Raise our Conscience against the Killing of RTI Activists




Friday, June 24, 2011

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്‍റെ പ്രസക്തി

ഒത്തൊരുമിച്ചല്ലെങ്കിലും ഭാരതത്തിന്‍റെ സ്വാതന്ത്ര്യത്തിലും അതിനു ശേഷം സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങള്‍ ഇല്ലാതാക്കുന്നതിലും വിദ്യാര്‍ത്ഥികള്‍ വഹിച്ച പങ്കു വളരെ വലുതാണ്‌. ഈ പങ്കിനെ കൂടുതല്‍ ക്രിയാത്മകമാക്കാനും, സമൂഹത്തിനു ഉപകാരപ്രദമാക്കാനുമാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനകള്‍ രൂപീകൃതമായത്. എന്നാല്‍ ദിശാബോധം തെറ്റി, ഭാവി തലമുറയെ തെറ്റായ വഴികളിലേക്ക് നയിക്കുന്ന ചാലകങ്ങളായി ഇന്നവ മാറിക്കഴിഞ്ഞു. പതിവായി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ കയറൂരി വിടുന്ന മെയ്‌ ജൂണ്‍ മാസങ്ങളില്‍ കേരളത്തിലെ പൊതു സമൂഹത്തിനു, വിശേഷിച്ച് തിരുവനന്തപുരത്തുകാര്‍ക്ക് സമാധാനപരമായി പുറത്തിറങ്ങാന്‍ പോലും കഴിയാറില്ല എന്നത് ഒരു സത്യം മാത്രം. പതിവ് പോലെ പോലീസും, വിദ്യാര്‍ത്ഥികളും തമ്മിലുള്ള അങ്കം കഴിഞ്ഞ മറ്റൊരു സായാഹ്നത്തില്‍ മഴയെ സാക്ഷിയാക്കി ഞാനിത് കുറിക്കുന്നു.

വിദ്യാര്‍ത്ഥികളുടെ സാമൂഹിക പ്രതിബദ്ധത ഉറപ്പിക്കാനും, അവരെ ഉത്തമ സാമൂഹിക പൌരന്മാരായി ഉറപ്പിക്കുവാനും വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യമാണ്‌. എന്നാല്‍ ഇന്ന് രാജ്യത്തെ മിക്ക വിദ്യാര്‍ത്ഥി സംഘടനകളും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ഇവ ഭാവിയിലെ രാഷ്ട്രീയക്കാരെ വാര്‍ത്തെടുക്കാന്‍ മാത്രമുള്ള വിളനിലങ്ങളായിരിക്കുന്നു. ആയതിനാല്‍ തന്നെ അവ സ്ഥാപക ലക്ഷ്യങ്ങളില്‍ നിന്ന് വഴിമാറി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ കലാലയ സംഘടനകളെ രാഷ്ട്രീയം ഏറ്റെടുത്തതുകൊണ്ട് നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് എന്ത് മെച്ചമാണ് വന്നിട്ടുള്ളത്? അവകാശങ്ങള്‍, അവകാശങ്ങള്‍ എന്ന് അവരെ കൊണ്ട് ദിനംപ്രതി പറയിപ്പിക്കുന്ന രാഷ്ട്രീയക്കാര്‍ എന്ത് കൊണ്ട് കടമകളെ പറ്റി അവരെ ബോധാവാന്മാരാക്കുന്നില്ല? ഇന്ന് പല സ്വാശ്രയ സ്ഥാപനങ്ങളും ചെയ്യുന്നതു പോലെ വിദ്യാര്‍ത്ഥികള്‍ക്ക് സംഘടിക്കാനുള്ള എല്ലാ അവകാശങ്ങളും നിഷേധിക്കണമെന്നല്ല, മറിച്ചു അവരെ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി ചൂഷണം ചെയ്യുന്ന അവസ്ഥ മാറ്റണമെന്നാണ് ഇവിടെ പ്രതിപാദിക്കുന്നത്.

പതിവ് പോലെ ഇന്നും തിരുവനന്തപുരം സംഘര്‍ഷഭരിതമായിരുന്നു. പോലീസിന് നേരെ കല്ലെറിയുന്ന വിദ്യാര്‍ത്ഥികളെയും അവരെ അതിനു പ്രേരിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കളെയും, ഗതി കെട്ട് തിരിച്ചടിക്കുന്ന പോലീസിനേയും മലയാളികള്‍ കണ്ടു. പൊതുമുതല്‍ ധാരാളമായി നശിപ്പിക്കപ്പെടുകയും ചെയ്തു. എന്താണ് ഈ സംഘടനകള്‍ ഇതുകൊണ്ട് നേടിയത്? ഒരു ജനാധിപത്യ രാജ്യത്ത് ഏതൊരു പൌരനും രാജ്യവിരുദ്ധമല്ലാത്തതും സാമൂഹികവിരുദ്ധമല്ലാത്തതുമായ ഏതു നിലപാടെടുക്കാനും അവകാശമുണ്ട്. അത് മാനിക്കപ്പെടേണ്ടത് തന്നെ. അത് പ്രകടിപ്പിക്കേണ്ടതും ജനാധിപത്യ മാര്‍ഗങ്ങളിലൂടെയാവണം. കൌമാര, യവ്വനാരംഭം എന്നത് ശരീരവളര്‍ച്ചയിലെ ഒരു പ്രത്യേകത നിറഞ്ഞ കാലമാണ്. പ്രായപൂര്‍ത്തിയുടേതായ ഹോര്‍മോണുകള്‍ പൂര്‍ണമായി ഉല്‍പ്പാദിക്കപ്പെടുകയും, എന്നാല്‍ ശരീര വളര്‍ച്ച അതിനോട് താദാത്മ്യം പ്രാപിക്കാതിരിക്കുകയും ചെയ്യുന്നതിനാല്‍ പൌരുഷവും, സ്ത്രീത്വവും പ്രകടിപ്പിക്കാന്‍ ഇക്കൂട്ടര്‍ക്ക് ഉത്സാഹം കൂടുതലായിരിക്കും. ഈ പ്രായക്കാരെ നിയന്ത്രിക്കേണ്ടത് തീര്‍ച്ചയായും മുതിര്‍ന്നവരുടെ ഉത്തരവാദിത്വമാണ്. ഇതിനു പകരം കല്ലേറിനു പ്രോല്‍സാഹനം നല്‍കുകയും, ആറസ്റ്റ്‌ ചെയ്തവരെ സ്റ്റേഷനില്‍ പോയി ഇറക്കുകയും, അവര്‍ക്ക് വേണ്ടി പ്രസ്താവന നടത്തുകയും ചെയ്യന്ന രാഷ്ട്രീയ നേതൃത്വത്തെയാണ് കാണുവാന്‍ കഴിഞ്ഞത്. 

താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഇവര്‍ കളയുന്നത് യുവതലമുറയുടെ ഭാവിയാണ്. അത് നമ്മുടെ രാജ്യത്തിന്‍റെ കൂടി ഭാവിയാണ്.  രാജ്യം ഒരു വശത്ത് പുരോഗതിയിലേക്ക് നടന്നടുക്കുമ്പോള്‍ മറുവശത്ത് അതേ രാജ്യം കല്ലെറിയപ്പെടുന്നു, കത്തിക്കപ്പെടുന്നു. രാഷ്ട്രീയ അതിപ്രസരം ബാധിച്ച കലാലയങ്ങള്‍ രാജ്യത്തിന്‍റെ വികസനത്തിനോ, ഗവേഷണത്തിനോ എന്തെങ്കിലും സംഭാവനകള്‍ നല്‍കുന്നുണ്ടോ? അവിടെ വിദ്യാഭ്യാസം നടക്കുന്നുണ്ടോ എന്ന് കൂടി സംശയിക്കേണ്ടി വരും. രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളായ IIT, IIM, IISc, Rajiv Gandhi Institute of BioTechnology, AIIMS, Sree Chithira Institute of Medical Sciences എന്നിവയിലൊക്കെ എന്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയമാണ് ഉള്ളത്? അവയിലെ വിദ്യാര്‍ത്ഥികള്‍ക്കൊന്നും അവകാശങ്ങളെ കുറിച്ചോര്‍ത്തു ദുഖിക്കേണ്ട അവസ്ഥ ഉണ്ടാവുന്നില്ലല്ലോ. അതിനാല്‍ തന്നെ അവിടെ പഠനവും, ഗവേഷണവും നടക്കുന്നു. ഗവേഷണപരമോ,പുരോഗമനപരമോ ആയ എന്തെങ്കിലും നമ്മുടെ രാഷ്ട്രീയ കലാലയങ്ങള്‍ നല്‍കുന്നുണ്ടോ? നമ്മുടെ തന്നെ ഭാവി തലമുറയെ പഠിക്കാന്‍ സമ്മതിക്കാതെ തെരുവിലിറക്കി രാജ്യവുമായി യുദ്ധം ചെയ്യിക്കുന്നതാണോ ഇവര്‍ പറയുന്ന അവകാശങ്ങള്‍?

നമ്മുടെ കലാലയങ്ങള്‍ മാത്രമല്ല, സര്‍വകലാശാലകളും രാഷ്ട്രീയ പിടിയിലമര്‍ന്നിരിക്കുന്നു. രാഷ്ട്രീയ സിണ്ടിക്കേറ്റുകളാണ് ഇന്ന് എല്ലാ സര്‍വകലാശാലകളും ഭരിക്കുന്നത്. ഇവ പരീക്ഷ നടത്താനും, സമയാസമയം റിസല്‍ട്ട് പബ്ലിഷ് ചെയ്യുവാനും വരെ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് ഉള്ളത്. സ്വന്തം പാര്‍ട്ടിക്കാരെ തിരുകിക്കയറ്റലും, കുട്ടി നേതാക്കന്മാരെ സംരക്ഷിക്കലും മാത്രമായിക്കഴിഞ്ഞിരിക്കുന്നു ഇന്ന് സിണ്ടിക്കേറ്റുകളുടെ പ്രാഥമിക കര്‍ത്തവ്യം. ലോകത്തെ ഏതെങ്കിലും പ്രശസ്ത സര്‍വകലാശാലകളില്‍ രാഷ്ട്രീയ
പൊലിമ മാത്രം വച്ച് ഭരണ സമിതിയിലേക്ക് വ്യക്തികളെ എടുക്കുമോ?എന്തിന്, നമ്മുടെ IIT, IIM കളിലും അതാത് രംഗത്തെ പ്രഗല്‍ഭരാണ് വകുപ്പുകള്‍ ഭരിക്കുന്നത്. അന്താരാഷ്‌ട്ര ജേര്‍ണലുകളില്‍ നമ്മുടെ സര്‍വകലാശാലകളുടെതായി എത്ര പേപ്പറുകള്‍ പ്രതിവര്‍ഷം പബ്ലിഷ് ചെയ്യപ്പെടുന്നു? ഇതൊന്നും നല്ല വിദ്യാര്‍ത്ഥികളുടെ ദൌര്‍ലഭ്യം മൂലമല്ല, മറിച്ചു നയിക്കാനുള്ളവരുടെ കുറവ് മൂലം ആണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയക്കാര്‍ സിലബസ്സ് മികച്ചതാക്കുന്നതിനോ, അദ്ധ്യായന അന്തരീക്ഷം മികച്ചതാക്കുന്നതിനോ, മറ്റൊരു അക്കാദമീക ആവശ്യത്തിനു വേണ്ടിയും സമരത്തിനിറങ്ങുന്നില്ലല്ലോ. രാഷ്ട്രീയം രാഷ്ട്രീയക്കാര്‍ ഏറ്റെടുക്കട്ടെ.


രാഷ്ട്രീയം വേണ്ടെന്നോ, രാഷ്ട്രീയക്കാരെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമില്ലെന്നോ പറയുവാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല. നല്ലൊരു രാഷ്ട്രത്തിനു മികച്ച രാഷ്ട്രീയം ഒഴിവാക്കാനാവില്ല. മറിച്ചു, അവരെ രാഷ്ട്രീയലാഭത്തിനു തെറ്റുകളിലേക്ക് നയിക്കരുതെന്നു മാത്രം. നമ്മുടെ വിദ്യാര്‍ത്ഥികളെ പഠിക്കുവാന്‍ അനുവദിക്കുക. ക്ലാസുകള്‍ നടത്തുവാന്‍ സഹായിക്കുക. അദ്ധ്യായനരംഗത്തെ മോശം പ്രവണതകള്‍ക്കെതിരെ പ്രതികരിപ്പിക്കുക. കാരണം, അവര്‍ നമ്മുടെ രാജ്യത്തിന്‍റെ മുഖമാണ്. അത് ഇരുണ്ടിരിക്കരുത്. വിദ്യാര്‍ത്ഥികള്‍ സമാധാനപരമായി ധര്‍ണ നടത്തുന്ന, പ്രകോപനത്തിലെക്ക് പോകുന്നവരെ എതിര്‍ക്കുന്ന രാഷ്ട്രീയ നേതൃത്വമുള്ള, ശാന്തിയുള്ള ഒരു കേരളം ഞാന്‍ സ്വപ്നം കാണുന്നു. ഇംഗ്ലീഷ് ദിനപത്രമായ ഹിന്ദുവില്‍ ലോകപ്രശസ്ത പ്രോഫസ്സറായ  ഭാനോജി റാവു,  വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ പറ്റിയുള്ള തന്‍റെ ലേഖനം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്, "Many matters are up for debate and discussion, thanks to the increasing space for articulating independent views. To the list must now be added `whether student unions?' and celebrate if the student unions were to re-incarnate as Student Associations for Academic Excellence, given that the need of the hour is to improve the international reputation of our universities."

5 comments:

  1. പ്രിയ DKD,

    "എന്നാല്‍ ഇന്ന് രാജ്യത്തെ മിക്ക വിദ്യാര്‍ത്ഥി സംഘടനകളും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു."

    വിദ്യാർത്ഥികകൾക്ക് രാഷ്ട്രീയമുണ്ടാകുന്നതിൽ തെറ്റൊന്നുമില്ല. കാരണം ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത് രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. വിദ്യാർത്ഥികളും പൊതു സമൂഹത്തിന്റെ ഭാഗമാണ്. പഠനമെന്നാൽ ഒരു മൂലയ്ക്കിരുന്ന് മന:പാഠം പഠിക്കൽ മാത്രമല്ല.ഇനി എസ്.എഫ്.ഐയെക്കുറിച്ച് പ്രത്യേകമായി പറയുകയാണെങ്കിൽ അതൊരു പ്രതിരോധ പ്രസ്ഥാനമാണ്. സമരസംഘടനയാണ്. അവർക്ക് സമരം ചെയ്യാതിരിക്കാനോ വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങളിൽ ഇടപെടാതിരിക്കാനോ കഴിയില്ല. സ്നേഹപൂർവ്വം പറയട്ടെ. രാഷ്ട്രീയത്തിലെ മൂല്യച്യുതികളെ എതിർക്കുക. പക്ഷെ അരാഷ്ട്രീയവാദം പ്രകരിപ്പിക്കരുത്. അത് ജനാധിപത്യത്തെ ദുർബലപ്പെടുത്തും. താങ്കൾ ജനധിപത്യം ഇഷ്ടപ്പെടുന്നില്ലെങ്കിൽ അരാഷ്ട്രീയവാദം തന്നെ പ്രചരിപ്പിക്കക. അതിനും ജനാധിപത്യം സ്വാതന്ത്ര്യം നൽകുന്നതുകൊണ്ട്!

    ReplyDelete
  2. DKD...ninakkullathu ippo tharam....avante oru..vidyarthi sneham....

    ReplyDelete
  3. രാഷ്ട്രിയം എന്ത് രാഷ്ട്രിയ പ്രസ്ഥാനം എന്ത് എന്ന് കേട്ടറിവ് മാത്രമുള്ള നിന്‍റെ അടുത്തുനിന്നു ഈ ലേഖനം വളരെ അധികം നേട്ടിക്കുന്നത് ആണ്. ഇന്നത്തെ വിദ്യാര്‍ഥികള്‍ ഒരു പ്രസ്ഥാനത്തിന്റെ തത്വങ്ങലെയോ മൂല്യങ്ങലെയോ കണ്ടല്ല അതില്‍ ചെരുന്നെ, മറിച്ചു അതിന്‍റെ പബ്ളിസിടിയും അതിലുടെ ലഭിക്കുന്ന സ്ഥാനമാനങ്ങളെയും ആണ് . ഇന്നത്തെ എസ്.എഫ്.ഐ അതിന്‍റെ മിക്കച്ച ഉദാഹരണം ആണ്. അഞ്ചു കൊല്ലം മിണ്ടാട്ടമില്ലഞ്ഞ അവര്‍ ഇപോ നടത്തുന്ന ഈ സമരങ്ങള്‍ വെറും ഒരു പോരോട്ടു നാടകം മാത്രം ആണ്. ഈ അതപതനം കാണുന്ന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ മൂല്യങ്ങള്‍ക്കായി പോരാടിയ ധീരരായ സഖാക്കള്‍ മൌനം ഭഞ്ജിച്ചു പ്രതികരിച്ചിരുന്നെകില്‍ എന്ന് ആശിച്ചു പോകുന്നു.

    ReplyDelete