Raise our Conscience against the Killing of RTI Activists




Wednesday, January 22, 2014

ശിൽപ്പി


"മലയാള സാഹിത്യ ലോകത്തു തന്നെ ഒരു പക്ഷെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട നോവലാവും രാമന്‍ തമ്പി രചിച്ച സുനന്ദ. ഒരു സ്ത്രീ കേരളീയരെയാകെ തന്‍റെ സൌന്ദര്യത്തിലൂടെ വശീകരിച്ചു എന്നു പറയുമ്പോള്‍ അതു നോവലിസ്റ്റിന്‍റെ കഴിവു തന്നെയാണു വെളിവാക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തമ്പിയുടെ പേരില്‍ ഒരു സാഹിത്യ അവാര്‍ഡ്‌ രൂപീകരിക്കുന്നതില്‍ ഈ സര്‍ക്കാരിനു അതിയായ സന്തോഷമുണ്ട്. ഒപ്പം ഒരു കലാകാരനെ അംഗീകരിക്കാന്‍ ഇത്ര നാള്‍ വേണ്ടി വന്നു എന്നതില്‍ വിഷമവും". മുഖ്യമന്ത്രി വേദിയില്‍ തന്നെ ഉണ്ടായിരുന്ന പ്രതിപക്ഷ നേതാവിനെ ഒന്നു നോക്കിയതിനു ശേഷം തുടര്‍ന്നു, "നോവലിന്‍റെ അവസാനം സുനന്ദ കടന്നു പോയ സാഹചര്യങ്ങള്‍ ഏതൊരു സഹൃദയന്‍റെയും കരളലിയിക്കുന്നതാണ്. സുനന്ദയും, മറ്റു കഥാപാത്രങ്ങളും യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നവരാണ് എന്നാണു പഴമൊഴി. അക്കാലഘട്ടത്തില്‍ ഗ്രാമത്തിലേയ്ക്കു വരുന്ന ഒരു സായിപ്പിന്‍റെ വീക്ഷണകോണില്‍ നിന്നു കഥ അവതരിപ്പിച്ചു എന്നതും നോവലിന്‍റെ ഒരു സവിശേഷതയാണ്. കഥ നടക്കുന്ന, പാലക്കാടു ജില്ലയിലെ ഇരവിപുരം ഗ്രാമത്തിനെ പൂര്‍ണ്ണമായും കഥാകാരന്‍ കഥയിലേക്കാവാഹിച്ചിരിക്കുന്നു. അതിനാല്‍ തന്നെ പ്രസ്തുത ഗ്രാമത്തില്‍ ഒരു ശില്‍പ പാര്‍ക്ക് പ്രഖ്യാപിക്കുന്നതില്‍ സര്‍ക്കാരിനു അതിയായ സന്തോഷമുണ്ട്. നോവലിലെ പ്രമുഖ കഥാപാത്രങ്ങളെല്ലാം ശില്‍പങ്ങളായി അണിനിരക്കുന്ന ഒരു പാര്‍ക്ക്. മേഖലയുടെ ടൂറിസം വികസനത്തിനും പാര്‍ക്കു ഗുണം ചെയും." സാഹിത്യ സദസ്സ് ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പറഞ്ഞു.

****************************************************
ഇരവിപുരം ഗ്രാമത്തില്‍ ശില്‍പികള്‍ കല്ലില്‍ കഥ പറഞ്ഞു തുടങ്ങിയിട്ടു ഇന്നേയ്ക്കു വര്‍ഷം ഒന്ന് അടുക്കാറായി. കരിങ്കല്ലുകളെ ചെത്തി മിനുക്കി മനോഹര രൂപങ്ങളാക്കുന്നതിനെ, ദൈവത്തിനു മാത്രം അവകാശമുള്ള, സൃഷ്ടിക്കു തുല്യമായ ഒരു പ്രവൃത്തിയായാണു അവര്‍ കണ്ടിരുന്നത്. നോവലില്‍ പ്രതിപാദിക്കപ്പെട്ട‍‍, ഗ്രാമത്തിലേക്കെത്തുന്ന സായിപ്പും, ശാസ്താ ക്ഷേത്രവും, ആലിന്‍ ചുവട്ടിലെ ഭിക്ഷകനും, ക്രൂരനായ ജന്മിയും, സുനന്ദയുടെ ഭര്‍ത്താവായ രാമനുമെല്ലാം കല്ലുകളില്‍ അഭയം പ്രാപിച്ചു. എല്ലാറ്റിന്‍റെയും പോര്‍ട്രെയിറ്റ്‌ രൂപങ്ങളാണു സൃഷ്ടിക്കപ്പെട്ടത്‌. വര്‍ഷങ്ങള്‍ക്കു ശേഷം  കഥാപാത്രങ്ങള്‍ മനസ്സും ശരീരവും കല്ലില്‍ മരവിച്ചു പാര്‍ക്കില്‍ പുനര്‍ജനിച്ചു. ഉച്ചമരത്തണലില്‍ ശില്‍പികള്‍ ഒരുമിച്ചിരുന്നു നോവല്‍ വായിച്ചു. പ്രധാന ഭാഗങ്ങള്‍ ചര്‍ച്ച ചെയ്തു. അതില്‍ നിന്നും കഥാപാത്രങ്ങളെ അവര്‍ വേര്‍തിരിച്ചു. സാഹചര്യങ്ങളില്‍ നിന്നും അവയുടെ മനോവ്യാപാരവും, അടിസ്ഥാന സ്വഭാവവും അവര്‍ മനസ്സിലാക്കി. കല്ലു ചെത്തുവാന്‍ ഉളി പിടിക്കുമ്പോള്‍ ഇതില്‍ പല കഥാപാത്രങ്ങളും ഭ്രാന്തമായി അവരുടെ ഉള്ളില്‍ വ്യാപരിച്ചു. മനോ വിക്ഷോഭങ്ങള്‍ നിയന്ത്രിക്കാനാവാതെ അവര്‍ ഇടയ്ക്കിടെ പണികള്‍ നിര്‍ത്തി വച്ചു. ശില്പികളും അവര്‍ പോലുമറിയാതെ നോവലിലെ കഥാപാത്രങ്ങളായി മാറിത്തുടങ്ങിയിരുന്നു.  ശില്‍പങ്ങളുടെ പൂര്‍ണ്ണത ശില്‍പികളുടെ ആസ്വാദനശേഷിക്ക് അടിക്കുറുപ്പായി.

ശില്‍പികള്‍ പ്രധാനമായും രണ്ടു പേര്‍. മുപ്പതുകളുടെ മദ്ധ്യത്തിലുള്ള ഡാമിയനും, നാല്‍പ്പതുകളുടെ സായാഹ്നത്തോടടുത്ത രവിയും, അഥവാ ഡാമിയന്‍റെ തമ്പിച്ചന്‍. ആ പേര് എങ്ങനെ വന്നു എന്നാര്‍ക്കും അറിയില്ല. നോവലിലെ സായിപ്പു ഒരു സുപ്രഭാതത്തില്‍ ഗ്രാമത്തില്‍ വന്നതു പോലെ ഡാമിയന്‍ കാണുമ്പോള്‍ മുതല്‍ രവി തമ്പിച്ചനാണ്. കഥാപാത്രങ്ങളെ കൂടാതെ നോവലില്‍ പ്രതിപാദിക്കുന്ന ഇരവിപുരത്തെ ജന്തു വൈവിധ്യവും അവര്‍ പുനര്‍സൃഷ്ടിച്ചു. അമ്പലക്കുളത്തില്‍ നിന്നും ഇടയ്ക്കിടയ്ക്കു നാക്കു നീട്ടി തലയുയര്‍ത്തി നോക്കുന്ന നീര്‍ക്കോലി, സായിപ്പിനെ ഭയപ്പെടുത്തുന്ന ഭീമന്‍ മഞ്ഞത്തവള, ആലിന്‍ചുവട്ടിലെ തുമ്പിക്കൂട്ടം, അങ്ങനെ പലതും. മഴയുള്ള പല ദിനങ്ങളിലും അവര്‍ക്കു ജോലി നിര്‍ത്തി വയ്ക്കേണ്ടി വന്നു. പലപ്പോഴും ജോലിക്കാവശ്യമായ കല്ലുകള്‍ കിട്ടാതായി. അപ്പോഴെല്ലാം അവര്‍ പൂര്‍ത്തിയായ ശില്‍പ്പങ്ങളെ കൂടുതല്‍ വൃത്തിയുള്ളതാക്കി. വീഴുന്ന മഴത്തുള്ളികളില്‍ നിന്നും അല്‍പ്പമെടുത്തു ശില്‍പങ്ങളുടെ പുറത്തെ മാലിന്യം തുടച്ചു നീക്കി. 

പുലര്‍ച്ചെ തന്നെ നിലയ്ക്കാതെ മഴ പെയ്യുന്ന ഒരു ദിവസം ഡാമിയന്‍ പറഞ്ഞു, "സുനന്ദയെ ജന്മി പിടിച്ചു കൊണ്ടു പോയതിനു ശേഷമുള്ള ഭാഗങ്ങളിലെ രാമന്‍റെ അവസ്ഥ ശോചനീയമാണ്. നോവലിന്‍റെ അവസാനം സുനന്ദയുടെ വേര്‍പാടു സഹിക്കാനാവാതെ ഭ്രാന്തമായ മനസ്സോടു കൂടി അലയുന്ന രാമനെക്കൂടി പുനര്‍സൃഷ്ടിച്ചാലോ?".  അല്‍പ നിമിഷത്തെ ആലോചനയ്ക്കു ശേഷം നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി രവി പറഞ്ഞു, "വായനക്കാര്‍ക്ക് എന്നും ദുഃഖം ഉളവാക്കുന്ന ഒരു മുഖമായിരിക്കും അത്. മാത്രമല്ല, അതു, ഏറെ സമയം എടുക്കുന്ന ഒരു പ്രക്രിയയും ആവും. കാരണം, നമ്മള്‍ ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്ന രാമന്‍റെ മുഖത്തിന്‍റെ അടിസ്ഥാന ആകൃതിയില്‍ നിന്നു പുതിയതു വ്യതിചലിക്കാന്‍ പാടില്ല, എന്നാല്‍ അയാളുടെ മനസ്സിന്‍റെ വേദന കാഴ്ച്ചക്കാരിലേക്ക് എത്തുകയും വേണം. മാത്രവുമല്ല, നോവലിലെ ഏറ്റവും പ്രധാന കഥാപാത്രമായ സുനന്ദയെ നമ്മള്‍ ഇതു വരെ നിര്‍മ്മിച്ചിട്ടില്ല. ഇരവിപുരത്തെ ആകെ മയക്കിയ സുനന്ദയെ പുനര്‍സൃഷ്ടിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നാട്ടുകാര്‍ ഇന്നു വരെ കാണാത്ത ഒരു വശ്യത അതിനാവശ്യമാണ്. നമ്മുടെ സുനന്ദയും നോവലിലെ പോലെ ആളുകളുടെ മനസ്സുമായി നേരിട്ടു സംവദിക്കണം. അതിനായി കാതില്‍ വെള്ളിക്കമ്മലും, കാലില്‍ സ്വര്‍ണ്ണക്കൊലുസ്സും ധരിച്ച സുനന്ദയെ നമ്മള്‍ കൂടുതല്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. നോവലിന്‍റെ അവസാനം, ജന്മി അപഹരിച്ച സുനന്ദയ്ക്ക് എന്തു സംഭവിച്ചു എന്നു പറയാതിരിക്കുന്നതിലുമുണ്ട് നോവലിസ്റ്റിന്‍റെ ഒരു ബ്രില്യന്‍സ്", രവിയുടെ വാക്കുകള്‍ ഡാമിയന്‍ സാകൂതം ശ്രദ്ധിച്ചിരുന്നു. കെട്ടിടത്തിന്‍റെ ഓല മേല്‍ക്കൂരയ്ക്കിടയിലൂടെ മഴത്തുള്ളികള്‍ ഇറ്റിറ്റു വീഴുന്നുണ്ട്. അതില്‍ ഒരു തുള്ളി രാമന്‍റെ ശില്പത്തിന്‍റെ കണ്ണുകളില്‍ വീണു ഒരു ചാല്‍ രൂപപ്പെടുത്തി താഴെക്കൊഴുകി.

"കഴിഞ്ഞില്ലേടാ ഇതു വരെ. മാസം കൊറേയായല്ലോ ഉളീം കൊട്ടുവടീം എടുത്തിട്ടുള്ള ഈ പരിപാടി തുടങ്ങിയിട്ട്", വര്‍ക്കിച്ചനാണു രാവിലെ തന്നെ ശബ്ദമുണ്ടാക്കുന്നത്. കാലങ്ങള്‍ക്കിപ്പുറമുള്ള ഇരവിപുരത്തിന്‍റെ മാറിയ മുഖങ്ങളില്‍ പ്രധാനി‍. "ശില്‍പ പാര്‍ക്കിന്‍റെ കോണ്‍ട്രാക്റ്റ് ഏറ്റെടുത്തു എന്നും പറഞ്ഞു ജീവിത കാലം മുഴുവന്‍ ഇവിടെയിരുന്നു കൊട്ടിക്കൊണ്ടിരിക്കാമെന്നു ഒരു നായിന്‍റെ മോനും വിചാരിക്കേണ്ട". വര്‍ക്കിച്ചന്‍ ഇങ്ങനെയാണ്. പലിശ വരുമാനം ജീവിത വിജയത്തിന്‍റെ അടിസ്ഥാനമാക്കിയതിനാല്‍, ആരോടു സംസാരിക്കുമ്പോഴും അസഭ്യം എന്നു സാധാരണക്കാര്‍ക്കു തോന്നുന്ന ചില പദപ്രയോഗങ്ങള്‍ പുറത്തു വരും. എന്നിരിക്കിലും അയാള്‍ക്ക്‌ അതൊരു അസഭ്യമല്ല. "ഇവന്മാരോടൊക്കെ ഇങ്ങനെയല്ലാതെ, പിന്നെ എങ്ങനെ പറയുമെന്നാ", തനിക്കെതിരെ കടുത്ത ആരോപണം ഉന്നയിച്ച മനസ്സാക്ഷിയോടു അയാള്‍ ഒരിക്കല്‍ തിരിച്ചു ചോദിച്ചു. 

"കഴിഞ്ഞു മുതലാളി. ഇനിയാകെ സുനന്ദയുടെ ശില്‍പം കൂടിയേ നിര്‍മ്മിക്കാനുള്ളു. അതിന്‍റെ പണികള്‍ ആരംഭിച്ചു കഴിഞ്ഞു. കേന്ദ്ര കഥാപാത്രമായതു കൊണ്ട് അതു നിര്‍മിക്കാന്‍ ചുരുങ്ങിയതു ആറു മാസമെങ്കിലും എടുക്കും. ഇതാണു സ്കെച്ച്", രവി ഉയര്‍ത്തിക്കാണിച്ച ചുളുങ്ങിയ നോട്ടുബുക്കിലെ ആ പേപ്പറില്‍ സുനന്ദയുടെ ആത്മാവു കുടികൊണ്ടിരുന്നു. എന്നാല്‍ വര്‍ക്കിച്ചന്‍ അതില്‍ തീരെ താല്‍പ്പര്യം കാണിച്ചില്ല. "നിയൊക്കെ ഇവിടെയിരുന്നു എന്നാ കാണിച്ചാലും കൊള്ളാം. സമയത്തു പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഒരു നയാ പൈസ നിനക്കൊന്നും കിട്ടുമെന്നു വിചാരിക്കെണ്ടാ", അയാള്‍ ഇറങ്ങാന്‍ നേരം പറഞ്ഞു. 

ഡാമിയനാണു സുനന്ദയെ നിര്‍മിക്കുവാനുള്ള നിയോഗം ഉണ്ടായിരുന്നത്. "നിന്‍റെയുള്ളില്‍ നടക്കാതെ പോയ ഒരു പ്രണയമുണ്ടെന്നു എനിക്കറിയാം. നിനക്കെ സുനന്ദയ്ക്കാവശ്യമായ വശ്യത വരുത്തുവാന്‍ സാധിക്കൂ", രവി എന്ന തമ്പിച്ചന്‍ ഡാമിയനോടായി പറഞ്ഞു. അയാള്‍ ദൈവത്തിന്‍റെ കരവിരുതോടെ ശിലയില്‍ നിന്നും സുനന്ദയെ നിര്‍മിച്ചു തുടങ്ങി. സുനന്ദയ്ക്കു മാത്രം പോര്‍ട്രെയിറ്റിനു പകരം മുഴു നീള ശില്‍പമാണ്‌ അവര്‍ ഉദ്ദേശിച്ചത്. ആറരയടി വലിപ്പമുള്ള ശിലാപാളിയില്‍ ഡാമിയന്‍റെ കയ്യുളി വീണു. കല്ലില്‍ ഉറങ്ങിക്കിടന സുനന്ദ പതിയെ മയക്കത്തില്‍ നിന്നും വിടുതല്‍ നേടി. മാസങ്ങള്‍ കടന്നു പോകെ മഴയത്തും, വെയിലത്തും അയാള്‍ ശില്‍പം നിര്‍മിച്ചു തുടങ്ങി. പലപ്പോഴും അയാള്‍ സുനന്ദയുടെ അച്ഛനായി, ജ്യേഷ്ടനായി, കാമുകനായി. ചിലപ്പോഴെങ്കിലും സുനന്ദയ്ക്കു മുകളില്‍ കൈകള്‍ വെയ്ക്കാന്‍ അയാള്‍ നാണിച്ചു. അയാള്‍ അവളെ ഒളിഞ്ഞു നോക്കി. ദൂരെ നിന്നുംനോക്കി അയാള്‍ അവളുടെ സൌന്ദര്യം ആസ്വദിച്ചു. ഇത്ര മാത്രം അടുപ്പം ഒരു ശില്‍പത്തോടും അയാള്‍ക്കിതു വരെ തോന്നിയില്ല. 

മാസം നാലഞ്ചു കഴിയവേ ശില്‍പം ഏറെക്കുറെ പൂര്‍ണ്ണത പ്രാപിച്ചു. കണ്ണുകള്‍ മാത്രമേ ഇനി പൂര്‍ത്തിയാകാനുള്ളു. ഡാമിയന്‍റെ ശില്‍പം കണ്ട രവി ഏറെക്കുറെ സ്തംഭിച്ചു. ഇത്ര ഭംഗിയുള്ള ഒരു ശില്‍പം അയാള്‍ ഇതുവരെ കണ്ടിട്ടുണ്ടായിരുന്നില്ല. അതൊരു ശില്‍പമാണെന്നു പോലും അയാള്‍ മറന്നു. അയാള്‍ കുറെ സമയം ആ സുന്ദരിയെ നോക്കി നിന്നു. രവിയുടെ വാക്കുകള്‍ കേട്ടു ശില്‍പം കാണാന്‍ ദൂരെ നാട്ടില്‍ നിന്നു പോലും ശില്‍പികള്‍ എത്തി. പലരും അവളെ കെട്ടി പിടിച്ചു. കവിളിലും, ചുണ്ടിലും ഉമ്മ വെച്ചു, മാറില്‍ കൈവിരലുകള്‍ ഓടിച്ചു. അവര്‍ക്കൊന്നും സുനന്ദയെ വിട്ടു പോകാന്‍ കഴിഞ്ഞില്ല. എന്നാല്‍ ആളുകള്‍ അധിക സമയം സുനന്ദയുടെ പക്കല്‍ ചിലവഴിക്കുന്നതു പലപ്പോഴും ഡാമിയനു അസഹ്യത ഉളവാക്കി. പലപ്പോഴും അയാള്‍ കോപാകുലനായി. അവള്‍ തന്‍റെയാണ് എന്നൊരു ബോധം അയാളെ നയിച്ചു തുടങ്ങി. ആരോടെന്നില്ലാതെ അയാള്‍ പലപ്പോഴും ദേഷ്യപ്പെട്ടു.

മനസ്സിലുള്ള പ്രണയം നഷ്ടപ്പെട്ടതു കൊണ്ടോ എന്തോ അയാള്‍ക്ക്‌ അവളുടെ കണ്ണുകള്‍ക്കു വശ്യത വരുത്തുവാന്‍ കഴിഞ്ഞില്ല. പല രീതിയില്‍ പുലരുവോളം അയാള്‍ ശ്രമിച്ചെങ്കിലും  കണ്ണുകള്‍ മാത്രം അവളുടെ ബാക്കിയുള്ള അഴകളവുകള്‍ക്കു യോജിച്ചില്ല. തനിക്കു ശില്‍പം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനു പലപ്പോഴും അയാള്‍ ശില്‍പത്തെ ശകാരിച്ചു, ഇടയ്ക്കിടയ്ക്കു അയാള്‍ വിങ്ങിപ്പൊട്ടി. വിഷമമകറ്റാന്‍ പലപ്പോഴും അയാള്‍ മദ്യപിച്ചു, മാനം നോക്കി കിടന്നു. ആറുമാസങ്ങള്‍ക്കിപ്പുറവും, വശ്യമല്ലാത്ത കണ്ണുകളും, ആരെയും മയക്കുന്ന ശരീരവുമായി അവള്‍ നിലകൊണ്ടു. 

ഷൈലോക്ക് കണ്ണുകളുമായാണു പുരോഗതി വിലയിരുത്താന്‍ വര്‍ക്കിച്ചന്‍ എത്തിയത്. "ആള്‍ക്കാരൊക്കെ നിന്‍റെ സുനന്ദയെ ഏറെ പുകഴ്ത്തുന്നുണ്ട്. എവിടെ? അവളെ ഞാനൊന്നു കാണട്ടെ. ഞാനല്ലേ അവള്‍ക്കു വേണ്ടി പണം മുടക്കുന്നത്". ഡാമിയന്‍ അയാളെ സുനന്ദയുടെ പക്കലേയ്ക്കു നയിച്ചു‌. അവളെക്കണ്ട വര്‍ക്കിച്ചന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. അവളുടെ സൌന്ദര്യം അയാളെ ആകര്‍ഷിച്ചു. ഏറെ നേരെം അയാള്‍ ശില്‍പം നോക്കി നിന്നു. അയാള്‍ അവളുടെ ചുണ്ടുകളില്‍ സ്പര്‍ശിച്ചു. ആകര്‍ഷണം സഹിക്ക വയ്യാതെ  തറയി കിടന്ന ആ ശില്‍പത്തിന്‍റെ ഒപ്പം കിടന്നു. അയാളെ പിടിച്ചു മാറ്റാന്‍ ചെന്ന ഡാമിയനെ അയാള്‍ ചവിട്ടി പുറത്താക്കി. പുറത്തു വന്ന അയാള്‍ ഡാമിയനോടു പറഞ്ഞു, "ആ ശില്‍പം ഞാനെടുക്കുന്നു. നിനക്കാവശ്യമുള്ള പണം നല്‍കിയേക്കാം." അതിനു സമ്മതിക്കാത്ത ഡാമിയനെ അയാള്‍ അടിച്ചവശനാക്കി. അയാളുടെ കയ്യാളുകള്‍ സുനന്ദയെ കൊണ്ടുപോകുന്നതു കണ്ടു ഡാമിയന്‍ പുറകെ ഓടി. ഡാമിയന്‍റെ ശരീരത്തില്‍ വീണ്ടും വീണ്ടും ക്ഷതങ്ങള്‍ ഏറ്റു. കണ്‍പോളകളില്‍ നിന്നും രക്തം കണ്ണുനീര്‍ ചാലിലൂടെ പുറത്തു വന്നു. അവ മണ്ണില്‍ വീണലിഞ്ഞു. താമസിയാതെ അയാള്‍ ബോധരഹിതനായി.

ബോധം വീണ്ടെടുക്കുമ്പോഴും, അയാള്‍ അലറിക്കരഞ്ഞു. ഒന്നു രണ്ടു തവണ അയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. പലപ്പോഴും അയാള്‍ ഭ്രാന്തമായി അലറി. മനസ്സ് അയാളുടെ നിയന്ത്രണത്തിന്‍റെ കേട്ടു പാടുകള്‍ പൊട്ടിച്ചു പുറത്തു വന്നു തുടങ്ങിയിരുന്നു. മാനസീക ആശുപത്രികളിലെ ചികത്സകള്‍ക്ക് അയാളെ നേരെയാക്കാന്‍ കഴിഞ്ഞില്ല. കണ്ണുകള്‍ തുറക്കുമ്പോഴെല്ലാം അതില്‍ വന്യമായ ഒരു ക്രോധം നിറഞ്ഞു നിന്നു. 

**********************************
ചുറ്റും ജലം. ഒന്നിന്‍റെയും അതിരു കാണാന്‍ സാധിക്കുന്നില്ല. താന്‍ ഈ ചെറുവള്ളത്തില്‍, കടലിന്‍റെ നടുവില്‍ എത്തിയതെങ്ങനെയെന്നു ഡാമിയന്‍ അത്ഭുതപ്പെട്ടു. ചുറ്റും വള്ളങ്ങളുമായി അനേകം പേരെ കാണുന്നുണ്ട്. ചിലരൊക്കെ ബോട്ടുകളും, അപൂര്‍വ്വം ചിലര്‍ ഉല്ലാസനൌകകളും ഓടിക്കുന്നുണ്ട്. ക്ഷോഭിക്കാത്ത കടലിലൂടെ കാറ്റുമേറ്റു അയാള്‍ ഏറെ ദൂരം സഞ്ചരിച്ചു. അയാള്‍ക്കു നേരിടാന്‍ സാധിക്കുന്ന ചെറിയ ഓളങ്ങള്‍ മാത്രമേ കടലില്‍ ഉള്ളൂ. ആകാശത്തു അനേകം പക്ഷികളുമുണ്ട്. വള്ളങ്ങളിലും, ബോട്ടുകളില്‍ നിന്നും ചിലരെങ്കിലും കിളികളുടെ കാലുകളില്‍ തൂങ്ങി ചെറു പറക്കലുകള്‍ നടത്തുന്നുമുണ്ട്. കടലില്‍ ഒഴുകി വരുന്ന ഏതാനും തടിക്കഷണങ്ങളും അയാള്‍ കണ്ടു. "കടലില്‍ മറിഞ്ഞ ഏതെങ്കിലും ബോട്ടിന്‍റെ അവശിഷ്ടങ്ങളാവും", അയാള്‍ ആത്മഗതം ചെയ്തു. തനിക്കു തുഴയാന്‍ ചെറിയ വള്ളം മാത്രമായതില്‍ അയാള്‍ അല്‍പം പോലും നിരാശപ്പെട്ടില്ല.

സമയം കടന്നു പോകെ, അയാള്‍ക്കു മുന്നില്‍ മനോഹരമായൊരു ദ്വീപു തെളിഞ്ഞു വന്നു. ധാരാളം ഫലവൃക്ഷങ്ങളും, മൃഗങ്ങളേയുമൊക്കെ കാണാനാവുന്നുണ്ട്. ദൂരെ നിന്നു നോക്കിയപ്പോള്‍ ചെറിയ പൊട്ടു പോലെ തോന്നിച്ച ദ്വീപിലെ മനുഷ്യര്‍ അടുത്തേയ്ക്കു വരുന്തോറും വളര്‍ന്നു വികസിച്ചു. ദ്വീപിന്‍റെ ഭംഗിയും കുറഞ്ഞു വന്നു. പലയിടങ്ങളിലും പുകപടലങ്ങളും, രക്തക്കറകളും അയാള്‍ കണ്ടു. ദ്വീപില്‍  അയാള്‍ വഞ്ചിയടുപ്പിച്ചു. ദ്വീപിനുള്ളില്‍ ധാരാളം ശില്‍പ്പങ്ങള്‍ അയാള്‍ കണ്ടു. മുന്നോട്ടു നടക്കവേ ഒരു ശില്‍പം അയാളെ തുറിച്ചു നോക്കി. അത്ഭുതം, അത്യത്ഭുതം, അതിനു വര്‍ക്കിച്ചന്‍റെ അതേ ഛായ. ഡാമിയന്‍ അതിനെ നോക്കി പുഞ്ചിരിച്ചു. അവിടെ ഓടി നടക്കുന്നതില്‍ ഭൂരിഭാഗവും കുട്ടികളായിരുന്നു, കൂടെ കുറച്ചു സാധുക്കളെന്നു കാഴ്ചയില്‍ തോന്നുന്ന മദ്ധ്യവയസ്കരും, ഏതാനും വൃദ്ധരും. അവര്‍ ഒരു അത്ഭുതജീവിയെ പോലെ അയാളുടെ ചുറ്റും കൂടി. അല്‍പ സമയം കൂടി അവരുടെയൊപ്പം ചിലവഴിച്ച ഡാമിയന്‍ അവര്‍ക്കു യാത്ര പറഞ്ഞു തിരികെയിറങ്ങി. "അതു നമ്മുടെ ഡാമിയനല്ലേ.", കേട്ടു പരിചിതമായ ശബ്ദം ആള്‍ക്കൂട്ടത്തില്‍ നിന്നും ഉയര്‍ന്നു. എന്നാല്‍ ഡാമിയനു ആളെ കാണുവാന്‍ സാധിച്ചില്ല. തിരികെ വഞ്ചി തുഴയുമ്പോഴും ആ ശബ്ദത്തിന്‍റെ ഉടമയെയാണു അയാള്‍ തിരഞ്ഞു കൊണ്ടിരുന്നത്.

അനേകം കടല്‍പ്പക്ഷികള്‍ ഒരേതാളത്തില്‍ ആകാശത്തിലൂടെ പറന്നു പോയി. തന്‍റെ സമീപമുള്ള തോണി വശ്യതയുള്ള ഒരു സ്ത്രീ തുഴയുന്നതു നന്നേ വൈകിയാണു ഡാമിയന്‍റെ ശ്രദ്ധയില്‍ പെടുന്നത്. അയാള്‍ തോണി അവളിലേക്കടുപ്പിച്ചു. ഇരുവരുടെയും വള്ളങ്ങളുടെ ഓളങ്ങള്‍ പരസ്പരം മുറിച്ചു കടന്നു പോയി. അയാള്‍ക്കു എത്ര ശ്രമിച്ചിട്ടും അവളുടെ കണ്ണുകള്‍ മാത്രം വ്യക്തമായി കാണുവാന്‍ സാധിച്ചില്ല. "ദൈവമേ, എന്‍റെ കാഴ്ചയ്ക്കു എന്തു സംഭവിച്ചു. അവളുടെ അംഗലാവണ്യം മുഴുവന്‍ മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടും കണ്ണുകള്‍ പൂര്‍ണ്ണമായി കാണുവാന്‍ സാധിക്കാത്തതെന്തുകൊണ്ട്?", അയാള്‍ നിരാശനായിരുന്നെങ്കിലും, അവളില്‍ മുഴുകി തുടങ്ങിയിരുന്നു. അവളെ അയാള്‍ സ്പര്‍ശിച്ചു നോക്കി. അവളെ പിരിഞ്ഞിരിക്കുവാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. അയാള്‍ കാഴ്ചകള്‍ ആസ്വദിച്ചു മാനം നോക്കി കിടന്നു. ദയനീയമായ നിലവിളിയാണ് ഡാമിയന്‍റെ ശ്രദ്ധ വീണ്ടും അവളിലേയ്ക്കെത്തിച്ചത്. നോക്കുമ്പോള്‍ മുന്നിലുള്ള ഒരു ആഢംബരനൌകയിലേക്ക്, ബലമായി ആ സ്ത്രീയെ പിടിച്ചു കയറ്റുന്നതാണു അയാള്‍ കണ്ടത്. അവള്‍ വാവിട്ടു നിലവിളിച്ചു കൊണ്ടിരുന്നു. അവളുടെ ശബ്ദം ദിക്കുകള്‍ പ്രതിധ്വനിപ്പിച്ചു. കരങ്ങള്‍ ബന്ധിക്കുവാനുള്ള എല്ലാ ശ്രമങ്ങളെയും അവള്‍ ചെറുക്കുന്നുണ്ട്.  ഡാമിയന്‍ ആ നൌകയ്ക്കു പിന്നാലെ തന്‍റെ വള്ളം തുഴഞ്ഞു. ഒരു തരാം ഭ്രാന്തമായ ആവേശത്തോടെ, അയാള്‍ക്കു സാധ്യമായ എല്ലാ ശക്തിയുമെടുത്തു തുഴഞ്ഞു. അയാള്‍ക്കു ഒരിക്കല്‍ പോലും നൌകയ്ക്കു അടുത്തെത്തുവാന്‍ സാധിച്ചില്ല. എങ്കിലും അയാളുടെ ആവേശം വര്‍ദ്ധിച്ചു വന്നു. അവളുടെ വിയോഗം അയാള്‍ക്കു ഭ്രാന്തമായ ശക്തി നല്‍കി. 

അയാളുടെ ഒരേയൊരു ശ്രദ്ധ ആ നൌകയില്‍ നിന്നും അവളെ മോചിപ്പിക്കുന്നതില്‍ മാത്രമായിരുന്നു. കടലില്‍ ഒറ്റപ്പെട്ട ഏതോ പ്രദേശത്തേയ്ക്കു നൌക അയാളെ നയിച്ചു. അയാള്‍ക്കു ചുറ്റുമുണ്ടായിരുന്ന വള്ളങ്ങളും, കപ്പലുകളും സാവധാനം മറഞ്ഞു. ഏറെ സമയത്തിനു ശേഷമാണു, താന്‍ തികച്ചും ഒറ്റപ്പെട്ടിരിക്കുന്നതു അയാള്‍ അറിയുന്നത്. പരന്നു കിടക്കുന്ന കടലിന്‍റെ ഭയാനകത അയാള്‍ അന്നറിഞ്ഞു. കടല്‍ത്തിരകളോ, ചുഴലിയോ അയാളെ ഇത്രയും ഭയപ്പെടുത്തിയിരുന്നില്ല. ശാന്തമായി കിടക്കുന്ന കടലില്‍ ദിക്കു കിട്ടാതെ അയാള്‍ അലഞ്ഞു. അയാള്‍ക്കു മുന്നിലൂടെ അനേകം മരത്തടികള്‍ ഒഴുകി വന്നു. താന്‍ ഏറെ ദൂരം പ്രാധാന പാതയില്‍ നിന്നും മാറിയിരിക്കുന്നു. കടല്‍ സാവധാനം പ്രക്ഷുബ്ധമായിത്തുടങ്ങി. കാറ്റു വീശിയടിച്ചു, ഓളങ്ങളുണ്ടായി. വള്ളം നേരെ നിര്‍ത്താന്‍ അയാള്‍ പണിപ്പെട്ടു. ഒടുവില്‍ കടല്‍ക്ഷോഭത്തില്‍ വള്ളം തകര്‍ന്നു. അയാള്‍ ജലത്തിലേയ്ക്കു മുങ്ങി താണു.

***********************************************
ശില്‍പം നഷ്ടപ്പെട്ട ദുഃഖം താങ്ങാനാവാതെ, ഭ്രാന്തിന്‍റെ ലക്ഷണങ്ങള്‍ കാണിയ്ക്കുന്ന, ഭ്രാന്തമായ കണ്ണുകളും,  ബോധരഹിതമായ മനസ്സുമുള്ള ഡാമിയനെ മടിയില്‍ കിടത്തി, സഹോദരിമാരായ ദയയും, ഡയാനയും, യേശുവിന്‍റെ രൂപത്തിനു മുന്നില്‍ പ്രാര്‍ത്ഥനാനിരതരായിരുന്നു. യേശുവിന്‍റെ മുഖം പതിവു പോലെ ശാന്തവും, തേജസ്സുറ്റും അനുഭവപ്പെട്ടു. മുന്നിലെ തിരി നാളങ്ങള്‍, കനത്ത കാറ്റില്‍ അതിന്‍റെ അസ്ഥിത്വം നിലനിര്‍ത്തുവാന്‍ പ്രയത്നിച്ചു. ദയ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. "കര്‍ത്താവേ അങ്ങിവിടെ ഉണ്ടായിരുന്നുവെങ്കില്‍ എന്‍റെ അനുജനു ഇതൊന്നും സംഭവിക്കുമായിരുന്നില്ല. എങ്കിലും അങ്ങേയ്ക്കു എല്ലാം സാധ്യമാണെന്നു ഞാന്‍ വിശ്വസിക്കുന്നു." യേശു അവളോടു പറഞ്ഞു, "നിന്‍റെ അനുജന്‍ എഴുന്നേല്‍ക്കും." യേശുവിന്‍റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒഴുകുന്നതു അവള്‍ കണ്ടു.  ഡയാന അയാളെ യേശുവിന്‍റെ രൂപത്തിനു മുന്നില്‍ താങ്ങിയിരുത്തിയിരുന്നു. 

****************************************************
"ഡാമിയനെ നീ പുറത്തു വരിക". സുദീര്‍ഘമായ മയക്കത്തില്‍ നിന്നും സാവധാനം ഡാമിയന്‍ കണ്ണുകള്‍ തുറന്നു. അയാള്‍ക്കു പരിസരം മനസ്സിലായില്ല. ചുറ്റു പാടും നിരന്നിരിക്കുന്ന ശവങ്ങളില്‍ നിന്നും അതു പാറ വെട്ടിയുണ്ടാക്കിയ ഒരു ശവക്കല്ലറയാണെന്നു അയാള്‍ അനുമാനിച്ചു. ചീഞ്ഞ ശവങ്ങള്‍ പുറപ്പെടുവിച്ച കടുത്ത ഗന്ധം അയാളുടെ നാസാഗ്രന്ധികളെ തളര്‍ത്തി. ജലത്തില്‍ മുങ്ങിത്താണ താന്‍ എങ്ങനെ ഈ ശവക്കല്ലറയില്‍ എത്തപ്പെട്ടുവെന്നു അയാള്‍ ശങ്കിച്ചു. കൈകളും കാലുകളും വരിഞ്ഞു കെട്ടപ്പെട്ടിരുന്നതിനാല്‍ ബുദ്ധിമുട്ടിയാണു അയാള്‍ നടന്നിരുന്നത്. കല്ലറയുടെ പുറത്തെയ്ക്കെത്തിയപ്പോള്‍ വീണ്ടും അയാള്‍ ശബ്ദം കേട്ടു. "അയാളുടെ കെട്ടുകള്‍ അഴിച്ചു വിടുക. അയാള്‍ പോകട്ടെ." ആളുകള്‍ കെട്ടഴിക്കുമ്പോള്‍ ആ ശബ്ദത്തിന്‍റെ ഉടമയെ ഡാമിയന്‍ ചുറ്റുപാടും പരതി. തിരകെ നടന്നു തുടങ്ങിയിരുന്നതിനാല്‍  ഡാമിയനു അദ്ദേഹത്തിന്‍റെ മുഖം വ്യക്തമായില്ല. എങ്കിലും അദ്ദേഹം നീണ്ട ലോഹ പോലെയൊരു വസ്ത്രമാണു ധരിച്ചിരുന്നത്. തോളിനു താഴെ വരെ നന്നേ ചുരുണ്ട മുടിയും ദൃശ്യമായിരുന്നു. ആളുകള്‍ അദ്ദേഹത്തെ "ഗുരോ" എന്ന് വിളിച്ചു സാഷ്ടാംഗം പ്രണമിക്കുന്നതു ഡാമിയന്‍ കണ്ടു. 

അതിപുരാതനം എന്ന് തോന്നിപ്പിക്കുന്ന ഭൂപ്രദേശമാണു ചുറ്റിലും നിലനിന്നിരുന്നത്. ഡാമിയന്‍ ആശ്ചര്യത്തോടു കൂടി അവിടം ചുറ്റിക്കണ്ടു. അയാള്‍ക്കു അവിടുത്തെ സംസാരഭാഷ മനസ്സിലായില്ല. അയാള്‍ കടല്‍ത്തീരത്തെയ്ക്ക് നടന്നു. അത്ഭുതം! തകര്‍ന്ന അയാളുടെ വഞ്ചി അവിടെ അയാളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഡാമിയന്‍ വഞ്ചിയില്‍ കയറി. തന്‍റെ മുന്നിലൂടെ, തലേന്നു ബലാല്‍ക്കാരമായി പിടിച്ചു കൊണ്ടു പോകപ്പെട്ട സ്ത്രീ, അത്യധികം സന്തോഷവതിയായി വള്ളം തുഴഞ്ഞു പോകുന്നതു അയാള്‍ കണ്ടു. അന്നു കടല്‍ തീര്‍ത്തും ശാന്തമായിരുന്നു. ഡാമിയനു ദിക്കന്വേഷിച്ചു പിന്നീടു അല്‍പ്പം പോലും അലയേണ്ടി വന്നില്ല. അയാള്‍ അതിവേഗം പ്രധാന പാതയ്ക്കരുകില്‍ എത്തിച്ചേര്‍ന്നിരുന്നു. തലേന്നു കാതങ്ങള്‍ തുഴഞ്ഞ താന്‍ ഇത്ര വേഗം തിരിച്ചെത്തിയതെങ്ങനെ എന്ന് അയാള്‍ അത്ഭുതപ്പെട്ടു. 

**************************************************
രണ്ടു കാര്യങ്ങള്‍ അന്നു ഭൂമിയില്‍ സംഭവിച്ചു. രാത്രിയുടെ യാമങ്ങളില്‍ കനത്ത ഒരു ഭൂകമ്പമുണ്ടായി. ആ ഭൂകമ്പത്തില്‍, വര്‍ക്കിച്ചന്‍ മുതലാളിയുടെ മുറിയിലുണ്ടായിരുന്ന സുനന്ദയുടെ ശില്‍പം നിലത്തു വീണു പല കഷണങ്ങളായി ഉടഞ്ഞു. പ്രാര്‍ത്ഥിച്ചു തളര്‍ന്നു മയങ്ങിയ ഡയാനയുടെ മടിയില്‍ നിന്നും ആ യാമങ്ങളില്‍ ഡാമിയന്‍ കണ്ണുകള്‍ തുറന്നു, തികച്ചും ശാന്തനായി.