Raise our Conscience against the Killing of RTI Activists




Friday, February 24, 2012

സംവരണത്തിന്‍റെ ശാസ്ത്രം


ഭാരതം വര്‍ഷങ്ങള്‍ക്കു മുമ്പ് പൂര്‍ണ്ണമായും ജാതി വ്യവസ്ഥയുടെ പിടിയിലായിരുന്നു. സ്വാതന്ത്ര ലബ്ദിക്ക് മുമ്പ് അതു നമ്മുടെ സമൂഹത്തെ വരിഞ്ഞു മുറുക്കിയിരുന്നു. ഓരോരുത്തരുടെയും ലാഭത്തിനും കാര്യസാദ്ധ്യത്തിനും വേണ്ടി മനുഷ്യരെ അടിയാനെന്നും, കുടിയാനെന്നുമൊക്കെ വേര്‍തിരിച്ചിരുന്ന ആ കാലത്ത് ഒരു വിഭാഗം ജനത്തിനു സ്വൈര്യമായ ജീവിതമോ, സ്വന്തം മാനമോ പോലും അന്യമായിരുന്നു. മതത്തിന്‍റെ ദര്‍ശനങ്ങള്‍ വളച്ചൊടിച്ചുള്ള ആ സാമൂഹ്യ വ്യവസ്ഥിതിയില്‍ തലമുറകളായി ഒരു വലിയ ജനവിഭാഗം അടിമത്തത്തില്‍ കഴിഞ്ഞു. അതു തന്നെയുമല്ല, ഓരോ വിഭാഗത്തിനും ചെയ്യേണ്ട ജോലികള്‍ വരെ നിശ്ചിതമായിരുന്നു. ശവം ചുമക്കല്‍ മുതല്‍ ജന്മിയുടെ വീട്ടു ജോലി വരെ അത് നീണ്ടു. ഇവരുടെ ദര്‍ശനം പോലും മേല്‍ ജാതിക്കാര്‍ക്ക് പാപഹേതുവായി. സ്ത്രീകള്‍ക്ക് മാറ് മറക്കുവാന്‍ വരെ വിലക്കുണ്ടായിരുന്ന ആ നൂറ്റാണ്ടുകള്‍ ജീവിതം എന്നൊരു ബോധ്യത്തില്‍ നിന്ന് പോലും അവരെ അകറ്റി.

ഈ ഒരു സാമൂഹ്യ പശ്ചാത്തലം സംവരണം എന്നൊരു ആശയം രൂപീകൃതമായത്തിനു പിന്നില്‍ ഉണ്ട്. ഇവരെ മറ്റൊരു വിധത്തിലും വിദ്യാഭ്യാസം എന്ന, അവസരങ്ങളുടെ ലോകത്തേക്കെത്തിക്കുവാന്‍ സാധ്യമായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യ പ്രാപ്തിക്കു മുന്‍പ് തന്നെ സംവരണം എന്നൊരു ആശയം ഭാരതത്തില്‍ ഉടലെടുത്തിരുന്നു. 1882ല്‍ ബ്രിട്ടീഷുകാരാല്‍ നിയമിക്കപ്പെട്ട ഹണ്ടര്‍ കമ്മീഷന്‍ സ്വതന്ത്രവും, നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം പിന്നോക്ക വര്‍ഗക്കാര്‍ക്കു നല്‍കണമെന്ന് ശുപാര്‍ശ ചെയ്തു. 1902ല്‍ മഹാരാഷ്ട്രയിലെ ചത്രപതി ശിവാജി മഹാരാജാവ് പിന്നോക്ക വര്‍ഗക്കാര്‍ക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരം നല്‍കുകയുണ്ടായി. 1908 ആയപ്പോഴേക്കും ബ്രിട്ടീഷുകാര്‍ തന്നെ പല സര്‍ക്കാര്‍ സര്‍വീസുകളിലും സംവരണം നല്‍കിയിരുന്നു. 1935ല്‍ കോണ്‍ഗ്രസ്‌, പിന്നോക്ക വിഭാഗക്കാര്‍ക്ക് പ്രത്യേക നിയോജക മണ്ഡലങ്ങള്‍ വേണമെന്ന പൂന പാക്റ്റ് പാസാക്കുകയുണ്ടായി. 1947ല്‍ അംബേദ്‌കര്‍ ഭരണഘടനാ നിര്‍മാണ സമിതിയുടെ അധ്യക്ഷനായി. അദ്ദേഹം സംവരണ വിഭാഗക്കാര്‍ക്ക് പ്രത്യേക ജനപ്രതിനിതികള്‍ വേണം എന്ന ആശയം മുന്നോട്ടു വച്ചെങ്കിലും, അത് ഹിന്ദു മതത്തെ വിഭജിക്കുമെന്നും, അത് വഴി രാജ്യത്തെ തന്നെ വിഭജിക്കുമെന്നും പറഞ്ഞു ഗാന്ധിജി പ്രതിഷേധിച്ചു. തല്‍ഫലമായി നിയോജക മണ്ഡലങ്ങള്‍ സംവരണം ചെയ്യുക എന്ന ആശയം നടപ്പിലാക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. 1951ല്‍ സുപ്രീം കോടതി ജാതി സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്ന് വിധിച്ചെങ്കിലും, ആദ്യത്തെ ഭരണഘടനാ ഭേതഗതി ആയ  Art 15(4) വഴി നെഹ്രു ആ ഉത്തരവിനെ മറികടക്കുകയായിരുന്നു.

സംവരണത്തിന്‍റെ ചരിത്രം വഴി അതിന്‍റെ ഉത്ഭവത്തെ ന്യായീകരിക്കുവാന്‍ സാധിക്കും. ഒരു നിശ്ചിത കാലത്തേക്ക് ഭരണഘടനയില്‍ വിഭാവനം ചെയ്യപ്പെട്ട ജാതി സംവരണം അളവിലും വ്യാപ്തിയിലും വളരുന്ന കാഴ്ചയാണ് സ്വാതന്ത്രാനന്തര ചരിത്രത്തെ നോക്കി കാണുന്ന ഏതൊരാള്‍ക്കും കാണാനാവുക. വര്‍ഷാവര്‍ഷം സംവരണത്തിന്‍റെ അളവ് വളര്‍ന്നുവളര്‍ന്ന്‍, ഇന്നത്‌ 50 ശതമാനത്തില്‍ എത്തി നില്‍ക്കുന്നു. അതും, സുപ്രീം കോടതിയുടെ ഒരു ഉത്തരവിന്‍റെ ബലത്തില്‍ മാത്രമാണ് 50 ശതമാനത്തില്‍ കൂടാത്തത്. അത് പോലെ സംവരണം ഇന്ന് ജാതിക്കു പുറമേ, മതാടിസ്ഥാനത്തിലും, ലിംഗാടിസ്ഥാനത്തിലും, ഭാഷാടിസ്ഥാനത്തിലും, ജന്മസ്ഥലത്തിന്‍റെ അടിസ്ഥാനത്തിലുമെല്ലാം ലഭ്യമായി തുടങ്ങി. ഭാരതം ഇന്ന് സംവരണത്തിന്‍റെ ഒരു നാടായി മാറിയിരിക്കുന്നു. ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍, മുസ്ലീമുകള്‍ക്ക് സംവരണ ത്തിനുള്ളില്‍ സംവരണം നമ്മുടെ നിയമമന്ത്രി വാഗ്ദാനം ചെയ്തതും, CPI(M) അവരുടെ പ്രമേയത്തില്‍, സംവരണം 50 ശതമാനത്തില്‍ നിജപ്പെടുത്തിയിരിക്കുന്ന സുപ്രീം കോടതി വിധി മറികടക്കാന്‍ ഭരണഘടനഭേദഗതി വേണമെന്ന് ആവശ്യപ്പെട്ടതും ഇതിനോട് ചേര്‍ത്തു വായിക്കാം. സംവരണം എന്നത് അധസ്ഥിതരുടെ ഒരു തലമുറയെ ദുരിതാവസ്ഥയില്‍ നിന്ന് മോചിപ്പിക്കുവാന്‍ ലക്‌ഷ്യം വച്ചുള്ളതായിരുന്നെങ്കില്‍, ഇന്നു രണ്ടു തലമുറകളോളം സംവരണത്തിന്‍റെ ആനുകൂല്യം പറ്റിയിരിക്കുന്നു. എന്നിട്ടും ഇതിനു യഥാര്‍ത്ഥ ഉപഭോക്താക്കളെ കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍, എങ്കിലാണ് ഇതൊരു പ്രഹസനമാകുന്നത്.

നമ്മുടെ സംവരണത്തിന്‍റെ പ്രധാന പ്രശ്നങ്ങള്‍ ഇവയാണ്.ഒന്നാമതായി, അത് മതത്തിലോ, ജാതിയിലോ അതിസ്ഥിതമാണ്. ആയതിനാല്‍ തന്നെ ഇന്നത്തെ കാലഘട്ടത്തിന്‍റെതായ പ്രശങ്ങള്‍ അനുഭവിക്കുന്ന ഒരു ജനതയെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. കാരണം, ഇന്നു മതത്തിന്‍റെയും ജാതിയുടെയും പേരിലല്ല, സാമ്പത്തീകം എന്ന ലേബലിലാണ് ചൂഷണങ്ങള്‍ ഏറെയും നടക്കുന്നത്. ഒരു ജാതിയിലോ, മതത്തിലോ ജനിക്കുന്നതുകൊണ്ടു മാത്രം ഒരാള്‍ ആനുകൂല്യത്തിന് അര്‍ഹാനാകുന്നതെങ്ങനെ? ഒരേ ജീവിതാവസ്ഥയിലുള്ള അന്യമതസ്ഥര്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭ്യമാക്കെണ്ടേ? അപ്പോള്‍ ചുരുക്കത്തില്‍ ജാതിയുടെയും മതത്തിന്‍റെയും പേരില്‍, നമ്മുടെ ജനത്തെ വിഭജിക്കുയല്ലേ രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്? വിഭജിച്ചു ഭരിക്കുക എന്ന പുരാതന നയം, പുത്തന്‍ കോപ്പയില്‍ ഇറക്കി അവര്‍ ജനത്തെ തമ്മിലടിപ്പിക്കുന്നു. അതില്‍ നിന്ന് ലാഭമുണ്ടാക്കുന്നു. രണ്ടാമതായി, ഒരിക്കല്‍ ലഭിച്ചവര്‍ക്ക് പിന്നീട് ഈ ആനുകൂല്യം തടയുന്നതിനുള്ള ഒരു നിയമവും നിലവില്‍ ഇല്ല. ആയതിനാല്‍ തന്നെ, ആനുകൂല്യം ഒരിക്കല്‍ ലഭിച്ചവരുടെ പിന്‍തലമുറക്കാരാണ് ഏറിയ പങ്കും ആനുകൂല്യം വീണ്ടും അനുഭവിക്കുന്നത്, യഥാര്‍ത്ഥ ഉപഭോക്താക്കളായ ആദിവാസികളും മറ്റും ഒരു മാറ്റവുമില്ലാതെ തുടരുന്നതിനുള്ള ഒരു കാരണവും ഇത് തന്നെ. മൂന്നാമതായി, പട്ടിക ജാതി, വര്‍ഗ സംവരണങ്ങളില്‍ വ്യക്തിയുടെ സാമ്പത്തിക നില പരിശോധിക്കുന്നില്ല. ആയതിനാല്‍, വിദ്യാഭ്യാസത്തിനു വേണ്ട സാമ്പത്തീക സൌകര്യമുള്ളവരും‍, സംവരണം വഴി അവസരങ്ങള്‍ നേടിയെടുക്കുന്നു. ഇത് അവര്‍ക്കിടയില്‍ തന്നെ കിടമത്സരം കുറയുന്നതിനും, അതു വഴി വിദ്യാഭ്യാസ നിലവാര തകര്‍ച്ചയ്ക്കും വഴി വെയ്ക്കുന്നു. നാലാമതായി, അന്യ ജാതിയിലോ, മതത്തിലോ പെട്ട  പട്ടിണി പാവങ്ങള്‍ക്ക്, അവര്‍ അതില്‍ ജനിച്ചു പോയി എന്ന ഒറ്റ കാരണത്താല്‍ യാതൊരു വിധ ആനുകൂല്യങ്ങളും ലഭിക്കുന്നുമില്ല. സഹപാഠികള്‍ അല്പം പോലും അധ്വാനിക്കാതെ ഉന്നത സ്ഥാനങ്ങളിലേക്ക് കയറുമ്പോള്‍ ഈ വ്യവസ്ഥിതിയോട് പുച്ഛം തോന്നുക സ്വാഭാവികം.

വോട്ടു ബാങ്കുകള്‍ സൃഷ്ട്ടിക്കുവാനും, വോട്ടുകള്‍ ചോരാതെ പിടിച്ചു നിര്‍ത്തുവാനും രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നും സംവരണത്തെ ഉപയോഗിക്കുന്നു. നാം എന്ന ജനതയെ മതത്തിന്‍റെയും, ജാതിയുടെയും, ലിംഗത്തിന്‍റെയും, സ്ഥലത്തിന്‍റെയുമെല്ലാം പേരില്‍ അവര്‍ വിഭജിച്ചു കഴിഞ്ഞു. ഏകത്വത്തിന്‍റെ പതിന്മടങ്ങായി നാനാത്വം വളര്‍ന്നിരിക്കുന്നു. തുല്യരെ തുല്യരായി കാണുന്ന ഒരു രാഷ്ട്രം യുവതയുടെ സ്വപ്നമാണ്. അത് ലഭിക്കാതെ വരുമ്പോഴാണ് മറ്റു രാജ്യങ്ങളെ അവര്‍ സ്വപ്നമാക്കുന്നത്. നിര്‍ഭാഗ്യവശാല്‍, സംവരണം രാജ്യത്ത് എല്ലാ കാലവും നിലനില്‍ക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. അതിന്‍റെ കാരണങ്ങളില്‍ ഒന്നാമതായുള്ളത്, നമ്മുടെ ജനാധിപത്യം തന്നെ. ജനാധിപത്യത്തില്‍ ഒരു വോട്ടു പോലും കുറയ്ക്കുവാന്‍ ഒരു പാര്‍ട്ടിയും തയാറാവില്ല. അത് കൊണ്ട് തന്നെ വോട്ടുബാങ്ക് എന്ന പേരില്‍ ആര്‍ക്കു വേണമെങ്കിലും ഭരണം നിയന്ത്രിക്കാനാവും. രണ്ടാമതായി, രാജ്യത്തു തുടരുന്ന പട്ടിണിയും, വിദ്യാഭ്യാസമില്ലായ്മയും. തന്മൂലം വലിയൊരു ജനവിഭാഗം, ആനുകൂല്യങ്ങളെ പറ്റി ബോധാവാന്മാരാവാതെ ജീവിക്കുന്നു. അവരുടെ എണ്ണം കുറയുന്നില്ലാത്തതിനാല്‍ ഇതിനൊരു മാറ്റം വരുത്താന്‍ ആരും നിര്‍ബന്ധിതമാവില്ല. മൂന്നാമാതായുള്ളത്, രാജ്യത്തു ഇന്നും ശക്തമായി നിലനില്‍ക്കുന്ന ജാതി മത വലയങ്ങലാണ്‍. വ്യക്തിത്വത്തിന് മുകളിലേക്ക് വളരുന്ന ഇത്തിള്‍കണ്ണികളായി മാറിയിരിക്കുന്നു ഇവ. സംവരണത്തില്‍ ഒരു മാറ്റം പോയിട്ട്, അതില്‍ ഒന്ന് സ്പര്‍ശിക്കാന്‍ പോലും ഇവ ആരെയും സമ്മതിക്കില്ല.

ഞാന്‍ പരിപൂര്‍ണമായ ഒരു സംവരണ വിരോധിയല്ല. എന്നാല്‍  അത് അര്‍ഹരിലെത്തണമെന്നും, അതു വഴി സംവരണത്തിന്‍റെ അളവ് കുറയ്ക്കണമെന്നും, അങ്ങനെ ഉദ്യോഗാര്‍ത്ഥികളുടെ മല്‍സരക്ഷമത വര്‍ധിപ്പിക്കണമെന്നും ശക്തമായി ആഗ്രഹിക്കുന്നു. ആയതിനാല്‍ തന്നെ അതിനു വേണ്ട ചില മാര്‍ഗങ്ങള്‍. ഒന്നാമതായി, സംവരണം, ഒന്നോ രണ്ടോ തലമുറയിലേക്ക് പരിമിതപ്പെടുത്തുക. ഒരു തവണ ആനുകൂല്യം കിട്ടുന്നവര്‍ അതുവഴി തങ്ങളുടെ സാമൂഹ്യ നില മെച്ചപ്പെടുത്താന്‍ തീവ്രമായി പരിശ്രമിക്കുകയും, ലഭിക്കാത്തവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ അതു വഴി കൈ വരികയും ചെയ്യും. രണ്ടാമതായി, എല്ലാ സംവരണത്തിലും അര്‍ഹരായവരെ കണ്ടെത്തുവാന്‍ ഒരു സാമ്പത്തീക ലിമിറ്റ് നിശ്ചയിക്കുക. സംവരണം ലഭിക്കുന്നവരുടെ വിവരങ്ങള്‍ പൊതു ജനങള്‍ക്ക് പരിശോധിക്കുവാനുള്ള ഒരു സംവിധാനവും അഭികാമ്യം. അത് സംവരണത്തിലുള്ള തട്ടിപ്പുകള്‍ കുറയ്ക്കുവാന്‍ സഹായിക്കും. മാത്രമല്ല, നികുതി പണം കൊണ്ട് ചെയ്യുന്ന ഒരു സൌജന്യത്തിന്‍റെ അര്‍ഹരെ കുറിച്ചറിയുവാന്‍ പൊതു ജനത്തിന് അവകാശമുണ്ട്. നാലമാതായി, ജാതി മത സംവരണത്തിന്‍റെ അളവ് വളരെ കുറച്ചിട്ടു, സാമ്പത്തീക സംവരണം നടപ്പിലാക്കുക. നടപ്പാക്കാന്‍ ബുദ്ധിമുട്ടെങ്കില്‍, പാവപ്പെട്ടവര്‍ക്ക് സ്കോളര്‍ഷിപ്പോ, കുറഞ്ഞ നിരക്കില്‍ ബാങ്ക് വായ്പ നല്‍കുന്ന പദ്ധതിയോ, നടപ്പിലാക്കിയാലും മതി. സംവരണം വിദ്യാഭ്യാസത്തിനോ, ജോലിക്കോ ഒന്നിനു മാത്രമായി പരിമിതപ്പെടുത്തുന്നതും അഭികാമ്യം.

ജാതി ചട്ടക്കൂടില്‍ നമ്മുടെ രാജ്യം തളക്കപ്പെട്ടിരിക്കുന്നു. അയല്‍ക്കാരന്‍റെ കയ്യിലെ തഴമ്പിനു പകരം തലയിലെ തഴമ്പു വഴി സ്വഭാവം നിശ്ചയിക്കുന്ന കാലമായിരിക്കുന്നു ഇപ്പോള്‍. ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തവര്‍ക്കും സ്വപ്നം കാണുവാനുള്ള അവകാശമുണ്ട്. അത് നേടിയെടുക്കാന്‍ സഹായിക്കേണ്ടത് നല്ല ഒരു സമൂഹവും. ധനം ഏറ്റവും വലിയ അളവ് കോലാകുന്ന കാലത്ത് പഴമയില്‍ തളക്കപ്പെടുവാനാണോ നമ്മുടെ വിധി? അതോ മാറ്റങ്ങള്‍ക്കു ചാലകശക്തിയാകുവാനോ? സമൂഹം നമ്മെ ആവശ്യപ്പെടുന്നുണ്ട്. അത് എന്തിനെന്ന് തീരുമാനിക്കേണ്ടത് നമ്മുടെ മനസ്സാക്ഷിയും.

Wednesday, February 15, 2012

മുല്ലശ്ശേരി മാധവന്‍ കുട്ടി, ഒരു സിനിമാനുഭവം.


സിനിമക്കുള്ളിലെ ജീവിതങ്ങളുടെ കഥകള്‍ കാണിക്കുന്ന സിനിമകള്‍ തമ്മിലുള്ള അകലം, അടുത്ത കാലത്തായി കുറഞ്ഞു വരുന്നതായി തോന്നുന്നു. ഉദയനാണ് താരത്തില്‍ സംവിധായകനാണ് വിഷയമായതെങ്കില്‍, ബെസ്റ്റ്‌ ആക്ടറില്‍ അത് നടനിലേക്കും, വെള്ളരിപ്രാവുകളുടെ ചങ്ങാതിയില്‍ അത് ഫിലിം പ്രോസസ്സിങ്ങിലെക്കും മാറി. ഇവിടെ പ്രധാന വിഷയമാകുന്നത് നിര്‍മാതാവാണ്. കലാപരമായി യാതൊന്നും സിനിമക്ക് നല്‍കുന്നില്ല എന്ന് കലാജീവികള്‍ മുറവിളി കൂട്ടുന്ന നിര്‍മാതാവു, വിതരണക്കാര്‍ തുടങ്ങിയവര്‍ക്ക് സിനിമയിലുള്ള പങ്കു വെളിച്ചത്തേക്ക് കൊണ്ടുവരുവാന്‍ ഈ ചിത്രം ശ്രമിക്കുന്നു. ഇത്തരം സിനിമകള്‍ കലാപരമായി പിന്നിട്ടു നിന്നാലും, ഇവ കുറച്ചു അറിവ് പകര്‍ന്നു നല്‍കുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകളെ എന്നും മോഹിപ്പിച്ചിട്ടുള്ള, ഇന്നും മോഹിപ്പിക്കുന്ന ഒരു വ്യവസായത്തെ അടുത്തറിയാനുള്ള അവസരവും, ഭാവനയില്‍ ഉടലെടുക്കുന്ന ഒരു ലോകം ശീതീകരിച്ച ഹാളില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടയിലുള്ള പരിശ്രമവും ഇവ പങ്കു വയ്ക്കുന്നുണ്ട്. ഇവിടെ നായക കഥാപാത്രം നിര്‍മ്മാതാവാകുമ്പോള്‍ പറയാനുള്ളതും ഏറെയാവും. .സിനിമയും മറ്റെല്ലാ വ്യവസായങ്ങളെയും പോലെ ഒരു വ്യവസായം തന്നെയാണ്. മറ്റുള്ളവയില്‍ നിന്ന് ഒരു വ്യത്യാസം മാത്രം. ഒരു വൈദ്യന്‍ രോഗികളോടോ, ബിസ്സിനസുകാരന്‍ ഉപഭോക്താവിനോടോ മാത്രം സംവദിക്കുമ്പോള്‍, എല്ലാത്തരം വ്യക്തികളോടും സിനിമ ഒരേസമയം സംവദിക്കുന്നുണ്ട്. ഒരു കാലത്ത് ചെറുകഥകള്‍ കയ്യടക്കിയിരുന്ന ഒരു സ്ഥാനം. അതിനാല്‍ തന്നെയാണ് സിനിമയോട് വ്യക്തികള്‍ക്ക് ഒരു സ്നേഹക്കൂടുതല്‍.

തികച്ചും സത്യസന്ധനും, സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും, നിറഞ്ഞ ആത്മവിശ്വാസമുള്ളവനുമായ മുല്ലശ്ശേരി മാധവന്‍ കുട്ടി എന്ന കഥാപാത്രം,  തികച്ചും അപരിചിതമായ സിനിമാ മേഘലയില്‍ നിര്‍മാതാവായി രംഗ പ്രവേശം ചെയ്യുന്നതും, അത് മൂലം കുടുംബത്തിലും ജീവിതത്തിലും സംഭവിക്കുന്ന പ്രശ്നങ്ങളും, അവ തരണം ചെയ്യുന്നതുമാണ് കഥാതന്തു. ഇത്രയും വിവരിച്ചതില്‍ നിന്നും സിനിമ എങ്ങനെയാണ് തുടങ്ങുന്നതെന്നും, പുരോഗമിക്കുന്നതെന്നും, അവസാനിക്കുന്നതെന്നും പതിറ്റാണ്ടുകളായി മലയാള സിനിമയെ സ്നേഹിക്കുന്ന  വായനക്കാര്‍ക്ക് മനസ്സിലായിട്ടുണ്ടാവും. ഇത് തന്നെയാണ് സിനിമയുടെ പരാജയം, അഥവാ തിരക്കഥാകൃത്ത് സ്വാതി ഭാസ്കറിന്‍റെ പരാജയം. എത്ര മികച്ച കഥയാണെങ്കിലും പരമ്പരാഗത വഴികളിലൂടെ നടന്നാല്‍ അതിനൊരു സ്വീകാര്യതയുണ്ടാവില്ല. കാരണം അതെങ്ങനെയാണ് പോവുന്നതെന്നും, എവിടെ ചെന്നെത്തുമെന്നും സാമാന്യ പ്രേക്ഷകര്‍ക്ക്‌ വേഗത്തില്‍ മനസ്സിലാവും. ഇനിയും മനോഹരമാക്കി അവതരിപ്പിക്കാവുന്ന ഒരു കഥയായിരുന്നു കുമാര്‍ നന്ദയുടെത് എന്ന് ഞാന്‍ കരുതുന്നു. അവിശ്വസനീയമായ രീതിയില്‍ കഥയില്‍ ഉള്‍ചേര്‍ക്കുന്ന ഗതി മാറ്റങ്ങളും, പതിറ്റാണ്ടുകളായി ശത്രുതയില്‍ കഴിഞ്ഞവര്‍, നായകന്‍റെ ഗുണഗണങ്ങള്‍ മനസ്സിലാക്കി പെട്ടെന്ന് ഒരു ദിവസം സുഹൃത്തുക്കളാവുന്നതുമായ രീതികള്‍ ദയവു ചെയ്തു തിരക്കഥാകൃത്തുക്കള്‍ മാറ്റണം. ഗ്രാമത്തിലെ ചായക്കടയും, അവിടെയുള്ള കുശലം പറച്ചിലും മടുത്തു തുടങ്ങിയ സിനിമാ പ്രേക്ഷകര്‍ക്ക്‌ ഇത്തരം രീതികളും അരോചകമായി അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. സിനിമ ഒരിക്കലും ജീവിതമല്ല, ഇതിന്‍റെ രണ്ടിന്‍റെയും മധ്യത്തില്‍ ഒരു നാടകീയത ഒളിഞ്ഞു കിടക്കുന്നുണ്ട്. അതിനെ പ്രേക്ഷകനറിയാതെ കഥയിലെക്കാവാഹിക്കുന്നവന്‍ നല്ല തിരക്കഥാകൃത്ത്. ഇതില്‍ സ്വാതി പരാജയപ്പെട്ടിരിക്കുന്നു എന്നാണ് എന്‍റെ അഭിപ്രായം.

തിരക്കഥ മികച്ചു നിന്നില്ലെങ്കിലും, കിട്ടിയതിനെ കോര്‍ത്തിണക്കി മനോഹരമായി അവതരിപ്പിക്കുവാന്‍ കുമാര്‍ നന്ദ എന്ന സംവിധായകന് കഴിഞ്ഞു എന്നതു തന്നെ അദ്ദേഹത്തിന്‍റെ പ്രതിഭയുടെ തെളിവാണ്. അതിനാലാവാം സിനിമ ബോറാവാതെ മുന്നോട്ടു പോവുന്നത്. വികാര വിക്ഷോഭങ്ങള്‍ ദ്രുതഗതിയില്‍ മാറി മറിയുന്ന ഏതാനും രംഗങ്ങള്‍ അല്പം മാറ്റാമായിരുന്നു എന്ന് തോന്നി. അമ്മ മരിക്കുന്നതറിഞ്ഞുള്ള മാധവന്‍കുട്ടിയുടെ പ്രതികരണം, സുരാജിന്‍റെ റോള്‍ എന്നിവ ഉദാഹരണം. പുരഷന്മാര്‍ അലമുറയിടുന്ന സീനുകള്‍ നടകീയമാവാന്‍ സാധ്യത വളരെ കൂടുതലാണ്. ആദ്യപകുതിയില്‍ അല്പം താളം തെറ്റുന്ന കഥ രണ്ടാം ഭാഗത്തില്‍ അതിന്‍റെ നഷ്ടപ്പെട്ടു പോയ താളം കണ്ടെത്തുന്നുണ്ട്. ചില കഥാപാത്രങ്ങളുടെ അവതരണം മികച്ചതായി തോന്നി. ജനാര്‍ദ്ദനന്‍റെയും, ഇന്ദ്രന്‍സിന്‍റെയും റോള്‍ ഇതില്‍ പെടും.

അനൂപ്‌ മേനോന്‍ നല്ലൊരു അഭിനേതാവാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടെന്ന് തോന്നുന്നില്ല. തുടക്കത്തില്‍ കുടുംബത്തോടുള്ള സ്നേഹ പ്രകടനം, അമ്മ മരിച്ചതിനോടുള്ള പ്രതികരണം എന്നിവയില്‍ അല്പം നാടകീയത തോന്നിയെങ്കിലും, ബാക്കി അവസരങ്ങളിലെല്ലാം അഭിനയം മികച്ചു തന്നെ നിന്നു. മുന്‍ മിസ്സ്‌ കേരള മല്‍സരത്തില്‍ റണ്ണര്‍ അപ്പ്‌ ആയ സോണാല്‍ ദേവരാജ് എന്ന നായികക്ക്, മറ്റെല്ലാ നായക സിനിമകളില്‍ എന്നതു പോലെ തന്നെ ഒരു സഹനടിയുടെ അവസരമേ സിനിമ നല്‍കുന്നുള്ളൂ. ജനാര്‍ദ്ദനന്‍റെ കഥാപാത്രവും, അഭിനയവും മികച്ചു നിന്നു. രംഗങ്ങള്‍ കുറവെങ്കിലും അതിന്‍റെ സ്വാധീനം സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഇന്നസെന്റും മികച്ച അഭിനയം കാഴ്ച വെച്ചു. സുരാജിനും, ബാലയ്ക്കുമൊക്കെ സിനിമയില്‍ തലകാണിക്കുക എന്ന ജോലിയെ ഉള്ളു. ലളിത ചേച്ചി മികച്ച അഭിനയം കാഴ്ച വെച്ചു. ഹരിശ്രീ അശോകനും, നിഷാന്ത്‌ സാഗറും ശരാശരിയില്‍ ഒതുങ്ങി.

ശരാശരിയിലും മികച്ച ഒരു പ്രകടനമാണ് ശിവറാം എന്ന ക്യാമറാമാന്‍ നടത്തിയത്‌. മിക്കവാറും ഫ്രെയിമുകള്‍ മികച്ചതാണ്. അവസാനം, ലാബിന് പുറത്തു നായകന്‍ ഇരിക്കുന്ന ഒരു രംഗം അദ്ദേഹം മികച്ചതാക്കി. എന്നാല്‍ ഡിം ലൈറ്റ് ഫ്രെയിമുകളില്‍ അദ്ദേഹം അല്പം കൂടി ശ്രദ്ധിക്കണമെന്ന് തോന്നുന്നു. മനോഹരമാക്കിയാലും, മോശമാക്കിയാലും അതിന്‍റെ അതിര്‍ത്തികളിലേക്ക് പോവുന്ന ഒരു മേഘലയാണ് അത്. അനീഷ്‌ കൊല്ലത്തിന്‍റെ  കലാ സംവിധാനത്തില്‍ ചില പോരായ്മകള്‍ പ്രകടമായുണ്ടായിരുന്നു. പോളിഷ്ട് ടൈല്‍സ് ഇട്ട ആളനക്കമൊന്നുമില്ലാത്ത സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, ഏജീസ്‌ ഓഫീസിന്‍റെ ഉള്‍വശം ഒരു വില്ലേജ് ഓഫീസ് പോലെയാക്കിയത്‌ എന്നിവ ഉദാഹരണം. രതീഷ്‌ വേഗ ഈണമിട്ട ഗാനം നല്ലതായി അനുഭവപ്പെട്ടു. പ്രജീഷിന്‍റെ എഡിറ്റിങ്ങും ശരാശരിയില്‍ ഒതുങ്ങുന്നു. ഇന്ദ്രന്‍സ്‌ അണിയിച്ചൊരുക്കിയ വേഷങ്ങളും, സിനിമയുടെ ഔദ്യോഗീക വെബ്സൈറ്റും നന്നായി.

"സിനിമ ഒരു സുന്ദരിയാണ്. അത് നമ്മെ എപ്പോഴും മോഹിപ്പിക്കും. അതിനെ ഒരു നിര്‍മ്മാതാവിന് പല രീതിയില്‍ ഉപയോഗിക്കാം, അതിനെ കമുകിയാക്കാം, ഭാര്യയാക്കാം, വേണമെങ്കില്‍ വേശ്യയുമാക്കാം. എന്നാല്‍ ഒരു നല്ല നിര്‍മാതാവ് എപ്പോഴും അതിനെ ഒരു വേശ്യയായെ കാണാവൂ". സിനിമയില്‍ ജനാര്‍ദ്ദനന്‍ നായകന് നല്‍കുന്ന ഒരു ഉപദേശമാണ്. ആലോചനയില്‍ അതൊരു സത്യമായി തോന്നി. തിരക്കഥാക്രിത്തോ, സംവിധായകനോ, മറ്റു കലാപ്രവര്‍ത്തകരോ ഭാര്യയായോ, കാമുകിയായോ കാണുന്ന സിനിമയെ ഒരു വേശ്യയായി നിര്‍മാതാവ് നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കുകയാണ്. ഈ സത്യം മനസ്സിലാക്കി തന്നതാണ് സിനിമയുടെ വിജയം. പരാജയം ഞാന്‍ മുകളില്‍ സൂചിപ്പിച്ച തിരക്കഥയും. സിനിമയെ വേശ്യാലയങ്ങളാക്കുന്നവരുടെ എണ്ണം ഇന്നു കൂടി വരുന്നുണ്ടോ?