Raise our Conscience against the Killing of RTI Activists




Sunday, September 23, 2012

ചില്ലറ മേഘലയിലെ വിദേശ നിക്ഷേപം- ഒരു പഠനം.


നമ്മുടെ രാജ്യത്തെ ഒരു പ്രധാന ചര്‍ച്ചാ വിഷയം ഇപ്പോള്‍ foreign direct investment അഥവാ fdi ആയി മാറിയിരിക്കുകയാണ്. സ്വരാജ്യത്തല്ലാതെ, മറ്റൊരിടത്തു കമ്പനി വാങ്ങുവാണോ, പ്രവര്‍ത്തനം വിപുലീകരിക്കാണോ കമ്പനികള്‍ പണം നിക്ഷേപിക്കുന്നതിനെ ആണ് ഇതു കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരു കമ്പനിയുടെ വോട്ടിംഗ് ഷെയറുകളുടെ 10%ത്തില്‍ കൂടുതല്‍ വിദേശ കമ്പനി അതില്‍ നിക്ഷേപിച്ചാല്‍ മാത്രമേ അതിനെ fdi ആയി പരിഗണിക്കാറുള്ളു. മറ്റു രാജ്യങ്ങളുടെ സുരക്ഷാ നിക്ഷേപങ്ങളായ ബോണ്ടുകളിലും സ്റ്റോക്കുകളിലും പണം നിക്ഷേപിക്കുന്ന portfolio investmentല്‍ നിന്നുവ്യത്യസ്ഥമാണിത്. ഒരു രാജ്യത്തെ ദേശീയ വരുമാനം കണക്കാക്കുമ്പോള്‍ ആ രാജ്യത്തേക്കുള്ള മൊത്തം പണവരവ് (inflow) ഒരു പ്രധാന ഘടകമാണ്. fdi മുഖാന്തരം ഒഴുകുന്ന ധനം ദേശീയ വരുമാനം ഉയര്‍ത്തുന്നതിനാല്‍, സമ്പത്ത്‌ വ്യവസ്ഥയെ ചലിപ്പിക്കുന്നതിനുള്ള ഒരു പ്രധാന മാര്‍ഗമാണ് fdi. fdi ഏതൊക്കെ മേഘലകളില്‍ എങ്ങനെയൊക്കെ നടപ്പാക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അതിന്‍റെ വിജയവും, പരാജയവും വരുന്നത്.

ലോകത്ത് fdi വഴി ഏറ്റവും പണം ഒഴുകിയിട്ടുള്ളത് അമേരിക്കയിലേക്കാണ്. അമേരിക്കന്‍ സമ്പത്ത് വ്യവസ്ഥയുടെ 15 ശതമാനത്തില്‍ കൂടുതല്‍ പണം fdi വഴി മാത്രം എത്തിയതാണ്. രണ്ടാമതായി വളര്‍ച്ചക്ക് ഏറ്റവുമധികം fdi ഉപയോഗിച്ചിരിക്കുന്നത് ചൈന ആണ്. ലോകത്തെ വികസിത രാജ്യങ്ങളുടെയെല്ലാം വരുമാന സൂചിക വിലയിരുത്തിയാല്‍, fdiയുടെ പങ്കു അവയില്‍ വളരെ വലുതാണെന്ന് മനസ്സിലാക്കാം. ഇന്ത്യയില്‍, അമേരിക്കയിലും ചൈനയിലും ലഭിക്കുന്നതിന്‍റെ അഞ്ചില്‍ ഒന്നു മാത്രമേ fdi ആയി ലഭിക്കുന്നുള്ളൂ. fdi വരുന്നതിനു രാജ്യത്തെ നിയമവാഴ്ചയും, അവസരങ്ങളും, ഇന്‍ഫ്ര സ്ട്രക്ച്ഛറും, നിക്ഷേപ അന്തരീക്ഷവും തുടങ്ങി പലവിധ കാരണങ്ങള്‍ സ്വാധീനം ചെലുത്തുന്നുണ്ട്. സ്വതന്ത്ര വിപണികളുള്ള രാജ്യങ്ങളിലേക്കാണ് fdi ഒഴുക്ക് കൂടുതല്‍.

fdi, പണം നിക്ഷേപിക്കുന്ന രാജ്യത്തിനും, സ്വീകരിക്കുന്ന രാജ്യത്തിനും ഗുണകരമായ ഒരു ധനവിനിയോഗമാണ്. പണം മുടക്കുന്ന കമ്പനിക്ക്‌, രാജ്യാന്തര ബിസിനസ്സിലും, പുത്തന്‍ വിപണികളിലും, നൂതന വിപണന വഴികളിലും പ്രവേശിക്കുവാനും, പുതിയ സാങ്കേതിക വിദ്യ, പ്രവര്‍ത്തന പരിചയം എന്നിവ സ്വായത്തമാക്കുവാനും, പുത്തന്‍ ഉല്പന്നങ്ങളോ, സര്‍വീസുകളോ വഴി പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനും, ചെലവ് കുറഞ്ഞ ഉല്പാദനത്തിനും fdi അവസരമൊരുക്കുന്നുണ്ട്. പണം സ്വീകരിക്കുന്ന രാജ്യത്തെ സംബന്ധിച്ചിടത്തോളം, വികസനത്തിനുള്ള വിദേശ മൂലധനത്തിനും, പുത്തന്‍ മനേജ്മെന്റ്റ് തത്വങ്ങള്‍, സാങ്കേതിക വിദ്യ, പ്രവര്‍ത്തി പരിചയം എന്നിവ സ്വീകരിക്കുവാനും, പുത്തന്‍ തോഴിലവസരങ്ങള്‍ക്കുള്ള വഴിയും fdi ഒരുക്കുന്നു. എല്ലാ മേഘലകളിലും ആഗോള തലത്തിലാണ് ഇന്ന് ബിസ്സിനസ്സ് നടക്കുന്നത് എന്നതിനാല്‍ fdiക്ക് ഒരു രാജ്യത്തെ സമ്പത്ത് വ്യവസ്ഥയുടെ വികസനത്തിനുള്ള പങ്കു നിസ്സാരമല്ല.

മറ്റേതു മേഘലകളില്‍ വിദേശ നിക്ഷേപം വരുന്നതിനേക്കാളും എതിര്‍പ്പ് നേരിടുന്നത് ചില്ലറ വിപണന രംഗത്ത് വരുന്ന വിദേശ നിക്ഷേപത്തിനാണ്. മറ്റു മേഘലകളെക്കാളും പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ ഈ രംഗം സ്വാധീനിക്കുന്നു എന്നതാണ് ഇതിനുള്ള ഒരു പ്രധാന കാരണം. ഇതില്‍ ലക്ഷക്കണക്കിന് ഭാരതീയര്‍ ഇന്ന് തൊഴിലെടുക്കുന്നുണ്ട് എന്നതു മറ്റൊരു കാരണം. ഈ മേഘലയില്‍ ലോകത്ത് പല രാജ്യങ്ങളിലും fdi പരീക്ഷിച്ചിട്ടുണ്ട്. ചൈന, സിങ്കപ്പൂര്‍, അമേരിക്ക മുതലായ രാജ്യങ്ങളില്‍ ഇതു പൂര്‍ണ വിജയം കണ്ടെങ്കിലും , ബ്രസീല്‍, ചില്ലി മുതലായ രാജ്യങ്ങള്‍ക്ക് അത്ര വിജയകരമല്ലാത്ത കഥയും പറയുവാനുണ്ട്. അതിനാല്‍ തന്നെ ധനതത്വശാസ്ത്രത്തോടൊപ്പം, ചില്ലറ വിപണന മേഘലകളില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നതിനുള്ള മറ്റു മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ക്കും ഇവയുടെ വിജയത്തില്‍ വലിയ പങ്കുണ്ട്. യഥാര്‍ത്ഥത്തില്‍ ഇതിന്‍റെ വിജയവും, പരാജയവും തീരുമാനിക്കുന്നത്, എങ്ങനെ ഇതു നടപ്പാകുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

ഇപ്പോഴത്തെ നമ്മുടെ ചില്ലറ വ്യാപാര മേഘലയുടെ പോരായ്മകള്‍ ഇവയാണ്.

1) ഇന്‍ഫ്രാസ്ട്രക്ച്ചര്‍ : നമ്മുടെ വിപണികളില്‍ ലോജിസ്റ്റിക്ക്സില്‍ ഉണ്ടായിട്ടുള്ള നിക്ഷേപം തീര്‍ത്തും ശുഷ്കമാണ്. ഭാരതം പച്ചക്കറികളുടെയും, പഴങ്ങളുടെയും ഉല്‍പാദനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണെങ്കിലും, ഇവിടെ കോള്‍ഡ്‌ സ്റ്റോറേജ് സൌകര്യങ്ങള്‍ വളരെ കുറവാണ്. ഉള്ളവ തന്നെ വിദൂര സ്ഥലങ്ങളില്‍ ആയതിനാല്‍, പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് വിദൂര, വിദേശ വിപണികളില്‍ എത്തുവാന്‍ സാധിക്കുന്നില്ല. അതിനെ മറികടക്കുവാന്‍, കനത്ത വിഷപ്രയോകങ്ങളും ഇവിടെ നടത്തപ്പെടുന്നു.  കാര്‍ഷീക രംഗത്തും, ഉല്പാദന സമയത്തു നിന്നു ക്ഷാമ കാലത്തേക്ക് സാധനങ്ങള്‍ സൂക്ഷിക്കുവാന്‍  സ്റ്റോറേജ് ആവശ്യമാണ്‌. ഇതിന്‍റെ കുറവ് മൂലം, കര്‍ഷകരുടെ ഉല്പാദനത്തെ ബാധിക്കുകയും, അവര്‍ക്ക് ധാരാളം നഷ്ടം ഉണ്ടാകുകയും ചെയ്യുന്നു.
 
2) ഇടനിലക്കാരുടെ ആധിക്യം: നമ്മുടെ വിപണന ശ്രംഖലയില്‍ വില നിര്‍ണയിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നത് ഇടനിലക്കാരനാണ്. ഇവ വില സംവിധാനത്തില്‍ സുതാര്യത നഷ്ടപ്പെടുത്തുന്നു. വിപണി വിലയുടെ അഞ്ചില്‍ ഒന്നു പോലും കര്‍ഷകര്‍ക്ക് ലഭിക്കാത്ത ഉദാഹരണങ്ങള്‍ നിരവധിയാണ്.

3) പൊതുവിതരണ ശ്രംഖലയുടെ അപര്യാപ്തത: നമ്മുടെ പൊതുവിതരണ സിസ്റ്റത്തിന്‍റെ കാര്യക്ഷമത വളരെ മോശമാണ്. സാധനങ്ങള്‍ വാങ്ങുന്നതിലും, വിതരണം ചെയ്യുന്നതിലുമുള്ള അശാസ്ത്രീയത മൂലം ധാരാളം ഭക്ഷ്യ സാധനങ്ങള്‍ ആര്‍ക്കും പ്രയോജനപ്പെടാതെ നശിച്ചുപോകുന്നു. ഇതു സബ്സിഡിയോടു കൂടിയതായതിനാല്‍, അവ പണപ്പെരുപ്പം ഉണ്ടാകുന്നതിനു കാരണമാകുകയും ചെയ്യുന്നു. അവസാനം നശിച്ചു പോകുന്നവയുടെ വിലയുടെ ഒരു പങ്കും ഉപഭോക്താവ് നല്‍കേണ്ടി വരുന്നു.

4)ചെറിയ വിപണി: നമ്മുടെ ചെറുകിട മേഘലക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ്‌ ചെയ്യുവാനോ, മാര്‍ക്കറ്റ്‌ ചെയ്യുവാനോ സാധിക്കുന്നില്ല. ആയതിനാല്‍, അവക്ക് ബഹുരാഷ്ട്ര ബ്രാണ്ടുകളുടെ സ്വീകാര്യത ലഭിക്കാതെ വരികയും, ലോക്കല്‍ വിപണിയില്‍ ഒതുക്കപ്പെടുകയും ചെയ്യുന്നു.

ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപത്തിന്‍റെ ആവശ്യകത
1) ചില്ലറ വ്യാപാര രംഗത്തെ fdi ഈ രംഗത്ത് മല്‍സരം വര്‍ധിപ്പിക്കുകയും, അതു മൂലം ഉല്പാദന രംഗത്ത് പുത്തന്‍ ഉണര്‍വേകുകയും ചെയ്യും.
2) വിദേശ ബ്രാന്‍ഡുകള്‍ ശീലമാക്കിയ വ്യക്തികള്‍ക്ക്, ആ പണം നമ്മുടെ രാജ്യത്തു തന്നെ വിനിയോഗിക്കുവാന്‍ അവസരം ലഭിക്കുന്നു. ഇതിന്‍റെ നികുതി കൂടി സര്‍ക്കാരിനു ലഭിക്കുന്നതിനാല്‍ ഇത് ഗുണമുള്ള മറ്റൊരു കാര്യമാണ്.
3) fdi വഴി പണം നമ്മുടെ രാജ്യത്തുള്ള എതെങ്കിലും കമ്പനിയില്‍ എത്തുമ്പോള്‍, കമ്പനിയുടെ മൂല്യം ഉയരുകയും, അതില്‍ പണം നിക്ഷേപിച്ചിട്ടുള്ള സാധാരണക്കാര്‍ക്ക് സ്റ്റോക്കിലെ ഉയര്‍ന്ന വില മൂലം അതിന്‍റെ പ്രയോജനം ലഭിക്കുകയും ചെയ്യും.
4)ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശ കമ്പനികളുടെ പുത്തന്‍ സാങ്കേതിക വിദ്യയും, സാങ്കേതിക പരിചയവും, മനേജ്മെന്‍റ് തത്വങ്ങളും ലഭിക്കുന്നു. ഇവ കമ്പനിയുടെ ഭാവിക്ക് ഗുണകരമാണ്.
5) fdi വഴി രാജ്യത്തിന്‍റെ ദേശീയ വരുമാനം ഉയരുകയും, സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ സ്പെണ്ടിങ്ങ് പവര്‍ ലഭിക്കുകയും ചെയ്യും.
6) പുതിയ സപ്ലൈ ചെയിന്‍ മാതൃക മൂലവും, സാങ്കേതിക വിദ്യ മൂലവും, കര്‍ഷകര്‍ക്ക് ഉല്പാദനം ഉയരുകയും, അവരുടെ വരുമാനം വര്‍ധിക്കുകയും ചെയ്യും. ഇതു ഭക്ഷ്യ പണപ്പെരുപ്പം തടയുന്നതിനും സഹായിക്കും.
7) ചില്ലറ വ്യാപാര വിപണന രംഗത്തെ നിലവാരം ഉയരുന്നത് മൂലം, നമ്മുടെ മദ്ധ്യവര്‍ഗ ഉപഭോക്തൃ മേഘലയുടെ നിലവാരം ഉയരാന്‍ സാദ്ധ്യത ഉണ്ട്.

രാജ്യം, വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനു മുമ്പ് എടുക്കേണ്ട മുന്‍കരുതലുകള്‍.
ഒരു വന്‍ ജനസമൂഹത്തെ ഇതു നേരിട്ട് ബാധിക്കുമെന്നതിനാല്‍, വിപണി തുറന്നു കൊടുക്കന്നതിനു മുമ്പ് ചില മുന്‍കരുതലുകള്‍ ആവശ്യമാണ്‌. ഇതു സര്‍ക്കാരുകള്‍ ഉറപ്പാക്കണം.
1) സ്വകാര്യ മേഘല ലാഭം അധിഷ്ടിതമാക്കി മാത്രം പ്രവര്‍ത്തനം നടത്തുന്ന ഒരു മേഘലയായതിനാല്‍, ഇതു നമ്മുടെ സാമൂഹീക-സാമ്പത്തീക ജീവിത രീതികളെ ബാധിക്കുവാനും, പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിക്കുവാനും വഴി വെയ്ക്കും. ഇതു ആത്യന്തീകമായി സാമൂഹീക സമാധാനത്തെ ബാധിക്കും. ആയതിനാല്‍ തന്നെ, ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരു പ്രധാന പങ്കു, ഇതു മൂലം തൊഴില്‍ രഹിതരാകാന്‍ സാധ്യതയുള്ള ചില്ലറ മേഘലയിലെ വ്യാപാരികള്‍ക്ക്‌, മറ്റു സംരംഭങ്ങള്‍ ആരംഭിക്കുവാനുള്ള പ്രോത്സാഹനമായി, ലോണ്‍ ആയി കുറഞ്ഞ പലിശ നിരക്കില്‍ സര്‍ക്കാര്‍ നല്‍കുന്നത് ഉചിതമായിരിക്കും.

2)ഇത്തരം സ്ഥാപനങ്ങള്‍ കൂടുതലായും നഗരങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുന്നതിനാല്‍, ഗ്രാമ, നഗര അന്തരം വര്‍ധിക്കുവാന്‍ സാധ്യതയേറെയാണ്. ഇതു സമൂഹീക അസന്തുലിതാവസ്ഥ ഉണ്ടാക്കും. ആയതിനാല്‍, ഗ്രാമീണ വികസനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കേണ്ടി വരും.
3) വിദേശ കമ്പനികള്‍ക്ക് നാട്ടില്‍ തന്നെ ഉല്പന്നങ്ങള്‍ സംസ്കരിക്കുന്നതിനും, സൂക്ഷിക്കുന്നതിനും ഉള്ള സാഹചര്യങ്ങള്‍ ഒരുക്കുവാന്‍ പ്രോത്സാഹിപ്പിക്കുക. അത് വഴി നാട്ടില്‍ തൊഴില്‍ ഉണ്ടാവുകയും, കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ വേഗത്തില്‍ വിറ്റഴിക്കുവാനും സാധിക്കും.

4)ഇത്തരം സ്ഥാപനങ്ങളില്‍ വിറ്റഴിക്കുന്ന ഉല്പന്നങ്ങളില്‍ ഒരു നിശ്ചിത ശതമാനം നാട്ടില്‍ തന്നെ ഉല്‍പാദിപ്പിക്കണമെന്നു നിഷ്കര്‍ഷിക്കുക. ഇതു രാജ്യത്തെ ഉല്പാദനം വര്‍ധിപ്പിക്കും. ഇപ്പോള്‍ സര്‍ക്കാര്‍ അത് മുപ്പതു ശതമാനം എന്നാണു നിശ്ചയിച്ചിരിക്കുന്നത്.
5)ഇവയിലെ തൊഴിലാളികളില്‍ ഒരു നിശ്ചിത ശതമാനം ഗ്രാമീണര്‍ക്കായി മാറ്റിവെയ്ക്കുന്നതും നല്ലതായിരിക്കും. എന്നാല്‍ ഈ ശതമാനം വലിയ തോതില്‍ ഉയരാതെ സര്‍ക്കാരുകള്‍ സൂക്ഷിക്കണം.

6) വന്‍ നഗരങ്ങളില്‍ ഇവയുടെ പ്രവര്‍ത്തനം പഠിച്ചു വിലയിരുത്തിയ ശേഷം മാത്രം ചെറു നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ അനുമതി നല്‍കുന്നതാണ് ഉചിതം. ചെറു നഗരങ്ങളില്‍ എത്തുമ്പോഴാണ് തൊഴില്‍ നഷ്ടപ്പെടാന്‍ സാദ്ധ്യത കൂടുതല്‍. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഈ നിബന്ധന ഏര്‍പ്പെടുത്തിയിട്ടുണ്ട്.
7) അനുമതിക്ക് മുമ്പ് പ്രവര്‍ത്തനത്തെ പറ്റിയുള്ള ഒരു സമഗ്ര നിയമ നിര്‍മ്മാണം അത്യാവശ്യം വേണ്ട ഒരു കാര്യമാണ്. അശാസ്ത്രീയ വില രീതി നിയന്ത്രിക്കാന്‍ ഒരു സ്വതന്ത്ര കോംപറ്റീഷന്‍ കമ്മീഷനും അഭികാമ്യം.

മുകളിലെ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ ഇവയുടെ ദൂഷ്യവശങ്ങളായ തൊഴില്‍ നഷ്ടവും, അവശ്യ സാധനങ്ങളുടെ അശാസ്ത്രീയ വില നിര്‍ണയവും നിയന്ത്രിക്കാനാവും. എവിടെയും സര്‍ക്കാരുകള്‍ക്കാണ് ജനങ്ങളുടെ സംരക്ഷകരായി മാറുവാനുള്ള ഉത്തരവാദിത്വം. അവരാണ് ജനങ്ങളെ പ്രതിനിധാനം ചെയ്യുന്നത്. ശ്രദ്ധയോടെ ഉപയോഗിച്ചാല്‍ നാട്ടിലെ സമ്പത്ത് വ്യവസ്ഥക്ക് വളരെ ഗുണകരമാണ് fdi. എന്നാല്‍ ഈ ശ്രദ്ധ സര്‍ക്കാരുകള്‍ പുലര്‍ത്തണമെന്ന് മാത്രം.

Thursday, September 13, 2012

ഒഴിമുറി-ഒരു സിനിമാനുഭവം


ആഴ്ചതോറും പല ജനുസ്സിലുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങുകയും, അവ നിലനില്‍ക്കുകയും ചെയ്യുന്നു എന്നത് സിനിമാപ്രേക്ഷകര്‍ക്ക് ആവേശം പകരുന്ന ഒരു കാര്യമാണ്. ഈ സിനിമയില്‍ പുരാതന കാലഘട്ടമാണ് പുനസൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, ഒപ്പം അവയോടെ അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്ന ചില വ്യക്തിത്വങ്ങളും. ബി. ജയമോഹന്‍റെ 'ഉറവിടങ്ങള്‍' എന്ന നോവലിനെ അധികരിച്ചുള്ള തിരക്കഥയിലാണ് ചിത്രം പിറവിയെടുത്തിരിക്കുന്നത്. അതിനെ അല്‍പം പോലും നാടകീയത കലര്‍ത്താതെ സത്യസന്ധമായി കാണികളിലേക്കെത്തിക്കുന്നതില്‍ മധുപാല്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു. ഈ വിജയമാണ്, കര്‍ട്ടന്‍ വീണു കഴിയുമ്പോഴും കാണികള്‍ക്ക് അനുഭവപ്പെടുന്നത്. തമിഴ്‌ നാടുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രദേശത്തെ കഥയായതിനാല്‍ പ്രേക്ഷകര്‍ക്ക്‌ സിനിമയിലേക്ക് ഇറങ്ങി ചെല്ലുവാന്‍ അല്‍പം സമയം എടുത്തേക്കാം.

പത്തന്‍പത് വയസ്സുള്ള ഒരു സ്ത്രീ ഒഴിമുറി അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് കഥ വികസിക്കുന്നത്. അവര്‍ എന്തിനു അപ്രകാരം ചെയ്യുന്നു എന്നുള്ളതും, അവരും, അവര്‍ക്ക് ചുറ്റുമുള്ളവരും കാര്യങ്ങളെ മനസ്സിലാക്കിയിരുന്നത് ശരിയായ രീതിയിലായിരുന്നോ എന്നതുമാണ് കഥ അന്വേഷിക്കുന്നത്. ഇതിനെ ജയമോഹന്‍ കൈകാര്യം ചെയ്തിരിക്കുന്നത് അല്പം വ്യത്യസ്ഥത കലര്‍ന്ന രീതിയിലാണ്. കാര്യങ്ങളെ തെറ്റായി മനസ്സിലാക്കുന്ന വ്യക്തികള്‍ പിന്നീട് സത്യങ്ങള്‍ തിരിച്ചറിയുന്നത്‌, മനസ്സിലാക്കിയിരുന്നവയിലെ അപൂര്‍ണത തിരിച്ചറിയുമ്പോഴാണ്. ഇതിലെ എല്ലാ പ്രമുഖ കഥാപാത്രങ്ങളും നന്മയുടെയും, തിന്മയുടെയും അംശങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. ശക്തമായ സംഭവങ്ങള്‍ കൊണ്ടും, നാടകീയത കലരാത്ത സംഭാഷണങ്ങള്‍ കൊണ്ടും ജയമോഹന്‍ നല്ല ഒരു തിരക്കഥക്കാണ് കളമൊരുക്കിയിരിക്കുന്നത്. ഇതിലെ പല കഥാപാത്രങ്ങളും സമീപ കാലത്തുണ്ടാകാത്ത വിധത്തില്‍ ശക്തമാണ്. ഇവയെ ശരിയായി അവതരിപ്പിക്കുക എന്ന ജോലി മധുപാല്‍ ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്.  സിനിമ തീക്ഷണവും, വികാരഭരിതവുമായ അനേകം രംഗങ്ങളിലൂടെ കടന്നു പോകുന്നുണ്ടെങ്കിലും, പ്രേക്ഷകരെ ഒട്ടും വഴി തെറ്റിക്കാതെ ലക്ഷ്യ സ്ഥാനത്ത് അദ്ദേഹം എത്തിക്കുന്നു. ഇതിലെ ഒട്ടുമിക്ക ഘടകങ്ങളും മികച്ചു നിന്നു എന്നതില്‍ നിന്നു തന്നെ ഇതിനെ ഒരു സംവിധായകന്‍റെ സിനിമ എന്നു നിസ്സംശയം വിളിക്കാം.  ഇതില്‍ ലാല്‍ അവതരിപ്പിക്കുന്ന നായകകഥാപാത്രം പോലെ തന്നെയോ, അതിലും ശക്തമോ ആണ് ശ്വേതാ മേനോനും, മല്ലികയും അവതരിപ്പിക്കുന്ന നായിക കഥാപാത്രങ്ങള്‍.

അളഗപ്പന്‍റെ ക്യാമറ വളരെ നല്ലൊരു അനുഭവമാണ് നല്‍കിയത്. പുരാതന കാലഘട്ടവും, നവ കാലഘട്ടവും തമ്മില്‍ എളുപ്പം മനസ്സിലാക്കാവുന്ന വെളിച്ച വ്യതിയാനവും, ക്യാമറ ആങ്കിളുകളും ആണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. സിറില്‍ കുരുവിളയുടെ കലാസംവിധാനവും, രഞ്ജിത്ത് അമ്പാടിയുടെ മേക്ക്‌ അപ്പും ആണ് എടുത്തു പറയേണ്ട മറ്റൊന്ന്. പുരാതന കാലഘട്ടം ഒരു കഥാപാത്രം പോലെ തന്നെ അവതരിപ്പിക്കപ്പെടുമ്പോള്‍, ഇവരുടെ പ്രാധാന്യം എടുത്തു പറയേണ്ടതില്ലല്ലോ. ഇവര്‍ ജോലിയോട് വളരെയധികം നീതി പുലര്‍ത്തി. ബിജിബാലിന്‍റെ സംഗീതം സാധാരണയില്‍ നിന്ന് ഉയര്‍ന്നതായി തോന്നിയില്ല. വിനോദ് ശിവറാമിന്‍റെ ശബ്ദ വ്യതിയാനം അല്പം മോശമായി അനുഭവപ്പെട്ടു. പല രംഗങ്ങളിലും സംഭാഷണങ്ങളേക്കാള്‍ ഉയര്‍ന്നു നിന്നത് പശ്ചാത്തല സംഗീതമായിരുന്നു. വി. സാജന്‍റെ എഡിറ്റിംഗ് സിനിമക്ക് കഥയാവശ്യപ്പെടുന്ന വേഗത നല്‍കുന്നുണ്ട്.

ഇതിലെ അഭിനേതാക്കളില്‍ പലര്‍ക്കും അടുത്ത വര്‍ഷത്തെ അവാര്‍ഡ്‌ നിശകളില്‍ പുരസ്കാരം ഉറപ്പിക്കാം. ഗംഭീരവും, ശക്തവുമായ അഭിനയമാണ് അവര്‍ കാഴ്ച വെച്ചത്. അഭിനയത്തില്‍ ഒരാള്‍ പോലും മോശം എന്നു പറയാനില്ല. ലാലിന്‍റെയും, മല്ലികയുടെയും കഥാപാത്രങ്ങളെ ചുറ്റി പറ്റിയാണ് കഥ മുന്നോട്ടു പോകുന്നത്. ഒരു പക്ഷെ ലാലിന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച അഭിനയമാകും ഇതെന്നാണ് തോന്നിയത്. ശ്വേത അവതരിപ്പിക്കുന്ന കഥാപാത്രവും അതി ശക്തമാണ്. നോട്ടം കൊണ്ട് പോലും, അവര്‍ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. തുടക്കത്തില്‍ ഭര്‍ത്താവിന്‍റെ അടിയും, ഇടിയും മേടിക്കുന്ന ഒരു പതിവു രീതിയില്‍ നിന്നു തുടങ്ങി, ഒരു സ്ത്രീയുടെ വിലയും, ശക്തിയുമെന്ത് എന്നു നമ്മളെ കാട്ടി തരുന്നു മല്ലികയുടെ കഥാപാത്രം. നന്ദുവിന്‍റെ അഭിനയം വളരെ ന്യാച്ചുറല്‍ ആയിരുന്നു. ഉപയോഗിക്കാനറിയുന്ന സംവിധായകന്‍റെ കരങ്ങളില്‍, ആസിഫ്‌ അലിയുടെയും, ഭാവനയുടെയും പ്രകടനങ്ങള്‍ സുരക്ഷിതം. ശ്വേതയുടെയും, മല്ലികയുടെയും ഡബ്ബിങ്ങും നന്നായിരുന്നു.

സ്ത്രീകള്‍ക്ക് അമിതപ്രാധാന്യമുണ്ടായിരുന്ന മരുമക്കത്തായവും, പുരുഷന്മാര്‍ക്ക് അതു പോലെ പ്രാധാന്യമുണ്ടായിരുന്ന മക്കത്തായവും കഴിഞ്ഞു പുതിയ ഒരു കാലഘട്ടത്തിലേക്കാണ് സിനിമ വിരല്‍ ചൂണ്ടുന്നത്. സ്ത്രീയും, പുരുഷനും ആരും ആരുടേയും പിന്നിലല്ല എന്നു സിനിമ അടിവരയിടുന്നു. നമ്മുടെ ധാരണകള്‍ക്കിടയില്‍ ഒഴിഞ്ഞ കോണുകളുണ്ടെങ്കില്‍ നമ്മുടെ ധാരണ തെറ്റിധാരണയാവാം. അതു മനസ്സിലാക്കാന്‍ അനേക നാള്‍ കാത്തിരിക്കേണ്ടിയും വരാം. പലര്‍ക്കും അത് മനസ്സിലാകാനുള്ള ഭാഗ്യം ലഭിക്കാറുമില്ല. ശക്തമായ ഒരു പ്രമേയവും, സന്ദേശവും അവതരിപ്പിച്ച മധുപാലും, ജയമോഹനും തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.

Monday, September 3, 2012

പൊന്‍കുരിശ്


"മുത്തപ്പാ കാത്തോണേ", മുത്തപ്പന്‍റെ രൂപത്തിനു മുമ്പില്‍ നിന്നു വര്‍ഗ്ഗീസ് ചേട്ടന്‍ പ്രാര്‍ഥിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗീവര്‍ഗ്ഗീസ് പുണ്യാളന്‍റെ നാമധേയത്തിലുള്ള കപ്രാശേരി പള്ളി. കപ്രാശേരി ടൌണിന്‍റെ നെടുംതൂണാണ് ആ പള്ളിയും അവിടുത്തെ മുത്തപ്പനും. ധാരാളം അത്ഭുത പ്രവര്‍ത്തനങ്ങള്‍ അവിടെ നടക്കുന്നതായി പറയപ്പെടുന്നു. ഓരോ ബസുകള്‍ പോകുമ്പോഴും നൂറു കണക്കിനു രൂപ അവിടുത്തെ ഭണ്ടാരത്തില്‍ വീഴാറുണ്ട്. പണ്ടു കാലത്ത് ചാത്തന്‍ സേവ നടത്തുന്ന അനേകം കുടുംബങ്ങള്‍ കപ്രശേരിയില്‍ ഉണ്ടായിരുന്നെന്നും, കൊച്ചിയില്‍ നിന്നു വന്ന കപ്പൂച്ചിന്‍ അച്ഛന്മാര്‍ അവയെ തച്ചുടച്ചു പള്ളി സ്ഥാപിച്ചെന്നും ഒരു കേട്ടു കേള്‍വിയുണ്ട്. പള്ളിയുടെ അള്‍ത്താരയില്‍ പുരാതനമായൊരു മുത്തപ്പന്‍റെ പ്രതിമ സ്ഥിതി ചെയ്യുന്നു. പള്ളി പുതുക്കിപണിയുന്ന സമയത്ത് അതു അവിടെ നിന്നു മാറ്റുവാന്‍ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ലെന്നുള്ളത് മറ്റൊരു ജന സംസാരം. ഇങ്ങനെ ശരിയോ, തെറ്റോ ആയ ആയിരക്കണക്കിന് സംസാരങ്ങളും, വിശ്വാസങ്ങളും പള്ളിയെ ചുറ്റി പറ്റി നില്‍ക്കുന്നു.  പള്ളിയിലെ ഏപ്രില്‍ മാസത്തെ തിരുനാള്‍ അതി പ്രശസ്തമാണ്. അന്നു മാത്രം നിലവറയില്‍ നിന്നു പുറത്തെടുക്കുന്ന ഒരു പോന്‍കുരിശുണ്ട് പള്ളിയില്‍. അത് കാണുവാനും വന്ദിക്കുവാനും അന്യമതസ്ഥരായ ആളുകള്‍ പോലും എത്തിച്ചേരാറുണ്ട്. വര്‍ഗ്ഗീസു ചേട്ടനെ പോലെ ആയിരക്കണക്കിന് കപ്രാശ്ശേരി നിവാസികളുടെ സംരക്ഷകനാണ് മുത്തപ്പന്‍. സമയം സന്ധ്യയായി. പള്ളിയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മണിയില്‍ നിന്നും സന്ധ്യാപ്രാര്‍ത്ഥനക്കുള്ള നാദങ്ങള്‍ ഉയര്‍ന്നു.

തകര, പാട്ട ഇവയാണ് ഗൊപിയുടെ ജീവിതം. സാമാന്യം കുഴപ്പമില്ലാത്ത നിലയില്‍ കപ്രാശേരിയില്‍ ജീവിച്ചു പോരുന്നു. പകല്‍ അനേകം ദേശങ്ങള്‍ അലഞ്ഞു പാട്ട പെറുക്കി കൊണ്ട് വരും. അതു സ്വന്തം ഗോഡൌണില്‍ സൂക്ഷിക്കും. വില ഉയരുമ്പോള്‍ തകര ഗോപിക്ക് പൊന്നാണ്. നല്ല പോലെ അധ്വാനിച്ചു കുടുംബം പുലര്‍ത്തുന്നവന്‍ എന്നതാണ് വാര്‍ഡ്‌ മെമ്പര്‍ ടോമിച്ചായന്‍റെ അഭിപ്രായം. എന്നാല്‍ തകര വില്പന കൊണ്ട് എങ്ങനെ ഒരാള്‍ക്ക്‌ കുഴപ്പമില്ലാത്ത നിലയില്‍ ജീവിക്കാനാകുമെന്നും, അയാള്‍ക്ക്‌ കൊച്ചിയില്‍ മയക്കു മരുന്നു വില്‍പനയുമായി ബന്ധമുണ്ടെന്നും, അസൂയ പൂണ്ടവര്‍ പ്രചരിപ്പിക്കുന്നുണ്ട്. കാര്യങ്ങള്‍ എന്തൊക്കെയായാലും അയാളെ പറ്റി ഒരു പരാതി പോലും കപ്രാശ്ശേരി പോലീസ് സ്റ്റേഷനില്‍ ലഭിച്ചിട്ടില്ല. എന്നാല്‍ മാലോകര്‍, എന്തിനു സ്വന്തം പത്നി പോലും അറിയാത്ത ഒരു ജോലി കൂടിയുണ്ടായിരുന്നു ഗോപിക്ക്, വിഗ്രഹ മോഷണം. വിഗ്രഹം കടത്തുന്ന അന്തര്‍ദേശീയ ശ്രംഖലയിലെ കേരളത്തിലെ ഒരു കൊച്ചു കണ്ണിയാണ് ഗോപി. കലൂരിലെ പഞ്ച ലോഹ വിഗ്രഹ മോഷണമടക്കം അനേകം മോഷണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ട്. ഇയാള്‍ ഒരു മോഷ്ടാവല്ല. മോഷ്ടാക്കളുടെ വഴികാട്ടിയാണ്. പ്രഗല്‍ഭരായ വിഗ്രഹ മോഷ്ടാക്കള്‍ക്ക് വേണ്ടി ഇയാള്‍ അമ്പലം അല്ലെങ്കില്‍ പള്ളി ഇവയുടെയൊക്കെ ചുറ്റുപാടുകള്‍ മനസ്സിലാക്കി വയ്ക്കുകയും, വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ സഹായിക്കുകയും ചെയ്യും. ഇതിനു അയാള്‍ക്ക്‌ നല്ലൊരു തുക പ്രതിഫലമായി ലഭിച്ചിരുന്നു.

കപ്രാശ്ശേരി പള്ളിയിലെ പോന്‍കുരിശിനെ പറ്റിയുള്ള വിവരം ഇതിനിടയില്‍ വിഗ്രഹ മോഷണ സംഘത്തിനു ലഭിച്ചു. നാട്ടുകാരന്‍ എന്ന നിലയില്‍, അതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്ന ജോലിയും, മോഷ്ടിക്കുക എന്ന ജോലിയും ഗോപിയില്‍ വന്നു ചേര്‍ന്നു. വെള്ളിടി പോലെയാണ് ഈ ആവശ്യം ഗോപിയുടെ മേല്‍ വന്നു വീണത്‌.  കപ്രാശ്ശേരിക്കാരുടെ എല്ലാമെല്ലാമാണ് ആ പൊന്‍കുരിശ്. പോരാത്തതിനു, മുത്തപ്പനെ ഗോപിക്ക് ഭയവുമായിരുന്നു. അതിനു പകരമായി, മോഷണ മുതലിന്‍റെ പകുതി എന്ന ആരും മയങ്ങുന്ന ഒരു വാഗ്ദാനമാണ് സംഘങ്ങള്‍ ഗോപിക്കു നല്‍കിയത്. രത്നങ്ങള്‍ പതിച്ച പോന്‍കുരിശാണ്. വില രണ്ടു മൂന്നു കോടിയെങ്കിലും പോകുമെന്ന് ഉറപ്പാണ്. സംഘാങ്ങളുടെ വക ഭീഷണി കൂടിയായപ്പോള്‍ ഗോപിയുടെ മനസ്സു മാറി തുടങ്ങി. വിശ്വാസവും, യാഥാര്‍ത്ഥ്യവും തമ്മില്‍ ഒരു വടം വലി. വിശ്വാസം പിന്നീടും വരുമെന്നും, ജീവിതം പോയാല്‍ പിന്നെ കിട്ടിലെന്നുമുള്ള ഒരു തോന്നലില്‍ ഗോപി ആ ഉദ്യമത്തിന് സമ്മതിച്ചു. നവംബര്‍ മാസം തുടങ്ങുന്നതേയുള്ളൂ, തിരുനാളിന് ഇനിയും മാസങ്ങള്‍ കിടക്കുന്നു. പള്ളിയില്‍ നിന്നും സന്ധ്യാമണിയടിച്ചു.

"നാഥാ നീ കൈ കൊള്ളണേ, എന്നെ നീ കൈ കൊള്ളണേ", പള്ളിയില്‍ നൊവേന നടക്കുകയാണ്. എല്ലാ ശനിയാഴ്ചയും പുലര്‍ച്ചെ പള്ളിയില്‍ നോവേനയുണ്ടാവും. ഗോപിയും ആ നോവേനക്ക് സംബന്ധിച്ചു. അള്‍ത്താരയിലെ മുത്തപ്പന്‍റെ ആ പുരാതന പ്രതിമ തന്‍റെ നേര്‍ക്ക്‌ കുന്തം കൊണ്ട് വരുന്നതായി തോന്നിയപ്പോള്‍ ഗോപി അള്‍ത്താരയില്‍ നോക്കുന്നതില്‍ നിന്നു പിന്‍വലിഞ്ഞു. "ഗോപീ നീ നോവേനക്കോ", ആളുകള്‍ക്കൊക്കെ ഒരു ചെറിയ അത്ഭുതമായിരുന്നു അത്. അത്ഭുതം സാവധാനം അത്ഭുതമില്ലായ്മയിലേക്ക് വഴി മാറി. ഓരോ നൊവേന കഴിയുമ്പോഴും ഗോപി മനസ്സില്‍ പദ്ധതിക്കുള്ള സ്കെച്ച് പൂര്‍ത്തിയാക്കികൊണ്ടിരുന്നു. നിലവറയിലേക്ക് കയറുക എളുപ്പമല്ല. സങ്കീര്‍ത്തിക്കുള്ളില്‍ എപ്പോഴും പൂട്ടി സൂക്ഷിച്ചിരിക്കുന്ന നിലവറക്കുള്ളിലാണ് കുരിശു സ്ഥിതി ചെയ്യുന്നത്. അവിടെ എത്തുന്നതിനുള്ള വഴികള്‍ ആലോചിച്ചപ്പോഴാണ് സെമിത്തേരിയുടെ അപ്പുറമുള്ള റബ്ബര്‍ തോട്ടം ഗോപിയുടെ കണ്ണില്‍ ഉടക്കിയത്. ഒരു തുരങ്കം. അതാണ്‌ അതിനുള്ള പോം വഴി. അയാള്‍ ഉറപ്പിച്ചു.

അയാള്‍ അന്നു രാത്രിയില്‍ തന്നെ തോട്ടത്തില്‍ എത്തി. സമയം പന്ത്രണ്ടായിക്കാണും. നിലാവും കുറവാണ്. രാത്രിയില്‍ ആളുകളുടെ പേടിസ്വപ്നമായ ഏകാന്തമായ ആ സെമിത്തേരി ഗോപിയെ തെല്ലും ഭയപ്പെടുത്തിയില്ല. ലക്ഷ്യമായിരുന്നു അയാള്‍ക്ക്‌ പ്രധാനം. അയാള്‍ തൂമ്പ കൊണ്ട്  മണ്ണില്‍ ആദ്യത്തെ വെട്ടു വെട്ടി. ഇരുട്ടത്ത്‌ ഒരു കല്ല് തെറിച്ചു പൊങ്ങി അയാളുടെ തലയില്‍ ഇടിച്ചു താഴെ വീണു. മുറിവ് ചെറുതാണ്. അയാള്‍ കാര്യമാക്കാതെ കുഴിച്ചു തടങ്ങി. രാത്രി മൂന്നു വരെ മാത്രമാണ് അയാളുടെ കുഴിക്കല്‍. വില്‍പന സംബന്ധമായ ജോലികള്‍ക്കാണ് പോകുന്നതെന്നാണ് കുടുംബത്തില്‍ പറഞ്ഞിരിക്കുന്നത്. സമയം മൂന്നു മണിയായി. കുഴി കാര്യമായി ആയിട്ടില്ല. കുഴിച്ചതിനു മുകളില്‍ ഒരു വലിയ കല്ലുരുട്ടി വച്ചു അയാള്‍ സ്ഥലം കാലിയാക്കി. പകല്‍ സമയം ഉറക്കവും, രാത്രി ജോലിയുമായി അയാള്‍ സമയം കഴിച്ചു. നാള്‍ക്കുനാള്‍ കുഴിയുടെ വലിപ്പം വര്‍ധിച്ചു വന്നു. ഉത്സാഹത്തില്‍ തന്നെ അയാള്‍ കുഴിക്കല്‍ തുടര്‍ന്നു. അവസാനം കുഴി ഒരു സെമെന്‍റ് തറയില്‍ വന്നു മുട്ടി. അയാള്‍ മാപ്പുമായി ഒത്തു നോക്കി. അതെ, അതു നിലവറയുടെ അടിവശം തന്നെ. അന്നത്തെ കുഴിക്കല്‍ നിര്‍ത്തി മടങ്ങി. മടങ്ങുമ്പോള്‍, കല്ല് തുരങ്കത്തിന്‍റെ വാതില്‍ക്കല്‍ ഉരുട്ടി വയ്ക്കാന്‍ പ്രത്യേകം അയാള്‍ ശ്രദ്ധിച്ചു.

ഗോപി മോഷണ സംഘാങ്ങളോട് ഒരു വ്യാജ പൊന്‍കുരിശു ആവശ്യപ്പെട്ടു. അതു കിട്ടുവാന്‍ ഒരാഴ്ചയോളം സമയവുമെടുത്തു. അയാള്‍ ഈ ഒരാഴ്ച തന്‍റെ തകര ബിസിനസ്സില്‍ മുഴുകി. നിലവറയെയും, തോട്ടത്തെയും ബന്ധിപ്പിക്കുന്ന ആ തുരങ്കം അതു പോലെ തന്നെ നിലനിന്നു. സാത്താനും, ദൈവവും തമ്മിലുള്ള ഒരു പിടിവലി പോലെ. ഒടുവില്‍ ആ വ്യാജ പൊന്‍കുരിശു ഗോപിയുടെയടുക്കല്‍ വന്നെത്തി. അടുത്ത അമാവാസി ദിനം കുരിശു കടത്തുവാന്‍ അയാള്‍ മനസ്സില്‍ ഉറപ്പിച്ചു. ദിവസങ്ങള്‍ ഓരോന്നായി കടന്നു പോയി. അമാവാസി ദിനം അയാള്‍ വ്യാജ കുരിശു ചാക്കില്‍ പൊതിഞ്ഞു, ഒരു പാരയുമായി പള്ളി ലക്ഷ്യമാക്കി പുറപ്പെട്ടു. പറമ്പിലെ കല്ല് തള്ളി മാറ്റി, അയാള്‍ തുരങ്കത്തിന്‍റെ അകത്തു കടന്നു. പാരയുപയോഗിച്ചു നിലവറയുടെ സിമെന്‍റ് തറ പൊളിച്ചു. അയാളുടെ ടോര്‍ച്ചു വെളിച്ചത്തില്‍, നിലവറയിലെ പൊന്‍കുരിശിലെ രത്നങ്ങള്‍ മിന്നി. സാവധാനം, ആ കുരിശു ചാക്കിലാക്കി, വ്യാജ കുരിശു അവിടെ പ്രതിഷ്ഠിച്ചു. അയാള്‍ കുരിശിലെ ക്രിസ്തുവിന്‍റെ മുഖത്തേക്ക് ടോര്‍ച്ച് മിന്നിച്ചു. മുള്‍ക്കിരീടം വച്ച ആ മുഖം സങ്കട ഭാരത്താല്‍ നിറയുന്നതായി അയാള്‍ക്ക്‌ തോന്നി. അയാള്‍ ആ കുരിശു ഭദ്രമായി ചാക്കില്‍ പൊതിഞ്ഞു, അവിടെ നിന്നിറങ്ങി. തുരങ്കത്തിലൂടെ അയാള്‍ തോട്ടത്തിലെത്തി.  ആ കല്ലുരുട്ടി തുരങ്കത്തിന്‍റെ വാതില്‍ ഭദ്രമായി അടച്ചു. വാച്ചില്‍ സമയം രണ്ടര ആകുന്നതേ ഉണ്ടായിരുന്നുള്ളൂ.

പുറത്തു മഴ ചാരുന്നുണ്ടായിരുന്നു. അയാള്‍ ചാക്കുമായി സൂക്ഷിച്ചു തോട്ടത്തിലൂടെ നടന്നു. ജോയിച്ചേട്ടന്‍ പള്ളിയിലെ കൈക്കാരനാണ്. വിഭാര്യനായ അയാളുടെ മക്കളും അയാളോടൊപ്പമില്ല. വാര്‍ദ്ധക്യത്തിന്‍റെ ഏകാന്തത അകറ്റുവാന്‍ വേണ്ടിയാണ് അയാള്‍ പള്ളിയുടെ കൈക്കാരന്‍ ഉദ്യോഗം ഏറ്റെടുത്തത്. പേരു കേട്ട ഒരു സത്യസന്ധന്‍. ജോയിചെട്ടന്‍റെ വീട് പള്ളിയുടെ തൊട്ടടുത്താണ്. ചേട്ടന്‍റെ വീടിനു സമീപത്തു കൂടി പോകുമ്പോള്‍, ഗോപി അവിടെ നിന്നു ബഹളം കേട്ടു. ചേട്ടന്‍ ഇത്ര രാത്രിയായിട്ടും ഉറങ്ങിയില്ലേ എന്ന വിചാരത്തില്‍ അയാള്‍ തോട്ടത്തില്‍ പതുങ്ങിയിരുന്നു. അല്‍പ സമയത്തിനകം ആ ബഹളം കെട്ടടങ്ങി. ഒറ്റക്കുള്ള ജോയി ചേട്ടന്‍റെ വീട്ടില്‍ ആരാണീ അര്‍ദ്ധരാത്രിയില്‍? തലയില്‍ ചാക്കിട്ട ഒരു രൂപം, ആ മഴയത്ത് ചേട്ടന്‍റെ വീട്ടില്‍ നിന്നു പുറത്തേക്കു വന്നു. ഗോപി സൂക്ഷിച്ചു നോക്കി, ആളെ മനസ്സിലാവുന്നില്ല. തോട്ടത്തില്‍ നിന്നു ഗോപി എത്തി നോക്കികൊണ്ടിരുന്നു. അല്‍പം കഴിഞ്ഞപ്പോള്‍ ഇറങ്ങി വന്നയാള്‍  തലയില്‍ നിന്നു ആ ചാക്കെടുത്തു. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഗോപി ആളെ തിരിച്ചറിഞ്ഞു. പള്ളിയിലെ കപ്യാര്‍ സാക്ഷാല്‍ അലക്സ്‌.

വീട്ടില്‍ വന്ന ഉടനെ, കുരിശു അയാള്‍ ഭദ്രമായി അയാളുടെ ഇരുമ്പു ലോക്കറില്‍ സൂക്ഷിച്ചു. രാത്രിയിലെ കാര്യങ്ങള്‍ ആലോചിച്ച് അയാള്‍ക്ക്‌ ഉറക്കം വന്നില്ല. നേരം വെളിച്ചമായി. പള്ളിയില്‍ കൂട്ട മണി കേള്‍ക്കുന്നു. കാര്യം അത്ര പന്തിയല്ലെന്നു ഗ്രഹിച്ച ഗോപി കുരിശുമായി പുലര്‍ച്ചെ തന്നെ കപ്രാശേരിയില്‍ നിന്നു ബസ്‌ കയറി. കൊച്ചിയിലെ കച്ചവടക്കാര്‍ക്ക് സാധനം എത്തിച്ചു. അവര്‍ അതു പരിശോധിച്ച് നോക്കുവാനായി അയച്ചു. കോടികളുടെ ബിസിനെസ്സ് ആയതിനാല്‍ പരിശോധിച്ച് ശുദ്ധത ഉറപ്പു വരുത്തിയ ശേഷമേ പണം കൈ മാറാറുള്ളു. വര്‍ഷങ്ങളായി തുടരുന്ന കൊടുക്കല്‍ വാങ്ങലുകള്‍ കാരണം ഗോപിക്കും അവരെ വിശ്വാസക്കുറവില്ല. എന്നാല്‍ ഈ മേഘലയില്‍ ചതി, വഞ്ചന എന്നിവയ്ക്ക് മാപ്പില്ല. അതിനാല്‍ യഥാര്‍ത്ഥ മുതല്‍ മാത്രമേ കച്ചവടക്കാരുടെ പക്കല്‍ ആളുകള്‍ എല്‍പ്പിക്കാറുള്ളു. അയാള്‍ അന്നു കൊച്ചിയില്‍ തങ്ങി, പിറ്റേന്ന് നാട്ടിലേക്ക് മടങ്ങി. വീട്ടിലെത്തി ഒരു ചായയുടെയൊപ്പം പത്രം നിവര്‍ത്തി. പ്രധാന വാര്‍ത്ത അയാളുടെ കണ്ണില്‍ പെട്ടു. "കപ്രാശ്ശേരി പള്ളിയിലെ കൈക്കാരന്‍ ജോയ്‌ നെടുമാരിക്കല്‍ ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. പള്ളിയുടെ തൊട്ടടുത്തു താമസിക്കുന്ന ജോയിയെ പുലര്‍ച്ചെ വിളിക്കുവാന്‍ പോയ കപ്യാര്‍ അലക്സാണ് മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ തന്നെ അയാള്‍ കൂട്ടമണിയടിച്ചു ആളെ കൂട്ടുകയുണ്ടായി. പോലീസ് അന്വേഷണം പുരോഗമിക്കുന്നു. പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം മ്രതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തലക്കു പിന്‍ഭാഗത്തേറ്റ ശക്തിയായ മര്‍ദ്ദനമാണ് മരണകാരണമെന്നാണ് കണ്ടെത്തല്‍. കേസിന്‍റെ സ്വഭാവം പരിഗണിച്ചു, അന്വേഷണത്തിനായി പ്രത്യേക ക്രൈം ബ്രാഞ്ച് സംഘത്തെ നിയമിക്കുമെന്ന് ആഭ്യന്തര മന്ത്രി പ്രസ്ഥാവിച്ചു.". വാര്‍ത്ത വായിച്ചു ഗോപി തന്‍റെ കസേരയിലേക്ക് ചാഞ്ഞു. അയാള്‍ ഒരു ദീര്‍ഘ നിശ്വാസം വിട്ടു. കുരിശു മോഷണം പുറത്തു വരാത്തതില്‍ ആശ്വാസവും, സംഭവങ്ങളുടെ ദൃക്സാക്ഷി എന്ന നിലയിലുള്ള ഞെട്ടലും ആ ദീര്‍ഘ നിശ്വാസത്തിലുണ്ടായിരുന്നു.

കപ്രാശേരിക്കാര്‍ എല്ലാവരും ഞെട്ടലിലാണ്. പ്രായമായവരെ കൊലപ്പെടുത്തുന്ന മോഷണ സംഘങ്ങളെ ആദ്യം സംശയിച്ചെങ്കിലും, ജോയി ചേട്ടന്‍റെ വീട്ടില്‍ നിന്നും ഒന്നും മോഷണം പോകാത്തതിനാല്‍ അതും നിരാകരിക്കപ്പെട്ടു.  വര്‍ഷങ്ങളായി ശാന്തമായി കിടന്നിരുന്ന ഒരു ഗ്രാമം ഇപ്പോള്‍ കൊലപാതക വാര്‍ത്തകള്‍ മൂലം പത്രങ്ങളില്‍ നിറയുന്നു. അതിനാല്‍ തന്നെ ഉത്തരവാദികളെ കണ്ടെത്തണമെന്ന് നാട്ടുകാര്‍ക്ക് നിര്‍ബന്ധമാണ്. പഞ്ചായത്തു പ്രസിഡന്‍റ് മോഹന്‍ മാഷിന്‍റെ നേതൃത്വത്തില്‍ ഒരു ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കപ്പെട്ടു. വിദേശത്തു നിന്നു ജോയി ചേട്ടന്‍റെ മകന്‍ ജോണികുട്ടിയും എത്തിച്ചേര്‍ന്നു. അയാളും പല വഴിക്ക് നിവേദനങ്ങള്‍ സമര്‍പ്പിക്കുന്നുണ്ട്. ഇതിനിടയില്‍, ഗോപിക്ക് അത്യാവശ്യമായി കൊച്ചിയില്‍ എത്തുവാനുള്ള നിര്‍ദേശം ലഭിച്ചു. ഭാര്യയോട് കച്ചവടത്തില്‍ ലാഭമുണ്ടായെന്നും, പണം വാങ്ങിക്കാന്‍ കൊച്ചി വരെ പോവുകയാനെന്നുമുള്ള അറിയിപ്പോടെ അയാള്‍ പുറപ്പെട്ടു.

"ഗോപിയുടെ വീടല്ലേ?". "അതെ". "ഇതു കടവന്ത്ര പോലീസ് സ്റ്റേഷനില്‍ നിന്നാണ്. ഗോപി വെട്ടേറ്റു അബോധാവസ്ഥയില്‍ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ആണ്. നിങ്ങള്‍ എത്രയും വേഗം ഇവിടെ എത്തിച്ചേരണം". മറുവശത്തു ഫോണ്‍ താഴെ വീണു. കലങ്ങിയ കണ്ണുകളുമായി നളിനി കപ്രാശേരിയില്‍ നിന്നു കൊച്ചിക്ക് വണ്ടി കയറി. സഹായത്തിനു ആകെ കൂടെയുള്ളത് പത്തില്‍ പഠിക്കുന്ന മകന്‍ വിഷ്ണു. ഏതെങ്കിലും മോഷണ സംഘാങ്ങളാവുമോ തന്‍റെ ഭര്‍ത്താവിനെ വെട്ടിയത്? അദ്ദേഹത്തിന്‍റെ ജീവന് ആപത്തുണ്ടാവുമോ? ചിന്തകള്‍ കാടു കയറി തുടങ്ങി. യാത്രയിലെ പല സ്ഥലങ്ങളിലും വിഷ്ണുവിന്‍റെ വിവേക പൂര്‍ണമായ പെരുമാറ്റങ്ങളാണ് അവരെ ലക്ഷ്യത്തിലെത്തിച്ചത്. മിടിക്കുന്ന ഹൃദയവുമായി അവര്‍ മകനെ ചേര്‍ത്തു പിടിച്ചു ഐ.സി.യുവിന്‍റെ പുറത്തു കാത്തു നിന്നു.

രണ്ടു ദിവസം കടന്നു പോയി. ഗോപിക്കു ബോധം വീണു. പോലീസ് ഇരച്ചെത്തി. താന്‍ പാലത്തില്‍ നിന്നു താഴെ വീണതാണെന്നും, മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നും അയാള്‍ മൊഴി കൊടുത്തു. പോലീസ് എത്ര നിര്‍ബന്ധിച്ചിട്ടും അയാള്‍ തന്‍റെ മൊഴിയില്‍ ഉറച്ചു നിന്നു. ഭീതി മൂലമാണ് അയാള്‍ ഇതു പറയുന്നതെന്ന നിഗമനത്തില്‍ അയാളെ ധൈര്യപ്പെടുത്താന്‍ പോലീസ് പരമാവധി ശ്രമിച്ചെങ്കിലും അതു വിലപ്പോയില്ല. ഒടുവില്‍ അയാള്‍ക്കില്ലാത്ത താല്പര്യം പോലീസിനും കേസില്‍ നഷ്ടപ്പെട്ടു. അവര്‍ അതു എഴുതി തള്ളി. ആശുപത്രിയിലെ ആഴ്ചകള്‍ നീണ്ട ചികത്സക്കു ശേഷം ഗോപി നാട്ടില്‍ തിരിച്ചെത്തി. അയാള്‍ക്ക്‌ എന്ത് സംഭവിച്ചു എന്നത് നാട്ടുകാര്‍ക്കും, അതിലുപരി ഭാര്യക്ക് പോലും അജ്ഞാതമായിരുന്നു. ഉരുണ്ടു വീണതാണെന്ന വാദത്തില്‍ നിന്നു അണുവിട വ്യതിചലിക്കാന്‍ അയാള്‍ കൂട്ടാക്കിയില്ല.

വ്യാജ മുതല്‍, മോഷണ കച്ചവടക്കാര്‍ക്ക് നല്‍കിയാല്‍ ഇതു തന്നെയാണ് ശിക്ഷയെന്നു ഗോപിക്ക് നന്നേ ഗ്രാഹ്യമുണ്ടായിരുന്നു. കുടുംബത്തോടുള്ള ഭയം നിമിത്തമാണ് അയാള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് പോലീസിനെ അറിയിക്കാതിരുന്നത്. എന്നാലും അയാള്‍ക്ക്‌ മനസ്സിലാകാത്ത ഒരു കാര്യമുണ്ടായിരുന്നു, താന്‍ കഷ്ടപ്പെട്ട് തുരങ്കമുണ്ടാക്കി പള്ളി നിലവറയില്‍ നിന്നു മോഷ്ടിച്ച പൊന്‍കുരിശു വെറും പിച്ചളയാകുന്നതെങ്ങനെ? അതിലെ രത്നങ്ങള്‍ വ്യാജമാകുന്നതെങ്ങനെ? അപ്പോള്‍ പള്ളി ഈ വര്‍ഷങ്ങളത്രയും വിശ്വാസികളെ പറ്റിക്കുകയായിരുന്നോ? അഥവാ അല്ലെങ്കില്‍ യഥാര്‍ത്ഥ കുരിശു എവിടെ? അയാള്‍ക്ക്‌ ഒരു ചോദ്യത്തിന് പോലും ഉത്തരം ലഭിച്ചിരുന്നില്ല. തനിക്ക് ജീവന്‍ തിരിച്ചു കിട്ടിയത് ഭാഗ്യം. അയാളെ ആകെ ഭയം ബാധിച്ചിരുന്നു. ഒരിക്കല്‍ കൂടി താന്‍ മോഷ്ടിച്ച് കൊടുക്കുന്നത് വ്യാജമായാല്‍, ജീവന്‍ പോലും ഉണ്ടാകില്ല. എന്നാല്‍ മറ്റൊരു ജോലി ചെയ്തു എങ്ങനെ മാന്യമായി കുടുംബം പുലര്‍ത്തും. അയാള്‍ ധര്‍മ്മസങ്കടത്തില്‍ പെട്ടു.

അന്നൊരു അമാവാസിയായിരുന്നു. കട്ടിലില്‍ ശാന്തമായി കിടന്നുറങ്ങുന്ന ഗോപി. മരിച്ചു പോയ അമ്മയുടെ നീണ്ട കരച്ചിലാണ് കേള്‍ക്കുന്നത്. അതെവിടെ നിന്നാണെന്ന് അയാള്‍ക്ക്‌ മനസ്സിലായില്ല. അമ്മയെ അവ്യക്തമായി കാണാം. എന്തിനാണ് അമ്മ കരയുന്നത് എന്ന ചോദ്യത്തിന് അയാള്‍ക്ക്‌ മറുപടിയൊന്നും ലഭിച്ചില്ല. എങ്കിലും അമ്മയുടെ കണ്ണുകളില്‍ നിന്നു ജലം ഇറ്റിറ്റു വീണിരുന്നു. ഗോപി ഞെട്ടി എഴുന്നേറ്റു. സമയം മൂന്നാകുന്നതേയുള്ളു. ദുസ്വപ്നങ്ങളെ പഴിച്ചു അയാള്‍ വീണ്ടും കിടന്നുറങ്ങി. വരും ദിനങ്ങളിലും ഇതാവര്‍ത്തിച്ചു. അമ്മ യഥാര്‍ത്ഥത്തില്‍ ദുഖിതയാണോ, അതോ തന്‍റെ തോന്നലാണോ? ആണെങ്കില്‍ തന്നെ എന്താവും കാരണം. മരിച്ചവരെ പറ്റി ഇങ്ങനെയൊക്കെ ചിന്തിക്കുന്ന തനിക്കാണ് ഭ്രാന്ത് എന്നയാള്‍ നിനച്ചു. "കഴുതപുലിക്കും, കള്ളനും എന്തു സമാധാനം? അന്യന്‍റെ വാളിനിരയാകാന്‍ മാത്രമായി ഇവര്‍ ജീവിക്കുന്നു. അനാഥത്വം മക്കളില്‍ ഏല്‍പ്പിക്കുന്നവര്‍ ശാന്തിയണയുന്നില്ല". അമ്മ തന്‍റെയടുത്തു സംസാരിക്കുകയാണ്. അന്ന് അയാള്‍ ഞെട്ടിയുണര്‍ന്നപ്പോള്‍ ആകെ വിയര്‍ത്തിരുന്നു. ഭിത്തിയിലിരിക്കുന്ന കൈലാസ നാഥന്‍റെ ചിത്രത്തിലേക്ക് അയാള്‍ ദൃഷ്ടിയുയര്‍ത്തി. നിലാവെളിച്ചത്തിന്‍റെ ഒരംശം ആ മുഖത്തു പതിക്കുന്നുണ്ടായിരുന്നു.

പുതിയ തൊഴില്‍ എന്നൊരു തീരുമാനവുമായി അയാള്‍ പുലര്‍ച്ചയെ സ്വാഗതം ചെയ്തു. അയാള്‍ക്കുണ്ടായ അത്യാഹിതവും ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതില്‍ സ്വാധീനം ചെലുത്തി. അയാളുടെ മനസ്സ് അന്നു ശാന്തമായിരുന്നു. അയാള്‍ ഭാര്യയോടും മകനോടും പതിവില്‍ കവിഞ്ഞ സ്നേഹം പ്രകടിപ്പിച്ചു. അവളെ വാരിപ്പുണര്‍ന്നു കവിളില്‍ ചുംബിച്ചു. നളിനിക്കും അതൊരു ഞെട്ടലായിരുന്നു. ഭര്‍ത്താവിനു സ്നേഹപൂര്‍വ്വം അവളൊരു ചായ സമാനിച്ചു. ആവി പറക്കുന്ന ചായക്ക് മുന്നിലൂടെ വാര്‍ത്തകളുമായി പത്രമെത്തി. ചാരുകസേരയില്‍ ഇരുന്നു പത്രത്താളുകള്‍ നിവര്‍ത്തിയ അയാളുടെ കണ്ണുകളില്‍ പ്രാദേശിക പേജിലെ ഒരു വാര്‍ത്ത കുടുങ്ങി.

"ജോയി നെടുമാരിക്കല്‍ വധത്തില്‍ പ്രതി അലക്സിനെ പോലീസ് അറസ്റ്റ് ചെയ്തു.
സ്റ്റാഫ്‌ റിപ്പോര്‍ട്ടര്‍, കപ്രാശ്ശേരി. കപ്രാശ്ശേരി പള്ളിയിലെ കൈക്കാരനായിരുന്ന ജോയി വധത്തിനു പിന്നിലെ സൂത്രധാരന്‍ പള്ളിയിലെ തന്നെ കപ്യാരായിരുന്ന അലക്സാണെന്നു തെളിഞ്ഞു. ഒരു മോഷണ ശ്രമമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു പോലിസ്‌ പറഞ്ഞു. പള്ളി നിലവറയിലെ പൊന്‍കുരിശു മോഷ്ടിക്കുവാന്‍ ഏറെ നാളായി അലക്സ്‌ ശ്രമിച്ചു വരികയായിരുന്നു. അലക്സ്‌ കുരിശു മോഷ്ടിച്ച രാത്രിയില്‍ ജോയി ഈ ദൃശ്യം കാണുകയും, ബഹളം വയ്ക്കുകയും ആയിരുന്നു. വായ പൊത്തി പിടിച്ചു ഭിത്തിയോടു ചേര്‍ത്തു നിര്‍ത്തുന്നതിനിടയില്‍ തലക്കു പുറകിലുണ്ടായ ക്ഷതമാണ് മരണ കാരണം. യഥാര്‍ത്ഥ പൊന്നിന്‍ കുരിശു അലക്സിന്‍റെ പുരയിടത്തില്‍ നിന്നു കണ്ടെടുത്തു. നിലവറയുടെ വാതില്‍ പൊളിച്ചാണ് കുരിശു മോഷ്ടിച്ചത് എന്നാണു അലക്സ്‌ ആദ്യം പറഞ്ഞിരുന്നതെങ്കിലും, തെളിവെടുപ്പിനു പോയ പോലിസ്‌ സംഘം തൊട്ടടുത്ത റബ്ബര്‍ തോട്ടത്തില്‍ ഒരു തുരങ്കം കാണുകയും, തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ആ തുരങ്കത്തിലൂടെയാണ് താന്‍ കുരിശു മോഷ്ടിച്ചതെന്ന് പ്രതി സമ്മതിക്കുകയും ചെയ്തു. പോലിസ്‌ ഇന്നു പള്ളി നിലവറ തുറന്നു അവിടെയുള്ളത് വ്യാജ കുരിശാണോ എന്ന് ഉറപ്പിക്കും. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ യഥാര്‍ത്ഥ പ്രതിയെ തെളിവു സഹിതം പിടികൂടിയതിനു ആഭ്യന്തര മന്ത്രി പ്രത്യേക അന്വേഷണ സംഘത്തെ അഭിനന്ദിച്ചു. "