Raise our Conscience against the Killing of RTI Activists




Monday, May 27, 2013

കാലം


സമയത്തിനു രണ്ടു മുഖങ്ങളുണ്ട്. അതിലൊന്നു നല്ല കാലമായും, മറ്റൊന്നു മോശം കാലമായും നമുക്കു അനുഭവപ്പെടുന്നു. പരസ്പര ആപേക്ഷികത്വത്തില്‍ നിലനില്‍ക്കുന്ന ഇവ മനുഷ്യ മനസ്സിന്‍റെ സൃഷ്ടിയാണ്. മോശം കാലത്തെ, നല്ല കാലത്തേക്കെത്തുവാനുള്ള പാഠങ്ങളായും, നല്ല കാലത്തെ മോശം കാലത്തിന്‍റെ ചവിട്ടുപടികളായും വിശേഷിപ്പിക്കാം.

സുഹൃത്തിന്‍റെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ സമയം നന്നേ വൈകിയിരുന്നു. അനുവിന്‍റെ മുഖത്തു വിയര്‍പ്പുകണങ്ങള്‍ പൊതിഞ്ഞു. വീട്ടിലേക്കുള്ള വഴിയിലെ, വിജനമായ ആ റബ്ബര്‍ തോട്ടമാണു അവളുടെ ആശങ്കയുടെ കേന്ദ്രബിന്ദു. ഉദ്ദേശം അരക്കിലോമീറ്ററോളം പടര്‍ന്നു കിടക്കുന്ന ആ തോട്ടത്തിനുള്ളിലുള്ള വഴിയിലൂടെ വേണം അവള്‍ക്കു വീടെത്താന്‍. സമയം പോകെ, അവളുടെ നടപ്പിനു വേഗം വര്‍ദ്ധിച്ചു. ഭയപ്പെടുത്താന്‍ പ്രത്യേകിച്ചൊന്നും സമീപത്തില്ലെങ്കിലും, തോട്ടത്തിന്‍റെ വിജനതയും, നിരന്തരമായ ചീവീടുകളുടെ മൂളിച്ചയും അവളുടെ ധൈര്യം ചോര്‍ത്തി. നിസ്സാര കാര്യങ്ങള്‍ക്കു അച്ഛനെ വിളിക്കാനുള്ള മടിയാണു, അവളെ തനിയെ നടത്തിക്കുന്നത്. അവളുടെ യാത്രയ്ക്കിടെ ഒരു വൃദ്ധനും, നാടോടി സ്ത്രീയും പിന്നെ നാട്ടില്‍ കമ്പ്യൂട്ടര്‍ ക്ലാസ്സുകളെടുക്കുന്ന പ്രദീപും എതിരെ കടന്നു പോയി. കനക്കുന്ന ഇരുട്ടു മൂലം, വ്യക്തികള്‍ അടുത്തു വരുമ്പോള്‍ മാത്രമാണു മുഖങ്ങള്‍ വ്യക്തമാകുന്നത്. ഓരോ രൂപങ്ങളും, വിദൂരതയില്‍ അവള്‍ക്കു പേടി ഉണര്‍ത്തുന്നുണ്ട്. സ്ത്രീകള്‍ക്കെതിരെ നിരന്തരം ഉയരുന്ന ആക്രമണങ്ങള്‍ അവളെയും ഭയപ്പെടുത്തിയിട്ടുണ്ട്. ഉദ്ദേശം ഏഴു മണിയോടു കൂടി അവള്‍ വീടെത്തിച്ചേര്‍ന്നു. "നിന്നോടെത്ര തവണ പറഞ്ഞിരിക്കുന്നു, ഈ അസമയത്തൊന്നും ഇങ്ങനെ ഒറ്റയ്ക്കു വരരുതെന്ന്", കയറിച്ചെന്നപ്പോഴേയുള്ള അച്ഛന്‍റെ ആ ശകാരങ്ങളെ ഒരു ചെറു പുഞ്ചിരിയോടെയാണ് അവള്‍ നേരിട്ടത്.

പിറ്റേന്നു പത്രം തുറന്ന അവള്‍ ഞെട്ടിപ്പോയി. നാട്ടില്‍ നിന്നും രണ്ടു ദിവസം മുമ്പു കാണാതായ വടക്കേലെ അമ്മുമോളുടെ ജഡം റബ്ബര്‍ തോട്ടത്തില്‍ നിന്നു കണ്ടെടുത്തു എന്നതായിരുന്നു ആ വാര്‍ത്ത. ഇന്നലെ സന്ധ്യയോടെയാണു മരണം നടന്നതെന്നു അനൌദ്യോഗീകമായി പോലീസ് സ്ഥിരീകരിച്ചതായി വാര്‍ത്തയിലുണ്ട്. മൂന്നു വയസ്സു മാത്രമുള്ള ആ കുഞ്ഞു, മാനഭംഗത്തിനു വിധേയയായിയാണു മരണപ്പെട്ടതെന്നു കൂടി വായിച്ചതോടെ അവള്‍ അല്‍പ്പ സമയം തരിച്ചിരുന്നു. താന്‍ ഇന്നലെ ഭാഗ്യം കൊണ്ടു മാത്രമാണു രക്ഷപ്പെട്ടത്. അമ്മുമോളുടെ തിരോധാനം നാട്ടില്‍ വലിയ ചര്‍ച്ചയ്ക്കു വഴി വച്ചിരുന്നു. ആ കുഞ്ഞിനു വേണ്ടി പോലീസ് വ്യാപകമായ തോതില്‍ അന്വേഷണം നടത്തവെയാണു അവളുടെ ജഡം കണ്ടുകിട്ടിയത്. "നീ ഇന്നലെ പോരുന്ന വഴി അസ്വാഭാവികമായി വല്ലതും കണ്ടിരുന്നോ? ഉദ്ദേശം ആറര വരെ അവിടെ ജഡം ഉണ്ടായിരുന്നില്ലെന്നാണു ആളുകള്‍ പറയുന്നത്. അതിനു ശേഷമല്ലേ നീ അതു വഴി പോന്നത്?", ടൌണില്‍ നിന്നും മടങ്ങിയെത്തിയ അച്ഛന്‍ അനുവിനോടു ചോദിച്ചു. "ഞാന്‍ പ്രത്യേകിച്ചൊന്നും ശ്രദ്ധിച്ചിരുന്നില്ല. ഞാനിങ്ങോടു വരുമ്പോഴാണു, നമ്മടെ ട്യൂഷന്‍ കൊടുക്കുന്ന പ്രദീപ്‌ എതിരെ പോയത്. ആ സമയത്തു അയാള്‍ മാത്രമേ ശ്രദ്ധിക്കപ്പെടാവുന്നതായി എതിരെ പോയുള്ളൂ". "അപ്പൊ, മിക്കവാറും അവനു സത്യം അറിയാമായിരിക്കും. നീ തല്‍ക്കാലം ഒരു സംഭവങ്ങളും ആരോടും പറയേണ്ട", അച്ഛന്‍ അറിയിച്ചു. 

എന്നാല്‍ സ്ത്രീകള്‍ക്കു നേരെ നിരന്തരം ഉയരുന്ന ഇത്തരം അക്രമങ്ങള്‍ക്കെതിരെ തന്നാലാവും വിധം എന്തെങ്കിലും ചെയ്യണമെന്നു അവള്‍ നിശ്ചയിച്ചിരുന്നു. പിറ്റേന്നു തന്നെ അവള്‍ പോലീസ് സ്റ്റേഷനില്‍ എത്തി, സന്ധ്യയോടെ പ്രദീപിനെ തോട്ടത്തില്‍ കണ്ട കാര്യം അവരെ അറിയിച്ചു. നിമിഷങ്ങള്‍ക്കകം, പ്രദീപ്‌ പോലീസ് കസ്റ്റടിയിലായി. അമ്മുവിന്‍റെ കൊലപാതകത്തിന്‍റെ ഉത്തരവാദി പ്രദീപാണെന്ന വാര്‍ത്ത നാട്ടില്‍ പരക്കാന്‍ ഒട്ടും താമസമുണ്ടായില്ല. പോലീസ് അനുവിനെ സാക്ഷി പട്ടികയില്‍ ചേര്‍ത്തു. തുടക്കത്തില്‍ വിസമ്മതിച്ച അവള്‍ക്കു എല്ലാവിധ സഹായങ്ങളും പോലീസ്‌ വാഗ്ദാനം ചെയ്തപ്പോഴാണ് അവള്‍ അതിനു സമ്മതിച്ചത്. പോലീസിന്‍റെ ചോദ്യം ചെയ്യലില്‍ പ്രദീപ്‌ കുറ്റം സമ്മതിച്ചതായി പത്രത്തില്‍ വാര്‍ത്തകള്‍ കണ്ടു തുടങ്ങി. സാമൂഹീക സംഭവങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കാനായതിന്‍റെ ആവേശം അനുവിന്‍റെ മുഖത്തും വന്നു, അവളെ ഗ്രാമത്തില്‍ പലരും അഭിനന്ദിച്ചു. 

ഒരാളുടെ നല്ല കാലം മറ്റു ചിലര്‍ക്കു മോശം കാലമായി പരിണമിക്കാറുണ്ട്. ഒന്നിനെയും കാലചക്രത്തിനു കൊടുക്കാതെ വിധിക്കു വിടുന്ന ഒരു കൂട്ടരുണ്ട്. മറ്റൊരു കൂട്ടര്‍ ഇതിലൊന്നും വിശ്വസിക്കാതെ സ്വന്തം കര്‍മങ്ങളാണു പ്രധാനമെന്നും, അവയിലൂടെ കാലത്തെയും മാറ്റിയെടുക്കാമെന്നും വിശ്വസിക്കുന്നു.

ഒരു മാസത്തിനിപ്പുറം മൂവാറ്റുപുഴ നിര്‍മല കോളേജില്‍, അനുവിനെ കാണാന്‍ ഒരു അതിഥിയെത്തി. അവിടുത്തെ സൈക്കോളജി വിഭാഗത്തില്‍, ഗവേഷണ വിദ്യാര്‍ത്ഥിനിയാണവള്‍. പ്രദീപെന്ന തികച്ചും അപ്രതീക്ഷിതനായ ആ അതിഥിയെക്കണ്ടു അവള്‍ ഞെട്ടി. ഞെട്ടലിനേക്കാള്‍, ചെറുതായെങ്കിലും ഭയപ്പെട്ടു എന്നതാവും കൂടുതല്‍ ശരി. അയാളാവട്ടെ സൌമ്യനായി കാണപ്പെട്ടു. മുഖം, അയളേറ്റ മര്‍ദ്ദനങ്ങളുടെ നേര്‍രൂപമെന്നോണം പലയിടത്തും വീങ്ങിയും, കരുവാളിച്ചും കിടന്നു. "അല്‍പ സമയം എനിക്കു വേണ്ടി നീക്കി വയ്ക്കണം. അല്‍പം സംസാരിക്കാനുണ്ട്.", അയാള്‍ അഭ്യര്‍ത്ഥിച്ചു. കോളേജില്‍ ഒരു പ്രശ്നമുണ്ടാക്കണ്ട എന്നതിനാലും, ഉള്ളില്‍ അല്‍പ്പം ഭയം ബാക്കി കിടന്നതിനാലും അവള്‍ സമ്മതിച്ചു. കോളേജിലെ അതിഥി മുറിയില്‍, ഒരു മേശക്കിരുവശമായി അവരിരുവരും ഇരുന്നു. മുകളില്‍ ശബ്ദരഹിതമായി പ്രവര്‍ത്തിക്കുന്ന എയര്‍ കണ്ടീഷണര്‍ ഉണ്ടായിരുന്നെങ്കിലും അവളുടെ നെറ്റിയില്‍ വിയര്‍പ്പു കണങ്ങള്‍ പൊടിഞ്ഞു.

"നിയമപരമായി, നമ്മള്‍ തമ്മില്‍ കാണുവാന്‍ പാടില്ലാത്തതാണ്. ഞാന്‍ കാണാന്‍ വന്നിരുന്നുവെന്നു നിങ്ങള്‍ പോലീസില്‍ അറിയിച്ചാല്‍ ആ സമയം എന്‍റെ ജാമ്യം സ്വയം റദ്ദാകുകയും, ഏതൊരു അധികാരപ്പെട്ട പോലീസുദ്യോഗസ്ഥനും എന്നെ അറസ്റ്റു ചെയ്യുകയും ചെയ്യാം. പക്ഷെ ചില കാര്യങ്ങള്‍ നിങ്ങളറിയേണ്ടതുണ്ട് എന്നെനിക്കു തോന്നി", അയാള്‍ ഇത്രയും പറഞ്ഞു കസേരയിലേക്കു ചാഞ്ഞു. "എന്നെ ഏതെങ്കിലും വിധത്തില്‍ സ്വാധീനിച്ചു മൊഴി മാറ്റിക്കാമെന്നും വിചാരിച്ചാണീ വരവെങ്കില്‍ ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല എന്നതു ആദ്യമേ പറഞ്ഞു കൊള്ളട്ടെ", അവള്‍ അറിയിച്ചു. അയാള്‍ അതിനു ഒന്നു മന്ദഹസിക്കുക മാത്രമേ ചെയ്തുള്ളൂ. "എനിക്ക് നിരപരാധിത്വം മാത്രമേ ബോധിപ്പിക്കാനുള്ളു. കാരണം, ഞാന്‍ നിരപരാധിയാണ്. പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ടു നിങ്ങള്‍ കണ്ടിരുന്നോ എന്നറിയില്ല. പോലീസു കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടു അഭിഭാഷകന്‍ മുഖേനയാണു എനിക്കു ലഭിച്ചത്. അതില്‍ മരണ സമയമായി ചൂണ്ടിക്കാട്ടിയിരിക്കുന്നതു, വൈകുന്നേരം അഞ്ചര എന്നാണ്. അന്നേ ദിവസം വൈകുന്നേരം ആറേ കാല്‍ വരെ ഞാന്‍ ട്യൂഷന്‍ സെന്‍ററില്‍ കുട്ടികളെ പഠിപ്പിക്കുന്നുണ്ടായിരുന്നു. സംശയമുണ്ടെങ്കില്‍ അവരോടു ചോദിക്കാം. റിപ്പോര്‍ട്ടു തനിക്കു വായിക്കുവാനായി ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതാ നോക്കാം", അയാള്‍ റിപ്പോര്‍ട്ടെടുത്തു അവളുടെ നേരെ നീട്ടി. ശരിയാണു, മരണ സമയം അഞ്ചര എന്നാണു കൊടുത്തിരിക്കുന്നത്. "നമ്മള്‍ തമ്മില്‍ കണ്ടതു, എന്‍റെ ഊഹം ശരിയാണെങ്കില്‍, വൈകുന്നേരം ആറരയ്ക്കു ശേഷമാണ്. ഇതു എന്‍റെ അഭിഭാഷകന്‍ ഉയര്‍ത്തിക്കാണിച്ചതാണു എനിക്കു ജാമ്യം ലഭിക്കാനുണ്ടായ പ്രധാന കാരണം.", അയാള്‍ പറഞ്ഞു. ചിന്തയിലാണ്ട അവള്‍ പറഞ്ഞു, "താന്‍ പറയുന്നതില്‍ കാര്യമുണ്ട്. കാരണം, വൈകുന്നേരം ആറേമുക്കാലോടെ ജഡം കാണപ്പെട്ട സ്ഥലത്തു കൂടി ഞാന്‍ കടന്നുപോകുമ്പോള്‍, അവിടെ അതുണ്ടായിരുന്നില്ല. അഞ്ചരയ്ക്കു കൊല നടന്നിട്ടുണ്ടെങ്കില്‍, അതു മറ്റെവിടെയോ വച്ചിട്ടായിരിക്കണം നടന്നിട്ടുണ്ടാവുക. അതിനു ശേഷം ജഡം അവിടെ കൊണ്ടു വന്നിട്ടതാവനം". "ഞാന്‍ പറയുന്നതു, ഒരിക്കലും എന്നെ സഹായിക്കാനോ, എന്‍റെ പക്ഷം ചേരാനോ അല്ല. തെറ്റായ ഒരു പ്രതിയെ നിയമം കണ്ടെത്തുമ്പോള്‍, രക്ഷപ്പെടുന്നതു യഥാര്‍ത്ഥ പ്രതിയാണ്. ആ ഗ്രാമത്തില്‍ ഇപ്പോഴും, പൂര്‍ണ്ണ സ്വതന്ത്രനായി അവന്‍ നടക്കുന്നുണ്ട്. ഇത്ര ചെറിയ കുഞ്ഞിനെ വരെ മാനഭംഗപ്പെടുത്തിയ സ്ഥിതിക്കു അയാള്‍ തീര്‍ച്ചയായും ഒരു മാനസീക രോഗിയാണ്. അതിനാല്‍ ഇത്തരം സംഭവങ്ങള്‍ നമ്മുടെ ഗ്രാമത്തില്‍ ആവര്‍ത്തിക്കും. യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തുക എന്നതു ഇപ്പോള്‍ മറ്റാരെക്കാളും എന്‍റെയും ഗ്രാമത്തിന്‍റെയും ആവശ്യമാണ്‌. താന്‍ ഇതിനു എന്‍റെ കൂടെ ഉണ്ടാകുമോ?", അയാള്‍ ചോദിച്ചു. "യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തുന്നതിനു, നിയമാനുസരണമുള്ള എന്തു പ്രവര്‍ത്തികള്‍ക്കും ഞാന്‍ എന്‍റെ സഹായം വാഗ്ദാനം ചെയ്യുന്നു", അവള്‍ മന്ദഹസിച്ചുകൊണ്ടു പറഞ്ഞു. "നമുക്കു ഒരു ചായ കുടിച്ചുകൊണ്ടു സംസാരിക്കാം", അവരിരുവരും സമീപത്തുള്ള ചായക്കടയിലേക്കു നടന്നു. 

രാഘവേട്ടന്‍റെ ടീ സ്റ്റാള്‍‍. ചൂടു ചായയുടെ ഗന്ധം പകല്‍ മുഴുവന്‍ പാറിക്കുന്ന കോളേജു പരിസരത്തുള്ള ഏക കട. അവരിരുവരും ഓരോ ചായ വീതം ഓര്‍ഡര്‍ ചെയ്തു. "താങ്കളുടെ മുഖത്തെ ഈ പാടുകള്‍ എന്നെ കൂടുതല്‍ വേദനിപ്പിക്കുന്നു. എന്‍റെ ഒരാളുടെ മൊഴിയാണു താങ്കളുടെ ജീവിതം മാറ്റിമറിച്ചതെന്നു എനിക്കറിയാം. അതിനാല്‍ തന്നെ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തി, താങ്കളില്‍ നിന്നും ഇതിന്‍റെ കറ കഴുകിക്കളയുക എന്നതു എന്‍റെ കൂടി ആവശ്യമായിരിക്കുന്നു", അയാള്‍ ഇതിനൊന്നു ചിരിക്കുക മാത്രമേ ചെയ്തുള്ളൂ. "ഈ കുപ്പിവളക്കഷണം എവിടെയെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? പ്രത്യേകിച്ചു, അന്നേ ദിവസം. ആ കുഞ്ഞിന്‍റെ ജഡം കിടന്നിരുന്ന പരിസരം ഒന്നു വിശദമായി പരിശോധിച്ചപ്പോള്‍ ലഭിച്ചതാണ്", അയാള്‍ പറഞ്ഞു. തിളങ്ങുന്ന നീല കുപ്പിവളയുടെ ഒരു ഭാഗമായിരുന്നു അയാളുടെ കയ്യില്‍ ഉണ്ടായിരുന്നത്. സാധാരണ കാണാത്ത തരം. അവളുടെ തലച്ചോറിലൂടെ ഓര്‍മയുടെ തരംഗങ്ങള്‍ പരസ്പരം സംവദിച്ചു. എവിടെയോ കണ്ടു മറന്ന ഒരു പരിചിതത്വം ആ വള ജനിപ്പിക്കുന്നുണ്ട്. എന്നാല്‍ അതെവിടെയാണെന്നു മനസ്സിലാക്കാനാവുന്നില്ല. "ഇതെവിടെയോ കണ്ടിട്ടുണ്ട്. പക്ഷെ അങ്ങു കിട്ടുന്നില്ല", അവള്‍ പറഞ്ഞു. "മോളെ ചായ", രാഘവേട്ടന്‍റെ ശബ്ദം പിന്നണിയില്‍ ഉയര്‍ന്നു. "കൂടെയാരാണ്?", ചേട്ടന്‍ ചോദിച്ചു. "നാട്ടില്‍ നിന്നു വന്ന സുഹൃത്താണ്", അവള്‍ പ്രതികരിച്ചു.

"താന്‍ അന്നത്തെ യാത്രയില്‍ തോട്ടത്തില്‍ കണ്ട കാര്യങ്ങള്‍ ഒന്നൊന്നായി വിവരിക്കാമോ?", അയാള്‍ ചോദിച്ചു. "സമയം നന്നേ വൈകിയിരുന്നതിനാല്‍ ഞാന്‍ ആകെ പരിഭ്രാന്തിയിലായിരുന്നു. എത്രയും വേഗം വീടെത്തുക എന്ന ലക്ഷ്യത്തില്‍, പരിസരമൊന്നും അത്ര കാര്യമായി ശ്രദ്ധിച്ചില്ല എന്നുള്ളതാണു വാസ്തവം. എങ്കിലും അസ്വാഭാവികമായി ഞാന്‍ അവിടെ ഒന്നും കാണുകയോ, കേള്‍ക്കുകയോ ചെയ്തില്ല. തോട്ടത്തില്‍ ആദ്യം എതിരെ വന്നതു, നമ്മുടെ പഴയ തെങ്ങു കയറ്റക്കാരന്‍ അന്തോണി ചേട്ടനാണ്. പ്രായത്തിന്‍റെ ക്ലേശതകള്‍ മൂലം വടിയൊക്കെ കുത്തിയായിരുന്നു ചേട്ടന്‍റെ വരവ്. അതിനാല്‍ തന്നെ ചേട്ടനാണു ആ കുട്ടിയെ എന്തെങ്കിലും ചെയ്തതെന്നു ഞാന്‍ കരുതുന്നില്ല. പിന്നെ കുറെ ചെന്നപ്പോഴാണു ഒരു നാടോടി സ്ത്രീ എതിരെ വന്നത്. വല്ലയിടത്തും ഭിക്ഷയെടുക്കാന്‍ പോയതാവും. തോളത്തു ഒരു കുഞ്ഞുമുണ്ടായിരുന്നു. ഒരു ചുവന്ന സാരിയായിരുന്നു വേഷം", ഇത്രയും പറഞ്ഞ ശേഷം എന്തോ അസ്വാഭാവീകത മനസ്സിലാക്കിയ പോലെ അവള്‍ ഒന്നു നിര്‍ത്തി. "അവരുടെ കൈകളില്‍ നിറയെ ഇതേ കുപ്പിവളകളായിരുന്നു. അതെ, അവരിലാണു സാധാരണ കാണാനാവാത്ത ഈ വളകള്‍ ഞാന്‍ ശ്രദ്ധിച്ചത്". "അവരുടെ മുഖം താന്‍ ശ്രദ്ധിച്ചോ?", അയാള്‍ ഉടനെ തിരിച്ചു ചോദിച്ചു. "നല്ല ഇരുട്ടു പരന്നിരുന്നതിനാല്‍, മുഖം അത്ര ശ്രദ്ധിക്കാന്‍ പറ്റിയിരുന്നില്ല", അവള്‍ പറഞ്ഞു. "അപ്പോള്‍ അവരുടെ തോളത്തുണ്ടായിരുന്നതു അമ്മു മോളായിരിക്കും. അവളുടെ ജഡവും കൊണ്ടായിരിക്കണം അവര്‍ നടന്നു പോയിരിക്കുക", അയാള്‍ പറഞ്ഞു. ആവിശ്വാസ സംഭവങ്ങളുടെ ഞെട്ടലില്‍ അവള്‍ തരിച്ചിരുന്നു. "പക്ഷെ, അപ്പോഴും ഒരു സംശയം ബാക്കിയാണല്ലോ", അവള്‍ ചോദിച്ചു. "കുഞ്ഞിനെ മാനഭംഗപ്പെടുത്തിയതു ആരാവും?". "തല്‍ക്കാലം ആ സ്ത്രീയെ നമുക്കു സംശയ ദൃഷ്ടിയില്‍ നിര്‍ത്താം. അവര്‍ക്കറിവുണ്ടാവും, ആരാണു അമ്മുവിന്‍റെ കൊലയാളിയെന്ന്. ഇവിടെ ഇതുവരെ കാണാത്ത സ്ത്രീ എന്ന നിലയില്‍, അവര്‍ വേണമെങ്കില്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ആര്‍ക്കെങ്കിലും കാഴ്ച വെച്ചപ്പോള്‍ കുഞ്ഞു മരിച്ചു പോയതാകാനും സാധ്യതയുണ്ട്", അയാള്‍ അറിയിച്ചു. "ഞാന്‍ ആ സ്ത്രീയെ പറ്റിയും, വളയെ പറ്റിയും നാട്ടിലൊക്കെ ഒന്നന്വേഷിക്കട്ടെ", അവശേഷിക്കുന്ന ചായയും കുടിച്ചു അയാള്‍ കടയില്‍ നിന്നിറങ്ങി.

അങ്ങനെയൊരു സ്ത്രീയെ പറ്റി, പ്രദീപു സുഹൃത്തുക്കള്‍ മുഖേന നാട്ടിലൊക്കെ അന്വേഷിച്ചെങ്കിലും, മറ്റാരും അവരെ അതെ ദിവസം കണ്ടതായി അറിയിച്ചില്ല. അതിനാല്‍ അയാള്‍ അന്വേഷണം ആ വളയെ ചുറ്റി പറ്റിയാക്കി. ഗ്രാമത്തില്‍ കുപ്പിവളകള്‍ വില്‍ക്കുന്ന രണ്ടു കടകളേയുള്ളു. ഉത്സവ സീസണുകള്‍ ഒന്നുമല്ലാത്തതിനാല്‍, കടകളില്‍ നിന്നായിരിക്കും വളകള്‍ മേടിച്ചിട്ടുണ്ടാവുക എന്നയാള്‍ അനുമാനിച്ചു. വളയുടെ ഭാഗം കണ്ട ഉടനെ തന്നെ കൈമള്‍ അതു തിരിച്ചറിഞ്ഞു. "ഇതൊരു ഒന്നു രണ്ടു മാസം മുമ്പു എന്‍റെ കടയില്‍ നിന്നു വിറ്റതാണ്. ഇങ്ങനെത്തേതു അപൂര്‍വമായേ വരാറുള്ളൂ.  കടയില്‍ വന്ന ദിവസം തന്നെ ആ എഞ്ചിനീയറിംഗ് മാഷു ഇതു അമ്മയ്ക്കു കൊടുക്കണമെന്നും പറഞ്ഞു മേടിച്ചിരുന്നു", കൈമള്‍ പറഞ്ഞു. "ഏതു മാഷാ കൈമളേട്ടാ?", പ്രദീപു ചോദിച്ചു. "നമ്മുടെ ആ ചീനിക്കലുകാരുടെ വീട്ടില്‍ വാടകയ്ക്കു നില്‍ക്കുന്ന ആ മാഷില്ലേ, അയാളു തന്നെ. അല്ല എന്തിനാ ഇപ്പൊ ഇതൊക്കെ അന്വേഷിക്കണേ?", കൈമളു ചേട്ടന്‍ കരുക്കള്‍ മുന്നോട്ടു നീക്കി. "അല്ല ഈ വളകള്‍ എനിക്കു നന്നായി ഇഷ്ടപ്പെട്ടു. ഇതിപ്പോഴും അയാളുടെ പക്കലുണ്ടെങ്കില്‍ മേടിക്കാം എന്നോര്‍ത്തായിരുന്നു. കടയില്‍ ഇതുപോലത്തെ പുതിയ സ്റ്റോക്കു വന്നാല്‍ എന്നെ അറിയിക്കണേ", ഇതും പറഞ്ഞു പ്രദീപു കടയില്‍ നിന്നിറങ്ങി. 

കാര്യങ്ങള്‍ അയാള്‍ അന്നു തന്നെ അനുവുമായി ചര്‍ച്ച ചെയ്തു. "ഒട്ടും പ്രതീക്ഷിക്കാത്ത കുറെ അവതാരങ്ങളാണല്ലോ രംഗപ്രവേശം ചെയ്യുന്നത്", അവള്‍ പറഞ്ഞു. "എന്‍റെ കേസിന്‍റെ വിചാരണ രണ്ടു മാസത്തിനുള്ളില്‍ തുടങ്ങും. അതിനു മുമ്പ് യഥാര്‍ത്ഥ പ്രതിയെ പോലീസിനു കാണിച്ചു കൊടുക്കണം", അയാളുടെ മുഖത്തു പരിഭ്രാന്തിയുണ്ടായിരുന്നു, അല്‍പ്പം നിരാശയും. 

ഭാഗ്യവശാല്‍ അനുവിന്‍റെ ഒരു സുഹൃത്തു ഷംനാദ്, അതേ എഞ്ചിനീയറിംഗ് കോളേജില്‍ സാറായി ജോലി ചെയ്തിരുന്നു. അവള്‍ അയാള്‍ വഴി, സംശയ ദൃഷ്ടിയില്‍ നില്‍ക്കുന്ന മാഷിനെ പറ്റി അന്വേഷിച്ചു. "അയാളുടെ പേരു ശ്രീജിത്ത്‌ എന്നാണ്. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ നല്ല കഴിവുണ്ട്. അയാളെ പറ്റി സംശയകരമായി ഞങ്ങള്‍ക്കാര്‍ക്കും ഇതു വരെ തോന്നിയിട്ടില്ല. പക്ഷെ അയാള്‍, അയാളുടെ സ്വഭാവം അഭിനയിക്കുകയാണോയെന്നു എനിക്കു പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്", ഷംനാദു പറഞ്ഞു. അയാളെ പറ്റി തനിക്കുള്ള സംശയങ്ങള്‍ അനു, ഷംനാദുമായി പങ്കു വച്ചു. പക്ഷെ അങ്ങനെയൊരു സംശയം തീര്‍ത്തും അടിസ്ഥാന രഹിതമായിരിക്കുമെന്നു ഷംനാദ് അറിയിച്ചു.  "ശ്രീജിത്തിന്‍റെ അമ്മ അടുത്ത നാളുകളില്‍ വല്ലതും അയാളുടെ കൂടെ വന്നു നിന്നതായി അറിയാമോ?", അവള്‍ ചോദിച്ചു. അയാള്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. 

"ഞാന്‍ മനസ്സിലാക്കുന്നതനുസരിച്ചു, ആ വളകള്‍ മാത്രമാണു ശ്രീജിത്തിനെ ഈ സംഭവങ്ങളുമായി കൂട്ടിയിണക്കുന്ന ഒരേയൊരു ഘടകം. അതു വച്ചു നമുക്കെങ്ങനെ മുന്നോട്ടു പോകാന്‍ കഴിയും?", ഷംനാദ് ചോദിച്ചു. "താങ്കളുടെ  വാദം ശരിയാണ്. ശ്രീജിത്തിനു ഈ കൊലപാതകത്തില്‍ പങ്കുണ്ടെന്നു ഒരു കാരണവശാലും ഇപ്പോള്‍ ഉറപ്പിക്കാന്‍ പറ്റില്ല. എന്നാല്‍ ഒരു സാധ്യതയുണ്ട്. ഒന്നാമതായി അയാള്‍ മേടിച്ച കുപ്പിവളകളുടെ അതേ തരത്തിലുള്ളതാണു മൃതശരീരത്തിനടുത്തു നിന്നും കണ്ടെത്തിയത്. ആ കുപ്പിവളകള്‍ സാധാരണ ലഭിക്കുന്നവയുമല്ല. പിന്നെ മറ്റൊരു കാര്യം, നാട്ടിലെങ്ങും അടുത്ത നാളിലൊന്നും ഒരു നാടോടി സംഘം തമ്പടിച്ചിട്ടില്ല. അതിനാല്‍ തന്നെ ഒരു നാടോടി സ്ത്രീ കുഞ്ഞിനെ തട്ടിയെടുത്തു എന്നതു അത്ര വിശ്വസനീയമല്ല. മറ്റൊന്നു, നാടോടികളാണു തട്ടിയെടുത്തിരുന്നതെങ്കില്‍, എന്തിനവര്‍ ജഡം ഇതേ ഗ്രാമത്തില്‍ ഉപേക്ഷിക്കണം? ദൂരങ്ങളില്‍ പോകുന്ന അവര്‍ക്ക് ആരും അറിയാതെ അവ നശിപ്പിച്ചു കളയുവാന്‍ എത്രയോ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്", അവളുടെ വാദങ്ങളിലും സത്യമുണ്ടെന്നു ഷംനാദിനു മനസ്സിലായി. 

"ഷംനാദ് ശ്രീജിത്തുമായി അടുത്തിടപഴകി അയാളെ മനസ്സിലാക്കണം. മൂന്നാലാഴ്ച കൊണ്ട് സാവധാനം അടുത്താല്‍ മതി. നന്നായി അടുത്തു കഴിയുമ്പോള്‍, നിങ്ങളുടെ ഒരു സുഹൃത്തു ഒരു പെണ്‍കുഞ്ഞിനെ രഹസ്യമായി വില്‍ക്കാന്‍ ശ്രമിക്കുന്നതായി അറിയിച്ച ശേഷം, അയാളുടെ പ്രതികരണം ഈ കുഞ്ഞു മൈക്കുപയോഗിച്ചു റെക്കോര്‍ഡ്‌ ചെയ്യണം. അതു ലഭിച്ച ശേഷം നമുക്കു ബാക്കി ആലോചിക്കാം", ചെറു റെക്കോര്‍ഡിംഗ് ഉപകരണം കൈമാറി അവള്‍ പറഞ്ഞു. "ഞാനും കേസില്‍ പെടുമോ?", ഷംനാദ് ആത്മഗതം ചെയ്തു.

പെണ്‍കുഞ്ഞിനെ വാങ്ങുവാന്‍ ശ്രീജിത്ത്‌ താല്‍പ്പര്യം പ്രകടിപ്പിച്ചു എന്ന വിവരം ഏറ്റവും കൂടുതല്‍ ആശ്വാസം നല്‍കിയതു പ്രദീപിനായിരുന്നു. ഈ വിവരങ്ങള്‍ അനു പോലീസിനു കൈമാറി. എന്നാല്‍ വ്യക്തമായ ഒരു തെളിവില്ലാതെ അയാളെ അറസ്റ്റു ചെയ്തു ചോദ്യം ചെയ്യാന്‍ അവര്‍ക്കാവില്ലായിരുന്നു. അനു പോലീസിന്‍റെ  സഹായത്തോടെ ഒരു പദ്ധതി തയാറാക്കി. കുഞ്ഞിനെ കൈമാറുന്നതു പോലീസ്‌ നിരീക്ഷണത്തിലുള്ള സ്ഥലത്തു വച്ചു, അനുവിന്‍റെ ചേച്ചിയുടെ മകളെയാവും. കൈമാറിക്കഴിഞ്ഞു ഉടനെ തന്നെ അയാളെ പോലീസ്‌ കസ്റ്റടിയിലെടുത്തു ചോദ്യം ചെയ്യാനും ധാരണയായിരുന്നു. കുഞ്ഞിനെ കൈമാറാനുള്ള ദിവസവും സ്ഥലവും ഷംനാദ് ശ്രീജിത്തിനെ അറിയിച്ചു. തന്‍റെ ഒരു സഹായി സ്ത്രീയാവും കുഞ്ഞിനെ ഏറ്റു വാങ്ങാന്‍ വരികയെന്നു ശ്രീജിത്ത്‌ ഷംനാദിനെ അറിയിച്ചു. 

കൈമാറ്റം ചെയ്യുന്ന ദിനത്തിൽ, അനു കുഞ്ഞിനെയുമായി മുന്‍പു പറഞ്ഞുറപ്പിച്ച സ്ഥലത്തു നിലയുറപ്പിച്ചു. പോലീസിന്‍റെ ചെറു ഷാഡോ സംഘങ്ങള്‍ ചുറ്റിലുമായും. അനുവിനെ ഞെട്ടിച്ചു കൊണ്ടു, അന്നു കണ്ട അതേ നാടോടി സ്ത്രീയാണു കുഞ്ഞിനെ ഏറ്റു വാങ്ങാന്‍ എത്തിയത്. അതു കണ്ടു അനു ഒന്നു പരിഭ്രമിച്ചെങ്കിലും, മുഖത്തു ഭാവ പ്രകടനങ്ങള്‍ വരുത്താതെ അനു കുഞ്ഞിനെ കൈമാറി. കൈമാറി അല്‍പ്പം കഴിഞ്ഞപ്പോള്‍ തന്നെ പോലീസ്‌ സംഘങ്ങള്‍ അവളെ കസ്റ്റടിയിലെടുത്തു. അന്നു തോട്ടത്തില്‍ കണ്ടതു ഇതേ സ്ത്രീയെയാണെന്ന വിവരം അവള്‍ അവരെ അറിയിച്ചു. അതിനാല്‍ തന്നെ വിശദമായ ചോദ്യം ചെയ്യലിനായി അവരെ സ്റ്റേഷനിലേക്കു കൊണ്ടു പോയി. ചോദ്യം ചെയ്യലില്‍ പോലീസിനെ ഞെട്ടിക്കുന്ന മറ്റൊരു വസ്തുത കൂടി വെളിയില്‍ വന്നു. ആ നാടോടി സ്ത്രീ യഥാര്‍ത്ഥത്തില്‍ ശ്രീജിത്ത്‌ തന്നെയായിരുന്നു എന്നതായിരുന്നു ആ വസ്തുത. സ്വയം ആരുടേയും സംശയദൃഷ്ടിയില്‍ പെടാതിരിക്കാനും, കുഞ്ഞുങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത കിട്ടാനുമായിരുന്നത്രേ അയാള്‍ കുഞ്ഞുങ്ങളെ കൈക്കലാക്കുന്ന സമയത്തു സ്ത്രീ വേഷം കെട്ടിയിരുന്നത്.

"കേരള പോലീസിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച ഒരു കേസായി മാറി അമ്മുക്കൊലക്കെസ്. പോലീസ്‌ ആദ്യ ഘട്ടത്തില്‍ സംശയിച്ചിരുന്ന പ്രതിയും, പ്രധാന സാക്ഷിയും കൂടിയാണ് യഥാര്‍ത്ഥ പ്രതിയെ കുടുക്കാനുള്ള തെളിവുകള്‍ പോലീസിനു കൈമാറിയത്", മാധ്യമപ്രവര്‍ത്തകര്‍ തിങ്ങി നിറഞ്ഞ സദസ്സില്‍, എറണാകുളം റൂറല്‍ പോലീസ് സുപ്രണ്ട് എസ്. രഘുറാം അറിയിച്ചു. "പ്രതിയെ പോലീസ് കസ്റ്റടിയിലെടുത്തതു, അയാള്‍ കുറ്റകൃത്യങ്ങള്‍ക്കു മറയായി ഉപയോഗിച്ചുകൊണ്ടിരുന്ന സ്ത്രീ വേഷത്തില്‍ മറ്റൊരു കുഞ്ഞിനെ കടത്താന്‍ ശ്രമിക്കുമ്പോഴാണു എന്നതു കേസിനെ കൂടുതല്‍ ശക്തമാക്കുന്നു. അമ്മുവിനെ തട്ടിയെടുത്തു മാനഭംഗത്തിനിരയാക്കിയ പ്രതി, കുഞ്ഞു മരിച്ചു കഴിഞ്ഞപ്പോള്‍ ഇല്ലാതാക്കാന്‍ ഉപയോഗിച്ചതും ഇതേ സ്ത്രീ വേഷമാണ്. പ്രതി ഒരു ലൈംഗീക മനോരോഗിയാണോയെന്നു പോലീസ്‌ സംശയിക്കുന്നു. അതിനാല്‍ തന്നെ ഇപ്പോള്‍ പ്രതിയെ കുടുക്കാന്‍ കഴിഞ്ഞത്, നമ്മുടെ നാട്ടിലെ അനേകം കുഞ്ഞുങ്ങളുടെ ഭാവിയെയാണ് സുരക്ഷിതമാക്കിയത്. ഇതിനു വേണ്ട തെളിവുകള്‍ ശേഖരിക്കുവാന്‍ സഹായിച്ച പ്രദീപും, അനുവും എല്ലാ വിധ അഭിനന്ദനങ്ങളും അര്‍ഹിക്കുന്നു".  

ചിലരുടെ നല്ല കാലം മറ്റു ചിലരുടെ മോശം കാലമാണെന്നതു തിരിച്ചും ശരിയാണെന്നു ഇതേ കാലം തന്നെ കാണിച്ചു. കാലത്തിന്‍റെ ഈ കളികള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു.

ടീവിയില്‍ പോലീസിന്‍റെ പത്രസമ്മേളനം അനുവും പ്രദീപും ഒരുമിച്ചിരുന്നാണു കണ്ടത്. പത്രസമ്മേളനത്തിന്‍റെ ഒടുവില്‍, സന്തോഷം കൊണ്ട വിടര്‍ന്ന മുഖവുമായിരുന്ന അവനു അവൾ ഹസ്തദാനം നൽകി. പുറത്തേക്കു നടന്നകലുമ്പോഴും, അവരുടെ കരങ്ങള്‍ ചേര്‍ന്നിരുന്നു, കാലത്തിന്‍റെ എല്ലാ ആക്രമണങ്ങളെയും നേരിടാനുള്ള ചങ്കുറപ്പോടെ, അതിനു തക്ക മനസ്സോടെ. 

8 comments:

  1. നല്ല ത്രില്ലിംഗ് കഥയാണ് ; എഴുതി ഫലിപ്പിക്കാൻ ബുദ്ധിമുട്ടി എന്ന് മനസിലാക്കുന്നു. വേറെ ഏതെങ്കിലും രീതിയിൽ അവതരിപ്പിച്ചിരുന്നു എങ്കിൽ കുറേകൂടി നന്നാവുമായിരുന്നു. ഇടയ്ക്ക് ഒരു കഥപറച്ചിലിന്റെ രീതിയിൽ ആയി.

    ReplyDelete
  2. കൊള്ളാമല്ലോ ഡിറ്റക്റ്റിവ് സ്റ്റോറി

    ReplyDelete
  3. നല്ല കഥയാണ്.. വായിപ്പിക്കുന്ന ശൈലി.. ആശംസകള്‍..

    ReplyDelete
  4. kollam but style could have been better...i think u used the same style u generally use for other stories. The thread was good, but...

    ReplyDelete
  5. ക്രൈം ത്രില്ലര്‍ ഇഷ്ടമായി.

    ReplyDelete
  6. ഇതല്പം ഡെസ്‌പായിപ്പോയി..

    ReplyDelete
  7. കൊള്ളാം നല്ല കഥ...

    ReplyDelete
  8. നല്ല ത്രില്ലിംഗ് കഥ.........ആശംസകള്‍..

    ReplyDelete