Raise our Conscience against the Killing of RTI Activists




Saturday, December 24, 2011

അരുണിന്‍റെ ജീവിതവും, ക്രിസ്മസിന്‍റെ സന്ദേശവും


നിറയെ സ്വപ്നങ്ങളുമായി കോഴിക്കോട് ജില്ലയില്‍  ജീവിച്ചിരുന്ന ഒരു വിദ്യാര്‍ത്ഥിയാണ് അരുണ്‍ ജോര്‍ജ്. അനേകം യുവാക്കളെ പോലെ ഒരു ബൈക്ക്‌ അപകടത്തില്‍ അവനു മസ്തിഷ്ക മരണം സംഭവിക്കുന്നു. ഒരു മാതാപിതാക്കളും കാണാന്‍ ആഗ്രഹിക്കാത്ത ഒന്നാവും തങ്ങളുടെ മക്കളുടെ മരണം. എന്നാല്‍, ഈ പ്രതിസന്ധിയില്‍ അരുണിന്‍റെ പിതാവ് പതറിയില്ല. അവയവ ദാനതിനുള്ള സമ്മതം അദ്ദേഹം ആശുപത്രിയെ ഉടനടി അറിയിച്ചു. അരുണിന്‍റെ വ്രക്കകളും, കരളും, കണ്ണുകളും ഇന്ന് അഞ്ചു പേര്‍ക്ക് ജീവിതത്തിലേക്കുള്ള വെളിച്ചമായി നിലനില്‍ക്കുന്നു.

വ്രക്ക തകരാറിലായ ബത്തേരി സ്വദേശി മഞ്ജുവിനെ ഉടനടി വിളിച്ചു വരുത്തി ശസ്ത്രക്രീയ നടത്തി. അവയവ ദാനത്തിനുള്ള ഓഫീസ്‌ തുറക്കുന്ന, പകല്‍ സമയം വരെ കാത്തുനില്‍ക്കാതെ ഉടനെ തന്നെ ശസ്ത്രക്രീയക്ക്‌ വേണ്ട സൌകര്യമൊരുക്കിയ കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രവീന്ദ്രനും ഇന്നത്തെ ഡോക്ടര്‍മാര്‍ക്കിടയില്‍ വ്യത്യസ്ഥനായി. രാത്രി തന്നെ തലശ്ശേരി സ്വദേശി വിനെഷിന്‍റെ വ്രക്ക മാറ്റിവെക്കല്‍ ശസ്ത്രക്രീയയും നടന്നു. കരള്‍ പ്രത്യേക വാഹനത്തില്‍ അമൃത ആശുപത്രിയിലേക്കും, കണ്ണുകള്‍ നേത്ര ബാങ്കിലേക്കും മാറ്റി. അരുണ്‍ ഇന്ന് പലരിലൂടെ തന്‍റെ വിധിയെ മാറ്റിയിരിക്കുന്നു.

കാലം മോശമായി, മോശമായി എന്ന് ശൂന്യതയിലേക്ക് സംസാരിക്കുക മാത്രം ചെയ്യുന്നവരില്‍ നിന്ന് ഭിന്നമായി നില്‍ക്കുന്നു അരുണിന്‍റെ മാതാപിതാക്കള്‍. അവര്‍ പറയുന്നത്, മറ്റാരെയും നോക്കി മാതൃക കാട്ടാനല്ല, മറിച്ചു തങ്ങളെ തന്നെയാണ്. മക്കള്‍ക്ക്‌ നല്ല സാക്ഷ്യം നല്‍കുന്ന കാര്‍ന്നവന്മാര്‍ നിറഞ്ഞു നിന്ന ഒരു കാലത്തില്‍ നിന്ന് ഇപ്പോള്‍ എത്രയോ പിന്നോട്ട് പോയിരിക്കുന്നു. തങ്ങള്‍ വീട്ടില്‍ ഇല്ല, തുടങ്ങിയ കൊച്ചു കൊച്ചു കള്ളങ്ങള്‍ മക്കളെ പറഞ്ഞു ശീലിപ്പിക്കുകയല്ലേ ഇന്ന് മാതാപിതാക്കള്‍. വിതക്കുന്നതേ കൊയ്യൂ എന്നത് ഇന്നും പ്രസക്തമായ ഒരു വചനം. വിളവു മോശമാകുന്നെങ്കില്‍, വിതക്കാരന് അതിലെ പങ്കു വളരെ വലുതാണ്‌. അതിന്‍റെ ഫലം അനുഭവിക്കുന്നതോ സമൂഹവും. സമൂഹത്തില്‍ അത് വീണ്ടും തുടര്‍ച്ചലനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

അല്‍പായുസ്സുള്ള വികാരങ്ങള്‍ക്ക് വേണ്ടി പായുന്നവരല്ലേ നമ്മള്‍‍. സന്തോഷമായാലും, സങ്കടമായാലും ഇതിനൊന്നും ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കപ്പുറം ആയുസ്സില്ല എന്നിരുന്നാലും, വീണ്ടും വീണ്ടും മനസ്സിനെ സന്തോഷിപ്പിക്കാനും,  ഉല്ലസിപ്പിക്കാനും നമ്മള്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ആത്മീയതക്കു വേണ്ടി, ദിവസത്തില്‍ നിമിഷങ്ങള്‍ പോലും മാറ്റി വെക്കാന്‍ നമ്മള്‍ മടിക്കുന്നു. നഷ്ടപ്പെട്ടത് തിരികെ കണ്ടെത്തുന്നവന്‍റെ സന്തോഷം, ആത്മീയത പ്രദാനം ചെയ്യുന്നുണ്ട്. ചിലപ്പോഴൊക്കെ വെറുതെയിരുന്നു ആലോചിക്കാറുണ്ട്. പല വിധ അളവ് കോളുകള്‍ വച്ചും, ജീവിതത്തിന്‍റെ പകുതി ഭാഗം പിന്നിട്ടു കഴിഞ്ഞു. സ്കൂള്‍ കാലഘട്ടത്തില്‍, കോളേജ് ജീവിതത്തില്‍ പൂര്‍ണ്ണ സന്തോഷം തേടി. കോളേജ് പഠന കാലത്ത്, അത് കഴിഞ്ഞു ജോലി കിട്ടുമ്പോഴാണെന്നു തെറ്റിദ്ധരിച്ചു. തീര്‍ച്ചയായും വിവാഹ ശേഷമല്ല എന്ന് മനസ്സിലാക്കുന്നു. സന്തോഷത്തിന്‍റെ വഴികള്‍, ഇപ്പോള്‍ തിരികെ കുട്ടികാലത്തേക്ക്  യാത്ര ചെയ്യുന്നു. പ്രായത്തിന്‍റെ നിഷ്കളങ്കത മാത്രമായിരുന്നോ അന്നത്തെ സമ്പാദ്യം. മറ്റെല്ലാ അളവ് കോളുകള്‍ വച്ചും ഞാന്‍ ഇപ്പോള്‍ മുന്നിലത്രേ. അവയിലേക്ക് എത്താനായിരുന്നോ ഞാന്‍ ഇത്രയും ദൂരം യാത്ര ചെയ്തത്?

നമുക്ക് ഏറ്റവും സുരക്ഷിതമെന്ന് തോന്നുന്ന കാലം നമ്മള്‍ അമ്മയുടെ ഉദരത്തിലിരുന്ന കാലമാവും. അവിടെ നിന്ന് പുറത്തെത്തുന്ന മനുഷ്യന്‍ അതുപോലെയുള്ള സന്തോഷത്തിനും, സമാധാനത്തിനും വേണ്ടിയുള്ള നെട്ടോട്ടത്തില്‍ തന്നെ. എന്നാല്‍ അവ ഒരിടത്തു നിന്നും ലഭിക്കുന്നുമില്ല. ചിലയിടങ്ങള്‍, അതിനോട് സാമ്യമുള്ളവ എന്ന് തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു. ജീവിതത്തിന്‍റെ മുന്നോട്ടു എന്ന് വിചാരിക്കുന്ന കുറച്ചു കാലങ്ങള്‍, വിശേഷിച്ച് അവസാന കാലങ്ങള്‍, നമ്മള്‍ പിന്നോട്ട് യാത്ര ചെയ്തു തുടങ്ങുന്നു. അനശ്വരമായ സമാധാനം, ചിലപ്പോള്‍ മരണ ശേഷം ലഭിക്കുമെന്നും ഇതിലൂടെ കണക്ക് കൂട്ടാം. മരണം എന്നാ പ്രതിഭാസം പൂര്‍ണമായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാത്തിടത്തോളം, മറ്റെന്തു കണ്ടെത്തിയിട്ടും അവന്‍ നിസ്സഹായന്‍ തന്നെ. തിരക്കുകള്‍ വഴി ജീവിതത്തില്‍ നിന്ന് ഒളിച്ചോടി നാമെല്ലാം എത്തുന്നിടം ഒന്ന് തന്നെ.

അല്‍പ സമയത്തിന് ശേഷം ക്രിസ്മസിന്‍റെ വരവറിയിച്ചു കൊണ്ടുള്ള പള്ളിമണികള്‍ മുഴങ്ങും. സന്ദേശങ്ങള്‍ ലോകമെങ്ങും നല്‍കപ്പെടും. യഥാര്‍ത്ഥത്തില്‍ സന്ദേശം നല്‍കുന്നത് അരുണിന്‍റെ മാതാപിതാക്കളെ പോലുള്ള വരാണ്. ഒരു വാക്യം പോലും സംസാരിക്കാതെ അവര്‍ സന്ദേശം നല്‍കികഴിഞ്ഞിരിക്കുന്നു. ആര്‍ത്തിരമ്പുന്ന കടലും ചിലപ്പോള്‍ ശാന്തമാകാറുണ്ട്. വീണ്ടും അല്‍പായുസ്സിയായ ഒരു സന്തോഷ ആഘോഷത്തിനാണോ നമ്മള്‍ തിരി കൊളുത്താന്‍ പോകുന്നത്. അതോ നീണ്ടു നില്‍ക്കുന്ന തിരിച്ചറിവിനോ? നമ്മില്‍നിന്നാരംഭിച്ചു, നമ്മില്‍ തന്നെ അവസാനിക്കേണ്ട ഒന്നാണോ ജീവിതം?

Sunday, December 18, 2011

ഹിഗ്ഗ്സ് ബോസോണ്‍ അഥവാ ദൈവത്തിന്‍റെ കണിക


ഹിഗ്ഗ്സ് ബോസോണ്‍ എന്ന ദൈവത്തിന്‍റെ കണത്തിന്‍റെ നിലനില്‍പ്പിനെ പറ്റി തെളിവുകള്‍ ലഭിച്ചു എന്നത് ശാസ്ത്ര ലോകം കഴിഞ്ഞ ആഴ്ചകളില്‍ വളരെയധികം ചര്‍ച്ച ചെയ്ത ഒരു വിഷയമാണ്. ഇത് എന്താണ് എന്ന് പഠിക്കുവാനാണ് ഞാന്‍ ഇതിലൂടെ ശ്രമിക്കുന്നത്. അല്‍പം ബുദ്ധിമുട്ടുള്ള ഒരു വിഷയമാണെന്ന് ആദ്യമേ സൂചിപ്പിച്ചു കൊള്ളട്ടെ. പ്രപഞ്ചത്തിന്‍റെ എല്ലാ പദാര്‍ത്ഥങ്ങള്‍ക്കും മാസ്സ്(പിണ്ഡം) വരുന്നതെങ്ങനെ എന്നതിനുള്ള ഉത്തരമാണ് ഹിഗ്ഗ്സ് പദാര്‍ത്ഥം. മാസ്സ് എന്നത് ഭാരം അല്ല എന്നത് പ്രത്യേകം ശ്രിദ്ധിക്കേണ്ട ഒരു വസ്തുതയാണ്. ഭാരം എന്നത് മാസ്സുള്ള ഒരു വസ്തുവില്‍ ഭൂമി പ്രയോഗിക്കുന്ന ബലമാണ്. ഇതിനു ഭൂമിയില്‍ നിന്നുള്ള ദൂരത്തിനും, മറ്റു സാഹചര്യങ്ങള്‍ക്കും അനുസരിച്ച് മാറ്റമുണ്ടാകും. എന്നാല്‍ മാസ്സ് പ്രപഞ്ചത്തില്‍ എല്ലായിടത്തും ഏറെക്കുറെ സ്ഥിരമായി നിലനില്‍ക്കുന്നു. ശൂന്യാകാശത്ത് ചെല്ലുന്ന ഒരു വ്യക്തിക്ക് ഭാരക്കുറവുണ്ടാകുമെങ്കിലും, പിണ്ഡം മാറുന്നില്ല എന്നത് ഏവര്‍ക്കും അറിവുണ്ടാകുമല്ലോ. അതിനാല്‍ തന്നെ, മാസ്സ് എന്നത് വിശദീകരിച്ചിരിക്കുന്നത്, നിശ്ചലാവസ്തയിലോ സഞ്ചാരവസ്ഥയിലോ ഇരിക്കുന്ന ഒരു വസ്തു അതിന്‍റെ ആ അവസ്ഥ മാറ്റാന്‍ ശ്രമിക്കുമ്പോള്‍ എത്രമാത്രം പ്രതിരോധം സൃഷ്ടിക്കുമോ, അതാണ്‌ അതിന്‍റെ മാസ്സിന്‍റെ അളവ്. ചുരുക്കി പറഞ്ഞാല്‍, ഒരു വസ്തുവിലുള്ള പദാര്‍ത്ഥങ്ങളുടെ ആകെ തുകയാണ് അതിന്‍റെ മാസ്സ്. അപ്പോള്‍ ഉയരുന്ന മറ്റൊരു ചോദ്യം ഒരു വസ്തുവിന് മാസ്സ് എങ്ങനെ ഉണ്ടാകുന്നു എന്നതാണ്?

ഇവയെ പറ്റി ശരിയായി മനസ്സിലാക്കാന്‍ നമുക്ക് particle physicsലെ standard modelനെ പറ്റി അല്‍പ്പം മനസ്സിലാക്കേണ്ടതുണ്ട്. ഊര്‍ജ്ജതന്ത്രത്തിന്‍റെ അടിസ്ഥാന ലക്‌ഷ്യം എന്നത് എല്ലാത്തരം പദാര്‍ത്ഥ ഊര്‍ജ്ജ interactionsഉം ഒരു അടിസ്ഥാന നിയമം വഴി വിശദീകരിക്കുക എന്നതാണ്. എന്ന് വച്ചാല്‍, ഊര്‍ജ്ജവും, പദാര്‍ത്ഥവും തമ്മില്‍ രൂപഭേദം മാറാന്‍ കഴിയുമെന്ന് e=mc^2 എന്ന പ്രസിദ്ധ സമവാക്യം വഴി einstein തെളിയിച്ചിട്ടുണ്ട്. ഇത് മാത്രമല്ല, പദാര്‍ത്ഥങ്ങള്‍ക്കുള്ളില്‍ തന്നെ ധാരാളം interactionsഉം ഊര്‍ജ്ജ കൈമാറ്റങ്ങളും നടക്കുന്നുണ്ട്. ഇവയെ ഫലപ്രദമായി വിശദീകരിക്കണമെങ്കില്‍, ഒരു അടിസ്ഥാന മോഡല്‍ വേണം. ഇതാണ് standard model of particle physics.

ഏതൊരു വസ്തുവും ഉണ്ടാക്കപ്പെട്ടിരിക്കുന്നത് ആറ്റം വഴിയാണ്. ആറ്റത്തിനുള്ളില്‍ പ്രധാനമായുള്ളത് proton, neutron, electron എന്നിവയാണ്. ഇതില്‍ proton, neutron എന്നിവ വീണ്ടും വിഭജിക്കാന്‍ കഴിയുന്ന പദാര്‍ത്ഥങ്ങളാണെന്നു standard model തെളിയിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ പ്രപഞ്ചത്തിലെ വിഭജിക്കാന്‍ കഴിയാത്ത, അടിസ്ഥാന കണങ്ങള്‍ ഏവ എന്നതിന്‍റെ ഉത്തരമാണ് standard model. പ്രപഞ്ചത്തിലെ അടിസ്ഥാന കണങ്ങള്‍ ആണ് fermions, gauge bosons and higgs boson എന്നിവ. ഈ modelല്‍ അടിസ്ഥാനപരമായി 3 force കള്‍ ആണ് ഉള്ളതായി പറയുന്നത്. ഇവ nuclear strong force, nuclear weak force, electromagnetic force എന്നിവയാണ്.

fermionകള്‍ എന്നത് pauli's exclusion principle അനുസരിക്കുന്ന അടിസ്ഥാന കണങ്ങളാണ്. എന്ന് വച്ചാല്‍, ഒരേ ഊര്‍ജ്ജാവസ്ഥ ഒരേ സമയം ഒന്നില്‍ കൂടുതല്‍ fermionകള്‍ക്കു കൈ വരിക്കാന്‍ സാധിക്കില്ല. അതിനാല്‍ തന്നെ matterന്‍റെ അടിസ്ഥാന കണങ്ങളാണ് fermions. നമ്മുടെ ആറ്റത്തിനുള്ളില്‍electronകള്‍ പല ഊര്‍ജ്ജ ബാന്ടുകളില്‍ നിലനില്‍ക്കുന്നു എന്നത് കെമിസ്ട്രിയില്‍ പഠിച്ചത് ഓര്‍ക്കുന്നുണ്ടാവുമല്ലോ. അതിനു കാരണം electronകള്‍ fermionകള്‍ ആയതുകൊണ്ടാണ്. fermionകളില്‍ പ്രധാനമായി ഉള്ളത് 6 quarks and 6 leptons ആണ്. quarkക്കുകള്‍ക്ക് കളര്‍ ചാര്‍ജ്ജുകള്‍ ഉണ്ട്. അതായത് വിരുദ്ധ ചാര്‍ജ്ജോ സ്പിനോ ഉള്ള quarkക്കുകള്‍ കൂടി ചേര്‍ന്നാണ് nuclear strong force ഉണ്ടാക്കുന്നത്‌. electron ഉള്‍പ്പെടെ 6 പദാര്‍ത്ഥങ്ങളാണ് leptonകളില്‍ പെടുന്നത്. ഇവയാണ്  nuclear weak forceനു ആധാരം.

gauge bosons, bose-einstein stastics അനുസരിക്കുകയും, pauli's exclusion principle നിരാകരിക്കുകയും ചെയ്യുന്ന അടിസ്ഥാന കണങ്ങളാണ്. അതായത് ഒന്നില്‍ കൂടുതല്‍ ബോസോണുകള്‍ക്ക് ഒരേ സമയം ഒരേ ഊര്‍ജ്ജാവസ്ഥ കൈ വരിക്കാന്‍ സാധിക്കും. അതിനാല്‍ തന്നെ energyയുടെ അടിസ്ഥാന കണങ്ങളാണ് gauge bosons.പദാര്‍ത്ഥങ്ങള്‍ക്കിടയില്‍ ഊര്‍ജ്ജം കൈമാറ്റം ചെയ്യുന്നത്  bosons ആണ്. ഇവയാണ് electric, magnetic, gravitation  fieldകള്‍ വഴിയുള്ള ഊര്‍ജ്ജ കൈമാറ്റത്തിന്റെ അടിസ്ഥാന കണങ്ങള്‍. ഇവയില്‍ പ്രധാനമായി ഉള്ളത് പ്രകാശത്തിന്‍റെ അടിസ്ഥാന കണമായ photon, weak forcinuനു കാരണക്കാരായ W+, W-, Z bosons, strong forceന്‍റെ ശിലയായ quarkന്‍റെ ഉള്ളില്‍ ഊര്‍ജ്ജ കൈമാറ്റം നടത്തുന്ന gluons എന്നിവയാണ്.

ഇനിയാണ് ഈ modelല്‍ ഇതുവരെ കണ്ടെത്താന്‍ സാധിക്കാത്ത, എന്നാല്‍ ഈ അടിസ്ഥാന പദാര്‍ത്ഥങ്ങള്‍ക്ക് മാസ്സ് ലഭിക്കാന്‍ കാരണഭൂതനായ higgs boson വരുന്നത്. മുകളില്‍ പറഞ്ഞ അടിസ്ഥാന പദാര്‍ത്ഥങ്ങളില്‍ photonu മാത്രം മാസ്സ് ഇല്ല. മറ്റു bosonകള്‍ക്ക് ഉണ്ട് താനും. ഇത് വിശദീകരിക്കാന്‍ higgs bosonനു സാധിക്കും. നമ്മുടെ ഈ പ്രപഞ്ചം മുഴുവന്‍ higgs fieldന്‍റെ സാന്നിധ്യം ഉണ്ട്. അതായത്, പ്രപഞ്ചത്തില്‍ ഒരിടത്ത് പോലും higgs fieldന്‍റെ probability പൂജ്യം ആവുന്നില്ല എന്ന് മറ്റൊരു രീതിയില്‍ പറയാം. ഈ fieldനെ നമ്മുടെ electric field, magnetic field എന്നിവയുടെ മറ്റൊരു വകഭേദമായി മനസ്സിലാക്കിയാല്‍ മതി. higgs boson എന്നത് ഈ fieldന്‍റെ അടിസ്ഥാന കണം അഥവാ quantum ആണ്. ഇനി പദാര്‍ത്ഥങ്ങള്‍ക്ക് മാസ്സ് ഉണ്ടാവുന്നത് എങ്ങനെ എന്ന് നോക്കാം. പ്രപഞ്ചത്തിലെ മുകളില്‍ പറഞ്ഞ എല്ലാ അടിസ്ഥാനകണങ്ങളും പ്രകാശത്തിന്‍റെ വേഗതയില്‍ സഞ്ചരിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇവ മുകളില്‍ പറഞ്ഞ higgs fieldമായി higgs boson വഴി interact ചെയ്യുന്നു. ഇതില്‍ ചില കണങ്ങള്‍ കൂടുതല്‍ interact ചെയ്യുന്നു, അതിനാല്‍ അവക്ക് മാസ്സ് കൂടുന്നു. higgs boson എന്നത് ഭാരമേറിയ ഒരു പദാര്‍ഥമാണ്. വളരെ വേഗം ഉരുണ്ടു പോകുന്ന ഒരു നാണയം തേനിലൂടെ ഉരുളന്നതിനോട്, നമുക്ക് പദാര്‍ഥങ്ങള്‍ higgs fieldമായി interact ചെയ്യുന്നതിനെ ഉപമിക്കാം. അതോടെ, അവയുടെ സഞ്ചാരത്തിന് തടസ്സം നേരിടുന്നു. അങ്ങനെ അവക്ക് inertia (നിശ്ചലാവസ്ഥയില്‍ നിന്ന് സഞ്ചാരവസ്ഥയിലെക്കോ, തിരിച്ചോ പോകുന്നതിനു ഒരു പദാര്‍ത്ഥം കാണിക്കുന്ന തടസ്സം) ഉണ്ടാവുകയും, അവ മാസ്സുള്ള ഒരു പദാര്‍ത്ഥമാവുകയും ചെയ്യുന്നു. higgs bosonകള്‍ അടിസ്ഥാന പദാര്‍ഥങ്ങളുമായി നടത്തുന്ന interactions വഴിയാണ് അവയ്ക്ക് മാസ്സ് ലഭിക്കുന്നത് എന്ന് ചുരുക്കി പറയാം.

higgs bosonനെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. അതിനുള്ള കാരണം ഇവയാണ്. ആണവ റിയാക്ടറുകളും ബോംബുകളും matterനെ energy ആക്കി മാറ്റിയാണ് പ്രവര്‍ത്തിക്കുന്നത് എന്നത് അറിവുണ്ടാകുമല്ലോ. കുറച്ചു matterല്‍ നിന്ന് അനേകം ഊര്‍ജ്ജം ഉണ്ടാക്കാന്‍ സാധിക്കും (e=mc^2). higgs bosonനെ കൃത്രിമമായി സൃഷ്ടിച്ചെടുക്കാന്‍ ഇതിന്‍റെ നേര്‍ വിപരീത പ്രക്രിയ ആണ് നടത്തുന്നത്. higgs bosonന്‍റെ മാസ്സ് protonന്‍റെ മാസ്സിന്റെ 200 ഇരട്ടിയാണ്. അതിനാല്‍ തന്നെ ഭാരമേറിയ ഒരു പദാര്‍ത്ഥം ഊര്‍ജ്ജത്തില്‍ നിന്ന് സൃഷ്ടിക്കണമെങ്കില്‍, അത്രയേറെ ഊര്‍ജ്ജത്തിലേക്ക് പദാര്‍ത്ഥങ്ങളെ കൊണ്ട് പോകാന്‍ സാധിക്കുന്ന aacelerator ആവശ്യമാണ്‌. ഇതിനുള്ള ചെലവ് വളരെയധികമാണ്. ലോകത്ത് വളരെ ചുരുക്കം സ്ഥലങ്ങളിലെ ഇത് നടത്താന്‍ സാധിക്കൂ. ഒപ്പം higgs boson വളരെ ചുരുങ്ങിയ സമയം മാത്രമേ നിലനില്‍ക്കൂ. അതിനാല്‍ അവയെ കണ്ടെത്താന്‍, വളരെ sensitivity കൂടിയ detector ആവശ്യമാണ്‌.

ഇവയെ ദൈവത്തിന്‍റെ കണിക എന്ന് വിളിക്കുന്നതിനു കാരണം, ഇവയാണ് particle physicsന്‍റെ അടിസ്ഥാന കണിക എന്നതാണ്. ഇതിലൂടെ മാത്രമേ പദാര്‍ത്ഥങ്ങളുടെ അടിസ്ഥാനമായ മാസ്സ് വിശദീകരിക്കാന്‍ സാധിക്കുന്നുള്ളൂ. നമ്മുടെ ഇന്ന് വരെയുള്ള അറിവ് വച്ച്, പ്രപഞ്ചത്തിന്‍റെ നിലനില്‍പ്പിന്‍റെ തന്നെ അടിസ്ഥാനം ഈ പദാര്‍ത്ഥമാണ്. ശാസ്ത്രത്തിന്‍റെ പല തത്വങ്ങളും വളരെയധികം ആകാംക്ഷ ജനിപ്പിക്കുന്നു. ശാസ്ത്രം പ്രപഞ്ചത്തെ അറിയാന്‍ ശ്രമിക്കുന്നു, അതുവഴി നമ്മെ തന്നെയും.

Sunday, December 11, 2011

അണ നിറയുന്ന ആശങ്ക


സമൂഹത്തില്‍ ഭീതിയുടെ അന്തരീക്ഷം വിതച്ചു കൊണ്ട് മുല്ലപ്പെരിയാര് ഡാം‍, ഡയോക്ലീസിന്‍റെ വാള്‍ പോലെ മലയാളിയുടെ മനസ്സില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഭീതിയില്‍ അന്തിയുറങ്ങുന്ന ഒരു പുതു തലമുറയെ സമ്മാനിക്കാനല്ലാതെ ഡാം കൊണ്ട് കേരളത്തിന്‌ മറ്റു പ്രയോജനമൊന്നും ലഭിച്ചിട്ടില്ല. സാമൂഹീകമായ ഒരു വിപത്ത് അതിന്‍റെ അനിവാര്യമായ അന്ത്യത്തിലേക്കടുക്കുമ്പോള്‍, ജനങ്ങള്‍ പ്രതികരിച്ചു തുടങ്ങിയിക്കുന്നു. ജീവനെങ്കിലും സംരക്ഷണം നല്‍കണം എന്ന വളരെ സാധാരണമായ ആവശ്യം ഉന്നയിച്ചുള്ള ആ പ്രക്ഷോഭങ്ങളില്‍ ഞാനും ഇതിലൂടെ പങ്കു ചേരുന്നു.

മുല്ലപ്പെരിയാര്‍ ഡാം എന്നത് മുല്ലയാറും പെരിയാറും കൂടിച്ചേരുന്ന പ്രദേശത്ത് ലൈം സ്ടോണും, സുര്‍ഖിയും ഉപയോഗിച്ച് കെട്ടിയിരിക്കുന്ന ഒരു ഗ്രാവിറ്റി ഡാം ആണ്. എന്ന് വച്ചാല്‍ സ്വന്തം ഭാരമാണ് ഈ ഡാം ജലത്തിന്‍റെ പ്രവാഹത്തെ തടഞ്ഞു നിര്‍ത്താന്‍ വിനിയോഗിക്കുന്നത്. ജലസമ്പുഷ്ടമായ പെരിയാര്‍ നദിയില്‍ നിന്നും, തമിഴ്‌ നാട്ടില്‍ കിഴക്കോട്ടൊഴുകുന്ന വൈഗൈ നദിയിലേക്ക് ജലമെത്തിക്കാനുള്ളൊരു പദ്ധതി ആദ്യം തുടങ്ങി വച്ചത് 1789ല്‍ രാമനാട് രാജാവിന്‍റെ മന്ത്രിയായിരുന്ന പ്രദാനി പിള്ളയാണ്.അവസാനം ഇത് നിര്‍മിക്കപ്പെടുന്നത്, മേജര്‍ ജോണ്‍ പെന്നികുക്ക് എന്ന സായിപ്പിന്‍റെ കാലത്തും. 1886 ഒക്ടോബര്‍ 26നു തിരുവതാംകൂര്‍ മഹാരാജാവായ വിശാകം തിരുനാള്‍ രാമവര്‍മയും ബ്രിട്ടീഷ്‌ സ്റ്റേറ്റ് സെക്രട്ടറിയും തമ്മില്‍ 999 വര്‍ഷത്തേക്ക് സ്ഥലം കൈമാറ്റം ചെയ്തുകൊണ്ടുള്ള പാട്ട കരാറില്‍ ഒപ്പിടുകയുണ്ടായി.അതനുസരിച്ച് 8100 ഏക്കര്‍ ഭൂമി, ഏക്കര്‍ ഒന്നിന് അഞ്ചു രൂപ പ്രതിവര്‍ഷം പാട്ടവ്യവസ്ഥയില്‍ നല്‍കി. സ്വാതന്ത്ര്യത്തിനു ശേഷം റദ്ദാക്കപ്പെട്ട ഈ കരാര്‍ 1970ല്‍ അച്യുത മേനോന്‍ മന്ത്രിസഭയുടെ കാലത്താണ് വീണ്ടും ഒപ്പിടുന്നത്.

ഡാം ഉണ്ടാകുന്നതിനു മുമ്പ് തമിഴ് നാടിന്‍റെ തെക്കന്‍ ജില്ലകളായ തേനി, മധുര എന്നിവിടങ്ങളിലൊക്കെ വളരെ ഭീതിതമായ ഒരു അന്തരീക്ഷമാണ് നിലനിന്നിരുന്നതെന്ന് മനസ്സിലാക്കുന്നു. മഴ നിഴല്‍ പ്രദേശങ്ങളില്‍ പെടുന്ന ഈ സ്ഥലങ്ങള്‍ അന്ന് തസ്കര ഗ്രാമങ്ങള്‍ ആയിരുന്നു. ജീവിതത്തിന്‍റെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാനാവാതെ കഷ്ടപ്പെടുന്ന ഒരു തലമുറ, ജീവിക്കാന്‍ വേണ്ടി എന്തും ചെയ്യുന്ന ഒരു അവസ്ഥയിലേക്ക് മാറുന്ന സമയത്താണ് ഡാമിന്‍റെ ഉദയം. പ്രാണ വായുവിന് തുല്യം പ്രാധാന്യം കല്‍പ്പിക്കാവുന്ന ശുദ്ധജലം, അവരുടെ ജീവിതങ്ങളെ തന്നെയാണ് മാറ്റി മറിച്ചത്. ഇന്ന് ഏകദേശം 4500 ഹെക്ടര്‍ പ്രദേശമാണ് അവര്‍ ഈ ജലം കൊണ്ട്, പോന്നു വിളയിക്കുന്നത്. പണ്ടത്തെ പോലെ തന്നെ ഇന്നും തമിഴന്‍റെ അദ്ധ്വാന ശീലത്തെ അസൂയയോടു കൂടിയേ നമുക്ക് നോക്കാനാവുന്നുള്ളു. അതിനാല്‍ തന്നെ ജലം എന്നത് വൈകാരികമായ ഒരു വസ്തു കൂടിയാണ് അവര്‍ക്ക്.

നമുക്ക് ആവശ്യത്തിനുള്ള ഒരു വസ്തുവും ജലം മാത്രമാണ്. നമ്മുടെ ജലം തമിഴ്‌ സഹോദരങ്ങള്‍ക്ക് പങ്കു വയ്ക്കുന്നതിനെതിരെ‍, കഴിഞ്ഞ 110 വര്‍ഷമായി ഒരു മലയാളി പോലും ശബ്ദമുയര്‍ത്തിയിട്ടില്ല എന്നത് അവര്‍ മനസ്സിലാക്കേണ്ട ഒരു വസ്തുതയാണ്. ഇവിടെ വിഷയം ഡാമിലെ വെള്ളമല്ല, ഡാം തന്നെയാണ്. വില്ലന്‍, ഭൂമി കുലുക്കവും. സീസ്മിക് ആക്റ്റീവ്, അഥവാ ഭൂകമ്പ സാധ്യതയുള്ള ഒരു പ്രദേശത്താണ് ഡാം സ്ഥിതി ചെയ്യുന്നത്. മാസത്തില്‍ ഒരിക്കല്‍ എന്ന ഭീകരമായ തോതില്‍ ഈ പ്രദേശങ്ങളില്‍ ഭൂമി കുലുക്കം അനുഭവപ്പെടുന്നുമുണ്ട്. ഐഐറ്റി റൂര്‍ക്കിയുടെ വിദഗ്ധ പഠനത്തില്‍, റിച്ചര്‍ സ്കെയിലില്‍ ആറില്‍ കൂടുതലുള്ള ഒരു ഭൂമി കുലുക്കം വന്നാല്‍, പിന്നീട് സംഭവിക്കുന്നത് ചരിത്രമായി മാറും. ഇത്രയും ആര്‍ക്കു വേണമെങ്കിലും പരിശോദിക്കാവുന്ന വസ്തുതകള്‍. ഇനി തമിഴരോടായി ചില ചോദ്യങ്ങള്‍.

റിച്ചര്‍ സ്കെയിലില്‍ മൂന്നു വരെയുള്ള ഭൂമി കുലുക്കങ്ങള്‍ സ്ഥിരമായി ഉണ്ടാകുന്ന ഒരു സ്ഥലത്ത്
ഒരിക്കലും ആറില്‍ കൂടുതല്‍ ഉണ്ടാവില്ല എന്ന് ഒരുറപ്പു തരാന്‍ നിങ്ങള്‍ക്കാവുമോ?

ഇല്ലെങ്കില്‍, തങ്ങളുടെ ജീവിതം എന്നു വരെ എന്ന ഭീതിയില്‍ ജീവിതകാലം മുഴുവന്‍ കഴിയാന്‍ വിധിക്കപ്പെട്ട ഒരു ജനസമൂഹമാണോ നിങ്ങള്‍ സഹോദരന്മാര്‍ എന്ന് വിളിക്കുന്ന മലയാളികള്‍?

ഭൂമി കുലുക്കങ്ങള്‍ രൂക്ഷമാകുന്ന ഈ സമയത്ത്, ഡാം സുരക്ഷിതമെന്ന് തെളിയിക്കാന്‍ അതിന്‍റെ താഴ്വരിയിലേക്ക് താമസം മാറ്റാന്‍, ഇതിനു വേണ്ടി ഘോരം ഘോരം വാദിക്കുന്ന നിങ്ങളുടെ ഏതെങ്കിലും നേതാക്കള്‍ തയാറാവുമോ?

വെള്ളം നിങ്ങളുടെ ജീവല്‍ പ്രശനമാണെന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു. അതില്ലെങ്കില്‍ നിങ്ങളുടെ ജീവിതം അവസാനിക്കുമെന്നും ഞങള്‍ അറിയുന്നു. ഡാം തകര്‍ന്നു അതില്‍ ഒരു മലയാളി എങ്കിലും മരിച്ചാല്‍, പിന്നെ നിങ്ങള്‍ക്ക് കേരളത്തിലെ ഏതെങ്കിലും നദിയില്‍ നിന്ന് ഒരു തുള്ളി ജലം വിട്ടു തരാന്‍  മലയാളി തയാറാകുമോ?

ഒന്ന് മനസ്സിലാക്കുക, ഞങ്ങളുടെ ജീവിതങ്ങള്‍ തകരുന്നതിനോപ്പം നിങ്ങളും ഉണ്ടാവും, നന്നായാലും അങ്ങനെ തന്നെ.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുത്തുകൊള്ളാം എന്ന് സത്യപ്രതിഞ്ഞ ചെയ്തു ഇരിക്കുന്നവരും കസേര നോക്കി ഇരിക്കുന്നവരും ഒരു കാര്യം മനസ്സിലാക്കുക. ഞങ്ങളുടെ ജീവിതങ്ങള്‍ അപകടത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ഞങ്ങളെ സഹായിക്കാന്‍ നിങ്ങള്‍ക്ക് നിയമപരമായ ബാധ്യതയുമുണ്ട്. ഒന്നുകില്‍ നിങ്ങള്‍ക്ക് ഞങ്ങളെ സഹായിക്കാം. അല്ലെങ്കില്‍ എല്ലാം നിശബ്ദമായി നോക്കി, ഞാന്‍ ഈ നാട്ടുകാരനല്ല എന്ന് ഭാവിക്കാം. അല്ലെങ്കില്‍ എ.ജിയും, പരമേശ്വരനും ഒക്കെ ചെയ്യുന്നത് പോലെ നിങ്ങളുടെ സ്ഥിരം രാഷ്ട്രീയ കരുനീക്കങ്ങള്‍ നടത്താം. പക്ഷെ ജനം എന്നത് തീരെ കഴുതകളായിരുന്ന ഒരു കാലം അങ്ങ് പണ്ട്. കാര്യങ്ങള്‍ ഞങ്ങളും മനസ്സിലാക്കുന്നു എന്ന് അറിയുക.

അടുത്തിടെ ഇതിനെ പറ്റിയുള്ള ഒരു ചര്‍ച്ചയില്‍ ഒരു ദേശീയ മാധ്യമം നമ്മുടെ ഒരു എം.പിയോട് ചോദിക്കുകയുണ്ടായി, ഇതൊരു ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായതുകൊണ്ടാണോ സര്‍ക്കാര്‍ ഇത്രയും കോലാഹലം ഉണ്ടാക്കുന്നത്‌ എന്ന്‍? ദുരന്തം എന്നാണു എന്ന് പേടിച്ചിരിക്കുന്ന ഒരു ജനത്തെ പോലും മതത്തിന്‍റെയും, ജാതിയുടെയും പേരില്‍ കീറി മുറിക്കുന്ന, ജനാധിപത്യത്തിലെ നാലാം തൂണ്‌ എന്ന് സ്വയം അവകാശപ്പെടുന്ന നിങ്ങളുടെ ധാര്‍മികതയുടെ മുഖത്ത്, ഞാന്‍ അതിന്‍റെ അര്‍ഹിക്കുന്ന അവജ്ഞയോടെ എന്‍റെ രോഷം എന്ന ചെരിപ്പു വയ്ക്കുന്നു. ഭൂരിപക്ഷം മാധ്യമങ്ങളും ഇതില്‍ ക്രിയാത്മകമായ ഒരു നിലപാടെടുക്കുമ്പോള്‍ ഇത്തരം ചില ഇത്തിള്‍കണ്ണികള്‍ സമൂഹത്തിനു എന്ത് പ്രയോജനം ഉണ്ടാക്കുന്നു എന്നത് ചിന്തനീയം.

ഈ കരാറിനു മറ്റൊരു പ്രത്യേകതയുള്ളതായി നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ഈ കരാറില്‍ ആനുകൂല്യങ്ങളെല്ലാം ഒരു വശത്തും, അതിന്‍റെ പ്രത്യാഘാതങ്ങള്‍ മുഴുവന്‍ പേറേണ്ടത് മറു ഭാഗവുമാണ്. അത് ധര്‍മ്മം ആകുന്നില്ല. ധര്‍മ്മത്തിനു നിരക്കാത്തത് അധിക കാലം നിലനില്‍ക്കുകയുമില്ല. തമിഴ്‌ സഹോദരങ്ങളെ, നിങ്ങള്‍ക്കുള്ള ജലം ഇവിടെയുണ്ട്. അതിനിയും നിങ്ങള്‍ക്ക് തന്നെയുള്ളതാണ്. ഞങ്ങളുടെ സഹോദരന്മാരെന്നു പ്രഖ്യാപിക്കുന്ന നിങ്ങള്‍, ഞങ്ങളുടെ ഒരാവശ്യ സമയത്ത് ഞങ്ങള്‍ക്കൊപ്പമുണ്ട് എന്ന് വിശ്വസിക്കുന്നു. രാഷ്ട്രീയക്കാര്‍ ഒഴികെയുള്ള തമിഴര്‍ ഇത് മനസ്സില്ലാക്കുന്നു എന്നും കരുതുന്നു. പുലി വരുന്നേ, പുലി എന്ന് പറഞ്ഞു ഒരു നാള്‍ പുലി വരും, അന്ന് പക്ഷെ......

Saturday, December 3, 2011

ചിരി എന്ന ആശയം


മനുഷ്യന്‍റെ പുറംവാതിലുകളാണ് വികാരങ്ങള്‍. അവ മാറിയും മറിഞ്ഞും നമ്മുടെ ഉള്ളിനെയും ചുറ്റുപാടിനെയും കൂടുതല്‍ സന്തോഷപരമോ, സങ്കടപരമോ ഒക്കെ ആക്കുന്നു. ചുറ്റുപാടുകളിലേക്ക് ബന്ധങ്ങള്‍ ഉണ്ടാക്കുന്നതും  അവ തന്നെ. വികാരങ്ങള്‍ എന്ന പാതയിലൂടെ മനുഷ്യര്‍ പ്രാഥമീക ആശയങ്ങള്‍ കൈമാറുന്നു. വികാരങ്ങള്‍  യഥാര്‍ത്ഥമായി നമ്മുടെ മുഖത്ത് പ്രതിഫലിപ്പിക്കുന്നതും ഒരു കഴിവ് തന്നെ. അവയില്‍ കാപട്യം നിറയുമ്പോള്‍, ചുറ്റുപാടുകളും അതിനാല്‍ നിറക്കപ്പെടുന്നു. ചിരി ഒരു വികാരമാണോ എന്നറിയില്ല. എന്നാല്‍ അനുഗ്രഹീതര്‍ക്ക് അതൊരു അലങ്കാരമാണെന്നു വായിച്ചതോര്‍ക്കുന്നു.

കോശങ്ങളില്‍ മാറ്റം വരുത്താന്‍ ചിരിക്ക് സാധിക്കുമെന്ന് ഗവേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. വൈറസുകളോട് പോരാടുന്ന കോശങ്ങള്‍ സജീവമാകുകയും, പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഫലിതങ്ങള്‍ പറയുന്നതും,കേള്‍ക്കുന്നതും പ്രയോജനപ്രദം തന്നെ. അതുവഴി, ചിരി ഉയരുമ്പോള്‍ തലച്ചോറിന്‍റെ തരംഗ വീഥികള്‍ സജീവമാകുന്നു. ഉറക്കെ ചിരിക്കുമ്പോള്‍ പല വേദനകള്‍ക്കും ശമനം അനുഭവപ്പെടുമെന്നും കണ്ടെത്തിയിരിക്കുന്നു. മേക്സിക്കോയിലെ പ്രധാന കാന്‍സര്‍ ചികല്‍സാ കേന്ദ്രമായ ഒയാസിസ്‌ ഓഫ് ഹോപില്‍ ചികല്‍സാക്രമത്തില്‍ മുപ്പതു വര്‍ഷമായി ചിരി ഒരു പ്രധാന ഇനമായി ഉപയോഗിച്ച് വരുന്നു. അത് വളരെ ഫലപ്രദമാണെന്നു അവിടുത്തെ ഡോക്ടേഴ്സ് സാക്ഷ്യപ്പെടുത്തുന്നു.

പ്രശസ്ത ഗവേഷകനായ ലീ ബെര്‍ക്ക്‌ സാക്ഷ്യപ്പെടുത്തുന്നത് ഇപ്രകാരം, "മാനസീകവും ശാരീരികവുമായ നന്മയുടെ അനുഭവം വരുത്താന്‍ ചിരിക്ക് കഴിയും. രക്തചംക്രമണം വര്‍ധിപ്പിക്കുന്നു. ദഹനം എളുപ്പമാക്കുന്നു. രക്തസമ്മര്‍ദം കുറക്കുകയും, പേശീമര്‍ദ്ദം ലഘൂകരിക്കുകയും ചെയ്യുന്നു". മറ്റൊരു ഗവേഷകനായ നോര്‍മന്‍ കസിന്‍സ്‌ സ്വന്തം ജീവിതത്തില്‍ നിന്നാണ് ചിരിയുടെ ശക്തി തിരിച്ചറിഞ്ഞത്. തന്‍റെ രോഗ ശമനത്തിന് ചിരി ഏറെ സഹായിച്ചതായി അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇപ്രകാരം അഭിപ്രായങ്ങള്‍ നിരവധിയാണ്. സ്വാഭാവീക ചിരി കുറഞ്ഞു വരുന്നൊരു സമൂഹത്തില്‍, രോഗങ്ങള്‍ക്കെതിരെയെങ്കിലും ചിരികള്‍ സൃഷ്ടിക്കപ്പെടട്ടെ.

ജീവിതം ഒരാവര്‍ത്തനമാണ്. സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും ചിലപ്പോള്‍ മാറിയേക്കാം. ആവര്‍ത്തിക്കപെടാത്തതായ ദിവസങ്ങള്‍ നമ്മുടെ ജീവിതത്തില്‍ തുലോം കുറവായിരിക്കും. ആവര്‍ത്തിക്കപ്പെടാത്തതെന്നു കരുതപ്പെടുന്ന ഇപ്രകാരമുള്ള ദിവസങ്ങളാവും നമ്മുടെ ഏറ്റവും ഓര്‍മയുള്ള ദിവസങ്ങളും. ചുറ്റുപാടുമായി ബന്ധങ്ങള്‍ ഇല്ലാതെ നടക്കുന്ന ഒരു വ്യക്തിക്ക് ആവര്‍ത്തനദിനങ്ങള്‍ വളരെ കൂടി നില്‍ക്കും. മാഹാന്മാരെല്ലാം തങ്ങളുടെ ജീവിതത്തിലെ ഈ ആവര്‍ത്തനത്തെ ചുറ്റുപാടുമായുള്ള പുതിയ പുതിയ കെട്ടുപാടുകളിലൂടെ, മാറ്റാന്‍ ശ്രമിച്ചിരുന്നു. ചിരിയാണ് ഇവരില്‍ പലരും ഇതിനായി ഉപയോഗിച്ചിരുന്നത്. പകല്‍ മുതല്‍ സന്ധ്യ വരെ മനുഷ്യന്‍ പ്രതിസന്ധികളോട് മത്സരിച്ചു കൊണ്ടിരിക്കുന്നു. ഈ പ്രതിസന്ധികള്‍ രൂപവും ഭാവവും മാറി കുഞ്ഞന്മാരും വമ്പന്മാരുമായി വരുന്നു. ഇവയില്‍ പലതിനെയും നേരിടാന്‍ നിസ്സഹായനെന്നു കരുതപ്പെടുന്ന ഒരു ചിരിക്ക് സാധിക്കും.

ശാസ്ത്രത്തിന്‍റെ ഒരു ചെറു തത്വം കടമെടുത്താല്‍ ലോകത്ത് പദാര്‍ത്ഥവും ഊര്‍ജ്ജവും സൃഷ്ടിക്കപ്പെടുന്നില്ല. ആദിമ കാലം മുതലുള്ളതിനു രൂപമാറ്റം സംഭാവിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. അമ്മയുടെ ഉദരത്തില്‍ നമ്മള്‍ വളര്‍ച്ച പ്രാപിക്കുന്നത് ഈ ഭൂമിയില്‍ നിന്ന്‍ കൈക്കൊള്ളുന്ന ഊര്‍ജത്തില്‍ നിന്നും പദാര്‍ത്ഥത്തില്‍ നിന്നുമാണ്. അതിനു ശേഷം വളരുന്നതും അങ്ങനെ തന്നെ. ചുരുക്കത്തില്‍ നമ്മള്‍ ഈ ഭൂമിയിലെ പദാര്‍ഥത്തിന്‍റെ ഒരു രൂപമാറ്റം മാത്രം. നമ്മുടെ മുന്‍തലമുറകള്‍ ജീവിച്ചു മരണമടഞ്ഞു ലയിച്ചു ചേര്‍ന്നതും ഈ ഭൂമിയിലേക്ക്. അപ്പോള്‍ നമ്മുടെ മുന്‍ തലമുറകലില്‍ ഉണ്ടായിരുന്ന പദാര്‍ത്ഥങ്ങള്‍ അല്പമെങ്കിലും നമ്മുടെ ശരീരത്തിലും ഉണ്ടാവില്ലേ. എന്‍റെ കാലിലെ ഒരു കോശം ചിലപ്പോള്‍ തലമുറകള്‍ക്ക് മുമ്പുള്ള ഒരു വ്യക്തിയുടേതില്‍ ഉണ്ടായിരുന്ന പദാര്‍ത്ഥമാവാം. നമ്മുടെ ചുറ്റുപാടും കാണപ്പെടുന്ന വ്യക്തികളിലും അങ്ങനെ തന്നെ. പല തലമുറകളുടെയും പദാര്‍ത്ഥങ്ങള്‍ നമ്മളുടെ ഉള്ളിലുണ്ടെങ്കില്‍, നമ്മളെല്ലാം യഥാര്‍ത്തമായ അര്‍ത്ഥത്തില്‍  ബന്ധുക്കള്‍ അല്ലെ. ചുറ്റുപാടും കാണുന്ന ഭിക്ഷക്കാര്‍ മുതല്‍ കോടീശ്വരന്മാര്‍ വരെ എല്ലാവരും ഭൂമിയില്‍ നിന്ന് അവതാരമെടുക്കുന്നു. നമ്മുടെ ഈ ബന്ധുക്കളെ നോക്കി യാതൊരു നഷ്ടവുമില്ലാത്ത ഒരു ചിരിയെങ്കിലും കൈമാറുന്നതില്‍ എന്തിനു വൈമുഖ്യം?

ചിരി ഒരാശയമാണ്. ഇതിനെ പ്രായോഗീകവല്‍ക്കരിച്ച എല്ലാവരും വിജയിച്ചു എന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ ആവശ്യ സന്ദര്‍ഭങ്ങളില്‍ അതിനെ ഉപയോഗിച്ച പലരുമാവും ഇന്ന് ഉയര്‍ന്ന സ്ഥാനങ്ങള്‍ അലങ്കരിക്കുന്നത്. ചിരിയിലൂടെ ലോകം മാറ്റാന്‍ സാധിക്കുകയില്ല. എന്നാല്‍ ചുറ്റുപാടുകള്‍ മാറ്റാം, ബന്ധങ്ങള്‍ മാറ്റാം, നമ്മുടെ ആരോഗ്യം മാറ്റാം. സമൂഹത്തില്‍ ചിരിയെ അലയടിപ്പിക്കാം. ഒരാളുടെ ചിരി ചിലപ്പോള്‍ ഓളങ്ങള്‍ പോലെ സമൂഹത്തില്‍ ഒഴുകി നടക്കും. അപ്പോള്‍ പിന്നെ നമ്മള്‍ എന്തിനു ചിരിക്കാതെ നടക്കണം. ചിരിക്കൂ, മനുസ്സു തുറന്നു തന്നെ.

Sunday, November 20, 2011

വധശിക്ഷകള്‍ നാടുവാഴുമ്പോള്‍


കൊടും കുറ്റവാളികള്‍ക്ക് ലോകത്തിന്‍റെ പല ഭാഗങ്ങളിലും നല്‍കുന്ന പരമോന്നത ശിക്ഷയാണ് വധശിക്ഷ. നമ്മുടെ രാജ്യത്തും അങ്ങനെ തന്നെ. മറ്റു ശിക്ഷകള്‍ നിന്ന് വിഭിന്നമായി ജീവിക്കാനുള്ള അവകാശം തന്നെ ഹനിക്കുന്ന വധശിക്ഷക്കെതിരെ ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നു വരിക സ്വാഭാവികം. ഇത്തരം അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കുന്നു എന്നത് നമ്മുടെ ജനാധിപത്യത്തിന്‍റെ ഒരു വിജയമാണ്. ഓരോ വ്യക്തിയുടെയും ആശയങ്ങള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്ന ബ്ലോഗുലോകത്ത്, ഞാന്‍ എന്‍റെ അഭിപ്രായം ഇവിടെ കുറിക്കുന്നു.

ഇന്ന് നിലനില്‍ക്കുന്ന വളരെ ചുരുക്കം സാമൂഹിക ജീവികളില്‍ പെടും മനുഷ്യന്‍. സമൂഹത്തിന്‍റെ സഹായം മനുഷ്യന്‍റെ നിലനില്‍പ്പിന് വളരെ ആവശ്യമാണ്. തിരിച്ച് സമൂഹത്തിന്‍റെ നിലനില്‍പ്പിനും ഇതാവശ്യമാണ്. പ്രാചീന കാലം മുതല്‍ രൂപപ്പെട്ടു വന്നിരിക്കുന്ന ഈ കൂട്ടായ്മയുടെ സമാധാനപരമായ നിലനില്‍പ്പിനും, കെട്ടുറപ്പിനും, അതിലെ ഭൂരിപക്ഷം അംഗങ്ങള്‍ക്കും സാമൂഹിക നീതി എന്ന് ബോധ്യപ്പെടുന്ന നിയമങ്ങള്‍ ആവശ്യമാണ്‌. ഇതിനെ ലംഘിക്കുന്നവരെ അതിനാല്‍ തന്നെ സമൂഹത്തില്‍ നിന്നും അടര്‍ത്തി മാറ്റി പ്രത്യേകം പാര്‍പ്പിക്കുന്നു. പ്രാചീന കാലത്ത് തന്നെ ഉടലെടുത്ത ഇത്തരം ഒരു ചിന്താഗതി ക്രമേണ തടവറകള്‍ എന്നതിലേക്ക് രൂപാന്തരപ്പെട്ടു എന്ന് കരുതാം. ഇപ്രകാരമുള്ള വാസത്തിലെ അവസ്ഥകള്‍ ക്രമീകരിച്ചു തന്നെ ഈ ശിക്ഷകളുടെ കാഠിന്യവും മാറ്റാം.

ഒരു വ്യക്തിക്ക് ലോകത്ത് ലഭിക്കാവുന്ന ഏറ്റവും വലിയ ശിക്ഷ ഏകാന്തത ആണെന്ന് ഞാന്‍ കരുതുന്നു. സാഹൂഹിക ജീവിതത്തിലെ യാതൊരു വിധ ആവശ്യങ്ങളും നിറവേറ്റാനാവാതെ കഴിയുന്ന അത്തരം ഒരവസ്ഥ വധശിക്ഷയെക്കാള്‍ ഭയാനകമായിരിക്കും. വധശിക്ഷക്ക് വിധിക്കപ്പെട്ടു ഏകാന്ത തടവില്‍ കഴിയുന്ന പലരും തങ്ങളുടെ ശിക്ഷ നേരത്തെയാക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കുന്നതായി അടുത്തിടെ ദേശീയ ദിനപത്രമായ ഹിന്ദുവില്‍ വന്നൊരു വാര്‍ത്ത ഓര്‍ക്കുകയാണ്. ഇത് ഒരിക്കലും മരണത്തോടുള്ള ഒരു താല്പര്യം നിമിത്തമാണ് എന്ന് ഞാന്‍ കരുതിന്നില്ല. മറിച്ചു, ഇപ്പോള്‍ അവര്‍ അനുഭവിക്കുന്ന ശിക്ഷയെക്കള്‍ ലഘുവാണ് മരണം എന്ന്‍ ആശ്വസിക്കുന്നതുകൊണ്ടാവണം. അനേകം പേര്‍ ആത്മഹത്യകള്‍ വഴി നിസ്സാരമായി ജീവിതത്തെ അവസാനിപ്പിക്കുന്നൊരു തലമുറയില്‍, കൊടും കുറ്റവാളികള്‍ക്കും മരണം എന്നൊരു ആനുകൂല്യം നല്കുകയാണോ വേണ്ടത് എന്നതും ചിന്തനീയം തന്നെ.

വധശിക്ഷക്കെതിരെ അനേകം മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുണ്ട്. ഒരു മനുഷ്യാവകാശം എന്ന പേരിലല്ല ഞാന്‍ ഇതിനെ എതിര്‍ക്കുന്നത്. ഇത്തരം വ്യക്തികള്‍ മറ്റനേകം മനുഷ്യരുടെ അവകാശം ഹനിച്ചിട്ടുണ്ടാവും. ഹനിക്കപ്പെട്ട വ്യക്തികള്‍ക്ക് യഥാസമയം നീതി ലഭിക്കുന്നില്ല എന്ന അവസ്ഥയില്‍ ഒരു രാജ്യത്ത് പലരും നിയമം കൈലെടുക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍, തീര്‍ച്ചയായും കുറ്റവാളികള്‍ക്ക് കഠിന ശിക്ഷ ആവശ്യമായുണ്ട്. ഒരു രാജ്യം പൌരന് നല്‍കാവുന്ന പരമാവധി ശിക്ഷ വധശിക്ഷയാണെന്നൊരു ചിന്താഗതി അനേകരുടെ ഇടയില്‍ ഇന്നുമുണ്ട്. അതിനെ മനശാസ്ത്രപരമായി ലഘുവായി ഖണ്ഡിക്കാന്‍ സാധിക്കും. ഭാവി മുഴുവന്‍ ഏകാന്തതയില്‍ ഇരുളടയുന്ന ഒരു വ്യക്തിയുടെ വേദനയുടെ അത്രയും ഒരു വധശിക്ഷക്കും നല്‍കാനാവില്ല.

സ്വാഭാവീകമായി ഒരു വ്യക്തിയുടെ ഉള്ളില്‍ ഉയരുന്ന മറ്റൊരു ചോദ്യം, തങ്ങള്‍ രാജ്യ പുരോഗതിക്ക് വേണ്ടി സര്‍ക്കാരിലേക്ക് അടക്കുന്ന പണം ഇത്തരം വ്യക്തികളെ തീറ്റി പോറ്റാനല്ലേ ഉപകരിക്കൂ എന്നതാണ്. വധ ശിക്ഷക്കുള്ള ഒരു ഗുണം അത് സമൂഹത്തില്‍ മറ്റെല്ലാ ശിക്ഷകളെക്കാള്‍ ഭയം ജനിപ്പിക്കുമെന്നതാണ്. അതിനാല്‍ തന്നെ സാധാരണ ജനം കുറ്റകൃത്യത്തില്‍ നിന്ന് കൂടുതല്‍ അകന്നു നില്‍ക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഏതെങ്കിലും തീവ്ര ആശയത്തെ സ്വീകരിച്ചവരെയോ, കൊടും കുറ്റവാളികളെയോ ഒരിക്കലും വധശിക്ഷ ഭയപ്പെടുത്തുന്നില്ല. മറിച്ചു, അവര്‍ തങ്ങളുടെ ആവശ്യത്തിനായി മരിക്കുവാന്‍ തയ്യാറായിരിക്കും. ഇത്തരത്തിലുള്ളവര്‍ യഥാര്‍ത്ഥത്തില്‍ ഭയക്കുന്നത് , ആശയങ്ങള്‍ കൈമാറുവാനില്ലാത്ത ഏകാന്തതയെ തന്നെയാവും. അതിനാല്‍ തന്നെ ഇത്തരം കൊടും കുറ്റവാളികളെ ഭയപ്പെടുത്തുന്ന ഏകാന്ത തടവിനെ വധശിക്ഷയെക്കാള്‍ സ്വീകരിക്കുകയാണ് വേണ്ടത് എന്നത് മറ്റൊരു അഭിപ്രായം.

കൊടും കുറ്റവാളികള്‍ക്ക് വധശിക്ഷ വിധിക്കുമ്പോള്‍ നമ്മളും, ആ കുറ്റവാളികളും തമ്മില്‍ എന്ത് വ്യത്യാസം എന്നത് ചിന്തിക്കപ്പെടെണ്ട ഒരു മറ്റൊരു മനുഷ്യത്വപരമായ ചോദ്യമാണ്. സമൂഹത്തില്‍ അവര്‍ മൂലം ഇല്ലാതായ ഒരു കൂട്ടം വ്യക്തികളുടെ ജീവിക്കാനുള്ള അവകാശം പോലെ നമ്മളും തിരിച്ചു പെരുമാറുകയല്ലേ?
മനുഷ്യത്വപരമായ ഒരാനുകൂല്യത്തിനും അര്‍ഹതയില്ലാതിരിക്കുമ്പോള്‍ തന്നെ,  സാമൂഹിക അവബോധമുള്ളൊരു  സമൂഹം തിരിച്ചു അതെ രീതിയില്‍ പെരുമാറില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. അയാള്‍ സമൂഹത്തിനു വേണ്ട എന്ന രീതിയില്‍ സമൂഹത്തില്‍ നിന്ന് പുറന്തള്ളാം. എന്നാല്‍, ലോകത്ത് നിന്നു തന്നെ പുറന്തള്ളാന്‍ നമുക്ക് അവകാശമുണ്ടോ എന്നത് മറ്റൊരു ചിന്തനീയ വിഷയം തന്നെ.

ഞാന്‍ തുടക്കത്തില്‍ കുറിച്ചത് പോലെ ഇത് എന്‍റെ ചിന്തകള്‍ മാത്രമാണ്. നിങ്ങളുടെയുള്ളില്‍ ഒരു വിചാരമെങ്കിലും വധശിക്ഷക്കെതിരെ പോയെങ്കില്‍, നിങ്ങളുടെ മനസ്സാക്ഷി ഈ വാദത്തെ ഉള്‍ക്കൊണ്ടു എന്ന്‍ കരുതുന്നു. ഇവയെ ഞാനൊരു വാദമായി നിങ്ങളുടെ മുന്നില്‍ അവതരപ്പിക്കുകയാണ്. അവസാന വിധി ന്യായം പുറപ്പെടെണ്ടത് വായനക്കാരുടെ മനസ്സില്‍ നിന്നും. ഭൂരിപക്ഷം പേരുടെയും മനസ്സാക്ഷിയില്‍ ഇവയുമായി നേരിട്ടൊരു വാദ പ്രതിപാദത്തിനാണ് സാധ്യത. ഇവിടെ വിധി കര്‍ത്താക്കള്‍ അനേകരാണ്. വാദികള്‍ മനുഷ്യത്വവും മനസ്സാക്ഷിയും തന്നെ.

Sunday, November 13, 2011

വിശക്കുന്ന ലോകം


                           സ്ഥലം കൊല്ലം റെയില്‍വേ സ്റ്റേഷന്‍‍. സമയം ഉദ്ദേശം രാത്രി 8 മണി കഴിഞ്ഞു. ഞായറാഴ്ചകളില്‍ കോട്ടയം കൊല്ലം പാസഞ്ചറിനു യാത്ര ചെയ്യുന്ന ഞാന്‍, അവിടെയിറങ്ങി ഭക്ഷണം കഴിച്ച ശേഷമാണ് അടുത്ത ട്രെയിനിനാണ്  പുറപ്പെടുന്നത്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തോടുള്ള താല്പര്യ കൂടുതല്‍ കൊണ്ടു തന്നെ, അമ്മ വീട്ടില്‍ നിന്ന് തന്നയക്കുന്ന പൊതി ചോറാണ് കഴിക്കാറ്. കാര്യമായി വിശപ്പൊന്നുമില്ല. എന്നിരുന്നാലും ഭക്ഷണം വെറുതെ കളയണ്ട എന്ന ചിന്തയില്‍, കഷ്ടപ്പെട്ട് കഴിക്കുകയാണ്. സമീപത്തായി എന്‍റെ പക്കലേക്ക് ഭക്ഷണത്തിനായി ഒരു കൈ നീളുന്നത് ഞാന്‍ ശ്രദ്ധിക്കുന്നത് വളരെ കുറച്ചു ഭക്ഷണം മാത്രം ബാക്കിയുള്ളപ്പോഴാണ്. സാധാരണ പ്രതികരണം എന്ന രീതിയില്‍ ഞാന്‍ ആദ്യം അയാളെ മാറ്റി വിടുവാനായി ശ്രമിച്ചെങ്കിലും അയാള്‍ പിന്മാറിയില്ല. ഒരുരുള ചോറ് ഞാന്‍ കൈയ്യില്‍ വെച്ച് കൊടുക്കാന്‍ നോക്കിയെങ്കിലും അത് ഇലയില്‍ തന്നെ വെച്ചുകൊള്ളാന്‍ അയാള്‍ ആംഗ്യം കാണിച്ചു. മലയാളിയുടെ സ്വദസിദ്ധമായൊരു അസ്വസ്ഥതയോടെ ഞാന്‍ ആ ഇല കൈ മാറി അവിടെ നിന്നെഴുന്നേറ്റു ദൂരെ മാറി അയാള്‍ കഴിക്കുന്നത്‌ നോക്കി നിന്നു. ഇലയില്‍ നിന്നും നിലത്ത് വീണ വറ്റ് പോലും ആ മനുഷ്യന്‍ പറക്കി കഴിക്കുന്നുണ്ട്. അതിനു ശേഷം കാലിയായ ഇലയെ കുപ്പത്തൊട്ടിയില്‍ നിക്ഷേപിച്ച് അവിടെ നിന്ന് തന്നെ അടുത്ത പൊതിയും എടുത്ത് ആര്‍ത്തിയോടെ ഭക്ഷിക്കുകയാണ്. എന്‍റെ അസ്വസ്ഥത ഒരു ഗദ്ഗദത്തിനു വഴിമാറിയത് പെട്ടെന്നായിരുന്നു.

                             ഭക്ഷണം, വെള്ളം, വസ്ത്രം, പാര്‍പ്പിടം എന്നിവയൊക്കെ നമ്മുടെ അടിസ്ഥാന ആവശ്യങ്ങളായി സാമൂഹിക ശാസ്ത്രം പഠിപ്പിക്കുന്നു. ഇവ ഏവര്‍ക്കും അറിവുള്ള കാര്യങ്ങളുമാണ്. ഇവ പോലും ഇല്ലാത്ത മനുഷ്യര്‍ നമ്മുടെ നാട്ടില്‍ ഉണ്ട് എന്നതും മറ്റൊരു അറിവാണ്. എന്നാല്‍ അറിവുകള്‍ നമ്മെ പലപ്പോഴും സ്പര്‍ശിക്കാറില്ല. ഇവ മറ്റൊരു അചഞ്ചല വസ്തുവായി നിലകൊള്ളുന്നു. നമ്മുടെ ചിന്തകള്‍ ഉപരിപ്ലവമാകുന്നതും ഇതിനൊരു കാരണമാകാം. അറിവുകളിലേക്ക് ഇറങ്ങിച്ചെന്നു അതിനെ അനുഭവിക്കാന്‍ നാമാരും തയാറാകുന്നുമില്ല. ഇങ്ങനെയുള്ള ഒരു സമൂഹത്തില്‍ നേരിട്ടുള്ള അനുഭവങ്ങള്‍ മാത്രമേ നമ്മെ സ്പര്‍ശിക്കൂ. അത്തരം ഒരു അനുഭവം ആണ് എനിക്കുണ്ടായത്. പണ്ട് മുതല്‍ അറിവുള്ള ഒരു കാര്യം, അത് എന്നെ നിശബ്ദനാക്കി. സമൂഹത്തിനെ പറ്റിയുള്ള പച്ചയായ അറിവുകള്‍, അവയെ ശരിയായി അപഗ്രഥിക്കുന്നവര്‍ക്ക് പ്രവര്‍ത്തിയുടെയും, നിശബ്ദദയുടെയും വാതായനങ്ങളാണെന്നും എനിക്കൊരു അഭിപ്രായമുണ്ട്.

                               കാര്‍ന്നവന്മാരുടെ പുണ്യം കൊണ്ടോ, ഈശ്വരാനുഗ്രഹം കൊണ്ടോ, അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ട സൌകര്യങ്ങളെല്ലാമുള്ള ഒരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്‌. ധൂര്‍ത്തിന് നയാ പൈസ ഇല്ലാതിരിക്കുമ്പോള്‍ തന്നെ, ശരിയായ വിശപ്പെന്ത് എന്നത് എനിക്ക് ഇന്നും സാമൂഹ്യശാസ്ത്ര പുസ്തകങ്ങളിലെ താളുകള്‍ മാത്രമാണ്. അതിനാല്‍ തന്നെയായിരിക്കണം ഇവയില്‍ നിന്നുള്ള അറിവുകള്‍ പേപ്പറുകളില്‍ മാത്രമായി നിലകൊണ്ടതും. വിശക്കുന്ന ആയിരങ്ങള്‍ നമുക്ക് ചുറ്റും ഇന്നും നിലനിലക്കുന്നത്, സമൂഹത്തിലെ ബഹു ഭൂരിപക്ഷം പേരും ഇങ്ങനെ താളുകളിലൂടെ മാത്രം സാമൂഹ്യ ശാസ്ത്രം മനസ്സിലാക്കുന്നതിനാലാവണം. ഇവര്‍ക്ക്, അക്കൂട്ടര്‍ വെറും "പുവര്‍ ബെഗ്ഗേഴ്സ്‌" മാത്രമായി നിലകൊള്ളുന്നു. ഒരര്‍ത്ഥത്തില്‍ നമ്മളും അക്കൂട്ടത്തില്‍ പെടുന്നുണ്ട്. നാമും ജീവിതം മുന്നോട്ട് നീക്കുന്നതിനു, മാന്യമെന്നു നാം മനസ്സിലാക്കിയതോ, സമൂഹം അംഗീകരിച്ചതോ ആയ മാര്‍ഗങ്ങളിലൂടെ പലരോടും കൈ നീട്ടികൊണ്ടിരിക്കുന്നു.

                                     പണം എന്നും ഒരു ആഭിസാരികയാണ്. ആവശ്യത്തിനുള്ളവരിലേക്ക് അത് വീണ്ടും വീണ്ടും എത്തുന്നു. ഇല്ലാത്തവന്‍റെ അടുത്ത് ഒരിക്കലും പോകുന്നുമില്ല. അതിനെ പിടിച്ചെടുക്കാന്‍ വേണ്ടിയുള്ള പല പരിശ്രമങ്ങളും അക്രമത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു. ഇവയൊക്കെ ആത്മീയമായ ചിന്തകളാണെന്നു നിങ്ങള്‍ക്ക് സമര്‍ത്ഥിക്കാം. അത് ഒരു സത്യവുമാണ്. ചിലപ്പോഴൊക്കെ ആത്മീയത മനസ്സില്‍ കടന്നു വരാറുണ്ട്. ക്ഷണിക്കാതെ വരുന്ന അത്, ആരോടും പറയാതെ തിരികെ പോവാറുമുണ്ട്. അതിനെ പൂര്‍ണമായും മനസ്സിലാക്കിയ ഋഷിമാര്‍ക്കും വൈദീകര്‍ക്കും, അതിനെ വെറുത്തു ലൌകീകതയെ സ്വന്തമാക്കിയ ലൌകീക ജീവികള്‍ക്കും ഇടയിലാണ് സാധാരണ ജനം എന്ന് വിളിക്കപ്പെടുന്ന വര്‍ഗ്ഗത്തിന്‍റെ സ്ഥാനം. അതിനാല്‍ തന്നെ ചിന്തകളില്‍ നിന്ന് പടിയിറങ്ങും മുന്‍പ് ആത്മീയത പലതും ഓര്‍മപ്പെടുത്തുന്നു, ഉത്തരവാദിത്വങ്ങളെ, അര്‍ത്ഥമില്ലായ്മയെ, ജീവിതത്തെ എല്ലാം.

                                    ആത്മീയതയും ലൌകീകതയും ഒരു സ്വതന്ത്ര ജീവിതത്തിന് ആവശ്യമാണ്‌ എന്ന വാദക്കാരുടെ കൂട്ടത്തില്‍ ഞാനും പെടും. അതിനാല്‍ ഇത്തരത്തില്‍ അനുഭവവേദ്യമാകുന്ന ചിന്തനീയ സംഭവങ്ങള്‍ വളരെ വേഗം മറക്കപെടുകയും, അക്കൂട്ടര്‍ വീണ്ടും പുവര്‍ ബെഗ്ഗേഴ്സ് തന്നെയായി മാറുകയും ചെയ്യുന്നു. സമൂഹത്തിന്‍റെ പൊതുവിലുള്ള ചിന്താധാര ലൌകീകതയിലേക്ക് ചേക്കേറുന്ന ഒരു കാലഘട്ടത്തില്‍, സമൂഹത്തില്‍ വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവരുടെ എണ്ണം ഉയരുക തന്നെ ചെയ്യും. എന്നാല്‍ ആത്മീയത ഉയര്‍ത്തിവിടുന്ന എന്തിനു? എവിടേക്ക്? എന്നീ ചോദ്യങ്ങള്‍ എപ്പോഴും പ്രസക്തമാണ്. അതിനെ പറ്റി ചിന്തിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ തന്നെ. തലമുറകള്‍ കഴിയുന്തോറും ശാസ്ത്രസത്യം വികസിക്കുന്നുവെങ്കിലും ചില അടിസ്ഥാന സത്യങ്ങള്‍ തലമുറകള്‍ പിന്നിലേക്ക്‌ പോവുന്നുണ്ടോ എന്ന് ഞാന്‍ ഭയക്കുന്നു.

                                    ജോലി കിട്ടി പുറപ്പെടുമ്പോള്‍ അമ്മ ഒരു കാര്യമാണ് എന്നോട് പറഞ്ഞത്. "നിന്‍റെ ശമ്പളം ഒരിക്കലും മുഴുവന്‍ നിനക്കുള്ളതല്ല. അതിലെ ഒരു പങ്കു സമൂഹത്തില്‍ വിശക്കുന്നവര്‍ക്കുള്ളതാണ്. അവരെ നീ തേടി നടക്കുകയും വേണ്ട. അവര്‍ നിന്‍റെ മുമ്പില്‍ വരും. അവരെ സഹായിക്കുക". ഇതിനെ ഞാന്‍ മറന്നു കളഞ്ഞെങ്കിലും അജ്ഞാതനായ ആ വ്യക്തി ഇന്ന് വീണ്ടും അവയെ ഓര്‍മിപ്പിക്കുന്നു. ഒരര്‍ത്ഥത്തില്‍ എനിക്കു ഗുരുവായി മാറിയിരിക്കുന്നു ആ മനുഷ്യന്‍. ഇരുളു വീണ ആ പ്ലാട്ഫോമിലേക്ക് അടുത്ത ട്രെയിന്‍ എത്തി കഴിഞ്ഞിരുന്നു. വിശപ്പില്ലാത്തവരുടെ ജീവിതങ്ങളിലേക്ക് ഞാനും എന്‍റെ യാത്ര തുടര്‍ന്നു.

Saturday, September 10, 2011

ശരത്ത്മോന്‍ റോക്ക്സ്,

ശരത്ത്മോന്‍ വലിയൊരു വയലനിസ്റ്റ്‌ ആണ്. അഥവാ, ശരത്ത്മോന്‍റെ തന്നെ അഭിപ്രായത്തില്‍ അങ്ങനെ ആണ്. നന്നേ കുഞ്ഞായിരിക്കുമ്പോള്‍ തുടങ്ങിയതാണത്രേ ശരത്ത്മോനു വയലിനോടുള്ള താല്പര്യം. ചെറുതായിരിക്കുമ്പോള്‍ ടീവിയില്‍ വയലിന്‍ വായിക്കുന്നവരെ കണ്ടു സ്വയം അനുകരിക്കുമായിരുന്നു എന്നാണു  അവന്‍റെ തന്നെ ഭാഷ്യം. വായനക്കാര്‍ ക്ഷമിക്കണം, ശരത്ത്മോനെ ഞാനിതു വരെ പരിചയപ്പെടുത്തിയില്ല. ആള്‍ എന്‍റെ കൂടെ ജോലി ചെയ്യുന്ന, എന്‍റെ സഹമുറിയനാണ്.

അടുത്തിടെ ഒരു ടിവി പരിപാടി കാണുമ്പോഴാണ് ശരത്ത്മോന് പിന്നെയും വയലിനോടുള്ള താല്പര്യം പുനര്‍ജനിച്ചത്. ഒട്ടും അമാന്തിച്ചില്ല, അടുത്ത് തന്നെയുള്ള ഒരു വയലിന്‍ ക്ലാസിനു ആശാന്‍ ചേര്‍ന്നു. എന്നും വൈകിട്ടു ജോലി കഴിഞ്ഞാല്‍ ഉടനെ വയലിന്‍ പഠിക്കാന്‍ പോകും. അങ്ങനെ രണ്ടു മൂന്നാഴ്ച കഴിഞ്ഞിട്ടും അവന്‍ ബാലപാഠങ്ങളില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. അതിനിടെയാണ്, തീക്ഷണമായൊരു രാഗം വായിച്ചതാണെന്നാണ് അവന്‍ പറയുന്നത്, ക്ലാസ്സില്‍ വച്ച് വയലിന്‍റെ കമ്പി പൊട്ടി രണ്ടു പീസായി. പത്തിരുപത്തഞ്ചു വയസ്സായ ഇവന്‍റെ കൂടെ പഠിക്കുന്നതെല്ലാം, നാലിലും അഞ്ചിലും പഠിക്കുന്ന കുട്ടികളാണ്. കമ്പി പൊട്ടുന്ന ശബ്ദം കേട്ട് അടുത്ത് വായിച്ചു കൊണ്ടിരുന്ന അഞ്ചില്‍ പഠിക്കുന്ന ഒരു പയ്യന്‍ ഉറക്കെ  സാറിനോട്, " സാറേ, ദേ ഈ ചേട്ടന്‍ കമ്പി പൊട്ടിച്ചു". അവനെ കണ്ണുരുട്ടി ഒതുക്കിയെങ്കിലും സാറിന്‍റെ വായിലുരന്നത് മുഴുവന്‍ ശരത്ത്മോന്‍ അപ്പോഴേക്കും മേടിച്ചു പിടിച്ചിരുന്നു.

ഒരു ദിവസം അണ്ണനൊരു ബോധോദയം, സ്വന്തമായി ഒരു വയലിന്‍ ഉണ്ടെങ്കിലെ, താളമൊക്കെ നന്നാവൂ. ഒട്ടും അമാന്തിച്ചില്ല, സ്വന്തമായി ഓരെണ്ണമങ്ങു മേടിച്ചു. അതോടുകൂടി സഹമുറിയനായ എന്‍റെ കാര്യം പോട്ടെ, അയല്‍ക്കാര്‍ക്ക് പോലും രക്ഷയില്ലാതായി. രാത്രിയാകുമ്പോള്‍ തുടങ്ങും ശരത്ത്മോന്‍റെ വയലിന്‍ കലാപരിപാടികള്‍. നമ്മളൊന്നും ഇതുവരെ കേട്ടിട്ടില്ലാത്ത പല ശബ്ദങ്ങളാണ് വയലിനില്‍ നിന്ന് പുറത്തു വരിക. 

സജിത്തും ഹരിയും  ശരത്ത്മോന്‍റെ ഉറ്റ ചങ്ങാതിമാരാണ്. രണ്ടു പേരും തറ എന്നൊന്നും പറയാന്‍ പറ്റില്ല. അതിലും താഴെയാണ്. ഇതില്‍ ഹരിക്ക് വയലിന്‍ വായിക്കാന്‍ അറിയാം എന്നാണു അവന്‍ തന്നെ പറഞ്ഞു പരത്തിയിരിക്കുന്നത്. ശരത്ത്മോന്‍ വയലിന്‍ മേടിച്ച കാര്യമറിഞ്ഞ്, സജിത്തും ഹരിയും ഒരിക്കല്‍ ശരത്ത്മോന്‍റെ അടുക്കല്‍ വന്നു. അവര്‍ ചോദിച്ചു,

"എടാ നീ ക്രോസിന്‍ പൊടി ഇടുന്നുണ്ടോ ബോയില്‍?"‍(വയലിന്‍ വായിക്കുന്ന വടി പോലിരിക്കുന്ന സാധനം)
"ഇല്ലെടാ. അതെന്തിനാ?"
"എടാ മണ്ടാ, എന്നാലല്ലേ ബോയ്ക്ക് ഗ്രിപ്പ് കിട്ടു. എന്നാലേ നല്ല ശബ്ദം വരൂ. എല്ലാവരും അങ്ങനെയല്ലേ വായിക്കുന്നത്."
"എടാ അതിനു ക്രോസിന്‍ തന്നെ പോടിച്ചിടുന്നതെന്താ? അതൊരു മരുന്നല്ലേ?"
"പോട്ടാ, എടാ ക്രോസിന്‍ തരികള്‍ ഭയങ്കര റഫ് ആണ്. അതുകൊണ്ട് നല്ല ഗ്രിപ്പ് കിട്ടും"
"എന്നാ ക്രോസിന്‍ തന്നെ എന്തിനാ പൊടിക്കുന്നത്, വല്ല പാരസെറ്റാമോളും പോടിച്ചാല്‍ പോരെ?" എന്നായി ശരത്ത്മോന്‍‍. 
ക്രോസിന്‍റെ കെമിക്കല്‍ ഫോര്‍മുല വച്ചൊരു ക്ലാസ്സും, മണ്ട പോട്ടാ വിളി അനിയന്ത്രിതവുമായപ്പോള്‍, ക്രോസിന്‍ തന്നെയാണ് വേണ്ടതെന്ന് ശരത്ത്മോനു മനസ്സിലായി.

പൊടി ഇട്ടു വായിച്ചു കഴിഞ്ഞിട്ടും കാര്യമായ മാറ്റം ശരത്ത്മോനു തോന്നിയില്ല. എന്നാലും വിവരമുള്ളവര്‍ പറഞ്ഞതല്ലേ. ശരത്ത്മോന്‍ വായന തുടര്‍ന്നു. അങ്ങനെയിരിക്കെ, സജിത്തും ഹരിയും, ശരത്ത്മോനും, അവന്‍റെ വയലിന്‍ സാറും കൂടി കാറില്‍ ഒരു ദിവസം വയലിന്‍ ക്ലാസിനു പോകുകയാണ്. അന്ന് വായിക്കാന്‍ വേണ്ടിയുള്ള പൊടിക്കായി കുറച്ചു ഗുളിക ഹരി ശരത്ത്മോനു കൊടുത്തു. കിട്ടിയ പാടെ അവന്‍ ഇരുന്നു ഗുളിക പൊടിക്കാന്‍ തുടങ്ങി. മഞ്ഞ കളറിലുള്ള ഗുളിക കണ്ടു സംശയം തോന്നിയ ശരത്ത്മോനോട്, അത് മറ്റൊരു കമ്പനിയുടെ ക്രോസിന്‍ ഗുളികയാണെന്നായി സജിത്ത് . കുറെ നേരമായി ഇരുന്നു ഗുളിക പൊടിക്കുന്ന ശരത്ത്മോനെ കണ്ടു സാര്‍ കാര്യമന്വേഷിച്ചു. അവന്‍ സംഭവം വിശദീകരിച്ചതും കാറില്‍ ഒരു പൊട്ടിച്ചിരിയായിരുന്നു. ഒന്നും മനസ്സിലാകാതെ ഇരുന്ന അവനോടു സാര്‍ പറഞ്ഞു, "എന്‍റെ ശരത്തെ, വയലിനു വേണ്ടതു ക്രോസിന്‍ പോടിയല്ല, റോസിന്‍ പൊടിയാ. അത് പോടിയായിട്ടു തന്നെ മേടിക്കാനും കിട്ടും."  ശരത്ത്മോന്‍ ഇപ്പോള്‍ ഹരിക്കും സജിത്തിനും എതിരെയുള്ള പുതിയ പണികള്‍ക്കുള്ള പണിപ്പുരയിലാണ്.

Sunday, September 4, 2011

പ്രണയം ഒരു സിനിമാനുഭവം



വിസ്മൃതിയിലായ വസ്തുതകള്‍ നമ്മെ ഓര്‍മിപ്പിക്കുന്ന ഒരു കാലഘട്ടമാണ് വാര്‍ദ്ധക്യം. ശരീരത്തിന് യോജിക്കാത്തൊരു മനസ്സുമായാവും ഭൂരിഭാഗം പേരും ഈ കാലം ചിലവിടുന്നത്. ഓര്‍മകളിലെ സുന്ദര നിമിഷങ്ങള്‍ ആസ്വദിക്കുകയും , അതിലാകാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു കാലം. വാര്‍ദ്ധക്യം എന്നത് നാമോരോരുത്തരുടെയും ഭാവി കൂടിയാണ്. അപ്പോഴുണ്ടാകുന്ന പ്രണയവും, വിചാരങ്ങളുമെല്ലാം സുന്ദരമായിരിക്കാം, ഒരു പക്ഷെ ചെറുപ്പകാലത്തേക്കാള്‍ സുന്ദരം.

മോഹന്‍ലാല്‍, അനുപം ഖേര്‍, ജയപ്രദ എന്നിവര്‍ക്കിടയില്‍ ഉടലെടുക്കുന്ന പ്രണയവും, സൌഹ്രദവും, അവരുടെ ജീവിതാസ്വാദനവുമാണ് കഥയുടെ ഇതിവൃത്തം. ബ്ലെസ്സിയുടെ കഥയും, തിരക്കഥയും, സംവിധാനവും തന്നെയാണ് സിനിമയുടെ അടിത്തറ. ബ്ലെസി സിനിമകളില്‍ സാധാരണയായി ഉണ്ടാകാറുള്ള സന്താപം എന്ന വികാരത്തിനപ്പുറം, പ്രതീക്ഷ, സൌഹ്രദം, പ്രണയം, എന്നീ വികാരങ്ങള്‍ ഈ തിരക്കഥ പ്രേക്ഷകനുമായി പങ്കുവെക്കുന്നുണ്ട്. ഇത് അഭിനേതാക്കളുടെയല്ല, മറിച്ചു സംവിധായകന്‍റെ സിനിമയാണെങ്കില്‍, ബ്ലെസ്സിയുടെ പ്രതിഭ അതിനു പിന്നില്‍ പ്രകടമാണ്. പല സംഭാഷണങ്ങളും മനസ്സില്‍ തറക്കുന്നതും, ഒരു പുനര്‍ ചിന്തക്ക് പ്രേക്ഷകനെ പ്രേരിപ്പിക്കുന്നതുമാണ്. പുരാതന കാലം മനോഹരമായി സൃഷ്ടിച്ചത് മുതല്‍, അഭിനേതാക്കളുടെ മിതത്വം, മൌനത്തിനു പോലും സിനിമയിലുള്ള സ്ഥാനം, എന്നിവയിലെല്ലാം സംവിധായകന്‍റെ പ്രതിഭ പ്രകടമാണ്. പ്രണയത്തില്‍ തുടങ്ങി, പ്രതീക്ഷ, സൌഹ്രദം എന്നീ വികാരങ്ങള്‍ സംയോജിപ്പിച്ചു, സന്താപത്തില്‍ തീരുന്നൊരു തിരക്കഥയാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്.  വാര്‍ദ്ധക്യത്തിന്‍റെ ഒറ്റപ്പെടലുകളും,  അതില്‍ സൌഹ്രദത്തിനുള്ള സ്ഥാനവും, ഒരു പങ്കാളിയുടെ ആവശ്യകതയും, ജീവിതം മുന്നോട്ടു നയിക്കാനുള്ള അടങ്ങാത്ത ആഗ്രഹവും, മക്കളില്‍ നിന്നുള്ള സ്നേഹവും എല്ലാം ഈ തിരക്കഥ പ്രേക്ഷകനുമായി പങ്കു വെക്കുന്നുണ്ട്.  കടല്‍ എന്ന തീമാണ് സിനിമയില്‍ ആദ്യാവസാനം നിലകൊള്ളുന്നത്.  വളരെ വേഗം അവസ്ഥകള്‍ മാറി മറിയുന്ന കടലിനു മനുഷ്യ വികാരങ്ങള്‍ക്ക് പ്രാധാന്യമുള്ള തിരക്കഥയില്‍ ഇടം കണ്ടെത്താന്‍ എളുപ്പമാണ്. കടല്‍പ്പാലം, കാറ്റ് എന്നിവയ്ക്കൊക്കെ നായക തുല്യമായ പ്രാധാന്യമാണ് സംവിധായകന്‍ സിനിമയില്‍ ഒരുക്കിയിരിക്കുന്നത്. 

അഭിനയം എല്ലാവരും വളരെ മികച്ചതാക്കി. മോഹന്‍ലാല്‍, അനുപം ഖേര്‍, ജയപ്രദ, അനൂപ്‌ മേനോന്‍ എന്നിവര്‍ തങ്ങളുടെ ഭാഗങ്ങള്‍ അതി മനോഹരമാക്കി. ഒരു രംഗത്തില്‍ പോലും ആരും ഓവര്‍ അഭിനയം നടത്തിയില്ല. അനുപം ഖേര്‍ എന്ന വ്യക്തിയെ പ്രേക്ഷകര്‍ക്ക്‌ സ്ക്രീനില്‍ ഒരിടത്ത് പോലും വേര്‍തിരിക്കാന്‍ കഴിഞ്ഞില്ല. പകരം സ്ക്രീനില്‍ നിറഞ്ഞു നിന്നത് അച്യുതന്‍ മേനോന്‍ എന്ന കഥാപാത്രമാണ്. കണ്ണാശുപത്രിയിലെ രംഗങ്ങളും, ഫുട്ബോള്‍ കളിയും, അനൂപ്‌ മേനോനുമായുള്ള രംഗങ്ങളും അദ്ദേഹം അതി മനോഹരമാക്കി. മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭ തന്‍റെ മാത്യൂസ്‌ എന്ന തളര്‍ന്നു കിടക്കുന്ന അധ്യാപക വേഷത്തെ അവിസ്മരണീയമാക്കി. തളര്‍ന്നു ഇരിക്കുന്ന അദ്ദേഹം ക്ഷോഭിക്കുന്ന ഒരു രംഗത്തില്‍, വായുടെ നിയന്ത്രണം ഇല്ലാത്ത വശത്ത് കൂടെ ഉമിനീര്‍ ഇറ്റു വീണത്‌, അദ്ദേഹത്തിന്‍റെ നിരീക്ഷണ പാടവത്തെ സൂചിപ്പിക്കുന്നു. വര്‍ത്തമാന കാലത്തെയും ഭൂത കാലത്തെയും ഓര്‍മകള്‍ക്കിടയില്‍ പതറുന്ന ഒരു വ്യക്തിത്വമായി ജയപ്രദയുടെ ഗ്രേസ് എന്നാ കഥാപാത്രവും ആദ്യാവസാനം സിനിമയില്‍ നിറഞ്ഞു നിന്നു. യുവതാരങ്ങള്‍ക്കിടയില്‍ പ്രതിഭയുള്ള ഒരു അഭിനേതാവാണ് അനൂപ്‌ മേനോന്‍. തന്‍റെ ധാരണകള്‍ എല്ലാം തെറ്റായിരുന്നു എന്നറിയുന്ന രംഗങ്ങളില്‍ പോലും അനൂപ്‌ മേനോന്‍ അഭിനയത്തിലെ മിതത്വം കൈവിട്ടിട്ടില്ല. അഭിനേതാക്കള്‍ തങ്ങളുടെ ഭാഗം മികച്ചതാക്കിയതിനാല്‍, പ്രേക്ഷകന്‍ സിനിമയിലെ വികാരങ്ങളിലേക്ക് വളരെ വേഗം ലയിക്കുവാന്‍ സാധിച്ചു.

സതീഷ്‌ കുറുപ്പിന്‍റെ ചായാഗ്രഹണം എടുത്തു പറയേണ്ട ഒന്നാണ്. കഥ അല്പം കാവ്യാത്മകമായാണ് മുന്നോട്ടു പോകുന്നത്. അതിനു യോജിക്കുന്ന രീതിയിലുള്ള തീമുകലാണ് കുറുപ്പിന്‍റെ ഫ്രെയിമുകളില്‍ ഉള്ളത്. അത് കടലായും, പ്രഭാതമായും, മാരുതനായുമെല്ലാം ഫ്രെയിമുകള്‍ക്കിടയില്‍ മാറുന്നുണ്ട്. ഒരു മിസ്റ്റിക്കല്‍ ടച്ച്‌ പ്രേക്ഷകനു ഫീല്‍ ചെയ്യും. ചാപ്പെലിനുള്ളിലെ ഒരു ഷോട്ടിലെ ലൈറ്റിംഗ് പാറ്റെണ്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നതാണ്. രാജ മുഹമ്മദിന്‍റെ എടിറ്റിങ്ങും മനോഹരമാണ്. സിനിമ അല്പം സ്ലോ മൂവിംഗ് ആണെങ്കിലും, പ്രധാന കഥാ തന്തുവില്‍ നിന്നു ഒരിടത്ത് പോലും വഴുതി പോകാതെ എഡിറ്റര്‍ ശ്രദ്ധിച്ചിട്ടുണ്ട്. രംഗങ്ങള്‍ക്കിടയില്‍ ഒരിടത്തു പോലും പൊടുന്നനെയുള്ള വികാര മാറ്റം ഇല്ലാതെ ഒരുക്കിയതിനാല്‍, പ്രേക്ഷകര്‍ക്കു ലയിച്ചിരുന്നു കാണാനാവും. ജയചന്ദ്രന്‍റെ സംഗീതവും ബാക്ക് ഗ്രൌണ്ട് സ്കോറും ഓ.ന്‍.വിയുടെ വരികളും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നവയാണ്. ശ്രേയ ഘോഷ്വാലിന്‍റെ പാട്ടില്‍ ഈ പാട്ടില്‍ എന്ന ഗാനം ചിത്രത്തോട് ചേര്‍ന്ന് പോവുന്നുണ്ട്. ബാക്ക്ഗ്രൌണ്ട് സ്കോര്‍ ചിത്രത്തില്‍ നല്ലൊരു മൂഡ്‌ സൃഷ്ടിക്കുന്നുണ്ട്. ഒരു കഥാപാത്രത്തിനെന്നോണം പ്രാധാന്യവും ഇതിനു കൈ വരിക്കാന്‍ സാധിച്ചു. രഞ്ജിത്ത് അമ്പാടിയുടെ മെയ്ക്ക് അപ്പും സമീറയുടെ വസ്ത്രാലങ്കാരവും മികച്ചു നിന്നു.

ചലച്ചിത്രം എന്നത് വിനോദ ഉപാധിയെക്കാളുപരി, ആശയ സംവേദനത്തിനുള്ള ഒരു ഉപാധിയാണ്. സംവിധായകന്‍ തിരക്കഥാകൃത്തിനോടും, അഭിനേതാക്കളോടും, മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം സൃഷ്ടിക്കുന്ന സങ്കല്‍പ്പ ലോകം പ്രേക്ഷകനുമായി ചില ആശയങ്ങള്‍ പങ്കു വയ്ക്കുന്നുണ്ട്. പ്രേക്ഷക ചിന്ത എത്രത്തോളം ഈ സങ്കല്‍പ്പ ലോകത്ത് എത്തിച്ചേര്‍ന്നു എന്നതിനെ ആശ്രയിച്ചിരിക്കും അവരിലേക്ക് എത്തപ്പെടുന്ന ആശയങ്ങളും. അതിനാല്‍ തന്നെ പ്രേക്ഷക വിചാരങ്ങളെ തങ്ങളിലേക്ക് എത്തിക്കുക എന്നത് സംവിധായകന്‍റെ പ്രാഥമിക ഉത്തരവാദിത്വമാണ്. ഇങ്ങനെ നോക്കിയാല്‍ സംവിധായകന്‍ ബ്ലെസി പ്രണയം എന്ന ചിത്രത്തില്‍ വിജയിച്ചിരിക്കുന്നു. ഞാനുള്‍പ്പെടെ തിയറ്ററില്‍ സിനിമ കഴിഞ്ഞപ്പോള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിച്ച ആളുകള്‍ അതിനു തെളിവാണ്. സിനിമ കഴിഞ്ഞു മഴ ചാറി നില്‍ക്കുന്ന വഴികളിലൂടെ തിരികെ നടക്കുമ്പോള്‍ ഞാനും ചിന്തിച്ചു, " വാര്‍ദ്ധക്യത്തെ ഞാനും ഭയപ്പെടുന്നുണ്ടോ?"

Monday, August 8, 2011

ആണവ ബോംബുകള്‍- ഉള്ളറകള്‍

1945ഇല്‍ ജപ്പാനു മുകളിലൂടെ എനോള ഗേ എന്ന യുദ്ധ വിമാനം പറന്നുപോയപ്പോള്‍ ആഗോള ആണവ ചരിത്രത്തില്‍ അതൊരു പുതിയ അദ്ധ്യായമാവുകയായിരുന്നു. അതിന്‍റെ കഷ്ടതകള്‍ അന്നനുഭവിച്ചത് ഉദ്ദേശം 5 ലക്ഷത്തോളം പേരായിരുന്നു. ലോക രാജ്യങ്ങള്‍ക്കിടയില്‍ ആണവായുധങ്ങള്‍ ഒരു പേടി സ്വപ്നം പോലെ നിലകൊളുന്നു. 

ഒരു ആണവ റിയാക്ഷനിലൂടെ ഊര്‍ജം പുറത്തുവിടുന്ന ആയുധങ്ങളെ ആണവായുധങ്ങള്‍ എന്ന് വിളിക്കുന്നു. ഇത് ആറ്റമിന്‍റെ നൂക്ലിയസുകള്‍ വിഘടിച്ചുള്ള ഫിഷന്‍ റിയാക്ഷനോ, നൂക്ലിയസുകള്‍ കൂടിച്ചേര്‍ന്നുള്ള ഫ്യൂഷന്‍ റിയാക്ഷനോ ആവാം. ഇന്നുള്ള ആണവായുധങ്ങള്‍ ലക്ഷക്കണക്കിന് TNTക്കു തുല്യമായ വിസ്ഫോടന ശക്തിയുള്ളവയാണ്‌. വ്യാപക നാശനഷ്ടം ഉണ്ടാക്കുന്നതിനാല്‍, എല്ലാ രാജ്യങ്ങളിലും ഇവ നിയന്ത്രിക്കുന്നത്‌, രാജ്യ തലവന്മാര്‍ നേരിട്ടാണ്.

ഫിഷന്‍ റിയാക്ഷനിലൂടെ പൊട്ടിത്തെറിക്കുന്ന ബോംബുകളെ ആറ്റം ബോംബുകള്‍ എന്ന് വിളിക്കുന്നു. ഒരു നിശ്ചിത അളവില്‍ കൂടുതല്‍ ആണവ ഗ്രേഡിലുള്ള യുറേനിയമോ, പ്ലുടോണിയമോ ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ അളവിനെ ക്രിട്ടിക്കല്‍ മാസ്സ് എന്ന് വിളിക്കുന്നു. ബോംബുകള്‍ പ്രധാനമായും രണ്ടു തരത്തിലാണുള്ളത്. gun type assembly method, implosion assembly method എന്നിവയാണവ. gun type assembly methodഇല്‍ ക്രിട്ടിക്കല്‍ മാസില്‍ താഴെ ഭാരമുള്ള രണ്ടു ഭാഗങ്ങളായി ആണവ ഇന്ധനം ആദ്യം സൂക്ഷിച്ചിരിക്കുന്നു. പരമ്പരാഗത രീതിയിലുള്ള സ്ഫോടക വസ്തു ഇതിന്‍റെ ഒരറ്റത്തായി ഉണ്ടാവും. ആദ്യം ഈ സ്ഫോടക വസ്തു പൊട്ടുകയും, അവ ഈ രണ്ടു ആണവ ഇന്ധനങ്ങളെ കൂട്ടി യോജിപ്പിച്ചു ഒറ്റ ഇന്ധനമാക്കുകയും ചെയ്യുന്നു. ഇപ്പോള്‍ അവ ക്രിട്ടിക്കല്‍ മാസ്സിനെക്കാള്‍ കൂടുതലായതിനാല്‍ ആണവ റിയാക്ഷന്‍ തുടങ്ങും. implosion assembly methodഇല്‍ ആണവ ഇന്ധനത്തിന് ചുറ്റും സ്ഥിതി ചെയ്യുന്ന പരമ്പരാഗത സ്ഫോടക വസ്തുക്കള്‍, ആണവ ഇന്ധനത്തെ ചുരുക്കി സാന്ദ്രത പല ഇരട്ടിയാക്കുന്നു. ഇപ്രകാരം സാന്ദ്രത വര്‍ധിച്ച ആണവ ഇന്ധനം, ചെയിന്‍ റിയാക്ഷന്‍ ആരംഭിക്കുന്നു.


ഫ്യൂഷന്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനെ ഹൈഡ്രജന്‍ ബോംബ്‌ എന്ന് വിളിക്കുന്നു. ഫിഷന്‍ റിയാക്ഷനെക്കാള്‍ പതിന്മടങ്ങ്‌ സ്ഫോടന ശക്തിയുള്ളവയാണ്‌ ഹൈഡ്രജന്‍ ബോംബുകള്‍. ഇവയില്‍ ഹൈഡ്രജന്‍റെ ഐസോടോപുകലായ deuterium, tritium എന്നിവയാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഇതിനുള്ളില്‍ തന്നെ സ്ഥിതി ചെയ്യുന്ന ഫിഷന്‍ ബോംബാണ് റിയാക്ഷന്‍ തുടങ്ങി വയ്ക്കുന്നത്. ഇതിലൂടെ പുറത്തു വരുന്ന gamma rays, X-rays എന്നിവ ആണവ ഇന്ധനത്തെ ആയിരക്കണക്കിന് ഡിഗ്രീയിലേക്ക് ചൂടാക്കുന്നു. ഇങ്ങനെ ചൂടായ ഇന്ധനത്തില്‍ ആണവ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നു. ഇതില്‍ നിന്ന് പുറത്തു വരുന്ന ന്യൂട്രോണുകള്‍, ഇന്ധനത്തിന് ചുറ്റുമായി നിറച്ചിരിക്കുന്ന യുറേനിയത്തില്‍ വീണ്ടും ഫിഷന്‍ റിയാക്ഷന്‍ ഉണ്ടാക്കുകയും, അങ്ങനെ എല്ലാത്തിന്‍റെയും ആകെ തുകയായി, ലക്ഷക്കണക്കിന് ടോണ്‍ TNTക്കു തുല്യമായ വിസ്ഫോടനം നടക്കുകയും ചെയ്യുന്നു.

ന്യൂട്രോണ്‍ ബോംബെന്നു വിളിക്കപ്പെടുന്ന മറ്റൊരു വിഭാഗത്തില്‍, ന്യൂട്രോണ്‍ റേഡിയേഷന്‍ വളരെയധികമായിരിക്കും, എന്നാല്‍ സ്ഫോടനം താരതമ്യേന കുറവായിരിക്കും. . ഇവ അടിസ്ഥാനപരമായി ഫ്യൂഷന്‍ ബോംബുകളാണ്. ഇവയിടുന്ന സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ക്കും മറ്റും കാര്യമായ ക്ഷതം സംഭാവിക്കില്ലെങ്കിലും, ആളുകളുടെ മരണസംഖ്യ അതിഭീമമായിരിക്കും. റേഡിയേഷന്‍റെ അളവ് കൂട്ടാനായി ഇവയില്‍ സ്വര്‍ണ്ണവും, കൊബാള്‍ട്ടും ഉപയോഗിക്കുന്നു. 

ഒരു ആണവ വിസ്ഭോടനത്തില്‍ ഊര്‍ജം പ്രധാനമായും നാല് രീതിയിലാണ് പുറത്തു വരുന്നത്.
  • പൊട്ടിത്തെറി - മൊത്തം ഊര്‍ജത്തിന്‍റെ 40%-50%
  • താപം - മൊത്തം ഊര്‍ജത്തിന്‍റെ 30%-50%
  • ആണവ വികരണം - മൊത്തം ഊര്‍ജത്തിന്‍റെ 5%-10%
  • ബോംബില്‍ തന്നെ നിലനില്‍ക്കുന്ന ഊര്‍ജം - മൊത്തം ഊര്‍ജത്തിന്‍റെ 5%-10%
ഇതില്‍ ആണവ വികരണത്തിന്‍റെയും, പൊട്ടിത്തെറിയുടെയും അളവ്, ചുറ്റുപാടുമുള്ള അന്തരീക്ഷത്തെ കൂടി ആശ്രയിച്ചിരിക്കുന്നു.

ഒരു ആണവ റിയാക്ഷനില്‍ നിന്ന് പുറത്തു വരുന്ന വികരണങ്ങള്‍, ചുറ്റുപാടുമുള്ള വസ്തുക്കളെ അതിവേഗത്തില്‍, ആയിരക്കണക്കിന് ഡിഗ്രീയിലെക്ക് എത്തിക്കുന്നു. അതിനാല്‍ അവ അതിവേഗം വികസിക്കുന്നു. ഇപ്രകാരം വികസിക്കുന്ന വസ്തുക്കള്‍, അതിന്‍റെ തന്നെ അടുത്തുള്ള വസ്തുക്കളില്‍ ഊര്‍ജം കടത്തിവിടുന്നു. ഇവ ആത്യന്തീകമായി ഒരു shock waveഇനു കാരണമാകുന്നു. ഇതിന്‍റെ ശക്തി ദൂരത്തിനനുസരിച്ച് കുറഞ്ഞു വരും. എന്നിരുന്നാലും, ഉദ്ദേശം 4 കിലോമീറ്റര്‍ ദൂരത്തിലുള്ള ഒരു മനുഷ്യന്‍റെ സന്ധികളില്‍ പ്രഹരം ഏല്‍പ്പിക്കാനും, ശ്വാസകോശത്തിലെ വായു സൂക്ഷിക്കുന്ന അറകള്‍ തകര്‍ക്കാനും പര്യാപ്തമാണ് ഈ വേവുകള്‍. ബോംബിനു തൊട്ടടുത്തുള്ള, വളരെയധികം ചൂടായ പദാര്‍ത്ഥങ്ങളാണ് ഒരു കൂണ്‍ പോലെ മുകളിലെക്കുയരുന്നത്. ഹിരോഷിമയിലെ ബോംബ്‌ സ്ഫോടനത്തിന്‍റെ ചിത്രം ഓര്‍ക്കുക. ഷോക്ക്‌ വേവുകള്‍ ധാരാളമായി ഉണ്ടാകുന്ന സ്ഫോടനങ്ങളില്‍, വികരണത്തിന്‍റെ അളവ് കുറവായിരിക്കും.

ആണവ ബോംബില്‍ നിന്ന് ഭീമമായ അളവില്‍ താപം പുറത്തുവരും. ഇവ ഒരു കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ നില്‍ക്കുന്നവരെ കത്തിച്ചു കളയാന്‍ പോലും ശേഷിയുള്ളതാണ്. 10കിമി ദൂരത്തിലുള്ളവര്‍ക്ക് പോലും പൊള്ളലുകള്‍ ഉണ്ടാവും. flash blindness ആണ് ഇത് മൂലം ഉണ്ടാവുന്ന മറ്റൊരു തിക്ത ഫലം. സ്ഫോടനത്തിന്‍റെ ഭാഗമായി ഉണ്ടാവുന്ന കനത്ത പ്രകാശം, കണ്ണുകളിലെ റെറ്റിനക്ക് പൊള്ളലേല്‍പ്പിക്കുന്നു. കണ്ണിലെ ലെന്‍സുകള്‍ പ്രകാശത്തെ റെറ്റിനയിലേക്ക് ഫോക്കസ് ചെയ്യുകയാണ് ചെയ്യുന്നത്. കനത്ത അളവിലുള്ള പ്രകാശം ഫോക്കസ് ചെയ്യപ്പെടുന്നത് കൊണ്ടാണ്, പൊള്ളലേല്‍ക്കുന്നത്. 

ഇവയെല്ലാം അതിജീവിച്ച ഒരു ജനതയാണ്, ഹിരോഷിമയിലും നാഗസാക്കിയിലും ഉള്ളത്. ബോംബു വീണ സ്ഥലങ്ങളിലെ ആയിരക്കിനു ആളുകള്‍ അപ്പോള്‍ തന്നെ ആവിയായി പോയിരിക്കാം. ലക്ഷങ്ങള്‍ കാന്‍സര്‍ വന്നു മരിച്ചിരിക്കാം. ലോകത്ത് ഇനി ഇവ സംഭവിക്കാതിരിക്കട്ടെ. ഒരു ആണവ ബോംബ്‌ പൊട്ടുമ്പോള്‍ മരിക്കുന്നത് ലക്ഷങ്ങളാണ്. ഇവരില്‍ ഒരാളെ പോലും സൃഷ്ടിക്കാന്‍ ആര്‍ക്കും സാധിക്കില്ല. ആണവ ബോംബുകള്‍ കുറയ്ക്കുവാനുള്ള പരിശ്രമങ്ങളില്‍ നമുക്കും അണിചേരാം.

Sunday, July 24, 2011

മരണാസന്ന അനുഭവങ്ങള്‍

ഭൂരിഭാഗം ജനങ്ങള്‍ക്കും ഭയമുളവാക്കുന്ന ഒരു പ്രതിഭാസമാണ് മരണം. മനസ്സ് അല്ലെങ്കില്‍ ബോധ മണ്ഡലം എന്നത് തലച്ചോറിന്‍റെ പ്രവര്‍ത്തനഫലമാണെന്നും, അതിനാല്‍ തന്നെ തലച്ചോറിനു നാശം സംഭവിച്ചാല്‍ അത് നശിക്കുമെന്നും, ആയതിനാല്‍ മരണത്തോടെ നമ്മുടെ മനസ്സാക്ഷിയും നശിക്കുമെന്നും ശാസ്ത്രം വിലയിരുത്തുന്നു. എന്നാല്‍ അതിനെ ഖണ്ഡിക്കുന്ന ചില അനുഭവങ്ങള്‍ അനേകര്‍ക്ക് ഉണ്ടാകുന്നു. അതിനാല്‍ തന്നെ അവയെ ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുകയുണ്ടായി. മരണത്തോട് അനുബന്ധിച്ചു വ്യക്തികളില്‍ ഉണ്ടാകുന്ന മാനസീക അനുഭവങ്ങളെ near death experiences (NDE) എന്ന് വിളിക്കുന്നു. ഈ വ്യക്തികള്‍ പലരും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോഴാണ് NDEയെ പറ്റി ലോകം അറിയുന്നത്. ഇവിടെ മരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ക്ലിനിക്കല്‍ മരണം അഥവാ മസ്തിഷ്ക മരണമാണ്. ശാസ്ത്ര ലോകത്തില്‍ നല്ലൊരു പങ്ക് ഇതിനെ ഹാലൂസിനെറി അനുഭവങ്ങളായി കാണുന്നു.

NDEയില്‍ ഗവേഷകരെ അമ്പരപ്പെടുത്തിയ ഒരു ഘടകം, ലോകത്തെല്ലായിടത്തുമുള്ള വ്യക്തികള്‍ക്കും, സമാനമായ അനുഭവങ്ങളാണ് ഉണ്ടാകുന്നത് എന്നതാണ്. അതിനാല്‍ അവര്‍ ഇത്തരം അനുഭവങ്ങളെ വേര്‍തിരിച്ചിട്ടുണ്ട്. താഴെ പറയുന്ന ക്രമത്തിലാണ് അനുഭവങ്ങള്‍ വ്യക്തികളില്‍ സംഭവിക്കുന്നത്.
  • ടെലിപതിക് രൂപത്തില്‍ സന്ദേശങ്ങള്‍ കിട്ടുന്നു.
  • താന്‍ മരിച്ചിരിക്കുന്നു എന്ന് വ്യക്തികള്‍ക്ക് അനുഭവപ്പെടുന്നു.
  • വളരെയധികം ശാന്തിയും, സമാധാനവും, വേദനയില്‍ നിന്നുള്ള മുക്തിയും, നല്ല ചിന്തകളും കൈ വരുന്നു.
  • താന്‍ തന്‍റെ ശരീരത്തില്‍ നിന്ന് പുറത്തു കടന്നതായി അനുഭവപ്പെടുക. ഇതിനെ out of body experience എന്ന് വിളിക്കുന്നു. ഇതില്‍ ചിലര്‍ക്ക് തങ്ങളുടെ ശരീരം ശസ്ത്രക്രീയ ചെയ്യപ്പെടുന്നതും കാണാനാവും.
  • താന്‍ ഒരു ഇരുണ്ട വഴിയിലൂടെ അഭൌമമായ പ്രകാശത്തിലേക്ക് പോകുന്നതായി തോന്നുക. ഇതിനെ tunnel experience എന്ന് വിളിക്കുന്നു.
  • അഭൌമമായ പ്രകാശത്തിലേക്ക് എത്തി ചേരുക. പ്രകാശവുമായി സംസാരിക്കുക. ഈ അവസ്ഥയില്‍ വ്യക്തികള്‍ക്ക് പരമമായ ശാന്തിയും, സമാധാനവും ലഭിക്കുന്നതായി രേഘപ്പെടുത്തിയിട്ടുണ്ട്.
  • മുന്‍പ് മരണമടഞ്ഞവരെ കാണാനാവുക.
  • അവിടെ വച്ച് ജീവിതത്തെ പറ്റി ഒരു വിലയിരുത്തല്‍ നടക്കുന്നു. അതില്‍ ജീവിതത്തില്‍ ചെയ്ത പ്രധാന കാര്യങ്ങള്‍ ദര്‍ശിക്കാനാവുന്നു. 
  • ജീവിതത്തെ പറ്റിയും പ്രപഞ്ചത്തെപറ്റിയും മനസ്സിലാക്കാന്‍ സാധിക്കുന്നു.
  • ജീവിതത്തിലേക്ക് തിരിച്ചു പോകാനുള്ള ഒരു തീരുമാനം എടുക്കപ്പെടുന്നു.
  • തിരികെ ഒരു അതിര്‍ത്തിയില്‍ എത്തുന്നതായി തോന്നുന്നു. 

ഗവേഷണത്തില്‍ ഉദ്ദേശം 60% വ്യക്തികള്‍ out of body experience കൈവരിച്ചപ്പോള്‍ 10% വ്യക്തികള്‍ക്ക് മാത്രമാണ് അഭൌമമായ പ്രകാശത്തിന്‍റെ അനുഭവം ഉണ്ടായത്. ഹൃദയാഘാതം, ഡീപ്പ് കോമ, ബ്രെയിന്‍ ഹാമെറേജ്‌ തുടങ്ങി അനേകം മരണ സമാന അവസ്ഥകളില്‍ NDE അനുഭവപ്പെട്ടിട്ടുണ്ട്.

2008ഇല്‍ ഉദ്ദേശം 1500 ഹ്രദ്രോഗികളില്‍, NDE പഠനം നടത്തിയ Dr. Sam Parniaയുടെ ഗവേഷണ ഫലം അദ്ദേഹം 2010ല്‍ പുറത്തുവിടുകയുണ്ടായി. അദ്ദേഹത്തിന്‍റെ പഠനമനുസരിച്ച്, മരണം എന്ന പ്രക്രിയ തുടങ്ങിക്കഴിഞ്ഞും, അല്‍പ സമയത്തേക്ക് മാനസീക ആത്മീയ പ്രവര്‍ത്തനങ്ങള്‍ തുടരും. മരണം എന്നത് തലച്ചോറിന്‍റെ മൊത്തത്തിലുള്ള സ്ട്രോക്ക് ആണ്. അതിനാല്‍ തന്നെ തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളും പടിപടിയായിട്ടാണ് ഇല്ലാതെയാവുന്നത്. ആ സമയത്തുള്ള മാനസീക പ്രവര്‍ത്തനങ്ങളാവാം NDEയില്‍ കലാശിക്കുന്നത് എന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. NDEയെ പറ്റി ശാസ്ത്രീയമായ പഠിക്കുന്നത് International Association for Near-death Studies (IANDS) എന്ന സംഘടനയാണ്. അവരുടെ  Journal of Near-Death Studies എന്ന പ്രസിദ്ധീകരണത്തില്‍ ധാരാളം NDEകളെ ശാസ്ത്രീയമായി വിലയിരിത്തിയിട്ടുണ്ട്. ലോകമെമ്പാടും നടക്കുന്ന ഗവേഷണങ്ങളില്‍ ധാരാളം NDEകള്‍ കണ്ടെത്താനായിട്ടുണ്ട്. 2005ല്‍ ഓസ്ട്രേലിയയില്‍ ഹൃദ്രോഗികളില്‍ നടത്തിയ ഒരു സര്‍വേയില്‍ 18% വ്യക്തികള്‍ക്ക് NDE അനുഭവമുള്ളതായി കണ്ടെത്തുകയുണ്ടായി.

മറ്റൊരു തിയറി അനുസരിച്ച്, NDE സമയത്ത്, തലച്ചോര്‍ അതിന്‍റെ മുഴുവന്‍ ഓര്‍മയും മരണ സമാനമായ ഒരു അനുഭവത്തിന് വേണ്ടി പരിശോദിക്കും, ഈ പരിശോധന കൈക്കുഞ്ഞായ കാലം വരെ നീളും. ആയതിനാലാണ് വിസ്മ്രിതിയിലായ പല കാര്യങ്ങളും ആ സമയത്ത് ഓര്‍മ കിട്ടുന്നത്. ഓര്‍മയില്‍ നിന്ന് കണ്ടെടുത്ത കാര്യങ്ങള്‍ മനസ്സാക്ഷി, മുന്‍പു ഉണ്ടായിട്ടുള്ള മരണ സമാനമായ ഒരു അനുഭവത്തെ എങ്ങനെ അതിജീവിക്കാം എന്നതിന് വേണ്ടി വിലയിരുത്തും. പ്രശ്നത്തിന്‍റെയും, ചുറ്റുപാടുകളുടെയും ഒരു മാനസീക വിലയിരുത്തല്‍ തലച്ചോര്‍ നടത്തുന്നത് കൊണ്ടാണ്  out of body experience ഉണ്ടാവുന്നത്. തലച്ചോര്‍ പഞ്ചേന്ദ്രിയങ്ങളില്‍ നിന്നും, ഓര്‍മയില്‍ രേഘപ്പെടുത്തപ്പെട്ട വിവരങ്ങളില്‍ നിന്നും, തന്നെ കുറിച്ചും, ചുറ്റുപാടുകളെ കുറിച്ചും, സ്വപ്ന സമാനമായ ഒരു അനുഭവം ഉണ്ടാക്കുന്നു. മരണത്തിലൂടെയോ, മരണ സമാനമായ അവസ്ഥകളിലൂടെയോ കടന്നു പോയവര്‍ക്കാണ് NDE അനുഭവപ്പെട്ടിരിക്കുന്നത്. യാത്ര ചെയ്യുന്നതിന്‍റെയോ, പരമമമായ ആനന്ദം ഉണ്ടാകുന്നതിന്‍റെയോ കാരണമായി ചൂണ്ടിക്കാട്ടുന്നത്, തലച്ചോര്‍ ഈ സമയത്ത്, പഞ്ചേന്ദ്രിയങ്ങളെ ആശ്രയിക്കാതെ, expectational processing നടത്തുന്നത് കൊണ്ടാണ് എന്നാണ് 

NDEയിലൂടെ കടന്നു പോയവര്‍ക്ക്, ശേഷ ജീവിതത്തില്‍ വളരെ മാറ്റങ്ങള്‍ ഉണ്ടാവുന്നുമുണ്ട്. ഉയര്‍ന്ന ആത്മ വിശ്വാസം, വര്‍ദ്ധിച്ച സഹജീവികളോടുള്ള അനുകമ്പ, സ്നേഹം, അറിയുവാനുള്ള താല്‍പ്പര്യം, ഉയര്‍ന്ന ആത്മീയത, പാരിസ്ഥിക സ്നേഹം എന്നിവ ഇവരില്‍ പ്രകടമാകുന്നു. കൂടാതെ ഇവര്‍ മദ്യത്തോടും, മയക്കുമരുന്നിനോടും വര്‍ദ്ധിച്ച വിരക്തിയും പ്രകടമാക്കുന്നു. NDE, ഒരു ദൈവീക പ്രവര്‍ത്തനമായി, ദൈവ വിശ്വാസികള്‍ കണക്കാക്കുന്നു.

വിശദീകരിക്കാന്‍ ബുദ്ധിമുട്ടുള്ള പലതും NDEയില്‍ സംഭവിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഓസ്ട്രേലിയയില്‍ ഉണ്ടായ ഒരു NDEയില്‍ തന്നെ സര്‍ജറി ചെയ്യാനുപയോഗിച്ച, ഇത് വരെ അവര്‍ കണ്ടിട്ടില്ലാത്ത ഉപകരണം, രോഗി തിരിച്ചറിഞ്ഞു. നെതര്‍ലാണ്ട്സില്‍, ഡീപ്പ് കോമയില്‍ ആയിരുന്ന ഒരു രോഗിയുടെ ഹൃദയ ശാസ്ത്രക്രീയക്കിടയില്‍, പ്രാധനമായി സഹായിച്ച നഴ്സിനെ രോഗി ശാസ്ത്രക്രീയക്ക്‌ ശേഷം തിരിച്ചറിയുക യുണ്ടായി, കൂടാതെ നേഴ്സ് ചെയ്ത കാര്യങ്ങള്‍ രോഗി വിശദീകരിക്കുകയും ചെയ്തു. മറ്റൊരു കേസില്‍, ശാസ്ത്രക്രീയക്കിടയില്‍ അല്‍പ സമയം തന്‍റെ EEG നിലച്ചത് രോഗി പിന്നീട് ചൂണ്ടി കാണിക്കുകയുണ്ടായി.

പൂര്‍ണമായി NDE വിശദീകരിക്കാന്‍ ഇതുവരെ ഒരു തിയറിക്കും സാധിച്ചിട്ടില്ല. മനസ്സാക്ഷി തലച്ചോറിനു പുറത്തു സ്ഥിതി ചെയ്യുന്നു എന്നൊരു നിഗമനത്തിലാണ് ഗവേഷകര്‍ എത്തിച്ചേരുന്നത് . മനസ്സാക്ഷിക്ക്, തലച്ചോറില്‍ നിന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും കരുതപ്പെടുന്നു. തലച്ചോര്‍ പൂര്‍ണ്ണമായി മരണമടഞ്ഞ ശേഷം ഉണ്ടാകുന്ന ഇത്തരം അനുഭവങ്ങള്‍, ശാസ്ത്ര സമൂഹത്തിനു ഇന്നും ഒരു പ്രഹേളികയാണ്. നമുക്ക് മുകളില്‍ ഒരു ശക്തിയുണ്ടെന്നും, അതിന്‍റെ ഒരംശമാണ് നമ്മുടെ മനസ്സാക്ഷി എന്നും ഞാന്‍ കരുതുന്നു. മരണത്തിലൂടെ നാമെല്ലാം കടന്നു പോകും. എത്തുന്നത് ഇത് പോലെ ഒരു അഭൌമീക പ്രകാശത്തിനു മുന്നിലാണെങ്കില്‍, നമ്മുടെ ജീവിതങ്ങള്‍ അവിടെ വിലയിരുത്തലിനു വിധേയമായാല്‍, നമ്മുടെ പ്രവര്‍ത്തികളെ ന്യാകീരിക്കാന്‍ നമുക്ക് സാധിക്കുമോ?

Sunday, July 17, 2011

കരിങ്കല്‍ ക്വാറികള്‍ ഭരിക്കുന്ന നാട്ടില്‍

നിലവും വയലും പിതാവില്‍ നിന്ന് അവകാശമായി കിട്ടിയിരുന്ന മക്കള്‍ പണ്ടു കാലങ്ങളില്‍ സന്തോഷിച്ചിരുന്നു. എന്നാല്‍ ഇന്ന് സന്തോഷിക്കുക പാറയുള്ള ഭൂമി അവകാശമായി കിട്ടുന്ന മക്കളാണ്. കൂണുകള്‍ പോലെ അടുത്ത കാലത്തായി പൊങ്ങി വരുന്ന, ജന ജീവിതത്തെ താറുമാറാക്കുന്ന കരിങ്കല്‍ ക്വാറികളില്‍ നിന്ന് ലഭിക്കുന്ന വരുമാനം തന്നെ കാരണം. നെടുകെയും, ഉന്നതിയിലെക്കും വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരങ്ങള്‍ക്ക്, കല്ലുകളോടും മെറ്റലുകളോടുമുള്ള താല്‍പ്പര്യവും ദിനപ്രതി ഏറി വരുന്നു. അതിനാല്‍ തന്നെ നഗരങ്ങളോട് ചേര്‍ന്നുള്ള കുന്നുംപ്രദേശങ്ങള്‍ ഇന്ന് അതിവേഗം അപ്രത്യക്ഷ്യമായിക്കൊണ്ടിരിക്കുന്നു.

വളരെയധികം പാരിസ്ഥിക പ്രശ്നങ്ങള്‍ ഉയര്‍ത്തുന്ന ഒന്നാണ് ക്വാറികള്‍. പൊടിപടലവും, കനത്ത നടുക്കവും തുടങ്ങി ഇവയുടെ സാമൂഹിക പ്രശ്നങ്ങളും വളരെ വലുതാണ്‌. അതിനാല്‍ തന്നെ ജനവാസം കുറഞ്ഞ, ചുറ്റും വളരെയധികം സ്ഥലം ക്വാറി ഉടമക്ക് സ്വന്തമായുള്ള സ്ഥലങ്ങളില്‍ മാത്രമേ ക്വാറികള്‍ തുടങ്ങാവൂ എന്നാണു നിയമം. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇന്നുള്ള നല്ലൊരു ശതമാനം ക്വാറികളും ജനവാസ മേഘലകളിലാണ് നിലകൊള്ളുന്നത്. സമീപവാസികളെ നിത്യരോഗികളാക്കിയും, അവരുടെ സ്വൈര്യ ജീവിതം തടസ്സപ്പെടുത്തിയും, ഇവ നിലകൊള്ളുന്നു. സമാധാനപരമായി ജീവിക്കാനും, ശ്വസിക്കാനുമുള്ള അവകാശത്തെ വരെ ഇവ ചോദ്യം ചെയ്യുന്നു.

ഒരു ക്വാറി തുടങ്ങുന്നതിനായുള്ള നിയമപരമായ ആവശ്യകതകള്‍ ഇവയാണ്. ദേശീയ നിയമമനുസരിച്ച് ക്വാറിയും മനുഷ്യവാസമുള്ള വീടുകളും തമ്മില്‍ 200 മീറ്ററിലധികം ദൂരം ഉണ്ടായിരിക്കണം. സമീപത്തെ ഭവനങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് ഇടവരുത്തുന്ന രീതിയില്‍, ഉറവകളുടെ സ്ഥാനം തെറ്റിക്കുന്ന വിധത്തില്‍ ശക്തിയുള്ള സ്ഫോടനങ്ങള്‍ നടത്തരുത്. പാറമടക്ക് ചുറ്റും 3 മീറ്ററെങ്കിലും ഉയരത്തില്‍ വേലി കെട്ടി സമീപ സ്ഥലങ്ങളെ സംരക്ഷിക്കണം. പൊതു ജനങ്ങള്‍ക്ക്‌ സൂചന നല്‍കുന്ന വിധത്തില്‍ പ്രമുഖ സ്ഥലങ്ങളില്‍ വ്യക്തമായ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണം. ക്വാറിക്ക് ചുറ്റും മരങ്ങള്‍ നട്ടു natural wall സൃഷ്ടിച്ചിരിക്കണം. പൊടിപടലങ്ങള്‍ കുറക്കുവാനാണിത്. എന്നാല്‍ ഇതില്‍ പാലിക്കപ്പെടുന്നവ തുലോം കുറവാണ്.

ഒരു ക്വാറി തുടങ്ങുന്നതിനു വേണ്ട ലൈസെന്‍സുകള്‍ ഇവയാണ്. മൈനിംഗ് ആന്‍ഡ്‌ ജിയോളജി വകുപ്പില്‍ നിന്നും, ഈ ഖനനം മൂലം സമീപത്തെ ഉറവകള്‍ക്കും ഭൂമിക്കും നാശമുണ്ടാകില്ല എന്ന് ഉറപ്പാക്കിയ ശേഷം നല്‍കുന്ന ലൈസെന്‍സ്. എക്സ്പ്ലോസീവ്സ്‌ വകുപ്പില്‍ നിന്നും സ്ഫോടക വസ്തുക്കളുടെ ഉപയോഗം പഠിച്ച ശേഷം നല്‍കുന്ന ലൈസെന്‍സ്. അടുത്തതായി വേണ്ടത് ബ്ലാസ്റ്റ്മാന്‍ ലൈസെന്‍സ് ആണ്. സ്ഫോടനങ്ങളെ സംബന്ധിച്ച ശാസ്ത്രീയ പഠനം കഴിഞ്ഞ ബ്ലാസ്റ്റ്മാന്‍റെ കീഴില്‍ മാത്രമേ പാറ പോട്ടിക്കലുകള്‍ നടത്താവൂ എന്ന് നിയമം. എല്ലാ വിധ പ്രാഥമീക ആരോഗ്യ സംവിധാനങ്ങളും ഒരുക്കിയെന്ന DMOയുടെ ലൈസെന്‍സ് ആണ് അടുത്തതായി വേണ്ടത്. മലിനീകരണം പരിധിക്കുള്ളിലെന്നു പരിശോധിച്ച് പൊല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡ്‌ നല്‍കുന്ന ലൈസെന്‍സും അത്യാവശ്യമാണ്. മേല്‍പ്പറഞ്ഞ ലൈസെന്‍സുകള്‍ എല്ലാം പരിശോധിച്ച ശേഷം പഞ്ചായത്താണ് പ്രവര്‍ത്തന ലൈസെന്‍സ് നല്‍കുന്നത്. ഭൂരിഭാഗം ക്വാറികളിലും ഇന്ന് പഞ്ചായത്ത് നല്‍കുന്ന ലൈസെന്‍സുകള്‍ മാത്രമേ നിലവിലുള്ളൂ.

ഈ ക്വാറികള്‍ നിയമത്തെ വെല്ലുവിളിച്ചു ഇങ്ങനെ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിനുള്ള ഒരേയൊരു കാരണം അഴിമതിയാണ്. ഓരോ ക്വാറികളും തുടങ്ങുന്നതിനു അടിസ്ഥാനമായി വേണ്ടത് വില്ലേജ് ഓഫീസര്‍ നല്‍കുന്ന, പരിസരവാസികള്‍ ഇല്ലായെന്നും, സ്ഥലം തരിശല്ല എന്നുമുള്ള സര്‍ട്ടിഫിക്കറ്റ് ആണ്. നിര്‍ഭാഗ്യമെന്നു പറയട്ടെ, വില്ലേജ് ഓഫീസര്‍മാരുടെ പ്രധാന വരുമാന ശ്രോതസും ഇന്ന് ഇതേ സര്‍ട്ടിഫിക്കറ്റുകള്‍ ആണ്. രണ്ടോ മൂന്നോ സര്‍ട്ടിഫിക്കറ്റുകളോടെ തന്നെ ഒരു ജീവിതകാലത്തേക്കുള്ള വരുമാനം പലര്‍ക്കും ലഭിക്കുന്നുണ്ട്. നിയമങ്ങള്‍ നടപ്പാകാതെ വരുമ്പോള്‍ അവയ്ക്ക് അര്‍ത്ഥം നശിക്കുന്നു. ജനജീവിതത്തിന്‍റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന ഏറ്റവും വലിയ വിപത്തു ഈ അഴിമതി തന്നെ. അടുത്തിടെ ഒരു പ്രമുഖ ആഗോള ബ്രാന്‍ഡിന്‍റെ CEO‌, അമേരിക്കന്‍ ചാനെലായ CNNനു നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി, ലോകത്ത് മറ്റു പ്രമുഖ രാജ്യങ്ങളിലെല്ലാം, അവര്‍ക്ക് ഏറ്റവും മല്‍സരം നേരിടേണ്ടി വരുന്നത് നവീനമായ സാങ്കേതികവിദ്യകളില്‍ നിന്നും, സഹ ബ്രാന്‍ഡുകളില്‍ നിന്നുമാണെങ്കില്‍, ഇന്ത്യയില്‍ അവര്‍ക്ക് നേരിടേണ്ടി വരുന്നത് സര്‍ക്കാരുകളുടെ അടിക്കടിയുള്ള പോളിസി മാറ്റലുകളെയും, അഴിമതിയെയുമാണ്. നമ്മുടെ രാജ്യം ലോകത്ത് ഏറ്റവും കൂടുതല്‍ നിയമങ്ങളുള്ള ഒരു രാജ്യമായി മാറുന്നുവെങ്കില്‍, അധികാരികള്‍ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

ക്വാറികളില്‍ നിന്ന് ലഭിക്കുന്ന വരുമാനമാണ് ഇതിലെ പ്രധാന ആകര്‍ഷക ഘടകം. കേന്ദ്ര പൊല്യൂഷന്‍ നിയന്ത്രണ ബോര്‍ഡിന്‍റെ കണക്കനുസരിച്ച്, പ്രതിവര്‍ഷം ചിലവെല്ലാം കഴിഞ്ഞു 13 ലക്ഷം രൂപയാണ് ഒരു ക്വാറി ഉടമക്ക് ലഭിക്കുക. ഔദ്യോഗീക കണക്ക് ഇതാണെങ്കില്‍, ശരിക്കും ലഭിക്കുന്നത് എത്ര ഭീമമായിരിക്കും. നമ്മുടെ ഗ്രാമത്തിലുള്ള ഒരു ക്വാറി നടത്തിപ്പുകാരന്‍ ആ സ്ഥലം ഉടമക്ക് പ്രതിമാസം വാടക ഇനത്തില്‍ കൊടുക്കുന്നത് 3.5 ലക്ഷം രൂപയാണ്. അതില്‍ നിന്ന് തന്നെ മനസ്സിലാക്കാം ക്വാറി നടത്തിപ്പുകാരുടെ സംഘ ബലവും ശക്തിയുമെല്ലാം. എന്‍റെ ഗ്രാമത്തിലെ ഓരോ പഞ്ചായത്ത് മെമ്പര്‍ക്കും പ്രതിമാസം ആയിരക്കണക്കിന് രൂപ ക്വാറിയുടമകള്‍ നല്‍കുന്നു എന്നറിയുമ്പോള്‍ ഞെട്ടുന്നത് ഞങ്ങള്‍ നാട്ടുകാരാണ്. സര്‍ക്കാരിനും, അതു വഴി പൊതു ജനങ്ങള്‍ക്കും മാത്രം അവകാശപ്പെട്ട തരിശു ഭൂമിയിലാണ് ക്വാറികളില്‍ ഭൂരിഭാഗം എന്ന് കൂടി മനസ്സിലാക്കുക. 

എറണാകുളം ജില്ലയിലെ കിഴക്കന്‍ മലയോര മേഘലയിലാണ് എന്‍റെ ഗ്രാമം. വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കാവുന്ന കല്ലൂര്‍ക്കാട്‌ മുടി ഉള്‍പ്പെടുന്ന ഈ പഞ്ചായത്തില്‍, ജന സാന്ദ്രത വളരെയേറെ നിലനില്‍ക്കുന്ന ഈ പഞ്ചായത്തില്‍, ഇന്ന് 13 ക്വാറികളാണ് തലങ്ങും വിലങ്ങും കുന്നുകള്‍ ഇടിച്ചു നിരത്തുന്നത്. ഇതിന്‍റെ പൊടിപടലം ഞങ്ങളുടെ ഗ്രാമത്തെ മലീമസമാക്കിയിരിക്കുന്നു. സ്കൂള്‍ സമയത്തു പോലും ഇടതടവില്ലാതെ പോടിയുയര്‍ത്തി പായുന്ന ടിപ്പെറുകള്‍ ഇന്ന് ഗ്രാമത്തിന്‍റെ നിത്യ കാഴ്ച്ചയായിരിക്കുന്നു.  ഗ്രാമത്തിന്‍റെ പച്ചപ്പും, സ്വച്ഛതയും സാവധാനം നഷ്ടമാകുന്നത് ഞങ്ങള്‍ തിരിച്ചറിയുന്നു. ഗ്രാമത്തിലെ മലകള്‍ വികസനത്തിന് വേണ്ടി പറിച്ചു നടപ്പെടുമ്പോള്‍ ഗ്രാമത്തിന്‍റെ ജീവതാളം തെറ്റുന്നത് വേദനയോടെ മനസ്സിലാക്കുന്നു. ഇന്ന് ഗ്രാമത്തിന്‍റെ ഉണര്‍ത്തുപാട്ടും, ജീവ ശബ്ദവും സ്ഫോടനങ്ങളത്രേ. ഒരു ജനത ഇതിനെതിരെ സംഘടിച്ചു തുടങ്ങിയിരിക്കുന്നു. ഞങ്ങളുടെ ഗ്രാമം പുറത്തുനിന്നുള്ള രാത്രിഞ്ചരന്മാര്‍ക്ക് വിറ്റ് കാശാക്കിയ എല്ലാവര്‍ക്കുമെതിരെ പ്രതികരിച്ചു തുടങ്ങിയിരിക്കുന്ന, എന്‍റെ ഗ്രാമത്തിലെ പാറമട വിരുദ്ധ ആക്ഷന്‍ കൌണ്‍സിലിനു എന്‍റെ അഭിവാദ്യങ്ങള്‍. സമൂഹീക പ്രശ്നങ്ങള്‍ എന്നെ ബാധിക്കില്ല എന്നാ അമൂല്‍ ബേബി സംസ്കാരത്തില്‍ വളര്‍ന്ന ഞാന്‍ ഇന്ന് കേരളത്തില്‍ അങ്ങോളം ഇങ്ങോളം നടക്കുന്ന ജീവനത്തിന് വേണ്ടിയുള്ള സമരങ്ങളെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. അനുഭവങ്ങള്‍ ഞങ്ങളെ പഠിപ്പിച്ചു തുടങ്ങിയിരിക്കുന്നു. കരയുന്നവര്‍ക്ക് മാത്രം പാലുള്ള രാജ്യത്ത് ഞങ്ങളുടെ ഗ്രാമവും കരഞ്ഞു തുടങ്ങിയിരിക്കുന്നു. ഞങ്ങളുടെ ഗ്രാമത്തെ ഞങ്ങള്‍ സംരക്ഷിക്കും. നിങ്ങളുടെ ഗ്രാമത്തെയോ?

Tuesday, July 12, 2011

വാനരന്മാരുടെ ലോകം

സീന്‍ ഒന്ന്: സമയം ഉദ്ദേശം വൈകുന്നേരം മൂന്നര കഴിഞ്ഞു. ചെറുതായി മഴ ചാറുന്നുണ്ട്. ഓഫീസിലെ ആളുകളെല്ലാം ചായകുടിയുമൊക്കെയായി തിരക്കിലാണ്. പുറത്തേക്കിറങ്ങാനായി പ്രധാനാമായി ഒരു വാതിലാണുള്ളത്. മറ്റുള്ളവ തുറക്കാറില്ല. ആ പ്രധാന വഴി വാനരന്മാര്‍ തടഞ്ഞിരിക്കുന്നു. നന്നേ ആക്രമണോത്സുകത പ്രകടപ്പിച്ച അവ, മനുഷ്യ കോലത്തിലുള്ള എന്തിനെ കണ്ടാലും ആക്രമിക്കാനായി ചാടി അടുക്കുന്നുമുണ്ട്. മനുഷ്യ വാസം കുറഞ്ഞ മേഘലയിലാണ് ഓഫീസ് എന്നതിനാല്‍, ഓഫീസ് പരിസരത്ത് വാനരന്മാരുടെ എണ്ണം വളരെയധികമാണ്. അതിനാല്‍ തന്നെ ഓഫീസ് സ്റ്റാഫുകള്‍ നന്നേ പരിഭ്രാന്തരുമാണ്. ചിലര്‍ ഉള്ള ധൈര്യം സംഭരിച്ച്, വഴിയെ നടക്കാന്‍ ശ്രമിച്ചെങ്കിലും കുരങ്ങന്മാര്‍ കൂട്ടത്തോടെ ആക്രമിക്കാന്‍ വന്നതിനാല്‍ തിരിഞ്ഞോടേണ്ടി വന്നു. വഴിയുടെ അപ്പുറവും ഇപ്പുറവും ഉള്ളവര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്നില്ല. സമയം കഴിയുന്തോറും ഇവയുടെ ആക്രമണോത്സുകത കൂടുന്നതല്ലാതെ കുറയുന്നുമില്ല. ഇതിനിടയില്‍, ധൈര്യം സംഭരിച്ചു വഴിയെ കുറച്ചു മുന്നോട്ടു പോയ ഒരു വ്യക്തിയാണ് ഒരു ചെറു കുരങ്ങന്‍ അടി കിട്ടി വഴിയില്‍ വീണു കിടക്കുന്നത് അറിയച്ചത്. അതിനു അടി കിട്ടിയത് എങ്ങനെ എന്നതും അജ്ഞാതമായിരുന്നു. ആളുകള്‍ വാതിലുകള്‍ കുറ്റിയിട്ടും ഒച്ചയുണ്ടാക്കിയും സ്വയം സുരക്ഷ ഉറപ്പാക്കി.

സീന്‍ രണ്ടു: സമയം നന്നേ മുന്നോട്ടു പോയി. അവര്‍ പിന്തിരിയുന്ന ലക്ഷണമില്ല. അതിനാല്‍ തന്നെ ഓഫീസിനകത്തുള്ള ഫയര്‍ ഫോഴ്സിനെ വിളിച്ചു. പാമ്പോ മറ്റോ ആണെങ്കില്‍ പ്രത്യേക പരിശീലനം കിട്ടിയിട്ടുണ്ടെന്നും, എന്നാല്‍ കുരങ്ങന്മാര്‍ ആയതിനാല്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല എന്നുമുള്ള ഒരു മറുപടി ലഭിച്ചു. ആളുകള്‍ക്ക് സഞ്ചരിക്കാന്‍ പോലും സാധിക്കുന്നില്ല എന്നറിയിച്ചപ്പോള്‍, മണി മുഴക്കി യന്ത്രവും ആളുകളും പുറപ്പെട്ടു. ഫയറുകാര്‍ കമ്പും കോലുമോക്കെയായി പലവഴി ഇരച്ചു കയറി വഴിയിലുള്ള കുരങ്ങന്മാരെ വിരട്ടി. എന്നാല്‍ വാനരന്മാര്‍ അല്പം ദൂരത്തേക്ക് പോകുന്നതല്ലാതെ, ഫയറുകാര്‍ പോയിക്കഴിയുമ്പോള്‍ പൂര്‍വാധികം ശക്തിയോടെയാണ് തിരിച്ചെത്തുന്നത്. ഇതിനിടയില്‍ ബുദ്ധിമാനായ ഒരു ഫയറുകാരന്‍, വഴിയില്‍ വീണു കിടന്നിരുന്ന കുരങ്ങനെ, താഴെ നിലത്തേക്കിട്ടു. അല്‍പ സമയത്തെ വിഫല ശ്രമത്തോടെ ഫയറുകാര്‍ പിന്‍വാങ്ങുകയായി.

സീന്‍ മൂന്ന്: അക്ഷമരായ ഓഫീസ് സ്റ്റാഫുകള്‍ തന്നെ കുരങ്ങന്മാരെ വിരട്ടല്‍ ഏറ്റെടുത്തു. പത്തലും മറ്റുമായി കുറെയധികം പേര്‍ വഴിയിലേക്കിറങ്ങി. ആ തക്കത്തിന് ഞാനും ഓടി പുറത്തു കടന്നു. ഇവര്‍ വിരട്ടുമ്പോഴും, വാനരന്മാര്‍ ദൂരത്തേക്ക് മാറുന്നുണ്ടായിരുന്നില്ല. കൌതുകവും, ആകാംക്ഷയും മൂലം ഞാന്‍ പുറത്തു പറമ്പില്‍ ദൂരെയായി മാറി നിന്ന് അടിയേറ്റു വീണ കുരങ്ങന് എന്ത് സംഭവിക്കുന്നു എന്ന് വീക്ഷിച്ചു. സമയം കടന്നു പോകവേ, ഒരു വലിയ കുരങ്ങു ഇതിനെ മാറോട് ചേര്‍ത്ത് എടുത്തു. അത് അമ്മയാവണം. ശേഷം അതിനെ ദൂരെ മാറി സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റി. പരിക്കു പറ്റിയതിനെ ഒരു അരഭിത്തിയിലേക്ക് ഉയര്‍ത്താനായി കുരങ്ങന്‍റെ അടുത്ത ശ്രമം. ചെറു കുരങ്ങു തല മാത്രം അനക്കുന്നുണ്ട്. നിമിഷ നേരം കൊണ്ട്, മൂന്നാല് കുരങ്ങമാര്‍ അരഭിത്തിയുടെ മുകളില്‍ അണിനിരന്നു. തൂങ്ങി കിടക്കുന്ന ഒരു വള്ളിയിലേക്ക് ചെറു കുരങ്ങനെ അമ്മ ചേര്‍ത്ത് പിടിപ്പിച്ചു. മുകളിലുള്ള കുരങ്ങന്മാര്‍ വള്ളി ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും പരാചയപ്പെട്ടു. അല്‍പ സമയത്തിന് ശേഷം അമ്മ തന്നെ, മാറോട് ചേര്‍ത്ത് അതിനെ ഉയര്‍ത്തി അരഭിത്തിയില്‍ വയ്ച്ചു.

സീന്‍ നാല്: മറ്റു കുരങ്ങന്മാര്‍ സാവധാനം പിന്‍വാങ്ങി. അമ്മയും പരിക്ക് പറ്റിയതും കൂടാതെ മറ്റൊരു കുരങ്ങും, മാത്രം അരഭിത്തിയുടെ മുകളില്‍ ശേഷിച്ചു. മറ്റേതു അച്ഛനാവണം. നഷ്ടം ആ കുടുംബത്തിന് മാത്രമാണല്ലോ. അച്ഛന്‍ ഇടയ്ക്കിടയ്ക്ക്, മുഖം പൊത്തി ഇരിക്കുകയും, ഭിത്തിയില്‍ തല ഇടിക്കുകയും ചെയ്യുന്നുണ്ട്. ഇടയ്ക്കു തന്‍റെ ഭാവിയായ മകനെ നോക്കും. അമ്മ അപ്പോഴും അതിനെ പിടി വിടാതെ നിസ്സംഗതയോടെ ദൂരേക്ക്‌ നോക്കി ഇരിക്കുന്നുണ്ട്. അച്ഛന്‍ വളരെ നേരം കൈ കൊണ്ട് കണ്ണുകള്‍ അടച്ചിരുന്നു. വികാരങ്ങള്‍ നമ്മുടെ പൂര്‍വികര്‍ക്കും ഉണ്ടായിരിക്കണം. മുകളില്‍ നിന്ന് ആളുകളുടെ ആക്രമണം കനത്തപ്പോള്‍, കുരങ്ങന്മാര്‍ പ്രത്യേക ഒരു ശബ്ദം പുറപ്പെടുവിച്ചു. പ്രതിധ്വനി പോലെ ആ ശബ്ദം പല സ്ഥലങ്ങളില്‍ നിന്ന് മുഴങ്ങി. താമസിയാതെ നൂറു കണക്കിന് വാനരന്മാരാണ് സ്ഥലത്തെത്തിയത്. ആളുകളാണ് അപ്പോള്‍ പേടിച്ചു മാളങ്ങളില്‍ ഒളിച്ചത്. അതോടെ കുറെ വാനരന്മാര്‍ തിരികെ പോയി. ശേഷിക്കുന്നവര്‍ എന്തിനോ വേണ്ടി പരിക്ക് പറ്റിയ കുരങ്ങന്‍റെ അടുത്ത് അണിനിരന്നു.

സീന്‍ അഞ്ച്: വാനരന്മാരുടെ വാസസ്ഥലം കെട്ടിടത്തിന്‍റെ മുകളിലാണ്. ഈ ചെറു കുരങ്ങനെ അമ്മ അവിടേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ്. അച്ഛന്‍ തൊട്ടു പിറകില്‍ തന്നെയുണ്ട്. സഹായികള്‍ ചുറ്റിലും. സ്വന്തം കുഞ്ഞിനെ ചുറ്റി പിടിച്ചു, അമ്മ ഒരു പൈപ്പിലേക്ക് കയറി. അച്ഛന്‍ പൈപ്പിന്‍റെ കുറച്ചു താഴെയായി നിലയുറപ്പിച്ചു. കുഞ്ഞു പൈപ്പില്‍ ഉരയാതെ വളരെ സാവധാനം അമ്മ അതിനെ എടുത്തുയര്‍ത്തി. അമ്മ മുകളിലേക്ക് നീങ്ങുന്നതനുസരിച്ചു അച്ഛനും മുകളിലേക്ക് കയറുന്നുണ്ട്. മുകളിലെത്താറായപ്പോള്‍ താഴേക്കു വീഴാന്‍ പോയ കുഞ്ഞിനെ അമ്മ തന്‍റെ കാലുകള്‍ കൊണ്ട് ഇറുക്കി പിടിക്കുന്നത്‌ ഇപ്പോഴും എന്‍റെ ഓര്‍മയിലുണ്ട്. മുകളില്‍ അമ്മയെയും കുഞ്ഞിനേയും പിടിച്ചുയര്‍ത്താന്‍ മൂന്നാല് കുരങ്ങന്മാര്‍ അണിനിരന്നു കഴിഞ്ഞിരുന്നു. അവര്‍ കൈ നീട്ടി അവരെ എടുത്തു പൊക്കി. അച്ഛനും ഞൊടിയിട കൊണ്ട് മുകളിലെത്തി. അവരെല്ലാം കൂടി കുഞ്ഞിനെ തലോടുകയും മറ്റും ചെയ്യുന്നുണ്ട്. അമ്മ അപ്പോഴും തന്‍റെ പിടി വിട്ടിരുന്നില്ല.  അപ്പോഴേക്കും കുഞ്ഞിന്‍റെ ചലനം നിലച്ചിരുന്നു. സമയം പോകവേ അവിടെയും വാനര്‍ന്മാരുണ്ടേ എണ്ണം കുറഞ്ഞു തുടങ്ങി. അല്പസമയത്തേക്ക് കൈ വിട്ടു പോയ സഞ്ചാര സ്വാതന്ത്ര്യം ആളുകള്‍ തിരികെ എടുത്തിരുന്നു. കാത്തിരിക്കുന്നവരുടെ സമീപത്തേക്ക് വ്യക്തികളും യാത്രയായി തുടങ്ങി. അവസാനം ആ പൈപ്പിന്‍റെ മുകളില്‍ അമ്മയും കുഞ്ഞും അച്ഛനും മാത്രം അവശേഷിച്ചു. വിദൂരതയിലേക്ക് നോക്കിയിരുന്ന അമ്മയുടെ കണ്ണുകളിലെ നിസ്സംഗത,  അത് ആരെയും സങ്കടപ്പെടുത്തും. കുറെ സമയം ഞാന്‍ ആ രംഗം നോക്കി നിന്നു. പുറമേ നിന്ന് നോക്കുന്ന ഏതൊരാള്‍ക്കും മറ്റുള്ളവരുടെ ജീവിതങ്ങള്‍, ഫ്രെയ്മുകള്‍ മാത്രമാണ്. എപ്പോഴോ ഒരു തുള്ളി സങ്കടം ഇറ്റു വീണു. നമ്മുടെ ചുറ്റുപാടുകള്‍ നമ്മുടെ തന്നെ അനുഭവങ്ങളുടെ ബിംബങ്ങളാണ്. ഞാന്‍ തിരികെ പോകുമ്പോഴും അമ്മ ചലനമറ്റ ആ കുഞ്ഞിന്‍റെ പിടി വിട്ടിട്ടുണ്ടായിരുന്നില്ല. പിറ്റേന്ന് ഓഫീസിലെത്തിയ ഞാന്‍ ആദ്യം പോയത് ആ പൈപ്പിന്‍റെ മുകള്‍ നോക്കാനായിരുന്നു. എന്നാല്‍ അപ്പോഴേക്കും അവിടം ശൂന്യമായി കഴിഞ്ഞിരുന്നു.

Sunday, July 3, 2011

മലങ്കരയില്‍ ഒരു മഴയത്ത്‌


മുന്‍കൂട്ടി നിശ്ചയിക്കാതെയുള്ള യാത്രകള്‍ ഒരു പ്രത്യേക ആനന്ദമാണ്. അതില്‍ നാം കണ്ടുമുട്ടുന്ന സ്ഥലങ്ങള്‍, പ്രകൃതി, എന്തിനു ആളുകള്‍ വരെ നമ്മെ ചിലപ്പോള്‍ ആശ്ചര്യപ്പെടുത്തും. എല്ലാ മനുഷ്യര്‍ക്കും അടിസ്ഥാനപരമായുള്ള, ഭാവിയില്‍ ഇനിയെന്ത് എന്നുള്ള ആകാംക്ഷയാണ് നമ്മെ ഇത്തരം യാത്രകളില്‍ മുന്നോട്ട് നയിക്കുന്നത്. ജീവിതത്തിലെ നാളുകള്‍ ഓര്‍മ്മപ്പുസ്തകത്തില്‍ വരുമ്പോള്‍ സുഗന്ധമുള്ള ഏതാനും താളുകള്‍ ഇവ പ്രധാനം ചെയ്യും. ഇത്തരം യാത്രകളില്‍ മുന്നൊരുക്കങ്ങള്‍ ഇല്ലാത്തതുകൊണ്ട് തന്നെ തടസ്സങ്ങള്‍ കൂടുതലായിരിക്കുകയും ചെയ്യും. 

ഒരു ശനിയാഴ്ച സായാഹ്നത്തില്‍ വളരെ യാദൃച്ഛികമായാണ് ഞാനും സുഹൃത്തും കൂടി ഒരു യാത്ര പുറപ്പെടുന്നത്. ലക്‌ഷ്യം പഠിച്ചിരുന്ന സ്കൂള്‍ പരിസരങ്ങള്‍ ഒന്ന് കൂടി കാണുക, ആ പഴയ നാട്ടു വഴികളിലൂടെ സഞ്ചരിക്കുക, ഓര്‍മ്മകളുടെ വഴിയെ ഒന്ന് തിരികെ സഞ്ചരിച്ചു നൊസ്റ്റാള്‍ജിയ എന്ന മനോഹര വികാരം ഒന്നാസ്വദിക്കുക മുതലായവയും. ഇത്തരം ഓര്‍മ്മ പുതുക്കലുകള്‍ക്ക് മനോഹരമായൊരു ഗന്ധമുണ്ട്, കഴിഞ്ഞു പോയ, തിരിച്ചുപിടിക്കാനാവാത്ത കുട്ടിക്കാലത്തിന്‍റെ ഗന്ധം. അതിനാല്‍ തന്നെ സ്കൂളില്‍ ഞങ്ങളുടെ അടുത്ത  സുഹൃത്തായിരുന്ന, സ്കൂളിന്‍റെ തന്നെ അടുത്ത് താമസിക്കുന്ന മറ്റൊരു സുഹൃത്തിനെ കൂടി കൂട്ടുവാന്‍ തീരുമാനിച്ചു. 

തികച്ചും അപ്രതീക്ഷിതമായി ഞങ്ങളെ കണ്ട അവന്‍ ആദ്യമൊന്നു അമ്പരന്നു പോയി. ഞങ്ങളുടെ യാത്രാ ലക്ഷ്യമറിയിച്ചപ്പോള്‍ അവനും ഞങ്ങളോടൊപ്പം ഇറങ്ങി. അവനാണ് സ്കൂളിന്‍റെ അടുത്തുതന്നെയുള്ള മലങ്കര എന്ന സ്ഥലത്തേക്ക് ആക്കാം യാത്ര എന്നറിയിച്ചത്. വളരെ പ്രശസ്തമായ, ധാരാളം ചലച്ചിത്രങ്ങള്‍ക്ക് പശ്ചാത്തലമായിട്ടുള്ള സ്ഥലമാണ് മലങ്കര. ഞങ്ങളുടെ യാത്രാ ലക്‌ഷ്യം മാറുവാന്‍ പിന്നെ താമസമുണ്ടായില്ല. അവന്‍റെ വീട്ടില്‍ നിന്ന് നടക്കുവാനുള്ള ദൂരമേയുള്ളൂ മലങ്കരക്ക്. അങ്ങനെ മഴക്കാലത്തെ, പെയ്യുവാന്‍ വെമ്പി നില്‍ക്കുന്ന കാര്‍മേഘങ്ങളെ സാക്ഷിയാക്കി ഞങ്ങള്‍ യാത്ര ആരംഭിച്ചു. 

ഇടുക്കിയുടെ കവാടമായ തൊടുപുഴയില്‍ നിന്ന് ഉദ്ദേശം 10 കിലോമീറ്റര്‍ അകലെയാണ് മലങ്കര. മലങ്കരയില്‍ പ്രശസ്തമായുള്ളത് ജലസേചനത്തിനുപയോഗിക്കുന്ന ഡാമും, അനുബന്ധ പ്രകൃതിഭംഗിയുമാണ്. മൂലമറ്റത്തെ വൈദ്യുതി ഉല്പാദനത്തിന് ശേഷം പുറത്തു വരുന്ന ജലമാണ് മലങ്കരയില്‍ സംഭരിക്കപ്പെടുന്നത്. മലങ്കര റബ്ബര്‍തോട്ടത്തിലൂടെയാണ് ഡാമിലെതാന്‍ സാധിക്കൂ. റബ്ബര്‍ മരങ്ങളുടെ ഇരുട്ടും, സായാഹ്നതയും, കാര്‍മേഘങ്ങളും എല്ലാം കൂടി വളരെ ഇരുണ്ട ഒരന്തിരീക്ഷമാണ് സൃഷ്ടിച്ചത്. ഒരിരുപതു മിനുറ്റത്തെ നടത്തത്തിന് ശേഷം ഞങ്ങള്‍ ഡാമില്‍ എത്തി ചേര്‍ന്നു. 

ഡാമിലേക്ക് ഞങ്ങളെ എതിരേറ്റത് കനത്ത മഴയാണ്. ഡാമിന്‍റെ ഭയാനകതയോ, വലിപ്പമോ അല്ല മലങ്കരയുടെ പ്രത്യേകത, മറിച്ചു ആ കൊച്ചു ഡാം ചെറു വനവുമായി കൂടി ചേര്‍ന്ന് നില്‍ക്കുന്ന പ്രകൃതി തന്നെയാണ്. കെട്ടി നില്‍ക്കുന്ന ജലം മറ്റെല്ലായിടങ്ങളും എന്നപോലെ ചെറു ഭീതി ഉണ്ടാക്കുന്നുമുണ്ട്. കനത്ത മഴയില്‍ ഞങ്ങള്‍ ഡാമിനുള്ളിലേക്ക് കയറി. ഇടിമിന്നല്‍ ധാരാളമായി ഉണ്ടായിരുന്നതിനാലും, സമയം നന്നേ വൈകിയിരുന്നതിനാലും  ഗാര്‍ഡ് ഉള്ളിലേക്ക് പോകാന്‍ അനുവദിച്ചില്ല.  പുറത്തു അല്‍പ സമയം ചിത്രങ്ങള്‍ എടുത്തും ഭംഗി ആസ്വദിച്ചും ഞങ്ങള്‍ ചിലവിട്ടു. ഡാമിന്‍റെ വശത്ത് നിന്ന് നോക്കിയാല്‍ മനോഹരമായ മല നിരകള്‍ മേഘങ്ങളാല്‍ മൂടി നില്‍ക്കുന്നത് കാണാം. തോട്ട് വശങ്ങളിലായി ചെറു പുല്‍മേടുകളുമുണ്ട്. എന്നാല്‍ അന്നത്തെ സായാഹ്നം മനോഹരമാക്കിയത് മഴ മാത്രമായിരുന്നു. 

സമയം പോകുന്തോറും മഴയുടെ ശക്തി വര്‍ധിച്ചു വന്നു. ഡാമിന്‍റെ അടുത്ത് തന്നെ മണ്ണിട്ട്‌ പുതിയ ഒരു വഴി നിര്‍മിച്ചിട്ടുണ്ട്. പ്രകൃതിയുടെ മേലുള്ള കയ്യേറ്റത്തിന്‍റെ ഒരാവിഷ്കാരം ഇവിടെയും കാണുവാന്‍ സാധിച്ചു. ആ വഴി ഡാമിന്‍റെ ഓരത്ത് കൂടിയാണ് പോകുന്നത്. ഞങ്ങളും ആ വഴിയെ നടന്നു. കുട കൊണ്ടൊന്നും തടുക്കാനാവാത്ത വിധത്തില്‍ മഴ അതിന്‍റെ ആക്രമണം വിപുലപ്പെടുത്തുകയാണ്. എന്നാലും മേല്‍ സൂചിപ്പിച്ചതുപോലെ, യാത്രകളെല്ലാം ഒരു അനുഭൂതിയാണ്, ആസ്വദിക്കാവുന്ന അനുഭൂതി. 

സൂര്യന്‍ തന്‍റെ പതിവ് സഞ്ചാരം വിഘാതമില്ലാതെ തുടര്‍ന്നു. വെളിച്ചം കുറഞ്ഞു വന്നു. ഞങ്ങള്‍ക്കും തിരികെ പോകേണ്ട സമയമായി. തിരികെ ഡാമിന് അരികിലൂടെ നടക്കുമ്പോള്‍ അതിന്‍റെ മധ്യത്തില്‍, ആ കനത്ത മഴയില്‍ ഏതാനം കുട്ടികള്‍ കുളിക്കുന്നത് ആശ്ചര്യപൂര്‍വ്വം നോക്കി നിന്നു. അവര്‍ക്ക് ഏതു പുഴകളും നിസ്സാരമായിരിക്കും എന്ന് തോന്നി. ഡാമിലെ ജലം കൃഷി സ്ഥലങ്ങളിലേക്കുള്ള ഒഴുക്ക് തുടര്‍ന്നു കൊണ്ടെയിരുന്നു, എത്രയോ വര്‍ഷങ്ങളായി തുടരുന്നൊരു പ്രതിഭാസം. ആകാശം ഭൂമിയിലേക്ക്‌ പെയ്തിറങ്ങിയ ആ ദിവസം, അവാച്യമായൊരു സംതൃപ്തിയാണ് പ്രദാനം ചെയ്തത്. പ്രകൃതിയുടെ തന്മയത്വം ദര്‍ശിക്കുമ്പോള്‍ മാത്രം ലഭിക്കുന്ന ഒരു സംതൃപ്തി. ഞങ്ങള്‍ തിരികെ എത്തുമ്പോള്‍ റോഡുകള്‍ ആകമാനം വെള്ളക്കെട്ടുകള്‍ നിറഞ്ഞിരുന്നു. ആ മനോഹര ദിവസം അവസാനിക്കുമ്പോഴും മഴ തോര്‍ന്നിട്ടുണ്ടായില്ല. അന്നത്തെ യാത്രയിലെ വില്ലന്‍ മഴയായിരുന്നു, ഒപ്പം നായകനും.

Saturday, June 25, 2011

ആദാമിന്‍റെ മകന്‍ അബു- ഒരു സിനിമാനുഭവം

ദേശീയ സംസ്ഥാന തലങ്ങളില്‍ ധാരാളം അവാര്‍ഡുകള്‍ക്ക് അര്‍ഹമായി മുഖ്യധാരയില്‍ സ്ഥാനമുറപ്പിച്ച ചിത്രമാണ് ആദാമിന്‍റെ മകന്‍ അബു. സാധാരണ, അവാര്‍ഡുകള്‍ക്ക് അര്‍ഹമാകുന്നത് ആര്‍ട്ട് പടങ്ങള്‍ എന്ന് പൊതുവില്‍ വിശേഷിപ്പിക്കപ്പെടുന്ന നോണ്‍ കൊമ്മേര്‍ഷ്യല്‍ വിഭാഗത്തിലെ ചിത്രങ്ങള്‍ക്കാണെങ്കിലും, ഈ ചലച്ചിത്രം ഇതില്‍ നിന്ന് ഭിന്നമായി നില്‍ക്കുന്നു. ആദാമിന്‍റെ മകനായ അബുവിന്‍റെയും, കുടുംബത്തിന്‍റെയും, ചുറ്റുപാടുകളുടെയും കഥ ഈ സിനിമ രണ്ടു മണിക്കൂര്‍ സമയം കൊണ്ട് മനോഹരമായി പറഞ്ഞിട്ടുണ്ട്. പലപ്പോഴും, വ്യത്യസ്തമായ അവതരണശൈലിയും, കഥയും എല്ലാം ഇത്തരം സിനിമകളിലാണ് കാണാറുള്ളത് എന്നതൊരു സത്യം മാത്രം. 

ആദാമിന്‍റെ മകനായി ജനിക്കുന്ന അബുവിന്‍റെയും, ഭാര്യ ആയിഷയുടെയും, ജീവിതത്തിലെ പ്രാധാനപ്പെട്ട ലക്ഷ്യമായ ഹജ്ജിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളിലൂടെയാണ് കഥ വികസിക്കുന്നത്. ചിത്രത്തിന്‍റെ ചാലകശക്തിയും, ഊര്‍ജ്ജസങ്കേതവും സലിം അഹമ്മദിന്‍റെ കഥയും തിരക്കഥയും തന്നെ. ഒരു സിനിമയാണെന്ന തോന്നല്‍ പോലും ഉണ്ടാക്കാത്ത വിധത്തില്‍, അവരുടെ ജീവിതത്തിലെ വളരെ സാധാരണമായ ദിവസങ്ങളാണ് തുടക്കരംഗങ്ങളില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. അതിനാല്‍ തന്നെ പ്രേക്ഷകര്‍ക്ക്‌ അബുവിന്‍റെ ജീവിതം ഒരു നേര്‍ക്കാഴ്ച പോലെ ദര്‍ശിക്കാനാവുന്നു. എന്നാല്‍ പ്രേക്ഷകരെ, അവര്‍ അറിയാതെ തന്നെ അബുവിന്‍റെയും കുടുംബത്തിന്‍റെയും സങ്കടങ്ങളിലെക്കും, പ്രതീക്ഷകളിലെക്കും, ഈ തിരക്കഥ സാവധാനം അടുപ്പിക്കുന്നു. പല പ്രധാനപ്പെട്ട സീനുകളിലും സംഭാഷണങ്ങള്‍ ഒഴിവാക്കി പ്രവര്‍ത്തികളിലൂടെ കഥയെ മുന്നോട്ടു നയിച്ചത് നല്ല ഒരു പരിശ്രമം ആയിരുന്നു. അബുവിനും കുടുംബത്തിനും മാത്രമല്ല, അവരുമായി ചുറ്റിപ്പറ്റി നില്‍ക്കുന്നവര്‍ക്കും കഥയില്‍ നല്ലൊരു സ്വാധീനം ചെലുത്താനായിട്ടുണ്ട്. അത് മാത്രമല്ല, പ്രകൃതിക്ക് മനുഷ്യനിലുള്ള സ്വാധീനത്തിനെന്നോണം മുറ്റത്തെ പ്ലാവും, കുന്നിന്‍ മുകളിലെ ഒറ്റപ്പെട്ട മരവും, മേഘങ്ങളും അതിനിടയിലൂടെ അടര്‍ന്നു വീഴുന്ന സൂര്യ രശ്മികളും, ചിത്രത്തില്‍ ഒരു കഥാപാത്രത്തിന്‍റെ എന്നവണ്ണം സ്വാധീനം ചെലുത്തിക്കാനായി എന്നത് തന്നെ തിരക്കഥയുടെ ഒരു വിജയമാണ്. പല സന്ദര്‍ഭങ്ങളും, സംഭാഷണങ്ങളും പ്രേക്ഷകരെ വളരെ വികാരപരമായി സ്പര്‍ശിക്കുകയുണ്ടായി. സിനിമയുടെ ഗതിയെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഉസ്താദ് എന്ന കഥാപാത്രത്തെ ഒരു അഭൌമിക കഥാപാത്രമാക്കിയതും, അദ്ദേഹത്തിന്‍റെ മുഖം കാണിക്കാതെ അതിനൊരു നിഗൂഢത നല്‍കിയതും നന്നായി.

സിനിമയുടെ തലച്ചോറായ സലിം അഹമ്മദിന്‍റെ സംവിധാനത്തെ ഒറ്റ വാക്കില്‍ ബ്രില്ലന്‍റ് എന്ന് വിശേഷിപ്പിക്കാം. ഓരോ പ്രേക്ഷകനും, ഓരോ സിനിമയുടെ തുടക്കത്തിലും സ്വന്തം മനസ്സിനെ സംവിധായകന്‍റെ പക്കല്‍ ഏല്പ്പിക്കുകയാണ്. സംവിധായകനാണ് തിരക്കഥയിലൂടെയുള്ള സാങ്കല്‍പ്പിക ലോകം ക്യാമറയും അഭിനേതാക്കളും വഴി സൃഷ്ടിച്ചെടുത്ത് ഈ മനുസ്സുകള്‍ക്ക് അനുഭവവേദ്യമാക്കുന്നത്. രണ്ടു രണ്ടര മണിക്കൂര്‍ കഴിഞ്ഞു ഈ മനസ്സുകള്‍ സംവിധായകന്‍ തിരിച്ചു നല്‍കുമ്പോള്‍, സംതൃപ്തിയുടെ ഏതു നിലയില്‍ തങ്ങള്‍ എത്തി എന്നതില്‍ നിന്ന് ഒരു സംവിധായകന്‍റെ കഴിവിനെ നമുക്ക് വിലയിരുത്താം. ഈ സിനിമയില്‍, ഓരോ പ്രേക്ഷകനും നേരിട്ട് അനുഭവിക്കാവുന്ന രീതിയില്‍ ആദാമിന്‍റെ ജീവിതം സംവിധായകന്‍ സലിം  പകര്‍ന്നു നല്‍കി. ക്യാമറയുടെ പൊസിഷന്‍ തുടങ്ങി, സീനുകളുടെ ഏകോപനത്തിലും, അചഞ്ചല വസ്തുക്കള്‍ക്ക് സിനിമയില്‍ സ്വാധീനം സൃഷ്ടിക്കുന്നതിലും, കഥ മനോഹരമായി അവസാനിപ്പിക്കുന്നതിലും എല്ലാം സംവിധായകന്‍റെ കരവിരുത് പ്രകടമായിരുന്നു.

അഭിനയത്തിന്‍റെ കാര്യത്തില്‍ എല്ലാവരും മികച്ചു നിന്നു. കേന്ദ്ര അവാര്‍ഡ്‌ നിര്‍ണയ സമിതി അധ്യക്ഷന്‍ ജെ.പി. ദത്തയെ വരെ ആശ്ച്ചര്യപ്പെടുത്തിയ സലിം കുമാറിന്‍റെ അഭിനയത്തെ പറ്റി കൂടുതലൊന്നും പറയുവാനില്ല. പ്രായമായ അബുവിന്‍റെ ഓരോ അംഗവിക്ഷേപങ്ങളും, ചലനങ്ങളും , കൈ വിറയലുകളും, ഇരുപ്പും, എല്ലാം സലിം വളരെ മികച്ചതാക്കി. സലിം വളരെ പ്രായമേറിയ വ്യക്തി ആണെന്ന് അവാര്‍ഡ്‌ കമ്മിറ്റി തെറ്റിദ്ധരിച്ചു എന്നതില്‍ നിന്നു തന്നെ അദ്ദേഹത്തിന്‍റെ മികവ് മനസ്സിലാക്കാം. സറിന വഹാബ്, അബുവിന്‍റെ ഭാര്യയായ ആയിഷുവായി മികച്ചു നിന്നു. ഇവര്‍ രണ്ടു പേരും തമ്മിലുള്ള കെമിസ്ട്രി പല സീനുകളെയും മനോഹരമാക്കി. അബുവിന്‍റെ പിന്നിലെ ശക്തി ആയിഷയാണ് എന്ന് പ്രേക്ഷകര്‍ക്ക്‌ മനസ്സിലാക്കിക്കൊടുക്കാന്‍ സെറിനക്ക് കഴിഞ്ഞു. നെടുമുടിയുടെ സ്കൂള്‍ മാഷിന്‍റെ കാര്യവും എടുത്തു പറയേണ്ട കാര്യമില്ല. മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരങ്ങളില്‍, നെടുമുടിയെ എന്നേ പ്രേക്ഷകര്‍ പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ട്രാവല്‍ ഏജന്‍സി മാനേജറായി മുകേഷും, ചായക്കടക്കാരനായി സുരാജും, തടിമില്‍ മുതലാളിയായി കലാഭവന്‍ മണിയും നല്ല അഭിനയം തന്നെ കാഴ്ചവെച്ചു.

ദേശീയ അവാര്‍ഡ്‌ നേടിയ, സിനിമയുടെ ഛായാഗ്രാഹകനായ മധു അംബാട്ട് വളരെ മികച്ച ഒരു വര്‍ക്ക്‌ ആണ് കാഴ്ച വെച്ചിരിക്കുന്നത്. സിനിമയുടെ ഭൂരിഭാഗം ഫ്രെയിമുകളും ഒരു ചിത്രപ്രദര്‍ശനത്തിലെ ചിത്രങ്ങളെന്നോണം മനോഹരമായി നിലകൊണ്ടു. രാത്രിയുടെയും, പ്രകൃതിയുടെയും മനോഹരമായ ഭാവങ്ങളാണ് അദ്ദേഹം നമുക്ക് കാണിച്ചു തന്നിരിക്കുന്നത്. കുന്നിന്‍മുകളിലെ സീനുകള്‍, രാത്രിയില്‍ അബുവും ആയിഷയുമായുള്ളവ സീനുകള്‍, മഴ, തുടങ്ങി മനോഹര സീനുകളെടുത്താല്‍ നിരവധിയുണ്ട്. രാത്രിയില്‍ അബു ഒറ്റക്കിരിക്കുമ്പോള്‍, റോഡിലൂടെ പോകുന്ന സ്കൂട്ടറിന്‍റെ വെളിച്ചം ഔട്ട് ഓഫ് ഫോക്കസ് ആക്കി ഒരു മിന്നാമിനുങ്ങിനെ ദ്യോതിപ്പിച്ചത് എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സീനാണ്. സന്തോഷ്‌ ശിവന്‍റെത് പോലെ ക്യാമറ വര്‍ക്ക്‌ സിനിമയില്‍ നിന്നു വേറിട്ട നിന്നില്ല എന്നത് അദ്ദേഹത്തിന്‍റെ ഒരു വിജയമായി കണക്കാക്കാം. പട്ടണം റഷീദിന്‍റെ മെയ്ക്ക് അപ്പ്‌ എടുത്തു പറയേണ്ടതാണ്. സലിമിനെ അബു ആക്കിയതിന് പിന്നില്‍ അദ്ദേഹത്തിന്‍റെ പങ്ക് വലുതാണ്‌. റഫീക്ക് ആഹ്മെദിന്‍റെ വരികളും, രമേശ്‌ നാരായണന്‍റെ സംഗീതവും മനോഹരമായി. അതില്‍ മക്ക മദീന എന്ന് തുടങ്ങുന്ന ഗാനം നല്ല ഒരു ഫീല്‍ ആണ് പ്രദാനം ചെയ്തത്. ഐസക് തോമസിന്‍റെ ബാക്ക്ഗ്രൌണ്ട് സ്കോര്‍ ചില രംഗങ്ങളില്‍ മികച്ചു നിന്നു. 

എല്ലാ യാത്രകളും പരമമായ ഒരു സത്യത്തിലേക്കാണെന്നുള്ള ഒരു മനോഹര പാഠം ഈ ചിത്രം നല്‍കുന്നുണ്ട്. എല്ലാ ഘടകങ്ങളും മികച്ചു നിന്നത് കൊണ്ട് അബുവിനെയും, കുടുംബത്തെയും,  പ്രേക്ഷകര്‍ക്ക്‌ സ്വന്തമാക്കാന്‍ കഴിഞ്ഞു. ഇതു പോലെയുള്ള നല്ല പരീക്ഷണങ്ങള്‍ യുവതലമുറയെ മലയാള സിനിമയിലേക്ക് തിരികെയെത്തിക്കും. പല സീനുകളും വികാര നിര്‍ഭരമായിരുന്നു, അത് പ്രേക്ഷകര്‍ക്ക്‌ അനുഭവവേദ്യവുമായി. മൂവാറ്റുപുഴ ലതയിലെ മാറ്റിനിക്ക് ശേഷം തിരികെ വരുമ്പോള്‍ അബുവും കുടുംബവും എന്‍റെ മനസ്സില്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു, ഒപ്പം അവരുടെ സങ്കടങ്ങളും പ്രതീക്ഷകളും.

Friday, June 24, 2011

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്‍റെ പ്രസക്തി

ഒത്തൊരുമിച്ചല്ലെങ്കിലും ഭാരതത്തിന്‍റെ സ്വാതന്ത്ര്യത്തിലും അതിനു ശേഷം സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങള്‍ ഇല്ലാതാക്കുന്നതിലും വിദ്യാര്‍ത്ഥികള്‍ വഹിച്ച പങ്കു വളരെ വലുതാണ്‌. ഈ പങ്കിനെ കൂടുതല്‍ ക്രിയാത്മകമാക്കാനും, സമൂഹത്തിനു ഉപകാരപ്രദമാക്കാനുമാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനകള്‍ രൂപീകൃതമായത്. എന്നാല്‍ ദിശാബോധം തെറ്റി, ഭാവി തലമുറയെ തെറ്റായ വഴികളിലേക്ക് നയിക്കുന്ന ചാലകങ്ങളായി ഇന്നവ മാറിക്കഴിഞ്ഞു. പതിവായി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ കയറൂരി വിടുന്ന മെയ്‌ ജൂണ്‍ മാസങ്ങളില്‍ കേരളത്തിലെ പൊതു സമൂഹത്തിനു, വിശേഷിച്ച് തിരുവനന്തപുരത്തുകാര്‍ക്ക് സമാധാനപരമായി പുറത്തിറങ്ങാന്‍ പോലും കഴിയാറില്ല എന്നത് ഒരു സത്യം മാത്രം. പതിവ് പോലെ പോലീസും, വിദ്യാര്‍ത്ഥികളും തമ്മിലുള്ള അങ്കം കഴിഞ്ഞ മറ്റൊരു സായാഹ്നത്തില്‍ മഴയെ സാക്ഷിയാക്കി ഞാനിത് കുറിക്കുന്നു.

വിദ്യാര്‍ത്ഥികളുടെ സാമൂഹിക പ്രതിബദ്ധത ഉറപ്പിക്കാനും, അവരെ ഉത്തമ സാമൂഹിക പൌരന്മാരായി ഉറപ്പിക്കുവാനും വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യമാണ്‌. എന്നാല്‍ ഇന്ന് രാജ്യത്തെ മിക്ക വിദ്യാര്‍ത്ഥി സംഘടനകളും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ഇവ ഭാവിയിലെ രാഷ്ട്രീയക്കാരെ വാര്‍ത്തെടുക്കാന്‍ മാത്രമുള്ള വിളനിലങ്ങളായിരിക്കുന്നു. ആയതിനാല്‍ തന്നെ അവ സ്ഥാപക ലക്ഷ്യങ്ങളില്‍ നിന്ന് വഴിമാറി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ കലാലയ സംഘടനകളെ രാഷ്ട്രീയം ഏറ്റെടുത്തതുകൊണ്ട് നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് എന്ത് മെച്ചമാണ് വന്നിട്ടുള്ളത്? അവകാശങ്ങള്‍, അവകാശങ്ങള്‍ എന്ന് അവരെ കൊണ്ട് ദിനംപ്രതി പറയിപ്പിക്കുന്ന രാഷ്ട്രീയക്കാര്‍ എന്ത് കൊണ്ട് കടമകളെ പറ്റി അവരെ ബോധാവാന്മാരാക്കുന്നില്ല? ഇന്ന് പല സ്വാശ്രയ സ്ഥാപനങ്ങളും ചെയ്യുന്നതു പോലെ വിദ്യാര്‍ത്ഥികള്‍ക്ക് സംഘടിക്കാനുള്ള എല്ലാ അവകാശങ്ങളും നിഷേധിക്കണമെന്നല്ല, മറിച്ചു അവരെ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി ചൂഷണം ചെയ്യുന്ന അവസ്ഥ മാറ്റണമെന്നാണ് ഇവിടെ പ്രതിപാദിക്കുന്നത്.

പതിവ് പോലെ ഇന്നും തിരുവനന്തപുരം സംഘര്‍ഷഭരിതമായിരുന്നു. പോലീസിന് നേരെ കല്ലെറിയുന്ന വിദ്യാര്‍ത്ഥികളെയും അവരെ അതിനു പ്രേരിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കളെയും, ഗതി കെട്ട് തിരിച്ചടിക്കുന്ന പോലീസിനേയും മലയാളികള്‍ കണ്ടു. പൊതുമുതല്‍ ധാരാളമായി നശിപ്പിക്കപ്പെടുകയും ചെയ്തു. എന്താണ് ഈ സംഘടനകള്‍ ഇതുകൊണ്ട് നേടിയത്? ഒരു ജനാധിപത്യ രാജ്യത്ത് ഏതൊരു പൌരനും രാജ്യവിരുദ്ധമല്ലാത്തതും സാമൂഹികവിരുദ്ധമല്ലാത്തതുമായ ഏതു നിലപാടെടുക്കാനും അവകാശമുണ്ട്. അത് മാനിക്കപ്പെടേണ്ടത് തന്നെ. അത് പ്രകടിപ്പിക്കേണ്ടതും ജനാധിപത്യ മാര്‍ഗങ്ങളിലൂടെയാവണം. കൌമാര, യവ്വനാരംഭം എന്നത് ശരീരവളര്‍ച്ചയിലെ ഒരു പ്രത്യേകത നിറഞ്ഞ കാലമാണ്. പ്രായപൂര്‍ത്തിയുടേതായ ഹോര്‍മോണുകള്‍ പൂര്‍ണമായി ഉല്‍പ്പാദിക്കപ്പെടുകയും, എന്നാല്‍ ശരീര വളര്‍ച്ച അതിനോട് താദാത്മ്യം പ്രാപിക്കാതിരിക്കുകയും ചെയ്യുന്നതിനാല്‍ പൌരുഷവും, സ്ത്രീത്വവും പ്രകടിപ്പിക്കാന്‍ ഇക്കൂട്ടര്‍ക്ക് ഉത്സാഹം കൂടുതലായിരിക്കും. ഈ പ്രായക്കാരെ നിയന്ത്രിക്കേണ്ടത് തീര്‍ച്ചയായും മുതിര്‍ന്നവരുടെ ഉത്തരവാദിത്വമാണ്. ഇതിനു പകരം കല്ലേറിനു പ്രോല്‍സാഹനം നല്‍കുകയും, ആറസ്റ്റ്‌ ചെയ്തവരെ സ്റ്റേഷനില്‍ പോയി ഇറക്കുകയും, അവര്‍ക്ക് വേണ്ടി പ്രസ്താവന നടത്തുകയും ചെയ്യന്ന രാഷ്ട്രീയ നേതൃത്വത്തെയാണ് കാണുവാന്‍ കഴിഞ്ഞത്. 

താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഇവര്‍ കളയുന്നത് യുവതലമുറയുടെ ഭാവിയാണ്. അത് നമ്മുടെ രാജ്യത്തിന്‍റെ കൂടി ഭാവിയാണ്.  രാജ്യം ഒരു വശത്ത് പുരോഗതിയിലേക്ക് നടന്നടുക്കുമ്പോള്‍ മറുവശത്ത് അതേ രാജ്യം കല്ലെറിയപ്പെടുന്നു, കത്തിക്കപ്പെടുന്നു. രാഷ്ട്രീയ അതിപ്രസരം ബാധിച്ച കലാലയങ്ങള്‍ രാജ്യത്തിന്‍റെ വികസനത്തിനോ, ഗവേഷണത്തിനോ എന്തെങ്കിലും സംഭാവനകള്‍ നല്‍കുന്നുണ്ടോ? അവിടെ വിദ്യാഭ്യാസം നടക്കുന്നുണ്ടോ എന്ന് കൂടി സംശയിക്കേണ്ടി വരും. രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളായ IIT, IIM, IISc, Rajiv Gandhi Institute of BioTechnology, AIIMS, Sree Chithira Institute of Medical Sciences എന്നിവയിലൊക്കെ എന്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയമാണ് ഉള്ളത്? അവയിലെ വിദ്യാര്‍ത്ഥികള്‍ക്കൊന്നും അവകാശങ്ങളെ കുറിച്ചോര്‍ത്തു ദുഖിക്കേണ്ട അവസ്ഥ ഉണ്ടാവുന്നില്ലല്ലോ. അതിനാല്‍ തന്നെ അവിടെ പഠനവും, ഗവേഷണവും നടക്കുന്നു. ഗവേഷണപരമോ,പുരോഗമനപരമോ ആയ എന്തെങ്കിലും നമ്മുടെ രാഷ്ട്രീയ കലാലയങ്ങള്‍ നല്‍കുന്നുണ്ടോ? നമ്മുടെ തന്നെ ഭാവി തലമുറയെ പഠിക്കാന്‍ സമ്മതിക്കാതെ തെരുവിലിറക്കി രാജ്യവുമായി യുദ്ധം ചെയ്യിക്കുന്നതാണോ ഇവര്‍ പറയുന്ന അവകാശങ്ങള്‍?

നമ്മുടെ കലാലയങ്ങള്‍ മാത്രമല്ല, സര്‍വകലാശാലകളും രാഷ്ട്രീയ പിടിയിലമര്‍ന്നിരിക്കുന്നു. രാഷ്ട്രീയ സിണ്ടിക്കേറ്റുകളാണ് ഇന്ന് എല്ലാ സര്‍വകലാശാലകളും ഭരിക്കുന്നത്. ഇവ പരീക്ഷ നടത്താനും, സമയാസമയം റിസല്‍ട്ട് പബ്ലിഷ് ചെയ്യുവാനും വരെ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് ഉള്ളത്. സ്വന്തം പാര്‍ട്ടിക്കാരെ തിരുകിക്കയറ്റലും, കുട്ടി നേതാക്കന്മാരെ സംരക്ഷിക്കലും മാത്രമായിക്കഴിഞ്ഞിരിക്കുന്നു ഇന്ന് സിണ്ടിക്കേറ്റുകളുടെ പ്രാഥമിക കര്‍ത്തവ്യം. ലോകത്തെ ഏതെങ്കിലും പ്രശസ്ത സര്‍വകലാശാലകളില്‍ രാഷ്ട്രീയ
പൊലിമ മാത്രം വച്ച് ഭരണ സമിതിയിലേക്ക് വ്യക്തികളെ എടുക്കുമോ?എന്തിന്, നമ്മുടെ IIT, IIM കളിലും അതാത് രംഗത്തെ പ്രഗല്‍ഭരാണ് വകുപ്പുകള്‍ ഭരിക്കുന്നത്. അന്താരാഷ്‌ട്ര ജേര്‍ണലുകളില്‍ നമ്മുടെ സര്‍വകലാശാലകളുടെതായി എത്ര പേപ്പറുകള്‍ പ്രതിവര്‍ഷം പബ്ലിഷ് ചെയ്യപ്പെടുന്നു? ഇതൊന്നും നല്ല വിദ്യാര്‍ത്ഥികളുടെ ദൌര്‍ലഭ്യം മൂലമല്ല, മറിച്ചു നയിക്കാനുള്ളവരുടെ കുറവ് മൂലം ആണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയക്കാര്‍ സിലബസ്സ് മികച്ചതാക്കുന്നതിനോ, അദ്ധ്യായന അന്തരീക്ഷം മികച്ചതാക്കുന്നതിനോ, മറ്റൊരു അക്കാദമീക ആവശ്യത്തിനു വേണ്ടിയും സമരത്തിനിറങ്ങുന്നില്ലല്ലോ. രാഷ്ട്രീയം രാഷ്ട്രീയക്കാര്‍ ഏറ്റെടുക്കട്ടെ.


രാഷ്ട്രീയം വേണ്ടെന്നോ, രാഷ്ട്രീയക്കാരെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമില്ലെന്നോ പറയുവാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല. നല്ലൊരു രാഷ്ട്രത്തിനു മികച്ച രാഷ്ട്രീയം ഒഴിവാക്കാനാവില്ല. മറിച്ചു, അവരെ രാഷ്ട്രീയലാഭത്തിനു തെറ്റുകളിലേക്ക് നയിക്കരുതെന്നു മാത്രം. നമ്മുടെ വിദ്യാര്‍ത്ഥികളെ പഠിക്കുവാന്‍ അനുവദിക്കുക. ക്ലാസുകള്‍ നടത്തുവാന്‍ സഹായിക്കുക. അദ്ധ്യായനരംഗത്തെ മോശം പ്രവണതകള്‍ക്കെതിരെ പ്രതികരിപ്പിക്കുക. കാരണം, അവര്‍ നമ്മുടെ രാജ്യത്തിന്‍റെ മുഖമാണ്. അത് ഇരുണ്ടിരിക്കരുത്. വിദ്യാര്‍ത്ഥികള്‍ സമാധാനപരമായി ധര്‍ണ നടത്തുന്ന, പ്രകോപനത്തിലെക്ക് പോകുന്നവരെ എതിര്‍ക്കുന്ന രാഷ്ട്രീയ നേതൃത്വമുള്ള, ശാന്തിയുള്ള ഒരു കേരളം ഞാന്‍ സ്വപ്നം കാണുന്നു. ഇംഗ്ലീഷ് ദിനപത്രമായ ഹിന്ദുവില്‍ ലോകപ്രശസ്ത പ്രോഫസ്സറായ  ഭാനോജി റാവു,  വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ പറ്റിയുള്ള തന്‍റെ ലേഖനം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്, "Many matters are up for debate and discussion, thanks to the increasing space for articulating independent views. To the list must now be added `whether student unions?' and celebrate if the student unions were to re-incarnate as Student Associations for Academic Excellence, given that the need of the hour is to improve the international reputation of our universities."

Friday, June 17, 2011

തിരഞ്ഞെടുപ്പ്‌ അമളികള്‍

മദ്ധ്യ കേരളത്തിലെ ഒരു തിരഞ്ഞെടുപ്പ് കാലത്ത് നടന്ന ഒരു സംഭവം. സ്ഥലത്തിന്‍റെ തിലകക്കുറിയായ രാഷ്ട്രീയ നേതാവിന്‍റെ മകനാണ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. പൊതുവില്‍ രാഷ്ട്രീയനേതാക്കളെല്ലാം ആശ്രിതവല്‍സലരും, പുത്രസ്നേഹം നിറഞ്ഞു തുളുമ്പുന്നവരും ആണല്ലോ. അതിനാല്‍ തന്നെ സ്വന്തം മകന്‍റെ ജയത്തിനായി ആഹോരാത്രമാണ് പിതാവ് പണിയെടുത്തിരുന്നത്. മകന്‍ പരാജയപ്പെട്ടാല്‍ പാര്‍ട്ടിയില്‍ പിന്നെ അവനു നിലനില്‍പ്പ് ബുദ്ധിമുട്ടാണെന്നും തന്ത്രശാലിയായ പിതാവിനറിയാം.

തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്കുള്ള ഇരട്ടപ്പേരാണ് വോട്ട്. ഓരോ വ്യക്തിയെയും ഓരോ വോട്ടായാണ് ആ കാലത്ത് നേതാക്കള്‍ കാണുന്നത്. ബിസ്സിനെസ്സ് സ്ഥാപനങ്ങള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിറ്റഴിക്കാന്‍ ശ്രമിക്കുന്നത് പോലെ ചുരുങ്ങിയ പരിശ്രമത്തില്‍ പരമാവധി വോട്ട് പിടിക്കാനാണ് നേതാക്കള്‍ക്കും താല്‍പ്പര്യം. ആയതിനാല്‍ തന്നെ, വിവാഹ, മരണ, പൊതു ചടങ്ങുകളില്‍ ഇവര്‍ നിറ സാന്നിധ്യമായിരിക്കും. 

പ്രചാരണം മൂര്‍ച്ചിച്ചിരിക്കുന്ന സമയം. നേതാവ് യാത്രയിലാണ്. നോക്കിയപ്പോഴാണ് വഴിയിലെ ഒരു ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഒരാള്‍ക്കൂട്ടം. മരണ ചടങ്ങുകളാണെന്നു നേതാവ് മനസ്സിലാക്കി. വേഗം ഡ്രൈവറെ, ആരാണ് മരിച്ചതെന്ന് മനസ്സിലാക്കുവാന്‍ പള്ളിയിലേക്ക് പറഞ്ഞയച്ചു. അതനുസരിച്ച് വേണം നേതാവിന് ആള്‍ക്കൂട്ടത്തില്‍ പോയി സങ്കടപ്പെടുവാന്‍. ഒരു കൂലിപ്പണിക്കാരന്‍റെ മരണത്തില്‍ കരയുന്നത് പോലെ ആവില്ല ഒരു കോടീശ്വരന്‍റെ മരണത്തില്‍ പൊട്ടിക്കരയുക. ഡ്രൈവര്‍ വിവരങ്ങളന്വേഷിച്ചു അതിവേഗം മടങ്ങി വന്നു. " സര്‍, മരിച്ചത് ഒരു പട്ടാളക്കാരനാണ്."

ഇതു തന്നെ പറ്റിയ അവസരം. നേതാവ് ദേശസ്നേഹം തുളുമ്പുന്ന കണ്ണുനീരുമായി പള്ളിയിലേക്ക് കയറി. കൂടെ കാറിന്‍റെ ഡിക്കിയില്‍ സ്ഥിരമായി സ്റ്റോക്ക്‌ ചെയ്തിട്ടുള്ള റീത്തും ഒരെണ്ണം കയ്യില്‍ എടുത്തു. റീത്ത് വച്ച ശേഷം, കണ്ണൊക്കെ കലക്കി പരേതന്‍റെ അമ്മയോട്, ഒരു പട്ടാളക്കാരന്‍റെ അമ്മയായതില്‍ അഭിമാനിക്കൂ എന്നറിയിച്ചു. കണ്ണീര്‍ക്കയത്തില്‍ മുങ്ങി നിന്ന അമ്മ ഇത് കേട്ട് ഞെട്ടി. ഇത് പോലെ തന്നെ അച്ഛനോടും നിങ്ങള്‍ രാജ്യത്തിന്‍റെ സ്വത്താണെന്നൊക്കെ അറിയിച്ചു. ഇത് കേട്ട് സ്ഥലത്ത് കൂടി നിന്ന ആളുകള്‍ക്കും ഒരു സംശയം, തങ്ങള്‍ വന്ന ശവ സംസ്കാര ശുശ്രൂഷ മാറിപ്പോയോ എന്ന്. പള്ളിയില്‍ നിന്ന് പുറത്തിറങ്ങിയ നേതാവിന്‍റെ ചെവിയില്‍ ഒരനുയായി സാവധാനം വന്നു മരിച്ചത് അവിടെയുള്ള ഒരു റബ്ബര്‍ വെട്ടുകാരനെന്നു ബോധിപ്പിച്ചു. നേതാവ് വളരെ വേഗം അവിടെയുള്ളവര്‍ക്ക് കൈ ഒക്കെ കൊടുത്തു സ്ഥലം കാലിയാക്കി.

തിരിച്ചു കാറിലെത്തിയ നേതാവ് ഡ്രൈവറെ പൊരിച്ചടുക്കി. ശകാര വര്‍ഷത്തിനിടയിലാണ് നേതാവിന് കാര്യം പിടി കിട്ടിയത്. ഡ്രൈവര്‍ അന്വേഷിക്കാനായി മുകളില്‍ എത്തിയപ്പോള്‍ അച്ഛന്‍ പ്രസംഗിക്കുകയായിരുന്നു. അതിനാല്‍ തന്നെ പള്ളിയില്‍ കയറാതെ ഡ്രൈവര്‍ പ്രസംഗം ശ്രിദ്ധിച്ചു. "അവന്‍ നല്ലവണ്ണം യുദ്ധം ചെയ്തു. അവന്‍ അവന്‍റെ ഓട്ടം പൂര്‍ത്തിയാക്കി", എന്ന വാക്യങ്ങള്‍ കേട്ട പാതി കേള്‍ക്കാത്ത പാതി ഡ്രൈവര്‍ തിരിച്ചെത്തുകയായിരുന്നു. എന്തായാലും ആ കാര്‍ അന്ന്, പിന്നീട് ലക്ഷ്യ സ്ഥാനത്ത് മാത്രമേ നിര്‍ത്തിയുള്ളു. കാര്യം എന്തൊക്കെയായാലും നേതാവിന്‍റെ മകന്‍ തിരഞ്ഞെടുപ്പില്‍ വിജയം വരിച്ചു എന്നത് വേറെ കാര്യം.

Saturday, June 11, 2011

ശങ്കരനും മോഹനും- ഒരു സിനിമാനുഭവം


 ആര്‍ട്ട് ഫിലിമുകള്‍ പലപ്പോഴും ജീവിതത്തിന്‍റെ പച്ചയായ വശമാണ് പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കാറ്. വികാരപരമായ രംഗങ്ങളും, അര്‍ത്ഥവത്തായ സംഭാഷണങ്ങളും അടങ്ങിയിട്ടുള്ള ഇത്തരം സിനിമകള്‍, ചിലപ്പോഴെങ്കിലും സിനിമയോട് വികാരപരമായ ഒരടുപ്പം സമ്മാനിക്കാറുമുണ്ട്. മനോഹര സിനിമകളായ പൊന്തന്മാട, കഥാവശേഷന്‍ തുടങ്ങിയവ നമുക്ക് സമ്മാനിച്ച ടി.വി. ചന്ദ്രന്‍റെ ആദ്യ കമേഴ്സിയല്‍ സിനിമയെന്നു വിശേഷിക്കപ്പെട്ട ശങ്കരനും മോഹനനും കുറച്ചൊന്നുമല്ല പ്രതീക്ഷ നല്‍കിയത്. വ്യത്യസ്തമായ കഥാവതരണവും, സംഭാഷണങ്ങളും പ്രതീക്ഷിച്ചിരുന്നു. 

മരണശേഷവും മോഹനനെ വിടാതെ പിന്തുടരുന്ന, ജ്യേഷ്ഠനായ ശങ്കരന്‍റെ, സൈക്കിക്‌ ഹാലുസിനേഷന്‍ എന്നൊക്കെ വിളിക്കാവുന്ന വ്യക്തിതവും മോഹനനും തമ്മിലുള്ള ആശയവിനിമയമാണ് കഥാതന്തു. ആയുഷ്കാലം എന്ന മുന്‍കാല മലയാള സിനിമ ഈ വിഷയം മാന്യമായി കൈകാര്യം ചെയ്തതുമാണ്. മരണശേഷം ശങ്കരന്‍റെ ആഗ്രഹാഭിലാഷത്തിനായി ,ഫാഷന്‍ ഫോട്ടോഗ്രാഫറായ മോഹനന്‍ പ്രവര്‍ത്തിക്കുന്നതാണ് കഥ. ശങ്കരന്‍റെ പെയര്‍ ആയി മീര നന്ദനും, മോഹനന്‍റെ പെയര്‍ ആയി റിമ കല്ലിംഗലും എത്തുന്നു. 

എല്ലാവര്‍ക്കും അറിയാവുന്നത് പോലെ, സാങ്കേതിക വിഭാഗത്തില്‍, സംവിധാനത്തെയും തിരക്കഥയേയും ഒരു സിനിമയുടെ തലച്ചോറും, ഹൃദയവുമായി കരുതാം. രണ്ടും നന്നായാല്‍ മാത്രമേ അടിസ്ഥാനപരമായി മറ്റു വിഭാഗങ്ങളിലേക്ക് പ്രേക്ഷക ശ്രിദ്ധ തിരിയു. ഏതൊരു സിനിമയെയും ഒരു ശരാശരി നിലവാരത്തിലെത്തിക്കാന്‍ ഇത് രണ്ടും നന്നായാല്‍ മാത്രം മതി. ഈ സിനിമയുടെ കാര്യത്തില്‍ ഇതിന്‍റെ ഏറ്റവും വലിയ പരാജയമായി തോന്നിയതും ടി.വി. ചന്ദ്രന്‍റെ തിരക്കഥ തന്നെ. കഥാഗതി ആത്യന്തികമായി നിശ്ചയിക്കുന്നതും തിരക്കഥ തന്നെയാണല്ലോ. ഓരോ സീനുകളിലും വ്യതസ്ഥമായി എന്തെങ്കിലും തിരക്കഥാകൃത്ത് ഒരുക്കിയിരിക്കണം. എന്നാല്‍ ഇതില്‍, സിനിമ തുടങ്ങി ഒരു പത്തു മിനിറ്റ് മുതല്‍ തീരുന്നത് വരെ ഓരോരോ വേഷങ്ങളില്‍ മരിച്ചു പോയ ശങ്കരേട്ടനെ കാണുന്നതും, ശങ്കരേട്ടന്‍ പല ഭാവങ്ങളില്‍ മോഹനാ എന്ന് വിളിക്കുന്നതും, തിരിച്ചു മോഹനന്‍ ശങ്കരേട്ടാ എന്ന് വിളിക്കുന്നതും മാത്രം. ഇത് മൊത്തത്തില്‍ വളരെ വലിച്ചില്‍ ഉണ്ടാക്കി. സിനിമയില്‍ പ്രധാന കഥാ തന്തുവുമായി ഒരു ബന്ധവുമില്ലാതെ ദ്വീപുകളായി നിലകൊള്ളുന്ന കഥാപാത്രങ്ങളും സംഭവങ്ങളും നിരവധി.  

ഇത്തരം ഒരു തിരക്കഥ ഒരു സംവിധായകനും നന്നായി സിനിമയാക്കാന്‍ സാധിക്കില്ല. എന്നാലും, ടി.വി. ചന്ദ്രന്‍ തന്‍റെ തനത് ശൈലിയായ ഒരു ബുദ്ധിജീവി ടച്ച്‌ ഇതിനു നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇതിലെ കോമെടികള്‍ പാളിപ്പോവുകയും ചെയ്തു. നൈജീരിയായില്‍ വച്ച് മരണമടഞ്ഞ തന്‍റെ തന്നെ സഹോദരന്‍റെ ഓര്‍മ്മകള്‍ തന്നെ വേട്ടയാടുന്നത് പ്രേക്ഷകരിലേക്ക് അല്പമെങ്കിലും എത്തിക്കാന്‍ സംവിധായകനായില്ല. പടത്തില്‍ ഒരു ആര്‍ട്ട് ഫിലിം ടച്ച്‌ നമുക്ക് നന്നായി ഫീല്‍ ചെയ്യും.


 
മോഹനനായി നല്ല പ്രകടനം കാഴ്ച വച്ച ജയസൂര്യ ശങ്കരേട്ടനായി ശരാശരി നിലവാരത്തില്‍ ഒതുങ്ങി. തിരക്കഥാ പ്രശ്നം മൂലം അദ്ദേഹത്തിന്‍റെ 20 വേഷപ്പകര്‍ച്ചകള്‍ കനത്ത വിരസതയാണുണ്ടാക്കിയത്. മോഹനന്‍റെ ഭാര്യയായ റീമ കല്ലിംഗല്‍ കഥയെ ഒരു വിധത്തിലും സ്വാധീനിക്കാത്ത ഒരു കഥാപാത്രം അവതരിപ്പിക്കുന്നു. മീര നന്ദന് പ്രധാനമായി സിനിമയില്‍ അവതരിപ്പിക്കാനുള്ളത് കരയുക എന്ന കൃത്യം മാത്രമായിരുന്നു. മോഹന്‍റെ സുഹൃത്തായ സുരാജിന്‍റെ കോമെഡികള്‍ വെറും പരിശ്രമത്തില്‍ ഒതുങ്ങിപ്പോവുകയും ചെയ്തു. കല്‍പ്പന, ജഗതി തുടങ്ങി കഥയെ ഒരു വിധത്തിലും സ്വാധീനിക്കാത്ത കഥാപാത്രങ്ങളുടെ നീണ്ട നിര തന്നെ ഉണ്ട്.

 
സിനിമയില്‍ ബാക്ക് ഗ്രൌണ്ട് സ്കോര്‍ ഒരുക്കിയ ഐസക് തോമസിന് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. സംവിധായകന്‍റെ ബുദ്ധിജീവി ടച്ച്‌ മൂലം മിക്കവാറും രംഗങ്ങളില്‍ സ്കോര്‍ ഉണ്ടായിരുന്നില്ല. പ്രേക്ഷകന്‍റെ വികാരങ്ങളെ  അവനറിയാതെ തന്നെ സിനിമയുടെ കൂടെ സഞ്ചരിക്കാന്‍ നല്ല സ്കോറിനാവുമെന്നു സംവിധായകന് അറിയാതിരിക്കാന്‍ വഴിയില്ല. പ്രദീപ്‌ നായരുടെ ക്യാമറ വര്‍ക്ക്‌ നിലവാരം പുലര്‍ത്തി. അത് പക്ഷെ മനോഹര പ്രകൃതി രംഗങ്ങള്‍ കാണിച്ചതുകൊണ്ടല്ല. മറിച്ചു, അന്തരിച്ച ഒരാളുമായി സംസാരിക്കുമ്പോഴുണ്ടാകുന്ന പരിഭ്രമവും, അംഗ ചലനങ്ങളും മനോഹരമായി പകര്‍ത്തിയെടുക്കുകയും, നിഗൂഢത ആവശ്യമായ രംഗങ്ങളില്‍ അതിനു യോജിച്ച ലൈറ്റിങ്ങ് പാറ്റേണ്‍ നല്‍കുകയും ചെയ്തതുകൊണ്ടാണ്. കലാസംവിധായകന്‍ ഉണ്ണിക്ക് കാര്യമായെന്തെങ്കിലും ചെയ്യാന്‍ സാധിച്ചെന്നു തോന്നിയില്ല. 20 വേഷങ്ങളില്‍ ജയസൂര്യയെ ഒരുക്കിയ പട്ടണം റഷീദ്‌ ബുദ്ധിമുട്ടേറിയ ഒരു കര്‍ത്തവ്യമാണ് ചെയ്തത്. മോഹനന്‍റെ വസ്ത്രാലങ്കാരം മികച്ചു നിന്നപ്പോള്‍ ശങ്കരേട്ടന്‍റെതില്‍ ഒരു ഏച്ചുകെട്ട് പ്രകടമായിരുന്നു. എഡിറ്റിങ്ങും ശരാശരി നിലവാരത്തിലേക്കൊതുങ്ങി. 

അയഥാര്‍ത്ഥമായത് ഉണ്ടെന്നു തോന്നുന്ന സൈക്കിക്‌ ഹാലുസിനേഷന്‍ എന്ന മനോഹരമായ ത്രെഡ് ആണ് ടി.വി.ചന്ദ്രന്‍ പാഴാക്കി കളഞ്ഞത്. ആവശ്യമില്ലാത്ത കഥാപാത്രങ്ങളും, രംഗങ്ങളും സിനിമയുടെ വല്ലാതെയുള്ള വലിച്ചിലും നിമിത്തം ധാരാളം പ്രേക്ഷകര്‍ ഇടക്കുവച്ചും ഇടവേളയിലും ഇറങ്ങിപ്പോവുകയുണ്ടായി. ശേഷിക്കുന്ന ധാരാളം പേര്‍ സിനിമയില്‍ ശ്രിദ്ധിക്കാതെ സംസാരിച്ചിരിക്കുന്നതും കാണാമായിരുന്നു. ഈ സിനിമ സംരംഭത്തിന്, ഒരു പ്രേക്ഷകനെ പോലും വികാരപരമായി സ്പര്‍ശിക്കാനോ, നല്ല ഒരു സന്ദേശം നല്‍കാനോ സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ സിനിമയില്‍ നിന്ന് അടിസ്ഥാനപരമായി ഒരു പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്നത് നല്‍കാന്‍ ഇതിനു കഴിഞ്ഞിട്ടില്ല. കഥാന്ത്യത്തില്‍ സംവിധായകന്‍ "നമുക്കിടയിലൂടെ ഒരു മരണം കടന്നു പോയോ?" എന്ന് ചോദിക്കുമ്പോള്‍, ഞാനുള്‍പ്പെടെ പത്തന്‍പത് പേരുടെ ഉള്ളിലെ സിനിമാപ്രേക്ഷകനാണ് മരണമടഞ്ഞു കഴിഞ്ഞിരുന്നത്.

Monday, June 6, 2011

പുകവലിച്ചോളൂ പക്ഷേ.....

പതിവ് പോലെ ഈ വര്‍ഷവും മെയ്‌ 31ആം തിയതി ലോക പുകയില വിരുദ്ധ ദിനം കടന്നുപോയി. നമ്മളില്‍ പലരുടെയും ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞ പുകയില, മനുഷ്യ ശരീരത്തില്‍ ഉണ്ടാക്കുന്ന ദൂഷ്യവശങ്ങളെ പറ്റി ചിന്തിക്കുവാനും, മറ്റുള്ളവരെ ബോധവല്‍ക്കരിക്കുവാനും വേണ്ടിയാണ് ലോകാരോഗ്യ സംഘടന ഈ ദിവസം ഉപയോഗിക്കുന്നത്. അല്‍പ സമയത്തെ ലഹരിക്ക് വേണ്ടി നമ്മള്‍ ബലി കൊടുക്കുന്നത് നമ്മുടെ തന്നെ ആരോഗ്യമാണ്. ഒരല്‍പം വീണ്ടു വിചാരം ചിലപ്പോള്‍ ജീവിതത്തെ തന്നെ മാറ്റിയേക്കാം. സിഗററ്റായും, പാന്‍ ആയും പുകയില യഥേഷ്ടം ലഭിക്കുന്നു.

ലോകത്ത് പുകയില ഉപയോഗം മൂലം ഉദ്ദേശം 54 ലക്ഷം ആളുകള്‍ പ്രതിവര്‍ഷം മരിക്കുന്നതായി WHO കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതിന്‍റെ ഉപയോഗം മൂലം ഉണ്ടാകുന്ന പ്രധാന അസുഖമാണ് ക്യാന്‍സര്‍. ശ്വാസകോശ ക്യാന്‍സര്‍, വായിലും തൊണ്ടയിലുമുണ്ടാകുന്ന ക്യാന്‍സര്‍, പാന്‍ക്രിയാസ് ക്യാന്‍സര്‍, കരള്‍ ക്യാന്‍സര്‍ തുടങ്ങിയവയ്ക്കൊക്കെ ഇതുമൂലം സാധ്യതയുണ്ട്. ഹാര്‍ട്ട്‌ അറ്റാക്ക്‌, സ്ട്രോക്ക് എന്നിവ വേറെയും. പുരുഷന്മാരില്‍ പ്രത്യുല്പാദന ശേഷി ഇത് കുറയ്‌ക്കുന്നതായും പഠനങ്ങള്‍ തെളിയിക്കുന്നു.

പുകയില മൂലം ഏറ്റവുമധികം ആളുകളില്‍ കാണപ്പെടുന്ന അസുഖം ക്യാന്‍സറാണ്. ക്യാന്‍സറിനു കാരണമാകുന്ന ഉദ്ദേശം 19ഓളം കാര്‍സിനോജെനുകള്‍ സിഗരറ്റ് പുകയില്‍ അടങ്ങിയിട്ടുണ്ട്. ഇവയില്‍ പ്രധാനം polynuclear aromatic hydrocarbons, acrolein, nitrosamines എന്നിവയാണ്. ഇപ്രകാരമുള്ള കാര്‍സിനോജെനുകള്‍ സെല്ലുകളിലെ DNAയുമായി കൂടി ചേരുകയും ജെനിടിക് മ്യൂട്ടേഷന്‍ നടത്തുകയും ചെയ്യും. വളരെ ചെറിയ അളവില്‍ പുകയിലയില്‍ അടങ്ങിയിരിക്കുന്ന lead-210ഉം, polonium-210ഉം റേഡിയോ ആക്ടിവ് കാര്‍സിനോജെനുകള്ലായി പ്രവര്‍ത്തിക്കുന്നു. 

ഓരോ സെല്ലിന്‍റെയും DNAയിലാണ് ആ സെല്ലിന്‍റെ പ്രവര്‍ത്തനം കോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവ അടിസ്ഥാനപരമായി protein molecules ആണ്. DNAയിലെ protein ആവരണത്തിന്‍റെ കുറവ് മൂലമോ, വരുന്ന കാര്‍സിനോജെനുകളുടെ അളവിലെ ആധിക്യമോ മൂലം, ഇവ DNAയിലേക്ക് അറ്റാച്ച് ചെയ്യപ്പെടുന്നു. അടിസ്ഥാനപരമായി alkaline സ്വഭാവമുള്ള കാര്‍സിനോജെനുകളും protein മോളിക്യൂളുകളും തമ്മില്‍ നടക്കുന്ന ഒരു കെമിക്കല്‍ റിയാക്ഷന്‍ ആണത്. ഓരോ സെല്ലും വിഭജിക്കേണ്ടതിന്‍റെ റേറ്റ് സൂക്ഷിച്ചു വച്ചിരിക്കുന്നത് DNAയിലാണ്. എന്നാല്‍ കാര്‍സിനോജെനുകളുമായുള്ള റിയാക്ഷന്‍ മൂലം ഒന്നുകില്‍ DNA നശിച്ചു പോവുകയോ, അല്ലെങ്കില്‍ അതിന്‍റെ ജെനിടിക് കോഡ് തെറ്റി പോവുകയോ ചെയ്യും. ഇങ്ങനെ ജെനെടിക് കോഡ് തെറ്റി പോവുന്ന DNAകള്‍ ഉള്ള സെല്ലുകളാണ് ക്യാന്‍സര്‍ സെല്ലുകള്‍. ക്യാന്‍സര്‍ സെല്ലുകളില്‍ വിഭജനത്തിന്‍റെ അളവും തെറ്റുന്നു. തന്മൂലം അവ അതിവേഗം വിഭജനത്തിനു വിധേയമാകാന്‍ തുടങ്ങും. പുതുതായി ഉണ്ടാകുന്ന സെല്ലുകള്‍ പഴയതിന്‍റെ തനിയാവര്‍ത്തനമാകയാല്‍  അവയും അതിവേഗം വിഭജിക്കുന്നു. അങ്ങനെ മൊത്തത്തില്‍ സെല്ലുകളുടെ വിഭജനത്തിന്‍റെ തോത് പതിന്മടങ്ങായി മാറും. ഇവ സമീപത്തുള്ള ആരോഗ്യമുള്ള സെല്ലുകളുടെ ഊര്‍ജം കൂടി തങ്ങളുടെ വളര്‍ച്ചക്കായി ഉപയോഗിക്കുന്നതിനാല്‍ അവ സാവധാനം നശിക്കുകയും ഒരു ക്യാന്‍സര്‍ ആയി രൂപപ്പെടുകയും ചെയ്യുന്നു. ഇപ്രകാരം ജനിതകമാറ്റം സംഭിവിച്ച വ്യക്തികളുടെ വരും തലമുറയിലും ക്യാന്‍സര്‍ പിടിപെടാന്‍ സാധ്യതയുള്ളതായി വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പുകയിലയോട് ആസക്തിയുണ്ടാക്കുന്ന പ്രധാന ഘടകമാണ് nicotine. nicotine അടിസ്ഥാനപരമായി adrinalin എന്ന ഹോര്‍മോണിനെ കൂടുതലായി പുറപ്പെടുവിക്കുകയും, തന്മൂലം ബ്ലഡ്‌ പ്രഷര്‍, ഹ്രദയമിടിപ്പ് എന്നിവ ഉയരുകയും ചെയ്യും. അതിനാല്‍ തന്നെ ഇവയുടെ നിരന്തര ഉപയോഗം ഹൃദ്രോഗം, സ്ട്രോക്ക്, ലൈംഗീക ശേഷി കുറവ് എന്നിവയ്ക്ക് കാരണമാകുന്നു. 

നാം ഓരോ പുക ശ്വാസകോശത്തിലേയ്ക്ക് എടുക്കുമ്പോഴും ഈ 19 കാര്‍സിനോജെനുകളും നികോടിനും രക്തത്തില്‍ കലരുന്നു. രക്തം ഇവയെ ശരീരമാസകലം എത്തിക്കുന്നു. protein ആവരണത്തില്‍ കുറവുള്ള ഏതെങ്കിലും ഒരൊറ്റ സെല്‍ മതി നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കുവാന്‍. ഒരൊറ്റ നല്ല ഗുണം പോലും പുകയില പ്രദാനം ചെയ്യുന്നില്ല. പുകവലിക്കാരുടെ അടുത്ത് നിന്ന് കിട്ടുന്ന passive smokingഉം ഒരു പോലെ അപകടകാരിയാണ്. നമുക്ക് വേണ്ടിയാണ് നമ്മുടെ അവയവങ്ങളും പ്രവര്‍ത്തിക്കുന്നത്. ഒരു നിമിഷത്തെ ലഹരിക്ക് വേണ്ടി മാത്രമാണ് നാം ഇവയെ നശിപ്പിക്കുന്നത്. ക്യാന്‍സര്‍ തീര്‍ച്ചയായും വേദനയുടെയും രോദനങ്ങളുടെയും അസുഖമാണ്. പുകവലിക്കുന്നതിനു മുമ്പ് ഒരു നിമിഷം നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്നത് രാസപരിണാമങ്ങള്‍ ഓര്‍ത്തു നോക്കുക. ഇപ്പോള്‍ നമുക്ക് ഒരു തീരുമാനമെടുക്കാനുള്ള അവസരമുണ്ട്. ഭാവിയില്‍ ചിലപ്പോള്‍ അത് ലഭിച്ചെന്നു വരില്ല, ഒരിക്കലും.