Raise our Conscience against the Killing of RTI Activists




Sunday, January 15, 2012

സ്കൂളിലേക്ക് ഒരു മടക്ക യാത്ര


അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ക്രിസ്മസ് കാലമായത് കൊണ്ട് കൂട്ടുകാര്‍ക്ക് നാട്ടില്‍ പഞ്ഞമുണ്ടായിരുന്നുമില്ല. പഠിച്ച സ്കൂള്‍ ഒന്ന് സന്ദര്‍ശിക്കാനുള്ള തീരുമാനമെടുക്കുന്നത് പെട്ടെന്നായിരുന്നു. സ്കൂള്‍ കാലത്തെ ഉറ്റ ചങ്ങാതിമാരായിരുന്ന തോമ്മന്‍റെയും, ജിമ്മിയുടെയും ഒപ്പമായിരുന്നു മുട്ടത്തുള്ള ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ണ്ടറി സ്കൂള്‍ എന്ന ഓര്‍മ്മകളുടെ വസന്തത്തിലേക്ക് കാറോടിച്ചു ഞങ്ങള്‍ പോയത്. അവധിക്കാലമായതിനാല്‍ സ്കൂളില്‍ ആരെയും പ്രതീക്ഷിച്ചിരുന്നില്ല. ഓര്‍മകള്‍ക്കു മുന്നില്‍ പ്രതീക്ഷകള്‍ക്ക് എന്ത് സ്ഥാനം?

ഉദ്ദേശം മൂന്നു മണിയോടെയാണ് ഞങ്ങള്‍ സ്കൂള്‍ മുറ്റത്തെത്തുന്നത്. സ്കൂളിനടുത്തു, ജിമ്മിച്ചനെ പറ്റിച്ചു ഷേക്ക്‌ കുടിച്ചിരുന്ന കൊച്ചു കടക്കു പകരം ഇന്നവിടെ ഒരു വലിയ കെട്ടിടം. ചുറ്റുപാടും വേറേയും കുറെയധികം കടകള്‍ വന്നിരിക്കുന്നു. വൈകിട്ട് ആര്‍ത്തിയോടെ കയറിയിരുന്ന ചായ ഷോപ്പും കാണ്മാനില്ല. സ്കൂള്‍ പരിസരങ്ങള്‍ക്കും, പഠന കാലത്ത് വളരെയെധികം പ്രാധാന്യം ഉണ്ടല്ലോ. കാലം കുറച്ചധികം മാറ്റങ്ങള്‍ അവിടെ വരുത്തിയിരിക്കുന്നു. സ്കൂള്‍ മുന്‍വശത്ത് ഒരു ചെറിയ പൂന്തോട്ടം ഉണ്ടായതൊഴിച്ചാല്‍ സ്കൂളിനു വലിയ മാറ്റം കാണുവാനില്ല, ചുറ്റുപാടും പഴയ പോലെ കാട് പിടിച്ചു തന്നെ കിടക്കുന്നു. സ്കൂളിലേക്കുള്ള റോഡ്‌ ടാര്‍ ചെയ്തിട്ടുണ്ട്.

പ്രതീക്ഷിച്ച പോലെ സ്കൂള്‍ നിശ്ചലമായിരുന്നില്ല. കുറച്ചു ക്ലാസ്സുകളില്‍ അദ്ധ്യായനം ഉണ്ട് എന്നറിയാന്‍ കഴിഞ്ഞു. അവിടെയുള്ള അധ്യാപികയെയും കണ്ടു മുട്ടി. കാലത്തിന്‍റെ വിടവ് പരിചിത മുഖങ്ങളെ വേദിയില്‍ നിന്ന് മായ്ച്ചു കളഞ്ഞിരിക്കുന്നു. സോളിമോന്‍ സാറിനും, അമ്മായി ടീച്ചര്‍ക്കും, ടെസ്സി ടീച്ചര്‍ക്കും, ബിനോയ്‌ സാറിനും വേണ്ടി തിരഞ്ഞ കണ്ണുകള്‍ക്ക്‌ കാണാനായത് ആളൊഴിഞ്ഞ കോണുകള്‍ മാത്രം. ഏവരുടെയും വിവരം ആ അദ്ധ്യാപികയോടു തിരക്കി, ഞങ്ങള്‍ സ്കൂളിലൂടെ നടന്നു, ലക്ഷ്യങ്ങളില്ലാതെ. പഠിച്ച ക്ലാസ്സുകളിലൂടെ ഒരു മടക്കയാത്ര. ആരെയും കണ്ടെത്താനോ, തിരിച്ചു പിടിക്കാനോ അല്ല. പോയ കാലത്തിന്‍റെ സ്മരണകള്‍ക്ക് വേണ്ടി മാത്രം.

സ്കൂളാകെ മുഷിഞ്ഞിരിക്കുന്നു. അകലെ ക്ലാസ്സുകളില്‍ നിന്ന് അദ്ധ്യായനത്തിന്‍റെ ശബ്ദം വരുന്നുണ്ട്. അതിനു കുട്ടിയായിരിക്കുന്ന എന്‍റെ മണമുണ്ട്, രൂപമുണ്ട്, അവ ഓര്‍മിപ്പിക്കുന്നത് പോയ കാലത്തെയല്ല, മറിച്ചു എന്നെ തന്നെയാണ്. ഞങ്ങള്‍ അവസാന വര്‍ഷം ചിലവഴിച്ച പന്ത്രണ്ടാം ക്ലാസിലേക്ക് ചെന്നു. ക്ലാസ് റെപ്പായി അരുണ്‍ ഉണ്ടായിരുന്ന ക്ലാസ്. ഡോണും, ജിമ്മിയും, തൊമ്മനും, എല്ലാം അതിരുകള്‍ പാകിയിരുന്ന ക്ലാസ്. വിജയിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്ന എത്രയോ പേര്‍ ശരാശരിയിലും നിന്ന് താഴേക്കു പോയിരിക്കുന്നു. പരാജയം കുറിച്ചിരുന്ന കുറെ പേര്‍ ഉയര്‍ന്ന നിലകളില്‍ എത്തുകയും ചെയ്തു. അല്ലെങ്കിലും, പ്രവചിക്കാന്‍ നമുക്കെങ്ങനെ കഴിയും. പഠനമാണ് ലോകം എന്ന നാളുകളില്‍ നിന്ന് ഞാന്‍ ഒരു സാധാരണക്കാരന്‍റെ കുപ്പായം അണിഞ്ഞിരിക്കുന്നു ഇന്ന്.

ഞങ്ങള്‍ പുറത്തേക്കു നടന്നു. മോഡല്‍ പരീക്ഷയില്‍ മൊട്ട കിട്ടിയ കെമിസ്ട്രി ലാബ് മുന്നില്‍ നിന്ന് എന്നെ പരിഹസിക്കുന്നു. അതിലിപ്പോഴും ജലം ടീച്ചറുടെ ശബ്ദം കേള്‍ക്കാം. കാലം എത്ര പോയാലും അവരെയൊന്നും മറക്കാന്‍ കഴിയുന്നില്ല. കലോല്‍സവ വേദി കെട്ടിപ്പൊക്കിയിരുന്ന സ്ഥലത്ത് ഞങ്ങള്‍ എത്തി. കലാകാരന്മാരായി ജൂബിനും, അരുണും എല്ലാം വിലസിയിരുന്നിടം. ആരോരുമറിയാതെ, കളര്‍ വസ്ത്രങ്ങളില്‍ എത്തുന്ന പെണ്‍കുട്ടികളെ കാണാന്‍ കിട്ടിയിരുന്ന അപൂര്‍വ ഇടങ്ങളില്‍ ഒന്ന്. ഓര്‍മകളില്‍, ജൂബിന്‍ അവിടെ പ്രസംഗം പറയുകയാണ്, അരുണ്‍ പരിപാടികള്‍ അവതരപ്പിക്കുകയും, അതിന്‍റെ ഒരു കോണില്‍ ഞാനുമുണ്ട്, എല്ലാം കേട്ടുകൊണ്ട്. സ്കൂളിന്‍റെ ഓര്‍മകളിലൂടെ ഒരു വട്ടം ഞങ്ങള്‍ നടന്നിരിക്കുന്നു. അതില്‍ പ്രണയമുണ്ട്, വഴക്കുകളുണ്ട്, കണ്ണീരുണ്ട്, പഠനമുണ്ട്, വിജയത്തിന്‍റെ സന്തോഷങ്ങളുണ്ട്, പരാജയത്തിന്‍റെ അപകര്‍ഷതാബോധവും.

ഞങ്ങള്‍ തുടര്‍ന്ന് പോയത് കായിക മല്‍സരങ്ങള്‍ സംഘടിപ്പിച്ചിരുന്ന മുട്ടം ഗ്രൌണ്ടിലേക്കാണ്. അവിടെയും മാറ്റങ്ങള്‍ തല പൊക്കിയിരിക്കുന്നു. മണ്‍കൂനകള്‍ക്ക് പകരം കോണ്‍ക്രീറ്റ് ഇരിപ്പിടങ്ങളും മറ്റും എത്തിയിരിക്കുന്നു. ഞാന്‍ എന്നും അതില്‍ ഒരു കാണി മാത്രമായിരുന്നു. ഇന്നും അതെ. പോയ കാലം കൂട്ടുകാരുടെയോപ്പം നോക്കി കണ്ടു. ഞങ്ങളും കുറച്ചു സമയം കൊണ്ട് പഴയ സ്കൂള്‍ ചങ്ങാതിമാര്‍ ആയി തുടങ്ങി. തമാശയും, ഗോസിപ്പും, ചൊറിയലുകളും അങ്ങനെ എല്ലാം എല്ലാം. അസ്തമയ സൂര്യന്‍ ചുവപ്പ് വെളിച്ചം വിതറി തുടങ്ങി. വീട്ടിലെ ആറു പേരില്‍ നിന്ന് ഞാന്‍ സ്കൂളിലെ ആയിരങ്ങളില്‍ ഒരുവനായി, അവിടെനിന്നു കലാലയങ്ങളിലെ പതിനായിരങ്ങളില്‍ ഒരുവനായി, ഇപ്പോള്‍ പണിയെടുക്കുന്ന കൊടിക്കണക്കിനാളുകളില്‍ ഒരുവനായി, തികച്ചും സാധാരണക്കാരനായി മാറിയിരിക്കുന്നു. ഞാന്‍ ലോകം എന്ന ചിന്തയും  ഇക്കാലയളവില്‍ കുറഞ്ഞു വന്നു. അതിനെയായിരിക്കാം വിദ്യാഭ്യാസമെന്നു വിവക്ഷിക്കുന്നത്. ഞങ്ങള്‍ക്ക് ശേഷവും ആയിരക്കണക്കിന് കുട്ടികള്‍ ഇതിലൂടെ കടന്നു പോയിരിക്കുന്നു, ഇതിലും മികച്ച സ്വപ്നവുമായി. അവ നിറവേറ്റി അവര്‍ തിരിച്ചെത്തട്ടെ. കാലം പഠിപ്പിക്കുന്ന സത്യങ്ങള്‍ അവര്‍ നെഞ്ചേറ്റട്ടെ. എന്‍റെ അധ്യാപകരെ എന്നെങ്കിലും കാണാനാവുമെന്ന പ്രതീക്ഷിയില്‍ ഞങ്ങള്‍ തൊമ്മന്‍റെ കാറില്‍ കയറി. ഓര്‍മകളുടെ ലോകത്ത് നിന്നും, ഉത്തരവാദിത്വങ്ങളുടെ ലോകത്തേക്ക് ആ വണ്ടി പുറപ്പെട്ടപ്പോള്‍, അസ്തമയ സൂര്യന്‍ യാത്രാമംഗളങ്ങള്‍ നേരുന്നുണ്ടായിരുന്നു.
"വര്‍ത്തമാനകാലം തന്‍ മൂല്യം ആരറിയുന്നു സോദരാ?"

9 comments:

  1. Danish k Daniel......manoharamayirikunnu.ee adutha kalathu enikum njan padicha schoolileyiku pokanulla avasaramundayi.Kalam etra pettannanu pokunnathu ennu nammae ormapeduthan nadannu kazhinja vazhikaliludaey oru madakka yatra sahayikum......ente ashamsakal

    ReplyDelete
  2. kollam.....kalakki........eniyum ezhuthuka............

    ReplyDelete
  3. aliyoo..nee pinnem pinnem kidilan ayikkondirikkukayanu....

    all d best daa....

    ReplyDelete
  4. ഒരിക്കല്‍ കൂടി ആ സ്കൂള്‍ മുറ്റത്ത് എത്തിയ പോലെ...

    ReplyDelete
  5. വര്‍ത്തമാനത്തില്‍ ജീവിക്കുക എന്നതാണ് ഏറെ പ്രധാനം. ഇന്നലെയെന്ന കണ്ണാടി യില്‍ നോക്കി മുഖം മിനുക്കി വൃത്തിയോടെ ഭാവിയിലേക്ക്. അതിനൊക്കെയും വര്‍ത്തമാനം ജീവിതം തന്നെയാകണം.

    ReplyDelete
  6. ഓര്‍മകളിലെക്ക്‌ുള്ള ഈ യാത്ര എവിടെയോക്കെയോ വേദനിപ്പിക്കുന്നു...

    ReplyDelete