Raise our Conscience against the Killing of RTI Activists




Monday, January 31, 2011

Scientific puzzle

50 lorries with some load are connected back to back using non-extendable ropes. Suppose only first lorry is having an engine and that, it is capable of producing infinite torque (rotational energy).

a) Can this lorry convoy start moving with the help of first lorry only?
b)If your answer to the above question is NO, how a train engine pulls 50 bogies through less friction tracks?

Anwers are expected as comments

Saturday, January 22, 2011

സെപ്റ്റിക്‌ തൂമ്പ

                      ഇക്കഴിഞ്ഞ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ്‌ കാലം. ഞങ്ങളുടെ പഞ്ചായത്തിലെ തന്നെ മറ്റൊരു വാര്‍ഡ്‌. അവിടെ പൊരിഞ്ഞ മത്സരം നടക്കുന്നു. ജനവാസം കുറച്ചു കുറവായിരുന്നതു കൊണ്ടും, യുവാക്കള്‍ കൂടുതല്‍ തിരഞ്ഞെടുപ്പു പ്രക്രിയകളില്‍ പങ്കെടുക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം ഉള്ളതുകൊണ്ടും ആ വാര്‍ഡില്‍ വോട്ടര്‍മാരെക്കാള്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നു. കര്‍ഷക മേഖലയായതു കൊണ്ടും, കര്‍ഷകരോടുള്ള തങ്ങളുടെ അകമഴിഞ്ഞ സ്നേഹം വ്യക്തമാക്കാന്‍ ഉദ്ദേശിച്ചും, മിക്കവരും കാര്‍ഷിക സാമഗ്രികളായ തൂമ്പാ, കലപ്പ എന്നിവയൊക്കെയാണ്‌ ചിങ്ങ്നങ്ങളായി സ്വീകരിച്ചത്‌.

                       പഞ്ചായത്തു തിരഞ്ഞെടുപ്പുകളില്‍ മത്സരം തീ പാറും. സ്വഭാവ മഹിമ കൊണ്ടും, ജന പിന്തുണ കൊണ്ടും, പ്രചാരണത്തിനു തനിച്ചാകാന്‍ വിധിക്കപ്പെട്ട ഏകാംഗ യോദ്ധാക്കളുടെ വോട്ടഭ്യര്‍ഥന എന്ന നിരന്തര ശല്യം നിമിത്തം വാര്‍ഡില്‍ പല കുടുംബങ്ങളും ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ഈ പറഞ്ഞതില്‍, തൂമ്പ ചിങ്ങ്നത്തില്‍ മത്സരിക്കുന്നയാളാണ്‌ നമ്മുടെ കഥാനായകന്‍. താന്‍ മൂന്നക്കം വോട്ടു പിടിക്കും എന്നു ബദ്ധശത്രുവും, സ്വന്തം അനുജനുമായ കലപ്പ ചേട്ടനൊടു (കലപ്പ ചിങ്ങ്നത്തില്‍ മത്സരിക്കുന്ന) പന്തയം വച്ചിട്ടാണ്‌ തൂമ്പ ചേട്ടന്‍ ഗോദയിലിറങ്ങിയിരിക്കുന്നത്‌.

                          പ്രചാരണം മൂര്‍ച്ചിച്ചിരിക്കുന്ന സമയം. തൂമ്പ ചേട്ടന്‍റെ പഴയ കുടുംബ വീട്‌ ആ വാര്‍ഡില്‍ തന്നെയാണ്‌. അതിപ്പോള്‍ സ്ഥലത്തെ പ്രമാണിയായ ഒരു നായരുടെ കൈയ്യിലാണ്‌. വോട്ടഭ്യര്‍ത്ഥിക്കാന്‍ രാവിലെ തന്നെ ചേട്ടന്‍ വീട്ടിലെത്തി. ഹസ്തദാനത്തില്‍ തുടങ്ങിയ ചര്‍ച്ച, ഇറാനിലെ അമേരിക്കന്‍ ഇടപെടല്‍, ചൈനയുടെ വളര്‍ച്ച എന്നിവയിലേക്കും നീണ്ടു. വീട്ടുകാരി ഉണ്ടാക്കിത്തന്ന ചൂടന്‍ ചായ ഊതിയൂതി കുടിക്കുമ്പോഴാണ്‌ ചേട്ടന്‍ തന്‍റെ പഴയ വീടിനെപ്പറ്റിയോര്‍ത്തത്‌. താന്‍ കളിച്ചു വളര്‍ന്ന തന്‍റെ സ്വന്തം വീട്‌. "ഓര്‍മ്മകള്‍ മിന്നുന്നിതാ, ആയിരം പൊന്‍പൂക്കളായി, ഇന്നലെയുമിന്നും, നാളെയുമെന്നും..." പരസ്യ ഗാനം tvയില്‍ അലയടിച്ചു.

                          ഗൃഹാതുരത്വം മൂര്‍ച്ചിച്ച ചേട്ടന്‍, വീടിന്‍റെ മുറികളൊക്കെ കയറി കണ്ട്‌, ഓര്‍മ്മകള്‍ അയവിറക്കി. സായിപ്പന്‍മാര്‍, നൊസ്റ്റാള്‍ജിയ എന്നൊക്കെ പേരിട്ടു വിക്രിതമാക്കിയ ആ വികാരം ചേട്ടനില്‍ പൊട്ടിമുളച്ചു. പെട്ടെന്നാണ്‌, ചേട്ടന്‌ ആ ശങ്ക വന്നത്‌. മുഖ്യമന്ത്രിക്കു പോലും വന്നാല്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത ശങ്ക, മൂത്ര ശങ്ക. താന്‍ ഇപ്പോ വരാമെന്നും പറഞ്ഞു ചേട്ടന്‍ പറമ്പിലേക്ക്‌. ആരും കാണാതെ കുറച്ചു പുല്‍പ്പടര്‍പ്പുള്ള സ്ഥലത്തേക്കു നീങ്ങി നിന്നു കക്ഷി ശങ്കയോടു പടപൊരുതി. താന്‍ എത്രയോ തവണ മൂത്ര ശങ്ക തീര്‍ത്ത മണ്ണ്‌. പിന്നേയും "ഓര്‍മ്മകള്‍ മിന്നുന്നിതാ..."മനസ്സില്‍ അലയടിച്ചു. ശങ്ക ഏകദേശം കീഴടങ്ങുന്ന അവസ്ഥ വന്നപ്പോഴാണ്‌ അതു സംഭവിച്ചത്‌.

                      സ്ഥാനാര്‍ത്ഥി നിന്നിരുന്ന മണ്ണിനടിയിലുള്ള സെപ്റ്റിക്‌ ടാങ്ക്‌ പൊട്ടി. സ്ഥാനാര്‍ത്ഥി, ആവണക്കെണ്ണയില്‍ മുങ്ങിയപോലെ അതാ ടാങ്കില്‍ നീരാടുന്നു. വീട്ടുകാര്‍ ഓടിയെത്തി. സുഗന്ധം കൊണ്ടും, പ്രത്യേകമായ അവസ്ഥ കൊണ്ടും, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടും അവര്‍ക്കു അടുക്കാന്‍ ഒരു മടി. നായര്‍ നേരെ ജംക്ഷനിലേക്കു വിട്ടു. അവിടെ തൂംബ ചേട്ടന്‍റെ സ്ഥിരം അനുയായികളായ 5 പേരെയും കൂട്ടി വേഗം തിരിച്ചെത്തി. താന്‍ ഇപ്പോള്‍ കിടക്കുന്ന മഹത്തായ സ്ഥലം ഒന്നു മനസ്സിലാക്കിയെടുക്കാന്‍ സ്ഥാനാര്‍ത്ഥി കുറച്ചൊന്നു പ്രയാസപ്പെട്ടു.

                     സെപ്റ്റിക്‌ ടാങ്കില്‍ നിന്നും സ്ഥാനാര്‍ത്ഥിയെ അനുയായികള്‍ കഠിന ശ്രമത്തിലൂടെ കരക്കു കയറ്റി. കയറ്റി കഴിഞ്ഞപ്പോള്‍ അവരും ഏതാണ്ടു ടാങ്കില്‍ വീണ അവസ്ഥയിലെത്തി. 6 ആത്മാക്കള്‍ സെപ്റ്റിക്‌ ടാങ്കില്‍ നിന്നും ഉയര്‍ന്നുവന്നു, ഒരു ആത്മാവു വിശേഷിച്ച്‌. പിന്നീടു അവിടെ നടന്നതു ഒരു കുളി മേളയായിരുന്നു. 4-5 വട്ടം വാട്ടര്‍ ടാങ്ക്‌ നിറക്കേണ്ടി വന്നു വീട്ടുകാര്‍ക്കു. തന്നെയുമല്ല, മല്ലന്‍മാരെല്ലവരും കൂടി തീര്‍ത്തതു 30 ചന്ത്രിക സോപ്പും. കമ്പനിക്കാര്‍ ഇപ്പോള്‍ ആരെങ്കിലും ടാങ്കില്‍ വീഴാന്‍ പ്രര്‍ത്ഥിക്കയാവും. എന്തൊക്കെയായാലും, കുളി കഴിഞ്ഞ ആത്മാക്കള്‍ 6ഉം പിന്നീടവിടെ ഒരു നിമിഷം പോലും നിന്നില്ല. ഇതിന്‍റെ പേരില്‍ സ്ത്രീകളുടെ കുറേ സെണ്റ്റി വോട്ടുകള്‍ കിട്ടിയ ചേട്ടന്‍, പക്ഷെ പ്രതീക്ഷിച്ച പോലെ തന്നെ ഇലക്ഷനില്‍ തോറ്റു. "മൊത്തം തിരിമറി,ഇതൊക്കെ പണക്കാരുടെ ഒരു കളിയല്ലെ പാര്‍ത്ഥാ...", ചേട്ടന്‍ ആത്മഗതം ചെയ്തു. എന്തൊക്കെയായാലും ചേട്ടന്‍ ഇപ്പോള്‍ "സെപ്റ്റിക്‌ തൂമ്പ" എന്ന പേരില്‍ വാര്‍ഡില്‍ സുപ്രസിദ്ധനാണ്‌.

Sunday, January 16, 2011

ഹിതേന്ദ്രന്‍റെ ജീവിതവും ട്രാഫിക്‌ എന്ന സിനിമയും

                                 തമിഴ്നാട്ടിലെ കാഞ്ചി ജില്ലയിലുള്ള തിരുക്കഴുകുണ്ട്രം എന്ന സ്ഥലത്തെ, വളരെ പ്രശസ്ഥരായിരുന്ന അശോകന്‍, പുഷ്പ്പാഞ്ചലി ഡോക്ടര്‍ ദമ്പതിമാരുടെ മകനായിരുന്നു ഹിതേന്ദ്രന്‍. അവന്‍റെ പത്താം ക്ളാസ്‌ പരീക്ഷ കഴിഞ്ഞിരുന്ന സമയത്താണ്‌, അവരുടെ പ്രതീക്ഷകളെ തല്ലിക്കെടുതി ആ ജീവന്‍ പൊലിഞ്ഞത്‌. അന്നൊരു സെപ്റ്റംബര്‍ 20 ആയിരുന്നു. മറ്റേതൊരു റോഡ്‌ അപകടവും പോലെ ഓര്‍മ്മയില്‍ നിന്നു പൊവേണ്ട ഈ സംഭവം, ഒരു ചരിത്രവും, അനേകര്‍ക്കു പ്രതീക്ഷയുമായത്‌, ആ ദമ്പതികള്‍ നിര്‍ണ്ണായക സമയത്തെടുത്ത ഒരു തീരുമാനം മൂലമാണ്‌. ഒപ്പം മറ്റു പലരും ആ തീരുമാനം നടപ്പിലാക്കാന്‍ സഹായിച്ചതുകൊണ്ടും. ഉപബോധമനസ്സിലേക്കു കടന്നിരുന്ന ആ സംഭവം പിന്നെയും തൊട്ടുണര്‍ത്തിയത്‌, ഞാന്‍ കണ്ട ട്രാഫിക്‌ എന്ന സിനിമയാണ്‌. ഒരു യഥാര്‍ത്ഥ സംഭവത്തെ, അതിന്‍റെ തനിമയും വൈകാരികതയും ഒട്ടും ചോരാതെ എങ്ങനെ പ്രേക്ഷകരില്‍ എത്തിക്കാം എന്ന്‌ ആ സിനിമ കാണിച്ചു തന്നു.

                                     ആദ്യമായി തന്നെ എടുത്തു പറയേണ്ടതു ആ ചിത്രത്തിന്‍റെ തിരക്കഥയാണ്‌. നല്ല നല്ല പരീക്ഷണങ്ങള്‍ക്കു ഞങ്ങള്‍ തയ്യാര്‍ എന്നു വീണ്ടും ബോബിയും സഞ്ജയും പ്രഖ്യാപിക്കുന്നു ഇതിലൂടെ. ഒപ്പം തന്നെ രാജേഷ്‌ പിള്ളയെന്ന സംവിധായകന്‍റെ കരസ്പര്‍ശവും. പല ജീവിതങ്ങളെ, എങ്ങനെ തന്‍മയത്വം ചോരാതെ കൂട്ടിയിണക്കാം എന്നിവര്‍ തെളിയിച്ചു. പല ജീവിതങ്ങള്‍ ഒരു ട്രാഫിക്‌ സിഗ്നലില്‍ ഒന്നിക്കുന്നു. പിന്നീടു അവര്‍ ഒരു ലക്ഷ്യത്തിനായി മുന്നേറുന്നു. പ്രേക്ഷകരുടെ വൈകാരികതയെ തൊട്ടുണര്‍ത്തുന്ന വളരെയേറെ രംഗങ്ങള്‍ സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. തിരക്കഥയെ, തന്‍റെ വൈഭവം കൊണ്ട്‌ രാജേഷ്‌ പിള്ളയും, അഭിനയം കൊണ്ടു നടീനടന്‍മാരും മികച്ചതാക്കാന്‍ മത്സരിച്ചിരിക്കുന്നു. സായി കുമാറിന്‍റെയും, ആസിഫ്‌ അലിയുടെയും, അനൂപ്‌ മേനോന്‍റെയും അഭിനയം എടുത്തു പറയേണ്ടതാണെന്നു തോന്നുന്നു.

                                മഹേഷ്‌ നാരായണന്‍റെ എഡിറ്റിംഗ്‌ വളരെ മികച്ചതു എന്നുതന്നെ പറയാം. അപകടത്തിന്‍റെ തീവ്രത പ്രതിഫലിപ്പിച്ച, വ്യക്തികളുടെ ആകാംക്ഷയെ, വികാരങ്ങളെ ഒപ്പിയെടുത്ത സൈജു ഖാലിദ്‌ എന്ന ക്യാമറമാന്‍ ഒരു പുത്തന്‍ താരോദയമാണ്‌. മെജോക്കും, സാംസണും പാട്ടുകളുടെ കാര്യത്തിലും അഭിമാനിക്കാം, എല്ലാറ്റിലുമുപരിയായി ഇങ്ങനെയൊരു ശ്രമത്തിനു പിന്തുണ നല്‍കിയ ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന നിര്‍മ്മാതാവിനും.

                               ഹിതേന്ദ്രന്‍റെ യഥാര്‍ത്ഥ ജീവിതം, ഒരു വര്‍ഷം മുമ്പ്‌ മനോരമ സപ്പ്ളിമെണ്റ്റില്‍ വന്നതു വായിച്ചിരുന്നു. അന്നതിനെ ഒരു വായനക്കാരന്‍റെ കണ്ണിലൂടെയാണ്‌ കണ്ടതെങ്കില്‍, ഇന്നു ആ സംഭവങ്ങളോടൊപ്പം സഞ്ചരിക്കാന്‍ എനിക്കു സാധിച്ചു. ഓരോ രംഗങ്ങളിലും യഥാര്‍ത്ഥ വ്യക്തികളെ സ്വയം പ്രതിഷ്ഠിച്ചു നോക്കി. ഒരേച്ചു കെട്ടലും തോന്നിയില്ല എന്നതിനാല്‍ തന്നെ, സംഭവങ്ങളൊടു നീതി പുലര്‍ത്തി എന്നു നിസ്സംശയം പറയാം. സ്വന്തം മകന്‍റെ ഹൃദയം ദാനം ചെയ്യാന്‍ തീരുമാനിക്കുന്ന നിമിഷങ്ങളില്‍, അവനും ജീവനുണ്ടാകും. ഏതൊരു കുടുംബത്തിനും താങ്ങാനാവുന്നതിനപ്പുറത്തെ ഒരു തീരുമാനം. പക്ഷേ, അവര്‍ അതിനു സമ്മതിച്ചപ്പോള്‍, ഒരു പ്രത്യേകതയുമില്ലാതെ കടന്നുപോകെണ്ടിയിരുന്ന എതാനും നിമിഷങ്ങള്‍ , അത് ഓര്‍മിക്കപ്പെട്ടു.

                             ഇവര്‍ മാത്രമല്ല. അന്നു ഹൃദയം എടുത്ത ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലേയും, തിരിച്ചു പിടിപ്പിക്കാന്‍ ശസ്ത്രക്രീയ നടത്തിയ ചെന്നൈയിലെ തന്നെ ഫ്രോണ്ടിയര്‍ ആശുപത്രിയിലെയും സര്‍ജന്‍മാരും അവരുടെ തീരുമാനത്തെ പിന്താങ്ങി. അന്നു, ഒരു മണിക്കൂറിലേറെ നേരമെടുക്കുന്ന ചെന്നൈയിലെ യാത്രയെ, വെറും 11 മിനിറ്റുകൊണ്ടു ലക്ഷ്യ സ്ഥാനത്തെത്തിച്ച പോലീസ്‌ കോണ്‍സ്റ്റബിള്‍ മോഹനനും, അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച പോലിസ്‌ കമ്മീഷണര്‍ റെഡ്ഡിയും, എത്രയോ വലിയൊരു സേവനമാണ്‌ ചെയ്തത്‌. ഇവര്‍ക്കു പിന്നിടേണ്ട ദുര്‍ഘടങ്ങളെ, സിനിമ മുന്നില്‍ വരച്ചു കാണിക്കുന്ന പോലെ തൊന്നി.

                            ബാംഗ്ളൂരുള്ള ശേഖര്‍-മഞ്ജുള ദമ്പതികളുടെ 11 വയസ്സുകാരി അഭിരാമി ഇന്നു സന്തോഷകരമായ ജീവിതം നയിക്കുകയാണ്‌. അവളുടെയുള്ളില്‍ മിടിക്കുന്നതു ഹിതേന്ദ്രന്‍റെ ഹൃദയമാണ്‌. അവള്‍ മാത്രമല്ല, മറ്റ്‌ 5 ജീവിതങ്ങള്‍ കൂടി ഹിതേന്ദ്രണ്റ്റേതായി പുഞ്ചിരിക്കുന്നുണ്ട്‌. അവന്‍റെ മാതപിതാക്കള്‍, ഹൃദയം മാത്രമല്ല, കരളും, കിഡ്നിയും, കണ്ണുകളും കൂടാതെ ബോണ്‍ മാരോയും ദാനം ചെയ്തിരുന്നു. അവര്‍ക്കു ഹിതേന്ദ്രനു പകരം 6 മക്കളുണ്ട്‌ ഇന്ന്‌. സ്വന്തം മകന്‍റെ ഹൃദയവും വഹിച്ചു കൊണ്ടുള്ള വണ്ടി അവരുടെ മുന്നിലൂടെ പോകുമ്പോള്‍ ആ മാതാപിതാക്കള്‍ എങ്ങനെ താങ്ങിയെന്നതു ആലോചിക്കാന്‍ പൊകുമാകുന്നില്ല. നിശബ്ദമായ പ്രവര്‍ത്തനങ്ങളാണ്‌ സംഭാഷണത്തേക്കാള്‍ ആയിരം മടങ്ങു ശക്തം.

                           മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയാലും, ജീവിതത്തില്‍ നിര്‍ണായകമാവുന്നതു തീരുമാനങ്ങളെടുക്കുന്ന ഏതാനും നിമിഷങ്ങളാവും. ആ നിമിഷങ്ങളാണ്‌ നമ്മെ പ്രത്യാശയുടേയൊ, നിരാശയുടെയൊ പ്രതീകങ്ങളാക്കുന്നത്‌. ഒരു വിലപ്പെട്ട ജീവനെയും, അവന്‍റെ മാതാപിതാക്കളെയും, ഈ സിനിമ യാഥാര്‍ത്ഥ്യത്തോടെ എന്നെ ഒര്‍മ്മിപ്പിച്ചെങ്കില്‍, ഇതൊരു വിജയമെന്നു ഞാന്‍ പറയും. രാവിലെ ദുഖപൂരിതമായ അപകടം നടന്നിടത്തു കൂടി ഏതാനം മണിക്കൂറുകള്‍ കഴിയുമ്പോള്‍, ശ്രീനിവാസന്‍ പ്രത്യാശയൊടെ പോകുന്നിടത്ത്‌, പടം തീര്‍ന്നുവെങ്കില്‍, അശോകന്‍ പുഷ്പാഞ്ജലി ദമ്പതികളുടെ കഥ ഇപ്പൊഴും തുടരുന്നു. സ്വന്തം മകന്‍റെ പേരില്‍ ഒരു ട്രസ്റ്റ്‌ സ്ഥാപിച്ച്‌, റോഡ്‌ അപകടങ്ങളെ പറ്റിയും, അവയവ ദാനത്തെപറ്റിയും, ആളുകളെ ബോധവല്‍ക്കരിച്ചു കൊണ്ടിരിക്കുന്നു അവര്‍. "അവരാണ്‌ താരം", എന്‍റെ മനസ്സു മന്ത്രിച്ചു. സിനിമ തീര്‍ന്നപ്പോഴുണ്ടായ നിറഞ്ഞ കയ്യടിയില്‍ ഹിതേന്ദ്രന്‍റെ ആത്മാവും സന്തോഷിച്ചിരിക്കണം. കാരണം അത്‌, അവനും കൂടി അവകാശപ്പെട്ടതാണല്ലോ.

Sunday, January 9, 2011

വിവരാവകാശ നിയമം-ചില യാഥാര്‍ത്ഥ്യങ്ങള്‍

                        ഭാരതത്തിന്‍റെ പത്തറുപതു വര്‍ഷത്തെ ചരിത്രത്തില്‍ വന്നിട്ടുള്ള വളരെ സുപ്രധാനമായ നിയമങ്ങളിലൊന്നാണ്‌ വിവരാവകാശനിയമം. ഒരു ജനാധിപത്യ രാജ്യത്തില്‍, പരമാധികാരം ജനങ്ങളില്‍ നിക്ഷിപ്തമാണ്‌ എന്നു പ്രഖ്യാപിക്കുന്ന തരത്തിലുള്ള ഇതുപോലയുള്ള മറ്റു നിയമങ്ങള്‍, വളരെ വിരളമാണെന്നു പറയാം. ഇതു പ്രകാരം ഏതൊരു പൌരനും, നിയമത്തില്‍ ഔദ്യോഗികമായി രഹസ്യാത്മകം എന്നു പറഞ്ഞിട്ടുള്ള കാര്യങ്ങളിലൊഴിച്ച്‌ സര്‍ക്കാരുദ്യോഗസ്ഥരില്‍ നിന്ന്‌ വിവരങ്ങള്‍ തേടാനുള്ള അവകാശമുണ്ടായിരിക്കുന്നതും, അവര്‍ അതു നിശ്ചിത സമയത്തിനുള്ളില്‍ ജനങ്ങള്‍ക്കു നല്‍കാന്‍ ബാദ്ധ്യസ്ഥരായിരിക്കുന്നതുമാണ്‌. ഈ നിയമം ഇതിനോടകം തന്നെ അനേകം വിദേശ രാജ്യങ്ങളുടെ പ്രശംസക്കു പാത്രമാകുകയും ചെയ്തിട്ടുണ്ട്‌.  

                      മുംബൈ നഗരത്തില്‍ ജീവിച്ചിരുന്ന ഒരു പരിസ്ഥിതി പ്രവര്‍ത്തകനായിരുന്നു അമിത്‌ ജെതവ. അദ്ദേഹം കഴിഞ്ഞ ജൂലൈ 20നു മുംബൈയിലെ പ്രാന്തപ്രദേശങ്ങളില്‍ വച്ചു അതിദാരുണമായി കൊല ചെയ്യപ്പെട്ടു. ഇതുപോലെ തന്നെ മഹാരാഷ്ട്രയിലെ കോലാപൂരില്‍ വച്ചു, കഴിഞ്ഞ മേയ്‌ 31നു ദട്ട പാട്ടീലും, ഏപ്രില്‍ 21നു വിത്തല്‍ ഗീതും, അന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയില്‍ വച്ചു കഴിഞ്ഞ ഏപ്രില്‍ 11നു സോള രംഗറാവുവും, ഫെബ്രുവരി 26നു അരുണ്‍ സാവന്തും, ഫെബ്രുവരി 14നു ബിഹാറില്‍ വച്ചു ശശിധര്‍ മിസ്രയും, ഫെബ്രുവരി 11നു ഗുജറാത്തില്‍ വച്ചു വിശ്രം ലക്ഷ്മണ്‍ ദോടിയയും, പൂനെയില്‍ വച്ചു ജനുവരി 13നു സതീശ്‌ ഷെട്ടിയും അതിദാരുണമായി കൊലചെയ്യപ്പെടുകയുണ്ടായി. സ്ഥലങ്ങളും, കൊല്ലപ്പെട്ട സമയവും എല്ലം വ്യത്യസ്ഥമാണെങ്കിലും ഇവര്‍ക്കെല്ലാം ഒരു പ്രത്യേകതയുണ്ട്‌, RTI നിയമം വച്ചു സര്‍ക്കാരിലെ അഴിമതികള്‍ പുറത്തു കൊണ്ടുവരാന്‍ ശ്രമിക്കുന്നവരായിരുന്നു ഇവരെല്ലാം. എല്ലാവരുടെയും അന്ത്യം ഒരു പോലെയും.

                           ജനങ്ങള്‍ക്കല്ല പരമാധികാരം എന്നു വെളിവാക്കുന്ന ചില കാര്യങ്ങളാണ്‌ ഞാന്‍ എഴുതിയത്‌. അഴിമതി എന്ന ക്യാന്‍സര്‍ നമ്മെ എത്രമാത്രം ബാധിച്ചിരിക്കുന്നു എന്നതിനു ചില സൂചകങ്ങള്‍ നല്‍കിയെന്നു മാത്രം. ജനങ്ങളുടെ പൊതുജീവിതത്തിന്‍റെ ഭാഗമായി കഴിഞ്ഞു ഇവയെല്ലാം. അയല്‍ക്കാരന്‍റെ കൂര കത്തി ചാരമായാലും, നമ്മുടേതു കത്തിയില്ലല്ലൊ എന്ന ചിന്താഗതിയിലേക്കു നാം എങ്ങനെയൊ എത്തിപ്പെട്ടു. നമ്മെ പുറമെ നിന്ന്‌ ആക്രമിക്കുന്ന ശത്രുക്കളേക്കാള്‍ എത്രയോ മടങ്ങു പേടിക്കേണ്ടിയിരിക്കുന്നു, നമ്മുടെ ജനാധിപത്യത്തെ നശിപ്പിക്കുന്ന ഇത്തരം ദുഷ്പ്രവണതകളെ. പുറമെ നിന്നുള്ളവയേക്കാള്‍ നാം എപ്പോഴും പേടിക്കുന്നതു നമ്മുക്കുണ്ടാവുന്ന അസുഖങ്ങളല്ലേ. ചികത്സിച്ചില്ലെങ്കില്‍ അത്യന്തം അപകടകാരികളാവുന്ന ക്യാന്‍സറുകളെ.

                        ജെതവയുടെ ഫലപ്രദമായ ഇടപെടല്‍ മൂലം സംരക്ഷിത വനമേഖലകളിലുള്ള അനേകം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു തടയിടാന്‍ സാധിചിരുന്നു. മുകളില്‍ പറഞ്ഞ എല്ലാവര്‍ക്കും ഇതു പോലെ നമുക്കുപകാരപ്രദമായ എന്തെങ്കിലും കഥകള്‍ പറയാനുണ്ടാവും. ആരുഷി വധത്തെ പറ്റിയും, ബിനായക്‌ സെന്നിന്‍റെ നീതി നിഷേധത്തെപറ്റിയും കണ്ണുനീര്‍ പൊഴിക്കുന്ന ഇവിടുത്തെ മാധ്യമങ്ങള്‍, അടിവാരം വരെ തകര്‍ക്കാന്‍ പ്രാപ്തിയുള്ള ഇവര്‍ക്കെതിരെ ശബ്ദിച്ചും കാണുന്നില്ല. മുകളില്‍ പറഞ്ഞ എല്ലാവരുടെയും കേസന്വോഷണങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കയാണെന്നാണ്‌ ഔദ്യോഗിക ഭാഷ്യം. നിയമത്തിനു മുമ്പില്‍ എല്ലാവരും തുല്യരല്ല എന്ന് ഉറക്കെയുറക്കെ പ്രഖ്യാപിക്കുന്നു ഇവയെല്ലാം. ഒരു MLA = മണ്ടലത്തിലെ മുഴുവന്‍ ജനങ്ങള്‍, ഒരു CM = സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍, ഒരു PM = രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ എന്നൊരു അപകടകര സ്ഥിതി വിശേഷം സംജാതമായിക്കൊണ്ടിരിക്കുന്നു. രാജ്യത്ത്‌, എക്സിക്യൂട്ടീവിനു കീഴില്‍ നിന്നു മാറി, അഴിമതി അന്വൊഷണത്തിനായി മറ്റൊരു ഏജന്‍സി ഉണ്ടാവേണ്ടത്‌ കാലത്തിന്‍റെ ആവശ്യമാണ്‌.

                       ഇപ്പോഴും സമയം വൈകിയിട്ടില്ല. ഇനിയും ഈ വിധി അനേകം RTI ആക്റ്റിവിസ്റ്റുകളുടെ മേല്‍ പ്രയൊഗിക്കപ്പെടാം. ഇവക്കെല്ലാം എതിരെ ഉയരേണ്ടതു ശബ്ദമാണ്‌, ഒരു ന്യൂനപക്ഷം ജനത്തിന്‍റെയെങ്കിലും ശബ്ദം. രാജാവു നഗ്നനാണെന്നു വിളിച്ചു പറഞ്ഞവന്‍റെ ശബ്ദം പോലെ, "നീ കുറ്റം ചെയ്യുന്നു" എന്നു യാതൊരു ദാക്ഷിണ്യവുമില്ലാതെ പ്രഖ്യാപിക്കുന്ന മനസ്സാക്ഷിയുടെ ശബ്ദം പൊലെ ഒന്ന്‌. ആ ശബ്ദമാകാന്‍ എനിക്കു സാധിച്ചിരുന്നെങ്കില്‍....