Raise our Conscience against the Killing of RTI Activists




Monday, September 20, 2010

തൊമ്മന്‍കുത്ത്‌ യാത്ര

തിരുവോണ അവധി ദിവസങ്ങളില്‍ കാര്യമായ പണിയൊന്നുമില്ലാതെ വീട്ടില്‍ ഇരിക്കുമ്പോഴാണ്‌ സുഹൃത്തിന്‍റെ ഫോണ്‍ വരുന്നത്‌. അവധിയുടെ ആലസ്യത്തില്‍ മടുത്തിരുന്ന അവനും ഞാനും, ഒരു ട്രിപ്‌ പോയാലൊ എന്ന ആലോചന ആയി. നിര്‍ദ്ദേശം അതിവേഗം സ്വീകരിക്കപ്പെട്ടു. അവന്‍റെ വീടിനടുത്തുള്ള തൊമ്മന്‍കുത്തിലേക്കു പോകാം എന്ന തീരുമാനവുമായി. തൊടുപുഴയില്‍ ഉള്ള മറ്റൊരു സുഹൃത്തിനെ കൂടി യാത്രയില്‍ പങ്കാളിയാക്കി. തിരുവോണ ദിവസം സദ്യയൊക്കെ കഴിച്ച ശേഷം ഉച്ചയോടെ സുഹൃത്തിന്‍റെ കാറില്‍ ഞങ്ങള്‍ പുറപ്പെട്ടു, തൊമ്മന്‍കുത്തെന്ന പ്രകൃതിയുടെ വിസ്മയത്തിലേക്ക്‌.

തൊടുപുഴയില്‍ നിന്ന്‌ ഉദ്ദേശം 19km അകലെയാണ്‌ തൊമ്മന്‍കുത്തെന്ന മനോഹരമായ വനമ്പ്രദേശവും വെള്ളച്ചാട്ടവും. പോകുന്ന വഴിയില്‍ ഉള്ള പുഴയുടെ അരികില്‍ ഞങ്ങള്‍ വാഹനം നിര്‍ത്തി. ഒരു ചെറു വിശ്രമം. മഴക്കാലമായിരുന്നതു കൊണ്ടു പുഴ നിറഞ്ഞു കവിഞ്ഞിരുന്നു. ഞങ്ങള്‍ ഉത്സാഹത്തോടെ നടന്ന്‌ ഫോട്ടോ എടുത്തു. അധികം താമസിയാതെ ഞങ്ങള്‍ പുറപ്പെട്ടു.

തൊമ്മന്‍കുത്ത്‌ ഒരൊറ്റ വെള്ളച്ചാട്ടമല്ല. മറിച്ച്‌ രണ്ടാള്‍ മുതല്‍ മൂന്നാള്‍ വരെ ഉയരമുള്ള കുറേ ചെറു വെള്ളച്ചാട്ടങ്ങളുടെ ഒരു സമാഹാരമാണ്‌. ഈ ഓരൊ ചാട്ടത്തിനുമാണ്‌ അവിടെ കുത്ത്‌ എന്ന്‌ പറയുന്നത്‌. ഇങ്ങനെ മൊത്തം 7 കുത്ത്‌ ചേര്‍ന്നതാണ്‌ തൊമ്മന്‍കുത്ത്‌. ചെന്നു വണ്ടി പാര്‍ക്‌ ചെയ്യുന്ന സ്ഥലത്തു തന്നെ ഒന്നാം കുത്ത്‌ കാണാം. പ്രകൃതി അതിന്‍റെ ശക്തി പ്രദര്‍ശിപ്പിക്കുന്ന അപൂര്‍വം സ്ഥലങ്ങളില്‍ ഒന്ന്‌. നല്ല ഒഴുക്കുള്ളതു കൊണ്ടുതന്നെ അസുര ഭാവം തെളിഞ്ഞു നിന്നു. ഞങ്ങള്‍ ടോക്കണ്‍ എടുത്തു കയറിയപ്പോള്‍ തന്നെ ഞങ്ങളെ സ്വീകരിച്ചത്‌ 48പേര്‍ ഇതിനോടകം തന്നെ അവിടെ മരിച്ചു കഴിഞ്ഞു എന്ന്‌ സൂചിപ്പിച്ചുകൊണ്ടുള്ള അപകട മുന്നറിയിപ്പ്‌. പാറകള്‍ക്കിടയില്‍ പൊടുന്നനെയുള്ള കയങ്ങളും, അപ്രതീക്ഷിതമായ അടിയൊഴുക്കും നീന്തല്‍ അഭ്യാസിയെ പോലും ഒന്ന്‌ പരീക്ഷിക്കും. കണ്ടാല്‍ ആര്‍ക്കും ഒന്നിറങ്ങാന്‍ തോന്നുന്ന വിധത്തില്‍ മാടി വിളിക്കുകയാണ്‌ തൊമ്മന്‍കുത്തു പുഴ.

വനമേഘലയിലേക്കു ഞങ്ങള്‍ കയറി. ആ തണുപ്പും വായുവും ആര്‍ക്കും ഉന്‍മേഷം നല്‍കും. പുഴയുടെ അരികിലൂടെയാണ്‌ വനത്തിലെ നടപ്പാത. അപൂര്‍വതരം വനസസ്യങ്ങളുടെ ഒരു വന്‍ ശേഖരമാണ്‌ അവിടം. അതില്‍ പ്രധാനപ്പെട്ടവയുടെയെല്ലാം പേരുകള്‍ വൃക്ഷത്തില്‍ തന്നെ എഴുതി വച്ചിരിക്കുന്നത്‌, സസ്യശാസ്ത്ര പഠനത്തില്‍ ഏവര്‍ക്കും താല്‍പര്യം ഉണര്‍ത്തും. ഉദ്ദേശം 1km ഞങ്ങള്‍ സഞ്ചരിച്ചു കഴിഞ്ഞപ്പോള്‍ 2ആം കുത്ത്‌ എത്തി. അതിനടുത്തുള്ള പാറയിലൂടെ നടന്ന്‌ ഞങ്ങള്‍ ഫോട്ടോ എടുത്തു. എന്നാല്‍ ജലത്തിലിറങ്ങാന്‍ ഞങ്ങളില്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല.  നീരൊഴുക്കുകള്‍ സഞ്ചാര പാതയെ ചെറുതായി തടസ്സപെടുത്തുന്നുണ്ട്‌.

2ആം കുത്ത്‌ കഴിഞ്ഞതോടെ വഴി പതിയേ ഒറ്റയടി പാതയായി മാറിത്തുടങ്ങി. മിക്കവാറും കുടുംബ ടൂറിസ്റ്റുകള്‍ ഇവിടം വരെയേ എത്താറുള്ളു. വനം അതിന്‍റെ ഗാംഭീര്യവും കാണിച്ചുതുടങ്ങി. നല്ല കയറ്റവും ഇറക്കവും ഒക്കെയായി വഴികള്‍ ദുഷ്കരമാവുകയാണ്‌. ഇതിനിടയിലൂടെ ഉദ്ദേശം മുക്കാല്‍ കിലോമീറ്റര്‍ കൂടി അകത്തേക്കു ചെന്നപ്പോല്‍ 3ആം കുത്തായി. അതു മനോഹരമാണ്‌. ഉദ്ദേശം 3 ആള്‍ പൊക്കത്തിലുള്ള വളരെ നല്ല ഒരു വെള്ളച്ചാട്ടം. അതിന്‍റെ ചുവട്ടില്‍ തൊട്ടടുത്തു വരെ പാറകളും ഉണ്ട്‌. വെള്ളചാട്ടത്തിന്‍റെ ചുവട്ടില്‍ അതിനോട്‌ ചേര്‍ന്ന്‌ നില്‍ക്കുക എന്നതു അവാച്യമായ ഒരു അനുഭൂതിയാണ്‌. ഫോട്ടോഗ്രഫിക്കു പറ്റിയ ഒരു സീനിക്‌ സ്ഥലം കൂടിയാണ്‌ അത്‌.

യാത്ര നിര്‍ത്തണോ എന്ന്‌ ചെറിയ ഒരു സന്ദേഹം ഉണ്ടായെങ്കിലും പിന്നീടു മുന്നൊട്ടു പോകുവാന്‍ തന്നെ തീരുമാനിച്ചു. പിന്നീടങ്ങോട്ടു വഴി നന്നേ ദുഷ്കരമാണ്‌. ഞങ്ങളുടെ കൂടെ വളരെയധികം പേര്‍ യാത്ര തുടങ്ങുമ്പോള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഞങ്ങള്‍ മാത്രം. വഴിയിലാകെ മരങ്ങളൊക്കെ ഒടിഞ്ഞു കിടക്കുന്നുണ്ട്‌. വനമേഖല ആയതിനാല്‍ വെട്ടി മാറ്റുക സാധ്യമല്ല. വഴിയെന്നു പറയുന്നതു പല സ്ഥലങ്ങളിലും ഇല്ലായെന്നുതന്നെ പറയാം. പലയിടത്തും തൂങ്ങിയും, മറിഞ്ഞു കിടക്കുന്ന മരങ്ങളുടെ മുകളിലൂടെയും ചാടി പൊകേണ്ടി വന്നു. നല്ല ഒരു ട്രക്കിംഗ്‌ അനുഭവം പ്രദാനം ചെയ്യുന്നു ഇവിടം. ഉദ്ദേശം അര മണിക്കൂറ്‍ കൂടി വനത്തിനകത്തേക്കു ചെന്നപ്പോള്‍ ആശ്വാസമായി 4ആം കുത്തും ദൃഷ്ടിയില്‍ പെട്ടു.

അവിടെ അല്‍പ സമയം വിശ്രമിച്ച ശേഷം മുന്നോട്ടു പോകാന്‍ തുടങ്ങിയപ്പോള്‍, വഴിയേ കാണുന്നില്ല. തന്നെയുമല്ല കൊടും കാടും. മറ്റ്‌ ആളുകള്‍ ആരും കൂടെയില്ലാതിരുന്നത്‌ ഞങ്ങളിലെ ഭയം ചെറുതായി കൂട്ടി. സമയം വൈകിട്ടു 4 മണിയായേ ഉള്ളുവെങ്കിലും നന്നായി ഇരുട്ടിയിരുന്നു. മുന്നോട്ടു, ആനയും മറ്റു ഹിംസ്രജീവികളും ഇറങ്ങുന്ന സ്ഥലമാണെന്നുള്ള മുന്നറിയിപ്പ്‌ ഞങ്ങള്‍ക്കു താഴെ നിന്നേ കിട്ടിയിരുന്നു. ഇതൊക്കെ കൊണ്ടു, ഞങ്ങള്‍ പകുതി മനസ്സൊടെ മടക്കയാത്ര ആരംഭിച്ചു. അപ്പോഴേക്കും പെരും മഴയും. ആ മഴയത്തു കാടിലൂടെ ഞങ്ങള്‍ തിരിച്ചു നടന്നു. മഴ കനത്തപ്പോള്‍ അവിടെയുള്ള ഒരു പാറയുടെ അടിയില്‍ ഞങ്ങള്‍ അഭയം പ്രാപിച്ചു.

 ഉദ്ദേശം അഞ്ചര മണിയോടെ തിരിച്ച് ഞങ്ങള്‍ കാടിനു പുറത്തെത്തി. മഴയത്ത്‌ ഒന്നാം കുത്ത്‌ അതിന്‍റെ അസുര ഭാവം മുഴുവന്‍  പുറത്തെടുത്തു നില്‍ക്കുകയായിരുന്നു അപ്പോള്‍. ആ നിമിഷങ്ങള്‍ ഓര്‍മ്മകള്‍ക്കായി ഞങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. ഇതിന്‍റെ 7ആമത്തേയും അവസാനത്തേയുമായ കുത്ത്‌ ഒരിക്കല്‍ കാണണം എന്ന ആഗ്രഹം, ഒരു ആവേശമായി അപ്പോഴും മനസ്സിലുണ്ടായിരുന്നു.

ഇത്തരം ഓരോ യാത്രകളും ചരിത്രത്തിലേക്കുള്ള യാത്രകളാണ്‌. നമ്മുടെ ഭൂമി നമുക്കു മുമ്പേ എങ്ങനെ എന്നതു പറഞ്ഞു തരും ഒരൊ വൃക്ഷങ്ങളും. മനുഷ്യന്‍റെ കാലടികള്‍ കുറഞ്ഞു വരുന്തോറും പ്രകൃതി അതിന്‍റെ തന്‍മയത്വം കാണിച്ചു തരും. വെള്ളച്ചാട്ടത്തിലെ ജലം, അതിന്‍റെ അമ്മയായ സമുദ്രത്തെ പുണരാനുള്ള ആവേശത്തിലായിരുന്നു. മനോഹരമായ ഒരു ദിവസം കൂടി ഞങ്ങള്‍ക്കു സമ്മാനിച്ചിട്ടു സൂര്യന്‍ തന്‍റെ മടക്കയാത്ര ആരംഭിച്ചിരുന്നു. കൂടെ ഞങ്ങളും...

Friday, September 17, 2010

പ്രാഞ്ചിയേട്ടനും വിശുദ്ധനും


തന്‍റെ സിനിമകളില്‍ പരീക്ഷണം നടത്താന്‍ ഒട്ടും മടികാണിക്കാത്ത ഒരു സംവിധായകനാണ്‌ രഞ്ചിത്ത്‌. നമ്മള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച തിരക്കഥ, പലേരി മാണിക്യം, നന്ദനം, കേരള കഫെ എന്നിവ അതിന്‍റെ മികച്ച ഉദാഹരണങ്ങളാണ്‌. അതിലേക്കു ഓരെണ്ണം കൂടി രഞ്ചിത്ത്‌ ചേര്‍ത്തിരിക്കുന്നു. നമ്മുടെ സ്വന്തം പ്രാഞ്ചിയേട്ടന്‍. അതിന്‍റെ കഥാഗതികൊണ്ടാണ്‌  പ്രാഞ്ചിയേട്ടന്‍ മറ്റു സിനിമകളില്‍ നിന്നു വ്യതസ്തമാവുന്നത്‌. തൃശ്ശൂര്‍ ആണ്‌ കഥാകേന്ദ്രം. സംവിധായകനു പ്രീയപ്പെട്ട മമ്മൂട്ടി തന്നെ ലീഡ്‌ റോളില്‍ വരുന്ന സിനിമയില്‍ കൂടുതല്‍ അഭിനേതാക്കളും അതേ ജില്ലക്കാരു തന്നെയാണ്‌. പാട്ട്‌, ഡാന്‍സ്‌, അടി എന്നിവ തീരെ ഇല്ലെങ്കില്‍ പോലും പ്രേക്ഷകരെ പൂര്‍ണമായും ചിരിപ്പിക്കുവാനും അതിലുപരി ചിന്തിപ്പിക്കുവാനും രഞ്ചിത്തിന്‍റെ ബ്രില്ലിയണ്റ്റ്‌ തിരക്കഥക്കു കഴിഞ്ഞിട്ടുണ്ട്‌ എന്നാണ്‌ എന്‍റെ പക്ഷം.

ഒരു നിര്‍ണ്ണായക തീരുമാനമെടുക്കേണ്ട സമയത്ത്‌ CE ഫ്രാന്‍സ്സീസ്‌ എന്ന പ്രാഞ്ചിയേട്ടനും ഫ്രാന്‍സ്സീസ്‌ പുണ്യവാളനും തമ്മില്‍ നടത്തുന്ന ആശയവിനിമയത്തിലൂടെയാണ്‌ കഥ പുരോഗമിക്കുന്നത്‌. ധനവാനായ അരിക്കച്ചവടക്കാരനായ പ്രാഞ്ചി തന്‍റെ ജീവിതകഥ പുണ്യവാളന്‍റെ മുന്നില്‍ തുറന്നു കാട്ടുന്നു. പ്രശസ്തിക്കും പേരിനും വേണ്ടിയുള്ള നമ്മുടെ ഓട്ടത്തെ സര്‍ഗാത്മകമായ സൃഷ്ടിയിലൂടെ തിരക്കഥാകൃത്ത്‌ പരിഹസിക്കുന്നു.

ഒരു എപ്പിസോഡ്‌ ഫോര്‍മാറ്റിലാണ്‌ സിനിമയുടെ പുരോഗതി. അതിനാല്‍ സീനുകള്‍ക്കിടയില്‍ നമ്മുക്ക്‌ അത്ര ബന്ധം തോന്നില്ലെങ്കില്‍ പോലും അടിസ്ഥാന കഥാതന്തു അവസാനം വരെ കേടു പറ്റാതെ സൂക്ഷിച്ചിരിക്കുന്നു സംവിധായകന്‍. പ്രധാന കഥയില്‍ നിന്നു വ്യതിചലിക്കുന്നു എന്നു ചില സ്ഥലങ്ങളില്‍ തോന്നിയെങ്കിലും അവസാനം അതു അതിവിദഗ്ദമായി ഒന്നിപ്പിച്ചതിലാണ്‌ രഞ്ചിത്തിണ്റ്റെ മിടുക്ക്‌. ഓരോ കഥാഭാഗത്തിനും ആവശ്യമായ പ്രാധാന്യം നല്‍കിയിട്ടുണ്ട്‌.

മമ്മൂട്ടിയുടെ അടുത്ത കാലത്തെ വളരെ മികച്ച പ്രകടനം എന്നു നിസ്സംശയം പറയാം. സിനിമയെ രാജമാണിക്യം പോലെ സ്ളാങ്ങ്‌ അടിസ്ഥാനമാക്കിയുള്ള ഒരു കോമെഡി പടമാക്കാത്തതില്‍ മമ്മൂട്ടിയുടെ പങ്കു നിര്‍ണ്ണായകമാണ്‌. മമ്മൂട്ടി, രഞ്ചിത്തിന്‍റെ തിരക്കഥയെ അതിലും ഉജ്വലമായി കാഴ്ചക്കാരിലെത്തിച്ചു. പ്രാഞ്ചിയെ വഴി തെറ്റിക്കുന്ന സഹായികളായി ഇന്നസെണ്റ്റും, ടിനി ടോമും, രാമുവും, TG രവിയും മനോഹരമാക്കി. ഇതില്‍ TG രവി മികച്ച പ്രകടനമാണ്‌. സിദ്ദിക്കുിനും ഖുശ്ബുവിനും സിനിമയില്‍ സീന്‍ കുറവാണെങ്കിലും കഥയില്‍ അവര്‍ നല്ല സ്വാധീനം ചെലുത്തുന്നുണ്ട്‌. തന്‍റെ റോള്‍ മനോഹരമാക്കി പ്രിയാമണിയും. ഗണപതി എന്ന പയ്യന്‍ താരം അഭിനയത്തില്‍ മറ്റുള്ളവര്‍ക്കൊപ്പം തന്നെയുണ്ട്‌. ചില സ്ഥലങ്ങളില്‍ അല്‍പം ഓവര്‍ ആയൊ എന്നു തോന്നിയെങ്കിലും കഥയില്‍ മമ്മൂട്ടി കഴിഞ്ഞാല്‍ ഏറ്റവും സ്വാധീനം ചെലുത്തുന്നത്‌ ഗണപതിയുടെ പൌളി എന്ന കഥാപാത്രമാണ്‌. പുണ്യവാളനെ അവതരിപ്പിച്ച ജെസ്സി ഫോക്സ്‌ അലനും, ശബ്ദം ഡബ്ബ്‌ ചെയ്ത സംവിധായകന്‍ രഞ്ചിത്തും നന്നായിട്ടുണ്ട്‌.

പുണ്യവാളനും പ്രാഞ്ചിയേട്ടനുമായുള്ള സംസാരത്തിന്‌, ലഗെ രഹൊ മുന്നാഭായിയില്‍ മുന്നാഭായിയും ഗാന്ധിജിയുമായുള്ള സംഭാഷണത്തോടു തോന്നിയ നേരിയ സിമിലാരിറ്റി മാത്രമാണ്‌ എനിക്കു അന്യസിനിമകളില്‍ നിന്നുള്ള ഒരു സ്വാധീനമായി തൊന്നിയതു. തിരക്കഥയില്‍ ഒരിടത്തു പോലും പ്രേക്ഷകണ്റ്റെ യുക്തി ചോദ്യം ചെയ്യപ്പെടുന്നില്ല. ഡയലോഗുകള്‍ ബുദ്ധിപരവും, ഹാസ്യാത്മകവും സാഹചര്യം ആവശ്യപ്പെടുന്ന പഞ്ചും ഉള്ളതാണ്‌.

ഔസേപ്പച്ചന്‍റെ സംഗീതം തരക്കേടില്ലെങ്കിലും ബാക്ക്ഗ്രൌണ്ട്‌ സ്ക്കോര്‍ അത്യുഗ്രനാണ്‌. സിനിമയുടെ ആശയത്തോടു പൂര്‍ണ്ണമായും യോജിക്കുകയും, സിനിമ തീര്‍ന്നാലും പ്രേക്ഷകന്‍റെ മനസ്സില്‍ സ്ഥാനം പിടിക്കുന്നതുമാണ്‌ അത്‌. ഛായാഗ്രാഹകന്‍ വേണു സീനുകള്‍ വളരെ ഭംഗിയാക്കി. മിക്കവാറും സീനുകളിലേക്കും വേണ്ട ഇന്‍ഡോര്‍ ലൈറ്റിംഗ്‌ നന്നായി ക്രമീകരിച്ചിട്ടുണ്ട്‌. കലാസംവിധായകന്‍ മനു ജഗത്തും കൊള്ളാം.

പുണ്യവാളന്‍ അവസാനം പ്രാഞ്ചിയേട്ടനെ കാണിക്കുന്ന 3 ദര്‍ശനങ്ങളാണ്‌ സിനിമയുടെ ഒരു പഞ്ചായി എനിക്കു തോന്നിയത്‌. ചുരുക്കത്തില്‍, ഈ സിനിമ മികച്ച അഭിനയം കൊണ്ടും, ബുദ്ധിപരമായ സ്ക്രിപ്റ്റ്‌ കൊണ്ടും, എല്ലാറ്റിലും ഉപരിയായി കഥയുടെയും കഥാപാത്രങ്ങളുടേയും ലാളിത്യം കൊണ്ടും മികച്ചതായി എന്നു പറയാം. തിരുവനന്തപുരം കൃപ തിയറ്ററില്‍ ഹൌസ്‌ ഫുള്ള്‌ ആയ ഫസ്റ്റ്‌ ഷോ കഴിഞ്ഞ ശേഷം ഉണ്ടായ കയ്യടി അതിനെ സാധൂകരിക്കുന്നു. തിരിച്ചു തെരുവുകളിലേക്കിറങ്ങിയപ്പോള്‍ പുണ്യവാളന്‍ പ്രാഞ്ചിയേട്ടനോടു പറഞ്ഞ 2 വാചകങ്ങള്‍ മനസ്സില്‍ മുഴങ്ങി നിന്നു, "പ്രാഞ്ചീ, നീ നേടിയെന്നു കരുതിയവര്‍ക്ക്‌ എന്തു നേടാനായി? നഷ്ടമായെന്നു കരുതിയവര്‍ക്കു അവസാനം എന്തു നഷ്ടപ്പെട്ടു?"

Monday, September 13, 2010

Interesting puzzle



This photograph is taken by one of my colleague.  How this was taken using a still camera?

Answers are expected as comments

Wednesday, September 8, 2010

സൈമണ്‍ സാര്‍

സൈമണ്‍ സാര്‍ ഞങ്ങളുടെ ഓഫീസിലെ തല മുതിര്‍ന്ന ആളാണ്‌. പുതിയതായി ജോയിന്‍ ചെയ്യുന്നവരെ പറ്റിക്കുക എന്നത്‌ സാറും കൂട്ടുകാരും വര്‍ഷങ്ങളായി ഏറ്റെടുത്തിട്ടുള്ള ഒരു നയ പരിപാടിയാണ്‌. ഇവിടെയുള്ള എല്ലാവരും അതിന്‌ ഇരകളുമാണ്‌.

              ഒരിക്കല്‍ ഞാന്‍, ഞങ്ങളുടെ ഓഫിസിനകത്തുള്ള ഒരു ലാബില്‍ ഇരിക്കുകയാണ്‌. അന്നൊരു പ്രധാന പരീക്ഷണം നടക്കുന്ന ദിവസവും. അതുകൊണ്ടു തന്നെ, വലിയ സാറന്‍മാരൊക്കെ ലാബിന്‍റെ പുറകിലുള്ള കസേരകളില്‍ ഇരിപ്പുറപ്പിച്ചിരിക്കുകയാണ്‌. ഞാന്‍ മുന്നില്‍ നിന്നു മൂന്നാം നിരയിലാണ്‌ ഇരിക്കുന്നത്‌. സുരക്ഷാപ്രശ്നങ്ങള്‍ കൊണ്ടാണോ, അതോ ആരെങ്കിലും ഉറങ്ങുന്നുണ്ടൊ എന്നറിയാനാണോ എന്തൊ, ലാബില്‍ അങ്ങിങ്ങു ക്യാമറകള്‍ ഉണ്ട്‌. ഒന്നു ലാബിന്‍റെ മുന്നിലും ഉണ്ട്‌. പെട്ടെന്നു ഞാന്‍ നോക്കിയപ്പൊള്‍ അതാ എന്‍റെ മുന്‍നിരയിലിരിക്കുന്ന കുട്ടന്‍ സാര്‍ ക്യാമറയെ നോക്കി, കസേരയില്‍ ഇരുന്നു കൊണ്ടു എന്തൊക്കെയൊ വിചിത്ര ആംഗ്യങ്ങള്‍ കാണിക്കുന്നു. കുട്ടന്‍ സാര്‍ സൈമണ്‍ സാറിന്‍റെ ഒരു ഉറ്റ സുഹൃത്താണ്‌. സാര്‍ ഇരിക്കുന്നതു കൊണ്ടു, മറ്റാരും കാണുന്നുമില്ല. എന്തൊക്കെ മണ്ടന്‍ ആക്ഷനുകള്‍ ആണ്‌ ഈ സാര്‍ കാണിക്കുന്നത്‌ എന്നു ഞാന്‍ മനസ്സില്‍ ഓര്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ എന്‍റെ നിരയിലും ഒരു ഫോണ്‍ വന്നു. "ഇതു ക്യാമെറയില്‍ നിന്നാണ്‌ വിളിക്കുന്നത്‌", ഫൊണിന്‍റെ അങ്ങെ തലക്കല്‍ സ്വയം പരിചയപ്പെടുത്തി. "ഞങ്ങള്‍ ക്യാമറ ഫോകസ്‌ ചെയ്യുകയാണ്‌. നിങ്ങല്‍ ദയവായി ഒന്നെഴുന്നേറ്റു നില്‍കാമൊ?", എന്നോടു വിനീതമായി ആവശ്യപ്പെട്ടു. ഞാന്‍ ഒരു വിജയിയെപ്പോലെ ഉടനെ ചാടി എഴുന്നേറ്റു. "നിങ്ങള്‍ വലതു കൈ മുന്നിലെ ക്യാമെറയിലെക്കു നൊക്കി ഒന്നുയര്‍ത്താമോ?", ഫോണ്‍ ആവശ്യപ്പെട്ടു. ഉടനെ ഞാന്‍ അനുസരിച്ചു. "കൈ ഒന്നു അങ്ങോട്ടും ഇങ്ങോട്ടും വീശാമോ?" വീണ്ടും. ഞാന്‍ അനുസരിച്ചുകൊണ്ടേ ഇരുന്നു. "ok, കൈ ഫോകസ്‌ ചെയ്തു കഴിഞ്ഞു. നിങ്ങള്‍ ചൂണ്ടു വിരല്‍ മാത്രം ഉയര്‍ത്തി അങ്ങൊട്ടും ഇങ്ങൊട്ടും ഒന്നനക്കാമൊ?" വീണ്ടും ആവശ്യം. അതും ഞാന്‍ സാധിച്ചു. ഒരോ 30  സെക്കണ്റ്റ്‌ കൂടുമ്പോഴും ഞങ്ങള്‍ ഫോകസ്‌ ചെയ്യുകയാണ്‌ എന്നു ഫൊണിലൂടെ സന്തേശം എത്തുന്നുണ്ട്‌. അവസാനം പറഞ്ഞു, "വളരെ നന്ദി. ഞങ്ങള്‍ ഫോകസ്‌ ചെയ്തു കഴിഞ്ഞു". പുറകില്‍ നിന്നു കുറേ ചിരിയൊക്കെ കേട്ടെങ്കിലും എനിക്കു കാര്യമായൊന്നും മനസ്സിലായില്ല. പിറ്റേന്നു മറ്റൊരു സാര്‍ എന്‍റെയടുത്തു വന്നു ചോദിച്ചു, "താന്‍ ഇന്നലെ എന്തൊക്കെ കോപ്രായമാ എഴുന്നേറ്റു നിന്നു കാണിച്ചെ? അതൊക്കെ നമ്മടെ സൈമണിന്‍റെ പരിപാടി അല്ലായിരുന്നോ?" ചമ്മലില്‍ ഇരുന്നപ്പോഴാണ്‌ കുട്ടന്‍ സാറിനെ കണ്ടത്‌. ഞാന്‍ വേഗം സാറിനെ കളിയാക്കി, "അയ്യേ, ഇന്നലെ സാറിനെ പറ്റിച്ചതാ. സൈമണ്‍ സാറാണ്‌ വിളിച്ചത്‌". അപ്പോഴാണ്‌ ആ ഞെട്ടിക്കുന്ന സത്യം കുട്ടന്‍ സാര്‍ പറഞ്ഞത്‌. സാറും, സൈമണ്‍ സാറും പ്ളാന്‍ ചെയ്തായിരുന്നു എന്നെ പറ്റിച്ചത്‌. എനിക്കു വിശ്വാസ്യത ഉണ്ടാക്കാന്‍ ആയിരുന്നു കുട്ടന്‍ സാറിന്‍റെ കോപ്രായങ്ങള്‍.

             കുഞ്ഞു മേരി ഓഫിസില്‍ അടുത്ത കാലത്തു ജോയിന്‍ ചെയ്ത ഒരു കുട്ടിയാണ്‌. ഒത്തിരി സ്വപ്നങ്ങള്‍ ഒക്കെയുള്ള ഒരു കുട്ടി. അന്ന് എന്നെ പറ്റിച്ച ദിവസം, ഒത്തിരി സന്തോഷത്തോടെ പൊട്ടിചിരിച്ച്‌ അതു സ്വീകരിച്ച ആളാണ്‌ ഈ കുഞ്ഞു മേരി. ആ വകയില്‍ കുറച്ചു പക എനിക്കു ബാകി കിടപ്പുണ്ട്‌. ഒരിക്കല്‍ കുഞ്ഞു മേരി ഔദ്യോഗീക ആവശ്യത്തിനായി സൈമണ്‍ സാറിന്‍റെ ഒപ്പം പ്ളെയിനില്‍ കയറി. മേരി ആദ്യമായി കയറുകയാണ്‌. സാര്‍ പറഞ്ഞു, "ഒന്നും പേടിക്കെണ്ട. ഞാനില്ലെ". സാര്‍ ഓരൊന്നൊക്കെ പറഞ്ഞു കൊടുത്തുകൊണ്ടിരുന്നു. പ്ളെയിന്‍ പൊങ്ങി കഴിഞ്ഞപ്പോള്‍ സാര്‍ പറഞ്ഞു, " നമുക്ക്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു വേണമെങ്കില്‍ കോക്ക്പിറ്റ്‌ കാണാം. ആദ്യമൊന്നും അവര്‍ സമ്മതിക്കില്ല. അപ്പോള്‍ നമ്മുടെ ID കാര്‍ഡ്‌ കാണിച്ചാല്‍ മതി. അവര്‍ കയറ്റി കാണിച്ചു തരും." കേട്ട ആവേശത്തില്‍ മേരി ചാടി എഴുന്നേറ്റു. താന്‍ ഇതൊക്കെ എത്ര കണ്ടതാ എന്ന മട്ടില്‍ സാര്‍ സീറ്റില്‍ തന്നെ ഇരുന്നു. നേരെ കോക്ക്പിറ്റിനടുത്തേക്കു വച്ചു പിടിക്കുന്ന മേരിയെ കണ്ട്‌ എയര്‍ ഹോസ്റ്റെസ്സ്മാര്‍ ഞെട്ടി. അവര്‍ ഓടി വന്ന് തടഞ്ഞു നിര്‍ത്തി ചോദിച്ചു," എവിടെ പൊവുന്നു?". "കോക്ക്പിറ്റ്‌ കാണണം", മേരി തിരിച്ചടിച്ചു. അതു സാധ്യമല്ലെന്നു അവര്‍ അറിയിച്ചപ്പോള്‍ കുഞ്ഞു മേരി ചാടി ID കാര്‍ഡ്‌ എടുത്തു. "I am കുഞ്ഞു മേരി from ISRO". കേട്ട പാടെ എയര്‍ ഹോസ്റ്റെസ്സ്‌ ഒറ്റ ചിരി. കൂടെ യാത്രക്കാരും . ചൂളി പൊയ മേരിയെ എയര്‍ ഹോസ്റ്റെസ്സ്‌ നിയമങ്ങളൊക്കെ പറഞ്ഞു സീറ്റില്‍ കൊണ്ടു വന്നിരുത്തി. സാറിന്‍റെ ചിരി അപ്പോഴും മാറിയിരുന്നില്ല.