Raise our Conscience against the Killing of RTI Activists




Saturday, September 10, 2011

ശരത്ത്മോന്‍ റോക്ക്സ്,

ശരത്ത്മോന്‍ വലിയൊരു വയലനിസ്റ്റ്‌ ആണ്. അഥവാ, ശരത്ത്മോന്‍റെ തന്നെ അഭിപ്രായത്തില്‍ അങ്ങനെ ആണ്. നന്നേ കുഞ്ഞായിരിക്കുമ്പോള്‍ തുടങ്ങിയതാണത്രേ ശരത്ത്മോനു വയലിനോടുള്ള താല്പര്യം. ചെറുതായിരിക്കുമ്പോള്‍ ടീവിയില്‍ വയലിന്‍ വായിക്കുന്നവരെ കണ്ടു സ്വയം അനുകരിക്കുമായിരുന്നു എന്നാണു  അവന്‍റെ തന്നെ ഭാഷ്യം. വായനക്കാര്‍ ക്ഷമിക്കണം, ശരത്ത്മോനെ ഞാനിതു വരെ പരിചയപ്പെടുത്തിയില്ല. ആള്‍ എന്‍റെ കൂടെ ജോലി ചെയ്യുന്ന, എന്‍റെ സഹമുറിയനാണ്.

അടുത്തിടെ ഒരു ടിവി പരിപാടി കാണുമ്പോഴാണ് ശരത്ത്മോന് പിന്നെയും വയലിനോടുള്ള താല്പര്യം പുനര്‍ജനിച്ചത്. ഒട്ടും അമാന്തിച്ചില്ല, അടുത്ത് തന്നെയുള്ള ഒരു വയലിന്‍ ക്ലാസിനു ആശാന്‍ ചേര്‍ന്നു. എന്നും വൈകിട്ടു ജോലി കഴിഞ്ഞാല്‍ ഉടനെ വയലിന്‍ പഠിക്കാന്‍ പോകും. അങ്ങനെ രണ്ടു മൂന്നാഴ്ച കഴിഞ്ഞിട്ടും അവന്‍ ബാലപാഠങ്ങളില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. അതിനിടെയാണ്, തീക്ഷണമായൊരു രാഗം വായിച്ചതാണെന്നാണ് അവന്‍ പറയുന്നത്, ക്ലാസ്സില്‍ വച്ച് വയലിന്‍റെ കമ്പി പൊട്ടി രണ്ടു പീസായി. പത്തിരുപത്തഞ്ചു വയസ്സായ ഇവന്‍റെ കൂടെ പഠിക്കുന്നതെല്ലാം, നാലിലും അഞ്ചിലും പഠിക്കുന്ന കുട്ടികളാണ്. കമ്പി പൊട്ടുന്ന ശബ്ദം കേട്ട് അടുത്ത് വായിച്ചു കൊണ്ടിരുന്ന അഞ്ചില്‍ പഠിക്കുന്ന ഒരു പയ്യന്‍ ഉറക്കെ  സാറിനോട്, " സാറേ, ദേ ഈ ചേട്ടന്‍ കമ്പി പൊട്ടിച്ചു". അവനെ കണ്ണുരുട്ടി ഒതുക്കിയെങ്കിലും സാറിന്‍റെ വായിലുരന്നത് മുഴുവന്‍ ശരത്ത്മോന്‍ അപ്പോഴേക്കും മേടിച്ചു പിടിച്ചിരുന്നു.

ഒരു ദിവസം അണ്ണനൊരു ബോധോദയം, സ്വന്തമായി ഒരു വയലിന്‍ ഉണ്ടെങ്കിലെ, താളമൊക്കെ നന്നാവൂ. ഒട്ടും അമാന്തിച്ചില്ല, സ്വന്തമായി ഓരെണ്ണമങ്ങു മേടിച്ചു. അതോടുകൂടി സഹമുറിയനായ എന്‍റെ കാര്യം പോട്ടെ, അയല്‍ക്കാര്‍ക്ക് പോലും രക്ഷയില്ലാതായി. രാത്രിയാകുമ്പോള്‍ തുടങ്ങും ശരത്ത്മോന്‍റെ വയലിന്‍ കലാപരിപാടികള്‍. നമ്മളൊന്നും ഇതുവരെ കേട്ടിട്ടില്ലാത്ത പല ശബ്ദങ്ങളാണ് വയലിനില്‍ നിന്ന് പുറത്തു വരിക. 

സജിത്തും ഹരിയും  ശരത്ത്മോന്‍റെ ഉറ്റ ചങ്ങാതിമാരാണ്. രണ്ടു പേരും തറ എന്നൊന്നും പറയാന്‍ പറ്റില്ല. അതിലും താഴെയാണ്. ഇതില്‍ ഹരിക്ക് വയലിന്‍ വായിക്കാന്‍ അറിയാം എന്നാണു അവന്‍ തന്നെ പറഞ്ഞു പരത്തിയിരിക്കുന്നത്. ശരത്ത്മോന്‍ വയലിന്‍ മേടിച്ച കാര്യമറിഞ്ഞ്, സജിത്തും ഹരിയും ഒരിക്കല്‍ ശരത്ത്മോന്‍റെ അടുക്കല്‍ വന്നു. അവര്‍ ചോദിച്ചു,

"എടാ നീ ക്രോസിന്‍ പൊടി ഇടുന്നുണ്ടോ ബോയില്‍?"‍(വയലിന്‍ വായിക്കുന്ന വടി പോലിരിക്കുന്ന സാധനം)
"ഇല്ലെടാ. അതെന്തിനാ?"
"എടാ മണ്ടാ, എന്നാലല്ലേ ബോയ്ക്ക് ഗ്രിപ്പ് കിട്ടു. എന്നാലേ നല്ല ശബ്ദം വരൂ. എല്ലാവരും അങ്ങനെയല്ലേ വായിക്കുന്നത്."
"എടാ അതിനു ക്രോസിന്‍ തന്നെ പോടിച്ചിടുന്നതെന്താ? അതൊരു മരുന്നല്ലേ?"
"പോട്ടാ, എടാ ക്രോസിന്‍ തരികള്‍ ഭയങ്കര റഫ് ആണ്. അതുകൊണ്ട് നല്ല ഗ്രിപ്പ് കിട്ടും"
"എന്നാ ക്രോസിന്‍ തന്നെ എന്തിനാ പൊടിക്കുന്നത്, വല്ല പാരസെറ്റാമോളും പോടിച്ചാല്‍ പോരെ?" എന്നായി ശരത്ത്മോന്‍‍. 
ക്രോസിന്‍റെ കെമിക്കല്‍ ഫോര്‍മുല വച്ചൊരു ക്ലാസ്സും, മണ്ട പോട്ടാ വിളി അനിയന്ത്രിതവുമായപ്പോള്‍, ക്രോസിന്‍ തന്നെയാണ് വേണ്ടതെന്ന് ശരത്ത്മോനു മനസ്സിലായി.

പൊടി ഇട്ടു വായിച്ചു കഴിഞ്ഞിട്ടും കാര്യമായ മാറ്റം ശരത്ത്മോനു തോന്നിയില്ല. എന്നാലും വിവരമുള്ളവര്‍ പറഞ്ഞതല്ലേ. ശരത്ത്മോന്‍ വായന തുടര്‍ന്നു. അങ്ങനെയിരിക്കെ, സജിത്തും ഹരിയും, ശരത്ത്മോനും, അവന്‍റെ വയലിന്‍ സാറും കൂടി കാറില്‍ ഒരു ദിവസം വയലിന്‍ ക്ലാസിനു പോകുകയാണ്. അന്ന് വായിക്കാന്‍ വേണ്ടിയുള്ള പൊടിക്കായി കുറച്ചു ഗുളിക ഹരി ശരത്ത്മോനു കൊടുത്തു. കിട്ടിയ പാടെ അവന്‍ ഇരുന്നു ഗുളിക പൊടിക്കാന്‍ തുടങ്ങി. മഞ്ഞ കളറിലുള്ള ഗുളിക കണ്ടു സംശയം തോന്നിയ ശരത്ത്മോനോട്, അത് മറ്റൊരു കമ്പനിയുടെ ക്രോസിന്‍ ഗുളികയാണെന്നായി സജിത്ത് . കുറെ നേരമായി ഇരുന്നു ഗുളിക പൊടിക്കുന്ന ശരത്ത്മോനെ കണ്ടു സാര്‍ കാര്യമന്വേഷിച്ചു. അവന്‍ സംഭവം വിശദീകരിച്ചതും കാറില്‍ ഒരു പൊട്ടിച്ചിരിയായിരുന്നു. ഒന്നും മനസ്സിലാകാതെ ഇരുന്ന അവനോടു സാര്‍ പറഞ്ഞു, "എന്‍റെ ശരത്തെ, വയലിനു വേണ്ടതു ക്രോസിന്‍ പോടിയല്ല, റോസിന്‍ പൊടിയാ. അത് പോടിയായിട്ടു തന്നെ മേടിക്കാനും കിട്ടും."  ശരത്ത്മോന്‍ ഇപ്പോള്‍ ഹരിക്കും സജിത്തിനും എതിരെയുള്ള പുതിയ പണികള്‍ക്കുള്ള പണിപ്പുരയിലാണ്.

2 comments:

  1. പണി കൊടുത്തിട്ട് അതും എഴുതുക ഹിഹിഹിഹ്

    ReplyDelete
  2. പ്രിയ സുഹൃത്തേ .... വായിച്ചാലും വായിച്ചാലും കൊതി തീരാത്ത വരികള്‍ ... ഒത്തിരി ഇഷ്ട്ടമായിട്ടോ .... വീണ്ടും വരാം .... സസ്നേഹം

    ReplyDelete