ്ടി ചെന്നൈയില്‍നിന്നു പുറപ്പെടാന്‍ തുടങ്ങുന്നേയുള്ളു. ഞങ്ങള്‍ ac കമ്പാര്‍ട്ട്മെണ്റ്റില്‍ ആണ്‌. ഇതില്‍, പ്ളാറ്റ്ഫോമിന്‍റെ സൈഡിലുള്ള വാതില്‍ മാത്രമേ സാധാരണ തുറന്നിടാറുള്ളു. മറ്റേ സൈഡിലേത്‌ അടച്ചിടും. പരിസരത്തുള്ള ഒരു സീറ്റില്‍ പോലും ഒരു സുന്ദരി ഇല്ലാത്തതിന്‍റെ വിഷമത്തിലാണ്‌ ഞങ്ങള്‍ രണ്ടും. അതിന്‍റെ വിഷമം തീര്‍ക്കാന്‍ ഞങ്ങള്‍ കോച്ചുകളിലൂടെ രണ്ടു തവണ അങ്ങോട്ടും ഇങ്ങോട്ടും സീറ്റ്‌ തപ്പി നടക്കുന്നപോലെ നടന്നു. ഇതിനിടയില്‍ സിനിമാനടി ഗീത വിജയനെ ട്രെയിനില്‍ കാണുകയും ഷൈക്‌ ഹാണ്റ്റ്‌ കൊടുക്കുകയുമൊക്കെ ചെയ്തു. ട്രെയിന്‍ പുറപ്പെടാറായി. അപ്പോഴതാ ac കോച്ചിലെ അടച്ചിട്ട വാതിലിന്‍റെ പുറത്തു നിന്നു ആരോ തട്ടുന്നു. വാതിലിലെ ഗ്ളാസ്സിലൂടെ ഒരു കൈ മാത്രം കാണാം. അവന്‍ വേഗം അകത്തേക്കുപോയി തിരിച്ചു വന്നു. ഞാന്‍ കുറച്ചു കഴിഞ്ഞപ്പോള്‍ തുറന്നേക്കാം എന്നും കരുതി വാതിലിനടുത്തേക്കു പോയപ്പോള്‍ അവന്‍ പറഞ്ഞു," എടാ വല്ല കള്ളന്‍മാരുമായിരിക്കും, തുറക്കെണ്ട".ഞാന്‍ തിരിച്ചു വന്ന തക്കത്തിനു അവന്‍ പോയി കതകു തുറന്നു. ഞാന്‍ നോക്കിയപ്പൊ അതാ ഒരു അതിസുന്തരി. പഹയന്‍ അകത്തു പോയി കണ്ണാടിയിലൂടെ ആരാണെന്നു നോക്കിയിട്ടു വന്നിട്ടായിരുന്നു എന്നോടു തുറക്കെണ്ട എന്നു പറഞ്ഞത്‌. അവന്‍ തന്നെ അവളെ കൈ കൊടുത്തു അകത്തേക്കു കയറ്റുന്ന ആ മൃഗീയ ദൃശ്യം കണ്ട്‌ ഞാന്‍ ഞെട്ടി. അവള്‍ കുറേ താങ്ക്സ്‌ അവനോട്‌ പറഞ്ഞിട്ട്‌ എന്നെ ഒന്നു കലിപ്പിച്ചു നൊക്കി. പിന്നെ എനിക്കു ഒന്നും നോക്കെണ്ടി വന്നില്ല. അവന്‍ തമാശ പറയുന്നു, അവള്‍ ചിരിയോടു ചിരി, അവളു പറയുമ്പോഴത്തേ കാര്യം പിന്നെ പറയേണ്ട കാര്യമില്ലല്ലൊ, ചാടി മറിഞ്ഞൊക്കെയാണ്‌ അവന്‍ ചിരിച്ചു വിടുന്നത്‌. ഇക്കിളി കുട്ടിയാല്‍ പോലും ചിരി വരാത്ത ടിണ്റ്റുമോന്‍ തമാശയൊക്കെയാണ്‌ അണ്ണന്‍ അടിച്ചുവിടുന്നത്‌.. ഞാന്‍ വേഗം ഉറങ്ങാന്‍ കിടന്നു, "അടുത്ത തവണ കാണിച്ചു തരാമെടാ" എന്നും മനസ്സില്‍ വിചാരിച്ച്‌...

Wednesday, July 7, 2010

Average logical puzzle

You want to send a gift to your friend securely in your box. The box can be fitted wth multiple locks and keys which you possess. But your friend doesn't have any keys for your locks. If you send the key in a open box, it might get copied in the route. How can you send the gift securely?

Answers are expected as comments.

Tuesday, July 6, 2010

Little thought

As long as we can't know the future, all are driven by instantaneous decisions. Past is the locus of all such decisions connecting the present and the future.

Monday, June 28, 2010

ബാസ്റ്റ്യന്‍ ചേട്ടന്‍റെ ദിവസം

            ബാസ്റ്റ്യന്‍ ചേട്ടന്‍ ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന ഒരു കാര്‍ ഡ്രൈവര്‍ ആണ്‌. പണ്ടുമുതലേ വണ്ടി ഉള്ളതു കൊണ്ടു നാട്ടിലെ എല്ലാ പരിപാടികള്‍ക്കും ഒരു അവിഭാജ്യ ഘടകമാണു ബാസ്റ്റ്യന്‍ ചേട്ടന്‍. നാട്ടിലെല്ലാവര്‍ക്കും സുപരിചിതന്‍. പള്ളിയിലൊക്കെ ക്രമായി വരികയും വേദപാഠം പഠിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടു പള്ളിയിലെ അച്ചനും മഠത്തിലെ സിസ്റ്റര്‍മാര്‍ക്കും ബാസ്റ്റ്യന്‍ ചേട്ടനെയും കുടുംബത്തെയും നല്ല പരിചയമാണ്‌.

               വടക്കേവീട്ടില്‍ തോമാച്ചന്‍ ചേട്ടന്‍റെ മകളുടെ കല്യാണ ദിവസം.അന്നൊരു തിങ്കളാഴ്ച ആണ്‌. പതിവു പോലെ ബാസ്റ്റ്യന്‍ ചേട്ടന്‌ കല്യാണ ഓട്ടം ഉണ്ട്‌. കല്യാണ ഓട്ടങ്ങള്‍ക്കു ചേട്ടനു ഒരു താല്‍പര്യം കൂടുതല്‍ ആണ്‌. നല്ല ഭക്ഷണം തന്നെ കാരണം. അന്നു രാവിലെ ചേട്ടന്‍, തോമാച്ചന്‍ ചേട്ടന്‍റെ വീട്ടിലെക്കു പൊവുകയാണ്‌. വഴിയില്‍ വച്ചു പള്ളിയില്‍ കുര്‍ബ്ബാന കഴിഞ്ഞു നടന്നു പോവുന്ന ഷേര്‍ളി സിസ്റ്ററേയും, മാര്‍ഗ്രറ്റ്‌ സിസ്റ്ററേയും കണ്ടു. നല്ല പ്രായമായ അവര്‍ ചട്ടി ചട്ടിയാണു നടക്കുന്നത്‌. അതു കണ്ടപ്പോള്‍ തന്നെ ചേട്ടന്‍ കാര്‍ നിര്‍ത്തി അവരെയും കൊണ്ടു മഠത്തിലേക്കു പോയി. ഇറങ്ങാന്‍ നേരം ഷേര്‍ളി സിസ്റ്റര്‍ പറഞ്ഞു, "ഇവിടം വരെ വന്നതല്ലേ ബാസ്റ്റ്യാ. ഇറങ്ങി കാപ്പി കുടിച്ചിട്ടു പോവാം.""ഞാനേ ഒന്നാന്തരം കല്യാണം കൂടാന്‍ പോകുവാ, അതും തോമാച്ചന്‍ ചെട്ടന്‍റെ വീട്ടിലെ.അപ്പഴാ നിങ്ങടെ ഉണക്കുകപ്പയും ഇറച്ചി കൂട്ടാനും." ചേട്ടന്‍ അവരെ കളിയാക്കി തിരിച്ചടിച്ചു.മഠതില്‍ തിങ്കളാഴ്ച ദിവസം രാവിലെ അതാണ്‌ വിഭവം എന്നു ചേട്ടന്‌ അറിയാമായിരുന്നു.

                   ചേട്ടന്‍ നേരെ കല്യാണ വീട്ടിലേക്കു കുതിച്ചു. സാധാരണ കല്യാണ വീട്ടില്‍ ചെന്നാല്‍ ഡ്രൈവര്‍മാരോടു ഇരുന്നു കാപ്പി കുടിക്കാന്‍ ആണ്‌ ആദ്യം പറയുക. ചെന്ന പാടെ തോമാച്ചന്‍ ചേട്ടന്‍ കാറിനടുത്തേക്കു വരുന്നതും കണ്ടു. കൈ കഴുകിയേക്കാം എന്നും കരുതി ടാപ്പിന്‍റെ അടുത്തേക്കു പൊയപ്പോഴാണ്‌, തോമാച്ചന്‍ ചേട്ടന്‍, ബാസ്റ്റ്യന്‍ ചേട്ടനോട്‌ വേഗം പള്ളിയില്‍ പോയി വര്‍ഗീസ്‌ അച്ചനെ വിളിച്ചോണ്ടു വരാന്‍ പറയുന്നത്‌. വിശപ്പിന്‍റെ വിളിയെ നിഷ്കരുണം കൊലപ്പെടുത്തി ബാസ്റ്റ്യന്‍ ചേട്ടന്‍ വണ്ടിയില്‍ കയറി പള്ളിയിലേക്ക്‌ തിരിച്ചു.

          പള്ളിയില്‍ സാധാരണ, ഭക്ഷണം മഠത്തില്‍ നിന്നാണു കൊണ്ടു വരുന്നത്‌. പള്ളിയില്‍ ചെന്നു അച്ചനോടു, തോമാച്ചന്‍ ചേട്ടന്‍ വിളിച്ച കാര്യം പറഞ്ഞു. അച്ചന്‍ പറഞ്ഞു," ബാസ്റ്റ്യാ, ഇതു വരെ രാവിലത്തെ കാപ്പി വന്നില്ലല്ലോ. ഒരു കാര്യം ചെയ്യാം, നമുക്കു മഠത്തില്‍ പോയങ്ങു കുടിച്ചു കളയാം." അച്ചന്‍റെ നിര്‍ബന്ധത്തിനും, വിശപ്പിന്‍റെ കശാപ്പിനും വഴങ്ങി ബാസ്റ്റ്യന്‍ ചേട്ടനും മഠതിലേക്ക്‌. ചെന്ന പാടെ അച്ചന്‍ പറഞ്ഞു," വേഗം ഭക്ഷണം എടുത്തോ. ഒരു അത്യാവശ്യമുണ്ട്‌, ഒന്നു ബാസ്റ്റ്യനും കൂടി". ബാസ്റ്റ്യന്‍ ചേട്ടന്‍ നോക്കുമ്പോള്‍ വാതില്‍ക്കല്‍ തന്നെ ഉണ്ടായിരുന്ന മാര്‍ഗ്രറ്റ്‌ സിസ്റ്ററിന്‍റെ മുഖത്ത്‌ ഒരളിഞ്ഞ ചിരി. ബാസ്റ്റിയന്‍ ചേട്ടന്‍ ഉണക്കു കപ്പ വെട്ടി വിഴുങ്ങികൊണ്ടിരുന്നു." അല്ല ബാസ്റ്റ്യാ, അവിടെനിന്നു ഒന്നും കിട്ടിയില്ലേ?"  ഇതും പറഞ്ഞു ഷേര്‍ളി സിസ്റ്റര്‍, രാവിലെ നടന്നത്‌ അച്ചനുമായി പങ്കു വച്ചു.അതൊരു കളിയാക്കലിന്‍റെ മണമുള്ള കൂട്ടച്ചിരിയിലേക്കു വഴിമാറി. അന്നത്തോടെ തന്‍റെ സ്ഥിരം ഹോബി ആയിരുന്ന അമ്മമാരെ കളിയാക്കല്‍ പരിപാടി ബാസ്റ്റ്യന്‍ ചേട്ടന്‍ ഉപേക്ഷിച്ചു.....